This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്തോ-ആംഗ്ലിയന്‍ സാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:55, 19 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്തോ-ആംഗ്ലിയന്‍ സാഹിത്യം

ബ്രിട്ടീഷ്‌ഭരണത്തിന്റെ ഫലമായി ഇന്ത്യയ്‌ക്കുലഭിച്ച മഹത്തായ നേട്ടമാണ്‌ ഇംഗ്ലീഷ്‌വിദ്യാഭ്യാസം. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സിദ്ധിച്ച ഇന്ത്യാക്കാരിൽ ചിലർ ഇംഗ്ലീഷ്‌ സാഹിത്യസൃഷ്‌ടികള്‍ നടത്തുന്നതിന്‌ പ്രാപ്‌തരായിത്തീർന്നു. ഇന്ത്യാക്കാരായ സാഹിത്യകാരന്മാർ ഇംഗ്ലീഷിൽ രചിച്ച സാഹിത്യസൃഷ്‌ടികള്‍ക്കു പൊതുവേ ഇന്തോ-ആംഗ്ലിയന്‍സാഹിത്യം എന്നു പറഞ്ഞുവരുന്നു. ഇന്ത്യയിൽ വിവിധരംഗങ്ങളിൽ പ്രവർത്തിച്ചുപോന്നിരുന്ന പാശ്ചാത്യർ ഇംഗ്ലീഷിലെഴുതിയ കൃതികളെയും ഇക്കൂട്ടത്തിൽപ്പെടുത്താവുന്നതാണ്‌. വിശിഷ്‌ടങ്ങളും കലാമൂല്യം തികഞ്ഞവയുമായ നിരവധി സാഹിത്യകൃതികള്‍ ഈ പ്രസ്ഥാനത്തിലുളവായിട്ടുണ്ട്‌. ശുദ്ധസാഹിത്യകൃതികള്‍ക്കുപുറമേ ഇതരവിഷയങ്ങളെപ്പറ്റിയുള്ള ഇംഗ്ലീഷ്‌ഗ്രന്ഥങ്ങളും ഈ കൂട്ടത്തിൽപ്പെടുന്നു. 200 വർഷത്തെ പഴക്കമുള്ള ഈ പ്രസ്ഥാനം പലതരത്തിലും സമൃദ്ധമാണിന്ന്‌.

ആമുഖം. ഇന്ത്യയുടെ ദേശീയനവോത്ഥാനത്തിനുവേണ്ടി പ്രയത്‌നിച്ച രാജാറാം മോഹന്‍റോയിയാണ്‌ ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തിന്റെ ഉദ്‌ഘാടകന്‍. ഇന്ത്യയുടെ വിവിധകോണുകളിൽ വിവിധഭാഷകള്‍ സംസാരിക്കുന്ന ചിന്തകന്മാരെ ഉണർത്തുന്നതിനും ഒരുമിപ്പിക്കുന്നതിനുംവേണ്ടി അദ്ദേഹവും പിന്‍ഗാമികളും ആദ്യകാലങ്ങളിൽ എഴുതിയ ഇംഗ്ലീഷ്‌ലേഖനങ്ങള്‍ വളരെ പ്രാധാന്യമർഹിക്കുന്നു. ഇന്തോ-ആംഗ്ലിയന്‍ സാഹിത്യം എന്നൊരു നൂതന പ്രസ്ഥാനത്തിനു വിത്തുപാകുവാന്‍ ഈ ലേഖനങ്ങള്‍ക്കു സാധിച്ചു. ഇന്ത്യന്‍സ്വാതന്ത്യ്രത്തിനുവേണ്ടി പൊരുതിയ പ്രഗല്‌ഭനേതാക്കളായ ബാലഗംഗാധരതിലക്‌, ദാദാഭായ്‌ നവറോജി, സുരേന്ദ്രനാഥ ബാനർജി, രമേശ്‌ ചന്ദ്രദത്ത്‌, അരവിന്ദഘോഷ്‌, മഹാത്മാഗാന്ധി തുടങ്ങിയവർ ഇംഗ്ലീഷ്‌ഭാഷയിൽ അസാധാരണമായ അവഗാഹം നേടിയവരായിരുന്നു. ഈ നേതാക്കന്മാരുടെ ജനായത്തസിദ്ധാന്തപരങ്ങളായ പല ഇംഗ്ലീഷ്‌ലേഖനങ്ങളെയും ഈ പ്രസ്ഥാനത്തിലെ ആദ്യകാലരചനകളായി കരുതാം. ഹിന്ദു, മഹാരാഷ്‌ട്ര, ബന്ദേമാതരം, കർമയോഗീ തുടങ്ങിയ ആദ്യകാല ഇംഗ്ലീഷ്‌പത്രങ്ങളും ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തെ വളർത്തിയെടുക്കുവാന്‍ വളരെയധികം സഹായിച്ചിട്ടുണ്ട്‌.

കവിത. ഇന്ത്യയെ പശ്ചാത്തലമാക്കിക്കൊണ്ട്‌ ഇംഗ്ലീഷിൽ ആദ്യമായി കവിതയെഴുതിയത്‌ ഹെന്‌റി ഡെറോസിയോ, കാശിപ്രസാദ്‌ഘോഷ്‌, മൈക്കേൽ മധുസൂദനദത്ത്‌ എന്നിവരാണ്‌. ഇവരിൽ ആദ്യത്തെ ആള്‍ യൂറോപ്യനും മറ്റിരുവരും ബംഗാളികളുമാണ്‌. മറ്റു പല സാഹിത്യപ്രസ്ഥാനങ്ങള്‍ എന്നപോലെതന്നെ ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തിന്റെയും പ്രഥമാങ്കുരം കാണപ്പെട്ടത്‌ ബംഗാളിൽത്തന്നെയാണ്‌. 1830-ൽ കാശീപ്രസാദ്‌ഘോഷ്‌ എഴുതി പ്രസിദ്ധപ്പെടുത്തിയ ശായറും മറ്റു കവിതകളും (The Shaire and Other Poems)എന്ന കൃതിയാണ്‌ ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തിനു ലഭിച്ച ആദ്യത്തെ കാവ്യസംഭാവന. നൂതനങ്ങളായ ബിംബങ്ങളും, കല്‌പനകളും നിലവിലിരുന്ന കാവ്യസങ്കേതങ്ങളെ ഉല്ലംഘിച്ചുകൊണ്ടുള്ള രചനാരീതിയും ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ കവിതാസമാഹാരം. പുതിയൊരു കാവ്യരചനാപദ്ധതിയുടെ ആരംഭത്തെക്കുറിക്കുക കൂടി ചെയ്‌തു ഈ കൃതി.

കാശീപ്രസാദ്‌ഘോഷ്‌ സമാരംഭിച്ച ആഖ്യാനകവിതാപ്രസ്ഥാനത്തെ ബഹുദൂരം മുന്നോട്ടുനയിക്കുവാന്‍ ശ്രമിക്കുകയും വിജയംവരിക്കുകയും ചെയ്‌ത പ്രതിഭാശാലികളാണ്‌ മൈക്കേൽ മധുസൂദനദത്ത്‌ (1824-73), മന്‍മോഹന്‍ഘോഷ്‌ (1867-1924), രമേശ്ചന്ദ്രദത്ത്‌ (1848-1909), ദിനേശ്‌ ചന്ദ്രദത്ത്‌ എന്നിവർ. മധുസൂദനദത്തിന്റെ ബന്ധനസ്ഥയായ വനിത (1848), ഭൂതകാലദൃശ്യങ്ങള്‍ (Visions of the Past) (1849), മേന്‍മോഹന്‍ഘോഷിന്റെ സ്‌നേഹത്തെയും മരണത്തെയും കുറിച്ചുള്ള ഗീതങ്ങള്‍ (Songs of Love and Death 1926), രമേശ്‌ചന്ദ്രദത്തയുടെ (പ്രാചീന ഭാരതത്തിലെ മഹത്തായ ഇതിഹാസങ്ങള്‍ (The Great Epics of Ancient India, 1900), പ്രാചീന ഭാരതഗാഥകള്‍ (Lays of Ancient India, 1894), ഭാരതീയ കവിത (Indian Poetry, 1895)), ദിനേശ്‌ ചന്ദ്രദത്തയുടെ ഭാവഗീതങ്ങള്‍ (Exegi Monumentum & other Lyrics)എന്നീ കവിതാസമാഹാരങ്ങള്‍ ഇന്തോ-ആംഗ്ലിയന്‍ കവിതയുടെ ആദ്യകാലത്തെ പുഷ്‌കല ഫലങ്ങളായി നിലകൊളളുന്നു. ഭാരതീയ വിഷയങ്ങളെ പശ്ചാത്തലമാക്കി ഇംഗ്ലീഷിൽ കവിതയെഴുതുന്ന പ്രവണത കൂടുതൽ ആകർഷകവും വ്യാപകവുമായിത്തീർന്നത്‌ തരുലതാദത്ത്‌ (1856-77) എന്ന ബംഗാളിയുവതിയുടെ രംഗപ്രവേശത്തോടുകൂടിയാണ്‌. ബംഗാളിലെ അറിയപ്പെട്ട ഒരു കവിയായിരുന്ന ഗോവിന്ദചന്ദ്രദത്തിന്റെ പുത്രിയായിരുന്നു തരുലത. തിരിയിൽനിന്നു കൊളുത്തിയപന്തം പോലെ അച്ഛനെക്കാള്‍ വളരെയധികം പ്രതിഭാവൈഭവം പ്രകടിപ്പിക്കുവാന്‍ സാധിച്ച ഈ യുവതിയിൽനിന്ന്‌ ശാശ്വതമൂല്യമുള്ള ചില കാവ്യങ്ങള്‍ ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തിനു ലഭിക്കുകയുണ്ടായി. മഹാഭാരതത്തിലെയും രാമായണത്തിലെയും ചില പ്രധാന നാടകീയ മുഹൂർത്തങ്ങളെ പശ്ചാത്തലമാക്കി അവർ രചിച്ച പല ആഖ്യാനകവിതകളും സമാഹരിച്ച്‌ ഹിന്ദുസ്ഥാനിലെ പ്രാചീനവീരഗാഥകളും ഐതിഹ്യങ്ങളും (Ancient Ballads and Legends of Hindustan, 1882) എന്ന പേരിൽ ഒരു കവിതാസമാഹാരം പ്രകാശിതമായിട്ടുണ്ട്‌. ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തിലെ ആദ്യകാലാഖ്യാനകവിതകളിൽവച്ച്‌ വളരെയധികം കലാസൗന്ദര്യവും നൂതനത്വവും ഒത്തിണങ്ങുന്ന ഒരു കൃതിയായിട്ടാണ്‌ ഇതിനെ കരുതിവരുന്നത്‌. പ്രകൃതകൃതിയുടെ ആദ്യപതിപ്പിന്റെ അവതാരികയിൽ എഡ്‌മണ്ഡ്‌ഗൂസ്‌ ഈ വസ്‌തുത സ്‌പഷ്‌ടമാക്കിയിട്ടുണ്ട്‌. 1941-ൽ ചില പരിഷ്‌കാരങ്ങളോടെ പുനഃപ്രകാശനം ചെയ്യപ്പെട്ട പതിപ്പിന്റെ അവതാരികാകാരനായ പ്രാഫ. അമരനാഥഝായും ഇതിനെ ഉദാരമായി ശ്ലാഘിച്ചിരിക്കുന്നു. തരുലത സീതയെക്കുറിച്ച്‌ രചിച്ച കൃതി ഹൃദയദ്രവീകരണക്ഷമമായ ഒരു ശോകകവിതയാണ്‌. പുതിയൊരു ഭാവവും രൂപവും ഒത്തിണക്കിക്കൊണ്ട്‌ കാവ്യരചന നടത്തിയ തരുലത ആഖ്യാനകവിതയ്‌ക്കു നൂതനമായൊരു താളവും നാദവും സംഭാവന ചെയ്യുകയുണ്ടായി.

തരുലതയുടെ പിന്‍ഗാമിയായിവന്ന സരോജിനി നായിഡുവിന്റെ (1879-1949) ഇംഗ്ലീഷ്‌ കവിതകളിൽ പരിപക്വമായ ഒരു കവി പ്രതിഭയെ നാം കണ്ടെത്തുന്നു. മഹാത്മാഗാന്ധിയോടൊപ്പം ഭാരതീയ സ്വാതന്ത്യ്രത്തിനുവേണ്ടി സമരരംഗത്തിറങ്ങിയ സരോജിനിനായിഡു ഇന്ത്യന്‍ ദേശീയ ബോധത്തെ ഉന്നിദ്രമാക്കാന്‍ ശ്രമിച്ച മഹതിയാണ്‌. ഭാരതീയ നവോത്ഥാനത്തിനുവണ്ടി അവർ തൂലികചലിപ്പിച്ചു. തന്റെ കലാസൃഷ്‌ടികളുടെ മാധ്യമം ഇംഗ്ലീഷായിരുന്നുവെങ്കിലും അവയുടെ ആത്മാവ്‌ ഭാരതീയംതന്നെയായിരുന്നു. അതിമഹത്തായ ഭാരതീയ സംസ്‌കാരത്തെ ആധാരമാക്കിത്തന്നെയായിരിക്കണം കവിതകള്‍ രചിക്കേണ്ടത്‌ എന്ന്‌ പ്രസിദ്ധ ആംഗല സാഹിത്യകാരനായ എഡ്‌മണ്‍ഡ്‌ഗൂസ്‌ നിർദേശിച്ചതനുസരിച്ചാണ്‌ സരോജിനി ഇത്തരം കവിതകള്‍ രചിച്ചത്‌. കാലപതംഗം (The Bird of Time, 1914), ഭഗ്നപക്ഷം (The Broken Wing, 1915), സുവർണസോപാനം (The Golden Threshold, 1920), രാജകീയമുരളിയും ഭാരതഗാഥകളും (The Stately Flute; Songs of India, 1928) എന്നീ സമാഹാരങ്ങളിലെ എല്ലാ കവിതകളിലും ഭാരതീയവിശ്വാസങ്ങളും സങ്കല്‌പങ്ങളും ജീവിതശൈലിയുമാണ്‌ പ്രതിഫലിച്ചിരിക്കുന്നത്‌.

ടാഗൂറും അരവിന്ദനും. വിശ്വമഹാകവിയായ രവീന്ദ്രനാഥടാഗൂർ ഒരു ബംഗാളി കവിയെന്നനിലയിലാണ്‌ വിശ്രുതനായിട്ടുള്ളതെങ്കിലും ഇംഗ്ലീഷിലും ചില സ്വതന്ത്രകവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. ശിശു (The Child, 1930) ആണ്‌ ഇക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നത്‌. ഗീതാഞ്‌ജലി തുടങ്ങിയ പല കൃതികളുടെയും ഇംഗ്ലീഷ്‌ പരിഭാഷയും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്‌. അരവിന്ദഘോഷ്‌ (1872-1950) ആണ്‌ ശ്രദ്ധേയനായ മറ്റൊരു ഇന്തോ-ആംഗ്ലിയന്‍ കവി. ഇന്ത്യയുടെ ഏറ്റവും വലിയ ദാർശനികകവി എന്ന ബഹുമതിക്കർഹനായ അരവിന്ദഘോഷ്‌ ഏകദേശം അര നൂറ്റാണ്ടുകാലം ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തിന്റെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുകയും അമൂല്യസംഭാവനകള്‍ നല്‌കുകയും ചെയ്‌തിട്ടുണ്ട്‌. വേദങ്ങളിലും പ്രകീർത്തിതമായ ആധ്യാത്മികചിന്തയുടെ അന്തഃസത്ത അരവിന്ദകവിതകളിൽ ഓളം തല്ലുന്നു. ശാശ്വതമായ മാനവമൂല്യങ്ങളുടെ പുനരാഖ്യാനത്തിനുവേണ്ടിയും അനന്തവും അലൗകികവുമായ ആധ്യാത്മിക മഹസ്സിനുവേണ്ടിയും ദാർശനിക ബിംബങ്ങളിലൂടെയും നിഗൂഢാത്മകപ്രതീകങ്ങളിലൂടെയും കാവ്യരചന നടത്തി വിജയിച്ച അരവിന്ദന്റെ കവിതകള്‍ ഭാരതീയസംസ്‌കാരത്തിന്റെയും പാശ്ചാത്യകാവ്യസങ്കേതങ്ങളുടെയും സംഗമരംഗമായി നിലകൊള്ളുന്നു. ആദ്യകാലങ്ങളിൽ ആംഗലരീതിയിലുള്ള കാവ്യനാടകങ്ങള്‍ രചിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ഉത്സുകനായിരുന്നു. ഉർവശി, വാസവദത്ത, റൊഡൊഗുണെ (Rodogune), ബാസ്സോറയിലെ സചിവന്മാർ (The Viziers of Bassora), എറിക്കും പേഴ്‌സ്യൂസും (Eric and Perseus the Deliverer) എന്നിവ ഈ ഇനത്തിൽപ്പെടുന്ന പ്രധാനകൃതികളാണ്‌. ഇവയെല്ലാംതന്നെ ഭാരതീയ കവിതാരംഗത്തെസംബന്ധിച്ചിടത്തോളം നവീനപരീക്ഷണങ്ങളായിരുന്നു. ഷെയ്‌ക്‌സ്‌പിയർനാടകങ്ങളുടെ ശക്തിയും ഗംഭീര്യവും ഈ കൃതികളിൽ ദൃശ്യമാണ്‌.

രവീന്ദ്രനാഥ ടാഗൂർ
അരവിന്ദ ഘോഷ്‌

സ്‌നേഹവും മരണവും (Love and Death, 1921), രാജിപ്രഭാവ്‌ (Rajiprabhou, 1949), മാണ്ഡവ്യമനനം (The Meditations of Mandavya)), ചിത്രാംഗദ (Chithrangada, 1949) തുടങ്ങിയ ഖണ്ഡകാവ്യങ്ങളും നിരവധി ലഘുകവിതകളും അദ്ദേഹം രചിച്ചു. ചില പ്രസിദ്ധ രചനകള്‍, കവിതകള്‍ (Poems, 1941)എന്ന ശീർഷകത്തിൽ ഹൈദരാബാദിൽനിന്നും, വേറെ ചില കവിതകള്‍ (Six Poems of Aurobindo, 1934) ചന്ദ്രഗറിൽനിന്നും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അരവിന്ദന്റെ യുവാവസ്ഥയിൽ രചിക്കപ്പെട്ട ഗീതകങ്ങള്‍ മിർട്ടില്ലായ്‌ക്കുള്ള ഗീതങ്ങള്‍ (Songs to Myrtilla, 1923) എന്ന ശീർഷകത്തിൽ കൽക്കത്തയിലെ ആര്യാ പബ്ലിഷിങ്ങ്‌ ഹൗസ്‌ പ്രകാശനം ചെയ്യുകയുണ്ടായി. ഇലിയണ്‍ (Ilion)എന്ന 24,000 വരികളുള്ള ഒരു മഹാകാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ട്‌. ഈ കൃതി ഇന്നും അപൂർണമായിത്തന്നെ അവശേഷിക്കുന്നു. ഇത്തരത്തിൽ അരവിന്ദന്റെ കലാലോകം വ്യാപകവും വിശാലവുമാണെങ്കിലും, അതിൽ അസാധാരണ സർഗവൈഭവമുള്ള ഒരു കവിയുടെ വ്യക്തിമുദ്രകള്‍ കണ്ടെത്താനുണ്ടെങ്കിലും അദ്ദേഹത്തിന്റെ യഥാർഥ കവിയശസ്സ്‌ നിലനില്‌ക്കുന്നത്‌ സാവിത്രി എന്ന വിശ്വപ്രസിദ്ധമായ ഖണ്ഡകാവ്യത്തിലാണ്‌. "മാനവമാനസത്തെ അനന്തസത്യത്തിലേക്ക്‌ നയിക്കുന്ന അതിവിശിഷ്‌ടമായ വിശ്വകലാസൃഷ്‌ടിയാണ്‌ സാവിത്രി' (Savitri; A Legend and a Symbol, 1950) എന്ന്‌ ഈ ഖണ്ഡകാവ്യത്തെപ്പറ്റി പ്രാഫ. ഫ്രാങ്ക്‌ റോയ്‌മണ്‍ഡ്‌ പൈപർ എന്ന കലാചിന്തകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സത്യവാന്റെയും സാവിത്രിയുടെയും കഥയാണ്‌ ഇതിലെ പ്രതിപാദ്യമെങ്കിലും തികച്ചും പ്രതീകാത്മകമായ രീതിയിലാണ്‌ അദ്ദേഹം ഇതിവൃത്തം അവതരിപ്പിച്ചിരിക്കുന്നത്‌. ഈ കാവ്യത്തിലെ നായകനായ സത്യവാന്റെ മരണത്തെ സത്യത്തിന്റെ മൃത്യുവായും അന്ധകാരത്തിന്റെ ആവരണത്താൽ മറയ്‌ക്കപ്പെട്ട വെളിച്ചമായും, നായികയായ സാവിത്രിയെ അന്ധകാരത്തെ പരാജയപ്പെടുത്തുന്ന സ്‌നേഹത്തിന്റെ പ്രകാശമായും സത്യത്തിന്റെ പുനർജന്മം കൈവരുത്തുന്ന അഭൗമശക്തിയായും കവി ഇതിൽ വിഭാവന ചെയ്‌തിരിക്കുന്നു. ദർശനസംബന്ധികളായ പ്രതീകങ്ങളും യോഗവിദ്യാസംബന്ധികളായ കല്‌പനകളും വിശ്വവിശാലമായ വീക്ഷണവും ഒത്തിണങ്ങിയതാണ്‌ ഈ മനോഹരഖണ്ഡകാവ്യം.

അരവിന്ദഘോഷിന്റെ ആധ്യാത്മികപ്രഭ വിതറുന്ന കവിതകളുടെ പ്രഭാവത്തിന്‍കീഴിൽ വളരുകയും അവയുടെ സങ്കേതങ്ങളെ മാതൃകയാക്കിക്കൊണ്ട്‌ കവിതാരചന നടത്തുകയും ചെയ്‌ത പല കവികളെയും അരവിന്ദന്റെ സമകാലികന്മാരായി കാണാന്‍ സാധിക്കും. അവരിൽ ദിലീപ്‌കുമാർ റോയ്‌, നീരദ്‌ബരന്‍, കെ.ഡി. സെത്‌ന, വി.കെ. ഗോകക്‌, പൃഥീന്ദ്ര മുഖർജി എന്നിവർ പ്രത്യേക ശ്രദ്ധയർഹിക്കുന്നു. കെ.ഡി, സെത്‌നയുടെ വെളിപാടിന്റെ വീരസാഹസികത (The Adventure of the Apocalypse, 1949), ഗൂഢതേജസ്‌ (The Secret splendour), വി.കെ. ഗോകകിന്റെ ജീവിതക്ഷേത്രം (Life's Temple, 1947)എന്നീ കവിതകളുടെ ഊടും പാവും അരവിന്ദദർശനമാണ്‌. ഈ ആശയത്തിന്റെയും പ്രസ്ഥാനത്തിന്റെയും പ്രചാരകന്മാരായി കവിത എഴുതുകയും പ്രസിദ്ധരായിത്തീരുകയും ചെയ്‌ത നിരവധി പേർ ഇനിയുമുണ്ട്‌. ഇവരിൽ പ്രാഫ. പി. ലാൽ, തെമിസ്‌, രാമന്‍ എന്നിവരുടെ പേരുകള്‍ പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.

ആധുനിക കവിത. പുതിയ തലമുറയിൽപെട്ട മറ്റു ചില കവികള്‍ എസ്രാപൗണ്ടിന്റെയും റ്റി.എസ്‌.എലിയട്ടിന്റെയും രചനാസങ്കേതങ്ങളെയാണ്‌ അനുവർത്തിക്കുന്നത്‌. ഹരീന്ദ്രനാഥ ചട്ടോപാധ്യായ, പി.ലാൽ, നിസ്സിം എസെക്യേൽ, ആർ. പാർഥസാരഥി, കേകി ദാരുവാലാ, എ.കെ. രാമാനുജന്‍, കമലാസുരയ്യ, ഡോം മൊറായിസ്‌, പ്രദീപ്‌സെന്‍, ദേബ്‌കുമാർദാസ്‌, സുരേഷ്‌ കോഹ്ലി, ജയന്ത്‌ മഹാപത്ര, എസ്‌. മൊകാഷി, പൂനേക്കർ, പ്രീതീശ്‌നന്ദി, കേശവ്‌മാലിക്‌, അർമന്ദോ മെനെസെസ്‌, രാജേന്ദ്രവർമ, മാണിക്കവർമ, ഡോ. ഗോപാലസിംഗ്‌ എന്നീ കവികള്‍ ഈ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളായി അറിയപ്പെടുന്നു. ഇവരോരോരുത്തരുടെയും വകയായി രണ്ടും മൂന്നും കവിതാസമാഹാരങ്ങള്‍ വീതമുണ്ട്‌. ഈ കവികളുടെ കൃതികളിൽ റൊമാന്റിക്‌ കവികളായ മിൽട്ടന്‍, ഷെല്ലി, ടെന്നിസണ്‍ എന്നിവരുടെയും പരീക്ഷണകവികളായ എലിയട്ട്‌, എസ്രാപൗണ്ട്‌ തുടങ്ങിയവരുടെയും കാവ്യസങ്കേതങ്ങളുടെ അനുകരണവും ആശയങ്ങളുടെ അനുരണനവും ദൃശ്യമാണ്‌. ഇവരിൽ 1958-ലെ ഹാത്തോണ്‍ഡന്‍സമ്മാനം നേടിയ ഡോം മൊറായിസ്‌ ശൈലീവല്ലഭത്വത്തിന്റെ കാര്യത്തിൽ മറ്റു പല കവികളുടെയും മുന്‍പന്തിയിൽ നില്‌ക്കുന്നു. മാറ്റത്തിനുള്ള ഒരു സമയം (A Time to Change, 1951), അപൂർണമനുഷ്യന്‍ (The Unfinished Man, 1965) തുടങ്ങിയ ഉത്‌കൃഷ്‌ടകലാസൃഷ്‌ടികളുടെ രചയിതാവായ നിസ്സിം എസെക്യേലും ആധുനിക ഇന്തോ-ആംഗ്ലിയന്‍ കവിതയുടെ മറ്റൊരു വാഗ്‌ദാനമാണ്‌. ഹരീന്ദ്രനാഥ ചട്ടോപാധ്യായയുടെ ശിശിരത്തിലെ വസന്തം (Spring in Winter, 1956), കന്യകകളും മുന്തിരിത്തോട്ടങ്ങളും(Spring in Winter, 1956) തുടങ്ങിയ സമാഹാരങ്ങള്‍ ഇന്തോ-ആംഗ്ലിയന്‍ കവിതയുടെ വളർച്ചയെ കാണിക്കുന്നു. നൂതനദർശനവും നൂതനചിന്താധാരയും പരീക്ഷണാത്മകമായ രചനാമാതൃകകളുംകൊണ്ട്‌ ഇന്തോ-ആംഗ്ലിയന്‍ കവിതാരംഗം വളരെ സജീവമാണിന്ന്‌.

നോവൽ. 19-ാം ശ.-ത്തിന്റെ മധ്യത്തോടുകൂടി പാശ്ചാത്യരീതിയിലുള്ള ഇംഗ്ലീഷ്‌നോവൽ രചിക്കുന്ന രീതി ഇന്ത്യയിൽ ആരംഭിക്കുകയുണ്ടായി. ബങ്കിംചന്ദ്രചാറ്റർജി, ലാൽബിഹാരിഡേ, കൃപാഭായി സത്യനാഥ്‌ എന്നിവരെല്ലാം പിന്നീട്‌ ഇംഗ്ലീഷ്‌ നോവലുകള്‍ രചിക്കുന്നതിൽ ഔത്സുക്യം കാണിക്കുകയും ചില മൗലിക നോവലുകള്‍ എഴുതുകയുമുണ്ടായി.

മുൽക്ക്‌രാജ്‌ ആനന്ദ്‌
ആർ.കെ. നാരായണന്‍

എ.എസ്‌.പി. അയ്യർ, കെ.എസ്‌. വെങ്കിട്ടരമണി, ധനഗോപാലമുഖർജി എന്നിവരും ആദ്യകാലങ്ങളിൽ നർമമധുരങ്ങളായ നോവലുകള്‍ രചിക്കുകയുണ്ടായെങ്കിലും അവയൊന്നും ജനശ്രദ്ധനേടുംവിധം മേന്മയേറിയവയായിരുന്നില്ല. എന്നാൽ കെ.എം. മുന്‍ഷിയുടെ പൗരാണിക നോവലുകള്‍ പ്രത്യേക വ്യക്തിത്വം പുലർത്തി നിലകൊള്ളുന്നു.

മുൽക്ക്‌രാജ്‌ ആനന്ദ്‌, കിഷന്‍ചന്ദർ, ആർ.കെ. നാരായണ്‍, രാജാറാവു തുടങ്ങിയ എഴുത്തുകാരുടെ ആഗമനത്തോടുകൂടി ഇന്തോ-ആംഗ്ലിയന്‍ നോവൽരംഗത്ത്‌ പുതിയൊരു ചൈതന്യമുണ്ടായി. സാമൂഹികവും രാഷ്‌ട്രീയവുമായ വിഷയങ്ങളെ പശ്ചാത്തലമാക്കിക്കൊണ്ട്‌ പ്രശ്‌നനോവലുകള്‍ രചിക്കുവാനും ജനഹൃദയങ്ങളെ ഈ നൂതനകലാരൂപത്തിലേക്ക്‌ ആകർഷിക്കുവാനും ഈ പുതിയ എഴുത്തുകാർക്കു സാധിച്ചു. മുപ്പതുകളിലും നാല്‌പതുകളിലും മുൽക്ക്‌രാജ്‌ ആനന്ദ്‌ (1905-) രചിച്ച നോവലുകള്‍ ആ കാലഘട്ടത്തിന്റെ സജീവചിത്രങ്ങളായി നിലകൊള്ളുന്നു. അവയെ ഗ്രാമീണ ജീവിതത്തിന്റെ ഹൃദയസ്‌പൃക്കായ വ്യാഖ്യാനവുമായിക്കരുതാം. അദ്ദേഹത്തിന്റെ വൃദ്ധയും പശുവും(Old Woman and the Cow) ഇന്ത്യാവിഭജനത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു പ്രശ്‌നനോവലാണ്‌. ഒരു വീരന്റെ മാർഗവും അന്ത്യവും (The Road and Death of a Hero) ഭാരതീയ സ്വാതന്ത്യ്രത്തെ തുരങ്കംവയ്‌ക്കുന്ന പാകിസ്‌താനികള്‍ക്കെതിരായി പൊരുതി ആത്മബലിനടത്തുന്ന ഒരു ധീരദേശാഭിമാനിയായ മുസ്‌ലിമിനെ കേന്ദ്രബിന്ദുവാക്കി ഒരു കഥ അനാവരണം ചെയ്യുന്നു. കൂലി (Coolie), രണ്ടിലയും ഒരു മൊട്ടും (Two Leaves and a Bud), അസ്‌പൃശ്യന്‍ (The Untouchable), നാട്ടിന്‍പുറം (The Village), ഒരു എം.എ.ക്കാരന്റെ മരണത്തെപ്പറ്റി(On the Death of a Master of Arts),ഒരു ഇന്ത്യന്‍ രാജകുമാരന്റെ സ്വകാര്യ ജീവിതം (The Private Life of An Indian Prince), വാളും അരിവാളും (The Sword and the Sickle) എന്നിവ ഇന്ത്യന്‍ ജനജീവിതത്തിന്റെ വിവിധമേഖലകളിലേക്കു പ്രകാശം പരത്തുന്ന പുരോഗമനാത്മകമായ നോവലുകളാണ്‌. ഇന്തോ-ആംഗ്ലിയന്‍ നോവൽരചനയിൽ പുതിയൊരു വഴിത്തിരിവുണ്ടാക്കാന്‍ ഈ കൃതികളിലൂടെ മുൽക്ക്‌രാജിനു സാധിച്ചിട്ടുണ്ട്‌.

ബാലചന്ദ്ര രാജന്‍
ഖുശ്‌വന്ത്‌ സിംഗ്‌

ഒരു നോവലിസ്റ്റ്‌ എന്ന നിലയിൽ ആർ.കെ.നാരായണന്‌ (1906-) ഉള്ള സ്ഥാനം ഉന്നതമാണ്‌. ഇന്ത്യന്‍ ജീവിതത്തിന്റെ എല്ലാവിധ മുഖങ്ങളും സ്വരൂപങ്ങളും അദ്ദേഹത്തിന്റെ നോവലിൽ പ്രതിഫലിക്കുന്നു. കലാകാരന്മാരും സാഹസികന്മാരും സാഹിത്യകാരന്മാരും സിനിമാതാരങ്ങളും സന്ന്യാസികളും വഞ്ചകരും കിറുക്കന്മാരും ഹുണ്ടികക്കാരും രാഷ്‌ട്രീയക്കാരും എല്ലാം നിറഞ്ഞ ഒരു ലോകത്തിന്റെ കലാത്മകമായ ആവിഷ്‌കരണമാണ്‌ നാരായണന്റെ നോവലുകളിൽ കണ്ടെത്തുന്നത്‌. മി. സമ്പത്ത്‌ (1949), വഴികാട്ടി (The Guide 1959), മാൽഗുഡിയിലെ നരഭോജി (The Man-Eater of Malgudi, 1961), മധുരപലഹാരവ്യാപാരി (The Vendor of Sweets, 1967), സൊമ്പത്തികവിദഗ്‌ധന്‍ (The Financial Expert, 1952), മേഹാത്മാവിനുവേണ്ടിയുള്ള കാത്തിരുപ്പ്‌ (Waiting for the Mahatma, 1955), സ്വാമിയും ചങ്ങാതികളും (Swami & Friends, 1935) എന്നിവയാണ്‌ ആർ.കെ. നാരായണിന്റെ പ്രസിദ്ധനോവലുകള്‍. ഒരു മികച്ച ഇംഗ്ലീഷ്‌ എഴുത്തുകാരന്‍ എന്ന യശസ്സ്‌ ഈ കൃതികളിലൂടെ അന്താരാഷ്‌ട്രതലത്തിൽ നേടുവാന്‍ നാരായണിനു സാധിച്ചിട്ടുണ്ട്‌.

തികച്ചും സ്വതന്ത്രവും നൂതനവുമായ രചനാശൈലിവശമുള്ള ഒരു നോവലിസ്റ്റാണ്‌ രാജാറാവു. ഇന്ത്യയിൽ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടിയിട്ടുള്ള ബുദ്ധിജീവികളുടെ ദന്തഗോപുരജീവിതത്തിന്റെ പൊള്ളത്തരങ്ങള്‍ പൊളിച്ചുകാണിക്കുവാനാണ്‌ രാജാറാവു തന്റെ നോവലുകളിലൂടെ ശ്രമിച്ചിട്ടുള്ളത്‌.

1938-ൽ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെ ആധാരമാക്കി കാന്തപുരം എന്ന ചിന്താബന്ധുരമായ നോവൽ രചിച്ച രാജാറാവുവിന്റെ രചനാപദ്ധതിയിൽ അമ്പതുകള്‍ക്കുശേഷം സാരമായമാറ്റം സംഭവിക്കുകയുണ്ടായി. മാനസികാപഗ്രഥനപരമായ വിഷയങ്ങള്‍ക്കാണ്‌ അദ്ദേഹം പിന്നീട്‌ പ്രാധാന്യംകൊടുത്തത്‌. സർപ്പവും കയറും (Serpent and the Rope, 1960), പൂച്ചയും ഷേക്‌സ്‌പിയറും (Cat and Shakespeare, 1966), കല്യാണിയുടെ ഭർത്താവ്‌ (Kalyani's husband, 1957), കേദാരന്റെ കുറിപ്പുകള്‍ (Chronicles of Kedaran, 1961) എന്നീ നോവലുകളിലൂടെ തികച്ചും നൂതനമായൊരു ചിന്താപ്രപഞ്ചമാണ്‌ അദ്ദേഹം അനുവാചകരുടെ മുമ്പിൽ അവതരിപ്പിക്കുന്നത്‌. ഹൈന്ദവേതിഹാസങ്ങളിലെ ഉപകഥകളും സംഭവങ്ങളും സന്ദർഭോചിതമായി സൂചിതകഥകളായി അവതരിപ്പിക്കുക, ഉപനിഷദുക്തികള്‍ ഉദ്ധരിക്കുക, ദാർശനികകാര്യങ്ങള്‍ വിവരിക്കാനായി സംസ്‌കൃതപദങ്ങള്‍ പ്രയോഗിക്കുക എന്നിവ രാജാറാവുവിന്റെ രചനാപരമായ സവിശേഷതകളായി എടുത്തുപറയേണ്ടിയിരിക്കുന്നു. ഹുമയൂണ്‍കബീർ, ബാലചന്ദ്രരാജന്‍, ഖുശ്‌വന്ത്‌സിംഗ്‌, സുധീർഘോഷ്‌, കെ.എ. അബ്ബാസ്‌, മനോഹർ മാൽഗോങ്കർ, ഭവാനി ഭട്ടാചാര്യ, കിഷന്‍ചന്ദർ തുടങ്ങിയ എച്ചപ്പെട്ട നോവലെഴുത്തുകാർ പലരുമുണ്ട്‌ ഇനിയും ഈ രംഗത്ത്‌. സുധിർഘോഷിന്റെ ചാടുന്ന പേടമാനുകള്‍ (And Gazeles Leaping, 1949), മേഘങ്ങളുടെ തൊട്ടിൽ (Cradle of the clouds, 1951), സെിന്ദൂരനൗക (The Vermilion Boat, 1953), കോനനജ്വാല (The Flame of the Forest, 1955)എന്നീ നോവലുകള്‍ ശൈലീപരമായും ആശയപരമായും വളരെ പ്രാധാന്യമർഹിക്കുന്നു. അബ്ബാസിന്റെ ഇങ്ക്വിലാബ്‌ (Inquilab, 1955) ഹുമയൂണ്‍കബീറിന്റെ മനുഷ്യരും നദികളും (Men and Rivers, 1945), മൊൽഗോങ്കറുടെ വിദൂരദുന്ദുഭി (Distant Drum, 1960), ഗംഗയുടെ വിഗതി (A Bend in the Ganges, 1964), ഭെവാനി ഭട്ടാചാര്യയുടെ എത്ര വിശപ്പുകള്‍ So Many Hungers, 1947), മോഹിനിക്ക്‌ സംഗീതം (Music for Mohini, 1952), കടുവാസവാരിക്കാരന്‍ (He Who rides A Tiger, 1954), സ്വർണമെന്നുപേരുള്ള ദേവി (A Goddess Named Gold, 1966) എന്നിവ വളരെയധികം കാലികപ്രാധാന്യമർഹിക്കുന്ന ഇംഗ്ലീഷ്‌ നോവലുകളാണ്‌. സ്വതന്ത്രഭാരതത്തിന്റെ യഥാതഥമായ സാമൂഹികരാഷ്‌ട്രീയ ജീവിതമണ്ഡലങ്ങളിലേക്ക്‌ വെളിച്ചമടിക്കുന്ന കൃതികളാണിവയെല്ലാം. ഇവയിൽ ഭട്ടാചാര്യയുടെ നോവലുകള്‍ മിക്കതും പ്രതീകാത്മകങ്ങളാണ്‌. ഇന്ത്യയുടെ വികൃതമായ മുഖം പ്രതീകാത്മകരീതിയിൽ വരച്ചുകാണിച്ചിരിക്കുന്നു അദ്ദേഹം. അഴിമതിയും അക്രമവും മൂല്യത്തകർച്ചയും സൃഷ്‌ടിച്ചുവിടുന്ന സാമൂഹികസാഹചര്യങ്ങള്‍ക്കെതിരായി അദ്ദേഹം തന്റെ നോവലുകളിലൂടെ ശബ്‌ദമുയർത്തുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിപ്പുറം ഇന്തോ-ആംഗ്ലിയന്‍ നോവൽരംഗത്ത്‌ കനപ്പെട്ട പല സംഭാവനകളും നല്‌കിയ ഏതാനും സാഹിത്യകാരികളും ശ്രദ്ധാർഹരാണ്‌.

എഴുത്തുകാരികള്‍. കൃഷ്‌ണാഹത്തീസിംഗ്‌, അത്ത്യാഹുസൈന്‍, വിമലാറൈനാ, ശകുന്തളാ ശ്രീനഗേഷ്‌, സീതാരത്‌നമ്മാള്‍, ശാന്താരാമറാവു, നയനതാരാ സൈഗാള്‍, അനിതാ ദേശായി, കമലാ മാർക്കണ്ഡേയ തുടങ്ങിയ സ്‌ത്രീകളുടെ പേരുകള്‍ ഈ സന്ദർഭത്തിൽ പ്രത്യേകം സ്‌മരണീയമാണ്‌. അനേകം ബാലസാഹിത്യകൃതികളുടെ രചയിതാവെന്ന നിലയിൽ കൃഷ്‌ണാ ഹത്തീസിംഗിന്‌ സമുന്നതമായ സ്ഥാനമാണുള്ളത്‌. യുദ്ധാനന്തര കാലഘട്ടത്തിന്റെ വൈക്യതങ്ങള്‍ കണ്ട്‌ അമ്പരക്കുന്ന ശാന്താ രാമറാവുവും (Re-member the House 1956; The Adventurers, 1972), സ്വൊതന്ത്യ്രാത്തര ഭാരതത്തിന്റെ രാഷ്‌ട്രീയ സാമൂഹിക സ്ഥിതിഗതികള്‍ നോക്കിക്കാണുന്ന നയനതാരാ സൈഗാളും ((A Time to be Happy, 1958; This Time of Morning 1965; Storm in Chandigarh, 1969; The Ray in Shadow, 1972), സ്‌ത്രീലോകത്തിന്റെ വൈകാരികസവിശേഷതകളെ വിടുർത്തിക്കാണിക്കുന്ന അനിതാദേശായിയും ((Cry the Peacock, 1963; Voices in the City, 1965; Bye-Bye Black Bird, 1971), പ്രകൃതിക്കും സമൂഹത്തിനും എതിരായി സമരംചെയ്‌തും പണിയെടുത്തും കഷ്‌ടപ്പെട്ടും തകരുന്ന കർഷകജനതയുടെ ജീവിതത്തിന്റെ കച്ചുനീർക്കയങ്ങള്‍ മറനീക്കിക്കാണിക്കുന്ന കമലാ മാർക്കണ്ഡേയയും (Nectar in a Sieve 1954; Some Inner Fury, 1957; A silence of Desire, 1961; A Handful of Rice, 1966). ഇന്തോ-ആംഗ്ലിയന്‍ നോവൽരംഗത്തെ മികച്ച വാഗ്‌ദാനങ്ങളാണ്‌.

പുതിയ എഴുത്തുകാർ. 1981-ൽ റുഷ്‌ദിയുടെ മിഡ്‌നൈറ്റ്‌സ്‌ ചിൽഡ്രന്‍ ബുക്കർ പ്രസ്‌ നേടി. ഇദ്ദേഹത്തിന്റെ മറ്റു പ്രധാനകൃതികള്‍ ദി സറ്റയറിക്‌ വെഴ്‌സസ്‌ (1988), ദി എന്‍ചാന്‍ട്രസ്‌ ഒഫ്‌ ഫ്‌ളോറന്‍സ്‌ (2008) എന്നിവയാണ്‌. അരുന്ധതി റോയ്‌ 1997-ലെ ബുക്കർ പ്രസ്‌ നേടിയ എഴുത്തുകാരിയാണ്‌. ഇവരുടെ ദി ഗോഡ്‌ ഒഫ്‌ സ്‌മാള്‍ തിങ്‌സ്‌ എന്ന കൃതിയ്‌ക്കാണ്‌ പുരസ്‌കാരം ലഭിച്ചത്‌. വിക്രം സേത്ത്‌-ന്റെ ദി ഗോള്‍ഡണ്‍ ഗേറ്റ്‌ 1986-ലെ കോമണ്‍വെൽത്ത്‌ പ്രസ്‌ നേടിയ കൃതിയാണ്‌. ഇദ്ദേഹത്തിന്റെ എ സ്യൂട്ടബിള്‍ ബോയ്‌ (1993) ആന്‍ ഈക്വൽ മ്യൂസിക്‌ (1999) എന്നിവയും വിഖ്യാതമായ ഇന്തോ ആംഗ്ലിയന്‍ നോവലുകളാണ്‌. കിരണ്‍ദേശായി, അരവിന്ദ അഡിഗ, മനു ജോസഫ്‌ എന്നിവരാണ്‌ ശ്രദ്ധേയരായ മറ്റ്‌ യുവ എഴുത്തുകാർ.

റുഷ്‌ദി
അരുന്ധതി റോയ്‌

ചെറുകഥ. ഇന്തോ-ആംഗ്ലിയന്‍സാഹിത്യത്തിലെ വികസ്വരമായ മറ്റൊരു ശാഖ ചെറുകഥയാണ്‌. വിശ്വസാഹിത്യത്തിലെ വിശ്രുതകഥകള്‍ക്ക്‌ സമസ്‌കന്ധമായ നിരവധി ചെറുകഥകള്‍ ഇവിടെ രചിക്കപ്പെട്ടിട്ടുണ്ട്‌. പേരെടുത്ത നോവലെഴുത്തുകാരും ചെറുകഥകള്‍ മാത്രമെഴുതുന്നവരുമായി പല പ്രതിഭാശാലികളും ഈ രംഗത്ത്‌ പ്രവർത്തിച്ചുവരുന്നു. പാശ്ചാത്യ കഥാസാഹിത്യത്തിന്റെ എല്ലാ മുഖ്യധാരകളും ഇന്തോ-ആംഗ്ലിയന്‍ കഥാസാഹിത്യത്തിലും കാണാനുണ്ട്‌. ഖുശ്‌വന്ത്‌സിംഗ്‌, മുൽക്ക്‌രാജ്‌ ആനന്ദ്‌, കിഷന്‍ചന്ദർ, ആർ.കെ.നാരായണ്‍, ഭവാനി ഭട്ടാചാര്യ, മനോജ്‌ദാസ്‌, മഞ്ചേരി ഈശ്വരന്‍, റസ്‌കിന്‍ബോണ്‍ഡ്‌, ബി.റൂബന്‍, ജി.ഡി. ഖോസ്‌ല, സി. രാജഗോപാലാചാരി തുടങ്ങിയവരുടെ നൂറ്റുകണക്കിനുള്ള കഥകള്‍ ഈ ശാഖയിലെ മധുരഫലങ്ങളാണ്‌. ആനന്ദിന്റെ ശിശു (child) രാജാറാവുവിന്റെ അക്കമ്മ, മനോജ്‌ദാസിന്റെ സിത്താറിന്റെ സ്ഥാനത്ത്‌ (The Substitute for the Sitar)), ബി. റൂബന്റെ ഹെഡ്‌ ക്‌ളർക്ക്‌ (The Head Clerk) എന്നീ കഥാസമാഹാരങ്ങള്‍ നിരൂപകന്മാരുടെ മുക്തകണ്‌ഠമായ പ്രശംസയ്‌ക്ക്‌ പാത്രമായവയാകുന്നു.

നാടകം. ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തിൽ കാര്യമായ വികാസം സംഭവിക്കാത്ത ഒരു ശാഖയാണ്‌ നാടകം. കവിതയിലും നോവലിലും ചെറുകഥയിലും ശ്രദ്ധ കേന്ദ്രീകരിച്ച നമ്മുടെ എഴുത്തുകാർ നാടകരചനയിൽ അധികം ഉത്സുകരായതായി കാണുന്നില്ല. അരവിന്ദഘോഷിന്റെയും ഹരീന്ദ്രനാഥചട്ടോപാധ്യായയുടെയും വിരലിലെച്ചാവുന്ന ചില നാടകങ്ങള്‍ മാത്രമാണ്‌ ശ്രദ്ധയിൽപ്പെടുന്നവയായുള്ളത്‌. അരവിന്ദഘോഷിന്റെ വിമോചകനായ പേഴ്‌സ്യൂസ്‌ (Perseus the Deliverer, 1951), ഹരീന്ദ്രനാഥിന്റെ സമാധാനപ്രമിയായ സിദ്ധാർഥന്‍ (Siddhartha, Man of Peace, 1956) എന്നീ നാടകങ്ങളും, ഡി.എൽ.റോയിയുടെയും ടാഗൂറിന്റെയും ബംഗാളിനാടകങ്ങളുടെ ഇംഗ്ലീഷ്‌പരിഭാഷകളും ഇവിടെ സ്‌മരണീയമാണ്‌.

അരവിന്ദ്‌ അഡിഗെ
കിരണ്‍ ദേശായി

പി.എ. കൃഷ്‌ണമൂർത്തിയുടെ കൃഷ്‌ണന്റെ മുരളി (The Flute of Krishna, 1950), ദിലീപ്‌കുമാർ റോയിയുടെ വൃന്ദാവനത്തിലെ ശ്രീചൈതന്യനും മീരയും (Sri Chaitanya and Mira in Brindavan) എന്നീ കാവ്യനാടകങ്ങളും, റ്റി.പി. കൈലാസത്തിന്റെ മഹാഭാരതത്തെ ആസ്‌പദമാക്കിയുള്ള ലഘുനാടകങ്ങളും ശ്രദ്ധേയങ്ങളാണ്‌.

ഗുരുചരണ്‍ദാസ്‌ (Larins Sahib, 1971), കെ.എസ്‌. രംഗപ്പ (Sadhana, 1969), ലഖന്‍ദേബ്‌ (Tiger-Claw, 1967), ഭാരതീസാരാഭായി (The Well of the People), ആസഫ്‌ കരീംഭായി (The Tourist to Mecca, 1961; Doldrummers, 1962), ജെി.വി.ദേശാനി (Hali, 1950), നിസ്സിം എസെക്യേൽ (Nalini, 1969)), പ്രതാപ്‌ശർമ (A Touch of Brightness, 1965)എന്നിവരും ഏതാനും ഇംഗ്ലീഷ്‌ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്‌. പക്ഷേ, നോവലുകള്‍ക്കും ചെറുകഥകള്‍ക്കും ലഭിച്ച സാർവത്രികാംഗീകാരം ഈ നാടകങ്ങള്‍ക്കു ലഭിക്കുകയുണ്ടായില്ല.

മറ്റുസാഹിത്യശാഖകള്‍. യാത്രാവിവരണം, സാഹിത്യനിരൂപണം, ശാസ്‌ത്രസാഹിത്യം, ചരിത്രം, ഗവേഷണം, ആത്മകഥ, പത്രപ്രവർത്തനം, പ്രബന്ധം തുടങ്ങിയ ഇതരശാഖകളിലും മികച്ച ഏതാനും കൃതികള്‍ പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്‌. കവിത, നോവൽ, കഥ എന്നീ രംഗങ്ങള്‍പോലെ ഈ ശാഖ വികസിതമല്ല; എങ്കിലും ലഭിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ ഒട്ടും മോശമല്ല.

മഹാത്മാഗാന്ധി, ഡോ. രാജേന്ദ്രപ്രസാദ്‌, ജവാഹർലാൽ നെഹ്‌റു, ഡോ. രാധാകൃഷ്‌ണന്‍, സി. രാജഗോപാലാചാരി, കെ.എം. മുന്‍ഷി, ഫ്രാങ്ക്‌ മൊറായിസ്‌, എം. ചലപതി റാവു, ഖാസാസുബ്ബറാവു, ദുർഗാദാസ്‌, കുൽദീപ്‌നയ്യാർ, എസ്‌ മൽഗോങ്കർ, കെ. രംഗസ്വാമി, ജി.കെ. റെഡ്ഡി എന്നീ ചിന്തകന്മാരുടെ രാഷ്‌ട്രീയലേഖനങ്ങള്‍ നമ്മുടെ വൈകാരികോദ്‌ഗ്രഥനത്തെ വളരെയധികം വളർത്തിയിട്ടുണ്ട്‌. ടാഗൂർ, ഗാന്ധിജി, രാജേന്ദ്രപ്രസാദ്‌, നെഹ്‌റു തുടങ്ങിയ മഹാരഥന്മാരുടെ ആത്മകഥകള്‍ ഈ സാഹിത്യത്തിന്റെ വിലയേറിയ മുൽക്കൂട്ടുകളാണ്‌. നീഹാർ രഞ്‌ജന റേ(The Artist in Life), നിരാദ്‌ചൗധുരി (A Passage to England), ഡോ. കെ.ആർ. ശ്രീനിവാസ അയ്യങ്കാർ (Indian Writing in English; The Adventure of Criticism), കൊൃഷ്‌ണാകൃപലാനി (Modern Indian Literature), വി.കെ. ഗോകക്‌ The Poetic Approach to Language), കെ.ഡി. സെത്‌ന ((The Vision and Work of Sri Aurobindo), സി.ഡി. നരസിംഹയ്യ(The Swan and the Eagle), നളിനീകാന്തഗുപ്‌ത (Seer Poets),എം.കെ.നായിക്‌, ബി.രാജന്‍, എസ്‌.സി. സെന്‍ഗുപ്‌ത, മീനാക്ഷി മുക്കർജി, കൃഷ്‌ണബലദേവ്‌, വൈദ്യ, കെ.പി.എസ്‌. മേനോന്‍ തുടങ്ങിയ ഗദ്യസാഹിത്യകാരന്മാർ എഴുതിയിട്ടുള്ള അനേകം ലേഖനങ്ങളും ഗ്രന്ഥങ്ങളും ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തെ സമ്പന്നമാക്കുവാന്‍ സഹായിച്ചിട്ടുണ്ട്‌.

ഭാരതീയനവോത്ഥാനത്തിനും, ചിന്താവിപ്ലവത്തിനും വഴിതെളിച്ച മുഖ്യഘടകം ഇംഗ്ലീഷ്‌ഭാഷ ആയിരുന്നു. ഇന്ത്യന്‍ബുദ്ധിജീവികളെ ഏകോപിപ്പിക്കുവാനും ഒരേ തലത്തിൽ അണിനിരത്തുവാനും ഒരേതരത്തിൽ ചിന്തിപ്പിക്കുവാനും സന്ദർഭം ഒരുക്കിയതും ഇംഗ്ലീഷ്‌ഭാഷതന്നെയായിരുന്നു. അങ്ങനെ ഇംഗ്ലീഷ്‌ഭാഷ സംസ്‌കാരത്തിന്റെ ഒരു കച്ചിയായി വർത്തിച്ചതോടൊപ്പംതന്നെ ഇന്തോ-ആംഗ്ലിയന്‍ സാഹിത്യം എന്നൊരു നൂതനസാഹിത്യപ്രസ്ഥാനത്തിന്‌ അടിത്തറയിടുകകൂടി ചെയ്‌തു. ഈ സാഹിത്യം അന്താരാഷ്‌ട്രീയസാഹിത്യത്തിലെ ചിന്താധാരയുമായി ഇന്ത്യയെ കൂട്ടിയിണക്കുന്ന പ്രധാന നടുപ്പാലമായി മാറിക്കഴിഞ്ഞിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍