This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്തോനേഷ്യന്‍ ഭാഷകളും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:19, 12 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇന്തോനേഷ്യന്‍ ഭാഷകളും സാഹിത്യവും

Indonesian Languages & Literatures

മലയോ-പോളിനേഷ്യന്‍ ഗോത്രത്തിലെ ഉപവിഭാഗമാണ്‌ ഇന്തോനേഷ്യന്‍. "ഇന്തോനേഷ്യന്‍' ശബ്‌ദം ഗ്രീക്ക്‌ഭാഷയിൽ നിന്നാണ്‌ നിഷ്‌പന്നമായത്‌. "ഇന്തോസ്‌' എന്ന ഗ്രീക്ക്‌പദത്തിന്‌ "ഭാരതീയ'മെന്നും "നേസോസ്‌' എന്ന ഗ്രീക്ക്‌പദത്തിന്‌ "ദ്വീപ്‌' എന്നുമാണ്‌ അർഥം. തെക്കുകിഴക്കന്‍ ഏഷ്യയിലുള്ള പ്രധാന ദ്വീപസമൂഹമാണ്‌ ഇന്തോനേഷ്യ. ഭൂമിശാസ്‌ത്രപരമായും സാംസ്‌കാരികമായും ഈ ദേശത്തിന്‌ ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണുള്ളത്‌. സ്വാതന്ത്യ്രത്തിനുമുമ്പ്‌ ഇവിടം ഡച്ചുഭരണത്തിന്‍ കീഴിലായിരുന്നു. ഈ ഭൂവിഭാഗത്തിനുമുമ്പ്‌ ഇവിടെ ഡച്ചുഭരണത്തിന്‍ കീഴിലായിരുന്നു. ഈ ഭൂവിഭാഗത്തിന്റെ കിഴക്കുഭാഗത്തുള്ള ദ്വീപുകള്‍ "ഡച്ച്‌ ഈസ്റ്റ്‌ ഇന്‍ഡീസ്‌' എന്നാണ്‌ അറിയപ്പെടുന്നത്‌. അനേകം ദ്വീപസമൂഹങ്ങളോടുകൂടിയ ഈ ദേശത്തു ചെറുതും വലുതുമായി ധാരാളം ദ്വീപുകള്‍ ഉണ്ട്‌. ഈ വിഭാഗത്തിലെ വികസിതഭാഷകള്‍ ഇന്തോനേഷ്യന്‍, മലായ്‌, ജാവനീസ്‌, സുഡാനീസ്‌, മദുരീസ്‌, താഗലോഗ്‌, വിസയന്‍, മലഗാസി എന്നിവയാണ്‌. ഇന്തോനേഷ്യന്‍ ഭാഷകളിൽ ഇന്തോനേഷ്യന്‍, മലായ്‌, താഗലോഗ്‌, മലഗാസി എന്നിവ ഔദ്യോഗികഭാഷകളായി തുടരുന്നു. ഈ ഭാഷകള്‍ യഥാക്രമം ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്‌, മഡഗാസ്‌കർ എന്നിവിടങ്ങളിലാണു പ്രചാരത്തിലിരിക്കുന്നത്‌.

1945-ൽ ഇന്തോനേഷ്യ സ്വതന്ത്രമായതോടുകൂടി ഇന്തോനേഷ്യന്‍ ഭാഷ ഔദ്യോഗികഭാഷയായി അംഗീകരിക്കപ്പെട്ടു. ഒരു ദേശീയഭാഷ കൂടിയായ ഇന്തോനേഷ്യന്‍ ഏകദേശം 12 ദശലക്ഷം ജനങ്ങളുടെ മാത്രം മാതൃഭാഷയാണെങ്കിലും ഇന്താനേഷ്യയുടെ ജനസംഖ്യയിൽ (165 ദശലക്ഷത്തിലേറെ) ഭൂരിഭാഗവും ഈ ഭാഷ മനസ്സിലാക്കുന്നു. മൂലഭാഷയായ മലായ്‌, സംസ്‌കൃതം, ഡച്ച്‌, അറബി തുടങ്ങിയ ഭാഷകളിലെ പദങ്ങള്‍ കടമെടുത്ത്‌ രൂപം കൊണ്ട ഒരു ഭാഷയാണ്‌ ഇന്തോനേഷ്യയിൽ പ്രചാരത്തിലിരിക്കുന്നത്‌. ഔദ്യോഗികഭാഷയായി ഇന്തോനേഷ്യന്‍ തുടരുന്നുണ്ടെങ്കിലും ഇംഗ്ലീഷിനു രണ്ടാം സ്ഥാനം നല്‌കിയിട്ടുണ്ട്‌. മുപ്പതിലേറെ ഭാഷകളും ഇവയുടെ അപഭ്രംശങ്ങളും ഉള്‍പ്പെടെ മൊത്തം ഇരുനൂറ്റി അന്‍പതിലേറെ സംസാരഭാഷകള്‍ നിലവിലുണ്ട്‌. വികസിത ഭാഷകളായ ഇന്തോനേഷ്യന്‍, മലായ്‌, ജാവനീസ്‌, സുഡാനീസ്‌, മദുരീസ്‌, താഗലോഗ്‌, വിസയന്‍, മലഗാസി എന്നിവ കൂടാതെ മിനാംഗ്‌, കബു, അക്കിനീസ്‌, ബതക്‌, ബുഗിനീസ്‌, ബാലിനീസ്‌, ഇലോകനോ, ബൈകോള്‍, പമ്പനഗന്‍, പന്‍ഗസിനാന്‍, ഇഗോരോത്‌, മരനാവോ, ജരായ്‌, റാഥേ, ചാം, ചമോറോ, പലൗ എന്നീ അവികസിതഭാഷകളും ഈ വിഭാഗത്തിൽപ്പെടുന്നു. യഥാർഥത്തിൽ മലേഷ്യയിൽ സംസാരിക്കപ്പെടുന്ന മലായഭാഷയുമായി ഐകരൂപ്യം പുലർത്തുന്ന ഭാഷയാണ്‌ ഇന്തോനേഷ്യന്‍. വർണവ്യത്യാസങ്ങള്‍ മാത്രമാണ്‌ ഈഭാഷകളിൽ കാണുന്നത്‌. ഡച്ച്‌ ഭാഷയിൽനിന്നു രൂപംകൊണ്ട അക്ഷരമാലയാണ്‌ ഇന്തോനേഷ്യനുള്ളതെങ്കിൽ ബ്രിട്ടീഷ്‌ അക്ഷരമാലയിൽ നിന്നാണ്‌ മലായ്‌ രൂപംകൊണ്ടത്‌. ഇന്തോനേഷ്യന്‍ ഭാഷയിലെ 'ഷ' മലായിൽ '്യ' യും (ഉദാ. സമഷൗസമ്യൗ' wood), ഷേരവവും (Kutjing-Kuching 'cat'), ടേഷ വെയും (Sjarat-sharat-Condition)ആണ്‌. പദങ്ങളുടെ ആവർത്തിച്ചുള്ള പ്രയോഗം മലായ്‌ ഭാഷയിൽ ബഹുവചനത്തെ സൂചിപ്പിക്കുന്നു. ഇതുപോലെതന്നെയാണ്‌ ഇന്തോനേഷ്യനിലും ബഹുവചനം രൂപം കൊള്ളുന്നത്‌.

ഇന്തോനേഷ്യന്‍ ദ്വീപസമൂഹത്തിലെ ഭാഷകളിൽ സംസ്‌കൃതത്തിനാണ്‌ ഏറെ പ്രഭാവം കല്‌പിക്കപ്പെട്ടിട്ടുള്ളത്‌. ഇവിടത്തെ ജീവിതരീതികളിൽ ഭാരതസംസ്‌കാരത്തിന്റെ പൂർണപ്രഭാവം ഇന്നും നിഴലിച്ചു കാണുന്നുണ്ട്‌. 1-ാം ശ. മുതൽ 14-ാം ശ. വരെ ബുദ്ധമതത്തിന്റെയും ഹിന്ദുസംസ്‌കാരത്തിന്റെയും പ്രതിഫലനം ഇവിടത്തെ സംസ്‌കാരത്തിൽ ദർശിക്കാം. ജാവാ (bh) ദ്വീപിലെ പ്രാചീനഭാഷ "കവിഭാഷ'യാണ്‌ എന്നു കരുതപ്പെടുന്നു. ഇന്നും ജാവയിൽ സ്ഥലങ്ങളുടെയും പട്ടണങ്ങളുടെയും വ്യക്തികളുടെയും പേരുകള്‍ മിക്കവാറും സംസ്‌കൃതഭാഷയിൽത്തന്നെയാണ്‌. ഈ പ്രദേശത്തുനിന്നും അനേകം ശിലാരേഖകളും കണ്ടെത്തിയിട്ടുണ്ട്‌. ശിലാശാസനങ്ങളിലെ ഭാഷയ്‌ക്ക്‌ ഇന്തോനേഷ്യയിൽ "പ്രശസ്‌തി' എന്നാണു പേര്‌. "പ്രശസ്‌തി' എന്ന പദവും സംസ്‌കൃതഭാഷയിൽ നിന്നും കടമെടുത്തതാണ്‌. ഇവിടെനിന്നും കണ്ടെടുത്തിട്ടുള്ള, ശുദ്ധസംസ്‌കൃതഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള ശിലാശാസനങ്ങള്‍ നാലും അഞ്ചും ശ.-ങ്ങളിലേതാണ്‌. ഹിന്ദുരാജാക്കന്മാരും, ബ്രാഹ്മണരുമാണ്‌ ഇവിടെ സംസ്‌കൃതഭാഷയിൽ വ്യവഹാരങ്ങള്‍ നടത്തിവന്നിരുന്നത്‌. ഈ പാരമ്പര്യം 16-ാം ശ.-ത്തിന്റെ ആരംഭംവരെ മാത്രമേ നിലവിലിരുന്നുള്ളൂ. 16-ാം ശ.-ത്തിന്റെ മധ്യകാലമായപ്പോഴേക്കും മധ്യജാവയിലും, പൂർവജാവയിലും ഹിന്ദുരാജാക്കന്മാരുടെ അധികാരം നഷ്‌ടമാവുകയും ഹിന്ദുപാരമ്പര്യം ഛിന്നഭിന്നമായിപ്പോവുകയുമാണുണ്ടായത്‌. പൂർവജാവയിലെ ധർമപ്രിയരായ ഹിന്ദുക്കള്‍ ബാലിദ്വീപിലേക്കു താമസം മാറ്റി. ഭാരതത്തിനു പുറത്ത്‌, ബാലിദ്വീപിൽ ഇന്നും ഹിന്ദു പാരമ്പര്യം പ്രതിഷ്‌ഠിതമായിട്ടുണ്ടെന്നു കാണാം. ഈ പ്രദേശം പ്രകൃതിസൗന്ദര്യത്തിന്റെ കാര്യത്തിലും ലോകപ്രസിദ്ധമാണ്‌. 7-ാം ശ.-ത്തിന്റെ ആരംഭത്തിൽ ശ്രീവിജയനഗരത്തിലുള്‍പ്പെട്ടിരുന്ന സുമാത്ര (സുവർണദ്വീപ്‌), ജാവ (യവദ്വീപ്‌) എന്നിവിടങ്ങളിൽ ബുദ്ധസംസ്‌കാരത്തിന്റെ പ്രതിഫലനമാണ്‌ കാണാന്‍ കഴിയുക. ഇന്ന്‌ സുമാത്ര ബുദ്ധസംസ്‌കാര കേന്ദ്രമല്ലെങ്കിൽത്തന്നെയും ചൈനീസ്‌ എഴുത്തുകാർ അഭിപ്രായപ്പെട്ടിട്ടുള്ളത്‌ ഇവിടത്തെ ബുദ്ധസംസ്‌കാരകേന്ദ്രങ്ങളും ഭാരതവുമായി ഗാഢമായ മൈത്രിയുണ്ടായിരുന്നതായാണ്‌. അധ്യയനത്തിനായി ഭാരതത്തിൽനിന്നും ധാരാളം വിദ്യാർഥികള്‍ സുവർണദ്വീപിലേക്കും അവിടെനിന്നും നാളന്ദ വിശ്വവിദ്യാലയത്തിലേക്കും പൊയ്‌ക്കൊണ്ടിരുന്നു. ഇതിനു തെളിവായി 860-ൽ നാളന്ദയിൽനിന്നും ലഭിച്ച ശിലാശാസനം ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്തോനേഷ്യയിലെ ആധുനികഭാഷയായ "ബഹാസാ ഇന്തോനേഷ്യ' ഒരു നൂതനഭാഷയാണ്‌. ഇതിന്‌ അടിസ്ഥാനമായ ഭാഷ മലായ്‌ ആണ്‌. മലായ്‌ 15-ാം ശ.-ത്തിൽ മലയദ്വീപുകളിലെ പ്രധാന ഭാഷയും പൂർവദ്വീപസമൂഹങ്ങളിലെ തുറമുഖങ്ങളിലെ വ്യവഹാരഭാഷയും ആയിരുന്നു. രണ്ടു സമുദ്രങ്ങളുടെ സംഗമസ്ഥാനമായ മലാകാ ദ്വീപിൽ സ്ഥിതിചെയ്യുന്ന മലാകാ തുറമുഖം 15-ാം ശ.-ത്തിലെ പ്രധാന വ്യാപാരകേന്ദ്രമായിരുന്നു. ചൈനയും ഭാരതവുമായി വ്യാപാരബന്ധങ്ങളിലേർപ്പെട്ടും ഇവിടങ്ങളിലെ സംസ്‌കാരവുമായി ബന്ധപ്പെട്ടും സ്ഥിതിചെയ്യുന്ന ഈ തുറമുഖത്തിന്‌ ഐതിഹാസികമായ പ്രാധാന്യവും കല്‌പിക്കപ്പെടുന്നു. 15-ാം ശ.-ത്തിൽ ഇസ്‌ലാം മത പ്രചാണത്തോടൊപ്പം മലായ്‌ ഭാഷയ്‌ക്കുവേണ്ടി അറബിലിപിയും പ്രയോഗത്തിൽ വന്നു, അറബികളെപ്പോലെ തന്നെ ഭാരതത്തിലെ ഗുജറാത്തികളും മുസൽമാന്മാരും ഇതിൽ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്‌. 17-ാം ശ.-ത്തിൽ പശ്ചിമദേശങ്ങളിൽനിന്നും സുഗന്ധവസ്‌തുക്കളുടെ വ്യാപാരത്തിനായി വളരെയധികം പേർ ഇവിടെ എത്തിക്കൊണ്ടിരുന്നു. ഡച്ചുകാരുടെ ഭരണകാലത്ത്‌ ഇന്തോനേഷ്യയിൽ പ്രയോഗസൗകര്യാർഥം മലായ്‌ ഭാഷയാണു പൊതുഭാഷയായി സ്വീകരിച്ചിരുന്നത്‌. ഡച്ചുഭരണകർത്താക്കള്‍ ഇന്തോനേഷ്യയിലെ സുൽത്താന്മാരോടും രാജാക്കന്മാരോടും ഒപ്പം മലായ്‌ഭാഷയിൽത്തന്നെ ആശയവിനിമയം നടത്തിപ്പോന്നിരുന്നു. 1918-ൽ ഇന്തോനേഷ്യന്‍ രാജസഭ മലായ്‌ഭാഷ വ്യവഹാരഭാഷയായി പ്രഖ്യാപിക്കുകയും അത്‌ ഡച്ചുഭരണകർത്താക്കള്‍ അംഗീകരിക്കുകയും ചെയ്‌തു. മലായ്‌ ഭാഷയുടെ നവീനരൂപമാണ്‌ ഇന്തോനേഷ്യന്‍ഭാഷ. ഈ ഭാഷാരൂപാന്തരത്തിന്‌ ഇന്തോനേഷ്യയിലെ യുവാക്കളുടെ രാഷ്‌ട്രസ്‌നേഹവും ഐകമത്യവും സഹായകമായി വർത്തിച്ചു. യുവജനങ്ങളും പത്രപ്രവർത്തകരും ഇന്തോനേഷ്യന്‍ഭാഷയുടെ വികാസത്തിനും പ്രചരണത്തിനുംവേണ്ടി വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ച്‌ "ബാലെ പുസ്‌താകാ' എന്ന പേരിൽ ഒരു പ്രസാധനസ്ഥാപനം തുടങ്ങുകയും പത്രങ്ങളും പുസ്‌തകങ്ങളും മലായ്‌ഭാഷയിൽ പ്രസിദ്ധീകരിക്കുവാനാരംഭിക്കുകയും ചെയ്‌തു. ഇപ്രകാരമാണ്‌ ഇന്തോനേഷ്യന്‍ ഭാഷയുടെയും സാഹിത്യത്തിന്റെയും ഉദയം കണ്ടുതുടങ്ങിയത്‌. 1928-ൽ ജക്കാർത്തയിൽ നടന്ന ദേശസ്‌നേഹികളായ യുവാക്കളുടെ സമ്മേളനത്തിൽ ഇന്തോനേഷ്യക്ക്‌ ഒരു ഭാഷ മതിയെന്നും അത്‌ ഇന്തോനേഷ്യന്‍ഭാഷ (ബഹാസാ ഇന്തോനേഷ്യ) ആയിരിക്കണമെന്നും, ഈ ഭാഷ രാഷ്‌ട്രീയ ഐക്യവും ദേശീയതയും വളർത്താനുപകരിക്കണമെന്നും പ്രതിജ്ഞയെടുക്കുകയുമുണ്ടായി. ഇന്തോനേഷ്യന്‍ഭാഷയ്‌ക്ക്‌ അംഗീകാരം നല്‌കുന്നതിനായി 1938-ൽ മധ്യജാവയിലും സുരാകാർതയിലും ദേശീയതലത്തിൽ ഒരു ഭാഷാസമ്മേളനം നടത്തുകയും ആ സമ്മേളനത്തിൽ ഒരു പ്രസ്‌താവനവഴി ഇന്തോനേഷ്യന്‍ഭാഷ രാഷ്‌ട്രഭാഷയായി അംഗീകരിക്കപ്പെടുകയും ചെയ്‌തു. ഇന്ന്‌ ഇന്തോനേഷ്യയിൽ വളരെയധികം ഭാഷകള്‍ സംസാരിക്കപ്പെടുന്നുണ്ടെങ്കിലും ഇന്തോനേഷ്യന്‍ഭാഷ 165 ദശലക്ഷം ജനങ്ങളുടെ ഭാഷയാണ്‌. മറ്റു സംസാരഭാഷകളിൽ ചില ഭാഷകള്‍ക്കു സാഹിത്യപാരമ്പര്യം അവകാശപ്പെടാനുണ്ടുതാനും.

സ്വാതന്ത്യ്രത്തിനുമുമ്പ്‌ ഇന്തോനേഷ്യയിൽ ഭരണഭാഷ ഡച്ച്‌ ആയിരുന്നു. എന്നാൽ സ്വാതന്ത്യ്രലബ്‌ധിക്കുശേഷം ഇന്തോനേഷ്യന്‍ ഭരണഭാഷയായി. ഈ ഭാഷ നിരവധി വിഭാഗം ജനങ്ങള്‍ വസിക്കുന്ന ഇന്തോനേഷ്യയിൽ ക്രമേണ സാമാന്യവ്യവഹാരഭാഷയായി. ഇത്‌ അന്താരാഷ്‌ട്ര സാംസ്‌കാരികമേഖലയിലും ആധുനികവിജ്ഞാനശാഖകളിലും വളരെയേറെ വികാസം നേടിയെടുത്തു. ഇന്തോനേഷ്യന്‍ഭാഷ മധ്യജാവയിലെ കാവ്യഭാഷയുമായി താരതമ്യപ്പെടത്തുമ്പോള്‍ പ്രാചീനസാഹിത്യപാരമ്പര്യത്തിന്റെ കാര്യത്തിൽ അല്‌പം പിന്നോക്കമാണെങ്കിലും ഭാഷ സംസാരിക്കുന്നവരുടെ എച്ചവും ഭാഷയുടെ സാരള്യവും കണക്കിലെടുത്ത്‌ ഇതു രാഷ്‌ട്രഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഡോ. സനാമത്‌ മൂല്യാനയുടെ അഭിപ്രായത്തിൽ ഇന്തോനേഷ്യന്‍ഭാഷ ലോകത്തിലേക്കും സരളമായ ഭാഷയാണ്‌. അതിനാൽ ദക്ഷിണപൂർവേഷ്യന്‍ രാജ്യങ്ങളിലെയും മറ്റും ജനങ്ങള്‍പോലും അന്യഭാഷകളുണ്ടെങ്കിലും ഈ ഭാഷ സംസാരിക്കുന്നു.

മലയോ പോളിനേഷ്യന്‍ ഭാഷാഗോത്രത്തിലുള്‍പ്പെടുന്ന ഇന്തോനേഷ്യന്‍ ഭാഷ അശ്ലിഷ്‌ടയോഗവർഗത്തിലുള്‍പ്പെടുന്നു. ഇതിന്റെ പദഘടന വിശ്ലേഷണാത്മകമാണ്‌. വിശ്ലേഷണാത്മകതയും സംശ്ലേഷണാത്മകതയും പദരൂപത്തിലും വാക്യഘടനയിലും സ്‌പഷ്‌ടമാണ്‌. മലായ്‌, ഇന്തോനേഷ്യന്‍ തുടങ്ങിയ ഭാഷകള്‍ക്ക്‌ ഏതു പരിതഃസ്ഥിതിയിലും ശബ്‌ദരൂപത്തിനു വൈകൃതം സംഭവിക്കുന്നില്ല. അർഥവ്യത്യാസം കാണിക്കാനും മറ്റും പ്രത്യയങ്ങളും ഉപസർഗങ്ങളും വഴി പുതിയ രൂപം നല്‌കുകയേ വേണ്ടൂ. ഒരു ശബ്‌ദത്തിനു തന്നെ സംജ്ഞയെയും ക്രിയയെയും കുറിക്കാന്‍ കഴിയുന്നു. ക്രിയാ പ്രധാനമല്ല വാക്യരചനയെന്നതാണ്‌ മറ്റൊരു സവിശേഷതയെന്നു കാണാം. ഇപ്രകാരം ലിംഗവചന, പുരുഷകാലഭേദങ്ങളെക്കുറിക്കുന്നതിനു സങ്കേതാത്മകമായ ശബ്‌ദങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. ഹിന്ദിയിലെയോ ഇംഗ്ലീഷിലെയോപോലെ വ്യാകരണനിബന്ധന ഇന്തോനേഷ്യന്‍ ഭാഷയ്‌ക്കില്ല. ഉച്ചാരണത്തിന്റെ കാര്യത്തിലും ഇന്തോനേഷ്യന്‍ഭാഷ അത്യധികം സരളമാണ്‌. വർണസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ആകെ അഞ്ചു സ്വരാക്ഷരങ്ങളേ ഈ ഭാഷയിലുള്ളൂ. അവ ആ, ഈ, ഊ, ഏ, ഓ എന്നിവയാണ്‌. വ്യഞ്‌ജനങ്ങള്‍ മൊത്തം 21 ആണ്‌. മഹാപ്രാണശബ്‌ദങ്ങള്‍ ഇല്ല. അടുത്ത കാലത്തു പ്രാദേശികവും വൈദേശികവുമായ സ്വാധീനം നിമിത്തം പുതിയ ലിപിസമ്പ്രദായം സ്വീകൃതമായിട്ടുണ്ട്‌. ഇവിടെ പ്രാചീനകാലത്തു പല്ലവ, ദേവനാഗരിലിപികളും അതിനുശേഷം അറബിലിപിയും പ്രയോഗത്തിലിരുന്നു. അറബിലിപി പ്രചാരത്തിൽ വന്നതിനുശേഷം 20-ാം ശ.-ത്തിൽ റോമന്‍ലിപി പ്രയോഗത്തിൽവന്നു. ഇപ്പോഴും ഇന്തോനേഷ്യന്‍ഭാഷയ്‌ക്കു റോമന്‍ലിപിയാണ്‌ ഉപയോഗിക്കുന്നത്‌. 1972-ൽ മലേഷ്യന്‍ ഇന്തോനേഷ്യന്‍ ഭാഷകള്‍ക്കു ദേശീയവർണമാലയായി റോമന്‍ലിപി സ്വീകരിക്കപ്പെട്ടു.

ഇന്ന്‌ ഇന്തോനേഷ്യന്‍ഭാഷ സർവകലാശാലാതലത്തിൽവരെ എല്ലാ വിഷയങ്ങള്‍ക്കും മാധ്യമമായിത്തീർന്നിട്ടുണ്ട്‌. ഇതിഹാസം. മതദർശനങ്ങള്‍ തുടങ്ങി എതു വിജ്ഞാനശാഖയും ഇന്തോനേഷ്യന്‍ ഭാഷയിലൂടെ അഭ്യസിക്കാവുന്നതാണ്‌. ആയിരക്കണക്കിന്‌ പുതിയ പദങ്ങള്‍ ഇപ്പോഴും ഈ ഭാഷ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഇന്തോനേഷ്യന്‍ഭാഷയ്‌ക്ക്‌ പുതിയ ശബ്‌ദാവലി പൂർത്തിയാക്കുന്നതിനു നഗരവാസികള്‍ സത്വരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഭാഷയുടെ വികാസം പ്രാചീനരീതിയനുസരിച്ചാണെങ്കിലും ആവശ്യാനുസരണം പുതിയ ശബ്‌ദങ്ങളുടെ കൂട്ടിച്ചേർക്കലുകള്‍ നടന്നുകൊണ്ടിരിക്കുന്നു.

ഒന്നാം ശ. മുതൽ 14-ാം ശ. വരെയുള്ള കാലഘട്ടത്തിൽ സംസ്‌കൃതവും പാലിയും പ്രചാരത്തിലിരുന്നു. 14-ാം ശ.-ത്തിനുശേഷം ഇസ്‌ലാം മതം പ്രചാരത്തിൽ വന്നതോടൊപ്പം അറബി-പാർസി പ്രഭാവവും നിലവിൽവന്നു. ഇന്നും ഇന്തോനേഷ്യന്‍ഭാഷയിൽ ഏകദേശം 12 ശ.-മാനത്തോളം വാക്കുകള്‍ അറബിപദങ്ങളാണ്‌.

സാഹിത്യഭാഷയുടെ ശബ്‌ദാവലി ഭാവനാപ്രധാനമായതിനാൽ ഇന്തോനേഷ്യന്‍ഭാഷയിൽ ഉപയോഗിക്കുന്ന പദങ്ങള്‍തന്നെയാണു ചേർത്തിട്ടുള്ളത്‌. ഇതിലും മലായ്‌ഭാഷയ്‌ക്കു സർവപ്രധാനമായ സ്ഥാനം കല്‌പിച്ചിട്ടുള്ളതായി കാണാം. 1952-ൽ ബാലെ പുസ്‌താകാസംസ്ഥാ പ്രകാശനം ചെയ്‌ത ഇന്തോനേഷ്യന്‍ ഭാഷയിലെ ശബ്‌ദകോശം (കാമൂസ്‌ ഉമൂമ്‌ ബാഹാസാ ഇന്തോനേഷ്യ) വളരെ വലുപ്പമുള്ളതാണ്‌. ഇതിന്റെ കർത്താവ്‌ "പൂർവാഡർമിന്താ' ആണെന്നാണു കരുതപ്പെടുന്നത്‌. ഈ ബൃഹത്‌കോശത്തിൽ പ്രാചീന മലായ്‌പദങ്ങളെക്കാള്‍ കൂടുതൽ ഇന്തോനേഷ്യന്‍ പദങ്ങളാണ്‌ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌. രചയിതാവിന്റെ അഭിപ്രായത്തിൽ "എല്ലായിടത്തുമുള്ള ശബ്‌ദസമൂഹവും ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതിൽ സ്വദേശീയഭാഷാപദങ്ങളും വിദേശീയഭാഷാപദങ്ങളും കാണും. പക്ഷേ, അവയെല്ലാം തന്നെ ഇന്തോനേഷ്യന്‍ ശബ്‌ദാവലിയുടെ ഭാഗമാണെന്നതാണ്‌ പ്രത്യേകത.'

1942 മുതൽ 45 വരെയുള്ള കാലഘട്ടത്തിൽ ഇന്തോനേഷ്യ ജപ്പാന്‍കാരുടെ അധികാരപരിധിയിലായിരുന്നു. ജപ്പാന്‍കാർ ഡച്ചുഭാഷാപ്രയോഗം പാടെ ഉപേക്ഷിക്കുകയും ഇന്തോനേഷ്യന്‍ ഭാഷപൂർണരൂപത്തിൽ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. ഈ അവസരത്തിലാണ്‌ ഇന്തോനേഷ്യന്‍ ഭാഷയ്‌ക്ക്‌ എല്ലാ തലത്തിലും വികാസം കൈവന്നത്‌. ഇന്തോനേഷ്യന്‍ ശബ്‌ദാവലിയുടെ പരിപൂർണവളർച്ചയ്‌ക്കുവേണ്ടി ജാവയിലും സുമാത്രയിലും ഭാഷാസമിതികളുണ്ടായി. ഭാഷാവികാസത്തിനുവേണ്ടി നിരന്തരം പ്രയത്‌നിക്കുകയും പതിവായിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നല്ലാതെ വ്യക്തിപരമായും പുതിയ കോശനിർമാണത്തിനുവേണ്ടി ധർമശാസ്‌ത്രം, തർക്കനീതി, സംഗീതം എന്നീ വിഷയങ്ങളിലെ ശബ്‌ദാവലികള്‍ സമാഹരിക്കുകയുണ്ടായി. ഭാഷാവികാസം മുന്‍നിർത്തി മാസിക, അർധവാർഷികം, ആഴ്‌ചപതിപ്പ്‌, ദിനപത്രങ്ങള്‍ എന്നിങ്ങനെ പല സംരംഭങ്ങളും പുതുതായി തുടങ്ങി. ഇന്തോനേഷ്യന്‍ ഭാഷയുടെ സമൃദ്ധിക്കു ദിനപത്രങ്ങള്‍ വലിയൊരു പങ്കാണു വഹിച്ചിട്ടുള്ളത്‌.

സാഹിത്യം. ഇന്തോനേഷ്യന്‍ ഭാഷയുടെ സാഹിത്യപുരോഗതി അദ്‌ഭുതകരമാണ്‌. 45 വർഷങ്ങള്‍ക്കുമുമ്പ്‌ ഇന്തോനേഷ്യന്‍ സാഹിത്യത്തിൽ പശ്ചിമസുമാത്രയിലെ എഴുത്തുകാരുടെ സംഭാവനകള്‍ ആയിരുന്നു മുന്നിട്ടു നിന്നിരുന്നത്‌. "ബാലെ പുസ്‌താകാസംസ്ഥാ' എന്ന പ്രസിദ്ധീകരണസംഘം കൂടുതലായും പശ്ചിമസുമാത്രായിലെ എഴുത്തുകാരുടെ കൃതികളാണു പ്രകാശനം ചെയ്‌തിരുന്നത്‌ എന്നത്‌ ഇതിനു തെളിവാണ്‌. അതിനുശേഷം ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും കവികളും ലേഖകന്മാരും അവരവരുടെ രചനകള്‍ ഈ പ്രസിദ്ധീകരണശാലവഴി പ്രസിദ്ധപ്പെടുത്തുകയുണ്ടായിട്ടുണ്ട്‌. ഗദ്യസാഹിത്യത്തെക്കുറിച്ച്‌ പരിചിന്തനം ചെയ്യുമ്പോള്‍ ഇന്തോനേഷ്യക്കു സ്വാതന്ത്യ്രം കിട്ടുന്നതിനു മുമ്പുതന്നെ പല പ്രമുഖസാഹിത്യകാരന്മാരും ഉദയം ചെയ്‌തു കഴിഞ്ഞിരുന്നു എന്നു കാണാം. പ്രാമോഡ്യ അനന്താതൂർ, ആമീർഹാംസാഹ്‌, സോനാതാനീ എന്നീ ലേഖകന്മാരാണ്‌ ഭാഷയ്‌ക്കു പുതിയ രൂപം നല്‌കിയത്‌. ഈ ലേഖകന്മാർ ഇന്തോനേഷ്യയുടെ പല ഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ്‌. തന്മൂലം ഇന്തോനേഷ്യന്‍ സാഹിത്യത്തിൽ തദ്ദേശീയഭാഷാഭേദങ്ങളുടെ സ്വാധീനം കാണാവുന്നതാണ്‌. ഭാഷാസംസ്‌കരണം സ്വാഭാവികമായിരുന്നുതാനും. സ്വൈരിൽ അന്‍വർ എന്ന കവി തന്റെ കവിതയിൽ സംസാരഭാഷ തന്നെയാണു പ്രയോഗിച്ചിട്ടുള്ളത്‌. സാധാരണജനങ്ങളുടെ ഭാഷയ്‌ക്ക്‌ ഇപ്രകാരം പ്രാധാന്യം നല്‌കുക വഴി ഇദ്ദേഹം പ്രസിദ്ധിനേടുകയും ചെയ്‌തു.

ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും മേഖലകളിൽ പുതിയ ലേഖകർ പൂജാംഗബാരു എന്ന പ്രസിദ്ധമായ ദിനപത്രം വഴി തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിച്ചു വന്നു. ഈ പ്രസിദ്ധീകരണം ഭാഷാവികസനത്തിൽ അദ്വിതീയമായ സ്ഥാനമാണു വഹിച്ചിട്ടുള്ളത്‌. ഇതിന്റെ പത്രാധിപസമിതിയിൽ ഭാഷാവിഭാഗത്തിൽ സാനൂസിപാനെ, അർമീയിന്‍ പാനെ, ഹാംസാഹ്‌ തുടങ്ങിയ പണ്ഡിതന്മാരും മേൽനോട്ടം വഹിച്ചിരുന്നു. സുതാന്‍ തക്‌ദീർ, ആലീസ്‌ജാഹ്‌ ബാനാ തുടങ്ങിയവർ പടിഞ്ഞാറന്‍ സംസ്‌കാരം ഉള്‍ക്കൊള്ളുകയും അതിന്റെ പ്രതിഫലനം ഇന്തോനേഷ്യന്‍ ഭാഷയിൽ പ്രയാസമാണെന്നു കണ്ടെത്തുകയും ചെയ്‌തവരാണ്‌. സാനുസിപാനെ തന്റെ ഭാരതയാത്രയ്‌ക്കുശേഷം ഭാരതീയ സംസ്‌കാരത്തിന്റെ മൂലതത്ത്വങ്ങള്‍ ഉള്‍ക്കൊണ്ട്‌ "ശിവനടരാജ്‌' എന്ന കവിത രചിച്ചു. ഇതിൽ ശിവതാണ്ഡവനൃത്തത്തിലെ വിരാടസങ്കല്‌പത്തിലൂടെയാണ്‌ മോക്ഷസിദ്ധിയെന്ന്‌ ഇദ്ദേഹം വിളംബരം ചെയ്‌തു. ജാവയിലെ ഒരു പ്രസിദ്ധ പണ്ഡിതനായ പ്രാഫ. (ഡോ.) പൂർവോചാരോകോ ഭാരതീയ സംസ്‌കാരത്തിന്റെയും സദാചാരബോധത്തിന്റെയും സവിശേഷതയാണ്‌ മാനുഷികമൂല്യങ്ങളുടെ വികാസത്തിനു നിദാനമെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആധുനികയുഗത്തിനനുസൃതമായ രീതിയിൽ ഭാഷയുടെ നവോത്ഥാനം സാഹിത്യമാധ്യമത്തിലൂടെ നിർവഹിച്ചു.

ഇന്തോനേഷ്യക്കു സ്വാതന്ത്യ്രം ലഭിക്കുന്നതിന്‌ ഒരു വർഷം മുമ്പ്‌ ഡച്ചുകാരുമായി സംഘട്ടനം നടന്നു. ജപ്പാന്‍കാർ രാഷ്‌ട്രം വിട്ടുകൊടുക്കുന്നതിനുമുമ്പ്‌ ഡച്ചുകാർ ഇംഗ്ലീഷുകാരുടെ സഹായത്തോടുകൂടി ആക്രമണം നടത്തി. ഇന്തോനേഷ്യയിലെ ദേശപ്രമികള്‍ രാഷ്‌ട്രത്തിന്റെ രക്ഷയ്‌ക്കുവേണ്ടി ഈ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യത്‌നിച്ചു. പരിവർത്തനത്തിന്റെ പിറവി കണ്ടുതുടങ്ങി. സംഘർഷത്തിന്റെയും പരിവർത്തനത്തിന്റെയും കാലഘട്ടം 1945 മുതൽ 50 വരെയായിരുന്നു. ഇന്തോനേഷന്‍ സാഹിത്യത്തിലും ഈ പരിവർത്തനത്തിന്റെ സ്വാധീനം സ്‌പഷ്‌ടമായി കാണാവുന്നതാണ്‌. കവിത, നാടകം, ചെറുകഥ, ഉപന്യാസങ്ങള്‍ തുടങ്ങിയ എല്ലാ സാഹിത്യകൃതികളിലും അതാതുകാലഘട്ടത്തിലെ സാമൂഹിക പരിതഃസ്ഥിതിയുടെ പ്രതിഫലനം ദൃശ്യമാണ്‌. ഈ സാഹിത്യസൃഷ്‌ടികള്‍ പൂർണരൂപത്തിൽ രാജനീതിയുടെയും സാമൂഹികപരിവർത്തനത്തിന്റെയും പ്രാതിനിധ്യം വഹിക്കുന്നവയാണ്‌. പ്രാമോഡ്യ അനന്താതൂറിന്റെ പ്രസിദ്ധ ഉപന്യാസമായ ഗുരിർല്ലാപരിവാർ (കലു ആശഗാ ഗോരിലിയാ) ഈ യുഗത്തിന്റെ പ്രതീകമാണ്‌. ഇതിന്റെ വിവർത്തനം യൂനെസ്‌കോ തയ്യാറാക്കിയിട്ടുമുണ്ട്‌. ഈ ഉപന്യാസത്തിൽ ഇന്തോനേഷ്യന്‍ സ്വാതന്ത്യ്രത്തിനുവേണ്ടി സംഘട്ടനത്തിലേർപ്പെട്ട ഒരു ഗറില്ലാകുടുംബത്തിന്റെ കഥയാണ്‌ ചിത്രീകരിക്കുന്നത്‌. ഈ വിപ്ലവകാരികളുടെ പിതാക്കന്മാരാകട്ടെ സ്വാർഥലാഭത്തിനുവേണ്ടി ഡച്ചുകാരുടെ കൂടെ നില്‌ക്കുകയാണുണ്ടായത്‌. ഇതിൽ കുപിതരായ വിപ്ലവകാരികള്‍ അവരുടെ പിതാക്കന്മാരെ വധിക്കുവാന്‍ പോലും മടിച്ചിരുന്നില്ല. ഇങ്ങനെ രാജ്യത്തിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി പലരും ബലിയാടുകളായിട്ടുണ്ട്‌. പിതൃജനങ്ങളെ വധിക്കുന്ന പുത്രന്മാർക്ക്‌ അന്ന്‌ വധശിക്ഷ നല്‌കപ്പെട്ടിരുന്നു. വധിക്കുന്നതിനുമുമ്പ്‌ പശ്ചാത്തപിക്കുന്നതിനുള്ള അവസരം പോലും നല്‌കിയിരുന്നില്ല. ലഹളയ്‌ക്കിടയിൽ ഇത്തരം പല സംഭവങ്ങളും നടന്നിരിക്കാം. ഈ യുവാക്കളിൽ പലരും ചിരിച്ചുകൊണ്ടുതന്നെ പ്രാണത്യാഗം ചെയ്‌തു.

ഇന്തോനേഷ്യന്‍ ഭാഷയുടെ സാഹിത്യപുരോഗതിയെ മൂന്നുഘട്ടങ്ങളിലായി വിഭജിക്കാവുന്നതാണ്‌. ഇതിൽ ഒന്നാമത്തെ വിഭാഗം പുതിയ ലേഖകന്മാരുടെ സംഭാവനകളാണ്‌. ഈ എഴുത്തുകാർ സ്വദേശസ്‌നേഹത്താൽ പ്രചോദിതരായി രാഷ്‌ട്രീയൈക്യത്തിനുവേണ്ടി ഒരേ സ്വരത്തിൽ തങ്ങളുടെ കൃതികളിലൂടെ വാദിച്ചവരാണ്‌. ദ്വിതീയഘട്ടമാകട്ടെ വിപ്ലവകാരികള്‍ സംഭാവന ചെയ്‌ത ജനോപകാര പദ്ധതികളുടെ പ്രതിധ്വനിയുള്‍ക്കൊള്ളുന്ന സാഹിത്യകൃതികളാണ്‌. രാഷ്‌ട്രത്തിനുള്ളിലെ സംഘർഷാവസ്ഥയും അതോടൊപ്പം പുറം ലോകത്തിലെ പരിതഃസ്ഥിതികളും ഇവയിൽ വർണ്യവിഷയങ്ങളാണ്‌. 1950-നുശേഷം രാഷ്‌ട്രത്തിന്റെ പുനർനിർമാണമാണു ജനങ്ങളുടെ മുന്നിലുണ്ടായിരുന്ന പ്രശ്‌നം. രാഷ്‌ട്രം സമ്പത്‌സമൃദ്ധമല്ലാതിരുന്നതുകൊണ്ട്‌ ജനജീവിതം സംഘർഷാത്മകമായിരുന്നു. പാശ്ചാത്യരാജ്യങ്ങളൈ അനുകരിച്ച്‌ സ്ഥാപിതമായ ജനാധിപത്യവ്യവസ്ഥ പരാജയപ്പെടുകയാണുണ്ടായത്‌. ഇന്തോനേഷ്യന്‍ സാഹിത്യത്തിലും പൊതുജീവിതത്തിനു നേരിട്ടിരുന്ന ഈ ഗതിവിഗതികള്‍ പ്രകടമായിരുന്നു. ആഗോളതലത്തിലുള്ള വ്യതിയാനങ്ങളെ ഇന്തോനേഷ്യന്‍ കലാകാരന്മാർ തങ്ങളിൽനിന്നും വ്യതിരിക്തമായി കണ്ടിരുന്നില്ല. ഈ സാഹിത്യകാരന്മാരുടെ ദൃഷ്‌ടിയിൽ സാഹിത്യം ഒരു ദേശത്തുമാത്രം ഒതുങ്ങിനില്‌ക്കുന്ന ഒന്നായിരുന്നില്ല. ഇതിനിടയിൽ ചില സാഹിത്യകാരന്മാർ പുതിയ മാധ്യമത്തിലൂടെ നൂതനശക്തിക്കു പ്രരണയായി വർത്തിക്കുന്നത്‌ ചൈനയാണെന്നു സ്ഥാപിക്കാനും യത്‌നിച്ചു. ഇന്തോനേഷ്യയിൽ കമ്യൂണിസ്റ്റുപാർട്ടിക്കാണ്‌ ആധിപത്യമെന്നതിനാൽ അന്നത്തെ രാഷ്‌ട്രപതി ചൈനീസ്‌ പ്രഭാവം അംഗീകരിക്കാന്‍ തയ്യാറായിരുന്നു. സാഹിത്യത്തിന്റെ മാധ്യമത്തിലൂടെ പുരോഗമനോന്മുഖമായ ചിന്താഗതികള്‍ പ്രചരിപ്പിച്ചു വന്നു. 1965-ലെ വിപ്ലവപരിശ്രമത്തിനുശേഷം പ്രമുഖരായ പല സാഹിത്യകാരന്മാരും കമ്യൂണിസ്റ്റുപാർട്ടിയോടൊപ്പം ചേർന്നു. സാഹിത്യത്തിന്റെ എല്ലാ ശാഖകളുടെയും വികാസത്തിനുവേണ്ടിയുള്ള യത്‌നം ശക്തിപ്പെട്ടു. കഥാവിഭാഗത്തിലെ പ്രമുഖസാഹിത്യകാരായിരുന്നു പ്രാമോഡ്യ അനന്താതൂർ, ഇട്‌രൂസ്‌, മോഖ്‌താന്‍ ലൂബിസ്‌ സോനാതാനീ തുടങ്ങിയവർ. കവിതാവിഭാഗത്തിലാകട്ടെ സ്വൈരിൽ അന്‍വർ, സീതോർ സീതു, മോരാംഗ്‌, അസരൂൽ സാനീ എന്നിവരുടെ പേരുകളാണ്‌ പ്രസിദ്ധമായവ.

1995-നുശേഷം സാഹിത്യത്തിന്റെ നൂതനവികാസത്തിനു വേണ്ടിയുള്ള യത്‌നമാരംഭിച്ചു. സ്വാതന്ത്യ്രസമരത്തിനുമുമ്പ്‌ കലാകാരന്മാർ രാജനീതി ലക്ഷ്യമാക്കി ധാരാളം രചനകള്‍ നടത്തിയിരുന്നു. പുതിയ കാലഘട്ടത്തിലെ സാഹിത്യകാരന്മാരിൽ ആയിപ്‌ റോസിസി, രാമാ ധാന്‍ കഹാ, ബി.എസ്‌. റെഡ്രാസുബാഗിയോ, സാംസ്‌ത്രാവരഡോയോ, തൗഫീക്‌ ഇസ്‌മാഇൽ, മൊഹമ്മദ്‌ അലി, ഗുനാവാന്‍ മൊഹമ്മദ്‌ തുടങ്ങിയവർ സാഹിത്യത്തിന്റെ വിവിധശാഖകളിൽ പ്രസിദ്ധരായവരാണ്‌. ചെറുകഥാസാഹിത്യം വളരെയേറെ ജനപ്രീതിയാർജിച്ചു. പത്രങ്ങളിലും മാസികകളിലും വന്നുകൊണ്ടിരുന്ന ചെറുകഥകള്‍ ദൈനംദിന ജനജീവിതത്തെ പ്രതിനിധാനം ചെയ്യുന്നവയായിരുന്നു. നിരൂപണസാഹിത്യത്തിൽ ഹാ.ബെയാസീന്‍ മഹത്തായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. ഇപ്രകാരം ഇന്തോനേഷ്യന്‍ ഭാഷയിലെ സാഹിത്യം എല്ലാ അർഥത്തിലും അവിടത്തെ ആധുനിക ജീവിതരീതികളെ പ്രതിനിധാനം ചെയ്യുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍