This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടിമഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:23, 1 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇടിമഴ

Thunder Storm

ഇടിമഴ ഉണ്ടാകുന്നവിധം-ചിത്രീകരണം

മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെ പെയ്യുന്ന കനത്ത മഴ. ഏറ്റവും കുറഞ്ഞ സമയയളവിനുള്ളിൽ നന്നെ കൂടിയ അളവിൽ ജലം വർഷിക്കുന്നുവെന്നതാണ്‌ ഇടിമഴയുടെ പ്രത്യേകത. നമ്മുടെ നാട്ടിൽ ഇതു വേനൽമഴ എന്നും അറിയപ്പെടുന്നു.

താരതമ്യേന ചൂടുകൂടിയ ദിവസങ്ങളിലാണ്‌ ഇടിമഴ ഉണ്ടാവുന്നത്‌. അന്തരീക്ഷം ശാന്തമായിരിക്കെത്തന്നെ നിർമലമായ ആകാശത്തിൽ കാറ്റിന്റെ ദിശയ്‌ക്കനുസൃതമായ അരികിൽ ചക്രവാളത്തലപ്പിലായി ഒരു മേഘപാളി പ്രത്യക്ഷപ്പെടുന്നു. അത്‌ ക്രമേണ വളർന്ന്‌, പടർന്നുപന്തലിച്ച്‌ കരിമ്പാറക്കെട്ടുപോലെ ആകാശത്തിന്റെ ഒരുഭാഗം മറയ്‌ക്കുന്നു. മേഘത്തലപ്പിന്‌ മിക്കവാറും അടയിരുമ്പിന്റെ ആകൃതിയാണുണ്ടായിരിക്കുക. ക്രമേണ അടുത്തടുത്തു വരുന്ന മഴക്കാറിൽ അവിടവിടെയായി മിന്നൽപ്പിണറുകള്‍ കാണാം; തുടർന്ന്‌ ഇടിമുഴക്കവും കേള്‍ക്കുന്നു. മേഘം ഏതാണ്ട്‌ ഊർധ്വദിശയിലെത്തുന്നതോടെ തണുത്ത കാറ്റടിക്കുന്നു; കാറ്റിന്റെവേഗം അനുക്രമം വർധിച്ച്‌ സീൽക്കാരത്തോടെ ചീറിയടിക്കുമ്പോള്‍ ഒപ്പംതന്നെ മഴത്തുള്ളികളുമുണ്ടാവും. കല്ലേറുപോലെ പതിക്കുന്ന സാമാന്യം മുഴുപ്പുള്ള മഴത്തുള്ളികളോടൊത്ത്‌ ചിലപ്പോള്‍ ആലിപ്പഴവും വീഴാം. ഇതിനിടയിൽ മിന്നലും ഇടിയും കൂടെക്കൂടെ ആവർത്തിക്കുന്നു. പിന്നെ ധാരമുറിയാതെ മഴപെയ്യുന്നു. അരമുക്കാൽ മണിക്കൂറോളം തുടർച്ചയായി പെയ്‌ത്‌ മഴ നിലയ്‌ക്കുന്നു. ഇരുണ്ടുകൂടിയ കാർമേഘം പതുക്കെ ചിന്നിച്ചിതറി മറയുന്നു. കാറ്റിന്റെ ദിശ നേരെ എതിരാവുന്നതിനെത്തുടർന്ന്‌ പിശറും കാറ്റും നിലയ്‌ക്കുന്നു. ചിലപ്പോള്‍ മേഘം കടന്നുപോയ ദിശയിൽ മിന്നലും ഇടിമുഴക്കവുമുണ്ടാകാം. ഒരു സാധാരണ ഇടിമഴയുടെ പൊതു വിവരണമാണിത്‌.

ഉഷ്‌ണമേഖലയിലാണ്‌ ഇടിമഴ അധികമായി അനുഭവപ്പെടുന്നത്‌; തീരപ്രദേശങ്ങളിൽ ഇവയുടെ ആവൃത്തി കൂടുതലാണ്‌. ഇന്തോനേഷ്യ, പൂർവ ആഫ്രിക്ക, പനാമ എന്നിവിടങ്ങളിൽ ആണ്ടിൽ 200 ദിവസങ്ങളിലെങ്കിലും ഇടിമഴ പെയ്യുന്നു. ശൈത്യമേഖലയിൽ നന്നെ വിരളമായി മാത്രമേ ഇമ്മാതിരി മഴ അനുഭവപ്പെടാറുള്ളൂ. ഭൂമുഖത്തെ വിവിധഭാഗങ്ങളിലായി പ്രതിദിനം 44,000 ഇടിമഴയെങ്കിലും രൂപംകൊള്ളാറുണ്ടെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു. പൊതുവേ ഉച്ചതിരിഞ്ഞോ അർധരാത്രിയോടടുത്തോ ആണ്‌ ഇടിമഴ പെയ്യുന്നത്‌. പ്രാദേശികമായതോതിൽ അല്‌പ സമയത്തേക്കുമാത്രം നിലനില്‌ക്കുന്ന ഈ പ്രക്രിയ ഉണ്ടാകുവാനുള്ള സാധ്യതകളെ മുന്‍കൂട്ടി പ്രവചിക്കുക തികച്ചും ദുഷ്‌കരമാണ്‌.

വായുപിണ്ഡങ്ങളുടെ ഊർധ്വാധരചലനമാണ്‌ ഇടിമഴയ്‌ക്കു നിദാനം. സംവഹനരീതിയിലുള്ള ഇത്തരം സഞ്ചലനത്തിനു കാരണമാവുന്നത്‌ വായുമണ്ഡലത്തിലെ അസ്ഥായിത്വം (instability) ആണ്‌. ഇടിമഴ രൂപം പ്രാപിക്കുവാന്‍ പോന്ന അസ്ഥായിത്വം അന്തരീക്ഷത്തിലുണ്ടാവുന്നതിന്‌ രണ്ടു കാരണങ്ങളുണ്ട്‌. തറനിരപ്പിനു തൊട്ടുമുകളിലായുള്ള വായുപടലം പെട്ടെന്നു ചൂടുപിടിക്കുകമൂലം മുകളിലത്തെ വിതാനങ്ങളിലുള്ള വായുവുമായി വലുതായ താപാന്തരത്തിലെത്തുന്നു. കരപ്രദേശങ്ങളിൽ, പ്രത്യേകിച്ച്‌ ഉഷ്‌ണകാലത്ത്‌, ഉച്ചതിരിഞ്ഞുള്ള സമയങ്ങളിൽ ഇമ്മാതിരിയുണ്ടാവുന്ന താപാന്തരം അന്തരീക്ഷത്തിൽ അസ്ഥായിത്വം സൃഷ്‌ടിക്കുന്നു; അന്തരീക്ഷത്തിലെ താപക്ഷയമാനം അനുകൂലമാണെങ്കിൽ സജീവ അഗ്നിപർവകങ്ങളുടെ പരിസരങ്ങളിലും, കാട്ടുതീയോടനുബന്ധിച്ചും ഈദൃശമായ അസ്ഥായിത്വം അനുഭവപ്പെടാം. ഉയർന്ന വിതാനങ്ങളിൽ അതിശീതളമായ വായുപടലങ്ങള്‍ രൂപംകൊള്ളുന്നതാണ്‌ വന്‍തോതിലുള്ള അസ്ഥായിത്വത്തിനുള്ള മറ്റൊരു ഹേതു. സൈക്ലോണു(Cyclone)കളോടനുബന്ധിച്ചാണ്‌ ഇത്തരം സാഹചര്യം സാധാരണയായുണ്ടാകുന്നത്‌. ഇതുമൂലമുള്ള ഇടിമഴകള്‍ ശീതകാലത്ത്‌ രാത്രികാലങ്ങളിലാണ്‌ പെയ്യുന്നത്‌. എന്നാൽ കരഭാഗങ്ങളിൽ അന്തരീക്ഷ-ആർദ്രത വളരെ കൂടുതലാവുമ്പോള്‍ ഉഷ്‌ണകാലത്തും പകൽസമയങ്ങളിലും ഇമ്മാതിരി ഇടിമഴ പെയ്‌തുകൂടായ്‌കയില്ല.

പകൽസമയം താരതമ്യേന തണുത്ത ജലോപരിഭാഗങ്ങളിൽ സംവഹനരീതിയിലുള്ള ഊർധ്വാധരചലനം സാധാരണമല്ല; തന്മൂലം ഇടിമഴയുണ്ടാകുവാനുള്ള സാധ്യതയും കുറവാണ്‌. രാത്രിയിൽ കടൽ സാവധാനമായും ഉപര്യന്തരീക്ഷവായു പെട്ടെന്നും തണുക്കുന്നു. ഇത്‌ ഊർധ്വാധരദിശയിലെ താപാന്തരത്തിനും സംവഹനരീതിയിലുള്ള വായുചലനത്തിനും നിദാനമാകുന്നു; രാത്രി അതിക്രമിക്കുന്നതോടെ സംവഹനധാരകള്‍ ശക്തിയാർജിക്കുകയും ചെയ്യും. ഈദൃശപ്രക്രിയയാണ്‌ ശീതകാലത്തുമുള്ളത്‌. ജലോപരിഭാഗങ്ങളിൽ അർധരാത്രിയോടടുത്തും ശീതകാലമധ്യത്തിലുമാണ്‌ ഇടിമഴ അധികമായി ഉണ്ടാവുന്നത്‌.

വാതമുഖ(front)ങ്ങേളിൽ ഊഷ്‌മളവായുപിണ്ഡം തണുത്ത വായുപിണ്ഡത്തിന്റെ നിവേശംമൂലം ഉയർത്തപ്പെടുന്നതും ഇടിമഴയ്‌ക്കു കാരണമാവാം; വാതമുഖങ്ങള്‍ വിസ്‌തൃതമേഖലകളാകയാൽ ഒരേയവസരംതന്നെ സമാന്തരദിശയിൽ അനേകസ്ഥലങ്ങളിൽ ഇടിമഴപെയ്യുന്നത്‌ സാധാരണമാണ്‌. ഇത്തരംമഴ രാപ്പകൽ ഭേദമന്യേ ഏതു സമയത്തും പെയ്യാവുന്നതാണ്‌.

പ്രത്യേക പ്രദേശത്തെ ചൂടുമൂലം വികസിച്ച നേർത്തവായു ഉയർന്നുപൊങ്ങുന്നതോടെ, മുകളിലത്തെ വിതാനത്തിൽനിന്നും തണുത്തവായു താഴേക്കടിയുകയും ക്രമേണ ചൂടുപിടിച്ച്‌ നേർക്കുകയും ചെയ്യുന്നു. അതേ അവസരംതന്നെ പ്രസക്തമേഖലയിലേക്ക്‌ നാലുപാടുനിന്നും വായു തിങ്ങിക്കൂടുന്നു. ഈ പ്രക്രിയമൂലം ചൂടുപിടിച്ചു നേർത്തവായു ഒരു ഫൗണ്ടനിലെന്നപോലെ തുടർച്ചയായി ഉയർന്നു പൊങ്ങുന്നു. അന്തരീക്ഷത്തിൽ ഉയരം കൂടുന്തോറും താപനില കുറയുന്ന സംവിധാനമാണുള്ളത്‌. ഉയർന്നുപൊങ്ങുന്ന വായു അതതു വിതാനങ്ങളിലെ വായുവിനെ തള്ളിമാറ്റുന്നതുമൂലം സ്വയം തണുക്കുകയും ചെയ്യുന്നു. അതേയവസരം താഴെനിന്നുള്ള തള്ളൽ അവയെ മുകളിലേക്കുയർത്തിക്കൊണ്ടിരിക്കും. മധ്യരേഖയോടടുത്ത പ്രദേശങ്ങളിൽ ഇത്തരം വായുപിണ്ഡങ്ങള്‍ 15 കി.മീ. ഉയരംവരെ എത്തുന്നത്‌ സാധാരണമാണ്‌. ഇത്തരം വായുപിണ്ഡങ്ങളിൽ ധാരാളമായി ഉണ്ടായിരിക്കുന്ന നീരാവി ക്രമേണ തണുത്ത്‌ ജലവും പരൽഹിമവുമായി മാറുന്നു. സൂക്ഷ്‌മധൂളികളുടെ സാന്നിധ്യത്തിൽ നീരാവി നേരിട്ട്‌ ഹിമപരലുകളായിത്തീരുന്നു (നോ: അയ്‌ട്‌കന്‍ കണങ്ങള്‍). വിടർത്തിയ വിരലുകള്‍ പോലെ ശിഖരങ്ങളുള്ള പരൽഹിമം തന്മാത്രാകർഷണത്തിനു വിധേയമായി വലുപ്പംകൂടിയ പരലുകളായിത്തീരുന്നു. മർദക്കൂടുതലുള്ളപ്പോള്‍ ജലകണങ്ങളായും മാറാം. ഇങ്ങനെയുണ്ടാവുന്ന ജലം 0ബ്ബ-യിലും താണ ഊഷ്‌മാവിലും ജലമായിത്തന്നെ വർത്തിക്കുന്നു (നോ: അതിശീതളജലം). ഇടിമഴ ഉണ്ടാകുവാന്‍ 20º C ലോ അതിലും താണ ഊഷ്‌മാവിലോ ഉള്ള അതിശീതളജ ലവും പരൽഹിമവും അത്യന്താപേക്ഷിതമാണ്‌. ഗുരുത്വാകർഷണത്തിനു വഴിപ്പെട്ട്‌ പരലുകള്‍ ഭൂമിയുടെ നേർക്കു പതിക്കുന്നു, പതനത്തിനിടയിൽത്തന്നെ വഴിക്കുള്ള ചെറുകണങ്ങളെ തന്മാത്രാകർഷണത്തിലൂടെ വലിച്ചടുപ്പിച്ച്‌ പരലുകള്‍ സ്വയം വലുതായിത്തീരാം. എങ്കിൽപോലും വായുവിന്റെ മുകളിലേക്കുള്ള പ്രവാഹത്തിൽപ്പെട്ട്‌ ഇവ വീണ്ടും ഉയർത്തപ്പെടുന്നു. മിക്കപ്പോഴും പുനർബാഷ്‌പീകരണത്തിനു വിധേയമാവുകയും ചെയ്യും. എന്നാൽ കണങ്ങളുടെ സംഖ്യ ക്രമാതീതമായിത്തീരുന്നതോടെ മുകളിലേക്കുള്ള ധാരയെക്കാള്‍ താഴോട്ടുള്ള വലിവിനു ശക്തി ലഭിക്കുകയും ജലകണങ്ങളും പരൽഹിമവും നിർബാധം നിപതിക്കുകയും ചെയ്യുന്നു. താഴേക്കുള്ള ഗതിക്കിടയിൽ പരൽഹിമം ജലമായി പരിവർത്തിതമാവുന്നു. അതോടൊപ്പം മേഘത്തിന്റെ സഞ്ചാരദിശയിൽ, താഴോട്ടുള്ള വലിവിന്റെ ഫലമായി ശക്തമായ കാറ്റുവീശുന്നു. മേഘത്തിൽ തങ്ങിനില്‌ക്കുന്ന ജലാംശം ഒട്ടുമുക്കാലും പെയ്‌തുവീഴുന്നതുവരെ ഈ സ്ഥിതി തുടരുന്നു.

രണ്ടു മേഘങ്ങള്‍ക്കിടയിലോ, ഒരു മേഘത്തിനും ഭൂമിക്കുമിടയിലോ ഉണ്ടാവുന്ന വിദ്യുത്‌പ്രസരമാണ്‌ മിന്നൽ. കോസ്‌മിക രശ്‌മികളുടെ പതനഫലമായി അന്തരീക്ഷ തന്മാത്രകള്‍ അയണീകൃതമാകുന്നതുമൂലം വായുവിൽ എപ്പോഴും ചാർജുകള്‍ ഉണ്ടാകും. മുകളിലേക്കു പ്രവഹിക്കുന്ന, ജലകണങ്ങളും ഹിമ പരലുകളുമടങ്ങിയ വായുപിണ്ഡം ഈ ചാർജുകളെ പിടിച്ചെടുക്കുകവഴി, മേഘം ചാർജുള്ളതായി മാറുന്നു. ഉയർന്നു പൊങ്ങുന്ന പിണ്ഡത്തിന്റെ ചുവടുഭാഗം മിക്കപ്പോഴും ഋണചാർജ്‌ ഉള്ളതായിട്ടാണ്‌ കാണപ്പെടുന്നത്‌. ഒരു മേഘത്തിന്‌ സമീപമേഘത്തെ പ്രരണ വഴി ധ്രൂവീകരിച്ച്‌ അതിന്റെ സമീപ വശത്തെ വിപരീത ചാർജുള്ളതാക്കിമാറ്റാന്‍ കഴിയും. തുടർന്ന്‌ ഇവ തമ്മിൽ വൈദ്യുത പ്രവാഹം നടക്കുമ്പോഴാണ്‌ മിന്നൽ ഉണ്ടാകുന്നത്‌. മിന്നലുണ്ടാവുമ്പോഴുള്ള ഉഷ്‌ണാധിക്യംമൂലം പ്രസക്തഭാഗത്തെ വായു പെട്ടെന്ന്‌ വികസിക്കുന്നു. ഈ സമ്മർദതരംഗത്തിന്റെ വ്യാപനമാണ്‌ ഇടിമുഴക്കം. ഒരു മേഘത്തിൽ സ്വരൂപിക്കപ്പെട്ട ചാർജുമൂലം അതും ഭൂമിയുമായുള്ള പൊട്ടന്‍ഷ്യൽ വ്യത്യാസം ഏതാനും ദശലക്ഷം വോള്‍ട്ടുവരെ ആകാം. ഇതുമൂലം മേഘങ്ങള്‍ക്കും ഭൂമിക്കുമിടയ്‌ക്കുണ്ടാവുന്ന വിദ്യുത്‌പ്രവാഹവും മിന്നലിനു കാരണമാകും. മിന്നൽ ഭൂമിയിലേക്കാവുമ്പോള്‍ വിദ്യുത്‌പ്രവാഹഫലമായി ആളപായവും, വസ്‌തുവകകള്‍ക്കു നാശവും സംഭവിക്കാം. ഇതിനെയാണ്‌ ഇടിവെട്ടൽ എന്നുപറയുന്നത്‌. മിന്നലും ഇടിയും ഒരേസമയം ഉണ്ടാകുന്നു. പക്ഷേ, മിന്നൽ കണ്ടു വളരെ സമയം കഴിഞ്ഞേ മിക്കപ്പോഴും ഇടിശബ്‌ദം കേള്‍ക്കാറുള്ളൂ. ശബ്‌ദത്തിന്റെ വേഗം പ്രകാശവേഗത്തെക്കാള്‍ തുലോം കുറവായതുമൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. മിന്നലിനും ഇടിമുഴക്കത്തിനുമിടയ്‌ക്കുള്ള സമയാന്തരാളം അടിസ്ഥാനമാക്കി അതുണ്ടാവുന്ന മേഖലയുമായുള്ള ദൂരം കണക്കാക്കാവുന്നതാണ്‌.

ഊർധ്വാധരചലനങ്ങളുടെ തോതും ദിശയും അടിസ്ഥാനമാക്കി ഇടിമഴയുടെ കാലയളവിനെ മൂന്നു ഘട്ടങ്ങളായി വിഭജിക്കാം: സഞ്ചയനാവസ്ഥ, പ്രൗഢാവസ്ഥ, ക്‌ഷയാവസ്ഥ. സഞ്ചയനാവസ്ഥയിൽ ഇടിമഴയ്‌ക്ക്‌ നിദാനമായ വായുപിണ്ഡം ചുറ്റുപാടുമുള്ളതിനെക്കാള്‍ ഉയർന്ന താപനിലയിലായിരിക്കും. തന്നിമിത്തം നാലുപാടുമുള്ള വായുവിന്റെ തള്ളലിനുവിധേയമായി ഉർത്തപ്പെട്ടുകൊണ്ടുമിരിക്കും. ഉയരം ചെല്ലുന്തോറും തള്ളലിന്റെ ശക്തി വർധിച്ചുവരുന്നതുമൂലം പ്രസക്ത വായുപിണ്ഡം വളരെ ഉയരത്തോളം എത്തിച്ചേരുന്നു. ഇത്‌ നീരാവിയുടെ സംഘനനത്തിനും മേഘരൂപവത്‌കരണത്തിനും സഹായകമാകുന്നു. ത്വരിതമായ സംഘനനം മൂലം ലക്ഷക്കണക്കിനു ഹിമപരലുകളും ജലകണങ്ങളും ഉണ്ടാകുന്നു. ഇവ തന്മാത്രാകർഷണത്തിലൂടെ കൂടുതൽ മുഴുപ്പുള്ളവയായിത്തീരുന്നു. ഇങ്ങനെയുണ്ടാകുന്ന ഉള്‍വലിവും ഗുരുത്വാകർഷണവും ഒന്നുചേരുമ്പോഴാണ്‌ ഊർധ്വധാരയെക്കാള്‍ താഴോട്ടുള്ള വലിവിന്‌ ശക്തികൂടുന്നത്‌. അതോടെ പ്രൗഢാവസ്ഥയിലെത്തിച്ചേരുന്നു. ഈ അവസ്ഥയിൽ ഊർധ്വധാരയും താഴോട്ടുള്ള വലിവും സാമാന്യം ശക്തമായിത്തന്നെ അനുഭവപ്പെടുന്നു. ഉയർന്ന വിതാനങ്ങളിൽനിന്നുള്ള വായു താരതമ്യേന ചൂടുകൂടിയ താഴത്തെ വിതാനങ്ങളിലെത്തുമ്പോള്‍ ശക്തമായ തണുത്ത കാറ്റുകളായി അനുഭവപ്പെടുന്നു. മഴയുടെ തോത്‌ കൂടുന്നതോടെ മുകളിലേക്കുള്ള വായുസഞ്ചലനം ദുർബലമായിത്തീരും. ഇതിനെത്തുടർന്നാണ്‌ മേഘത്തിന്റെ ക്ഷയാവസ്ഥ. ജലാംശം ഒട്ടുമുക്കാലും ശോഷിക്കപ്പെടുന്നതോടെ മേഘം ചിന്നച്ചിതറി നാലുപാടും പരക്കുന്നു.

മിന്നലും ഇടിയും ശക്തമായ തണുത്തകാറ്റും ഉണ്ടായാലും മഴപെയ്യാത്ത സന്ദർഭങ്ങള്‍ വിരളമല്ല. മഴത്തുള്ളികള്‍ ഭൂമിയോളം എത്താതിരിക്കുകമൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. മേഘം വളരെ ഉയരത്തിലായിരിക്കും. പതിക്കുന്ന കണങ്ങള്‍ മാർഗമധ്യേ ബാഷ്‌പീകരിക്കപ്പെട്ട്‌ നീരാവിയായി മാറ്റപ്പെടുന്നു. മേഘത്തിന്റെ അടിത്തട്ട്‌ ഏകദേശം 1,000 മീ. ഉയരത്തിലാവുമ്പോഴാണ്‌ കനത്ത മഴ ഉണ്ടാവുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%B4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍