This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടക്കാലഗവണ്‍മെന്റ്‌, 1947-ലെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:25, 9 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇടക്കാലഗവണ്‍മെന്റ്‌, 1947-ലെ

Interim Government

1946 സെപ്‌. മുതൽ 1947 ആഗ. 15-ന്‌ വരെ ഇന്ത്യയിൽ നിലവിലിരുന്ന ഗവണ്‍മെന്റ്‌. താത്‌കാലികസ്വഭാവത്തോടുകൂടിയ ഏതു ഭരണസംവിധാനത്തെയും "ഇടക്കാല ഗവണ്‍മെന്റ്‌' എന്ന പദംകൊണ്ട്‌ വിവക്ഷിക്കാറുണ്ട്‌. 1919-ലെയും 1935-ലെയും ഗവണ്‍മെന്റ്‌ ഒഫ്‌ ഇന്ത്യാ ആക്‌റ്റുകളിലെ വ്യവസ്ഥകളനുസരിച്ചാണ്‌ ഇടക്കാല ഗവണ്‍മെന്റ്‌ പ്രവർത്തിച്ചത്‌. 1947 ആഗ.-ൽ ഇന്ത്യയും പാകിസ്‌താനും പരമാധികാര സ്വതന്ത്രരാഷ്‌ട്രങ്ങള്‍ ആയതോടെ ഇടക്കാലഗവണ്‍മെന്റ്‌ മാറുകയും ഇന്ത്യയിൽ താത്‌കാലിക പാർലമെന്റിനോട്‌ ഉത്തരവാദിത്വമുള്ള ഒരു മന്ത്രിസഭ രൂപവത്‌കൃതമാവുകയും ചെയ്‌തു.

പശാചാത്തലം. രണ്ടാംലോകയുദ്ധാരംഭത്തോടെ ഇന്ത്യയിലെ സ്വാതന്ത്യ്രസമരത്തിന്റെ തീവ്രത വർധിച്ചു. അന്നത്തെ വൈസ്രായി ലിന്‍ലിത്‌ഗോ ഇന്ത്യക്കാരോടാലോചിക്കാതെ രണ്ടാംലോകയുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിൽ ഭാരതീയർ പ്രതിഷേധിച്ചു. ഈ സാഹചര്യത്തിൽ കോണ്‍ഗ്രസ്‌ പ്രവർത്തകസമിതി 1940 ജൂല.7-ന്‌ ഒരു താത്‌കാലിക ദേശീയഗവണ്‍മെന്റ്‌ ഉണ്ടാക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതിന്റെ ഫലമായാണ്‌ ഇടക്കാലഗവണ്‍മെന്റ്‌ രൂപം കൊണ്ടത്‌. 1942 മാ. 29-ന്‌ സ്റ്റാഫോർഡ്‌ ക്രിപ്‌സ്‌ ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ്‌ ഇടക്കാലഗവണ്‍മെന്റ്‌ (Interim Government)എന്ന പദം ഉപയോഗിച്ചത്‌. ദേശായ്‌-ലിയാക്കത്ത്‌ കരാറ്‌, സിംലാസമ്മേളനം, കാബിനറ്റ്‌ മിഷന്‍ എന്നിവ ഇടക്കാലഗവണ്‍മെന്റിന്റെ പശ്ചാത്തലത്തിന്‌ കളമൊരുക്കി. 1945 ജൂല. 22-ന്‌ വൈസ്രായി വേവൽ പ്രഭുവും കോണ്‍ഗ്രസ്‌-ലീഗ്‌ നേതാക്കന്മാരും തമ്മിൽനടത്തിയ കൂടിയാലോചനകളെത്തുടർന്ന്‌ ഇടക്കാലഗവണ്‍മെന്റ്‌ നിലവിൽവന്നു. രൂപവത്‌കരണം. ജവാഹർലാൽ നെഹ്‌റു വൈസ്രായിക്ക്‌ അവസാനമായി സമർപ്പിച്ച ഗവണ്‍മെന്റെ്‌ ലിസ്റ്റിൽ നെഹ്‌റു, വല്ലഭായി പട്ടേൽ, രാജഗോപാലാചാരി, ശരച്ചന്ദ്രബോസ്‌, ജഗജ്ജീവന്‍റാം, ആസഫ്‌ അലി, ഷഫാത്ത്‌ അഹമ്മദ്‌ഖാന്‍, സയ്യിദ്‌ അലിസഹീർ എന്നിവരും ബലദേവ്‌സിംഗ്‌, ജോണ്‍മത്തായി, സി.എച്ച്‌.ഭാഭ എന്നീ ന്യൂനപക്ഷസഭാംഗങ്ങളും, അംഗങ്ങളായിരുന്നു; ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധിയായി ഫ്രാങ്ക്‌ ആന്റണിയെ ഉള്‍പ്പെടുത്തണമെന്ന്‌ നെഹ്‌റു ആവശ്യപ്പെട്ടു. കൗണ്‍സിലിന്റെ അംഗസംഖ്യകൂടുമെന്നകാരണത്താൽ വേവൽ ഈ നിർദേശം അംഗീകരിച്ചില്ല. രണ്ട്‌ മുസ്‌ലിം സീറ്റുകള്‍ തത്‌കാലം ഒഴിച്ചിട്ടാണ്‌ കൗണ്‍സിൽ സംഘടിപ്പിച്ചത്‌. സെപ്‌. 2-ന്‌ ഇടക്കാലഗവണ്‍മെന്റ്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റെടുത്തു. നെഹ്‌റുവിനെ വൈസ്രായിയുടെ എക്‌സിക്യൂട്ടിവ്‌ കൗണ്‍സിലിന്റെയും, അതുവഴി ഇടക്കാലഗവണ്‍മെന്റിന്റെയും ഉപാധ്യക്ഷനായി നിയമിച്ചു. വിദേശകാര്യം നെഹ്‌റുവിനും, ആഭ്യന്തരവകുപ്പ്‌ പട്ടേലിനും, പ്രതിരോധ വകുപ്പ്‌ സർദാർ ബലദേവ്‌ സിംഗിനും ധനകാര്യവകുപ്പ്‌ ജോണ്‍ മത്തായിക്കുമായിരുന്നു.

വർഗീയ കലാപങ്ങള്‍. ഇടക്കാലഗവണ്‍മെന്റ്‌ രൂപവത്‌കരിക്കുന്നതിന്‌ മുമ്പ്‌ ആഗ. 16-ന്‌ മുസ്‌ലിംലീഗ്‌ പ്രത്യക്ഷസമരദിനമായി ആചരിക്കുകയും തത്‌ഫലമായി കല്‌ക്കത്തയിൽ വമ്പിച്ച വർഗീയ ലഹളകള്‍ ഉണ്ടാകുകയും ചെയ്‌തു. സാമുദായിക കലാപങ്ങളുടെ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗിനെക്കൂടെ ഇടക്കാലഗവണ്‍മെന്റിൽ കൊണ്ടുവരണമെന്ന്‌ വേവൽപ്രഭു ആഗ്രഹിച്ചു. കാബിനറ്റ്‌ മിഷന്‍പദ്ധതി മുസ്‌ലിംലീഗ്‌ അംഗീകരിക്കാതെ അവരെ ഇടക്കാലഗവണ്‍മെന്റിൽ കൊണ്ടുവരുന്നതിന്‌ കോണ്‍ഗ്രസ്സിന്‌ സമ്മതമില്ലായിരുന്നെങ്കിലും വേവലും ജിന്നയും തമ്മിലുള്ള കൂടിയാലോചനകളെ കോണ്‍ഗ്രസ്‌ എതിർത്തില്ല.

ലീഗിന്റെ പങ്കാളിത്തം. വൈസ്രായിയുമായുള്ള ചർച്ചകളിൽ ഇടക്കാലഗവണ്‍മെന്റിലെ വൈസ്‌ പ്രസിഡന്റ്‌സ്ഥാനം മുസ്‌ലിംലീഗിന്‌ വേണമെന്ന്‌ ജിന്ന വാദിച്ചു. കോണ്‍ഗ്രസ്‌ ഇതിന്‌ അനുകൂലമായിരുന്നില്ല; എന്നാൽ കേന്ദ്രനിയമസഭയിലെ നേതൃത്വം മുസ്‌ലിം ലീഗിന്‌ കൊടുക്കുന്നതിൽ കോണ്‍ഗ്രസ്സിന്‌ എതിർപ്പില്ലായിരുന്നു. ഒരു ദേശീയ മുസ്‌ലിമിനെ ഇടക്കാല ഗവണ്‍മെന്റിൽ ഉള്‍പ്പെടുത്തരുതെന്നുള്ള നിർബന്ധം ലീഗ്‌ ഉപേക്ഷിക്കുകയും ലീഗ്‌ കൊടുത്ത ലിസ്റ്റിൽ പട്ടികജാതിക്കാരനായ ഒരു ഹിന്ദുവിനെ ഉള്‍പ്പെടുത്തുകയും ചെയ്‌തു. ലീഗിന്റെ ലിസ്റ്റിൽ ലിയാക്കത്ത്‌ അലിഖാന്‍, ഇസ്‌മെയിൽ ചുന്ദ്രിഗർ, ഗസ്‌നഫർ അലിഖാന്‍, അബ്‌ദുർ റാബ്‌ നിഷ്‌താർ, ജോഗേന്ദ്രനാഥ്‌ മണ്ഡൽ എന്നിവർ ഉള്‍പ്പെട്ടിരുന്നു. ഇടക്കാലഗവണ്‍മെന്റിലെ ദേശീയ മുസ്‌ലിങ്ങളായ ഷഫാത്ത്‌ അഹമ്മദ്‌ഖാനും സയ്യദ്‌ അലിസഹീറും രാജിവയ്‌ക്കുകയും ആസഫ്‌ അലി തുടരുകയും ചെയ്‌തു; ശരച്ചന്ദ്രബോസും രാജിവച്ചവരുടെ കൂട്ടത്തിൽപ്പെടുന്നു. മുസ്‌ലിംലീഗിന്‌ ആഭ്യന്തരവകുപ്പ്‌ കൊടുക്കണമെന്ന്‌ വേവൽ നിർബന്ധിച്ചു. ഇതിന്‌ നെഹ്‌റുവിന്റെ പ്രതികരണം കോണ്‍ഗ്രസ്‌ രാജിവയ്‌ക്കുമെന്നായിരുന്നു. ധനകാര്യവകുപ്പ്‌ മുസ്‌ലിംലീഗിന്‌ കൊടുക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറായിരുന്നു. വാണിജ്യവകുപ്പും ലീഗിന്‌ നല്‌കുകയുണ്ടായി. ലിയാക്കത്ത്‌ അലിഖാന്‍ ധനകാര്യമന്ത്രിപദം ഏറ്റെടുത്തു.

ലീഗ്‌ ഇടക്കാലഗവണ്‍മെന്റിൽ പ്രവേശിച്ചെങ്കിലും കാബിനറ്റ്‌ മിഷന്‍ പദ്ധതി അംഗീകരിച്ചില്ല. ബംഗാളിലെ നവഖാലിയിലും ബിഹാറിലും വർഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. ലീഗും കോണ്‍ഗ്രസ്സും തമ്മിൽ ഇടക്കാലഗവണ്‍മെന്റിലുണ്ടായിരുന്ന ബന്ധങ്ങള്‍ വഷളായി. ഇടക്കാലഗവണ്‍മെന്റിന്റെ വൈസ്‌പ്രസിഡണ്ട്‌ എന്ന നെഹ്‌റുവിന്റെ നേതൃത്വപദവിയെ ലീഗ്‌ അംഗങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കോണ്‍ഗ്രസ്സിന്റെ പ്രധാന്യം കുറയ്‌ക്കുക എന്നുള്ളതായിരുന്നു ലീഗിന്റെ തന്ത്രം. ഗ്രസ്‌നഫർ അലിഖാന്റെ ഭാഷയിൽ മുസ്‌ലിംലീഗ്‌ ഇടക്കാലഗവണ്‍മെന്റിൽ ചേരുന്നത്‌ പാകിസ്‌താനുവേണ്ടി സമരം ചെയ്യുന്നതിനായിരുന്നു. വൈസ്രായിയുടെ എക്‌സിക്യൂട്ടിവ്‌ കൗണ്‍സിലിൽ കൂട്ടുത്തരവാദിത്വം എന്നൊന്നില്ല എന്ന്‌ ലിയാക്കത്ത്‌ അലിഖാന്‍ പ്രഖ്യാപിക്കയുണ്ടായി. ലിയാക്കത്ത്‌ സമർപ്പിച്ച ബജറ്റ്‌ കോണ്‍ഗ്രസ്സും ലീഗും തമ്മിൽ പല തർക്കങ്ങള്‍ക്കും ഇടയാക്കി. കാബിനറ്റ്‌ മിഷന്‍ പദ്ധതിയിലെ ഗ്രൂപ്പിങ്‌ വ്യവസ്ഥയെ കോണ്‍ഗ്രസ്‌ എതിർക്കുകയും അത്‌ ഫെഡറൽ കോടതിയുടെ തീരുമാനത്തിന്‌ വിടണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. മുസ്‌ലിംലീഗ്‌ ഗ്രൂപ്പിങ്ങിന്‌ അവരുടേതായ വ്യാഖ്യാനം നല്‌കി. ഈ വ്യാഖ്യാനം വൈസ്രായി വേവൽപ്രഭുവും ബ്രിട്ടീഷ്‌ഗവണ്‍മെന്റും ശരിവയ്‌ക്കുകയാണ്‌ ഉണ്ടായത്‌. ഭരണഘടനാനിർമാണസഭയിൽ ചേരുന്നതിന്‌ മുസ്‌ലിംലീഗ്‌ വിസമ്മതിച്ചു. 1946 ഡി. 9-ന്‌ സമ്മേളിച്ച ഈ സഭയിൽ മുസ്‌ലിംലീഗ്‌ അംഗങ്ങള്‍ സന്നിഹിതരായിരുന്നില്ല. 1947 ഫെ. 5-ന്‌ ഇടക്കാല ഗവണ്‍മെന്റിലെ മറ്റ്‌ അംഗങ്ങള്‍ മുസ്‌ലിംലീഗുകാർ ഗവണ്‍മെന്റിൽനിന്ന്‌ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടു.

പ്രവർത്തനങ്ങള്‍. മൗണ്ട്‌ബാറ്റന്‍പ്രഭു വൈസ്രായിപദം ഏറ്റെടുത്തതിനുശേഷവും കോണ്‍ഗ്രസ്സും ലീഗും തമ്മിലുള്ള ഭിന്നതകള്‍ തുടർന്നു. ബംഗാളും പഞ്ചാബും വിഭജിക്കുകയും പ്രവിശ്യകള്‍ക്ക്‌ അധികാരം കൈമാറുകയുമായിരുന്നു മൗണ്ട്‌ ബാറ്റന്‍ ആദ്യം തയ്യാറാക്കിയ പദ്ധതി; എന്നാൽ ഈ പദ്ധതിയെ നെഹ്‌റു എതിർക്കുകയുണ്ടായി. ഇന്ത്യയ്‌ക്ക്‌ ഡൊമിനിയന്‍ പദവി നല്‌കുകയാണ്‌ പരിഹാരം എന്ന്‌ റിഫോംസ്‌ കമ്മിഷണറായിരുന്ന വി.പി. മേനോന്‍ നിർദേശിച്ചു. പട്ടേലും നെഹ്‌റുവും ഒടുവിൽ മൗണ്ട്‌ ബാറ്റനും ഈ നിർദേശം അംഗീകരിച്ചു. ഒരു കേന്ദ്രഗവണ്‍മെന്റിനോ, വിഭജനം അത്യന്താപേക്ഷിതമാണെങ്കിൽ രണ്ട്‌ കേന്ദ്രഗവണ്‍മെന്റുകള്‍ക്കോ, അധികാരം കൈമാറ്റംചെയ്യാമെന്നുള്ളതായിരുന്നു ഇതിന്റെ മെച്ചം. ഈ നിർദേശനാനുസരണം തയ്യാറാക്കിയ രണ്ടാം മൗണ്ട്‌ബാറ്റന്‍ പദ്ധതി ബ്രിട്ടീഷ്‌ മന്ത്രിസഭയും ഇന്ത്യന്‍ നേതാക്കന്മാരും അംഗീകരിക്കുകയുണ്ടായി. ജൂണ്‍ 3-ന്‌ പ്രഖ്യാപിച്ച മൗണ്ട്‌ ബാറ്റന്‍ പദ്ധതിയുടെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ്‌ പാർലമെന്റ്‌ ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ്‌ ബിൽ പാസ്സാക്കി. ഇടക്കാലഗവണ്‍മെന്റ്‌ രണ്ട്‌ കോണ്‍ഗ്രസ്‌ മന്ത്രിമാരും രണ്ട്‌ മുസ്‌ലിംലീഗ്‌ മന്ത്രിമാരുമടങ്ങിയ ഒരു വിഭജനകമ്മിറ്റി രൂപവത്‌കരിച്ചു; മൗണ്ട്‌ ബാറ്റന്‍ ഈ കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കണമെന്ന്‌ തീരുമാനിക്കപ്പെട്ടു. അങ്ങനെ ഇടക്കാലഗവണ്‍മെന്റ്‌ ഇന്ത്യയെ വിഭജിക്കുന്നതിനുള്ള ഒരു ഭരണസംവിധാനമായി മാറി. സർദാർ പട്ടേൽ പുതുതായി രൂപവത്‌കരിച്ച സ്റ്റേറ്റ്‌സ്‌ വകുപ്പിന്റെ ചുമതല ഏറ്റെടുക്കുകയും മൗണ്ട്‌ ബാറ്റന്റെയും വി.പി. മേനോന്റെയും സഹകരണത്തോടെ ഹൈദരാബാദ്‌, കാശ്‌മീർ, ജൂനാഗഡ്‌ എന്നീ നാട്ടുരാജ്യങ്ങളൊഴികെ മറ്റു നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ ഡൊമിനിയന്റെ ഘടകങ്ങളെന്നനിലയിൽ യൂണിയനിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു; ഇത്‌ ഇടക്കാലഗവണ്‍മെന്റിന്റെ ഒരു വലിയ നേട്ടമാണ്‌. ആഗ. 15-ന്‌ ഇന്ത്യ സ്വതന്ത്രമായതോടെ ഇടക്കാലഗവണ്‍മെന്റിന്റെ കാലാവധി അവസാനിച്ചു. (ഡോ.വി.കെ. സുകുമാരന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍