This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇക്വഡോർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:18, 1 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ഇക്വഡോർ

Ecuador

തെക്കെ അമേരിക്കയിലെ ഏറ്റവും ചെറിയ സ്വതന്ത്രപരമാധികാരരാഷ്‌ട്രം. "ലാ റിപ്പബ്ലിക്കാ ദെൽ ഇക്വഡോർ' എന്ന ഔദ്യോഗികനാമമുള്ള ഇക്വഡോർ പസിഫിക്‌ തീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌; വടക്ക്‌ കൊളംബിയയും കിഴക്കും തെക്കും പെറുവുമാണ്‌ അയൽരാജ്യങ്ങള്‍. പടിഞ്ഞാറ്‌ പസിഫിക്‌ സമുദ്രവും. ഭൂമധ്യരേഖ ഈ രാജ്യത്തിന്റെ ഏതാണ്ട്‌ മധ്യത്തുകൂടി കടന്നുപോകുന്നതിനാലാണ്‌ ഇക്വഡോർ എന്ന പേർ സിദ്ധിച്ചത്‌; 1830 വരെ ഈ ഭൂഭാഗം ക്വിറ്റോ എന്ന്‌ അറിയപ്പെട്ടിരുന്നു. ഭൂമിശാസ്‌ത്രപരമായ വൈജാത്യം ഈ ചെറുരാജ്യത്തിന്റെ വികസനത്തെ സാരമായി ബാധിക്കുന്ന ഘടകമാണ്‌. അമേരിക്കന്‍ ആദിവാസികളും മെസ്റ്റിസോ തുടങ്ങിയ സങ്കരവിഭാഗങ്ങളും ന്യൂനപക്ഷം യൂറോപ്യരും നിവസിക്കുന്ന ഇക്വഡോർ ഇന്നും വികസ്വരദശയിലാണ്‌. കാർഷികരാജ്യമായ ഇക്വഡോർ പ്രതിശീർഷവരുമാനത്തിന്റെ കാര്യത്തിൽ തെ. അമേരിക്കയിലെ രാഷ്‌ട്രങ്ങള്‍ക്കിടയിൽപ്പോലും നന്നേ പിന്നാക്കം നില്‌ക്കുന്നു. തലസ്ഥാനം ക്വിറ്റോ. ജനസംഖ്യ 1,39,27,650 (ജൂലൈ. 2008) എന്നു കണക്കാക്കിയിരിക്കുന്നു. അധീനപ്രദേശമായ ഗാലപഗോസ്‌ ദ്വീപുകളുള്‍പ്പെടെ ഇക്വഡോറിന്റെ മൊത്തം വിസ്‌തീർണം 2,83,561 ച.കി.മീറ്ററും വന്‍കരഭാഗത്തിന്റെ മാത്രം വിസ്‌തീർണം 2,75,597 ച.കി.മീറ്ററും ആണ്‌. 2,237 കി.മീ. സമുദ്രാതിർത്തിയാണ്‌.


ഭൗതിക ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

ഘടനാപരമായി ഇക്വഡോറിനെ പർവതപ്രദേശം, തീരപ്രദേശം, കിഴക്കന്‍മേഖല (oriente) എന്നിങ്ങനെ മൂന്നായി വിഭജിക്കാം.

പർവതപ്രദേശം

രാജ്യത്തുടനീളം തെക്കുവടക്കായി വ്യാപിച്ചുകാണുന്ന ആന്‍ഡീസ്‌ മേഖലയാണ്‌ ആദ്യത്തെ ഭൂപ്രകൃതിവിഭാഗം. കിഴക്കും പടിഞ്ഞാറുമായി രണ്ട്‌ സമാന്തര പർവതപങ്‌ക്തികളും അവയ്‌ക്കിടയിൽ കുറുകെ കിടക്കുന്ന മലനിരകളും ഈ മലനിരകള്‍ക്കിടയ്‌ക്കായുള്ള പത്തിലേറെ ഉന്നതതടങ്ങളും ആന്‍ഡീസ്‌ മേഖലയിൽപ്പെടുന്നു. കിഴക്കരികിലുള്ള പർവതപങ്‌ക്തി താരതമ്യേന പ്രായംകുറഞ്ഞ അവസാദശിലകള്‍ കൊണ്ടു നിറഞ്ഞതാണ്‌. പടിഞ്ഞാറേ പങ്‌ക്തിയിൽ ആധാരശിലകളായി മീസോസോയിക്‌ കല്‌പത്തിലെ ആഗ്നേയശിലകളും, അവയ്‌ക്കു മീതെ ക്രിറ്റേഷ്യസ്‌ യുഗത്തിലെ അവസാദശിലകളുമാണുള്ളത്‌. ആഗ്നേയ പ്രക്രിയ (igneous activity) സജീവമായുള്ള ഒരു മേഖലയാണിത്‌. ഇവിടെ ഭൂകമ്പങ്ങള്‍ സാധാരണമാണ്‌. കിഴക്കുഭാഗത്തെ പർവതപങ്‌ക്തിയോടനുബന്ധിച്ച്‌ ഇരുപതോളം സജീവ-അഗ്നിപർവതങ്ങളുണ്ട്‌. ഇവയിൽ കോട്ടപാക്‌സി (5,901 മീ.) വന്‍കരകളിലെ ഏറ്റവും ഉയരംകൂടിയ അഗ്നിപർവതമാണ്‌. ഇക്വഡോറിലെ ഏറ്റവും ഉയരംകൂടിയ ഭാഗം പടിഞ്ഞാറെ പർവതപങ്‌ക്തിയിൽപ്പെട്ട ചിമ്പരാസോ (6310 മീ.) ആണ്‌; ഇതും ഒരു നിഷ്‌ക്രിയ അഗ്നിപർവതമാണ്‌. ആന്‍ഡീസ്‌ മേഖലയിൽപ്പെട്ട ഉന്നതതടങ്ങള്‍ പ്രവാഹജലത്തിന്റെ പ്രവർത്തനംമൂലം നിമ്‌നോന്നതപ്രകൃതികളായിത്തീർന്നിരിക്കുന്നു. തെ. അക്ഷാ. 2ബ്ബ-ക്കു വടക്കുള്ള ഉന്നതതടങ്ങളിലൊക്കെത്തന്നെ അഗ്നിപർവതജന്യമായ മച്ചാണുള്ളത്‌. പർവതനിരയെ മുറിച്ചുകടന്ന്‌ പസിഫിക്കിലേക്കൊഴുകുന്ന ധാരാളം നദികള്‍ ഈ ഭാഗത്തുണ്ട്‌. ഇവയിൽ മീറാ, ഗ്വയിലബാംബ എന്നിവ പ്രാധാന്യമർഹിക്കുന്നു. നദീതടങ്ങളൊക്കെത്തന്നെ ഫലഭൂയിഷ്‌ഠമായ കൃഷിനിലങ്ങളാണ്‌; ക്വിറ്റോനഗരം ഉള്‍ക്കൊള്ളുന്ന ഉന്നതതടം ഇവയിലൊന്നാണ്‌. ഇതിന്‌ തെക്കുകിഴക്കും പടിഞ്ഞാറുമുള്ള പർവതങ്ങളെ യോജിപ്പിക്കുന്ന സാമാന്യം ഉയരമുള്ള ഒരു മലനിര കാണാം. ഈ മലനിരയ്‌ക്കു തെക്കുള്ള ഉന്നതതടങ്ങളിൽ ധാരാളം ചെറുനദികള്‍ ഒഴുകുന്നുണ്ട്‌. തെ. അക്ഷാ. 4ബ്ബ-യോടടുത്ത്‌ ആന്‍ഡീസ്‌ മുറിച്ചുകടന്ന്‌ കിഴക്കോട്ടൊഴുകുന്ന മാരാന്യോണിന്റെ പോഷകനദികളാണ്‌ ഇവ. ഈ ഭാഗത്തുള്ള തടപ്രദേശങ്ങളും ഫലഭൂയിഷ്‌ഠങ്ങളാണ്‌.

തീരപ്രദേശം

ചതുപ്പുകള്‍ നിറഞ്ഞ എക്കൽസമതലങ്ങളും മൊട്ടക്കുന്നുകളുമാണ്‌ തീരപ്രദേശത്ത്‌ പൊതുവേയുള്ളത്‌. പർവതസാനുക്കളിലുള്ള നദീതടങ്ങള്‍ വിസ്‌തൃതങ്ങളായ എക്കൽതലങ്ങളായി മാറിയിരിക്കുന്നു. ജലോഢ നിക്ഷേപങ്ങള്‍, അഗ്നിപർവതച്ചാരം ഇവ ധാരാളമായി ഉള്‍ക്കൊണ്ടു കാണുന്നു. ഈ പ്രദേശത്ത്‌ മലനിരകളുടെ ശാഖകളായി കരുതാവുന്ന നിരവധി മൊട്ടക്കുന്നുകള്‍ കാണാം. വളഞ്ഞുപുളഞ്ഞൊഴുകുന്ന ആറുകള്‍ ഇടയ്‌ക്കിടെ ഗതിമാറുന്നതുമൂലം നിർമിതമാകുന്ന ചെറുതടാകങ്ങളും ചതുപ്പുകളും ധാരാളമായുണ്ട്‌. ഗയാസ്‌, നാരാഞ്‌ജൽ, ചിംബോ എന്നീ നദികള്‍ ഈ പ്രദേശത്തുകൂടി പസഫിക്കിലേക്കൊഴുകുന്നു.

കിഴക്കന്‍മേഖല

ആമസോണ്‍ മഴക്കാടുകള്‍ രാജ്യത്തിന്റെ വിസ്‌തീർണത്തിന്റെ പകുതിയോളംവരും. ജനസംഖ്യ 5 ശതമാനമാനത്തിൽ താഴെ. ആന്‍ഡീസ്‌ നിരകള്‍ക്കു കിഴക്കുള്ള ഭാഗമാണിത്‌. ദുർഗമമായ ഈ ഉന്നതപ്രദേശം ചെങ്കുത്തായ മലനിരകളും കുന്നുകളും നിറഞ്ഞ നിബിഡ വനങ്ങളാണ്‌. ഗാലപഗോസ്‌ ദ്വീപുകള്‍ പസിഫിക്‌ സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു. ഭൂഖണ്ഡത്തിന്‌ ആയിരത്തോളം കി.മീ. കിഴക്കാണ്‌ ഈ പ്രദേശം.

കാലാവസ്ഥ

സമുദ്രനിരപ്പിൽനിന്നുള്ള ഉയരത്തെയും സ്ഥിരവാതങ്ങള്‍ക്ക്‌ അഭിമുഖമോ പ്രതിമുഖമോ എന്നതിനെയും ആശ്രയിച്ച്‌ കാലാവസ്ഥയിൽ പ്രാദേശികവ്യതിയാനങ്ങള്‍ കാണാം. ഇതുമൂലം അടുത്തടുത്തുള്ള പ്രദേശങ്ങളിൽപ്പോലും തുലോം വ്യത്യസ്‌തമായ കാലാവസ്ഥ അനുഭവപ്പെടുന്നു. സമുദ്രനിരപ്പിൽനിന്ന്‌ 900 മീ. വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ (റ്റിയയെറാ കാലിയന്റേ- tierra caliente) ശ.ശ. താപനില 24ബ്ബ-26ബ്ബഇ ആണ്‌. ഇവിടെ താപനിലയിലെ വാർഷികപരാസം 3ബ്ബഇ-യിൽ കൂടാറില്ല. 900 മുതൽ 1800 വരെ മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിൽ (റ്റിയെറാ ടെംപ്ലാഡ-tierra templada) ശ.ശ. താപനില 18ബ്ബ-24ബ്ബഇ ആണ്‌. ഇവിടെയും താപനിലയിലെ അന്തരം താരതമ്യേന കുറഞ്ഞുകാണുന്നു. (< 2ºC). 2,000 മുതൽ 3,000 വരെ മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിൽ (റ്റിയെറാഫ്രയാ-tierra fria) ശരാശരി താപനില 12ബ്ബ-18ബ്ബഇ-ഉം വാർഷികപരാസം (< 1ºC)-ഉം ആണ്‌. 3,000 മീ.-ലേറെ ഉയരത്തിലുള്ള പാരമോസ്‌ (paramos)എന്നു വിളിക്കപ്പെടുന്ന പ്രദേശങ്ങളിൽ മാധ്യ-താപനില 12ബ്ബഇ-ൽ താഴെയാണ്‌. ഹിമരേഖ (snow-line) 4,400 മീ. ഉയരത്തിലാണ്‌; ഇതിനുമുകളിൽ സ്ഥിരഹിമപ്രദേശങ്ങളാണ്‌. മധ്യരേഖയ്‌ക്ക്‌ ഇരുപുറവുമായി സ്ഥിതിചെയ്യുന്നതുമൂലം ദിനരാത്രങ്ങളിൽ സാരമായ ദൈർഘ്യവ്യത്യാസം അനുഭവപ്പെടുന്നില്ല. തീരപ്രദേശത്തെ, കാലാവസ്ഥയിലെ വ്യത്യാസം അടിസ്ഥാനമാക്കി, തെക്കും വടക്കും ഭാഗങ്ങളായി തിരിക്കാം. എസ്‌മറാള്‍ഡസ്‌ നഗരത്തിനുവടക്ക്‌ ആർദ്ര-ശുഷ്‌ക കാലാവസ്ഥയാണുള്ളത്‌. ആണ്ടിൽ രണ്ടു മഴക്കാലങ്ങളും അവയെ വേർതിരിക്കുന്ന ശുഷ്‌കഋതുക്കളും ഈ കാലാവസ്ഥയുടെ പ്രത്യേകതയാണ്‌. കൊടുങ്കാറ്റുകള്‍ അനുഭവപ്പെടുന്നില്ല. തെക്കേ പകുതിയിൽ ജനു. മുതൽ മേയ്‌ വരെയാണ്‌ മഴക്കാലം; ശേഷം മാസങ്ങളിൽ വരണ്ട കാലാവസ്ഥയാണുള്ളത്‌. തെക്കോട്ടു നീങ്ങുന്തോറും മഴക്കാലത്തിന്റെ ദൈർഘ്യം കുറഞ്ഞുവരുന്നു. കിഴക്കന്‍മേഖല മഴക്കാടുകളാണ്‌. ഇവിടത്തെ താപനില 27ബ്ബ-38ബ്ബഇ-ഉം ശരാശരി വർഷപാതം 200 സെ.മീറ്ററുമാണ്‌.


സസ്യജാലം

കാലാവസ്ഥയിലെ വൈവിധ്യം സസ്യപ്രകൃതിയിലും പ്രതിഫലിച്ചുകാണുന്നു. താഴ്‌ന്നപ്രദേശങ്ങള്‍ പൊതുവേ സസ്യനിബിഡങ്ങളായ മഴക്കാടുകളാണ്‌. ഈ വനങ്ങളിൽ പടർന്നുവളരുന്ന വന്‍മരങ്ങളും വള്ളിച്ചെടികളും ധാരാളമായുണ്ട്‌. 1,200 മുതൽ 1,500 വരെ മീ. ഉയരത്തിലുള്ള പ്രദേശങ്ങളിലും നിബിഡവനങ്ങള്‍ കാണപ്പെടുന്നു. ഇവയ്‌ക്കുമുകളിൽ സെജാ ദെ ലാമൊണ്ടാന എന്നു വിളിക്കപ്പെടുന്ന തുറന്ന കുറ്റിക്കാടുകളാണുള്ളത്‌; 3,000 മീ.-ലേറെ ഉയരമുള്ള ഭൂഭാഗങ്ങളിലെ നൈസർഗിക സസ്യജാലം ഉയരത്തിൽ വളരുന്ന പുൽവർഗങ്ങളാണ്‌. തീരസമതലത്തിന്റെ തെക്കരികിൽ പത്രപാതിവനങ്ങള്‍ കാണപ്പെടുന്നു. ഈ പ്രദേശത്തുതന്നെ ഗായാക്വിന്‍ ഉള്‍ക്കടൽ തീരത്തും ചതുപ്പുകളിലും കണ്ടൽവനങ്ങള്‍ കാണാം. സസ്യങ്ങളുടെ 25,000 സ്‌പീഷീസുകളാണ്‌ ഇക്വഡോറിലുള്ളത്‌. സമ്പദ്‌ പ്രധാനങ്ങളായ വൃക്ഷങ്ങള്‍ ഇക്വഡോർ വനങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. ഇവയിൽ ബാൽസ (Ochroma lagopus) ലോകത്തിലെ ഏറ്റവും സാന്ദ്രതകുറഞ്ഞ തടിത്തരമാണ്‌.

ജന്തുവർഗങ്ങള്‍

ഇക്വഡോറിലെ മഴക്കാടുകളിൽ സിംഹം, കടുവ, പുള്ളിപ്പുലി, കുറുനരി, നീർനായ്‌, നീർപ്പന്നി, ഹരിണവർഗങ്ങള്‍, കീരി, ഉരഗവർഗങ്ങള്‍, വാനരവർഗങ്ങള്‍ എന്നിവ ധാരാളമായി കാണപ്പെടുന്നു. വ്യത്യസ്‌ത കാലാവസ്ഥകളിൽ കഴിയുന്ന 1,600-ലേറെയിനം പക്ഷികളുള്ളതായി കണക്കാക്കപ്പെടുന്നു. ഇവ കൂടാതെ വിവിധയിനം വാവലുകളുമുണ്ട്‌. ചിത്രശലഭങ്ങളുടെ 6000 സ്‌പീഷീസുണ്ട്‌. വ. അമേരിക്കയിൽനിന്നും ശീതകാലത്ത്‌ ഒഴിഞ്ഞുപോരുന്ന ധാരാളമിനം പക്ഷികള്‍ ഇക്വഡോറിലെ വനങ്ങളിൽ താത്‌കാലികമായി ചേക്കേറുന്നു. വിഷപ്പാമ്പുകളുള്‍പ്പെടെ ഉരഗവർഗത്തിലെ പ്രമുഖ ഇനങ്ങളൊക്കെത്തന്നെ ഇക്വഡോറിൽ സുലഭങ്ങളാണ്‌. ക്ഷുദ്രജീവികളുടെ ബാഹുല്യം ഈ പ്രദേശത്തെ ജനജീവിതത്തിന്‌ ഒരു ശാപമായി അനുഭവപ്പെടുന്നു.

ജനവിതരണം

1. ജനങ്ങള്‍. ഉദ്ദേശം 20,000 വർഷങ്ങള്‍ക്കുമുമ്പ്‌ ഏഷ്യാവന്‍കരയിൽനിന്നും ബെറിങ്‌ കടൽ കടന്ന്‌ അമേരിക്കയിലെത്തി, പിന്നീട്‌ തെക്കന്‍ പ്രദേശങ്ങളിലേക്കു വ്യാപിച്ച മംഗോളോയ്‌ഡ്‌ വർഗക്കാരുടെ പിന്‍ഗാമികളാണ്‌ ഇക്വഡോറിലെ തദ്ദേശീയജനത. യൂറോപ്യന്‍ അധിനിവേശകാലത്ത്‌ (1530) ഇവരുടെ അംഗസംഖ്യ എട്ട്‌ ലക്ഷത്തിലേറെയായിരുന്നു. സ്‌പെയിന്‍കാരുടെ ആക്രമണത്തെത്തുടർന്ന്‌ തദ്ദേശീയർ ഒട്ടുമുക്കാലും ഉന്നത പ്രദേശങ്ങളിലേക്ക്‌ പലായനം ചെയ്‌തു. സ്‌പെയിന്‍കാരും അവരുടെ അടിയാളന്മാരായി കൊണ്ടുവരപ്പെട്ട നീഗ്രാവിഭാഗങ്ങളും തീരപ്രദേശത്തും താഴ്‌വാരങ്ങളിലും പാർപ്പുറപ്പിച്ചു. തങ്ങള്‍ക്ക്‌ അനുകൂലമായി വർത്തിച്ച തദ്ദേശീയരുമായി യൂറോപ്യർ ലൈംഗികബന്ധങ്ങളിലേർപ്പെടുകയും മെസ്റ്റിസോ എന്നു വിളിക്കപ്പെടുന്ന സങ്കരവർഗം ഉടെലടുക്കുകയും ചെയ്‌തു. നീഗ്രാവർഗക്കാരും യൂറോപ്യരുമായുള്ള സമ്പർക്കത്തിലൂടെ "മുളാടോ' വർഗവും, നീഗ്രാകളും തദ്ദേശീയരുമായുള്ള ബന്ധത്തിലൂടെ "മണ്‍ടൂവിയോ' വർഗവും ഉണ്ടായി. സങ്കരവിഭാഗങ്ങള്‍ മൊത്തം ജനസംഖ്യയുടെ 55 ശ.മാ-ത്തോളം വരും. ഇക്വഡോറിലെ ജനസംഖ്യയിൽ തദ്ദേശീയർക്ക്‌ ഇന്നും ഗണ്യമായ ഭൂരിപക്ഷമുണ്ട്‌. യൂറോപ്യരുടെ സംഖ്യ 20 ശ.മാ.-ത്തോളമേ ഉള്ളൂ. ഇക്വഡോറിലെ കിഴക്കന്‍മേഖല ഇന്നും തദ്ദേശീയരുടെ മാത്രം ആവാസസ്ഥാനമായി തുടരുന്നു. ജനങ്ങളിൽ 46 ശ.മാ. തീരപ്രദേശത്തും, 51 ശ.മാ. ആന്‍ഡീസ്‌ തടങ്ങളിലും, 2 ശ.മാ. കിഴക്കന്‍ മേഖലയിലും ഒരു ശതമാനത്തോളം ഗാലപഗോസ്‌ ദ്വീപുകളിലും വസിക്കുന്നു. ജനസംഖ്യ 2001-ലെ സെന്‍സസ്‌ പ്രകാരം 1,21,56,608-ജനസാന്ദ്രത സ്‌ക്വയർ കി.മി.റിന്‌ 45-ഉം. 2003-ൽ 61.8 ശ.മാ. പട്ടണ പ്രദേശങ്ങളിൽ ജീവിക്കുന്നവരായിരുന്നു. തനതായ വർഗസ്വഭാവങ്ങള്‍ മിക്കവാറും അവശേഷിച്ചിട്ടില്ല. ഭൂപ്രകൃതിക്കും കാലാവസ്ഥയ്‌ക്കും ജീവിതചര്യയ്‌ക്കും അനുയോജ്യമായ സംസ്‌കാരസവിശേഷതകളാണ്‌ ഇക്വഡോറിലെ ജനത പൊതുവേ പുലർത്തിക്കാണുന്നത്‌. 2. ഭാഷകള്‍. യൂറോപ്യർ സ്‌പാനിഷ്‌ സംസാരിക്കുന്നവരാണ്‌. ഇങ്കാസംസ്‌കാരം പ്രബലമാവുന്നതിനുമുമ്പ്‌ ഇക്വഡോറിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്‌തഭാഷകള്‍ പ്രചാരത്തിലിരുന്നു; അവയിൽ ചിബ്‌ചന്‍ മാത്രമാണ്‌ ഇപ്പോഴും പ്രയോഗത്തിലുള്ളത്‌. ഇങ്കാസാമ്രാജ്യകാലത്ത്‌ കെച്‌വാഭാഷ ഔദ്യോഗികമായി പ്രചരിപ്പിക്കപ്പെട്ടു. യൂറോപ്യന്‍ അധിനിവേശത്തെത്തുടർന്നും ഭരണപരമായ സൗകര്യത്തെ ഉദ്ദേശിച്ച്‌, സ്‌പാനിഷ്‌ ഭാഷയോടൊപ്പം കെച്‌വയും ഉപയോഗത്തിലിരുന്നു. ഇപ്പോള്‍ ഇക്വഡോറിലെ ബഹുഭൂരിപക്ഷം ജനങ്ങളും കെച്‌വാ സംസാരിക്കുന്നവരാണ്‌; എന്നാൽ സ്‌പാനിഷ്‌ ആണ്‌ ഔദ്യോഗികഭാഷ. കിഴക്കന്‍മേഖലയിലെ അപരിഷ്‌കൃതരായ തദ്ദേശീയർ ഇന്നും വ്യത്യസ്‌തഭാഷകള്‍ സംസാരിച്ചുപോരുന്നു. ജിവാറോ, സപാരോ ടക്കാനോവ, കാനെലോ, കോഫന്‍ ആയ്‌ഷിരി തുടങ്ങിയ വർഗങ്ങള്‍ക്കെല്ലാംതന്നെ സ്വന്തമായി ഭാഷകളുണ്ട്‌.

3. സംസ്‌കാരം. ഇങ്കാസംസ്‌കാരം പരിപുഷ്‌ടമായിരുന്ന കാലത്താണ്‌ സ്‌പെയിന്‍കാരുടെ അധിനിവേശമുണ്ടായത്‌. എസ്‌മറാള്‍ഡ, മാന്റഹുവാന്‍ കാവിൽക, പൂണ, കാര, പാന്‍സാലിയോ തുടങ്ങി തനതായ സംസ്‌കാരവിശേഷങ്ങള്‍ പുലർത്തിപ്പോന്ന വിഭിന്ന ജനപദങ്ങളുടെ ഫെഡറൽ രീതിയിലുള്ള സഹവർത്തിത്വത്തിലൂടെയാണ്‌ ഇങ്കാസാമ്രാജ്യം കെട്ടിപ്പടുത്തിരുന്നത്‌. ഓരോ ജനപദവും പ്രത്യേകം തലവന്മാരുടെ നിയന്ത്രണത്തിലായിരുന്നു. കാർഷികപ്രധാനമായ ഒരു സമ്പദ്‌വ്യവസ്ഥയായിരുന്നു നിലവിലിരുന്നത്‌. കടുംകൃഷി സമ്പ്രദായങ്ങളും ജലസേചനപദ്ധതികളും പ്രാവർത്തികമായിരുന്നു. കൃഷിപ്പണി ഒട്ടുമുക്കാലും സ്‌ത്രീകളാണ്‌ നിർവഹിച്ചുപോന്നത്‌. പുരുഷന്മാർ യോദ്ധാക്കളായിരുന്നു; എന്നാൽ അവർ സമാധാനകാലത്ത്‌ തുണിനെയ്‌ത്ത്‌, ആയുധനിർമാണം, കരകൗശലങ്ങള്‍ തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നു. യുദ്ധതന്ത്രവിശാരദരായിരുന്ന ഇക്കൂട്ടർ കുന്തം, കവണ, ഗദ, പരിഘം തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചുപോന്നു. ചെമ്പോ കല്ലോ കൊണ്ടാണ്‌ ആയുധങ്ങള്‍ ഉണ്ടാക്കിയിരുന്നത്‌. ജലഗതാഗതത്തിന്‌ നൗകകള്‍ ഉപയോഗിച്ചുപോന്നു. തടികൊണ്ടുനിർമിച്ച, ഇലകള്‍കൊണ്ടുമേഞ്ഞ ഭവനങ്ങളിലാണ്‌ ഇവർ പാർത്തിരുന്നത്‌. മുട്ടുവരെ ഇറങ്ങിക്കിടക്കുന്ന അയഞ്ഞ കുപ്പായമോ, അരപ്പട്ട(പാവാട)യോ അണിഞ്ഞ്‌ അതിനുമുകളിൽ ഉത്തരീയം ധരിക്കുകയായിരുന്നു സാധാരണ വേഷവിധാനം. ഏകഭാര്യാവ്യവസ്ഥ നിലവിലിരുന്നുവെങ്കിലും പ്രഭുക്കന്മാർക്ക്‌ ബഹുഭാര്യാത്വം അനുവദിക്കപ്പെട്ടിരുന്നു. സമൂഹക്രമത്തിൽ സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള വലുപ്പച്ചെറുപ്പം നിലവിലിരുന്നു. അന്ധവിശ്വാസജടിലമായ പ്രാകൃതമതങ്ങളിൽ വിശ്വസിച്ചുപോന്നു. നരബലി സാധാരണമായിരുന്നു. മന്ത്രചികിത്സ നടത്തിപ്പോന്ന വൈദ്യന്മാർക്കും (ഷാമന്‍) പുരോഹിതന്മാർക്കും മാന്യത കല്‌പിച്ചിരുന്നു. ഇങ്കാസാമ്രാജ്യകാലത്ത്‌ കരകൗശലങ്ങളും വാണിജ്യവും ഗണ്യമായി അഭിവൃദ്ധിപ്പെട്ടു. റോഡുകളും മലമ്പാതകളും നിർമിച്ച്‌ ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. രോമത്തിനായി "ലാമ'യെ വളർത്തുന്ന പതിവും നിലവിൽവന്നു. കൊക്കോ പാനീയമായി ഉപയോഗിക്കപ്പെട്ടതും ഇക്കാലത്താണ്‌. സ്‌പെയിന്‍കാരുടെ ആക്രമണഫലമായി ഇങ്കാസാമ്രാജ്യം നാമാവശേഷമായി. യൂറോപ്യന്‍ സംസ്‌കാരത്തിന്റെ അതിപ്രസരത്തെത്തുടർന്ന്‌ ഇങ്കാകളുടെ കരകൗശലങ്ങളും കലാവിദ്യകളും വിസ്‌മൃതങ്ങളായി. സങ്കരസ്വഭാവമുള്ള ഒരു സംസ്‌കാരമാണ്‌ ഇപ്പോള്‍ നിലവിലുള്ളത്‌. കിഴക്കന്‍ മേഖലയിലെ ദുർഗമവനങ്ങളിൽ വസിക്കുന്ന ആദിവാസികള്‍ ഇന്നും അപരിഷ്‌കൃതരായി തുടരുന്നു. സ്വന്തം ആചാരാനുഷ്‌ഠാനങ്ങള്‍ നിലനിർത്തുന്നതിൽ ഇവർ ശ്രദ്ധാലുക്കളാണ്‌. വേട്ടയാടൽ, മത്സ്യബന്ധനം, സ്ഥാനാന്തരകൃഷി എന്നിവയാണ്‌ ഇക്കൂട്ടരുടെ ജീവനോപായങ്ങള്‍. ഇക്കൂട്ടർ മരക്കൊമ്പുകളിൽ തട്ടുകള്‍നിർമിച്ചാണ്‌ പാർപ്പിടസൗകര്യം ഒരുക്കുന്നത്‌. ജലഗതാഗതത്തിന്‌ പ്രത്യേകയിനം നൗകകള്‍ ഉപയോഗിച്ചുവരുന്നു. പരിഷ്‌കൃത ജനങ്ങളുമായി ഇണങ്ങുവാന്‍ കൂട്ടാക്കാത്ത ഇക്കൂട്ടർ ആയുധവിദ്യയിൽ സമർഥരാണ്‌. 4. മതം. യൂറോപ്യന്‍ അധിനിവേശത്തെത്തുടർന്ന്‌ ക്രിസ്‌തുമതം പ്രചരിപ്പിക്കപ്പെട്ടു. റോമന്‍കത്തോലിക്കാ വിഭാഗത്തിലുള്ള ക്രസ്‌തവരാണ്‌ ഇപ്പോള്‍ ഭൂരിപക്ഷം; പ്രാട്ടസ്റ്റാന്റൂകളും ഉണ്ട്‌. തദ്ദേശീയരിൽ നല്ലൊരു വിഭാഗം ഇന്നും പ്രാകൃതമതങ്ങളിൽ വിശ്വസിക്കുന്നവരാണ്‌.

സമ്പദ്‌വ്യവസ്ഥ.

കൃഷി

കൃഷിയാണ്‌ മുഖ്യ ജീവനോപായമെങ്കിലും മൊത്തം ഭൂമിയുടെ കേവലം 6 ശ.മാ. മാത്രമേ വിളവിറക്കാന്‍ ഉപയോഗിക്കപ്പെടുന്നുള്ളൂ. കൃഷിഭൂമിയുടെ മൊത്തം വിസ്‌തൃതി 15 ലക്ഷം ഹെക്‌ടറാണ്‌; ഇതിൽ പകുതി തീരപ്രദേശത്തും മറ്റേ പകുതി ആന്‍ഡീസ്‌ മേഖലയിലും പെടുന്നു. ചോളം, ബാർലി, ഗോതമ്പ്‌, തുവര, ഉരുളക്കിഴങ്ങ്‌ എന്നിവയാണ്‌ ഭക്ഷ്യവിളകള്‍. ചോളമാണ്‌ മുഖ്യാഹാരം. നേന്ത്രപ്പഴം നാണ്യവിളയായി ഉത്‌പാദിപ്പിച്ച്‌ ഗായാക്വിൽ, പോർട്ടോ ബൊളിവർ, എസ്‌മറാള്‍ഡസ്‌ എന്നീ തുറമുഖങ്ങളിലൂടെ കയറ്റുമതി ചെയ്‌തുവരുന്നു. ചെറിയ ചെറിയ തോട്ടങ്ങളിലാണ്‌ വാഴക്കൃഷി നടത്തുന്നത്‌. കൊക്കോയും കാപ്പിയുമാണ്‌ മറ്റു നാണ്യവിളകള്‍. 1920 വരെ ലോകത്തിലെ ഒന്നാമത്തെ കൊക്കോ ഉത്‌പാദകരാഷ്‌ട്രമായിരുന്ന ഇക്വഡോർ ഇപ്പോഴും മുന്‍പന്തിയിൽത്തന്നെനില്‌ക്കുന്നു. ആന്‍ഡീസ്‌ മേഖലയിലെ മലഞ്ചരിവുകളിൽ 1,500 മീ. ഉയരത്തോളം കാപ്പിത്തോട്ടങ്ങള്‍ കാണാം. ഇക്വഡോറിലെ തീരസമതലങ്ങളിൽ നെല്ല്‌ സാമാന്യമായതോതിൽ കൃഷിചെയ്‌തുവരുന്നു; ഇതിൽ നല്ലൊരുഭാഗം കയറ്റുമതി ചെയ്യപ്പെടുന്നു. കരിമ്പ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും കയറ്റുമതി ചെയ്യാറില്ല.

വനവിഭവങ്ങള്‍

ഇക്വഡോറിന്റെ 65 ശ.മാ. വനഭൂമിയാണ്‌. സമ്പദ്‌പ്രധാനങ്ങളായ ധാരാളമിനം തടികള്‍ ഈ വനങ്ങളിലുണ്ടെങ്കിലും, ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്‌തതമൂലം തടിവെട്ട്‌ ഒരു വ്യവസായമെന്നനിലയിൽ വികസിച്ചിട്ടില്ല. ബാൽസാവൃക്ഷത്തിന്റെ ഭാരം കുറഞ്ഞ തടി വിശ്വപ്രശസ്‌തമാണ്‌. ദന്തപ്പശ (ടാഗുവാ) ഉത്‌പാദിപ്പിക്കുന്ന പനകള്‍ (Phytelephas macrocarpa) ഇക്വഡോറിലെ വനങ്ങളിൽ ധാരാളമായുണ്ട്‌; പ്രസിദ്ധമായ പനാമാതൊപ്പികള്‍ക്കുള്ള നാര്‌ നല്‌കുന്ന ഒരിനം ചണച്ചെടി(Carludovica palmata)യും സമൃദ്ധമായി കാണപ്പെടുന്നു. റബ്ബർ, സിങ്കോണ തുടങ്ങിയവയാണ്‌ മറ്റു വനവിഭവങ്ങള്‍. ഇക്വഡോറിലെ വനങ്ങള്‍ ഇനിയും ശാസ്‌ത്രീയസംരക്ഷണത്തിന്‌ വിധേയങ്ങളായിട്ടില്ല.

ധാതുസമ്പത്ത്‌

പെട്രാളിയമാണ്‌ മുഖ്യധാതു; പ്രദേശത്ത്‌ വിവിധഭാഗങ്ങളിൽനിന്നും എച്ച ലഭിച്ചുവരുന്നു. കിഴക്കന്‍മേഖലയിൽ കനത്ത നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഗതാഗതസൗകര്യങ്ങള്‍ വികസിച്ചതോടെ ഉത്‌പാദനവും കൂടിയിട്ടുണ്ട്‌. സ്വർണവും ഉത്‌പാദിപ്പിക്കപ്പെടുന്നു. സ്വർണത്തിനോടൊത്ത്‌ വെള്ളി, ചെമ്പ്‌ എന്നീ ലോഹങ്ങളും അല്‌പമായ തോതിൽ ഖനനം ചെയ്‌തുവരുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിൽ ഇക്വഡോർ ആന്‍ഡീസ്‌ മേഖലയിലെ മറ്റു രാഷ്‌ട്രങ്ങളെ അപേക്ഷിച്ച്‌ പിന്നാക്കമാണ്‌.

വ്യവസായങ്ങള്‍

വ്യാവസായികമായി ഇക്വഡോർ പറയത്തക്ക പുരോഗതി ആർജിച്ചിട്ടില്ല. ദേശീയോപഭോഗം ലക്ഷ്യമാക്കി തുണിനെയ്‌ത്ത്‌, ഭക്ഷ്യപദാർഥസംസ്‌കരണം, തുകൽവ്യവസായം, ചെറുകിടയന്ത്രനിർമാണം എന്നിവ വികസിച്ചിട്ടുള്ളതൊഴിച്ചാൽ വന്‍കിട ഉത്‌പാദനം ഇല്ലെന്നുതന്നെ പറയാം. തൊഴിലാളികളുടെ സംഖ്യ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ വ്യവസായങ്ങളിൽ ഒന്നാംസ്ഥാനം തുണിനെയ്‌ത്തിനാണ്‌; കൈത്തറിത്തുണികളും ധാരാളമായി നിർമിച്ചുവരുന്നു. പൊതുവേ ചെറുകിട ഫാക്‌ടറികളിലാണ്‌ ഉത്‌പാദനം നടന്നുവരുന്നത്‌. ഇക്വഡോറിലെ കരകൗശലവസ്‌തുക്കളിൽ പ്രമുഖസ്ഥാനം "പനാമതൊപ്പി'ക്കാണ്‌; ഇത്‌ ഒരു കയറ്റുമതിച്ചരക്കെന്ന നിലയിൽ രാജ്യത്തിന്‌ വമ്പിച്ച വരുമാനമുണ്ടാക്കുന്നു. ചെമ്പ്‌, വെള്ളി, സ്വർണം, സിങ്ക്‌ എന്നിവ ഖനനം ചെയ്യുന്നു.

വാണിജ്യം

കയറ്റുമതി ഏറിയകൂറും അസംസ്‌കൃതപദാർഥങ്ങളാണ്‌; ഉത്‌പാദിതവസ്‌തുക്കള്‍ ഇറക്കുമതി ചെയ്യപ്പെടുന്നു. യു.എസ്‌. ആണ്‌ വിദേശവാണിജ്യത്തിലെ മുഖ്യപങ്കാളി; പശ്ചിമയൂറോപ്യന്‍ രാജ്യങ്ങള്‍, ഇറ്റലി, ജപ്പാന്‍, ലാറ്റിന്‍അമേരിക്കന്‍ രാഷ്‌ട്രങ്ങള്‍ എന്നിവയുമായും വാണിജ്യബന്ധങ്ങളുണ്ട്‌. യന്ത്രസാമഗ്രികള്‍, ഔഷധങ്ങള്‍ തുടങ്ങിയവയോടൊപ്പം ഗോതമ്പ്‌, തുണിത്തരങ്ങള്‍ എന്നിവയും ഇറക്കുമതിചെയ്‌തുവരുന്നു. 1987-ലുണ്ടായ ഭൂകമ്പവും 1997-ലെ എൽനിനോ പ്രതിഭാസവും 1999-ലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇക്വഡോറിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു.

ഗതാഗതം

സങ്കീർണമായ ഭൂപ്രകൃതിയും നിബിഡവനങ്ങളും ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങളുടെ വികസനത്തെ സാരമായി തടസ്സപ്പെടുത്തുന്നു. കാലാവസ്ഥയുടെ പ്രാതികൂല്യംനിമിത്തം റോഡുകളും വാർത്താവിനിമയ മാധ്യമങ്ങളും തുടരെത്തുടരെ തകരാറിലാകുന്നതും വികസനസാധ്യതയെ മന്ദീഭവിപ്പിക്കുന്നുണ്ട്‌. ഇക്കാരണംമൂലം ജലഗതാഗതത്തിനു വലുതായ പ്രാധാന്യം നല്‌കപ്പെട്ടിരിക്കുന്നു. കിഴക്കന്‍ മേഖലയിലെ ഏകഗതാഗതമാധ്യമം നദികളും തോടുകളും ഉള്‍പ്പെട്ട ജലസഞ്ചയമാണ്‌. തീരപ്രദേശത്തെ മിക്കനദികളും ഗതാഗതക്ഷമങ്ങളാണ്‌. തീരദേശ തുറമുഖമായ ഗായാക്വില്ലിനും തലസ്ഥാനമായ ക്വിറ്റോയ്‌ക്കുമിടയ്‌ക്കുള്ളതാണ്‌ മുഖ്യ റയിൽപ്പാത. ആന്‍ഡീസ്‌ ഉന്നതതടത്തിലെ പ്രധാനകേന്ദ്രങ്ങള്‍ റോഡുമാർഗമായി പരസ്‌പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇക്വഡോറിന്റെ വകയായി ധാരാളം കച്ചവടക്കപ്പലുകളുണ്ട്‌; ഇവ വിദേശവ്യാപാരത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നു. ഇക്വഡോർ, കൊളംബിയ എന്നീ രാഷ്‌ട്രങ്ങളുടെ സംയുക്ത ഉടമയിലുള്ള "ഫ്‌ളോട്ടാമർക്കന്റെ ഗ്രാന്‍കൊളംബിയാനാ' കമ്പനിയാണ്‌ അന്താരാഷ്‌ട്രവ്യാപാരം നിയന്ത്രിക്കുന്നത്‌. പസിഫിക്‌ തീരത്തുള്ള പ്രധാന തുറമുഖങ്ങള്‍ ഗായാക്വിൽ, പോർട്ടോബൊളിവർ, ലാ ലിബർട്ടാഡ്‌ മാന്റ, ബാഹിയ ദേ കാരക്കൂസ്‌, എസ്‌മറാള്‍ഡസ്‌, സാന്‍ ലോറെന്‍സോ എന്നിവയാണ്‌. ഉള്‍നാടന്‍ നഗരങ്ങളിൽ തലസ്ഥാനമായ ക്വിറ്റോയെ കൂടാതെ കുവെന്‍സ, അംബട്ടോ, ഇബാര എന്നിവ പ്രാധാന്യമർഹിക്കുന്നു. വ്യോമഗതാഗതവും വികസിച്ചിട്ടുണ്ട്‌; ഇക്വഡോറിലെ വിവിധ നഗരങ്ങള്‍ക്കിടയിൽ വ്യോമബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ളതിനുപുറമേ അന്താരാഷ്‌ട്രസർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്‌. നാഷണൽ ഹൈവേകളുടെ ശൃംഖലതന്നെ ഇക്വഡോറിലുണ്ട്‌. പാന്‍-അമേരിക്കന്‍ ഹൈവേ രാജ്യത്തിന്റെ വടക്കും തെക്കും ഭാഗങ്ങളെ ബന്ധിപ്പിക്കുന്നു. ഇക്വഡോറിനെ വടക്ക്‌ കൊളംബിയയുമായും തെക്ക്‌ പെറുവുമായും ബന്ധിപ്പിക്കുന്നതും ഈ ദേശീയ പാതയാണ്‌. മലമ്പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഇന്റർസിറ്റിബസുകളുടെ ശൃംഖലയും വികസിച്ചിട്ടുണ്ട്‌.

ചരിത്രം

എ.ഡി. 9-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ ക്വിറ്റോ കേന്ദ്രമാക്കി വിവിധഗോത്രങ്ങളുടെ ഒരു ഫെഡറേഷന്‍ നിലവിലിരുന്നു; എന്നാൽ ക്വിറ്റോ ദക്ഷിണഭാഗത്തുനിന്നുള്ള ഇങ്കാ ആക്രമണത്തിനു വിധേയമായി; 15-ാം ശ.-ത്തിൽ സൈനികശക്തി ഉപയോഗിച്ചും, വിവാഹബന്ധങ്ങള്‍വഴിയും ക്വിറ്റോ ഇങ്കാസാമ്രാജ്യത്തിന്റെ ഭാഗമാക്കപ്പെട്ടു. ഇങ്കാരാജാവായ ഹുവെയ്‌ന കപാക്കിന്‌ ക്വിറ്റോയിലെ രാജകുമാരിയിൽ ജനിച്ച പുത്രന്‍ അറ്റാവാൽപ ഈ പ്രദേശങ്ങളുടെയെല്ലാം ചക്രവർത്തിയായി. യൂറോപ്യന്‍ അധിനിവേശകാലത്ത്‌ ക്വിറ്റോ അതേ പേരിലുള്ള രാഷ്‌ട്രത്തിന്റെ തലസ്ഥാനമായും പരിപുഷ്‌ടമായ തദ്ദേശീയസംസ്‌കാരത്തിന്റെ കേന്ദ്രമായും പരിലസിച്ചിരുന്നു. പിന്നീട്‌ അത്‌ സ്‌പെയിന്‍കാരുടെ ഭരണത്തിന്‍കീഴിലായി. 1. കൊളോണിയൽ കാലഘട്ടം. ഫ്രാന്‍സിസ്‌കോപിസാറോ (1470-1541)യുടെ നേതൃത്വത്തിൽ സ്‌പെയിന്‍കാർ പനാമയുടെ ദക്ഷിണഭാഗത്തേക്കു നീങ്ങിയതോടെ ഇക്വഡോറിലെ കൊളോനിയൽ കാലഘട്ടം ആരംഭിച്ചു. 1526- ൽ പിസാറോയുടെ സംഘത്തിൽപ്പെട്ട ബർത്തലോമ്യോ ഡയസ്‌ പസിഫിക്‌ തീരത്തിലൂടെ പര്യടനം നടത്തി എസ്‌മറാള്‍ഡസിൽ എത്തിച്ചേർന്നു; തുടർന്ന്‌ പിസാറോ ഇന്നത്തെ ഇക്വഡോർ-പെറുമേഖല പൂർണമായി കണ്ടുപിടിക്കുവാനും അധീനത്തിലാക്കുവാനും ശ്രമിച്ചു. 1532-ൽ അദ്ദേഹം പെറു ആക്രമിച്ചു. അവസാനത്തെ ഇങ്കാരാജവായിരുന്ന അറ്റാവാൽപ (1500-38) വധിക്കപ്പെട്ടതോടെ ഇങ്കാഭരണം ഇക്വഡോറിൽ അവസാനിച്ചു. ക്വിറ്റോയുടെ ഇതരഭാഗങ്ങള്‍ പിസാറോയുടെ സൈന്യാധിപനായിരുന്ന സെബാസ്റ്റ്യന്‍ ദെ ബെലാൽ കാസർ കീഴടക്കുകയും സാന്‍ഫ്രാന്‍സിസ്‌കോ ദെ ക്വിറ്റോ എന്ന പുതിയ നഗരം സ്ഥാപിക്കുകയും ചെയ്‌തു (ആഗ. 1534). പിന്നീട്‌ ക്വിറ്റോയിൽ ഗൊണ്‍സാലോ പിസാറോ ഗവർണറായി നിയമിക്കപ്പെട്ടു (1539). പെറുവിന്റെ കീഴിലുള്ള ഒരു പ്രവിശ്യയായിത്തീർന്ന ക്വിറ്റോയുടെ ഭരണച്ചുമതല 1717-ൽ ബൊഗോട്ട (ഇന്നത്തെ കൊളംബിയ)യ്‌ക്കു ലഭിച്ചു; 1723-ൽ പെറുവിന്റെ അധീനതയിലായെങ്കിലും 1740-ൽ വീണ്ടും ബൊഗോട്ടയുടെ ഭരണത്തിന്‍കീഴിലായി. ഇക്വഡോർ റിപ്പബ്ലിക്കാവുന്നതുവരെ ബൊഗോട്ടയുടെ കീഴിൽ തുടർന്നു. 2. സ്വാതന്ത്യ്രപ്രാപ്‌തി. 1809 ആഗ. 10-ന്‌ ക്വിറ്റോയിൽ സ്വാതന്ത്യ്രസമരം ആരംഭിച്ചു. എന്നാൽ അധികാരത്തിലെത്തിയ വിപ്ലവഗവണ്‍മെ്‌ന്റ്‌ ഒരു വർഷത്തോളമേ നീണ്ടുനിന്നുള്ളൂ; 1810 ആഗ. 20-ന്‌ പരിഷ്‌കരണവാദികളിൽ ഭൂരിപക്ഷംപേരും ക്വിറ്റോയിൽവച്ച്‌ വധിക്കപ്പെട്ടു. 1810 ഒ. 11-ന്‌ വീണ്ടും വിപ്ലവ ഗവണ്‍മെന്റ്‌ അധികാരത്തിൽ വന്നെങ്കിലും 1812 ഡി.-ൽ അതും നിഷ്‌കാസിതമായി. 1822-ൽ സൈമണ്‍ ബൊളിവറുടെ സേന രാജകീയപക്ഷക്കാരെ പിച്ചിന്‍ച യുദ്ധത്തിൽ തോല്‌പിച്ച്‌ ക്വിറ്റോ കൈവശപ്പെടുത്തി. കൊളംബിയ, വെനിസൂല, ഇക്വഡോർ എന്നിവ ഉള്‍ക്കൊള്ളിച്ച്‌ "ഗ്രാന്‍കൊളംബിയാന' എന്ന സംയുക്തരാഷ്‌ട്രം രൂപവത്‌കൃതമായി. ബൊളിവറുടെ നിര്യാണശേഷം ഇക്വഡോർ സ്വതന്ത്രരാഷ്‌ട്രമായി (1830). ജനറൽ ജുവാന്‍ ജോസ്‌ ഫ്‌ളോറസ്‌ ആയിരുന്നു ഒന്നാമത്തെ പ്രസിഡന്റ്‌; അതോടുകൂടി ഇക്വഡോറിന്റെ ഭരണഘടന രൂപംകൊള്ളുകയും ചെയ്‌തു. തുടർന്ന്‌ പല പ്രസിഡന്റുമാരും ഇക്വഡോറിൽ ഭരണംനടത്തി.

1861-ൽ പ്രസിഡന്റ്‌ പദവിയിലെത്തിയ ഗബ്രിയേൽ ഗാർഷ്യ മോറിനോയുടെ ഭരണകാലത്ത്‌ ഇക്വഡോർ സാമ്പത്തിക സാമൂഹികരംഗങ്ങളിൽ ഗണ്യമായ പുരോഗതിനേടി. ലിബറൽ കക്ഷിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ്‌ ഗാർഷ്യ മോറിനോ ഭരണപരിഷ്‌കാരങ്ങള്‍ വരുത്തിയത്‌. 1875-ൽ മോറിനോ വധിക്കപ്പെട്ടു. തുടർന്നുള്ള ഇരുപത്‌ വർഷങ്ങളിൽ ഇക്വഡോർ ഏതാണ്ട്‌ അരാജകാവസ്ഥയിൽ കഴിഞ്ഞു. 1897-ൽ ജനറൽ എലായ്‌ അൽഫാറോ അധികാരം പിടിച്ചെടുത്തു; 1897-ൽ നിയമാനുസൃത പ്രസിഡന്റായി അവരോധിക്കപ്പെടുകയും ചെയ്‌തു. കത്തോലിക്കാസഭയുടെ രാഷ്‌ട്രീയസ്വാധീനം കുറയ്‌ക്കുവാന്‍ ഇദ്ദേഹം മുന്‍കൈയെടുത്തു. 1912-ൽ മൂന്നാം പ്രാവശ്യം പ്രസിഡന്റാവാന്‍ ശ്രമിക്കവെ ഇദ്ദേഹം കൊല്ലപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ജനാധിപത്യം നിലനിന്നുപോന്നെങ്കിലും രാഷ്‌ട്രീയ വടംവലികളും ഭരണരംഗത്തെ അനിശ്ചിതത്വവും മൂലം ഇക്വഡോറിന്‌ സാരമായ പുരോഗതിനേടാന്‍ സാധിച്ചില്ല.

3. ആധുനികകാലം. 1963-ൽ ഇക്വഡോറിൽ സൈനികവിപ്ലവത്തെത്തുടർന്ന്‌ ക്യാപ്‌റ്റന്‍ റാമോണ്‍ കാസ്‌ട്രാ ജിജോണ്‍ അധികാരത്തിലെത്തി. 1966-ൽ സൈനികമേധാവികളുടെ നിർദേശമനുസരിച്ച്‌ കമ്യൂണിസ്റ്റൊഴിച്ചുള്ള രാഷ്‌ട്രീയ കക്ഷികള്‍ചേർന്ന്‌ ഒരു താത്‌കാലിക പ്രസിഡന്റിനെ തെരഞ്ഞെടുത്തു. തുടർന്നു നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ ഓട്ടോ അരേസെമെനഗോമസ്‌ പ്രസിഡന്റായി. 1963-66 കാലത്തെ സൈനികഭരണം ഒഴിവാക്കിയാൽ, ഇക്വഡോറിൽ ജനാധിപത്യഭരണമാണ്‌ നിലനിന്നുപോന്നത്‌. 1968-ൽ അഞ്ചാം പ്രാവശ്യം പ്രസിഡന്റായിത്തീർന്ന വെലസ്‌കോ ഇബാറോ ശക്തമായ ഭരണം പുനഃസ്ഥാപിച്ചു. രാഷ്‌ട്രീയസ്വാതന്ത്യ്രം നിയന്ത്രിതമായെങ്കിലും, സാമ്പത്തികസാമൂഹിക ക്ഷേമത്തെ മുന്‍നിർത്തിയുള്ള ധാരാളം പരിപാടികള്‍ നടപ്പിലാക്കുന്നതിൽ ഇദ്ദേഹം വിജയിച്ചു. തുടർന്ന്‌ ഇബാറേയുടെ ഭരണം അധികകാലം നിലനിന്നില്ല. 1972-ൽ സൈനിക അട്ടിമറിയിലൂടെ വെലസ്‌കോ ഇബാറോയെ സ്ഥാനഭ്രഷ്‌ടനാക്കി.

പുതിയ ഭരണഘടനയനുസരിച്ച്‌ 1979 ഏ. 29-ന്‌ നടന്ന തെരഞ്ഞെടുപ്പിൽ ജെയ്‌മെ റോള്‍ഡോസ്‌ അഗ്വിലേറ (Jaime Roldo's Aguilera) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ദശകത്തിന്റെ ഏകാധിപത്യഭരണത്തിനുശേഷം ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ അധികാരത്തിലെത്തി. 1981 മേയ്‌ 24-ൽ വിമാനപകടത്തിൽ കൊല്ലപ്പെടുന്നതു വരെ അദ്ദേഹം അധികാരത്തിൽ തുടർന്നു. അന്നത്തെ വൈസ്‌പ്രസിഡന്റ്‌ ഒസ്‌വാള്‍ഡോ ഹർത്താഡോ പ്രസിഡന്റായി സ്ഥാനമേറ്റു. ഹർത്താഡോ ഗവണ്‍മെന്റിന്‌ കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. പെറുവുമായി ദീർഘകാലമായി നിലനിന്ന അതിർത്തിത്തർക്കം മൂർധന്യത്തിലായി. സാമ്പത്തിക പ്രതിസന്ധി ഗവണ്‍മെന്റിനെ കുഴക്കി. പണിമുടക്കുകളും പ്രകടനങ്ങളും സർവസാധാരണമായി. 1984-ൽ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ലിയോണ്‍ ഫെബ്രസ്‌ കോർഡെറോ റിവാഡെ നീറാ (Le'on Febres Cordero Rivade neira) നേരിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിൽ വരുത്താന്‍ കോർഡെറോ സർക്കാരിനുകഴിഞ്ഞു. 1988-ൽ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ റോഡ്രിഗോ ബോർജാ സെവാലോസ്‌ തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ സംരക്ഷണത്തിനും വിദേശവ്യാപാരത്തിനും ബോർജാസർക്കാർ മുന്‍ഗണന നല്‌കി. എങ്കിലും തെറ്റായ പലനടപടികളും ബോർജാ ഗവണ്‍മെന്റിൽ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്‌ടപ്പെടുത്തി. തുടർന്ന്‌ 1992-ൽ സിക്‌സറ്റോ ഡുറാന്‍ ബാല്ലെന്‍ പ്രസിഡന്റായി. അദ്ദേഹത്തിന്റെ ഉദാരവത്‌കരണവും സ്വകാര്യവത്‌കരണവും വന്‍ എതിർപ്പുകള്‍ക്കു കാരണമായി. തുടർന്ന്‌ 1996-2006 കാലഘട്ടത്തിൽ അധികാരമേറ്റ മൂന്നുഗവണ്‍മെന്റുകള്‍ക്ക്‌ കാലാവധി പൂർത്തിയാക്കാന്‍ കഴിഞ്ഞില്ല. പെറുവും ഇക്വഡോറുമായുണ്ടായിരുന്ന അതിർത്തിത്തർക്കത്തിന്‌ പരിഹാരമുണ്ടായി എന്നതാണ്‌ ഈ കാലഘട്ടത്തിലെ നേട്ടം. 2006 ന.-ൽ നടന്ന തെരഞ്ഞെടുപ്പിൽ റാഫെൽ കോറിയ ഡെൽഗാഡെ (Rafael Correa Delgade) പ്രസിഡന്റായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%95%E0%B5%8D%E0%B4%B5%E0%B4%A1%E0%B5%8B%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍