This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇംപ്രഷനിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:07, 30 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇംപ്രഷനിസം

Impressionism

ഒരു കലാപ്രസ്ഥാനം. പത്തൊമ്പതാം ശതകത്തിൽ സയന്‍സിന്റെയും യുക്തിവാദത്തിന്റെയും വളർച്ച കലാരംഗത്തു സൃഷ്‌ടിച്ച പ്രതിസന്ധിയെ നേരിടാന്‍ കലാകാരന്മാർ പല പുതിയ പദ്ധതികളും ആവിഷ്‌കരിക്കുകയുണ്ടായി. ആ ലക്ഷ്യത്തോടുകൂടി ആദ്യം രൂപംകൊണ്ട റിയലിസത്തിന്റെയും നാച്വറലിസത്തിന്റെയും അപര്യാപ്‌തത വെളിപ്പെടുകയും റൊമാന്റിസിസത്തിന്റെ സഹജദൗർബല്യങ്ങള്‍ പ്രകടമാവുകയും ചെയ്‌തതോടുകൂടി ആവിർഭവിച്ച പല നൂതനകലാശൈലികളിൽ ഒന്നാണ്‌ ഇംപ്രഷനിസം. ചിത്രകലയിൽനിന്നാണ്‌ അതു സാഹിത്യത്തിലേക്കും കടന്നുവന്നത്‌. ക്ലാഡ്‌മോണെ(1840-1926)യുടെ ഇംപ്രഷന്‍ (1874) എന്ന ചിത്രമാണ്‌ ഈ ചിത്രകലാപദ്ധതിയുടെ ആവിർഭാവത്തിനു പ്രരകമായിത്തീർന്നതെന്നു കരുതപ്പെടുന്നു. മഴവില്ലിന്റെ നിറങ്ങളെ മാത്രം അവലംബിച്ചുകൊണ്ട്‌ നൈമിഷികമായി മനസ്സിൽ പതിയുന്ന ദൃശ്യാവബോധം ചിത്രത്തിൽ പകർത്തുക എന്ന സങ്കേതമാണ്‌ ഈ പദ്ധതിയുടെ പ്രണേതാക്കളായ ക്ലാഡ്‌മോണെ, ആൽഫ്രഡ്‌ സിഡ്‌ലി (1838-99), കാമില്ലെ പിസ്സാറോ (1831-1903) തുടങ്ങിയ കലാകാരന്മാർ സ്വീകരിച്ചത്‌. ബ്രഷിന്റെ പരുഷചലനങ്ങള്‍ പ്രകടമായി ചിത്രത്തിൽ അവശേഷിക്കത്തക്കവച്ചം കൊച്ചുകൊച്ചുവർണമുദ്രകള്‍ കാന്‍വാസിൽ പതിച്ച്‌ വസ്‌തുപ്രതീതി അനുഭവപ്പെടുത്താന്‍ ഇക്കൂട്ടർ ശ്രമിച്ചു. വസ്‌തുക്കളുടെ പ്രത്യക്ഷനിറങ്ങളെ പകർത്തുന്നതിനു പകരം അവയിൽനിന്നു പ്രതിഫലിച്ച്‌ അന്തരീക്ഷത്തിലൂടെ ദ്രഷ്‌ടാവിന്റെ ബോധത്തിൽ പതിയുന്ന പ്രകാശരശ്‌മികളെ രേഖപ്പെടുത്തുക എന്ന രീതിയാണ്‌ അവർ അവലംബിച്ചത്‌. അവരിൽ ചിലർ വർണക്കൂട്ടുകള്‍ ഉപയോഗിക്കാതെ മൗലികവർണശകലങ്ങളെ അടുത്തടുത്ത്‌ പതിപ്പിച്ച്‌, സമഗ്ര പ്രതീതി ജനിപ്പിക്കാന്‍ ഉദ്യമിച്ചു. വ്യക്തമായ രേഖകള്‍ വർജിച്ച ഈ കലാകാരന്മാർ സാധാരണരീതിയിലുള്ള രൂപശില്‌പത്തെ അവഗണിക്കുകയാണു ചെയ്‌തത്‌. ഉചിതമായ അകലത്തിൽനിന്നു വീക്ഷിക്കുമ്പോള്‍, കാന്‍വാസിൽ താളമോ വ്യവസ്ഥയോ കൂടാതെ തേച്ചു പിടിപ്പിച്ച ചായങ്ങള്‍ ആസ്വാദകന്റെ ചാക്ഷുഷാവബോധത്തിൽ പരസ്‌പരം ലയിച്ച്‌ ഒരനുഭൂതിസമുച്ചയമായി കലാശിക്കുന്നു.

ക്ഷണികാനുഭൂതി. ഈ ചിത്രകാരന്മാരുടെ മാതൃക പിന്തുടർന്ന്‌ കവികളും നൈമിഷികാവബോധ പരമ്പര അങ്ങനെതന്നെ കവിതയിൽ ആവിഷ്‌കരിക്കാനും ഇന്ദ്രിയചോദനകളെ വികാരങ്ങളായി രൂപാന്തരപ്പെടുത്തി അവതരിപ്പിക്കാനും ഉദ്യമിച്ചു. അതുകൊണ്ട്‌ അവർ യുക്തിസഹമായ ഭാവസംവിധാനത്തെയും ആശയവികാസത്തെയും അവലംബിക്കാതെ മനസ്സിൽ രൂപമെടുക്കുന്ന നൈസർഗിക ബോധസമുച്ചയത്തെയാണു പ്രകാശിപ്പിച്ചത്‌. അതിൽ ബുദ്ധിപരത തീരെയില്ല; വസ്‌തുക്കളുടെ രൂപരേഖ അവ്യക്തമാകുന്നു; കൈകാര്യം ചെയ്യേണ്ട വസ്‌തുവിനെത്തന്നെ അവതരിപ്പിക്കുന്നതിനുപകരം അതു പ്രദാനംചെയ്യുന്ന ക്ഷണികാനുഭൂതി ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നു. ഇംപ്രഷനിസ്റ്റ്‌ കവിതയിൽ പ്രത്യക്ഷപ്പെടുന്ന രൂപങ്ങള്‍ മൂടൽമഞ്ഞിൽ മറഞ്ഞുനിൽക്കുന്നവയാണ്‌; അതിനാൽ ഇന്ദ്രിയാനുഭൂതികളുടെയും അവ്യക്തവികാരങ്ങളുടെയും മാധ്യമമായിത്തീർന്ന കവിചേതനയുടെ പ്രതീകമാണ്‌ ഇത്തരം കവിത.

ഈ അനുഭൂതിലയം ആവിഷ്‌കരിക്കാന്‍ രൂഢാർഥങ്ങളായ വാക്കുകള്‍ക്കു കഴിവില്ലാത്തതുകൊണ്ട്‌ അതിന്റെ ഭാഷതന്നെ അവ്യക്തമായിത്തീർന്നിട്ടുണ്ട്‌. കവിതയെ സംഗീതനിർവിശേഷമാക്കിമാറ്റാനും ഇംപ്രഷനിസ്റ്റുകവികള്‍ ശ്രമിച്ചു. സിംബലിസം, ഇമേജിസം എന്നീ കാവ്യപദ്ധതികളോട്‌ ഈ പദ്ധതിക്ക്‌ സാദൃശ്യമുണ്ട്‌. ഈ പ്രസ്ഥാനങ്ങളിൽപ്പെട്ട പലരുടെയും കവിതയിൽ ഇംപ്രഷനിസത്തിന്റെ ഛായ കണ്ടെത്താനും കഴിയും. സിംബലിസവും അവാച്യാനുഭൂതികളാണ്‌ ആവിഷ്‌കരിച്ചിരുന്നത്‌; എങ്കിലും അതിൽനിന്ന്‌ ഇംപ്രഷനിസത്തിനു സാരമായ വ്യത്യാസമുണ്ട്‌. സിംബൽ ഒരർഥം വ്യഞ്‌ജിപ്പിക്കുന്നു; ഇംപ്രഷനിസ്റ്റ്‌ കവിതയിലെ ഇമേജുകളാകട്ടെ, ആശയപരമായ വ്യാഖ്യാനത്തിനു വഴങ്ങുന്നവയല്ല; യുക്തിസഹമായ അർഥമൊന്നും അവിടെ ഉദ്ദേശിച്ചിട്ടുമില്ല. വാസ്‌തവത്തിൽ അത്തരം വ്യാഖ്യാനത്തിന്‌ അതീതമായ ഇന്ദ്രിയാനുഭൂതിശൃംഖല അവതരിപ്പിക്കാനേ കവികള്‍ക്ക്‌ ആഗ്രഹമുള്ളൂ. അവരുടെ കൃതികളിൽ ബിംബകങ്ങള്‍ അനിർവചനീയാനുഭൂതികണങ്ങളായി മാത്രം നിലകൊള്ളുന്നു. ഫ്രാന്‍സിലെ പാള്‍ വെർലൈനിന്റെ (1844-96) കവിതകള്‍ ഇതിനു നിദർശനങ്ങളായി ചൂണ്ടിക്കാണിക്കാം. നേരെമറിച്ച്‌ സിംബലിസ്റ്റായ സ്റ്റീഫന്‍ മല്ലാമെയുടെ (1842-98) കൃതികള്‍ക്ക്‌ കുറെക്കൂടി ബുദ്ധിപരത്വമുണ്ട്‌. ഇംപ്രഷനിസ്റ്റ്‌ കവിത നിയതരൂപങ്ങളുടെ നിലനില്‌പിനെപ്പോലും നിഷേധിക്കുമ്പോള്‍, ഇമേജിസ്റ്റ്‌ കവിതയുടെ ലക്ഷ്യം സുദൃഢവും സുസ്‌ഫുടവുമായ മൂർത്ത ഭാവാവിഷ്‌കരണമാണ്‌. ഇംപ്രഷനിസ്റ്റ്‌ കവി ജീവിതാവബോധത്തിൽ നിമഗ്നനാകുന്നു; ഇമേജിസ്റ്റാകട്ടെ, നൈമിഷികാനുഭൂതികളെ അടർത്തിയെടുത്ത്‌ ഇമേജുകളിലൂടെ അർഥവത്തായി സംയോജിപ്പിച്ചു വികാരവിചാരങ്ങള്‍ ഉദ്ദീപിപ്പിക്കുന്നു. ഇതൊക്കെയാണെങ്കിലും പല ഇമേജിസ്റ്റുകവികളുടെയും കൃതികളിൽ ഇംപ്രഷനിസ്റ്റ്‌ സമീപനരീതി ദൃശ്യമാകുന്നുണ്ട്‌; ഉദാ. ജോണ്‍ ഗോള്‍ഡ്‌ ഫ്‌ളെച്ചർ. ഈ കവിതാസങ്കല്‌പം ഫ്രഞ്ചുകവിതയിലും ഇംഗ്ലീഷുകവിതയിലും മുദ്രപതിപ്പിച്ചിട്ടുണ്ടെങ്കിലും ജർമന്‍ സാഹിത്യമാണ്‌ അതിനെ ഒരു പ്രസ്ഥാനമായി അംഗീകരിച്ചിട്ടുള്ളത്‌. ലിലിയെന്‍ ക്രാണ്‍, റിച്ചേഡ്‌ ഡെമേൽ, ഗസ്റ്റാവ്‌ ഫാൽക്കേ തുടങ്ങിയ ജർമന്‍ കവികള്‍ ഇക്കൂട്ടത്തിൽപ്പെടുന്നു.

മലയാളത്തിൽ ഇംപ്രഷനിസ്റ്റു കവിതാപ്രസ്ഥാനം എന്നൊന്ന്‌ ഉണ്ടായിട്ടില്ല; ആ വിഭാഗത്തിൽപ്പെടുത്താവുന്ന കവികളും ഇല്ല. എങ്കിലും വെർലെയ്‌നിൽനിന്നു പ്രചോദനം ആർജിച്ചുകൊണ്ട്‌ ചങ്ങമ്പുഴ കൃഷ്‌ണപിള്ള എഴുതിയ ഏതാനും കവിതകളിൽ (ഉദാ. സ്‌പന്ദിക്കുന്ന അസ്ഥിമാടം എന്ന സമാഹാരത്തിൽ ഉള്‍പ്പെടുത്തിയിട്ടുള്ള ചില കൃതികള്‍, പാടുന്ന പിശാച്‌) ഇംപ്രഷനിസത്തിന്റെ ചില സവിശേഷതകള്‍ നിഴലിക്കുന്നു. ക്ഷണികാനുഭൂതികളുടെ സാധാരണീകരണംകൂടാതെയുള്ള ആവിഷ്‌കരണം, നിയതാർഥം കല്‌പിക്കാനാവാത്ത ഇമേജുകളുടെയും പദങ്ങളുടെയും പ്രയോഗം കേവലസംഗീതത്തോട്‌ അടുക്കാനുള്ള ഉദ്യമം എന്നിവ ഈ വസ്‌തുത വെളിപ്പെടുത്തുന്നുണ്ട്‌.

ഒരു പ്രസ്ഥാനമെന്നനിലയിൽ ഇംപ്രഷനിസത്തിനു പല പരിമിതികളുണ്ട്‌. പ്രത്യക്ഷയാഥാർഥ്യം, ആശയം, ധിഷണാവ്യാപാരം, വ്യാഖ്യാനക്ഷമത, നിയതരൂപം മുതലായവയുടെ പൂർണനിഷേധം അത്തരം കവിതയെ തികച്ചും സ്വകാര്യമാക്കുന്നു. കവിതയ്‌ക്കു ചിരന്തനമൂല്യം പ്രദാനംചെയ്യുന്ന ധർമങ്ങളിൽ ഒന്നായ സാധാരണീകരണം അതിൽ തീരെ ഇല്ലാതാകുന്നു. ആശയപ്രതീകങ്ങളായ പദാവലിയിലൂടെ കേവലസംഗീതത്തിന്റെ അന്തരീക്ഷവും ഇന്ദ്രിയാനുഭൂതികളിൽമാത്രം ഒതുങ്ങിനിൽക്കുന്ന അസ്‌തിത്വവും കവിതയ്‌ക്കു നൽകാനുള്ള ശ്രമം ഒരു വിരോധാഭാസമാണ്‌. ഇതൊക്കെയാണെങ്കിലും വാച്യവർണനകള്‍ക്ക്‌ യുക്തിയുടെ ആവരണം നൽകി പ്രദർശിപ്പിക്കുന്ന രീതിയിൽനിന്നു വിഭിന്നമായി, അനുഭൂതിയിൽ അധിഷ്‌ഠിതമായ സംവിധാനവും സംവേദനക്ഷമതയും കവിതയിൽ പുനഃപ്രതിഷ്‌ഠിച്ച പരിവർത്തനപ്രക്രിയയിൽ ഇംപ്രഷനിസത്തിന്‌ ഒരു സുപ്രധാന സ്ഥാനമുണ്ട്‌.

(കെ.എസ്‌. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍