This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആര്യങ്കാവ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:58, 27 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആര്യങ്കാവ്‌

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ പുനലൂരിൽനിന്ന്‌ 35 കി.മീ. കിഴക്ക്‌ വനമധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം. കൊല്ലം-ചെങ്കോട്ട റോഡും റെയിൽവേയും ഇതുവഴി കടന്നുപോകുന്നു. ഇവിടെ ഒരു റെയിൽവേസ്റ്റേഷന്‍ ഉണ്ട്‌. ഇപ്പോഴത്തെ ആര്യങ്കാവ്‌ പഞ്ചായത്ത്‌, 1956-ലെ സംസ്ഥാന പുനഃസംഘടനാഘട്ടത്തിൽ തമിഴ്‌നാടിനോട്‌ ചേർക്കപ്പെട്ട ചെങ്കോട്ടതാലൂക്കിൽനിന്നും കേരളത്തിനു ബാക്കികിട്ടിയ ഏതാനും ഭാഗങ്ങള്‍ ചേർത്തു രൂപവത്‌കരിച്ചതാണ്‌. ഇതിന്റെ വിസ്‌തൃതി 198.84 ച.കി.മീറ്ററും ജനസംഖ്യ 15,585 (2001)-ഉം ആണ്‌. പുതിയ നിരത്തുകളുടെയും തീവണ്ടിപ്പാതയുടെയും ആവിർഭാവത്തിനുമുമ്പ്‌ ആര്യങ്കാവു പാതവഴിയാണ്‌ സഹ്യപർവതത്തിന്റെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം നിർവഹിച്ചുപോന്നിരുന്നത്‌. ചെങ്കോട്ടനിന്നും കൊല്ലത്തേക്കുള്ള റയിൽപ്പാത ഈ മലമ്പാതയ്‌ക്കു സമാന്തരമായാണ്‌ നിർമിതമായിരിക്കുന്നത്‌ (1904). ഇതിനായി പാറക്കെട്ടുകള്‍തുരന്ന്‌ അഞ്ചിലധികം തുരങ്കങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ഇവയിൽ ഏറ്റവും നീളം കൂടിയത്‌ ആര്യങ്കാവ്‌ തുരങ്കമാണ്‌ (1 കി.മീ.).

പഴയ മലമ്പാതവഴിയുള്ള ഗതാഗതം ഇപ്പോള്‍ ഇല്ലെന്നു തന്നെ പറയാം; എന്നാൽ മുന്‍കാലത്ത്‌ തമിഴ്‌നാടുമായുള്ള വ്യാപാരബന്ധത്തിന്‌ ഈ വഴിയാണ്‌ ഉപയോഗിച്ചിരുന്നത്‌. നാലു ശതാബ്‌ദം മുമ്പ്‌ കച്ചവടത്തിനായി കൊല്ലത്തു താവളമുറപ്പിച്ച പറങ്കികള്‍ ഈ പാതയിൽവച്ചു ചെയ്‌ത കടുംകൈ മറക്കാനാവാത്ത ഒരു ചരിത്രസംഭവമാണ്‌. കിഴക്കന്‍ മലകളിലെ കുരുമുളകുവ്യാപാരത്തിന്റെ കുത്തകാവകാശം തങ്ങള്‍ക്കാണെന്ന ഉറപ്പിന്‍മേൽ അവർ കൊല്ലത്ത്‌ ഒരു കോട്ട പണിതുകൊണ്ടിരിക്കെ 5,000 വണ്ടി കുരുമുളക്‌ തമിഴ്‌നാട്ടിലേക്കു കടത്തിക്കൊണ്ടുപോകുന്നതായി അവർക്കു അറിവു ലഭിച്ചു. ഈ വ്യാപാരം തടയണമെന്ന്‌ പറങ്കികളുടെ ക്യാപ്‌റ്റന്‍ റോഡ്രിഗ്‌സ്‌ ദേശിങ്ങനാട്ട്‌ റാണിയോട്‌ ആവശ്യപ്പെട്ടിട്ട്‌ അവർ വഴങ്ങായ്‌കയാൽ, ചരക്ക്‌ പിടിച്ചെടുക്കാനും അത്‌ കടത്തിക്കൊണ്ടു പോകുന്നവരെ വധിക്കാനും അയാള്‍ തന്റെ ഭടന്മാരെ നിയോഗിച്ചു; തന്റെ മുമ്പിൽ ഹാജരാക്കുന്ന ഓരോ മനുഷ്യശിരസ്സിനും 50 രൂപ പ്രതിഫലം അയാള്‍ വാഗ്‌ദാനം ചെയ്‌തു. ഭടന്മാർ ചെന്ന്‌ ചരക്കുകളും പിടിച്ചെടുത്തു. അനേകം പേരുടെ ശിരസ്സ്‌ ക്യാപ്‌റ്റന്റെ മുമ്പിൽ ഹാജരാക്കി; ഈ സംഭവത്തിനുശേഷം മലമ്പാതവഴിയുള്ള കച്ചവടം നിന്നുപോയി.

ആര്യങ്കാവ്‌ റയിൽവേസ്റ്റേഷനിൽനിന്ന്‌ 5 കി.മീ. അകലെയായി സമുദ്രനിരപ്പിൽനിന്ന്‌ 92 മീ. പൊക്കത്തിൽ "പാലരുവി' എന്നൊരു വെള്ളച്ചാട്ടവും സമീപത്തുതന്നെ മറ്റുചില ചെറിയ വെള്ളച്ചാട്ടങ്ങളുമുണ്ട്‌. ആര്യങ്കാവുക്ഷേത്രം. ആര്യങ്കാവിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണകേന്ദ്രം അവിടത്തെ ശാസ്‌താക്ഷേത്രമാണ്‌. കേരളത്തിലെ പ്രസിദ്ധ ശാസ്‌താക്ഷേത്രങ്ങളിൽ ഒന്നാണിത്‌. സഭാര്യനായ ശാസ്‌താവാണ്‌ ഇവിടത്തെ പ്രതിഷ്‌ഠ.

ഇവിടത്തെ ശാസ്‌താവിന്റെയും ക്ഷേത്രത്തിന്റെയും ഉദ്‌ഭവത്തെപ്പറ്റിയുള്ള ഐതിഹ്യം പ്രസിദ്ധമാണ്‌. ശബരിമലശാസ്‌താവിനെ സംബന്ധിച്ച ഐതിഹ്യത്തിനു സമാന്തരമാണ്‌ ഇത്‌. ശിവന്‌ മോഹിനീരൂപംപൂണ്ട വിഷ്‌ണുവിൽ ജനിച്ച പുത്രനാണ്‌ ശാസ്‌താവ്‌. മോഹിനി കാട്ടിൽ ഉപേക്ഷിച്ച ശിശുവിനെ (ശാസ്‌താവിനെ) "പാണ്ഡ്യ' രാജാവ്‌ കണ്ടെടുത്തു വളർത്തിയെന്നും ശാസ്‌താവ്‌ രാജപത്‌നിയുടെ തലവേദനയ്‌ക്കു ശമനൗഷധമായി പാൽകറക്കാന്‍ കൊണ്ടുവന്ന പുലികളെ തിരികെക്കൊണ്ടുവിട്ട സ്ഥലത്ത്‌ ആസ്ഥാനമുറപ്പിച്ചുവെന്നും രാജഗൃഹവാസകാലത്ത്‌ താന്‍ സുഹൃദ്‌ബന്ധം പുലർത്തിയിരുന്ന പൂർണ എന്ന സൗരാഷ്‌ട്രബ്രാഹ്മണയുവതിയെ പരിണയിച്ചു എന്നും മറ്റുമാണ്‌ കഥ. ഈ കഥാഭാഗങ്ങളൊക്കെയും ക്ഷേത്രച്ചുവരുകളിൽ ആലേഖനം ചെയ്‌തിട്ടുണ്ട്‌.

നാലമ്പലത്തിനു താഴെ ഭൂമിക്കടിയിലൂടെ "ഇണ്ടളഅപ്പന്‍ കോവിലി'ലേക്ക്‌ ഒരു വഴിയുണ്ടെന്നും അടുത്തകാലം വരെ മണ്ഡലപൂജക്കാലത്ത്‌ പൂജാരികള്‍ ഈ മാർഗം ഉപയോഗപ്പെടുത്തിയിരുന്നെന്നും പറയപ്പെടുന്നു. ശ്രീകോവിലിന്‌ തൊട്ടടുത്ത്‌ കൈയിൽ വിളക്കുമായി നിലകൊള്ളുന്ന സ്‌ത്രീവിഗ്രഹം മോഹിനിയെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രത്തിൽ അനേകം അസുരന്മാരുടേയും ദ്വാരപാലകന്മാരുടേയും രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്‌. ഡി. മാസത്തിൽ നടക്കുന്ന മണ്ഡലപൂജയാണ്‌ ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട ഉത്സവം; ഇത്‌ 41 ദിവസം നീണ്ടുനില്‌ക്കുന്നു. പാണ്ഡ്യന്‍മുടിവ്‌, തിരുക്കല്യാണം, കുംഭാഭിഷേകം എന്നിവയാണ്‌ അവസാന ദിവസങ്ങളിലെ ചടങ്ങുകള്‍ (ശാസ്‌താവിന്റെ കല്യാണത്തിന്‌ പാണ്ഡ്യരാജാവ്‌ നടത്തിയതായി ഐതിഹ്യം ഘോഷിക്കുന്ന ചടങ്ങാണ്‌ പാണ്ഡ്യന്‍മുടിവ്‌). ഈ കാലത്ത്‌ മധുരയിൽനിന്നും ധാരാളം സൗരാഷ്‌ട്രബ്രാഹ്മണർ ബന്ധുക്കളെന്ന നിലയിൽ എത്തിച്ചേരുന്നു. ഒടുവിലത്തെ 11 ദിവസം അവർക്കു ഭക്ഷണവും താമസസൗകര്യവും ഉണ്ടാക്കിക്കൊടുക്കേണ്ട ചുമതല ക്ഷേത്രഭാരവാഹികള്‍ക്കുണ്ട്‌. 41-ാം ദിവസം സൗരാഷ്‌ട്രബ്രാഹ്മണസ്‌ത്രീകള്‍ അഷ്‌ടമംഗല്യവുമേന്തി കല്യാണമണ്ഡപത്തിൽ വച്ചു നടക്കുന്ന തിരുക്കല്യാണത്തിൽ പങ്കെടുക്കുന്നു. ഉത്സവപരിപാടികള്‍ ജനങ്ങളെ പണ്ടേക്കുപണ്ടേ എത്രമാത്രം ആകർഷിച്ചിരുന്നുവെന്ന്‌ "ആര്യങ്കാവിലെ പൂരം കാണുവാ- നാരെല്ലാവരും പോകുന്നു?' എന്നു തുടങ്ങുന്ന നാടോടിപ്പാട്ടിൽനിന്ന്‌ അനുമാനിക്കാവുന്നതാണ്‌. (എന്‍. കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍