This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയുർവേദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:29, 7 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ആയുര്‍വേദം

ആയുസ്‌ സംരക്ഷണത്തിന്‌ ആവശ്യമുള്ള ആരോഗ്യരക്ഷാമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന ഒരു ഭാരതീയ വിജ്ഞാനശാഖ. ഭാരതീയ ചികിത്സാശാസ്‌ത്രമാണ്‌ ആയുര്‍വേദം. വേദം എന്ന വാക്കിന്‌ (വിദ്‌ = ജ്ഞാനേ; ക്രമീകൃതമായ അറിവ്‌) ശാസ്‌ത്രം എന്നും അര്‍ഥം പറയാം. "ആയുഷഃ പാലനം വേദം', "വേദം വര്‍ധനം ആയുഷഃ' (ചരകം സൂത്രസ്ഥാനം 1-27) എന്നാണ്‌ ആയുര്‍വേദം എന്ന വാക്കിന്‌ നല്‌കപ്പെട്ടിരിക്കുന്ന നിര്‍വചനം. ആയുസ്സിനെ നിലനിര്‍ത്തുന്നതിനും നീട്ടിക്കൊണ്ടുപോകുന്നതിനും ആവശ്യമായ കാര്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ശാസ്‌ത്രമാണ്‌ ആയുര്‍വേദം. ആയുര്‍വേദചികിത്സാപദ്ധതികളുടെ ഉദ്‌ഭവത്തെയും വളര്‍ച്ചയെയും പ്രചാരത്തെയുംകുറിച്ചു വിവരിക്കുന്നു.

ആമുഖം

മനസ്സ്‌, ആങ്ങാവ്‌, ശരീരം എന്നീ മൂന്നു ഘടകങ്ങളും സമഞ്‌ജസവും സമുചിതവുമായി സംഘടിച്ചുനിന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്‌ ആയുസ്സ്‌ അഥവാ ജീവിതം. ചരകന്‍ ജീവിതത്തെ (1) സുഖം നിറഞ്ഞ (2) ദുഃഖഭൂയിഷ്‌ഠമായ (3) ലോകഹിതമായ (4) അഹിതഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന എന്നിങ്ങനെ നാലായി തിരിച്ചു കാണിച്ചിരിക്കുന്നു. ജീവിതത്തിന്റെ ഈ നാല്‌ ഭാവങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട്‌ (1) സുഖപൂര്‍ണവും ലോകോപകാരപ്രദവുമായ ജീവിതം (2) ദുഃഖഭൂയിഷ്‌ഠവും പരപീഡനപ്രവണവുമായ ജീവിതം എന്നിങ്ങനെ ജീവിതത്തെ രണ്ടായി വിഭജിച്ചിരിക്കുന്നു. ചരകന്‍ നിര്‍ദേശിക്കുന്ന ജീവിതകാലാവധി നൂറുവര്‍ഷമാണ്‌. ഇതില്‍ ആദ്യംപറഞ്ഞ സുഖപ്രദവും ഹിതകരവുമായ ജീവിതം നിലനിര്‍ത്തുന്നതിനും കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകുന്നതിനും ദുഃഖപ്രദവും അഹിതകരവുമായ ജീവിതം ഉണ്ടാകാതിരിക്കുന്നതിനും എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം ചെയ്‌തുകൂടെന്നും നിഷ്‌കൃഷ്‌ടമായി നിര്‍ദേശിക്കുന്ന ശാസ്‌ത്രമാണ്‌ ആയുര്‍വേദം. "വിദ്‌' ധാതുവിന്‌ "വിദ്‌ വിചാരണെ', "വിദ്‌ലാഭെ' എന്നുംകൂടി അര്‍ഥമുണ്ട്‌. ആ നിലയില്‍ "സ്വലക്ഷണതഃ സുഖാങ്കസുഖതോ ഹിതാങ്കഹിതതഃ പ്രമാണാങ്കപ്രമാണതശ്ച ആയുര്‍വേദയതി യതശ്ചാങ്കയൂഷ്യാങ്കനായൂഷ്യാണി ദ്രവ്യഗുണകര്‍മാണി വേദയതി അതോപി ആയുര്‍വേദഃ' എന്ന്‌ ചരകാചാര്യനും "ആയുരസ്‌മിന്‍ വിദ്യതേ അനേനവാ ആയുര്‍വിന്ദതി' എന്ന്‌ സുശ്രുതനും നല്‌കുന്ന നിര്‍വചനങ്ങളെ ക്രാഡീകരിച്ച്‌, "വേദയതി വിന്ദതി വേത്തിവാ അനേന ആയു; അസ്‌മിന്‍ വാ ഇതി ആയുര്‍വേദഃ' എന്ന്‌ ആയുര്‍വേദം എന്ന വാക്കിന്‌ വ്യുത്‌പത്തി കല്‌പിക്കുന്നതു കൂടുതല്‍ ഉചിതമാവും.

ഇങ്ങനെ സുഖാരോഗ്യസമൃദ്ധമായ ജീവിതം പൂര്‍ണമായ അളവില്‍ നയിക്കുന്നതുകൊണ്ട്‌ ധര്‍മാര്‍ഥകാമമോക്ഷങ്ങള്‍ നേടാമെന്നും നേടണമെന്നും ആണ്‌ ആയുര്‍വേദ സിദ്ധാന്തം. എന്നാല്‍ ഇത്തരം ഒരു ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നവന്‌ അനുഷ്‌ഠേയങ്ങളെ എല്ലാം അനുഷ്‌ഠിക്കാനോ അനനുഷ്‌ഠേയങ്ങളെ എല്ലാം അനുഷ്‌ഠിക്കാതിരിക്കാനോ പലപ്പോഴും കഴിഞ്ഞില്ലെന്നുവരും. അതുകൊണ്ട്‌ ചിലപ്പോള്‍ ആരോഗ്യത്തിന്‌ ഹാനികരമായ, ജീവിതവിനാശകമായ രോഗങ്ങള്‍ ഉണ്ടായെന്നുവരാം. അപ്പോള്‍ ഏതു തെറ്റ്‌ എപ്പോള്‍ ചെയ്‌താല്‍ ഏതുരോഗം എങ്ങനെ ഉണ്ടാകുമെന്നും, ആ രോഗത്തിനെ പരിഹരിച്ച്‌ ആരോഗ്യം പൂര്‍ണമായി എങ്ങനെ വീണ്ടെടുക്കാമെന്നും എങ്ങനെ എന്തൊക്കെ ചെയ്‌താല്‍ ആ രോഗം വീണ്ടു ആവര്‍ത്തിക്കാതിരിക്കുമെന്നും അറിയുന്നതിന്‌ വ്യക്തമായ നിര്‍ദേശം ആവശ്യമാണ്‌. ആ നിര്‍ദേശവും വിശദമായും സര്‍വംകഷമായും അടങ്ങിയിട്ടുള്ള ഒരു ശാസ്‌ത്രമാണ്‌ ആയുര്‍വേദം. അതിനുവേണ്ടി ആയുര്‍വേദഗ്രന്ഥത്തില്‍ (1) സ്വസ്ഥവൃത്തം (2) ആതുരവൃത്തം എന്നു രണ്ടുവിഭാഗം കല്‌പിച്ചിരിക്കുന്നു. ഈ ഓരോ വിഭാഗവും മൂന്നു ഘടകങ്ങളോടുകൂടിയതാണ്‌. സ്വാസ്ഥ്യസംരക്ഷണത്തിനും രോഗനിവാരണത്തിനും അവയിലോരോന്നിന്റെയും കാരണം, ലക്ഷണം, സംരക്ഷണൗഷധം, നിവാരണൗഷധം എന്നിവ പ്രത്യേകം പ്രത്യേകം അറിയേണ്ടതുണ്ട്‌. അവയെ വ്യക്തമായി വിഭജിച്ചു പ്രസ്‌താവിച്ചിരിക്കുന്നതുകൊണ്ട്‌ ആയുര്‍വേദം ഹേതുലിംഗൗഷധങ്ങളെന്ന ത്രിസൂത്രങ്ങളോടോ ത്രിസ്‌കന്ധങ്ങളോടോ കൂടിയതാണെന്നു പറയുന്നു.

അര്‍ഥവ്യാപ്‌തി

പരിമിത ലക്ഷ്യങ്ങളോടുകൂടിയ ഒരു ചികിത്സാപദ്ധതിമാത്രമല്ല ആയുര്‍വേദം. സുഖമെന്നും ആരോഗ്യമെന്നുമുള്ള പദങ്ങള്‍ ആയുര്‍വേദത്തില്‍ ശരീരത്തിന്റെ എന്നപോലെ മനസ്സിന്റെയും ആങ്ങാവിന്റെയുംകൂടി ഭാവങ്ങളെ പരാമര്‍ശിക്കുന്ന പ്രയോഗങ്ങളാണ്‌. അങ്ങനെ ചരകന്റെ അഭിപ്രായത്തില്‍ ശരീരത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും സംബന്ധിക്കുന്നവയും മാനസികവും സാമൂഹികവും സദാചാരപരവും ആങ്ങീയവുമായ എല്ലാത്തരം വൈകല്യങ്ങളില്‍നിന്നും നിര്‍മുക്തവുമായ ഭാവത്തെയാണ്‌ ശരിയായ ആരോഗ്യമായി കരുതേണ്ടത്‌. അങ്ങനെ ആയുര്‍വേദം "ഉഭയലോകഹിത'മായിത്തീരുന്നു. ആയുര്‍വേദോപദേശങ്ങളെ അനുസരിക്കുന്നതുമൂലം "അനുപഹതസത്വ ബുദ്ധിപരാക്രമചിത്തനാ'യിത്തീരുന്ന ഒരാള്‍ ഐഹികജീവിതത്തില്‍ അവശ്യം അനുസന്ധാനം ചെയ്യേണ്ട മൂന്ന്‌ ഏഷണകളുണ്ട്‌: (1) പ്രാണൈഷണ (2) ധനൈഷണ (3) പരലോകൈഷണ. അഭീഷ്‌ടിസിദ്ധിക്കായി ചെയ്യുന്ന തീവ്രപ്രയത്‌നമാണ്‌ ഏഷണ. ഇവിടെ പ്രാണനും ധനവും പരലോകസുഖവുമാണ്‌ അഭീഷ്‌ടങ്ങള്‍. ജീവിക്കാനുള്ള വകയില്ലാതെ ദീര്‍ഘായുഷ്‌മാനായിത്തീരുന്ന ഒരാളെ മഹാപാപി എന്നാണ്‌ ചരകന്‍ പറയുന്നത്‌. അതുകൊണ്ട്‌ ജീവിതദൈര്‍ഘ്യം നേടുന്നതോടൊപ്പംതന്നെ ജീവിതത്തെ സുഖസമൃദ്ധമാക്കാനുള്ള വിഭവങ്ങളും നേടണം. ആ വിഭവങ്ങള്‍ ആവോളം ചെലവഴിച്ചുള്ള സുഖജീവിതം പരലോകഹിതമാംവച്ചം നയിക്കുകയും വേണം. ഇങ്ങനെ വ്യക്തിയെയും സമൂഹത്തെയും രാഷ്‌ട്രത്തെയും ആശാസ്യമായ ഔന്നത്യത്തില്‍ കാത്തുസൂക്ഷിക്കാന്‍ കഴിവുള്ള ഒരു മഹനീയാവസ്ഥയാണ്‌ ആയുര്‍വേദം വിഭാവനം ചെയ്യുന്ന ലക്ഷ്യം.

ഈ അര്‍ഥത്തില്‍ ആയുര്‍വേദം ഋഗ്യജുഃ സാമാഥര്‍വവേദങ്ങളെ അപേക്ഷിച്ച്‌ പുണ്യതമമാണെന്ന്‌ ചരകന്‍ പറയുന്നു. ആയുര്‍വേദത്തിന്‌ ചരകന്‍ നല്‌കിയിരിക്കുന്ന സ്വസ്ഥാതുരപരായണം, ശാശ്വതം, പുണ്യം തുടങ്ങിയ വിശേഷണങ്ങള്‍ അഥര്‍വവേദത്തില്‍ പറയുന്ന മാരണാദി ക്രൂരകര്‍മങ്ങളുമായി ആയുര്‍വേദത്തിന്‌ ബന്ധമില്ലെന്നും പ്രത്യുത സ്വാസ്ഥ്യസംരക്ഷണത്തിനും രോഗശാന്തിക്കും ഉതകുന്ന സാത്വികങ്ങളായ അഥര്‍വവേദാനുശാസനങ്ങളോടു മാത്രമേ ആയുര്‍വേദത്തിനു കടപ്പാടുള്ളൂ എന്നും എടുത്തുകാണിക്കാന്‍ വേണ്ടിയാണ്‌.

ഡയോസ്‌കോറൈഡിന്റെ "മെറ്റീരിയ മെഡിക്ക'യുടെ അറബി പരിഭാഷ

ഉത്‌പത്തി

ആയുര്‍വേദത്തിന്റെ ഉപജ്ഞാതാവായി പൊതുവേ അറിയപ്പെടുന്നത്‌ ബ്രഹ്മാവ്‌ ആണ്‌. പക്ഷേ, ആയുര്‍വേദത്തെ അതിന്റെ സമഗ്രരൂപത്തില്‍ ബ്രഹ്മാവ്‌ ഒരു സുപ്രഭാതത്തില്‍ സൃഷ്‌ടിച്ചു എന്നു പറയുന്നതു ശരിയല്ല. "നചാങ്കയുര്‍വേദസ്യ അഭൂത്വോത്‌പത്തിരുപലഭ്യതേ, അന്യത്രാങ്കവബോധോപദേശാഭ്യാം' (പരമ്പരയായിട്ടു പഠിക്കുകയും പഠിപ്പിക്കുകുയം ചെയ്‌തിട്ടുണ്ടെന്നല്ലാതെ ഒരു ദിവസംകൊണ്ട്‌ ഒരാളും നിര്‍മിച്ചതല്ല ആയുര്‍വേദം) എന്ന്‌ ചരകന്‍ സ്‌പഷ്‌ടമായിത്തന്നെ പറഞ്ഞിരിക്കുന്നു. "ബ്രാഹ്മാസ്‌മൃത്വാ' എന്നാണ്‌ വാഗ്‌ഭടന്‍ ആയുര്‍വേദോപക്രമണകഥ ആരംഭിക്കുന്നത്‌. സ്‌മരിക്കുന്നതു പഠിച്ചറിഞ്ഞിട്ടുള്ള കാര്യം മാത്രമേ ആകുകയുള്ളൂ. ബ്രഹ്മാവാണ്‌ ആയുര്‍വേദത്തിന്റെ ഉപജ്ഞാതാവെന്ന സിദ്ധാന്തം തന്നെ സര്‍വസമ്മതമല്ല. ശിവപുരാണത്തില്‍, "അംഗാനി വേദാശ്ചത്വാരോ മീമാംസാ ന്യായവിസ്‌തരഃ പുരാണം ധര്‍മശാസ്‌ത്രഞ്ച വിദ്യാ ഹ്യേതാശ്ചതുര്‍ദശ; ആയുര്‍വേദോ ധനുര്‍വേദോ ഗാന്ധര്‍വശ്ചേത്യനുക്രമാത്‌ അര്‍ഥശാസ്‌ത്രം പരം തസ്‌മാത്‌ വിദ്യാ ഹൃഷ്‌ടാദശ സ്‌മൃതാഃ; അഷ്‌ടാദശാനാമേതാനാം വിദ്യാനാം ഭിന്നവര്‍ങ്ങനാം ആദികര്‍ത്താ ശിവഃ സാക്ഷാത്‌ ശൂലപാണിരിതി സ്‌മൃതഃ' എന്നിങ്ങനെ ആയുര്‍വേദമുള്‍പ്പെടെ പതിനെട്ടു ശാസ്‌ത്രങ്ങളുടെയും ഉപജ്ഞാതാവ്‌ ശിവനാണെന്നു പറഞ്ഞിരിക്കുന്നു. അങ്ങനെ ആയുര്‍വേദത്തില്‍ ബ്രാഹ്മസമ്പ്രദായം, ശൈവസമ്പ്രദായം എന്നു രണ്ടു വിഭാഗങ്ങളുള്ളതായി കാണാം. പ്രമുഖങ്ങളായ ഗ്രന്ഥങ്ങളിലെല്ലാം അല്‌പാല്‌പം വ്യത്യസ്‌തമായിട്ടാണ്‌ ആയുര്‍വേദപരമ്പരയെ രേഖപ്പെടുത്തിയിട്ടുള്ളത്‌.

ഈ കഥകളെല്ലാംതന്നെ ഐതിഹ്യങ്ങളാണ്‌. അഷ്‌ടാംഗസംഗ്രഹത്തില്‍ ഇന്ദ്രനില്‍നിന്നും പുനര്‍വസു, ധന്വന്തരി, ഭരദ്വാജന്‍, നിമി, കശ്യപന്‍, കാശ്യപന്‍, ലംബായനന്‍ തുടങ്ങിയവര്‍ ഒരേസമയം ആയുര്‍വേദം അഭ്യസിച്ചുവെന്നും അത്‌ അവരുടെ ശിഷ്യന്മാരായ അഗ്നിവേശന്‍, ഹാരീതന്‍, ഭേളന്‍, മാണ്ഡവ്യന്‍, സുശ്രുതന്‍, കരാളന്‍ തുടങ്ങിയവരെ പഠിപ്പിച്ചുവെന്നുമാണ്‌ സൂചന. പുരാണങ്ങളില്‍ ഇതിലും ഭിന്നമായ കഥകളാണ്‌ ആയുര്‍വേദാവതരണത്തെക്കുറിച്ചു പറഞ്ഞുവച്ചിട്ടുള്ളത്‌.

സവിശേഷ സിദ്ധാന്തങ്ങള്‍

മറ്റു ചികിത്സാശാസ്‌ത്രങ്ങളിലില്ലാത്ത പല സവിശേഷസിദ്ധാന്തങ്ങളും ആയുര്‍വേദത്തിനുണ്ട്‌. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ (1) പഞ്ചഭൂതസിദ്ധാന്തം (2) ത്രിദോഷസിദ്ധാന്തം (3) രസഗുണവീര്യവിപാക പ്രഭാവസിദ്ധാന്തം എന്നിവയാണ്‌. ഭാരതീയദര്‍ശനങ്ങളെ അനുസരിച്ചുള്ളതാണ്‌ ഇവ. "യത്‌ കഠിനം സാ പൃഥിവീ, യദ്‌ദ്രവ്യം താ ആപഃയദ്‌ ഉഷ്‌ണം, തത്‌തേജഃ, യത്‌ ചലതി സ വായുഃ, യത്‌ സുഷിരം തദ്‌ ആകാശം'. കാഠിന്യം (solidity), ദ്രവത്വം (liquidity), ഔഷ്‌ണ്യം (energy), ചലനം (motion), സ്‌പേയ്‌സ്‌ (space) എന്നിവയാണ്‌ പഞ്ചഭൂതങ്ങളുടെ ലക്ഷണങ്ങള്‍. പഞ്ചഭൂതസഞ്ചിതമാണ്‌ ലോകത്തുള്ള സകലവസ്‌തുക്കളും. പഞ്ചഭൂതങ്ങള്‍ സത്വരജസ്‌തമോ ഗുണാങ്ങകമായ പ്രകൃതിയുടെ-പരിണാമഫലമാണെന്നുള്ള സാംഖ്യദര്‍ശനസിദ്ധാന്തം തന്നെയാണ്‌ ആയുര്‍വേദത്തിനുമുള്ളത്‌. പക്ഷേ, ഈ ദാര്‍ശനികസിദ്ധാന്തങ്ങളെ ജീവിതപ്രയോജനത്തെ ലാക്കാക്കിയുള്ള പ്രയുക്തസിദ്ധാന്തങ്ങള്‍ (Applied Theories)എന്ന നിലയിലാണ്‌ ആയുര്‍വേദം കൈക്കൊണ്ടിട്ടുള്ളത്‌. ദ്രവ്യഗുണകര്‍മസാമാന്യവിശേഷസമവായങ്ങളെ ചരകനും അംഗീകരിക്കുന്നു; എന്നു മാത്രമല്ല, ആയുര്‍വേദശാസ്‌ത്രത്തിന്റെ കാരണഭൂതങ്ങളായ അടിസ്ഥാനശിലകളായിത്തന്നെ ഇവയെ പ്രതിഷ്‌ഠിച്ചിരിക്കുന്നു; പക്ഷേ, അവയുടെ ക്രമത്തെ "സാമാന്യാഞ്ച വിശേഷഞ്ച ഗുണാന്‍ ദ്രവ്യാണി കര്‍മ ച സമവായഞ്ച' എന്നു മാറ്റിമറിച്ചു. സാംഖ്യദര്‍ശനകാരന്റെ കാര്യകാരണവാദവും ആയുര്‍വേദം അംഗീകരിക്കുന്നു. പക്ഷേ, കാര്യം ഇവിടെ ധാതുസാമ്യം-ആരോഗ്യമാണ്‌; ദര്‍ശനകാരനു പ്രപഞ്ചവും. പഞ്ചഭൂതങ്ങളുടെ പരമാണുക്കള്‍ കൂടിച്ചേര്‍ന്നാണ്‌ പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളും രൂപംകൊള്ളുന്നതെന്ന വൈശേഷികകാരന്റെ ആരംഭവാദവും ആയുര്‍വേദം അനുവദിക്കുന്നു. പക്ഷേ, ഇതിലേതെങ്കിലും ഒരു ദര്‍ശനത്തെയോ ദര്‍ശനങ്ങളെയോ അന്ധമായി അതേപടി ആയുര്‍വേദം അനുകരിക്കുന്നുവെന്നു പറയാന്‍ വയ്യ. അത്തരം കാര്യങ്ങളില്‍ അങ്ങേയറ്റത്തെ വിശാലവും വിട്ടുവീഴ്‌ചനിറഞ്ഞതുമായ മനോഭാവമാണ്‌ ആയുര്‍വേദത്തിനുള്ളത്‌. ആയുര്‍വേദത്തില്‍ "പ്രകൃതി' എന്നു പറയുന്നത്‌ "സ്വഭാവം, ഈശ്വരന്‍, കാലം, യദൃച്ഛാ, നിയതി, പരിണാമം' എന്നിവയെ ആണെന്ന്‌ സുശ്രുതന്‍ എടുത്തുപറഞ്ഞിരിക്കുന്നു. ദൈവം എന്നുപറയുന്നത്‌ പൂര്‍വജന്മകൃതമായ കര്‍മമാണെന്നും പൂര്‍വജന്മകൃതമായ ദുഷ്‌കര്‍മങ്ങളുടെ ഫലമായുണ്ടാകുന്ന രോഗത്തെപ്പോലും ശരിയും ശക്തവുമായ താത്‌കാലിക കര്‍മംകൊണ്ട്‌ പരിഹരിക്കാന്‍ കഴിയുമെന്നും ആയുര്‍വേദം അനുശാസിക്കുന്നു.

ത്രിദോഷ സിദ്ധാന്തം

പഞ്ചഭൂത സിദ്ധാന്തത്തിന്റെ സ്വാഭാവികവും യുക്തിയുക്തവുമായ പരിണാമമാണ്‌ ത്രിദോഷസിദ്ധാന്തം. ത്രിഗുണങ്ങള്‍ പരിണമിച്ച്‌ പഞ്ചഭൂതങ്ങള്‍ രൂപംകൊള്ളുന്നതുപോലെതന്നെ പഞ്ചഭൂതങ്ങളില്‍നിന്നും രൂപംകൊള്ളുന്നവയാണ്‌ ത്രിദോഷങ്ങള്‍. ശരീരത്തിന്റെ ഉത്‌പത്തി, സ്ഥിതി, നാശം എന്നീ മൂന്നു ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്‌ ഇവ. "ശീര്യതേ ഇതി' (എല്ലായ്‌പോഴും നശിച്ചുകൊണ്ടിരിക്കുന്നത്‌) എന്നാണ്‌ ശരീരം എന്ന വാക്കിന്റെ അര്‍ഥം. നാശം, ശ്വാസോച്ഛ്വാസാദികള്‍ ഗമനാഗമനങ്ങള്‍ തുടങ്ങിയ വിവിധവ്യാപാരങ്ങളുടെ അനിവാര്യഫലമാണ്‌. എപ്പോഴും നശിച്ചുകൊണ്ടിരിക്കുന്ന ഒന്ന്‌ നിലനല്‌ക്കണമെങ്കില്‍ എപ്പോഴും ഉണ്ടായിക്കൊണ്ടുമിരിക്കണം. ശരീരം വളരുന്നു, നിലനില്‌ക്കുന്നു, ക്ഷയിക്കുന്നു എന്നു പറഞ്ഞാല്‍ നശിക്കുന്നതിനെക്കാള്‍ ഉണ്ടാകുന്നു, നശിക്കുന്നിടത്തോളം ഉണ്ടാകുന്നു. നശിക്കുന്നിടത്തോളം ഉണ്ടാകുന്നില്ല എന്നാണര്‍ഥം. ശരീരം ഉണ്ടാകുന്നതും നിലനില്‌ക്കുന്നതും ആഹാരത്തില്‍നിന്നാണ്‌; ശരീരമെന്ന പോലെ ആഹാരവും പഞ്ചഭൂതാങ്ങകമാണ്‌. ആഹാരത്തിലെ പഞ്ചഭൂതഘടകങ്ങള്‍ ശരീരത്തിലെ ആഗ്നേയഭാവവുമായുള്ള സമ്പര്‍ക്കത്താല്‍ പരിണമിച്ച്‌ ശരീരത്തിലെ സമാനഘടകങ്ങളെ പോഷിപ്പിക്കുന്നുവെന്നാണ്‌ സിദ്ധാന്തം. ഇതില്‍നിന്നും ഉത്‌പാദനപരം, പരിണാമപരം, വ്യാപാരപരം എന്നിങ്ങനെ മൂന്നു ഭാവങ്ങള്‍ ശരീരത്തിനുണ്ടെന്നും ഈ മൂന്നുഭാവങ്ങളേ ഉള്ളുവെന്നും മനസ്സിലാക്കാം. ഇതില്‍ ഉത്‌പാദനപരമായ ഭാവങ്ങളെ കഫവും, പരിണാമപരമായ ഭാവങ്ങളെ പിത്തവും, വ്യാപാരപരമായ ഭാവങ്ങളെ വാതവും പ്രതിനിധാനം ചെയ്യുന്നു. ഇതുതന്നെ പഞ്ചഭൂതങ്ങളില്‍ ആരോപിച്ചുപറഞ്ഞാല്‍ ഉത്‌പാദനപരമായ-മൂര്‍ത്തമായ-ഭാവങ്ങളെ പൃഥിവ്യപ്പുകളും, പചനപരമായ (പചനഫലമാണല്ലോ പരിണാമം) ഭാവങ്ങളെ അഗ്നിയും, വ്യാപാരപരമായവയെ വായ്വാകാശങ്ങളും പ്രതിനിധീകരിക്കുന്നു.

ദോഷാധാതുമല സിദ്ധാന്തം

ശരീരം ദോഷധാതുമലമൂലമാണെന്നാണ്‌ ആയുര്‍വേദസിദ്ധാന്തം. നാം കഴിക്കുന്ന ആഹാരം ശരീരമായി മാറുന്നു എന്നു പറഞ്ഞാല്‍ സപ്‌തധാതുക്കളായി-രസ, രക്ത, മാംസ, മേദോƒസ്ഥി, മജ്ജാശുക്ലങ്ങളായി-തീരുന്നുവെന്നാണല്ലോ അര്‍ഥം. സ്ഥൂലമായി ശരീരം സ്‌പതധാത്വാങ്ങകമാണ്‌. ധാതുക്കളുടെ ചയാƒപചയങ്ങളെയാണ്‌ ശരീരത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ എന്നുപറയുന്നത്‌; ഈ ചയാƒപചയ പ്രക്രിയയുടെ നിയാമകഘടകങ്ങളാണ്‌ വാതപിത്തകഫങ്ങള്‍. ഈ പ്രക്രിയക്കിടയിലുണ്ടാകുന്ന ഉപോത്‌പന്നങ്ങളാണ്‌ ദോഷമൂത്രപുരീഷാദിമലങ്ങള്‍. ഇതില്‍നിന്നും ശരീരം "ദോഷധാതുമലമൂല'മാണ്‌ എന്ന്‌ ധര്‍മപരമായി നിര്‍വചിക്കാം. ഇതുപോലെ ശിരസ്സ്‌, മധ്യകായം, കൈകാലുകള്‍ എന്നീ ഷഡംഗങ്ങളടങ്ങിയതാണ്‌ ശരീരം (ഷഡംഗമംഗം) എന്ന നിര്‍വചനം ഘടനാപരവും; പഞ്ചഭൂതാങ്ങകമാണ്‌ (ശരീരം' മഹാഗുണമയേഭ്യഃ ഖപവനതേജോജലഭൂമ്യാഖ്യേഭ്യോ മഹാഭൂതേഭ്യഃചേതനാധിഷ്‌ഠിതേഭ്യോƒഭി നിര്‍വൃത്തിരംഗസ്യ'-സത്വരജസ്‌തമോ ഗുണമയങ്ങളും, ചേതനയിലധിഷ്‌ഠിതങ്ങളും പൃഥവ്യപ്‌തേജോവായ്വാകാശങ്ങളും ആയ പഞ്ചമഹാഭൂതങ്ങളില്‍ നിന്നാണ്‌ ശരീരത്തിന്റെ ഉത്‌പത്തി) എന്ന നിര്‍വചനം ഉത്‌പത്തിപരവുമാണ്‌.

ത്രിഗുണങ്ങളും പഞ്ചഭൂതങ്ങളും തമ്മിലും പഞ്ചഭൂതങ്ങളും ത്രിദോഷങ്ങളും തമ്മിലും ഉള്ള ബന്ധത്തെ ജന്യജനകബന്ധമെന്നും, ത്രിദോഷങ്ങളും ശരീര (സപ്‌തധാതു)വും തമ്മിലുള്ള ബന്ധത്തെ ആശ്രയാശ്രയിബന്ധമെന്നും പറയാം. (a). സത്വബഹുലമാകാശം, രജോബഹുലോ വായുഃ, ഉഭയബാഹുലോƒഗ്നിഃ, സത്വതമോബഹുലാ ആപഃ, തമോ ബഹുലാ പൃഥിവീ.

(b). വായ്വാകാശധാതുഭ്യാം വായുഃ ആഗ്നേയം പിത്തം; അംഭഃപൃഥിവീഭ്യാം ശ്ലേഷ്‌മാ.

(c). തത്രാസ്ഥിനിസ്ഥിതോ വായുഃപിത്തം തു സ്വേദരക്തയോഃ ശ്ലേഷമാ ശേഷേഷു.

ഇതിനെ ഒരു പട്ടികയിലൂടെ കൂടുതല്‍ വ്യക്തമാക്കാം.

ദ്രവ്യ രസഗുണവീര്യവിപാകപ്രഭാവ സിദ്ധാന്തം

ഇതും പഞ്ചഭൂതസിദ്ധാന്തവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.

ദ്രവ്യ രസഗുണങ്ങള്‍

ദ്രവ്യം പഞ്ചഭൂതാങ്ങകമാണ്‌; ശരീരം ദ്രവ്യവുമാണ്‌; അതുകൊണ്ട്‌ ശരീരത്തിന്റെ കാര്യത്തില്‍ പറഞ്ഞതുപോലെ എല്ലാ ദ്രവ്യങ്ങളും ഉള്‍ക്കൊള്ളുന്ന സ്ഥൂലാംശം പൃഥിവ്യപ്പുകളാണ്‌. ആ പൃഥിവ്യപ്പുകളെ പല പ്രകാരത്തില്‍ പരിണമിപ്പിക്കുന്ന ജോലി അഗ്നിയും അങ്ങനെ പചിച്ചുകിട്ടുന്ന അംഭഃപൃഥിവ്യംശങ്ങളെ വിവിധസ്ഥലങ്ങളില്‍ വിന്യസിപ്പിക്കുന്ന ധര്‍മം വായുവും അതിനാവശ്യമായ ഇടം നല്‌കുന്ന ധര്‍മം ആകാശവും നിര്‍വഹിക്കുന്നു. ദ്രവ്യനിഷ്‌ഠമായ ഘടകങ്ങളാണ്‌ രസാദികള്‍. രസം രസനേന്ദ്രിയത്തിന്റെ വിഷയവും പഞ്ചഭൂതങ്ങളില്‍ ജലത്തിന്റെ ഗുണവുമാണ്‌. ആ രീതിയില്‍ അത്‌ അവ്യക്തമാണ്‌. പിന്നീട്‌ അത്‌ മധുരം, അമ്ലം, ലവണം, തിക്തം, കടു, കഷായം എന്നിങ്ങനെ ആറു രസങ്ങളായി വ്യക്തമാകുന്നു. ഇത്‌ ഓരോ ദ്രവ്യത്തിലുമുള്ള ജലഭൂതം അതില്‍തന്നെയുള്ള മറ്റു ഭൂതങ്ങളുമായി കൂടിച്ചേരുന്ന രീതിയിലുള്ള വ്യത്യാസംകൊണ്ടാണ്‌. ഓരോ ദ്രവ്യത്തിലും ഓരോ അനുപാതത്തിലായിരിക്കും പഞ്ചഭൂതങ്ങളുടെ അംശമുള്ളത്‌. അതിലുള്ള ജലാംശം പാകവിധേയമായി പരിണമിച്ചാണ്‌ വ്യക്തമായ ഏതെങ്കിലും രസത്തിനു രൂപംകൊടുക്കുന്നത്‌. ദ്രവ്യനിഷ്‌ഠമായ അഗ്നിയുടെ അളവിനെ ആശ്രയിച്ച്‌ അതിലുള്ള മറ്റു ഭൂതാംശങ്ങളുടെ പാകത്തിന്‌ ഏറ്റക്കുറവു വരും. അതുപോലെ പൃഥിവിയും മറ്റ്‌ അണുക്കളും ഓരോ അനുപാതത്തിലായിരിക്കും ഓരോ ദ്രവ്യത്തിലും കൂടിക്കലരുക. അതനുസരിച്ചും പാകത്തിനു വ്യത്യാസം വരാം. പക്ഷേ, ഈ എല്ലാ വ്യത്യാസങ്ങളെയും ആറായിട്ട്‌ വ്യവച്ഛേദിച്ചു പരിമിതപ്പെടുത്താന്‍ കഴിയും. കാരണം, ഈ ദ്രവ്യങ്ങളെല്ലാം രൂപംകൊള്ളുന്നത്‌ പ്രപഞ്ചത്തില്‍ ഏതെങ്കിലും ഒരു കാലത്താണ്‌. കാലത്തിന്റെ എല്ലാ വ്യത്യസ്‌ത സ്വഭാവങ്ങളും അടങ്ങിയിരിക്കുന്ന ഏറ്റവും ചെറിയ ഘടകമാണത്‌ സംവത്സരത്തിന്റെ ആവര്‍ത്തനമാണല്ലോ അനന്തമായ കാലം. സംവത്സരാങ്ങകമായ കാലം വ്യത്യസ്‌തമായ ശീതോഷ്‌ണാവസഥയോടുകൂടിയ ആറ്‌ ഋതുക്കളടങ്ങിയതാണ്‌. ഈ ഋതുഭേദത്തിനുകാരണം സൂര്യന്റെ ഉത്തരായണദക്ഷിണായന രൂപത്തിലുള്ള ഗതിവിഗതികളും തന്മൂലം പ്രപഞ്ച ഘടകങ്ങളായ പഞ്ചഭൂതങ്ങളിലുണ്ടാകുന്ന ഗുണവ്യത്യാസങ്ങളുമാണ്‌. ഓരോ ഋതുവിലും മറ്റുള്ളവയെക്കാള്‍ ഈ രണ്ടു ഭൂതഗുണങ്ങള്‍ക്കു പ്രാബല്യം സിദ്ധിക്കുന്നുണ്ട്‌. അങ്ങനെ ആറ്‌ ഋതുക്കളിലായി ദ്രവ്യങ്ങള്‍ രൂപംകൊള്ളുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന മഹാഭൂതഗുണങ്ങളുടെ ഊനാതിരേകങ്ങള്‍കൊണ്ട്‌ ആപ്യഗുണം പല തരത്തില്‍ പചിക്കപ്പെടുകയും ആറ്‌ പ്രത്യേകതരത്തില്‍ പരിണമിച്ചു വ്യക്തമാകുകയും ചെയ്യുന്നു. എല്ലാ ദ്രവ്യങ്ങളിലും എല്ലാ രസങ്ങളുമുണ്ട്‌. പക്ഷേ, ആസ്വാദനാവസരത്തില്‍ കൂടുതല്‍ വ്യക്തമാകുന്നതിനെ ആ ദ്രവ്യത്തിന്റെ "രസം' എന്നും, രുചിക്കുമ്പോള്‍ അവ്യക്‌തമായനുഭവപ്പെടുകയോ രുചിച്ചുകഴിഞ്ഞാല്‍ അല്‌പമാത്രയില്‍ വ്യക്തമായിത്തന്നെ അനുഭവപ്പെടുകയോ ചെയ്യുന്ന രസത്തിനെ "അനുരസം' എന്നും പറയുന്നു.

ഗുണങ്ങള്‍ ദ്രവ്യനിഷ്‌ഠങ്ങളാണ്‌. പ്രധാനമായും ഇവ ഇരുപതാണ്‌. പഞ്ചഭൂതങ്ങളുടേതായ ഈ ഗുണങ്ങള്‍ സ്വാഭാവികമായും ദ്രവ്യത്തില്‍ പ്രകടമാകുന്നു. ത്രിദോഷങ്ങളിലും ശരീരത്തിലും ഈ ഗുണങ്ങള്‍തന്നെയാണുള്ളത്‌. അതുകൊണ്ട്‌ ദോഷങ്ങള്‍ക്കും ശരീരത്തിനും സംഭവിക്കുന്ന വൈകല്യങ്ങളെ നികത്തി സമാവസ്ഥയിലാക്കുന്നതിനും ആ സമാവസ്ഥ നിലനിര്‍ത്തുന്നതിനും ദ്രവ്യത്തിനു കഴിയുന്നു.

ചരകന്‍ ഗുര്‍വാദികളായ ഈ ഇരുപതു ഗുണങ്ങളോടുകൂടി അഞ്ച്‌ ഇന്ദ്രിയാര്‍ഥങ്ങളും, ബുദ്ധി, ഇച്ഛ, ദ്വേഷം, സുഖം, ദുഃഖം, പ്രയ്‌തനം, പരത്വം, അപരത്വം, യുക്തി, സംഖ്യ, സംയോഗം, വിഭാഗം, പൃഥക്ത്വം, പരിണാമം, സംസ്‌കാരം, അഭ്യാസം എന്നിവയും ചേര്‍ത്ത്‌ നാല്‌പത്തൊന്നു ഗുണങ്ങളെ പറയുന്നു.

വീര്യം

ദ്രവ്യനിഷ്‌ഠമായ കര്‍മകരണശക്തിയാണ്‌ വീര്യം; ഇതു പ്രധാനമായും ഉഷ്‌ണം, ശീതം എന്നു രണ്ടുതരമുണ്ട്‌. ത്രിദോഷങ്ങളില്‍ പിത്തത്തെ ശമിപ്പിക്കുന്ന ദ്രവ്യങ്ങളെ ശീതവീര്യങ്ങളെന്നും, വാതകഫങ്ങളെ ശമിപ്പിക്കുന്ന ദ്രവ്യങ്ങളെ ഉഷ്‌ണവീര്യങ്ങളെന്നും സാമാന്യമായി പറയാം. മധുരതിക്തകഷായരസങ്ങളടങ്ങിയ ദ്രവ്യങ്ങള്‍ ശീതവീര്യങ്ങളും, അമ്ലലവണകടുരസങ്ങളടങ്ങിയദ്രവ്യങ്ങള്‍ ഉഷ്‌ണവീര്യങ്ങളുമാണ്‌; പക്ഷേ ഇതിന്നപവാദമുണ്ട്‌. മത്സ്യത്തിന്റെ രസം മധുരമാണ്‌; വീര്യമോ ഉഷ്‌ണവും. അകില്‍, ചെറുവഴുതിന ഇവ തിക്തരസമാണെങ്കിലും ഉഷ്‌ണവീര്യമാണ്‌. മഹത്‌പഞ്ചമൂലം കഷായം തിക്തരസ പ്രധാനമാണ്‌; എന്നാല്‍ ഉഷ്‌ണവീര്യമാണ്‌.

വിപാകം

ഇതും ദ്രവ്യനിഷ്‌ഠമാണ്‌. ദ്രവ്യങ്ങള്‍ ആഹരിച്ചാല്‍ അത്‌ ജഠരാഗ്നിസമ്പര്‍ക്കത്താല്‍ കോഷ്‌ഠത്തില്‍വച്ച്‌ പാകപ്പെടുമ്പോള്‍ ദ്രവ്യനിഷ്‌ഠമായ രസങ്ങളില്‍ പരിണമിച്ചു കര്‍മക്ഷമമായി ഉരുത്തിരിയുന്ന രസമേതാണോ അതിനെയാണ്‌ വിപാകമെന്നു പറയുന്നത്‌. ഇവ മൂന്നാണ്‌: മധുരം, അമ്ലം, കടു. ദ്രവ്യനിഷ്‌ഠങ്ങളായ ഷഡ്‌ രസങ്ങള്‍ ജഠരാഗ്നിപാകം കഴിയുമ്പോഴേക്കും മൂന്നായി പരിണമിക്കുന്നു. ത്രിദോഷങ്ങള്‍ ശരീരമാകെ വ്യാപിച്ചുനില്‌ക്കുന്നുണ്ട്‌; ശരീരത്തിന്റെ ചില സ്ഥാനങ്ങളില്‍ പ്രത്യേകം കേന്ദ്രീകരിച്ചു നില്‌ക്കുന്നുമുണ്ട്‌. ത്രിദോഷങ്ങളുടെ കോഷ്‌ഠത്തിലെ സ്ഥിതി പ്രാധാന്യേന ആമാശയത്തില്‍ കഫം, പച്യമാനാശയത്തില്‍ പിത്തം, പക്വാശയത്തില്‍ വാതം എന്നീ രൂപത്തിലാണ്‌; ഇതുതന്നെ പഞ്ചഭൂതങ്ങളിലാരോപിച്ചു പറഞ്ഞാല്‍, ആമാശയത്തില്‍ പൃഥിവ്യുപ്പുകളും, പച്യമാനാശയത്തില്‍ അഗ്നിയും പക്വാശയത്തില്‍ വായ്വാകാശങ്ങളുമാണ്‌ ആധിക്യേന നില്‌ക്കുന്നത്‌. ഉള്ളില്‍ കടക്കുന്ന ദ്രവ്യത്തിന്റെ പചനമാണ്‌ കോഷ്‌ഠത്തില്‍ പ്രധാനമായും നടക്കുന്നത്‌. ഈ പചനം നടത്തുന്നത്‌ കോഷ്‌ഠത്തിലുള്ള ആഗ്നേയഭാവമാണ്‌. കോഷ്‌ഠവും മറ്റെല്ലാ ശരീരാവയവങ്ങളെയും പോലെ സൂക്ഷ്‌മങ്ങളായ അനേകമനേകം പരമാണുക്കളുടെ സംഘാതമാണ്‌. ഈ ഓരോ പരമാണുവും പഞ്ചഭൂതാങ്ങകമായതിനാല്‍ ഓരോ പരമാണുവിലുമുള്ള ആഗ്നേയാംശത്തെയാണ്‌ കോഷ്‌ഠത്തിലെ ആഗ്നേയഭാവം എന്നു പറയുന്നത്‌. അതുകൊണ്ട്‌ ഇതിനെ ഭൂതാഗ്നി എന്നു പറയാം. നാം കഴിക്കുന്ന ദ്രവ്യത്തിലുള്ള പാര്‍ഥിവാംശത്തെ ശരീരത്തിലുള്ള പാര്‍ഥിവാഗ്നിയും, ആപ്യാംശത്തെ ആപ്യാഗ്നിയും, തൈജസാംശത്തെ തൈജസാഗ്നിയും വായവ്യാംശത്തെ വായവ്യാഗ്നിയും, നാഭസാംശത്തെ നാഭസാഗ്നിയും ആണ്‌ പചിപ്പിക്കുന്നത്‌. പഞ്ചീകൃതപഞ്ചഭൂതങ്ങള്‍ ദ്രവ്യഘടനയില്‍ പങ്കെടുക്കുന്നുവെന്നുള്ളതുകൊണ്ട്‌ ആഹാരദ്രവ്യത്തിന്റെ പരമാണുക്കളിലടങ്ങിയിരിക്കുന്ന പാര്‍ഥിവാദ്യഗ്നികളും അവയുടെ പചനത്തില്‍ കൂട്ടുചേരുന്നു. അങ്ങനെ ആമാശയത്തില്‍ വച്ച്‌ അവിടെ പ്രബലമായി നില്‌ക്കുന്ന പാര്‍ഥിവാപ്യാഗ്നികള്‍ ആഹാരത്തിലുള്ള പാര്‍ഥിവാപ്യഘടകങ്ങളെയും പച്യമാനാശയത്തില്‍ വച്ച്‌ അവിടെ പ്രബലമായ തെജസാഗ്നി ആഹാരത്തിലെ തൈജസാംശത്തെയും, പക്വാശയത്തില്‍വച്ച്‌ വായ്വാകാശാഗ്നികള്‍ ആഹാരത്തിലെ സമാനഘടകങ്ങളെയും പ്രധാനമായും പചിപ്പിക്കുന്നു. തത്‌ഫലമായി പാകാവസാനത്തില്‍ ദ്രവ്യനിഷ്‌ഠമായ ആറു രസങ്ങള്‍ മൂന്നു വിഭാഗങ്ങളായി പിരിയുന്നു; മധുര ലവണങ്ങള്‍ മധുരവിപാകരസവും, അമ്ലം അമ്ലവിപാകരസവും, തിക്തോഷ്‌ണകഷായങ്ങള്‍ കടുവിപാകരസവും ആയിത്തീരുന്നു. ഈ മൂന്നു വിപാകരസങ്ങളില്‍ ഏതാണോ പ്രാബല്യംകൊണ്ട്‌ കര്‍മസമര്‍ഥമായിത്തീരുന്നത്‌ ("ഭൂയസാവ്യപദേശന്യായേന') ആ വിപാകരസത്തോടുകൂടിയതാണ്‌ ആ ദ്രവ്യം എന്നു പറയുന്നു. കടുരസമായ ചുക്ക്‌ മധുര വിപാകമാണെന്നു പറയുമ്പോള്‍ ആമപച്യമാനപക്വാശയങ്ങളില്‍ വച്ചുള്ള പാകത്തിന്റെ ഫലമായി ചുക്കിലടങ്ങിയിരുന്ന ആറുരസങ്ങളും പരിണമിച്ചു മൂന്നു വിപാകരസങ്ങളാകുന്നുണ്ടെങ്കിലും അവസാനം കര്‍മസാമര്‍ഥ്യം പ്രകടകമാകത്തക്കവച്ചം പ്രബലമായുരുത്തിരിഞ്ഞുനില്‌ക്കുന്നത്‌ മധുരമാണെന്നര്‍ഥം. ഇതിന്റെ ഫലമായിട്ടാണ്‌ കടുരസവും ഉഷ്‌ണവീര്യവുമായിട്ടും ചുക്ക്‌ വൃഷ്യം (ശുക്ലവര്‍ധനം) ആയിത്തീരുന്നത്‌.

പ്രഭാവം

ദ്രവ്യനിഷ്‌ഠമായ കര്‍മകരണശക്തിയാണ്‌ വീര്യം എന്നു പറഞ്ഞു. ഈ കര്‍മകരണശക്തി രണ്ടുതരത്തിലുണ്ട്‌: (1) ചിന്ത്യക്രിയാഹേതു (2) അചിന്ത്യ ക്രിയാഹേതു. ഇതില്‍ അചിന്ത്യക്രിയാഹേതുവായ കര്‍മകരണശക്തിയാണ്‌ പ്രഭാവം. ദ്രവ്യത്തിലുള്ള മറ്റെല്ലാ ഘടകങ്ങളെയും ജയിച്ച്‌ അവയ്‌ക്കൊന്നിനും കഴിയാത്ത തരത്തിലുള്ള പ്രത്യേകകര്‍മം ചെയ്യാനുള്ള കഴിവിനെയാണ്‌ പ്രഭാവം എന്നു പറയുന്നത്‌.

ദ്രവ്യങ്ങളെ ഉത്‌പത്തികാരണമായ പഞ്ചഭൂതങ്ങളുടെ ഘടനയില്‍ വരുന്ന പ്രത്യേകതകളെക്കൂടെ കണക്കിലെടുത്തുകൊണ്ട്‌ സമാനപ്രത്യയാരബ്‌ധം, വിചിത്ര പ്രത്യയാരബ്‌ധം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ജംഗമം, ഔദ്‌ഭിദം, പാര്‍ഥിവം എന്നീ മൂന്നു വിഭാഗങ്ങളിലായി പ്രപഞ്ചത്തിലുള്ള എല്ലാ ദ്രവ്യങ്ങളെയും ചികിത്സോപയോഗിയായ ദ്രവ്യമെന്ന നിലയില്‍ ക്രാഡീകരിച്ചിട്ടുണ്ട്‌. മാത്രമല്ല ബാഹ്യമോ ആഭ്യന്തരമോ ആയ ഉപയോഗം മുഖേന ചികിത്സാകാര്യത്തില്‍ എന്തെങ്കിലും പ്രയോജനം ചെയ്യാത്ത ഒരു ദ്രവ്യവും ലോകത്തില്ല.

ശുദ്ധചികിത്സ

ചികിത്സ ശുദ്ധമായിരിക്കണമെന്നു നിഷ്‌കർഷയുണ്ട്‌; അതായത്‌ ഒരു രോഗത്തിനുവേണ്ടി ചികിത്സിക്കുമ്പോള്‍ ആ രോഗവും രോഗകാരണമായ ദോഷവൈഷമ്യവും ശമിക്കുന്നതോടൊപ്പം മറ്റേതെങ്കിലും രോഗമോ രോഗകാരണമാംവിധം ദോഷവൈഷമ്യമോ, സംഭവിക്കാതിരിക്കണം. രോഗത്തെ "നിജം', "ആഗന്തു' എന്ന്‌ അടിസ്ഥാനപരമായി രണ്ടായി തിരിച്ചിരിക്കുന്നു. അപഥ്യാഹാരവിഹാരങ്ങള്‍കൊണ്ട്‌ വിഷമങ്ങളായിത്തീരുന്ന ത്രിദോഷങ്ങള്‍ ധാതുക്കളെ ദുഷിപ്പിച്ചുണ്ടാക്കുന്ന രോഗമാണ്‌ നിജം. അടി, ഇടി, മുറിവ്‌, അണുസംക്രമണം തുടങ്ങിയവമൂലം ആദ്യമേതന്നെ ധാതു ദുഷ്‌ടിയും തുടർന്ന്‌ ദോഷദുഷ്‌ടിയും സംഭവിക്കുന്ന രോഗങ്ങളാണ്‌ ആഗന്തു.

ഷഡ്‌ധാതുക പുരുഷസിദ്ധാന്തം

ശരീരോത്‌പത്തിയെക്കുറിച്ചുള്ള ആയുർവേദത്തിന്റെ സിദ്ധാന്തവും സവിശേഷമാണ്‌. മാതൃപിതൃബീജങ്ങള്‍ കൂടിച്ചേർന്ന സംയുക്തബീജം വളർന്നു ഗർഭമായിത്തീരുന്നുവെന്നാണല്ലോ ആധുനിക സിദ്ധാന്തം. ഇവിടെ പൂർവ കർമഫല പ്രരിതമായ ജീവാങ്ങാവാണ്‌ ഗർഭമായി തീരുന്നതെന്നും ജീവന്റെ ആവിഷ്‌കാരത്തിനുള്ള ഉപാധി മാത്രമാണ്‌ മാതൃപിതൃബീജങ്ങള്‍-പഞ്ചഭൂതാങ്ങകമായ ശരീരം-എന്നുമാണ്‌ സിദ്ധാന്തം. ഇതനുസരിച്ച്‌ ആയുർവേദത്തിൽ ചികിത്സാധികൃതനായ പുരുഷന്‍ ഷഡ്‌ധാതുകനാണ്‌; പഞ്ചമഹാഭൂതശരീരിസമവായമാണ്‌. ജഡമയമായ ശരീരത്തിന്റെ വൈകല്യങ്ങള്‍ നീക്കുന്നതോടൊപ്പം ജീവനെ അതിനോടു ദൃഢമായി ബന്ധിപ്പിച്ചുനിർത്താന്‍ ഉപകരിക്കുന്ന പ്രക്രിയയാണ്‌ ചികിത്സ.

ആയുർവേദവും രസതന്ത്രവും

ആയുർവേദശാസ്‌ത്രകാരന്മാർ ചികിത്സയ്‌ക്ക്‌ നാലു പാദങ്ങള്‍ കല്‌പിച്ചിട്ടുണ്ട്‌: (1) ചികിത്സകന്‍ (2) ഔഷധം (3) പരിചാരകന്‍ (4) രോഗി. ഈ നാലു ഘടകങ്ങളിൽ വച്ച്‌ ചികിത്സയുടെ ഉപകരണം ഔഷധമാണ്‌. ഏതു തരം ഉപകരണം ഉപയോഗിച്ച്‌ രോഗനിർഹരണം നേടുന്നു എന്നതിനെ ആധാരമാക്കി ചികിത്സയെ മൂന്നായി വിഭജിക്കുന്നുണ്ട്‌: (1) രസൗഷധങ്ങള്‍കൊണ്ടുള്ള ദൈവീ ചികിത്സ (2) മൂലികകള്‍കൊണ്ടുള്ള മാനുഷ ചികിത്സ (3) ശസ്‌ത്രം, ക്ഷാരം തുടങ്ങിയവകൊണ്ടുള്ള ആസുരചികിത്സ.

ഇതിൽ രസൗഷധങ്ങളെക്കൊണ്ടുള്ള ചികിത്സയെ ദൈവി എന്നു വിളിക്കുന്നത്‌ അതിന്റെ താരതമ്യേനയുള്ള ഔൽകൃഷ്‌ട്യത്തെ സൂചിപ്പിക്കാനാണ്‌. "രസേനകഥിതേ ദൈവീ, മാനുഷോമൂലികാദിഭിഃ; ആസുരാശസ്‌ത്രദാഹാദ്യാഃ' എന്നും "അധമാമാസുരിം വിദ്യാദ്‌ മധ്യമാം മാനുഷീം തഥാ, ഉത്താമം ദൈവികീം തസ്‌മാത്‌ ഭഗവാന്‍ പ്രാഹശങ്കരഃ' (രസാലങ്കാരം) എന്നും മറ്റുമുള്ള പ്രസ്‌താവനകള്‍ ഉദാരഹരണമായെടുക്കാം. ഈ ഔൽകൃഷ്‌ട്യത്തിന്‌ നാലുകാരണങ്ങള്‍ രസതന്ത്രപ്രണേതാക്കള്‍ എടുത്തുപറയുന്നുണ്ട്‌: (1) രസൗഷധം വളരെകുറഞ്ഞ അളവിൽ ഉപയോഗിച്ചാൽമതി (2) യാതൊരു അരുചിയും രോഗി സഹിക്കേണ്ടതില്ല (3) വളരെവേഗം രോഗനിർഹരണം സാധിക്കുന്നു (4) ഐഹികവും ആമുഷ്‌മികവും ആയ എല്ലാ സുഖത്തെയും (കാമത്തെയും മോക്ഷത്തേയും) നല്‌കുന്നു. "അല്‌പമാത്രാപയോഗിത്വാ- ദരുചേരപ്രസംഗതഃ ക്ഷിപ്രമാരോഗ്യജായിത്വാദ്‌ ഭേഷജേഭ്യോƒധികോ രസഃ ഭുക്തിമുക്തികരീ യസ്‌മാ- ത്തസ്‌മാദ്‌ജ്‌ഞേയാ ഗുണാധികാ' ഇവിടെ രസം എന്ന പദംകൊണ്ട്‌ എല്ലാ ഖനിജങ്ങളെയും, ആയുർവേദത്തിന്റെ സാങ്കേതികശബ്‌ദം ഉപയോഗിച്ചു പറഞ്ഞാൽ എല്ലാത്തരം ധാതുക്കള്‍, ഉപധാതുക്കള്‍, മഹാരസങ്ങള്‍, രസങ്ങള്‍, ഉപരസങ്ങള്‍, രത്‌നങ്ങള്‍, ഉപരത്‌നങ്ങള്‍ എന്നിവയെയെല്ലാം വിവക്ഷിക്കുന്നതായി മനസ്സിലാക്കണം. "സുവർണം സമലാഃ പഞ്ചലോഹാഃ സസിക്താഃ സുധാ മനഃ ശിലാലേ മണയോ ലവണം ഗൈരികാഞ്‌ജനേ ഭൗമമൗഷധമുദ്ദിഷ്‌ടം' എന്നു ചരകനും "സുവർണ, രജത, മണി, മുക്താ, മനഃശിലാ, മൃത്‌കഹലാ ദയഃ പാർഥിവാഃ' എന്നു സുശ്രുതനും നല്‌കുന്ന വിവരണം ഇക്കാര്യം വ്യക്തമാക്കുന്നു. ഖനിജദ്രവ്യങ്ങളെക്കുറിച്ചുള്ള പരാമർശം വേദങ്ങളിൽ പോലും കാണുന്നുണ്ട്‌. "അശ്‌മാചമേ, മൃത്തികാചമേ, പർവതാശ്ചമേ, സികതാശ്ചമേ, വാനസ്‌പത്യാശ്ചമേ, ഹിരണ്യഞ്ചമേ, അയശ്ചമേ ശ്യാമം ചമേ, ലോഹഞ്ചമേ, സീസംചമേ, ത്രപുചമേ യജ്ഞേന കല്‌പന്ത്യാം' (യജുഃ 18-19) എന്ന്‌ യജുർവേദത്തിൽ സ്വർണം (ഹിരണ്യം), ഇരുമ്പ്‌ (അയസ്സ്‌), ചെമ്പ്‌ (ശ്യാമം) എന്നിവയെ പരാമർശിക്കുന്നുണ്ട്‌. കുറേക്കൂടി സ്‌പഷ്‌ടമായ പരാമർശം അഥർവവേദത്തിലുണ്ട്‌. ഉദാഹരണത്തിന്‌ ധാതുക്കളെ തീയിൽ കാച്ചി പാകപ്പെടുത്തുന്ന പരാമർശം നോക്കുക:

"ഹരിതേ ത്രീണി രജതേ ത്രീണ്യയസി ത്രീണി തപസാ വിഷ്‌ഠി താനി' (അഥർവവേദം 4-28-1) ഇവിടെ ഹരിത രജത അയഃശബ്‌ദങ്ങള്‍ ക്രമേണ സ്വർണം, വെള്ളി, ഇരുമ്പ്‌ എന്നിവയെ പരാമർശിക്കുന്നു. ഈയത്തെക്കുറിച്ചുള്ള പ്രസ്‌താവം യജുർവേദത്തിൽ കാണുന്നില്ല. എന്നാൽ അഥർവവേദത്തിൽ, "ശ്യാമമയോƒസ്യ മാംസാനി, ലോഹിത മസ്യലോഹിതം, ത്രപുഭസ്‌മഹരിതം- വർണഃ പുഷ്‌കരമസ്യഗന്ധഃ" (അഥർവവേദം 11-3-7-8) ശ്യാമം (താമ്രം) ലോഹിതം (ലോഹം) ഹരിതം (സ്വർണം) എന്നിവയോടൊപ്പം ത്രപു(വെളുത്തീയം)വിനെയും പരാമർശിച്ചിരിക്കുന്നു. ധാതുക്കളുടെ ബാഹ്യാഭ്യന്തരോപയോഗങ്ങളെക്കുറിച്ചുള്ള ഇത്തരം പരാമർശങ്ങള്‍ വേദങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍ എന്നിവയിലെല്ലാം ലഭ്യമാണ്‌.

സ്വർണം, ഇരുമ്പ്‌ തുടങ്ങിയ ലോഹങ്ങളെ സംസ്‌കരിച്ചെടുത്ത്‌ ഔഷധങ്ങളാക്കി അതുകൊണ്ട്‌ രോഗനിർഹരണം നടത്തുന്ന ഒരു പ്രത്യേക ചികിത്സാരീതി ഉരുത്തിരിഞ്ഞ്‌ ഉയർന്നുവന്നത്‌ സംഹിതാകാലത്തോടുകൂടിയാണെന്നു പറയാം. ആദ്യമായി ഈ വിദ്യ ആവിഷ്‌കരിച്ചതും കൈകാര്യം ചെയ്‌തതും ദ്രാവിഡരായിരുന്നു. ദ്രാവിഡവർഗത്തിന്റെ നേതാവായ ശിവനാണ്‌ രസചികിത്സയുടെ ഉപജ്ഞാതാവായി കല്‌പിക്കപ്പെട്ടിരിക്കുന്നത്‌. 7-ാം ശ.-ത്തിൽ നിർമിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ശിവപുരാണത്തിൽ വേദങ്ങള്‍, പുരാണങ്ങള്‍, ആയുർവേദം, ധനുർവേദം തുടങ്ങിയ 18 വിദ്യകളുടെയും ആദികർത്താവായി ശിവനെ സ്‌മരിക്കുന്നുണ്ട്‌.

ക്രിസ്‌തുവിനുമുമ്പ്‌ രണ്ടാം ശ.-ത്തിൽ ജീവിച്ചിരുന്ന പതഞ്‌ജലി തന്റെ യോഗസൂത്രത്തിലെ കൈവല്യപാദം ആരംഭിക്കുന്നത്‌ "ജന്മൗഷധി മന്ത്രതപഃസമാധിജഃ സിദ്ധയഃ' എന്ന സൂത്രത്തോടുകൂടിയാണ്‌. ഇവിടെ പറയുന്ന അഞ്ചുതരം സിദ്ധികളിൽ രണ്ടാമത്തെതായ ഔഷധിജന്യസിദ്ധി അസുരന്മാർ രസായന വിദ്യകൊണ്ട്‌ നേടുന്നതായിട്ടാണ്‌ പരാമർശിക്കപ്പെട്ടിരിക്കുന്നത്‌. "അസുരഭവനേഷു രസായന ജാസ്‌താ ഔഷധിജാഃ യഥാ മനുഷ്യഃ കുതശ്ചിന്നിമിത്താദസുരഭവനം പ്രാപ്‌തസ്‌തത്‌ കന്യാദത്തരസായനാന്യുപയുജ്യ അജരാƒമരത്വം പ്രാപ്‌നോതി. ഇഹൈവ വാ കാചിത്തദുപയോഗേന' എന്നു നാഗോജിഭട്ടന്‍ യോഗസൂത്രവാർത്തികത്തിൽ ഇക്കാര്യം വിശദീകരിക്കുന്നു. കൗടില്യന്റെ അർഥശാസ്‌ത്രത്തിലും (ബി.സി. 325) സ്വർണത്തെക്കുറിച്ച്‌ "ജാംബൂനദം, ശാതകുംഭം, ഹാടകം, വൈണവം, ശ്രൃംഗ-ശുക്തിജം, ജാതരൂപം, രസവിദ്ധം ആകരോദ്‌ ഗതഞ്ചസുവർണം' (അർഥശാസ്‌ത്രം. അ. 13-3). "രസവിദ്ധ'രൂപത്തിലുള്ള സ്വർണത്തെ പ്രത്യേകം പരാമർശിക്കുന്നുണ്ട്‌. രസശാസ്‌ത്രഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന സ്വേദനം, മർദനം, മൂർഛനം, ഉത്ഥാപനം തുടങ്ങിയ 18 തരം സംസ്‌കാരങ്ങളിൽ കൂടുതൽ വീര്യവത്താക്കപ്പെട്ട പാരദം (മെർക്കുറി) ഉപയോഗിച്ചു ചെമ്പ്‌, ഇരുമ്പ്‌ തുടങ്ങിയ താണതരം ലോഹങ്ങളെ പരിവർത്തിച്ചുണ്ടാക്കുന്ന സ്വർണമാണ്‌ വേധജസ്വർണം. രസതന്ത്രത്തിന്റെ ആത്യന്തികസിദ്ധിയായിട്ടാണ്‌ ഇതു കരുതപ്പെടുന്നത്‌. പാരദത്തിന്‌ "സൂതം' എന്നൊരു പര്യായമുണ്ട്‌. ഈ പദത്തെ "ദേഹലോഹമയീം സിദ്ധിം സൂതേ സൂതസ്‌തതഃ സ്‌മൃതഃ' എന്നാണ്‌ നിർവചിച്ചിരിക്കുന്നത്‌. ദേഹത്തെ ഉരുക്കുപോലെ ദൃഢവും അനശ്വരവും-അജരവും അമരവും-ആക്കാന്‍ കഴിവുള്ളതുകൊണ്ടാണ്‌ ഈ പേരു നല്‌കിയിരിക്കുന്നത്‌. ശരീരത്തിന്‌ ഈ സിദ്ധി നല്‌കാന്‍ കഴിവുള്ളതാണോ പാരദം എന്നു തീരുമാനിക്കുന്നത്‌ അഷ്‌ടാംഗസംസ്‌കാരംകൊണ്ട്‌ ഗുണഗരിഷ്‌ഠമാക്കിയ പാരദത്തെ ചെമ്പ്‌, ഇരുമ്പ്‌ തുടങ്ങിയലോഹങ്ങളിൽ പ്രയോഗിച്ചുനോക്കിയിട്ടാണ്‌. ഈ താഴ്‌ന്നതരം ലോഹങ്ങളെ സ്വർണമാക്കിമാറ്റാന്‍ കഴിവുള്ള പാരദത്തിനുമാത്രമേ ശരീരത്തെ അജരാമരമാക്കാന്‍ കഴിയുകയുള്ളൂ. ഇതുമൂലമാണ്‌ കൃത്രിമസ്വർണനിർമാണത്തിനുവേണ്ടിയുള്ള "രസവാദം' എന്നു ദ്രാവിഡഭാഷയിൽ ഈ പ്രസ്ഥാനം അവഹേളനത്തിനു പാത്രമായത്‌. കെമിസ്‌ട്രി എന്ന പദത്തിന്റെ ഉദ്‌ഭവകഥ ഇക്കാര്യത്തിൽ കൂടുതൽ വെളിച്ചം നല്‌കുന്നതാണ്‌. നിരന്തരം നിരീക്ഷണപരീക്ഷണങ്ങളിലേർപ്പെട്ടിരുന്ന ഭാരതീയ ശാസ്‌ത്രജ്ഞന്മാരുടെ അന്വേഷണബുദ്ധിയെ വെളിപ്പെടുത്തുന്നതാണിത്‌. ഏതു വസ്‌തുവിനെ കിട്ടിയാലും അതിനെ അപഗ്രഥിച്ച്‌ അതിന്റെ അന്തഃസത്തയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ "കിമിയം ?' എന്ന ജിജ്ഞാസാഭരിതമായ ചോദ്യവുമായാണ്‌ അവർ അതിനെ സമീപിച്ചിരുന്നത്‌. ഇതെന്താണ്‌? എവിടെനിന്ന്‌, എങ്ങനെയാണ്‌ ഇതുണ്ടായത്‌? ഇതിന്റെ ഘടകങ്ങള്‍ ഏവ? ഇതിനെ എങ്ങനെ (കൃത്രിമമായി) ഉണ്ടാക്കാന്‍ കഴിയും? ഇത്തരം ചോദ്യങ്ങളെ ആധാരമാക്കി കൈയിൽ കിട്ടിയ എല്ലാ വസ്‌തുക്കളെയും അപഗ്രഥിച്ചു പഠിക്കുകയും നിരീക്ഷണപരീക്ഷണങ്ങള്‍ നടത്തുകയും ചെയ്‌തതിന്റെ ഫലമായി ലഭിച്ച വിജ്ഞാനത്തിന്റെ സമാഹാരം ആദ്യം "കിമിയം ശാസ്‌ത്രം' എന്നു വ്യവഹരിക്കപ്പെട്ടു. കിമിയം എന്ന പദം അറബികളുടെ കൈയിൽ കിട്ടിയപ്പോള്‍ ദ (THE) എന്ന അർഥത്തിലുള്ള അക എന്ന വാക്കുകൂടി ചേർത്ത്‌ ആൽകിമിയാ-ആൽകിമി-ആൽകെമി- എന്നു രൂപാന്തരപ്പെട്ടതായി പറയുന്നുണ്ട്‌. ധാതുവേധോപയോഗികളായ എല്ലാ സംസ്‌കാരങ്ങളും രോഗനിർഹരണകാര്യത്തിൽ ആവശ്യമില്ല. ആ നിലയിൽ രസത്തിന്റെ സംസ്‌കാരങ്ങളെ ഔഷധോപയോഗികള്‍, വേധോപയോഗികള്‍ എന്നു രണ്ടായി തിരിക്കാം. ആദ്യത്തെ എട്ടു സംസ്‌കാരങ്ങള്‍ ഔഷധോപയോഗികളും ഒടുവിലത്തെ പത്തു സംസ്‌കാരങ്ങള്‍ വേധോപയോഗികളും ആണ്‌. പാരദം ചേർത്തു സംസ്‌കരിക്കുന്നതുകൊണ്ട്‌ ചെമ്പ്‌, ഇരുമ്പ്‌ തുടങ്ങിയ ലോഹങ്ങള്‍ക്കും അമൂല്യങ്ങളായ ഔഷധങ്ങളായി മാറാന്‍ കഴിയും എന്നാണ്‌ സിദ്ധാന്തം. ഖനിജങ്ങളെ പൊതുവേ ധാതുക്കള്‍ എന്നു നാമകരണം ചെയ്യുന്നതുതന്നെ ("വലി, പലിത, ഖാലിത്യ, ദേഹാƒബല്യരുജാമയാന്‍ നിവാര്യദേഹം ദധതി നൃണാം')ജര, നര, കഷണ്ടി, ശാരീരികവും മാനസികവുമായ ദൗർബല്യം, വേദനകള്‍, രോഗങ്ങള്‍ എന്നിവകളെ മാറ്റി ശരീരത്തെ നിലനിർത്തുന്നത്‌ എന്ന അർഥത്തിലാണ്‌. ഈ ചികിത്സാവിഭാഗത്തിന്റെ ഉപജ്ഞാതാക്കള്‍ ശൈവമതാനുയായികളാണ്‌. വൈഷ്‌ണവമതാനുയായികളായ ആര്യന്മാർ ഇതിനെ പ്രകടമായി കൈകാര്യം ചെയ്യുന്നത്‌. എ.ഡി. എട്ടാം ശ.-ത്തോടുകൂടിയാണ്‌. എട്ടാം ശതാബ്‌ദത്തിൽ ജീവിച്ചിരുന്ന ഗോവിന്ദഭഗവത്‌പാദാചാര്യരുടെ രസഹൃദയതന്ത്രം എന്ന ഗ്രന്ഥമാണ്‌ രസതന്ത്രത്തിലെ ആദ്യത്തെ സംസ്‌കൃതഗ്രന്ഥം. തുടർന്ന്‌ രസേന്ദ്രചിന്താമണി, രസപ്രകാശസുധാകരം, രസാർണവം, രസരത്‌നാകരം, രുദ്രയാമലതന്ത്രം, ആയുർവേദപ്രകാശം, രസപദ്ധതി, രസകാമധേനു, രസരത്‌നസമുച്ചയം, രസതരംഗിണി, ആനന്ദകന്ദം, രസസാരം, രസമാർത്താണ്ഡം, രസമഞ്‌ജരി, രസചിന്താമണി, രസചൂഡാമണി, രസപ്രകാശസുധാകരം, രസചന്ദ്രിക, രസചണ്ഡാംശു, രസദർപ്പണം, രസായനസാരം, രസജലനിധി തുടങ്ങിയ അനേകം കൃതികള്‍ നിർമിക്കപ്പെട്ടിട്ടുണ്ട്‌. ഈ വിഷയത്തിൽ മലയാളത്തിൽ നിർമിക്കപ്പെട്ടിട്ടുള്ള ഒരു പ്രധാന കൃതിയാണ്‌ സിന്ദൂരമഞ്‌ജരി,

ഇതുകൊണ്ട്‌ ചരകസുശ്രുതാദികളുടെ കാലങ്ങളിൽ ആയുർവേദത്തിൽ പ്രചാരത്തിലില്ലാതിരുന്ന ഒന്നാണ്‌ രസചികിത്സാസമ്പ്രദായം എന്നു കരുതുന്നത്‌ ശരിയാവില്ല. ചരകത്തിലും സുശ്രുതത്തിലും പലേടത്തും പാരദം, ഗന്ധകം, മാക്ഷികം, അഭ്രകം, മല്ലം, ഹരിതാലം, മനഃശില എന്നീ മഹാരസങ്ങളുടെയും ഗൈരികം, കാസീസം, ഇത്ഥം, സ്രാതോഞ്‌ജനം, സൗവീരാഞ്‌ജനം, പുഷ്‌പാഞ്‌ജനം, ശിലാജതു, സിന്ദൂരം, സൗരാഷ്‌ട്രി, മംകുഷ്‌ഠം എന്നീ ഉപരസങ്ങളുടെയും വജ്രം, മുത്ത്‌, പ്രവാളം, സ്‌ഫടികം, വൈഡൂര്യം, മരതകം, കർക്കേതനം, ഗോമേദകം എന്നീ രത്‌നങ്ങളുടെയും സ്വർണം, രജതം, താമ്രം, ത്രപാസീസം, പിത്തള, ഇരുമ്പ്‌, മണ്ഡൂരം എന്നീ ലോഹങ്ങളുടെയും ബാഹ്യമോ ആഭ്യന്തരമോ ആയ പ്രയോഗങ്ങള്‍ വിവരിക്കപ്പെട്ടിരിക്കുന്നതായി കാണാം. ചരകത്തിൽ, "ഗന്ധകയോഗാദഥവാ സുവർണമാക്ഷികയോഗാദേവ, സർവവ്യാധിവിനാശനമദ്യാത്‌കുഷ്‌ഠീരസഞ്ചനിഗൃഹീതം' (ച.ചി. 7-71) എന്ന രസത്തിന്റെ ആന്തരോപയോഗ നിർദേശം വിളിച്ചോതുന്നത്‌ അന്ന്‌ സർവവ്യാധിഹരമായി രസഭസ്‌മപ്രയോഗം നിലവിലിരുന്നു എന്ന വസ്‌തുതയാണ്‌. പാരദം ചേർന്ന ഒരു ആന്തരൗഷധപ്രയോഗവും ചരകനോ സുശ്രുതനോ നിർദേശിക്കുന്നു. വാഗ്‌ഭടനും രസായനപ്രകരണത്തിൽ ഒരിടത്തുമാത്രമാണ്‌ രസം ഉള്‍പ്പെട്ട ഒരു യോഗം വിധിക്കുന്നത്‌. പക്ഷേ, ഇവരുടെ സമകാലികരായി വിദഗ്‌ധരായ രസചികിത്സകന്മാർ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ്‌ ചരകത്തിൽ മേൽ കാണിച്ച പരാമർശം.

രസചികിത്സ കൈകാര്യം ചെയ്‌തിരുന്ന സിദ്ധന്മാരെ പ്രാധാന്യേന മൂന്നുവർഗമായി തിരിക്കാം: (1) മൂലവർഗം (2) നവനാഥവർഗം (3) ബൗദ്ധശ്രമണവർഗം. ഈ മൂന്നു വർഗത്തിലുംപെട്ടവരായി ആയിരിക്കണക്കിനു സിദ്ധന്മാരുണ്ട്‌. അതിൽ ഏറ്റവും പ്രധാനപ്പെട്ടവരാണ്‌ പതിനെട്ടുസിദ്ധന്മാർ. ഈ പതിനെട്ടു സിദ്ധന്മാരുടെ പേരുകളിൽത്തന്നെ പല ഗ്രന്ഥകാരന്മാരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌. സിദ്ധന്മാരാൽ സ്വയം നിർമിതമെന്നു പറയപ്പെടുന്ന വൈദ്യ-വാദ-യോഗജ്ഞാനശാസ്‌ത്രത്തിലും മറ്റു തമിഴ്‌ഗ്രന്ഥങ്ങളിലും പ്രസ്‌താവിച്ചിട്ടുള്ള സിദ്ധന്മാരുടെ പേരുകള്‍തന്നെ വ്യത്യസ്‌തങ്ങളാണ്‌. ആനന്ദകന്ദം എന്ന ഗ്രന്ഥത്തിൽ നവനാഥന്മാരെയും ഷോഡശസിദ്ധന്മാരെയും കുറിച്ചുള്ള പ്രസ്‌താവം കാണാം. മൂലികൗഷധഗ്രന്ഥങ്ങളിൽ അഷ്‌ടാംഗഹൃദയം പോലെ ഒരു സമഗ്രസംഗ്രഹഗ്രന്ഥമായി രസചികിത്സാകാര്യത്തിൽ കരുതപ്പെടുന്ന രസരത്‌നസമുച്ചയത്തിൽ പരാമൃഷ്‌ടരായ സിദ്ധന്മാരുടേയും നാഥന്മാരുടേയും പേരുകള്‍ ഇതിലും വ്യത്യസ്‌തമാണ്‌. ബൗദ്ധസമ്പ്രദായത്തിലെ വജ്രയാനമതാനുയായികള്‍ 84 സിദ്ധന്മാരെക്കുറിച്ച്‌ പ്രസ്‌താവിക്കുന്നുണ്ട്‌.

രസതന്ത്രത്തെക്കുറിച്ച്‌ ആഭിമുഖ്യം വളർന്നുയർന്നതിന്റെ ഫലമായി ദർശനശാഖയിൽ രസത്തിനും സ്ഥാനം നല്‌കുകയും സായണമാധവാചാര്യന്‍ (14-ാം ശ.) തന്റെ സർവദർശനസംഗ്രഹത്തിൽ രസേശ്വരദർശനത്തെകൂടി ഉള്‍പ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. രസേശ്വരദർശകന്മാർ താർക്കികവിഭാഗത്തിലാണ്‌ പെടുക. ഇവർ ജീവന്‍മുക്തിവാദികളാണ്‌. അതായത്‌ രസപ്രയോഗം കൊണ്ട്‌ ശരീരത്തെ അജരാƒമരമാക്കി, നിത്യനൂതനമാക്കി നിരന്തരാഭ്യാസത്തിലേർപ്പെട്ടാൽ ശരീരനാശമേല്‌ക്കാതെതന്നെ മോക്ഷപ്രാപ്‌തി സാധ്യമാണെന്നാണ്‌ സിദ്ധാന്തം.

ആയുർവേദവും ഇതരവേദങ്ങളും

ഋഗ്‌യജുസ്സാമാഥർവവേദങ്ങളിലെല്ലാംതന്നെ ആയുർവേദപരമായ പല പ്രസ്‌താവനകളും കാണാവുന്നതാണ്‌. "പ്രഥമോ ദൈവ്യോ ഭിഷക്‌' (യജു. 14-5) രുദ്രനെ ആദിവൈദ്യനെന്നു പ്രകീർത്തിക്കുന്നു. വിവിധങ്ങളായ ഓഷധികളെ തിരിച്ചറിയുന്നതിലും, അവ ഉപയോഗിച്ച്‌ ഔഷധങ്ങള്‍ നിർമിക്കന്നതിലും ആ ഔഷധങ്ങള്‍കൊണ്ട്‌ ചികിത്സിക്കുന്നതിലും പരിശീലനം നേടിയവരാണ്‌ "ഭിഷക്‌' എന്ന പ്രസ്‌താവവും ഋഗ്വേദത്തിൽ കാണാം. അതുപോലെ തന്നെ ചികിത്സയുടെ വിവിധവശങ്ങളെ പരാമർശിക്കുന്ന ഭാഗങ്ങളും വേദങ്ങളിൽ കാണാവുന്നതാണ്‌.

"അഥർവണീരാംഗരസീർദൈവീർ മനുഷ്യജാഉത ഔഷധയഃ പ്രജായന്തേ യദാ ത്വം പ്രാണജിന്വസി' (അഥർവ. 11-4-16) എന്ന അഥർവവേദസൂത്രത്തിൽ അഥർവണം (മന്ത്രങ്ങള്‍), ആംഗിരസുകള്‍ (ചെടികളുടെയും ജീവികളുടെയും ഭാവങ്ങള്‍), ദൈവീ (സൂര്യാതപം, അഗ്നി, ജലം, തുടങ്ങിയ പ്രകൃതിവസ്‌തുക്കള്‍), മനുഷ്യജങ്ങള്‍ (മനുഷ്യനിർമിതങ്ങളായ ഔഷധങ്ങള്‍) എന്നിവയെല്ലാംതന്നെ ചികിത്സാകാര്യത്തിൽ പ്രയോജനകരങ്ങളാണെന്നു പറഞ്ഞിരിക്കുന്നു. ഇതിൽനിന്നും വൈദികകാലത്തുതന്നെ മാനസികചികിത്സ, ജൈവചികിത്സ, പ്രകൃതിചികിത്സ, ഔഷധചികിത്സ എന്നുതുടങ്ങിയ ചികിത്സാവിഭാഗങ്ങളെക്കുറിച്ച്‌ പ്രാചീനഭാരതീയർ അഭിജ്ഞരായിരുന്നുവെന്നു കാണാം. വൈദികകാലത്തു പ്രശസ്‌തരായിരുന്ന ഭിഷക്കുകളുടെ ചികിത്സാപാടവം അദ്‌ഭൂതകരങ്ങളായ ഐതിഹ്യകഥകളിലൂടെ പ്രകീർത്തിച്ചിരിക്കുന്നത്‌ വേദസൂക്തങ്ങളിൽ പലേടത്തും കാണാം. ദസ്യുക്കളാൽ മുറിക്കപ്പെട്ട ദീർഘതമസ്സിന്റെ ശിരസ്സ്‌ വീണ്ടും കൂട്ടിയോജിപ്പിക്കുക, പൂഷാവിന്‌ നഷ്‌ടപ്പെട്ട പല്ലുകള്‍ വീണ്ടും വച്ചു കൊടുക്കുക, ഭഗന്‌ നഷ്‌ടപ്പെട്ട നേത്രങ്ങള്‍ വീണ്ടും നല്‌കുക, ഇന്ദ്രന്റെ ബാഹുസ്‌തംഭം ഇല്ലാതാക്കുക, ഖേല രാജാവിന്റെ പത്‌നിയായ വിഷ്‌ഫലയ്‌ക്ക്‌ കാൽ ഒടിഞ്ഞപ്പോള്‍ പുതിയ ആയസജംഘ നല്‌കുക, ദധീചിമഹർഷിയുടെ തല വെട്ടിമാറ്റി തത്‌സ്ഥാനത്ത്‌ കുതിരയുടെ തല വച്ചുപിടിപ്പിച്ച്‌ പ്രാണവിദ്യ ഉപദേശിച്ചശേഷം കുതിരത്തലമാറ്റി പഴയ തലതന്നെ വച്ചുയോജിപ്പിക്കുക തുടങ്ങി കേട്ടാൽ അദ്‌ഭുതം തോന്നുന്ന ശസ്‌ത്രക്രിയകള്‍ ദേവവൈദ്യന്മാരായ അശ്വിനീകുമാരന്‍മാർ ചെയ്‌തിരുന്നതായി ഋഗ്‌വേദത്തിൽ പ്രസ്‌താവങ്ങള്‍ കാണാം.

അതുപോലെതന്നെ രാജയക്ഷ്‌മാവ്‌ പിടിപെട്ട ചന്ദ്രനെ രോഗവിമുക്തനാക്കിയതും അമിതമായ സ്‌ത്രീസേവകൊണ്ട്‌ വിരൂപനും അകാലവൃദ്ധനുമായിത്തീർന്ന ച്യവനമഹർഷിയെ യുവതികളുടെ കച്ചിലുച്ചിയാകത്തക്കവച്ചം ചികിത്സകൊണ്ട്‌ യുവാവാക്കിത്തീർത്തതും അശ്വിനീകുമാരന്മാരുടെ അദ്‌ഭുതകരമായ ചികിത്സാപാടവത്തെ പ്രകീർത്തിക്കുന്ന വൈദികകഥകളാണ്‌. അഥർവവേദത്തിൽ രോഗങ്ങളെയും അവയുടെ നിവാരണോപായങ്ങളെയും വ്യക്തമായി വിഭജിച്ചു വിവരിക്കുന്ന പല ഭാഗങ്ങളുമുണ്ട്‌. ഇതുപോലെ ശതവീര്യ, ദൂർവ, വൃഷ, രോഹിണി, അപാമാർഗ തുടങ്ങിയ അനേകം ഔഷധങ്ങളെക്കുറിച്ചുള്ള പരാമർശവും ഔഷധിമണിമന്ത്രങ്ങളെപ്പറ്റിയുള്ള പ്രകീർത്തനങ്ങളും ധാരാളമായി കാണാം. നോ: അശ്വിനീദേവന്മാർ; അഷ്‌ടവൈദ്യന്മാർ; അഷ്‌ടാംഗസംഗ്രഹം; അഷ്‌ടാംഗഹൃദയം; ചരകന്‍; ച്യവനന്‍; ധന്വന്തരി; സുശ്രുതന്‍ നാഗാർജുനന്‍. രസതന്ത്രപ്രണേതാവെന്ന നിലയിൽ അഗസ്‌ത്യനെപ്പോലെയോ അതിലുമുപരിയായോ പ്രഖ്യാതനാണ്‌ നാഗാർജുനന്‍. രസത്തെ ശരിയായി സംസ്‌കരിച്ചെടുക്കുന്നതുവഴി ദാരിദ്യ്രത്തെ-രോഗത്തെ-മരണത്തെ-ഈ ഭൂമുഖത്തുനിന്നും ഉന്മൂലനം ചെയ്യാന്‍ സാധിക്കുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു.

"രസ സിദ്ധേ കരിഷ്യാമി നിർദാരിദ്യ്രമിദം ജഗത്‌ രസേ സിദ്ധേ കരിഷ്യാമി നിർജരാമരണം ജഗത്‌.' പാരദഖനി ആദ്യമായി കണ്ടെത്തിയതും നാഗാർജുനനത്ര.

പക്ഷേ, ചരിത്രത്തിൽ അനേകം നാഗാർജുനന്മാരെക്കുറിച്ചുള്ള പരാമർശം കാണാം. (1) ലോഹശാസ്‌ത്രാപജ്ഞാതാവായ രസതന്ത്രാചാര്യന്‍ (2) കാഷ്‌മീരേതി ഹാസപ്രസിദ്ധനായ ബൗദ്ധരാജാവ്‌ (3) സുശ്രുത സംഹിതയുടെ പ്രതിസംസ്‌കർത്താവ്‌ (4) മഹായാന മതപ്രണേതാവും മാധ്യമികനുമായ ബൗദ്ധഭിക്ഷു (5) കക്ഷപുടം, രസരത്‌നാകരം, രസേന്ദ്രമംഗളം തുടങ്ങിയ രസഗ്രന്ഥങ്ങളുടെ കർത്താവായ സിദ്ധനാഗാർജുനന്‍ (6) രസവൈശേഷികസൂത്രം എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ബൗദ്ധഭിക്ഷു.

ഇതിൽ മാധ്യമികസൂത്രകാരനായ നാലാമത്തെ ആളൊഴിച്ച്‌ മറ്റെല്ലാപേരും ബുദ്ധമതാനുയായികളും ആയുർവേദശാസ്‌ത്രജ്ഞന്‍മാരുമാണെന്നതിൽ ആർക്കും തർക്കമില്ല. ഹിസ്റ്ററി ഒഫ്‌ ഇന്ത്യന്‍ മെഡിസിന്‍ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഗിരീന്ദ്രനാഥമുഖോപാധ്യായന്‍ പറയുന്നത്‌ രണ്ട്‌ നാഗാർജുനന്മാരാണ്‌ ഉണ്ടായിരുന്നതെന്ന്‌: (1) രസതന്ത്രകാരനും (2) മാധ്യമികവൃത്തികാരനും. രണ്ടുപേരും ബുദ്ധമതാവലംബികളെങ്കിലും ഒരാള്‍ മാത്രമാണ്‌ രസതന്ത്രജ്ഞന്‍. ബ്രജേന്ദ്രനാഥസീൽ പോസിറ്റീവ്‌ സയന്‍സസ്‌ ഒഫ്‌ ഏന്‍ഷ്യന്റ്‌ ഹിന്‍ഡൂസ്‌ (Positive Sciences of Ancient Hindus)എന്ന ഗ്രന്ഥത്തിൽ സുശ്രുതത്തിന്റെ പ്രതിസംസ്‌കർത്താവും, ലോഹശാസ്‌ത്രകാരനും, മാധ്യമികവൃത്തികാരനും ഒരാള്‍തന്നെയാണെന്ന്‌ അഭിപ്രായപ്പെടുന്നു. രസാചാര്യനായ സിദ്ധനാഗാർജുനന്‍ ബി.സി. 400-ൽ ജീവിച്ചിരുന്നുവെന്ന്‌ അഭിപ്രായപ്പെടുമ്പോള്‍ ഹരിശരണാനന്ദന്‍ അഭിപ്രായപ്പെടുന്നത്‌ എ.ഡി. 8-ാം ശ.-ത്തിൽ ജീവിച്ചിരുന്നുവെന്നാണ്‌. ഇങ്ങനെ വിരുദ്ധങ്ങളും വിവിധങ്ങളുമായ അഭിപ്രയാങ്ങളെ കണക്കിലെടുത്തുകൊണ്ട്‌ ഹിസ്റ്ററി ഒഫ്‌ ഇന്ത്യന്‍ മെഡിസിനിൽ വാസ്സിൽ ഡ്യൂ പറയുന്നത്‌ നാഗാർജുനന്‍ എന്ന പേര്‌ കേവലം സാങ്കല്‌പികമാണെന്നും വാസ്‌തവത്തിൽ അങ്ങനെയൊരാള്‍ ഉണ്ടായിരുന്നിട്ടേ ഇല്ലെന്നുമാണ്‌. ഈ നാഗാർജുനന്മാരെല്ലാം വിഭിന്നന്മാരാണെന്നു പറയുന്നതാവും കൂടുതൽ ശരി. (ഡോ. എന്‍. ശ്രീധരന്‍)

ആയുർവേദ വിദ്യാഭ്യാസം

നാളന്ദ സർവകലാശാല

ആദികാലത്ത്‌ ഉപദേശരൂപേണ കൈമാറിവന്ന ഈ ശാസ്‌ത്രം പിന്നീട്‌ വളരെക്കാലം ഗുരുകുലസമ്പ്രദായപ്രകാരമാണ്‌ പഠിപ്പിക്കപ്പെട്ടിരുന്നത്‌. ആയുർവേദാഭ്യസനത്തിൽ അതീവ താത്‌പര്യവും ആദരവും പ്രകടിപ്പിച്ചവരെ ജാതിമതഭേദമെന്യേ വിദ്യാർഥികളായി തിരഞ്ഞെടുത്തിരുന്നു. അവർക്ക്‌ ശാരീരികവും മാനസികവുമായ തികഞ്ഞ പരിശുദ്ധിയും അനുശാസിച്ചിരുന്നു. ലോഭേർഷ്യാദികളായ ദുഃസ്വഭാവമുള്ളവർക്ക്‌ വിദ്യാർഥികളായി സ്ഥാനം ലഭിച്ചിരുന്നില്ല. ബ്രഹ്മചര്യം നിർബന്ധമായിരുന്നു. സുമുഹൂർത്തത്തിൽ ശാസ്‌ത്രനിയമത്തിന്‌ വശംവദരായി വൈദ്യശാസ്‌ത്രം കൈകാര്യം ചെയ്‌തുകൊള്ളാമെന്ന്‌ വിദ്യാർഥിയെക്കൊണ്ട്‌ അഗ്നിസാക്ഷികമായി സത്യം ചെയ്യിക്കയും വൈദ്യവിദ്യാഭ്യാസത്തിനുള്ള അർഹത ആറുമാസം കൂടെത്താമസിപ്പിച്ചു പരീക്ഷിക്കുകയും ചെയ്‌തശേഷം മാത്രമാണ്‌ ഗുരു വൈദ്യോപദേശം നല്‌കിയിരുന്നത്‌. ഗുരുഗൃഹത്തിൽ ഒരംഗത്തെപ്പോലെ ഒഴിവുസമയങ്ങളിൽ ഗാർഹികജോലികളിൽ സഹായിച്ചും മറ്റുസമയങ്ങളിൽ വൈദ്യവിദ്യ അഭ്യസിച്ചും അനേകം വർഷങ്ങള്‍ വിദ്യാർഥിയായി ജീവിതം നയിക്കേണ്ടിയിരുന്നു. പദ്യങ്ങളെല്ലാം നല്ലപോലെ ഹൃദിസ്ഥമാക്കിയ ശേഷമായിരുന്നു അർഥാനുസന്ധാനത്തിലേക്കുള്ള പ്രവേശനം. "ഏകം ശാസ്‌ത്രമധീയാനൊ ന വിദ്യാത്‌ ശാസ്‌ത്രനിശ്ചയം തസ്‌മാത്‌ ബഹുശ്രുതഃ ശാസ്‌ത്രം വിജാനീയാത്‌ ചികിത്സകഃ' എന്ന സുശ്രുതവചനപ്രകാരം വൈദ്യ വിദ്യാർഥികള്‍ മറ്റുള്ള ശാസ്‌ത്രഗ്രന്ഥങ്ങളിലും പ്രാവീണ്യം സമ്പാദിക്കണമെന്നായിരുന്നു അന്നത്തെ നിശ്ചയം. ശാസ്‌ത്രജ്ഞാനത്തോടൊപ്പം പ്രായോഗികപരിചയവും നിർബന്ധമായിരുന്നു. ശിക്ഷണകാലമത്രയും ഔഷധങ്ങളെ തിരിച്ചറിയുക, ഔഷധനിർമാണം മനസ്സിലാക്കുക, രോഗികളെ പരിശോധിച്ച്‌ രോഗനിർണയനം ചെയ്യുക, ചികിത്സ നിർദേശിക്കുക എന്നു തുടങ്ങി എല്ലാ പ്രായോഗികപരിശീലനങ്ങളും ഗുരുകുലത്തിൽവച്ചുതന്നെ സമ്പാദിപ്പിച്ചിരുന്നു. നിർദിഷ്‌ടകാലം വൈദ്യവിദ്യാഭ്യാസം നേടിയശേഷം ശാസ്‌ത്രജ്ഞാനവും പ്രായോഗിക പരിചയവും വേണ്ടതുപോലെ ഉണ്ടായിട്ടുണ്ടെന്ന്‌ ഗുരുവിന്‌ പരിപൂർണബോധ്യം വന്നാൽ മാത്രമേ സ്വന്തമായി ചികിത്സിക്കാനുള്ള അനുവാദം നല്‌കിയിരുന്നുള്ളൂ. പ്രത്യുത്‌പന്നമതിത്വം, ഹസ്‌തലാഘവം, ശുചിത്വം, രോഗിയോടുള്ള അനുകമ്പ, കർമകുശലത, സത്യസന്ധത മുതലായ വൈദ്യഗുണങ്ങളെയും പരിശോധിച്ചിരുന്നു. ഗുരുവിന്‌ ഓരോ വിദ്യാർഥിയിലും പ്രത്യേകശ്രദ്ധ പതിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നു. യഥാകാലം ഉപരിവിദ്യാഭ്യാസത്തിന്‌ സൗകര്യങ്ങളുമുണ്ടായിരുന്നു. രാജരക്ഷാധികാരത്തിൽ വൈദ്യവിദഗ്‌ധന്മാർ സമ്മേളിച്ച്‌ ചർച്ചകള്‍ നടത്തുകയും പുതിയ തത്ത്വങ്ങള്‍ ആവിഷ്‌കരിക്കുകയും അങ്ങനെ ശാസ്‌ത്രത്തിന്‌ വൈപുല്യവും പ്രചാരവും ഉണ്ടാക്കുകയും ചെയ്‌തിരുന്നു. ശത്രുക്കളിൽനിന്നുപോലും ശാസ്‌ത്രജ്ഞാനം നേടാന്‍ ശ്രമിക്കണമെന്നാണ്‌ ചരകാചാര്യന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. ഉപരിവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും സഹായകമായ സ്ഥാപനങ്ങള്‍ക്കും തുല്യമായിരുന്നു അന്നത്തെ വിദ്വത്‌പരിഷത്തുകള്‍. തക്ഷശിലയായിരുന്നു പ്രധാനപ്പെട്ട വൈദ്യവിദ്യാഭ്യാസകേന്ദ്രമെന്ന്‌ ബി.സി. ഒന്നാം ശ.-ത്തിൽ ഇന്ത്യ സന്ദർശിച്ച വിദേശികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. നാരദന്‍, അംഗിരസ്‌, ധന്വന്തരി, കപിലന്‍ മുതലായ പ്രഗല്‌ഭവൈദ്യപണ്ഡിതന്മാരായിരുന്നു അധ്യാപകന്മാർ. 639-645 കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഹ്യുആന്‍സാങ്‌ അഞ്ചുകൊല്ലക്കാലം നാളന്ദയിൽ ചെലവഴിച്ചശേഷം അത്‌ ഒരു വിജ്ഞാനകേന്ദ്രമാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. വിദേശവിദ്യാർഥികള്‍ വളരെ ക്ലേശങ്ങള്‍ സഹിച്ച്‌ നാളന്ദസർവകലാശാലയെ ആശ്രയിക്കുക പതിവായിരുന്നു. വിശ്വവിശ്രുതമായ നാളന്ദയിൽ വിദ്യാഭ്യാസം നേടിയ നാളന്ദാസഹോദരർ എവിടെയും സമദൃതരായിരുന്നു. വിദ്യാർഥികളും അധ്യാപകരും മറ്റുമായി 12,000 ത്തോളം പേർക്ക്‌ സർവചെലവുകളും സൗജന്യമായി അവിടെ നല്‌കപ്പെട്ടിരുന്നുവത്ര. 675-685 കാലത്ത്‌ ഇന്ത്യയിൽ പര്യടനം നടത്തിയ ഇത്‌സിങ്‌ നാളന്ദയെപ്പറ്റി മികച്ച അഭിപ്രായമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

ആയുർവേദം, ഇന്ന്‌

ഗുജറാത്ത്‌ ആയുർവേദ സർവകലാശാല

കാലക്രമത്തിൽ സംസ്‌കൃതത്തിന്റെ പ്രചാരലോപം ആയുർവേദത്തിന്റെ പുരോഗതിക്ക്‌ പ്രതിബന്ധമായിത്തീർന്നു. ഔഷധീയചികിത്സ ദൈവികവും, ശസ്‌ത്രക്രിയ ആസുരവുമാണെന്ന വിശ്വാസം ശസ്‌ത്രിക്രിയ ചെയ്യുന്നവർക്ക്‌ ഭ്രഷ്‌ട്‌ കല്‌പിക്കാന്‍ കൂടി ഇടവരുത്തി. അങ്ങനെ ആ ശാഖയുടെ വളർച്ച മുരടിച്ചു. വിദേശികളുടെ നിരന്തരമായ ആക്രമണം, ഇതരവൈദ്യശാസ്‌ത്രങ്ങളുടെ ആവിർഭാവം, സദ്ദഃഫലം നല്‌കുന്ന നിർമിതൗഷധങ്ങളുടെ സൗലഭ്യം മുതലായവയോട്‌ പഥ്യം മുതലായ കർശനിയമങ്ങള്‍ ആവശ്യമായ ആയുർവേദത്തിനു മത്സരിക്കേണ്ടിവന്നു. വിദ്യാഭ്യാസത്തന്റെ പോരായ്‌മ, വൈദ്യവൃത്തിയിലെ ക്രമക്കേട്‌ മുതലായവ ആയുർവേദം മുറിവൈദ്യമാണെന്ന ധാരണയ്‌ക്കു വക നല്‌കി. ക്രമേണ ആയുർവേദത്തിന്റ മഹിമാപ്രസരത്തിന്‌ ഗ്ലാനി സംഭവിച്ചു. എന്നാൽ ഈ ദുഃസ്ഥിതിക്ക്‌ ഒരു പരിഹാരം പിന്നീടുണ്ടായി. അംഗീകൃതവൈദ്യവിദ്യാഭ്യാസം, ആധുനികയന്ത്രങ്ങളുപയോഗിച്ചുള്ള വിപുലമായ ഔഷധനിർമാണം, ഗവേഷണം മുതലായവയിലൂടെ ആയുർവേദം അടുത്തകാലത്ത്‌ വളരെയധികം വളർന്നിട്ടുണ്ട്‌. ഇതര വൈദ്യശാസ്‌ത്രകാരന്മാരും ആയുർവേദതത്ത്വങ്ങളെ മാനിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ നാനാഭാഗത്തും വൈദ്യവിദ്യാഭ്യാസസ്ഥാപനങ്ങളും ഗവേഷണകേന്ദ്രങ്ങളും ചികിത്സാശാലകളും ഉണ്ടായി. ആയുർവേദത്തെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതികള്‍ എല്ലാ സംസ്ഥാനങ്ങളിലും, ഒരു കേന്ദ്രസമിതി ഭാരതത്തിന്റെ തലസ്ഥാനത്തും ഇപ്പോള്‍ പ്രവർത്തിക്കുന്നുണ്ട്‌. അടുത്തകാലത്ത്‌ ആയുർവേദ വിദ്യാഭ്യാസത്തിന്‌ പ്രത്യേക പ്രാധാന്യം കൈവന്നിട്ടുണ്ട്‌. ഗുജറാത്തിൽ ആയുർവേദ സർവകലാശാല (ജാംനഗർ), ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ആയുർവേദ (ജയ്‌പൂർ), രാഷ്‌ട്രീയ ആയുർവേദ വിദ്യാപീഠം (ന്യൂഡൽഹി) എന്നിവയും ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവയാണ്‌. കോട്ടക്കലിലെ ആയുർവേദ കോളജുകളും തൃപ്പൂണിത്തുറ ആയുർവേദ കോളജും, വൈദ്യരത്‌നം ആയുർവേദ കോളജ്‌ ഒല്ലൂർ, ഗവ. ആയുർവേദ കോളജ്‌ കച്ചൂർ, തൃപ്പൂണിത്തുറ എന്നിവയും ആയുർവേദ ആചാര്യ കോഴ്‌സുകളും വാചാസ്‌പതി, ശാല്യ, ശാകല്യ ക്രിയാഷാരിർ തുടങ്ങിയ കോഴ്‌സുകളും നടത്തിവരുന്നുണ്ട്‌. സ്വകാര്യ മേഖലയിൽ പങ്കജകസ്‌തൂരി ആയുർവേദ കോളജ്‌, കാട്ടാക്കട; നങ്ങേലിൽ ആയുർവേദ കോളജ്‌, കോതമംഗലം; വിഷ്‌ണു ആയുർവേദ കോളജ്‌, ഷോർണൂർ; ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളജ്‌, പാലക്കാട്‌; പറശ്ശിനിക്കടവ്‌ ആയുർവേദ മെഡിക്കൽ കോളജ്‌, കച്ചൂർ തുടങ്ങിയവയും ആയുർവേദ വിദ്യാഭ്യാസ രംഗത്ത്‌ മികച്ച കാൽവെയ്‌പാണ്‌ തുടർന്നുപോരുന്നത്‌. ആയുർവേദ ചികിത്സാരംഗത്തും ഗവേഷണരംഗത്തും മികച്ച സേവനവുമായി ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ആയുർവേദിക്‌ സ്റ്റഡീസ്‌ ആന്‍ഡ്‌ റിസർച്ച്‌ സെന്റർ, പൂത്തൂരും (കൊല്ലം) രംഗത്തുണ്ട്‌. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ആയുർവേദാഭിവൃദ്ധിയിൽ വിപുലമായ രീതിയിൽ ശ്രദ്ധപതിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്‌. (ഡോ. പി.എ. രവീന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍