This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയുർവേദം, കേരളത്തിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആയുര്‍വേദം, കേരളത്തില്‍

പുരാതനകാലം മുതല്‌ക്കേ ആയുര്‍വേദം കേരളത്തില്‍ പ്രചരിച്ചുവരുന്നു. അടിസ്ഥാനപരമായി ഇത്‌ ഇതരഭാഗങ്ങളിലുള്ള ആയുര്‍വേദസമ്പ്രദായങ്ങളില്‍നിന്നും വ്യത്യസ്‌തമായിരുന്നില്ല. ചരകസുശ്രുതാദിഗ്രന്ഥങ്ങള്‍തന്നെയാണ്‌ കേരളീയവൈദ്യന്മാരും പിന്തുടര്‍ന്നിട്ടുള്ളത്‌. എങ്കിലും വാഗ്‌ഭടകൃതികളായ അഷ്‌ടാംഗസംഗ്രഹത്തിനും അഷ്‌ടാംഗഹൃദയത്തിനും ആണ്‌ ഇവിടെ ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചിട്ടുള്ളത്‌. 13-ാം ശ.-ത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ ആയുര്‍വേദവും വിഷവൈദ്യവും വളരെ ഫലവത്തായിത്തന്നെ കൈകാര്യം ചെയ്‌തുവന്നിരുന്ന വസ്‌തുത രേഖപ്പെടുത്തിയിട്ടുണ്ട്‌.

ആത്രേയ മഹര്‍ഷിയില്‍നിന്ന്‌ ശിഷ്യപരമ്പരവഴി പ്രചരിച്ച ആയുര്‍വേദം ഹിമാലയന്‍ പ്രദേശങ്ങളില്‍ വസിച്ചുവന്ന ആര്യന്മാര്‍ കൈകാര്യം ചെയ്‌തുവന്നു. അവര്‍ രാജ്യത്തിന്റെ തെക്കുള്ള ഉള്‍പ്രദേശങ്ങളിലേക്കു നീങ്ങിയപ്പോള്‍, അതുവരെ ഉപയോഗിച്ചുവന്ന നിരുപദ്രവങ്ങളും, എന്നാല്‍ ഫലപ്രദങ്ങളുമായ സസ്യൗഷധങ്ങള്‍ വേണ്ടത്ര ലഭിക്കായ്‌കയാല്‍ താരതമ്യേന കൂടുതല്‍ അപകടകാരികളായ ഖനിജദ്രവ്യങ്ങളും മറ്റും ഉപയോഗിച്ച്‌ ചികിത്സാവൃത്തി തുടരാന്‍ നിര്‍ബന്ധിതരായി. പിന്നെയും തെക്കോട്ടു നീങ്ങിയപ്പോള്‍ സസ്യൗഷധസമൃദ്ധമായ കേരളം അവരെ സവിശേഷം ആകര്‍ഷിച്ചു. വീണ്ടും തങ്ങളുടെ യഥാര്‍ഥ ചികിത്സാസമ്പ്രദായം പ്രയോഗിക്കുവാന്‍ അനുകൂല സാഹചര്യം സിദ്ധിക്കുകയാല്‍ അവര്‍ തങ്ങളുടെ പഴയ ആവാസസ്ഥാനമായിരുന്ന സിന്ധുദേശത്തിലെ പ്രത്യേക ചികിത്സകള്‍ കേരളത്തിലും പ്രചരിപ്പിച്ചു. ഇതുമൂലമാണ്‌ ആത്രേയ മഹര്‍ഷിയില്‍നിന്ന്‌ പ്രചരിച്ച ചികിത്സാരീതി അടങ്ങിയ വാഗ്‌ഭടകൃതികള്‍ക്ക്‌ കേരളത്തില്‍ ആദരവും പ്രാമുഖ്യവും ലഭിക്കാനിടയായത്‌. ഈ രണ്ടു കൃതികളുടെയും കര്‍ത്താവായ വാഗ്‌ഭടാചാര്യന്‍ കേരളം സന്ദര്‍ശിക്കുകയും തന്റേതായ ചികിത്സാമുറകളും അഭ്യസനരീതികളും കേരളത്തില്‍ സ്ഥാപിക്കുകയും ചെയ്‌തു. കേരളത്തിലെ ചികിത്സകന്മാരില്‍നിന്നും മറ്റുള്ളവരില്‍നിന്നും ഹൃദയംഗമമായ സ്വീകരണവും അദ്ദേഹത്തിനു ലഭിച്ചു. കേരളത്തിലുള്ള ചിലര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച്‌ വൈദ്യശാസ്‌ത്രം അഭ്യസിക്കാന്‍ തുടങ്ങി. അവര്‍ പാരമ്പര്യമായി ഈ ശാസ്‌ത്രം പ്രചരിപ്പിച്ചുവന്നു.

വാഗ്‌ഭടാചാര്യന്‍ കേരളത്തില്‍ താമസിക്കുന്ന കാലത്താണ്‌ അഷ്‌ടാംഗഹൃദയം, അഷ്‌ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളുടെ പ്രധാന ഭാഗങ്ങള്‍ രചിച്ചതെന്നും അതുകൊണ്ടാണ്‌ ആ രണ്ടു ഗ്രന്ഥങ്ങളിലും കേരളത്തിന്റെതായ പ്രത്യേകതകള്‍ പ്രാധാന്യേന വിവരിച്ചിരിക്കുന്നതെന്നും കരുതപ്പെടുന്നു. വാഗ്‌ഭടാചാര്യന്‍ ഏറിയകാലവും കഴിച്ചുകൂട്ടിയത്‌ കേരളത്തിലാണെന്നും പ്രധാന ഗ്രന്ഥഭാഗങ്ങള്‍ രചിച്ചത്‌ ആലപ്പുഴജില്ലയിലെ ചേര്‍ത്തല എന്ന സ്ഥലത്തുവച്ചാണെന്നും പറയപ്പെടുന്നു. വാഗ്‌ടശിഷ്യന്മാര്‍ കേരളത്തില്‍ താമസിച്ച്‌ ശിഷ്യപരമ്പരവഴി ശാസ്‌ത്രം പ്രചരിപ്പിച്ചവരാണ്‌. അഷ്‌ടാംഗഹൃദയത്തിന്‌ ശശിലേഖാവ്യാഖ്യാനം രചിച്ച ഇന്ദു ഒരു കേരളീയനാണ്‌. സംസ്‌കൃതത്തിലുള്ള വൈദ്യഗ്രന്ഥങ്ങള്‍ക്കു മുമ്പുതന്നെ വൈദ്യവിഷയങ്ങള്‍ അന്നത്തെ ജീവിതരീതികളോടും ആചാരങ്ങളോടും ബന്ധപ്പെട്ടിരുന്നതായും ജ്യോതിഷം, വേദാന്തം, മീമാംസ മുതലായവയെപ്പോലെ ആയുര്‍വേദവും ഒരു സ്വതന്ത്രശാഖയായി വികസിച്ചു പരിലസിച്ചിരുന്നതായും കരുതപ്പെടുന്നു.

ബൗദ്ധപ്രഭാവകാലത്താണ്‌ കേരളത്തില്‍ ആയുര്‍വേദം ഉന്നതനിലവാരത്തിലേക്കുയര്‍ന്നതെന്ന്‌ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എ.ഡി. അഞ്ചാം ശ.-ത്തിനും എട്ടാം ശ.-ത്തിനും ഇടയ്‌ക്കുള്ള കാലമാണത്‌. വാഗ്‌ഭടന്‍ ബുദ്ധമതാനുയായി ആയിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബുദ്ധവിഹാരങ്ങള്‍ ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഇപ്പോഴും വിഹാരങ്ങളുടെ രൂപാന്തരങ്ങളെന്ന്‌ വിചാരിക്കേണ്ടിയിരിക്കുന്ന കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ രോഗികള്‍ക്കു മരുന്നു നല്‌കിവരുന്നത്‌ അന്ന്‌ നിലനിന്ന സമ്പ്രദായത്തിന്റെ അവശിഷ്‌ടമായിരിക്കണം. തിരുവിഴാക്ഷേത്രത്തില്‍ ഭ്രാന്തിനും, തകഴി ക്ഷേത്രത്തില്‍ കുഷ്‌ഠത്തിനും ഇക്കാലത്തും ചികിത്സനടത്തിപ്പോരുന്നത്‌ ബൗദ്ധകാലത്തെ അനുസ്‌മരിപ്പിക്കുന്നു.

ഇ.ടി. നാരായണന്‍മൂസ്സ്‌
കുട്ടഞ്ചേരി മൂസ്സ്‌

അഷ്‌ടവൈദ്യന്‍മാര്‍. കേരളത്തിലെ ആയുര്‍വേദത്തെപ്പറ്റി പറയുമ്പോള്‍ പ്രാതഃസ്‌മരണീയരാണ്‌ അഷ്‌ടവൈദ്യന്മാര്‍. കേരളത്തില്‍ ആയുര്‍വേദത്തിന്റെ പ്രചരണത്തിനും വളര്‍ച്ചയ്‌ക്കും ഏറ്റവുമധികം സഹായിച്ചത്‌ അവരാണ്‌. വാഗ്‌ഭടാചാര്യനില്‍നിന്നും നേരിട്ട്‌ വൈദ്യവിദ്യാഭ്യാസം നേടി അഷ്‌ടാംഗങ്ങളില്‍ ഓരോന്ന്‌ പ്രത്യേകമായി കൈകാര്യം ചെയ്‌തുവന്നിരുന്നവരാണ്‌ അഷ്‌ടവൈദ്യന്മാര്‍. വാഗ്‌ഭടാചാര്യന്‌ എട്ടു കുടുംബങ്ങളില്‍ ശിഷ്യന്മാരുണ്ടായിരുന്നുവെന്നും, അവരില്‍നിന്നാണ്‌ അഷ്‌ടവൈദ്യകുടുംബങ്ങളുണ്ടായതെന്നും പറയപ്പെടുന്നു. അഷ്‌ടവൈദ്യന്മാര്‍ എന്നാല്‍ എട്ടു കുടുംബങ്ങളില്‍പ്പെട്ടവര്‍ എന്നു മാത്രമല്ല അര്‍ഥമെന്നും എട്ടുഭാഗങ്ങളടങ്ങിയ അഷ്‌ടാംഗഹൃദയം, അഷ്‌ടാംഗസംഗ്രഹം എന്നീ വാഗ്‌ഭടഗ്രന്ഥങ്ങള്‍ അഭ്യസിച്ചവരെല്ലാം അഷ്‌ടവൈദ്യന്മാരാണെന്നും ഇവര്‍ പതിനെട്ടു കുടുംബങ്ങളിൽെപ്പട്ടവരായിരുന്നുവെന്നും "അഷ്‌ടാംഗ വൈദ്യന്മാര്‍' എന്നതിന്‌ മധ്യാക്ഷദ ലോപം സംഭവിച്ച "അഷ്‌ടവൈദ്യന്മാര്‍' എന്നായതായിരിക്കാമെന്നും ചിലര്‍ക്കഭിപ്രായമുണ്ട്‌. എന്നാല്‍ അഷ്‌ടവൈദ്യന്മാര്‍ പുരാതനകാലം മുതല്‌ക്കുള്ള എട്ടുകുടുംബങ്ങള്‍ തന്നെയാണെന്ന്‌ പരക്കെ വിശ്വസിക്കപ്പെടന്നു. കുടുംബങ്ങള്‍ വിപുലമായും അന്യോന്യം വിവാഹബന്ധത്തിലേര്‍പ്പെട്ടും ഇവ ഏതൊക്കെയെന്ന്‌ കൃത്യമായി പറയാന്‍ സാധിക്കാത്ത ഒരു നിലയാണിന്നുള്ളത്‌. ഇപ്പോള്‍ അറിയപ്പെടുന്ന അഷ്‌ടവൈദ്യകുടുംബങ്ങള്‍ പഴയ മലബാര്‍ പ്രദേശത്തുള്ള പുലാമന്തോള്‍, ആലത്തിയൂര്‍ (ആലത്തൂര്‍), പഴയകൊച്ചിയിലെ കുട്ടഞ്ചേരി, തൃശൂര്‍ തൈക്കാട്‌, എളേടത്ത്‌ തൈക്കാട്‌, തിരുവിതാംകൂര്‍ ഭാഗത്തുള്ള ചീരട്ടമണ്‍, വയസ്‌കര, വെള്ളോട്‌ എന്നിവയാണ്‌. ഇവയില്‍ ആലത്തൂര്‍വൈദ്യന്‍ മാത്രം നമ്പിയും മറ്റുള്ളവരെല്ലാം മൂസ്‌സന്‍മാരുമാണ്‌. ആലത്തൂര്‍, പുലാമന്തോള്‍, കാരത്തോള്‍, ചീരട്ടമണ്‍, വെള്ളോട്‌, എളേടത്തു തൈക്കാട്‌, പഴനെല്ലിപ്പുറത്തു തൈക്കാട്‌, കുട്ടഞ്ചേരി എന്നിവയാണ്‌ അഷ്‌ടവൈദ്യുകുടുംബങ്ങളെന്നും, വയസ്‌കര പുലാമന്തോളിന്റെ ഒരു ശാഖയായതിനാല്‍ പ്രത്യേകം പരിഗണിക്കപ്പെട്ടിട്ടില്ലെന്നും അഭിപ്രായമുണ്ട്‌. കൊ.വ. 965 വരെ മാത്രം നിലനിന്ന കാരന്തോള്‍ ഒഴിവാക്കിയാല്‍ ഇപ്പോള്‍ ഏഴ്‌ അഷ്‌ടവൈദ്യകുടുംബങ്ങളേ ഉള്ളൂ എന്നും പറയപ്പെടുന്നു. പ്രത്യേകം ആരാധനാക്ഷേത്രങ്ങളുള്ള ഇവര്‍ക്ക്‌ പല ദിവ്യശക്തികളും സിദ്ധികളും ഉണ്ടായിരുന്നു എന്നതിന്‌ അനേകം ഐതിഹ്യങ്ങളുണ്ട്‌. പൊതുവേ പരദേവത ധന്വന്തരി ആണെങ്കിലും പുലാമന്തോള്‍ രുദ്രധന്വന്തരിയെയും, കുട്ടഞ്ചേരിക്കാര്‍ നെല്ലുവായയില്‍ വിഷ്ണുധന്വന്തരിയെയും, എളേടത്തു തൈക്കാട്ടില്‍ ധന്വന്തരി ഭഗവതിയെയും ആരാധിക്കുന്നു. ഇവരുടെ ശിഷ്യപരമ്പരയില്‍ തലയെടുപ്പുള്ള അനേകം ആയുര്‍വേദപണ്ഡിതന്മാരും ചികിത്സകന്മാരും ഉണ്ടായിട്ടുണ്ട്‌.

പഴയ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുവരുന്നവരാണ്‌ പാലക്കാട്‌ ജില്ലയില്‍ മേഴത്തൂര്‍ വൈദ്യമഠം നമ്പൂതിരിമാര്‍. യാഗാവസരങ്ങളില്‍ ഇവരുടെ സാന്നിധ്യം ഒഴിച്ചുകൂടാന്‍ വയ്യാത്തതിനാല്‍ ഇവരെ യാഗശാലാവൈദ്യന്മാര്‍ എന്നു വിളിച്ചുവരുന്നു. അഷ്‌ടവൈദ്യന്മാര്‍ ശവപരിശോധനയും ശസ്‌ത്രക്രിയയും ചെയ്യുന്നതുകൊണ്ട്‌ പാതിത്യം കല്‌പിക്കപ്പെട്ടവരാകയാല്‍ അവര്‍ യാഗശാലകളില്‍ പ്രവേശിക്കാറില്ലത്ര. ചിലര്‍ വൈദ്യമഠം കുടുംബത്തെ അര-അഷ്‌ടവൈദ്യഗണത്തില്‍ പെടുത്താറുണ്ട്‌.

പാരമ്പര്യം. കേരളത്തില്‍ പാരമ്പര്യമുറയ്‌ക്കാണ്‌ പല ചികിത്സാസമ്പ്രദായങ്ങളും നിലനിന്നു വന്നിട്ടുള്ളത്‌. നേത്ര ചികിത്സ, ബാലചികിത്സ, വിഷ ചികിത്സ, മര്‍മ ചികിത്സ മുതലായവയില്‍ ഓരോന്നില്‍ പ്രത്യേക പ്രാവീണ്യം നേടിയ കുടുംബങ്ങളുണ്ട്‌. ആയുര്‍വേദം പരമ്പരാഗതമായി നിലനിര്‍ത്തിപ്പോന്നിട്ടുള്ള കുടുംബങ്ങള്‍ നിരവധിയാണ്‌.

നമ്പൂതിരി, വാരിയന്‍, പിഷാരോടി, നമ്പീശന്‍, നായര്‍, ക്ഷത്രിയര്‍, ഈഴവര്‍, വേലന്‍, ഗണകന്‍ തുടങ്ങിയ സമുദായങ്ങളിലെല്ലാം ഇത്തരം കുടുംബങ്ങള്‍ വളരെയുണ്ട്‌. മുസ്‌ലിങ്ങള്‍, ക്രൈസ്‌തവര്‍ തുടങ്ങിയവരുടെ ഇടയിലും പാരമ്പര്യപ്രശസ്‌തിനേടിയ വൈദ്യന്മാരുണ്ട്‌. വൈദ്യവൃത്തി നഷ്‌ടപ്പെട്ടിട്ടും "വൈദ്യ'നെന്ന കുലനാമം നിലനിര്‍ത്തുന്ന കുടുംബങ്ങളും വിരളമല്ല. ഇങ്ങനെ ആയുര്‍വേദം കേരളത്തില്‍ ജാതിമതനിരപേക്ഷമായി വളര്‍ന്നു പുഷ്‌ടിപ്പെട്ടുവന്നതായി കാണാം. എന്നാല്‍ പരമ്പരാഗതമായ വിജ്ഞാനം മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നുകൊടുക്കാത്തതിന്റെ ഫലമായി ചില കുടുംബക്കാരുടെ പ്രത്യേക ചികിത്സാരീതികളും അഭ്യാസപാടവവും കുടുംബത്തോടൊപ്പം അന്യംനിന്നുപോയിട്ടുണ്ട്‌. അങ്ങനെ അനേകം അപൂര്‍വ സിദ്ധൗഷധങ്ങളുടെ പ്രയോഗവും യുക്ത്യനുഭവങ്ങളിലുടെ രൂപംകൊണ്ട ഔഷധയോഗങ്ങളും നഷ്‌ടപ്പെട്ടുപോയിരിക്കുന്നു.

വൈദ്യവിദ്യാഭ്യാസമോ, അംഗീകൃതപരിശീലനമോ നേടാതെ ചില പ്രത്യേകവിഭാഗങ്ങളില്‍ വൈദ്യപരിചരണം കുലത്തൊഴിലാക്കിയവരാണ്‌ പ്രസവപരിചരണം നടത്തുന്ന വേലന്‍, മച്ചാന്‍; ബാലചികിത്സ കൈകാര്യം ചെയ്യുന്ന വേലപ്പണിക്കര്‍, ഗണകന്‍ (കണിയാന്‍); തിരുമ്മല്‍, ഉഴിച്ചില്‍ മുതലായവകൊണ്ട്‌ മര്‍മചികിത്സ നടത്തുന്ന കുറുപ്പന്മാര്‍ മുതലായവര്‍. പല രോഗങ്ങള്‍ക്കും നാട്ടുനടപ്പനുസരിച്ചുള്ള ചികിത്സകള്‍ മിക്ക വീടുകളിലും അറിയാമായിരുന്നു.

പാരമ്പര്യമായി മന്ത്രവാദചികിത്സ നടത്തുന്ന കുടുംബങ്ങളാണ്‌ കല്ലൂര്‍ കുന്നുപറമ്പ്‌, കാലടി, കാട്ടുമാടം, കാട്ടളാമിറ്റം മുതലായവ. അതുപോലെ വിഷചികിത്സ കൈകാര്യം ചെയ്യുന്നവയാണ്‌ പാമ്പിന്മേയ്‌ക്കാട്‌, കോക്കരാകരാട്‌, ആമയട, മച്ചാര്‍ശാല, വെട്ടിക്കോട്‌, കളപ്പുറം മുതലായ കുടുംബങ്ങള്‍.

പ്രത്യേക ചികിത്സാവിധികള്‍. ആയുര്‍വേദത്തെ സംബന്ധിച്ചിടത്തോളം കേരളത്തിന്റേതായ ചില പ്രത്യേക ചികിത്സാവിധികള്‍ എടുത്തുപറയാനുണ്ട്‌. സാധാരണ ആയുര്‍വേദഗ്രന്ഥങ്ങളില്‍ വിശദവിവരണങ്ങളില്ലാത്തതും, കേരളീയഗ്രന്ഥങ്ങളില്‍ മാത്രം കാണുന്നതും, പാരമ്പര്യമായി നടത്തിവരുന്നതുമായ ചികിത്സാ വിധികളാണിവ. "പിണ്ഡസ്വേദം', "അന്നലേപനം' മുതലായ പേരില്‍ അറിയപ്പെടുന്ന ഈ ചികിത്സാ സമ്പ്രദായങ്ങള്‍ സാധാരണ ചെയ്‌തുവരാറുള്ള സ്‌നേഹപാനം, സ്വേദനം, വമനം, വിരേചനം, വസ്‌തി, രക്തമോക്ഷം, നസ്യം, അഞ്‌ജനം മുതലായ പ്രക്രിയകള്‍ക്കു പുറമേയുള്ളവയാണ്‌. വാതരോഗികളില്‍ പ്രത്യേകിച്ചും ഫലപ്രദങ്ങളായ ഈ ചികിത്സാരീതികള്‍ രോഗങ്ങളില്ലാത്തവര്‍ക്കും ആരോഗ്യപരിപാലനത്തിനായി പ്രയോഗിക്കാവുന്നവയും പ്രയോഗിക്കപ്പെട്ടുവരുന്നവയുമാണ്‌. പഴക്കം ചെന്ന രോഗങ്ങളില്‍ വിശേഷിച്ചും ഇവ വളരെ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്‌.

1. പ്രത്യേകം കാച്ചി തയ്യാറാക്കിയ ഔഷധവീര്യമുള്ള "ചോറു'കള്‍ കിഴികളിലാക്കി തൈലം പുരട്ടിയ ശരീരത്തില്‍ തടവി വിയര്‍പ്പിക്കുന്ന സമ്പ്രദായമാണ്‌ "പിണ്ഡസ്വേദം'. ഇത്‌ പലതരം വാതരോഗങ്ങള്‍ക്കും, ശോഷിച്ചുപോയ ശരീരഭാഗങ്ങളെ തടിപ്പിക്കുന്നതിലും വളരെ ഫലപ്രദമായ ചികിത്സയാണ്‌.

2. കുറുന്തോട്ടിക്കഷായവും പാലും ചേര്‍ത്തതില്‍ ഞവരെ എന്ന അരികൊണ്ട്‌ പായസംപോലെയുണ്ടാക്കി ശരീരത്തില്‍തേച്ച്‌ തിരുമ്മുന്നസമ്പ്രദായമാണ്‌ "അന്നലേപനം'. പലതരം വാതരോഗങ്ങള്‍ക്കും വളരെ ഫലപ്രദമായ ചികിത്സയാണിത്‌.

3. ഔഷധങ്ങളിട്ടുകാച്ചിയ തൈലങ്ങള്‍ ക്ലിപ്‌തയളവില്‍ ചൂടാക്കി ഒരു പ്രത്യേകരീതിയില്‍ ശരീരത്തില്‍ പിഴിഞ്ഞും, അതോടെ തടവിയും ശരീരം വിയര്‍പ്പിക്കുന്ന രീതിയാണ്‌ "കായസേകം' അഥവാ "പിഴിച്ചില്‍'. ഒരുവിധം എല്ലാ വാതരോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയാണിത്‌. ഇതിന്‌ "മുക്കിപ്പിഴിച്ചില്‍', "പിഴിഞ്ഞു പകര്‍ച്ച', "പിഴിഞ്ഞുവീഴ്‌ത്ത്‌' എന്നീ പേരുകളുമുണ്ട്‌.

4. ശിരോരോഗങ്ങള്‍ക്കും ചിലപ്പോള്‍ ശരീരത്തിന്റെ ഇതരഭാഗങ്ങളിലുള്ള രോഗങ്ങള്‍ക്കും പ്രതിവിധിയായി "ശിരോഭ്യംഗം', "ശിരസ്സേകം' (ധാര), "പിചു', "ശിരോവസ്‌തി' എന്നീ നാലുരീതികളില്‍ ശിരസ്സില്‍ ഔഷധങ്ങള്‍ ഉപയോഗിച്ചുവരുന്നു. ശിരസ്സില്‍ എണ്ണതേയ്‌ക്കുന്ന സമ്പ്രാദയമാണ്‌ ശിരോഭ്യംഗം. ഔഷധങ്ങളിട്ടു തയ്യാറാക്കിയ പാല്‍ ഉറപകര്‍ന്നു കടഞ്ഞ്‌ വെച്ചയെടുത്തതായ മോരുകൊണ്ടും (തക്രധാര) പാലുകൊണ്ടും (ക്ഷീരധാര) സ്‌തന്യം (മുലപ്പാല്‍) കൊണ്ടും (സ്‌തന്യധാര) എണ്ണകൊണ്ടും (തൈലധാര) കഷായംകൊണ്ടും (കഷായധാര) യുക്തങ്ങളായ മറ്റു ദ്രവ്യങ്ങള്‍കൊണ്ടും ശിരസ്സില്‍ ഒരു പ്രത്യേകരീതിയില്‍ ഒഴുക്കുന്ന സമ്പ്രദായമാണ്‌ ധാര. ഔഷധങ്ങളിട്ടു തയ്യാറാക്കിയ എണ്ണയില്‍ തുണിമുക്കി ശിരസ്സിലിടുന്ന സമ്പ്രദായമാണ്‌ "പിചു'. ഉറപ്പുള്ള തോല്‍കൊണ്ടുണ്ടാക്കിയ ഒരു ഉറ (തൊപ്പി) രോഗിയുടെ തലയില്‍വച്ച്‌ ഉഴുന്നുമാവ്‌ വച്ച്‌ ഉറപ്പിച്ചു ചോരാതാക്കിയശേഷം ക്ലിപതോഷ്‌മാവിലുള്ള, പ്രത്യേകം തയ്യാറാക്കിയ എണ്ണ ഒരളവു വരെ ഒഴിച്ച്‌ വേണ്ടത്രസമയം നിര്‍ത്തിയശേഷം എടുത്തുകളയുന്ന രീതിയാണ്‌ ശിരോവസ്‌തി. പലതരം നേത്രരോഗങ്ങള്‍ക്കും അര്‍ദിതം മതുലായ വാതരോഗങ്ങള്‍ക്കും വിധിക്കപ്പെട്ട ഒന്നാണ്‌ ഈ രീതി. ഔഷധങ്ങളരച്ച്‌ തലയില്‍പ്പൊതിഞ്ഞ്‌, വാട്ടിയ ഇലകൊണ്ട്‌ മൂടിവയ്‌ക്കുന്ന സമ്പ്രദായമാണ്‌ "തലപൊതിച്ചില്‍'. കാഴ്‌ചവര്‍ധിപ്പിക്കാനും ഉറക്കക്കുറവ്‌ പരിഹരിക്കാനുമാണ്‌ പ്രധാനമായും ഈ രീതി പ്രയോജനപ്പെടുത്തിവരുന്നത്‌.

5. മേല്‌പറഞ്ഞ ചികിത്സയ്‌ക്കുപുറമേ സ്‌നേഹപാനം (രോഗിയുടെ ദീപനശക്തിക്കനുസരിച്ച്‌ വര്‍ധിച്ചുവരുന്ന അളവില്‍ സ്‌നേഹദ്രവ്യങ്ങള്‍ (നെയ്യ്‌ മുതലായവ) ക്ലിപ്‌തകാലം നല്‌കിവരുന്ന പ്രത്യേക ചികിത്സാരീതി) മുതലായ ചികിത്സകളും കേരളത്തില്‍ പ്രചാരത്തിലുണ്ട്‌.

വിഷചികിത്സ. പുരാതനകാലം മുതല്‌ക്കുതന്നെ കേരളം വിഷചികിത്സയില്‍ പ്രാമാണ്യം നേടിയിരുന്നു. കൊച്ചി രാജകുടുംബം ഈ വിഷയത്തില്‍ ചെയ്‌തിട്ടുള്ള സേവനങ്ങള്‍ വിലമതിക്കാന്‍ വയ്യാത്തവയാണ്‌. കൊച്ചിയിലെ അമ്മാവന്‍തമ്പുരാന്‍ വിഷചികിത്സയില്‍ പ്രഗല്‌ഭനായിരുന്നു. അതുപോലെ കൊച്ചുച്ചിത്തമ്പുരാനും സിദ്ധഹസ്‌തനായ ഒരു വിഷവൈദ്യനായിരുന്നു. ഇദ്ദേഹം പഴയ വിഷ വൈദ്യഗ്രന്ഥങ്ങളെല്ലാം ക്രോഡീകരിച്ച്‌ മലയാളത്തില്‍ പ്രയോഗസമുച്ചയം എന്നൊരു വിശിഷ്‌ട വിഷവൈദ്യഗ്രന്ഥം നിര്‍മിച്ചിട്ടുണ്ട്‌. മിടുക്കന്‍ തമ്പുരാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന വലിയതമ്പുരാനും അദ്വിതീയനായ ഒരു വിഷവൈദ്യനായിരുന്നു. തെക്കേ മലബാറില്‍ ഒറ്റപ്പാലത്തിനടുത്ത്‌ മനിശ്ശീരിയില്‍ പരത്തിപ്പുറമനയില്‍ പാരമ്പര്യമായി നടന്നുവന്ന കൈവിഷം ഛര്‍ദിപ്പിച്ചുകളയുന്ന സമ്പ്രദായം ഇന്നും നിലവിലുണ്ട്‌.

വിഷചികിത്സകൂടി അടങ്ങിയ അഷ്‌ടാംഗഹൃദയത്തിനുപുറമേ മന്ത്രങ്ങളടങ്ങിയ നാരായണീയം, ഔഷധചികിത്സ വിവരിക്കുന്ന ഉഡ്ഡീശം, ഉല്‌പലം, മേഖല, മറ്റു ചികിത്സകള്‍ ഫലിക്കാതെവരുമ്പോള്‍ പ്രയോഗിക്കാനുള്ള മാര്‍ഗങ്ങളടങ്ങിയ കാലവഞ്ചനം, ലക്ഷ്‌ണാമൃതം മുതലായവയാണ്‌ ഈ വിഷയത്തില്‍ കേരളീയരുടെ പ്രമാണഗ്രന്ഥങ്ങള്‍. ജ്യോത്സ്‌നിക, വിഷവൈദ്യപ്രവേശിക, സര്‍വഗരളപ്രമോചനം തുടങ്ങി വേറെയും പല വിഷവൈദ്യഗ്രന്ഥങ്ങള്‍ ഇവിടെ ആവിര്‍ഭവിച്ചിട്ടുണ്ട്‌.

ബാലചികിത്സ. ആരോഗ്യകല്‌പദ്രുമം, ബാലചികിത്സ, മഹാസാരം, കരപ്പന്‍ മുതലായ ഗ്രന്ഥങ്ങളോടുകൂടി ബാലചികിത്സ പ്രത്യേകം കൈകാര്യം ചെയ്‌തുവന്നിരുന്നു. കേരളീയ ബാലചികിത്സാഗ്രന്ഥങ്ങളുടെ മൂലം സംസ്‌കൃതഗ്രന്ഥങ്ങള്‍തന്നെയാണെങ്കിലും കേരളീയര്‍ ചികിത്സാവിഷയത്തില്‍ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്‌. പഴയകാലം മുതല്‌ക്കേ നിലവിലിരുന്ന പല യോഗങ്ങളും ചികിത്സാമാര്‍ഗങ്ങളും സംഭരിച്ചു ചേര്‍ത്തിട്ടുള്ളവയാണ്‌ കേരളീയരുടെ ഗ്രന്ഥങ്ങള്‍.

നേത്രചികിത്സ. ശസ്‌ത്രക്രിയയടക്കം നേത്രചികിത്സ പ്രചുരപ്രചാരത്തിലുണ്ടായിരുന്നു. ആയുര്‍വേദവിധിപ്രകാരം വിദഗ്‌ധമായി നേത്രചികിത്സ നടത്തിയിരുന്ന വൈദ്യന്മാര്‍ പലരുമുണ്ട്‌. തിരുവിതാംകൂര്‍ വിഭാഗത്തില്‍ തേവലക്കരവൈദ്യന്മാരും കമ്മാഞ്ചേരി വൈദ്യന്മാരും കണ്ണുചികിത്സയ്‌ക്കു ഖ്യാതിനേടിയവരാണ്‌. "കണ്ണിനു കമ്മാഞ്ചേരി പുണ്ണിനു തോട്ടക്കാരന്‍' എന്നൊരു ചൊല്ലുതന്നെയുണ്ട്‌.

കളരിചികിത്സ. കഥകളിക്കാരും കളരിപ്പയറ്റുകാരുമാണ്‌ കളരിചികിത്സ കൂടുതലായി കൈകാര്യം ചെയ്‌തുവന്നത്‌. മര്‍മചികിത്സയില്‍ ചില പ്രത്യേക ഗുളികകള്‍, തൈലങ്ങള്‍, കുഴമ്പുകള്‍, കഷായക്കഞ്ഞികള്‍ മുതലാവയ ഉപയോഗിച്ചുവന്നു. മര്‍മദര്‍പണം ഒരു പ്രധാനഗ്രന്ഥമാണ്‌.

കളരി ചികിത്സ

വസൂരിചികിത്സ. ഭദ്രകാളിക്കോപത്തോടു ബന്ധപ്പെടുത്തിയാണ്‌ വസൂരിബാധയെ ഒരു കാലത്ത്‌ കണ്ടിരുന്നത്‌. തൊച്ചൂറുതരം വസൂരിയുള്ളതായി പറയപ്പെടുന്നു. വസൂരിമാല ഈ വിഷയത്തില്‍ ഒരു പ്രശസ്‌ത ഗ്രന്ഥമാണ്‌. ഹസ്‌ത്യായുര്‍വേദം. ആനകള്‍ ധാരാളമുള്ള കേരളത്തില്‍ ഹസ്‌ത്യായുര്‍വേദവും സ്വാഭാവികമായി പുഷ്‌ടിപ്രാപിച്ചിരുന്നു. മാതംഗലീല എന്ന കേരളീയഗ്രന്ഥം ഈ വിഷയത്തില്‍ കേരളം നല്‌കിയിട്ടുള്ള സംഭാവനയ്‌ക്ക്‌ ഉദാഹരണമാണ്‌.

ഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും. കേരളത്തിലെ വൈദ്യസാഹിത്യത്തെ പൊതുവേ മൂന്നായി തരംതിരിക്കാം: (1) മൂലഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളും അവയിലേതന്നെ പ്രതിപാദ്യത്തെ ഉപജീവിച്ചെഴുതിയ സ്വതന്ത്രകൃതികളും, (2) നാട്ടില്‍ പ്രചാരമുളളവയും പല വൈദ്യന്മാരും അപ്പപ്പോഴായി കുറിച്ചുവച്ചവയുമായ ഔഷധച്ചാര്‍ത്തുകളുടെയും ക്രിയാരീതികളുടെയും സമാഹാരങ്ങള്‍ (3) ആധുനികശാസ്‌ത്രവിജ്ഞാനം ഉള്‍ക്കൊണ്ടുകൊണ്ട്‌ എഴുതപ്പെട്ട നവീനകൃതികള്‍.

വാഗ്‌ഭടകൃതികളുടെ ചില പ്രമുഖഭാഗങ്ങള്‍ കേരളത്തില്‍വച്ചാണ്‌ രചിക്കപ്പെട്ടതെന്ന്‌ വിശ്വസിക്കപ്പെടുന്നതായി മേല്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇതരഗ്രന്ഥങ്ങളില്‍ കാണാത്തതും കേരളത്തില്‍മാത്രം പ്രചുരപ്രചാരമുള്ളതും അദ്‌ഭുതഫലദായകങ്ങളുമായ കൊമ്പഞ്ചാദി, കസ്‌തൂര്യാദി, ഇളനീര്‍ക്കുഴമ്പ്‌ തുടങ്ങി പ്രസിദ്ധങ്ങളായ പല യോഗങ്ങളും അടങ്ങിയ ഒരു തനികേരളീയഗ്രന്ഥമാണ്‌ സഹസ്രയോഗം, ധാരാകല്‌പം, സിന്ദൂരമഞ്‌ജരി, ആലത്തൂര്‍ മണിപ്രവാളം, ചികിത്സാക്രമം, യോഗരത്‌ന പ്രകാശിക, വൈദ്യമഞ്‌ജരി, ചികിത്സാമഞ്‌ജരി, യോഗാമൃതം, സര്‍വരോഗചികിത്സാരത്‌നം, ആരോഗ്യകല്‌പദ്രുമം മുതലായ സ്വതന്ത്രകൃതികള്‍ക്കു പുറമേ സംസ്‌കൃതത്തിലും മണിപ്രവാളത്തിലും അനേകം ആയുര്‍വേദ ഗ്രന്ഥങ്ങള്‍ കേരളീയ പണ്ഡിതന്മാരുടെ സംഭാവനകളായുണ്ട്‌. വിഷവൈദ്യം, ബാലചികിത്സ, നേത്രചികിത്സ മുതലായവയിലുള്ള പ്രാമാണിക ഗ്രന്ഥങ്ങള്‍ക്കു പുറമേ സംസ്‌കൃതത്തിലും മലയാളത്തിലും അനേകം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. ശശിലേഖ, കൈരളീ ഹൃദ്യം, ലളിത പാഠ്യം, ബൃഹത്‌പാഠ്യം, വാക്യപ്രദീപിക, സാരാര്‍ഥദര്‍പണം, ഭാവപ്രകാശം, ഭാസ്‌കരം, ഹൃദയപ്രിയ, അരുണോദയം, വാസുദേവീയം മുതലായവ അഷ്‌ടാംഗഹൃദയത്തിന്റെ പ്രധാനപ്പെട്ട വ്യാഖ്യാനങ്ങളാണ്‌. ശാര്‍ങ്‌ഗധരസംഹിത, ഭാവപ്രകാശം, ഭൈഷജ്യരത്‌നാവലി മുതലായ ഗ്രന്ഥങ്ങള്‍ക്കും വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്‌. പണ്ടുകാലത്ത്‌ സാഹിത്യകാരന്മാര്‍ വൈദ്യശാസ്‌ത്രജ്ഞന്മാര്‍ കൂടിയായിരുന്നതുകൊണ്ട്‌ സംസ്‌കൃതത്തിലും ഭാഷയിലും നിരവധി മൗലികഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും ആവിര്‍ഭവിക്കുകയുണ്ടായി.

ആധുനിക ആയുര്‍വേദശാസ്‌ത്രങ്ങളെ ബന്ധപ്പെടുത്തി രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്‌ അഷ്‌ടാംഗശാരീരം, ബൃഹച്ഛാരീരം മുതലായവ. വിവിധ ആയുര്‍വേദനിഘണ്ടുക്കളും ഔഷധനിഘണ്ടുവും പ്രചാരത്തിലുണ്ടായിരുന്നു.

ഭിഷഗ്വരന്മാര്‍. കേരളത്തിന്‌ അഭിമാനിക്കത്തക്കവണ്ണം സേവനമര്‍പ്പിച്ചവരുടെ ഒരു പൂര്‍ണലിസ്റ്റ്‌ തയ്യാറാക്കുക ക്ഷിപ്രസാധ്യമല്ല. ഗ്രന്ഥനിര്‍മാണത്തിലും ഗ്രന്ഥവ്യാഖ്യാനത്തിലും ചികിത്സയിലും അസാമാന്യ പ്രാഗല്‌ഭ്യം നേടിയവരും, ആയുര്‍വേദത്തിന്റെ ഉന്നമനത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചവരും ഇവിടെ ധാരാളമുണ്ട്‌.

വയസ്‌കര ആര്യന്‍നാരായണന്‍ മൂസ്സ്‌, ആറ്റുപുറത്ത്‌ ഇമ്പിച്ചന്‍ഗുരുക്കള്‍, നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യന്‍, ഉപ്പോട്ടു കണ്ണന്‍, കിഴക്കേപുല്ലത്ത്‌ കുഞ്ഞുച്ചിമൂസ്സത്‌, തൃശൂര്‍ തൈക്കാട്ട്‌ നാരായണന്‍ മൂസ്സ്‌, വൈക്കത്ത്‌ പാച്ചുമൂത്തത്‌, അനന്തപുരത്തു രാജരാജവര്‍മകോയിത്തമ്പുരാന്‍, പന്തളം കൃഷ്‌ണവാരിയര്‍, വാചസ്‌പതി ടി.സി. പരമേശ്വരന്‍ മൂസ്സത്‌, വെളുത്തേരി കേശവന്‍വൈദ്യന്‍, പെരുന്നെല്ലി കൃഷ്‌ണന്‍വൈദ്യന്‍, വൈലൂര്‍ ശങ്കുവാരിയര്‍, കവിയൂര്‍ പരമേശ്വരന്‍ മൂസ്സത്‌, മനക്കോടം കേശവന്‍വൈദ്യന്‍, കായിക്കര പി.എം. ഗോവിന്ദന്‍വൈദ്യന്‍, തോട്ടത്തില്‍ ശങ്കുവൈദ്യന്‍, വൈദ്യവിചക്ഷണന്‍ എം. കുഞ്ഞന്‍ വാരിയര്‍, ചിങ്ങനേഴത്ത്‌ കൃഷ്‌ണന്‍വൈദ്യന്‍, മട്ടാഞ്ചേരി ഗോവിന്ദന്‍വൈദ്യന്‍, ചാവര്‍കോട്ടു കൊച്ചുചെറുക്കന്‍ വൈദ്യന്‍, വ്യാഖ്യാതാവായ ചേപ്പാട്ട്‌ അച്യുതവാരിയര്‍, വാസുദേവന്‍ ഇളയത്‌, ആറന്മുള നാരായണപിള്ളവൈദ്യന്‍, കൈക്കുളങ്ങര രാമവാരിയര്‍, കുറേക്കാലം ആയുര്‍വേദപ്രാഫസറും കൊച്ചികൊട്ടാരം വൈദ്യനുമായിരുന്ന പണ്ഡിതരാജന്‍ തൃക്കോവില്‍ ഉഴുത്രവാരിയര്‍, അനേകം ആയുര്‍വേദ പണ്ഡിതന്മാരുടെ ഗുരുവായിരുന്ന അഷ്‌ടവൈദ്യന്‍ കുട്ടഞ്ചേരി വാസുദേവന്‍ മൂസ്സത്‌, ഒരു പാഠശാലാസ്ഥാപകനും പ്രശസ്‌തചികിത്സകനും വ്യാഖ്യാതാവുമായ പുന്നശ്ശേരി നമ്പി നീലകണ്‌ഠശര്‍മ, ഔഷധനിര്‍മാണവിപണനം, ആയുര്‍വേദവിദ്യാഭ്യാസം മുതലായവയില്‍ വിപ്ലവം തന്നെ സൃഷ്‌ടിച്ച വൈദ്യരത്‌നം പി.എസ്‌. വാരിയര്‍, അദ്ദേഹത്തിന്റെ മരുമകനും പ്രശസ്‌ത ചികിത്സകനുമായിരുന്ന പി. മാധവവാരിയര്‍, ആയുര്‍വേദവും ആധുനികശാസ്‌ത്രവും തമ്മില്‍ ബന്ധപ്പെടുത്തി അനേകം ഗ്രന്ഥങ്ങള്‍ രചിച്ച ഡോ.എല്‍.എ. രവിവര്‍മ, ഗ്രന്ഥരചയിതാവും കോവിലകം വൈദ്യനും സംസ്‌കൃതകോളജ്‌ പ്രിന്‍സിപ്പലുമായിരുന്ന പണ്ഡിതരാജന്‍ തൃക്കോവില്‍ അച്യുതവാരിയര്‍, തിരുവനന്തപുരം ആയുര്‍വേദകോളജ്‌ പ്രിന്‍സിപ്പലായിരുന്ന ഡോ. വി.കെ. ഗിരിജാവല്ലഭ മേനോന്‍, ഡോ. കെ.കെ. നമ്പ്യാര്‍, ഡോ. കെ.ജി. ഗോപാലപിള്ള, തിരുവിതാംകൂര്‍ ആയുര്‍വേദ ഡയറക്‌ടറായിരുന്ന കൊളത്തേരി ശങ്കരമേനോന്‍, അനേകകാലം കോട്ടയ്‌ക്കല്‍ ആയുര്‍വേദകോളജ്‌ പ്രിന്‍സിപ്പലായിരുന്ന വൈദ്യവിശാരദ പി.കെ. രാമുണ്ണിമേനോന്‍, വടയക്കാട്ടുകൊച്ചുരാമന്‍ വൈദ്യന്‍, വടക്കേപ്പാട്ട്‌ നാരായണന്‍നായര്‍, കേരളത്തിലെ ആയുര്‍വേദ ഡയറക്‌ടറായിരുന്ന ഡോ.എം.എന്‍. കേശവപിള്ള, സി.ആര്‍. കേശവന്‍വൈദ്യന്‍, സി. ആര്‍. അയ്യപ്പന്‍വൈദ്യന്‍, കാലടിപരമേശ്വരന്‍ പിള്ള, കുമരകം പരമേശ്വരന്‍പിള്ള, വാസുദേവനുണ്ണി എന്നിവര്‍ അപ്രകാരം അവിസ്‌മരണീയരായവരില്‍ ചിലര്‍ മാത്രമാണ്‌. നേരിട്ടും അല്ലാതെയും ആയുര്‍വേദോന്നമനത്തിന്‌ ഗണ്യമായ സംഭാവന നല്‌കിയിട്ടുള്ളവരാണ്‌ കൊച്ചി രാജകുടുംബാംഗങ്ങള്‍.

വൈദ്യവിദ്യാഭ്യാസം. ദീര്‍ഘകാലമായി ഗുരുകുല സമ്പ്രദായത്തില്‍ നടന്നുവന്ന വൈദ്യവിദ്യാഭ്യാസം അംഗീകൃതപാഠശാലകളുടെ ഉദ്‌ഭവശേഷവും രാജ്യത്തില്‍ അങ്ങിങ്ങു നിലനിന്നു. പ്രശസ്‌തഭിഷഗ്വരന്മാരുടെ കീഴില്‍ ക്ലേശപൂര്‍ണമായ ജീവിതം നയിച്ചുകൊണ്ടുള്ള അഭ്യസനം അതിനിപുരണരായ ചികിത്സകന്മാര്‍ പലേടത്തും ഉണ്ടാകാന്‍ സഹായിച്ചു. ഗുരുനാഥന്മാരില്‍ അഷ്‌ടവൈദ്യകുടുംബങ്ങളില്‍പ്പെട്ട പണ്ഡിതന്മാര്‍ പ്രധാനികളായിരുന്നു.

കൊ.വ. 1061-ല്‍ തിരുവനന്തപുരത്ത്‌ ശ്രീ. പരമേശ്വരന്‍ മൂത്തത്‌ ആരംഭിച്ച സ്വകാര്യ ആയുര്‍വേദ പാഠശാല 1064-ല്‍ ഗവണ്‍മെന്റ്‌ ഏറ്റെടുത്ത്‌ നാട്ടുവൈദ്യവകുപ്പിന്റെ കീഴില്‍ നടത്തിവന്നു. അഞ്ചുകൊല്ലത്തെ വൈദ്യവിദ്യാഭ്യാസത്തില്‍ "ലോവര്‍', "ഹയര്‍' എന്ന രണ്ടു പരീക്ഷകളാണുണ്ടായിരുന്നത്‌. 1093-ല്‍ ഈ പാഠശാല കോളജായി ഉയര്‍ത്തപ്പെട്ടു. വൈദ്യശാസ്‌ത്രി, വൈദ്യകലാനിധി, പ്രാഫഷണല്‍ കോഴ്‌സ്‌, ഡി.ഐ.എം. എന്നീ കോഴ്‌സുകള്‍ക്കുശേഷം 1951-ല്‍ ആധുനിക വൈദ്യശാസ്‌ത്രഭാഗങ്ങള്‍ കൂടിച്ചേര്‍ത്ത സങ്കരവൈദ്യസമ്പ്രദായത്തിലുള്ള ഡി.എ.എം. (ഡിപ്ലോമാ) കോഴ്‌സും 1952-ല്‍ ബി.എ.എം. (ഡിഗ്രി) കോഴ്‌സും സര്‍വകലാശാലയുടെ കീഴില്‍ ഏര്‍പ്പെടുത്തി. 1957-ല്‍ ആധുനിക വൈദ്യവിഷയങ്ങള്‍ എടുത്തുമാറ്റി "ശുദ്ധ' ആയുര്‍വേദത്തിലുള്ള പുതിയ ഡി.എ.എം. കോഴ്‌സും, പിന്നീട്‌ ബി.എ.എം. കോഴ്‌സും ആരംഭിച്ചു. ഇന്ന്‌ കേരളസര്‍വകലാശാലയുടെ കീഴില്‍ ബി.എ.എം. കോഴ്‌സുമാത്രമാണുള്ളത്‌.

കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല

കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയോടു ബന്ധപ്പെട്ട്‌ ആര്യവൈദ്യസമാജത്തിന്റെ കീഴില്‍ 1917-ല്‍ കോഴിക്കോട്ട്‌ ആരംഭിച്ച പാഠശാലയില്‍ "ആര്യവൈദ്യന്‍' കോഴ്‌സാണ്‌ നടന്നുവന്നിരുന്നത്‌. പിന്നീട്‌ പാഠശാല കോട്ടയ്‌ക്കലേക്കു മാറ്റുകയും 1957-ല്‍ പുതിയ ഡിപ്ലോമാകോഴ്‌സ്‌ അവിടെ ആരംഭിക്കുന്നതുവരെ ആര്യവൈദ്യന്‍കോഴ്‌സ്‌ തുടര്‍ന്നുവരികയും ചെയ്‌തു. 1972-ല്‍ കോട്ടയ്‌ക്കല്‍ ആയുര്‍വേദകോളജില്‍ കോഴിക്കോട്‌ സര്‍വകലാശാലയുടെ കീഴിലുള്ള ബി.എ.എം. കോഴ്‌സ്‌ ആരംഭിച്ചതോടെ ഡിപ്ലോമാകോഴ്‌സ്‌ ക്രമേണ നിര്‍ത്തലാക്കിവരികയാണ്‌.

ചെറുതുരുത്തിയില്‍ ഗുരുകുലസമ്പ്രദായപ്രകാരം നടന്നുവന്നിരുന്ന കോഴ്‌സ്‌ 1946-ല്‍ "കേരളീയ ആയുര്‍വേദസമാജം' ഏറ്റെടുത്ത്‌ ഷൊര്‍ണൂരില്‍ "വൈദ്യപാദന്‍' കോഴ്‌സ്‌ ഏര്‍പ്പെടുത്തി. 1957-മുതല്‍ ഗവണ്‍മെന്റ്‌ അംഗീകരിച്ച ഡി.എ.എം. ഡിപ്ലോമാ കോഴ്‌സാണ്‌ അവിടെ നടന്നുവരുന്നത്‌.

തൃപ്പൂണിത്തുറ, പട്ടാമ്പി സംസ്‌കൃതപാഠശാലകളില്‍ സംസ്‌കൃതത്തോടൊപ്പം യഥാക്രമം "ആയുര്‍വേദഭൂഷണം', "ആയുര്‍വേദശിരോമണി' എന്നീ കോഴ്‌സുകള്‍ നടന്നുവന്നിരുന്നു. പട്ടാമ്പിയിലെ കോഴ്‌സ്‌ ക്രമേണ നിന്നുപോയി. തൃപ്പൂണിത്തുറയില്‍ സംസ്‌കൃതകോളജില്‍നിന്നു വേറിട്ട്‌ ഒരു ആയുര്‍വേദകോളജ്‌ സ്ഥാപിക്കുകയും പുതിയ ഡിപ്ലോമാകോഴ്‌സ്‌ ആരംഭിക്കുകയും ചെയ്‌തു. 1971-ല്‍ ഇവിടെ കേരള സര്‍വകലാശാലയുടെ കീഴില്‍ പുതിയ ബി.എ.എം. ഡിഗ്രികോഴ്‌സ്‌ ആരംഭിച്ചു.

കണ്ണൂരില്‍ മാധവമെമ്മോറിയല്‍ ആയുര്‍വേദപാഠശാല എന്നൊരു സ്ഥാപനം ഉണ്ടായിരുന്നു. അവിടെ വൈദ്യവിഭൂഷണം എന്ന കോഴ്‌സും തുടര്‍ന്ന്‌ പുതിയ ഡിപ്ലോമാകോഴ്‌സും ആരംഭിച്ചശേഷം ക്രമേണ ആ സ്ഥാപനം നിര്‍ത്തലാക്കപ്പെട്ടു. എറണാകുളത്ത്‌ ഏതാനും കൊല്ലം ഡി.എ.എസ്‌. എന്നൊരു കോഴ്‌സും നടത്തിവന്നിരുന്നു.

മേല്‌പറഞ്ഞവയ്‌ക്കു പുറമേ ശാസ്‌ത്രഭൂഷണം (ആ.), വൈദ്യഭൂഷണം, വ്യത്യസ്‌തവിഷയങ്ങളില്‍ വൈദ്യവിശാരദ, ആയുര്‍വേദശാസ്‌ത്രി, വിദ്വാന്‍ തുടങ്ങിയ കോഴ്‌സുകള്‍ നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഗവണ്‍മെന്റ്‌ കോളജുകളില്‍ കേരളസര്‍വകലാശാലയുടെ കീഴിലുള്ള ബി.എ.എം. കോഴ്‌സും കോട്ടയ്‌ക്കല്‍ കോളജില്‍ കോഴിക്കോട്‌ സര്‍വകലാശാലയുടെ കീഴിലുള്ള ബി.എ.എം. കോഴ്‌സും ഷൊര്‍ണൂര്‍ ആയുര്‍വേദകോളജില്‍ കേരളഗവണ്‍മെന്റ്‌ അംഗീകരിച്ച ഡി.എ.എം. കോഴ്‌സുമാണ്‌ കേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന കോഴ്‌സുകള്‍. 1971 മുതല്‍ തിരുവനന്തപുരം ആയുര്‍വേദകോളജില്‍ മൂന്നു കൊല്ലത്തെ ബിരുദാനന്തരകോഴ്‌സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മറ്റു ചില സ്ഥലങ്ങളിലും വ്യത്യസ്‌ത വിഷയങ്ങളില്‍ ബിരുദാനന്തര കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്‌.

മറ്റുപ്രവര്‍ത്തനങ്ങള്‍. കേരളത്തിന്റെ ആയുര്‍വേദചരിത്രത്തില്‍ സുപ്രധാനമായ ഒരു മാറ്റംവന്നത്‌ ആയുര്‍വേദപാഠശാലകളുടെ ഉദ്‌ഭവത്തോടെയാണ്‌. മറ്റൊരു സുപ്രധാനസംഭവം ഘൃതങ്ങള്‍, തൈലങ്ങള്‍, ഗുളികകള്‍ മുതലായ ഔഷധങ്ങള്‍ തയ്യാറാക്കി വിപണനംചെയ്യുന്ന സമ്പ്രദായത്തില്‍വന്ന മാറ്റമാണ്‌. ആധുനികോപകരണങ്ങളുപയോഗിച്ച്‌ ചുരുങ്ങിയ സമയംകൊണ്ട്‌ വിപുലമായ അളവില്‍ ഔഷധങ്ങള്‍ നിര്‍മിച്ച്‌ കേടുകൂടാതെ വളരെക്കാലം സംരക്ഷിക്കാനും നവീനരീതിയില്‍ സൂക്ഷിക്കാനും സാധിച്ചതോടെ ഔഷധങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും വിദേശങ്ങളിലും എത്തിത്തുടങ്ങി. കമനീയമായ പാത്രങ്ങളിലും ട്യൂബുകളിലും മറ്റുമാക്കി വിപണനം ചെയ്യുന്നതും എങ്ങും ഔഷധങ്ങള്‍ ലഭ്യമായിത്തുടങ്ങിയതും സാരമായ ഒരു പരിവര്‍ത്തനം തന്നെയാണ്‌. ഉയര്‍ന്നനിലവാരം പുലര്‍ത്തി ശാസ്‌ത്രീയരീതിയില്‍ ഔഷധങ്ങള്‍ നിര്‍മിക്കുന്ന അനേകം സ്ഥാപനങ്ങള്‍ സ്വകാര്യഉടമയിലും ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വത്തിലും നടക്കുന്നുണ്ട്‌. ആയുര്‍വേദത്തില്‍ പ്രാവീണ്യം നേടിയ പല കേരളീയരും ഇതരസംസ്ഥാനങ്ങളിലും ശാസ്‌ത്രീയൗഷധങ്ങള്‍ തയ്യാറാക്കി ചികിത്സ നടത്തിവരുന്നുണ്ട്‌. ആയുര്‍വേദോദ്ധാരണത്തിനായി തിരുവനന്തപുരം, തൃശൂര്‍, ചെറുതുരുത്തി, കോട്ടയ്‌ക്കല്‍ മുതലായ സ്ഥലങ്ങളില്‍ വിവിധ ഗവേഷണസ്ഥാപനങ്ങള്‍ നടന്നുവരുന്നു. ഇവയില്‍ കേന്ദ്രസ്ഥാപനം ചെറുതുരുത്തിയിലേതാണ്‌. ആയുര്‍വേദചികിത്സ, ഔഷധനിര്‍മാണം, വിപണനം തുടങ്ങിയ വ്യത്യസ്‌ത തുറകളില്‍, നിയന്ത്രണത്തിനായി ഒരു കൗണ്‍സില്‍ ഉണ്ട്‌. വ്യത്യസ്‌തവിഭാഗത്തില്‍പ്പെട്ട ചികിത്സകന്മാര്‍ അംഗങ്ങളായുള്ള സംഘടനകള്‍ പൊതുതാത്‌പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നു.

നാട്ടുചികിത്സാവകുപ്പിന്റെ കീഴില്‍ രാജ്യത്തിന്റെ നാനാഭാഗത്തും സര്‍ക്കാര്‍വക ആയുര്‍വേദ ഡിസ്‌പന്‍സറികളും ആശുപത്രികളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. കേരളത്തിലെ ആയുര്‍വേദ ചികിത്സാരംഗത്ത്‌ പ്രത്യക്ഷം, ദര്‍ശനം, അനുമാനം, സ്‌പര്‍ശനം എന്നീ രീതിയില്‍ കൗമാരഭൃത്യ (ബാലചികിത്സാക്രമം)യും വ്യക്തി ചികിത്സാരംഗത്തു സ്വസ്‌തവൃത്തിക്കായി ആയുര്‍വേദ ഭക്ഷണക്രമവും, ഋതുചര്യ, ആയുര്‍വേദ രസായനചികിത്സ, പ്രസൂത്രിതന്ത്രങ്ങള്‍, ശാലാക്യതന്ത്രങ്ങള്‍ തുടങ്ങിയവയും ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചുള്ള രസായനതെറാപ്പിയും നടത്തിവരുന്നു. വസ്‌തികര്‍മ, നാസ്യകര്‍മ, രക്തമോക്ഷതെറാപ്പി, വമനചികിത്സ, വിരേചനതെറാപ്പി തുടങ്ങിയവയും ഈ കാലഘട്ടത്തില്‍ വ്യാപകമായി പ്രചാരത്തിലുണ്ട്‌. ആധുനികജീവിതക്രമത്തില്‍ ആഹാരനിയന്ത്രണത്തിലൂടെയും പഞ്ചഭൂതങ്ങളുടെ തുലനാവസ്ഥ ക്രമീകരിച്ചു ആരോഗ്യം പരിപാലിക്കുന്നതിലൂടെയും ഇക്കാലത്ത്‌ വര്‍ധിച്ചുവരുന്ന പ്രമേഹം, ഹൃദയാഘാതം, തലച്ചോറിലെ രക്തസ്രാവം എന്നിവ വളരെയേറെ നിയന്ത്രണ വിധേയമാക്കുന്നതിന്‌ ആയുര്‍വേദത്തിന്‌ ഒരളവുവരെ സാധിക്കുന്നുണ്ട്‌.

(ഡോ.പി.എ. രവീന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍