This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിസെമിറ്റിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:38, 2 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആന്റിസെമിറ്റിസം

Antisemitism

സെമിറ്റിക്ക്‌ ജനതയോടുള്ള വിദ്വേഷം എന്ന്‌ അർഥം വരുന്ന ഈ പദം ഇപ്പോള്‍ യഹൂദവിരോധം എന്ന വിവക്ഷയിലാണ്‌ പ്രചാരത്തിലിരിക്കുന്നത്‌. യഹൂദവിരോധത്തിന്‌ ചരിത്രകാലത്തോളം പഴക്കമുണ്ടെങ്കിലും 19-ാം ശ.-ത്തിലാണ്‌ ആന്റിസെമിറ്റിസം എന്ന വാക്കു പ്രയോഗിക്കപ്പെട്ടുതുടങ്ങിയത്‌. 1860-ൽ ആസ്‌ട്രിയന്‍ ജ്യൂയിഷ്‌ പണ്ഡിതനായ മോറിസ്‌ സ്റ്റൈന്‍ഷ്‌നൈസർ ആണ്‌ ആന്റിസെമിറ്റിക്ക്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചതെന്ന്‌ കരുതുന്നു. ജൂതർക്കെതിരായ മനോഭാവങ്ങള്‍, മിത്തുകള്‍, ഫോക്‌ലോർ, ആശയങ്ങള്‍, ഭാവനങ്ങള്‍, പ്രവർത്തനങ്ങള്‍, സാമൂഹികവും നിയമപരവുമായ വിവേചനങ്ങള്‍, രാഷ്‌ട്രീയ പ്രവർത്തനം, സംഘിടതവും പ്രവർത്തനങ്ങള്‍, സ്റ്റേറ്റിന്റെ ആക്രമണങ്ങള്‍ തുടങ്ങിയവയെല്ലാം ആന്റിസെമിറ്റിസം എന്നു വിളിക്കപ്പെടുന്നു. സമകാലിക സമൂഹത്തിൽ പൊതു ജീവിതത്തിലും, തൊഴിലിടങ്ങളിലും, വിദ്യാഭ്യാസസ്ഥാപനങ്ങളിലും മാധ്യമങ്ങളിലും മറ്റും ജൂതവംശജർ നേരിടുന്ന വിവേചനങ്ങളും ഈ പദംകൊണ്ട്‌ സൂചിപ്പിക്കപ്പെടുന്നു. ക്രിസ്‌തുവിന്റെ ജനനത്തിന്‌ 400 വർഷം മുമ്പ്‌ നൈൽനദിക്കരയിലെ ഒരു യഹൂദക്ഷേത്രം ഏതാനും ഈജിപ്‌ഷ്യന്‍ പുരോഹിതന്മാർ നശിപ്പിച്ചതാണ്‌ യഹൂദവിരോധചരിത്രത്തിലെ ആദ്യസംഭവമായി അറിയപ്പെടുന്നത്‌, കുറഞ്ഞപക്ഷം ഇസ്രയേലിലെ യഹൂദരോടുള്ള ശത്രുതയുടെ ചരിത്രത്തിൽ. ബഹുദൈവ വിശ്വാസികളായ ഗ്രീക്കുകാർ ഏകദൈവ വിശ്വാസികളായ യഹൂദരെ എതിർക്കുകയും അക്രമിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇവർ ക്രിസ്‌തുവിനെ വധിച്ചവരായതുകൊണ്ട്‌ കൊല്ലപ്പെടാനും അപമാനിക്കപ്പെടാനും ദൈവത്താൽ വിധിക്കപ്പെട്ടവരാണെന്ന്‌ ക്രസ്‌തവ ഭരണാധികാരികള്‍ കരുതി. അതുകൊണ്ട്‌ തന്നെയാവാം ലോകത്താകമാനം ഇവർക്ക്‌ ആക്രമണങ്ങളും, ഉന്മൂലനങ്ങളും നേരിടേണ്ടിവന്നത്‌.

നാസി ക്യാമ്പിലെ ജൂത കൂട്ടക്കൊലയുടെ ഒരു ദൃശ്യം

ഗ്രീക്കുകാർ യഹൂദരെ എതിർത്തുപോന്നിരുന്നു. യഹൂദരുടെ ആചാരനുഷ്‌ഠാനങ്ങള്‍ പൊതുവേ ഗർഹണീയമാണെന്ന്‌ ടാസിറ്റസ്‌ പ്രസ്‌താവിച്ചു. യഹൂദർ പരസ്‌പരം കൂറുള്ളവരാണെങ്കിലും മറ്റു ജനതകളുമായി അവർ കടുത്ത ശത്രുത പുലർത്തുന്നവരാണെന്ന്‌ ടാസിറ്റസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. യഹൂദരുടെ മതാനുഷ്‌ഠാനങ്ങള്‍ ഗർഹണീയമാണെന്നു കരുതിയവർ വേറെയുമുണ്ട്‌. ഗ്രീക്കു ജീവചരിത്രകാരനായ പ്ലശ്ശൂട്ടാർക്ക്‌ (എ.ഡി. 1-ാം ശ.) പറയുന്നത്‌, പന്നിയെ ആരാധിക്കുന്നതുകൊണ്ടാണ്‌ യഹൂദർ പന്നിമാംസം കഴിക്കാത്തതെന്നാണ്‌. പന്നിമാംസഭോജനത്തെ സുന്നത്തുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കാനാണ്‌ സ്റ്റ്രാബോ (ബി.സി. 63-എ.ഡി. 19) എന്ന ഗ്രന്ഥകാരന്‍ താത്‌പര്യം കാണിച്ചത്‌. യഹൂദർ ശിശുക്കളുടെ രക്തം കുടിക്കുന്നവരാണെന്ന്‌ ഏപ്പിയന്‍ (എ.ഡി. 2-ാം ശ.) എന്ന യവനചരിത്രകാരന്‍ അധിക്ഷേപിച്ചു. അവരുടെ സാബത്ത്‌ (Sabbath) ദിനാചരണത്തിന്‌ അദ്ദേഹം ഒരു പുതിയ വ്യാഖ്യാനം നല്‌കി. ഈജിപ്‌തിൽ നിന്നു മഹാപ്രസ്ഥാനം ചെയ്‌ത യഹൂദർക്ക്‌ നാഭിയിൽ മുഴകള്‍ വന്നു. ആറുദിവസത്തെ ക്ലേശകരമായ യാത്രയ്‌ക്കുശേഷം അവർ ജൂഡിയായിൽ വിശ്രമിച്ചു. ഏഴാംദിവസത്തിന്‌ അവർ സാബട്ടണ്‍ (Sabbaton) എന്നു പേരിട്ടു. ഇതാണ്‌ അവരുടെ സാബത്ത്‌. നാഭീരോഗത്തിന്‌ ഈജിപ്‌ഷ്യന്‍ ഭാഷയിൽ സാബോ (Sabbo) എന്നാണ്‌ പറയുന്നത്‌.

ജൂത യുവാവിനെയും കുട്ടിയേയും വെടിവെച്ചു കൊല്ലുന്ന നാസി പടയാളി

ഗ്രീക്കുകാരും റോമാക്കാരും യഹൂദവിരോധികളായിരുന്നുവെങ്കിലും അവർ യഹൂദമതത്തെ അപ്പാടെ നശിപ്പിക്കാന്‍ ഒരുങ്ങിയില്ല. കോണ്‍സ്റ്റന്റൈന്‍ ചക്രവർത്തി 312-ൽ ക്രിസ്‌തുമതം സ്വീകരിച്ചതോടെയാണ്‌ യഹൂദ വിരോധം ശക്തിയാർജിച്ചത്‌. ക്രിസ്‌തുവർഷത്തിന്റെ ആദ്യത്തെ രണ്ടുശതകങ്ങള്‍ യഹൂദചരിത്രത്തിൽ ഒരു സമ്മിശ്രകാലഘട്ടമായിരുന്നു എന്നു പറയാം; ഇക്കാലത്ത്‌ യഹൂദനിയമങ്ങള്‍ നിരോധിക്കപ്പെട്ടു; യഹൂദപണ്ഡിതന്മാർ വിദ്യാർഥികളെ കാണുകയോ പഠിപ്പിക്കുകയോ പാടില്ലെന്നു വിധിക്കപ്പെട്ടു. എന്നാൽ എ.ഡി. 212-ൽ കാരക്കല്ല യഹൂദർക്കു പൂർണപൗരത്വം നല്‌കി. അലക്‌സാണ്ടർ സിവറസിന്റെ (ഭ.കാ. 222-235) കാലമായപ്പോഴേക്കും യഹൂദമതം അംഗീകരിക്കപ്പെട്ടു. കോണ്‍സ്റ്റന്റൈന്‍ ചക്രവർത്തിയുടെ പിന്‍ഗാമികളുടെ കാലത്ത്‌ റോമാസാമ്രാജ്യത്തിൽ യഹൂദരുടെ നില മെച്ചപ്പെട്ടു. മരണശിക്ഷയ്‌ക്കു വിധേയരാകുന്ന ക്രിസ്‌ത്യാനികളെ യഹൂദമതത്തിലേക്കു പരിവർത്തനം ചെയ്‌തുവന്ന സമ്പ്രദായം അവസാനിപ്പിച്ചു. എങ്കിലും ക്രിസ്‌തുമതം സ്വീകരിക്കാന്‍ യഹൂദരെ പ്രരിപ്പിക്കുകയും അവരുടെ മേൽ ബലപ്രയോഗം നടത്തുകയും ചെയ്‌തുപോന്നു. അഞ്ചും ആറും ശ.-ങ്ങളിൽ നിർമിക്കപ്പെട്ട നിയമങ്ങള്‍ യഹൂദരെ അധികാരസ്ഥാനങ്ങളിൽനിന്ന്‌ ഒഴിച്ചുനിറുത്തി. യഹൂദരും ക്രിസ്‌ത്യാനികളും തമ്മിൽ വിവാഹബന്ധത്തിൽ ഏർപ്പെടാന്‍ പാടില്ലെന്നു വിധിച്ചു. സാമൂഹിക സംസർഗംപോലും യഹൂദർക്ക്‌ നിരോധിക്കപ്പെട്ടു. യഹൂദജനത ആക്രമണങ്ങളെയും കൂട്ടക്കൊലകളെയും അതിജീവിച്ചുവെന്നത്‌ ഒരു അദ്‌ഭുതമാണ്‌. ഫ്രാന്‍സ്‌, ഇറ്റലി, സ്‌പെയിന്‍, ബൈസാന്തിയം എന്നിവിടങ്ങളിൽ അവരുടെ സംസ്‌കാരം നിലനിന്നുപോന്നു. മാത്രമല്ല, 11-ാം ശ.-ത്തിൽ അവർ സ്‌പെയിനിൽ ഏറെ അഭിവൃദ്ധിപ്പെടുകയും ചെയ്‌തു. തുടർന്ന്‌ 15-ാം ശ. വരെ സ്‌പെയിനിലെ യഹൂദർ പ്രത്യേകമായ സ്വാതന്ത്യ്രങ്ങളും ആനുകൂല്യങ്ങളും അനുഭവിച്ചുപോന്നു. ഇസ്‌ലാം ഭരണമാണ്‌ ഇതിനു സഹായിച്ചത്‌. അറബിസംസ്‌കാരവും യഹൂദസംസ്‌കാരവും സംയോജിക്കുകയും തത്‌ഫലമായി വാനശാസ്‌ത്രം, ഭൗതികം, ഗണിതശാസ്‌ത്രം മുതലായ വിജ്ഞാനമേഖലകളിൽ അദ്‌ഭുതകരമായ പുരോഗതി ഉണ്ടാകുകയും ചെയ്‌തു. സ്‌പെയിനിലേതുപോലെയായിരുന്നില്ല മറ്റു രാജ്യങ്ങളിലെ സ്ഥിതി. അവിടങ്ങളിൽ യഹൂദസമുദായം ഒട്ടേറെ വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിക്കൊണ്ടിരുന്നു. ഫ്രാന്‍സിലും ജർമനിയിലുമാണ്‌ ഏറ്റവും കടുത്ത ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നത്‌. 10-ാം ശ.-ത്തിലെ കുരിശുയുദ്ധം യഹൂദരുടെ കൂട്ടക്കൊലകള്‍ക്കു സാക്ഷ്യം വഹിച്ചു. മധ്യകാലഘട്ടത്തിലെ സ്ഥിതിയും ഏറെ ദയനീയമായിരുന്നു. യഹൂദർക്ക്‌ എല്ലാവിധത്തിലും ഭ്രഷ്‌ട്‌ കല്‌പിക്കപ്പെട്ടു. യഹൂദരുമായി സാമൂഹിക സംസർഗം ചെയ്യാന്‍ ക്രിസ്‌ത്യാനികളെ അനുവദിച്ചില്ല. യഹൂദർക്ക്‌ ഗവണ്മെന്റിൽ ഉദ്യോഗം സ്വീകരിക്കാന്‍ അർഹതയില്ലെന്നും അവർ ക്രിസ്‌ത്യാനികളെ ജോലിക്കാരായി വയ്‌ക്കുന്നതു കുറ്റകരമാണെന്നും പ്രഖ്യാപിക്കപ്പെട്ടു. ഈസ്റ്റർ ആഘോഷിക്കുന്ന ആഴ്‌ച മുഴുവന്‍ അവർക്ക്‌ വീട്ടിനു വെളിയിൽ കടക്കാന്‍പോലും അനുവാദം ഇല്ലായിരുന്നു. യഹൂദർ മഞ്ഞനിറത്തിലൊരു ബാഡ്‌ജ്‌ ധരിച്ചുനടക്കേണ്ടതാണെന്നും നിയമം അനുശാസിച്ചു.

ഇംഗ്ലണ്ടിലെ യഹൂദർ 1290-ൽ നാടുകടത്തപ്പെട്ടു. ഫ്രാന്‍സിലെ യഹൂദർ ഏറിയകൂറും കൂട്ടക്കുരുതിക്കിരയാക്കപ്പെട്ടു. ശേഷിച്ചവർ 1394-ൽ ബഹിഷ്‌കൃതരായി. ജർമനിയിൽ യഹൂദർ രാജ്യത്തിലെ അടിയാളന്മാരായി തരം താഴ്‌ത്തപ്പെട്ടു. അവരുടെ മേൽ ഭാരിച്ച നികുതികള്‍ ഏർപ്പെടുത്തി. 16-ാം ശ.-ത്തിൽ സ്‌പെയിനിൽനിന്ന്‌ അറബികള്‍ ബഹിഷ്‌കൃതരായതോടെ അവിടെയും യഹൂദ പീഡനം ശക്തിപ്പെട്ടു. മധ്യകാലഘട്ടത്തിലെ യഹൂദപീഡനത്തിനു മുഖ്യകാരണം മതമായിരുന്നു. യഹൂദപീഡനത്തിനു ദൈവികമായ അംഗീകാരം സിദ്ധിച്ചിരുന്നു എന്നായിരുന്നു ക്രിസ്‌തീയ വിശ്വാസികളുടെ ധാരണ. മതനവീകരണകാലത്ത്‌ കത്തോലിക്കർ കരുതിയത്‌ പ്രൊട്ടസ്റ്റാന്റിസം പള്ളിക്കെതിരായി യഹൂദർ നടത്തിയ ഗൂഢാലോചനയായിരുന്നുവെന്നാണ്‌. എന്നാൽ മതനവീകരണപ്രസ്ഥാനക്കാർപോലും യഹൂദവിദ്വേഷത്തിൽനിന്ന്‌ ഒഴിഞ്ഞുനിന്നില്ല. അവരും യഹൂദ നിർമാർജനത്തിന്‌ ആകുന്നതൊക്കെ ചെയ്‌തു. ക്രിസ്‌തുവിന്റെ മരണത്തിന്‌ യഹൂദരാണ്‌ ഉത്തരവാദികള്‍; അവർ ക്രസ്‌തവശിശുക്കളുടെ രക്തം കുടിക്കുന്നവരാണ്‌; ക്രസ്‌തവസ്‌ത്രീകളെ മാനഭംഗപ്പെടുത്തുന്നവരാണ്‌-അതിനാൽ അവരെ നശിപ്പിക്കുക പുണ്യകർമമാണ്‌ എന്നെല്ലാം കത്തോലിക്കരെപ്പോലെതന്നെ പ്രൊട്ടസ്റ്റന്റുകാരും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തു. 17-ാം ശതകാന്ത്യത്തോടെ യൂറോപ്പിലെ മിക്ക രാജ്യങ്ങളിൽനിന്നും യഹൂദർ നാടുകടത്തപ്പെട്ടു. ശേഷിച്ച യഹൂദർക്കു നിരന്തരമായ യാതനകള്‍ അനുഭവിക്കേണ്ടിവന്നു. 18-ാം ശ.-ത്തിൽ യൂറോപ്പിലെ യഹൂദരുടെ നില മെച്ചപ്പെട്ടു. വിപ്ലശ്ശവത്തിന്റെ ഫലമായി ഫ്രാന്‍സിൽ നിലവിൽവന്ന ദേശീയ അസംബ്ലി യഹൂദർക്ക്‌ തുല്യപൗരത്വം നല്‌കി. ജർമനിയിലും അവർക്കു പൗരാവകാശം ലഭിച്ചു. റഷ്യയിലെ യഹൂദരിൽ ഭൂരിഭാഗവും പശ്ചിമ യൂറോപ്പിലേക്കു നീങ്ങി. അവശേഷിച്ചവർ സാറിസ്റ്റു ഭരണത്തിന്റെ നിഷ്‌ഠൂരതകള്‍ക്കിരയായിത്തീർന്നു.

ഒന്നാം ലോകയുദ്ധത്തിനുശേഷം യൂറോപ്പിലെ യഹൂദചരിത്രത്തിൽ ഒരു പുതിയ യുഗം ഉദയം ചെയ്‌തു. വെഴ്‌സയിൽ ഉടമ്പടിപ്രകാരം പൂർവയൂറോപ്പിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരികാവകാശങ്ങള്‍ ഉറപ്പുചെയ്യപ്പെട്ടു. 1917-ലെ ബാൽഫോർ പ്രഖ്യാപനം പലസ്‌തീനിൽ ഒരു യഹൂദരാഷ്‌ട്രം സ്ഥാപിക്കുന്നതിനെ അനൂകൂലിക്കുകയും ചെയ്‌തു. എന്നാൽ യഹൂദരാഷ്‌ട്രം സംസ്ഥാപിതമാകാന്‍ വീണ്ടും മുപ്പതു വർഷങ്ങള്‍ കഴിയേണ്ടിവന്നു (1948). ഇതിനിടയ്‌ക്കാണ്‌ ഹിറ്റ്‌ലറുടെ നാസിപ്പട 60 ലക്ഷത്തിലേറെ യഹൂദരെ കുരുതികഴിച്ചത്‌. ജർമനിയും ലോകവും ഭരിക്കാന്‍ യോഗ്യരായ ഏകവംശം "ജർമന്‍ ആര്യവംശ'മാണെന്നും യഹൂദന്മാർ ആര്യവംശപുരോഗതിയുടെ ശത്രുക്കളാണെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ കൂട്ടകുരുതികളൊക്കെയും നടന്നത്‌. നോ: നാസിസം യഹൂദവിദ്വേഷം ഇന്നു താരതമ്യേന കുറവാണ്‌. മാനവരാശിയുടെ സംസ്‌കാരവും യുക്തിബോധവും സഹിഷ്‌ണുതാബോധവും അഭിവൃദ്ധിപ്പെടുന്നതാണ്‌ കാരണം. ഇസ്രായേലിന്റെ രൂപീകരണത്തിനുശേഷവും തുടരുന്ന പലസ്‌തീന്‍-ജറുസലേം പ്രശ്‌നങ്ങളുടെ വേരുകള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസങ്ങളിലും, ചരിത്രത്തിലും ആഴ്‌ന്നിറങ്ങിയിട്ടുണ്ട്‌. സിയോണിസം മുസ്‌ലിം വിരുദ്ധതയായും, മനുഷ്യത്വ രഹിതമായ ക്രൂരതയായും പലസ്‌തീനിൽ ഇന്ന്‌ പ്രകടമാവുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍