This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റണി, മാർക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:38, 2 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആന്റണി, മാർക്ക്‌

Anthony, Mark

റോമന്‍ വാഗ്മിയും യോദ്ധാവും. ബി.സി. 83-നോടടുപ്പിച്ച്‌ ജനിച്ചു. പിതാവിന്റെയും പിതാമഹന്റെയും പേര്‌ മാർക്ക്‌ ആന്റണി എന്നുതന്നെയായിരുന്നു. അന്റോണിയസ്‌ മാർക്കസ്‌ എന്ന പേരിലും അറിയപ്പെടുന്ന അദ്ദേഹം ഈജിപ്‌ത്‌, സിറിയ എന്നീ രാജ്യങ്ങളിലെ സൈന്യസേവനത്തിലൂടെ പ്രശസ്‌തനായിത്തീർന്നു. കുറച്ചുകാലം ജൂലിയസ്‌ സീസറുമായി അഭിപ്രായഭിന്നതയിലായിരുന്നു; എങ്കിലും പിന്നീട്‌ അവർ ഉറ്റമിത്രങ്ങളായിത്തീർന്നു. ബി.സി. 44-ൽ ആന്റണി കോണ്‍സലായി. ജൂലിയസ്‌ സീസറെ ബ്രൂട്ടസ്‌ പ്രഭൃതികള്‍ വധിച്ചപ്പോള്‍ ഘാതകന്മാർക്കെതിരെ റോമന്‍ജനതയെ അണിനിരത്താന്‍ ആന്റണിക്കു കഴിഞ്ഞത്‌ തന്റെ പ്രഭാഷണചാതുരികൊണ്ടായിരുന്നു. സീസറിന്റെ വധത്തെത്തുടർന്ന്‌ അധികാരത്തിൽ വന്ന അഗസ്റ്റസിനെ (ഒക്‌ടേവിയന്‍) ആദ്യകാലങ്ങളിൽ ആന്റണി ഇഷ്‌ടപ്പെട്ടിരുന്നില്ല. സെനറ്റംഗങ്ങളുടെ സഹായത്തോടെ ബി.സി. 43-ൽ മ്യൂട്ടിനയിൽ വച്ച്‌ അഗസ്റ്റസ്‌ ആന്റണിയെ തോല്‌പിച്ചു; അതിനെത്തുടർന്ന്‌ അവർ രഞ്‌ജിപ്പിലെത്തി. അഗസ്റ്റസും ആന്റണിയും ലെപ്പിഡസും കൂടിച്ചേർന്ന ത്രിനായകനേതൃത്വം റോം ഭരിക്കാന്‍ തുടങ്ങി. ലെപ്പിഡസിന്റെ നിര്യാണാനന്തരം റോമന്‍ഭരണം ആന്റണിയുടെയും അഗസ്റ്റസിന്റെയും കരങ്ങളിലായി. ബി.സി. 43 മുതൽ 33 വരെ ഈ ഭരണം നിർവിഘ്‌നം നിലനിന്നു. ആന്റണിയും അഗസ്റ്റസും കൂടി ഫിലിപ്പിയുദ്ധത്തിൽ (ബി.സി. 42) ബ്രൂട്ടസിനെയും കാഷ്യസിനെയും തോല്‌പിച്ചു. ആന്റണി റോമാസാമ്രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളും അഗസ്റ്റസ്‌ പടിഞ്ഞാറന്‍ പ്രദേശങ്ങളുമാണ്‌ ഭരിച്ചിരുന്നത്‌. ഈ കാലഘട്ടത്തിലാണ്‌ ആന്റണി വിശ്വസുന്ദരിയായ ക്ലിയോപാട്രയെ കണ്ടെത്തിയതും പ്രമിച്ചതും. മാർക്ക്‌ ആന്റണിയുടെ ആദ്യഭാര്യയായ ഫാൽവിയ അന്തരിച്ചതിനെത്തുടർന്ന്‌ അഗസ്റ്റസിന്റെ സഹോദരിയായ ഒക്‌ടോവിയയെ അദ്ദേഹം വിവാഹം കഴിച്ചു. ഈ വിവാഹം മൂലം ആന്റണിയും അഗസ്റ്റസും (ഒക്‌ടേവിയനും) തമ്മിലുള്ള ബന്ധം സുദൃഢമാവുകയും ആന്റണി കിഴക്കന്‍ പ്രാവിന്‍സുകളിലെ യഥാർഥഭരണാധികാരിയായിത്തീരുകയും ചെയ്‌തു. മെസപ്പൊട്ടേമിയയിലെ പാർഥിയന്മാരുമായി ആന്റണി യുദ്ധത്തിലേർപ്പെട്ടെങ്കിലും വിജയിച്ചില്ല. അധികം താമസിയാതെ ആന്റണിയും അഗസ്റ്റസും തമ്മിൽ മത്സരിക്കാനിടയായി; ബി.സി. 37-ൽ സെനറ്റ്‌ വീണ്ടും ആന്റണിക്കു കിഴക്കന്‍ പ്രദേശങ്ങള്‍ ഭരിക്കാന്‍ അവകാശം നല്‌കി. പക്ഷേ, ക്ലിയോപാട്രയുമായുള്ള സമ്പർക്കവും അഗസ്റ്റസുമായുള്ള അകൽച്ചയും മൂലം സെനറ്റ്‌ പിന്നീട്‌ ആന്റണിക്കെതിരായി തിരിഞ്ഞു. ആന്റണി ക്ലിയോപാട്രയ്‌ക്ക്‌ ചില ഭൂഭാഗങ്ങള്‍ കാഴ്‌ചവച്ചത്‌ സെനറ്റിനെ കൂടുതൽ ചൊടിപ്പിച്ചു. ഇതിനെത്തുടർന്ന്‌ സെനറ്റ്‌ ക്ലിയോപാട്രയ്‌ക്കും ആന്റണിക്കും എതിരായി യുദ്ധം പ്രഖ്യാപിച്ചു. ആന്റണിയും ക്ലിയോപാട്രയും വമ്പിച്ച സൈന്യസന്നാഹത്തോടെ ഗ്രീസിന്റെ പശ്ചിമഭാഗത്തുള്ള ആക്‌റ്റിയത്തിൽ നിലയുറപ്പിച്ചു. ഇറ്റലി ആക്രമിക്കാനായിരുന്നു പദ്ധതി. എന്നാൽ ഒക്‌ടേവിയനും അഗ്രിപ്പയും കൂടി ആക്‌റ്റിയത്തിൽ വച്ചുതന്നെ ആന്റണി-ക്ലിയോപാട്രമാരുടെ സൈന്യത്തെ തടഞ്ഞുനിറുത്തി. ബി.സി. 31-ലെ നാവിക യുദ്ധത്തെത്തുടർന്ന്‌ ആന്റണിയും ക്ലിയോപാട്രയും ഈജിപ്‌തിലേക്കു കടന്നു. അഗസ്റ്റസ്‌ അവരെ പിന്തുടർന്ന്‌ ഈജിപ്‌തിലെത്തി (ബി.സി. 30). ക്ലിയോപാട്ര മരിച്ചുപോയി എന്ന കിംവദന്തിയെത്തുടർന്ന്‌ ആന്റണി ആങ്ങഹത്യ ചെയ്‌തു. ആന്റണിയുടെ വീരസാഹസികകൃത്യങ്ങളെ ആസ്‌പദമാക്കി ആന്റണിയും ക്‌ളിയോപാട്രയും, ജൂലിയസ്‌ സീസർ എന്നീ കൃതികള്‍ ഷെയ്‌ക്‌സ്‌പിയറും, എല്ലാം പ്രമത്തിനുവേണ്ടി (All For Love) എന്ന കാവ്യം ഡ്രഡനും രചിച്ചിട്ടുണ്ട്‌. നോ: അഗസ്റ്റസ്‌; അഗ്രിപ്പ്‌: ക്‌ളിയോപാട്ര

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍