This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്ധ്രപ്രദേശ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:49, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ആന്ധ്രപ്രദേശ്‌

ആന്ധ്രപ്രദേശ്‌

ഇന്ത്യാ റിപ്പബ്ലിക്കിലെ ഒരു സംസ്ഥാനം. തെലുഗുഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി സംസ്ഥാന പുനഃസംഘടനാ നിയമമനുസരിച്ച്‌ 1956 ന. 1-ന്‌ രൂപവത്‌കരിക്കപ്പെട്ടതാണ്‌ ഇപ്പോഴത്തെ ആന്ധ്രപ്രദേശ്‌. വലുപ്പത്തിലും ജനസംഖ്യയിലും അഞ്ചാം സ്ഥാനമാണ്‌ ഈ സംസ്ഥാനത്തിനുള്ളത്‌. ഇന്ത്യാ ഉപദ്വീപിന്റെ തെക്കു കിഴക്കു ഭാഗത്തു സ്ഥിതിചെയ്യുന്ന ആന്ധ്രപ്രദേശ്‌ വ. അക്ഷാ. 12o 34' മുതല്‍ 19o 54' വരെയും കി. രേഖാ. 76o 50' മുതല്‍ 84o 50' വരെയും വ്യാപിച്ചുകിടക്കുന്നു. വടക്ക്‌ ഒറീസ, ഛത്തീസ്‌ഗഢ്‌, വ. പടിഞ്ഞാറ്‌ മഹാരാഷ്‌ട്ര, പടിഞ്ഞാറ്‌ കര്‍ണാടകം, തെക്ക്‌ തമിഴ്‌നാട്‌ എന്നിവയാണ്‌ അയല്‍ സംസ്ഥാനങ്ങള്‍. കിഴക്കതിര്‌ ബംഗാള്‍ ഉള്‍ക്കടലാണ്‌. ഈ സംസ്ഥാനത്തില്‍പ്പെട്ട തടരേഖയുടെ ദൈര്‍ഘ്യം 974 കി.മീ. ആണ്‌. ഗോദാവരി, കൃഷ്‌ണ എന്നീ നദീമുഖങ്ങളൊഴിച്ചാല്‍ തടരേഖ പൊതുവേ വളവും തിരിവും ഇല്ലാതെ ഋജുവായി കാണപ്പെടുന്നു. വിശാഖപട്ടണം മാത്രമാണ്‌ പ്രകൃതിദത്ത തുറമുഖമായി വിശേഷിപ്പിക്കാവുന്നത്‌. കാക്കിനാട, മച്ച്‌ലീപട്ടണം എന്നീ ഇടത്തരം തുറമുഖങ്ങളും മറ്റ്‌ ഏഴ്‌ നൗകാശയങ്ങളും സംസ്ഥാനാതിര്‍ത്തിയില്‍പ്പെടുന്നു. കടല്‍മാര്‍ഗവും കരമാര്‍ഗവും സുഗമമായി സമ്പര്‍ക്കം പുലര്‍ത്താവുന്ന ഒരു സ്ഥിതിയാണ്‌ ആന്ധ്രപ്രദേശിനുള്ളത്‌. വിസ്‌തീര്‍ണം: 2,75,069 ച. കി.മീ.; ജനസംഖ്യ: 7,61,11,243 (2001); തലസ്ഥാനം: ഹൈദരാബാദ്‌.

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂവിജ്ഞാനം

ഷിസ്റ്റ്‌ ശിലകള്‍ക്ക്‌ പ്രാമുഖ്യമുള്ളതും സാമ്പത്തിക പ്രാധാന്യമുള്ള അനേകം ധാതുനിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ പഴക്കമേറിയ ധാര്‍വാര്‍ ശിലാക്രമം സംസ്ഥാനത്തിന്റെ ഒട്ടുമുക്കാലും പ്രദേശങ്ങളില്‍ വ്യാപിച്ചുകാണുന്നു. ധാര്‍വാര്‍ ശിലകളെക്കാള്‍ പ്രായംകുറഞ്ഞ പുരാണശിലാക്രമത്തില്‍ അവസാദ ശിലകള്‍ക്കാണ്‌ പ്രാമുഖ്യമുള്ളത്‌; ജീവാശ്‌മരഹിതങ്ങളായ ഈ ഊറല്‌പാറകള്‍ക്കിടയില്‍നിന്ന്‌ പ്രസിദ്ധമായ ഗോല്‍ക്കൊണ്ട വജ്രങ്ങള്‍ ലഭിക്കുന്നു. "കടപ്പാഫലകം' എന്നറിയപ്പെടുന്ന വിശേഷയിനം ശിലകളും ചുച്ചാമ്പുകല്ലും പുരാണാവ്യൂഹത്തില്‍പ്പെടുന്നു. ഗോദാവരി-പ്രണീത നദീതടങ്ങളില്‍ പതിനഞ്ചിലേറെ കി.മീ. വീതിയില്‍ കി.മീറ്ററുകളോളം വ്യാപിച്ചുകാണുന്ന പാറയടരുകളാണ്‌ ഗോണ്ട്‌വാനാശിലാക്രമം. കൊത്തഗൂഡം, സിംഗരേണി, പാണ്ടൂര്‍ തുടങ്ങിയ വമ്പിച്ച കല്‌ക്കരി നിക്ഷേപങ്ങള്‍ ഇതില്‍പ്പെടുന്നു. ഗോദാവരി ജില്ലയില്‍ തുടങ്ങി വ.പ. ദിശയില്‍ തെലുങ്കാനാ പ്രദേശത്ത്‌ വ്യാപിച്ചുകാണുന്ന "ഡെക്കാണ്‍ട്രാപ്പ്‌' ആണ്‌ മറ്റൊരു ശിലാവ്യൂഹം. സിലിക്കയ്‌ക്കു പ്രാമുഖ്യമുള്ള സംരചനയാണ്‌ ഇവയ്‌ക്കുള്ളത്‌. അങ്ങിങ്ങായി മാത്രം ചുച്ചാമ്പുകല്ലും അവസ്ഥിതമായിരിക്കുന്നു. നദീമുഖങ്ങളില്‍ ടെര്‍ഷ്യറിയുഗത്തിലെ ശിലാസമൂഹങ്ങളാണുള്ളത്‌; ഗോദാവരി ജില്ലയിലെ ഇത്തരം ശിലകള്‍ക്കിടയില്‍ ലിഗ്നൈറ്റ്‌, പ്രകൃതിവാതക നിക്ഷേപങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു.

അപവാഹം

ആന്ധ്രപ്രദേശിലെ എല്ലാ നദികളും പശ്ചിമഘട്ടങ്ങളില്‍ നിന്നുദ്‌ഭവിച്ച്‌ കിഴക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നവയാണ്‌. കാലവര്‍ഷങ്ങളാല്‍ പോഷിപ്പിക്കപ്പെടുന്ന ഇവയില്‍ മഴയില്ലാത്ത അവസരങ്ങളില്‍ വെള്ളം കുറയുന്നു. ഏറ്റവും വലിയ നദികളായ ഗോദാവരിയും കൃഷ്‌ണയും മാത്രം എല്ലാ മാസങ്ങളിലും വറ്റാതൊഴുകുന്നു. തെ. ഇന്ത്യയിലെ ഏറ്റവും വലിയ നദി ഗോദാവരി (1,440 കി.മീ.)ആണ്‌. ഈ നദിക്ക്‌ പ്രണീത, മഞ്‌ജീര, ശബരി, പെണ്‍ഗംഗ, ശീലേരു തുടങ്ങി 21 പോഷകനദികളുണ്ട്‌. സംസ്ഥാനത്തിന്റെ ഹൃദയഭാഗത്തുകൂടി പ്രവഹിക്കുന്ന കൃഷ്‌ണാ നദിയില്‍ (1,280 കി.മീ.) 19 പോഷകനദികള്‍ ഒഴുകിച്ചേരുന്നു; തുംഗഭദ്ര, മൂസി എന്നിവയാണ്‌ ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവ. മൂസി നദിയില്‍ ഹൈദരാബാദിനടുത്ത്‌ അണക്കെട്ടുണ്ട്‌. തുംഗഭദ്രയിലെ അണക്കെട്ട്‌ കര്‍ണാടകസംസ്ഥാനത്തിനുള്ളിലാണ്‌. ഗോദാവരിയെയും കൃഷ്‌ണയെയും കൂട്ടിയിണക്കാന്‍ ഗതാഗതസൗകര്യമുള്ള ഒരു തോട്‌ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌; ഇത്‌ തെക്കോട്ടു നീണ്ട്‌ ചെന്നൈ നഗരത്തിനു സമീപം സമുദ്രത്തിലേക്കൊഴുകുന്നു. ആന്ധ്രപ്രദേശിന്റെ സമ്പദ്‌ഘടനയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നവയാണ്‌ ഗോദാവരിയും കൃഷ്‌ണയും. ഇവയെ കൂടാതെ പെന്ന (പെന്നാര്‍), വംശധാര, നാഗാവളി, ഗൂണ്ട്‌ലകമ്മ, ശാരദ എന്നീ നദികളും പ്രാധാന്യമര്‍ഹിക്കുന്നവയാണ്‌.

ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച്‌ സംസ്ഥാനത്തെ മൂന്നായി വിഭജിക്കാം: തീരസമതലം, പൂര്‍വഘട്ടപ്രദേശം, പീഠസമതലം.

തീരസമതലം

സംസ്ഥാനത്തിന്റെ വ. ഭാഗത്തെ വിശാഖപട്ടണം, ശ്രീകാകുളം ജില്ലകളില്‍ തീരസമതലം നന്നേ വീതികുറഞ്ഞതാണ്‌. ഇവിടെ പൂര്‍വഘട്ടത്തിന്റെ ശാഖകളായ കുന്നുകള്‍ സമുദ്രംവരെ നീണ്ടുകാണുന്നു. വിശാഖപട്ടണത്തിനു തെക്കുള്ള യാരാദനിരകള്‍ കടലിലേക്കിറങ്ങി "ഡോള്‍ഫിന്‍സ്‌ നോസ്‌'(Dolphin's Nose) എന്നു വിളിക്കപ്പെടുന്ന മുനമ്പ്‌ സൃഷ്‌ടിച്ചിരിക്കുന്നു; തുറമുഖത്തിന്റെ ഭദ്രതയില്‍ ഈ മുനമ്പിന്‌ ഗണ്യമായ പങ്കുണ്ട്‌. തെക്കോട്ടു നീങ്ങി സംസ്ഥാനത്തിന്റെ മധ്യഭാഗമെത്തുമ്പോഴേക്കും തീരസമതലം കടല്‍ത്തീരത്തു നിന്ന്‌ 160 കി.മീ. ഉള്ളിലേക്കുവരെ വ്യാപിച്ചുകാണുന്നു. ഗോദാവരി-കൃഷ്‌ണ നദികളുടെ തടപ്രദേശമാണ്‌ ഇവിടം. പൂര്‍വഘട്ടങ്ങളെ തരണം ചെയ്യുന്നതോടെ ഈ നദികളുടെ പാര്‍ശ്വങ്ങളില്‍ വിസ്‌തൃതങ്ങളായ മൈതാനങ്ങള്‍ രൂപംകൊള്ളൂന്നു. കൃഷ്‌ണാനദിയുടെ ഡെല്‍റ്റ 70 കി.മീറ്ററും, ഗോദാവരിയുടേത്‌ 65 കി. മീറ്ററും ഉള്ളിലേക്കു വ്യാപിച്ചിരിക്കുന്നു. ഗോദാവരിയുടെ ഡെല്‍റ്റാപ്രദേശത്താണ്‌ വിസ്‌തൃതമായ കൊല്ലേരുതടാകം സ്ഥിതിചെയ്യുന്നത്‌. ഡെല്‍റ്റാപ്രദേശങ്ങള്‍ക്കു തെക്ക്‌ നെല്ലൂര്‍ ജില്ലയെത്തുമ്പോഴേക്കും തീരപ്രദേശത്തിന്റെ വീതി വീണ്ടും കുറയുന്നു. പീഠസമതലങ്ങളുടെ സവിശേഷതയായ ആര്‍ക്കിയന്‍ നയ്‌സുകളും (Gneiss) ഷിസ്റ്റുകളും കടല്‍ക്കരയോളം വ്യാപിച്ചിരിക്കുന്നു. ഇവയുടെ തെക്കരികിലാണ്‌ തിരുപ്പതിമല; അതിനും തെക്ക്‌ റേണിഗുണ്ട സമതലമാണുള്ളത്‌. സംസ്ഥാനത്തിന്റെ തെക്കതിരില്‍ പെന്നാര്‍ ഡെല്‍റ്റയും പുലിക്കാട്ടുതടാകപ്രദേശവും ഒഴിച്ചുള്ള ഭാഗങ്ങളൊക്കെത്തന്നെ മണല്‍ക്കല്ലുകള്‍ക്ക്‌ പ്രാധാന്യമുള്ള മേഖലകളാണ്‌.

പൂര്‍വഘട്ടപ്രദേശം

മലകളുടേയും കുന്നുകളുടേയും ഇടവിട്ടുള്ള ശൃംഖലയാണ്‌ ഈ ഭൂഭാഗം. വ. ഭാഗം കൂടുതല്‍ വിസ്‌തൃതമാണ്‌; ഇവിടത്തെ സാധാരണ ഉയരം 1,000-1,250 മീ. വരും. സംസ്ഥാനത്തിന്റെ മധ്യഭാഗത്ത്‌ ഏതാണ്ട്‌ 150 കി.മീ. ദൂരത്തോളം പൂര്‍വഘട്ടം വിച്ഛിന്നാവസ്ഥയിലാണ്‌; ഈ ഭാഗത്താണ്‌ ഗോദാവരിയും കൃഷ്‌ണയും മലനിരകള്‍ മുറിച്ചൊഴുകുന്നത്‌. കൃഷ്‌ണാനദിക്കു തെക്കായാണ്‌ കടപ്പാ മലനിരകള്‍. പെന്നാറിന്റെ പോഷകനദിയായ കുന്ദേരു കടപ്പാനിരകള്‍ക്കിടയില്‍ ദ്രാണിരൂപത്തിലുള്ള ഒരു താഴ്‌വര സൃഷ്‌ടിച്ചിരിക്കുന്നു (നന്ത്യാല താഴ്‌വര). ഇതിനു പടിഞ്ഞാറ്‌ ഡെക്കാണ്‍ പീഠഭൂമിയുടെ കിഴക്കന്‍ ശിഖരങ്ങളെന്നു പറയാവുന്ന അനേകം മലകളുണ്ട്‌; എരുമല, ശേഷാചലം, പാലകൊണ്ട തുടങ്ങിയവ ഇവയില്‍പ്പെടുന്നു. നന്ത്യാല താഴ്‌വരയ്‌ക്കു കിഴക്ക്‌ നല്ലമല, വെലികൊണ്ട എന്നീ മലനിരകള്‍ക്കിടയ്‌ക്കുള്ള സജിലേരു നദിയുടെ തടപ്രദേശം ഫലഭൂയിഷ്‌ഠമായ മറ്റൊരു താഴ്‌വാരമാണ്‌. സജിലേരുവും പെന്നാറിന്റെ പോഷകനദിയാണ്‌.

പീഠസമതലം

നല്ല്ലമലയിലെ ശ്രീശൈലം റിസര്‍വോയര്‍

നെടുനാളായുള്ള അപരദനം (erosion) മൂലം നിര്‍മിക്കപ്പെട്ടിട്ടുള്ള വിസ്‌തൃതസമതലങ്ങളും അവിടവിടെ ഉയര്‍ന്നു കാണുന്ന മൊട്ടക്കുന്നുകളുമാണ്‌ പീഠസമതലത്തിന്റെ സവിശേഷതകള്‍. സാധാരണ ഉയരം 500-650 മീ. ആണ്‌. കൃഷ്‌ണ, തുംഗഭദ്ര എന്നീ നദികളുടെ തടപ്രദേശങ്ങള്‍ താരതമ്യേന താഴ്‌ന്ന ഭാഗങ്ങളാണ്‌; ഗോദാവരി, ഭീമ എന്നിവയ്‌ക്കിടയ്‌ക്കുള്ള പ്രദേശം 700 മീറ്ററിലേറെ ഉയരത്തിലും. നയ്‌സ്‌, ഗ്രാനൈറ്റ്‌ എന്നീയിനം ശിലകള്‍ രൂപാന്തരപ്പെട്ടുണ്ടായ പരുക്കന്‍ ചെമ്മച്ചാണ്‌ പീഠസമതലത്തില്‍ പൊതുവേയുള്ളത്‌. ജല ലഭ്യതയുള്ള പ്രദേശങ്ങളില്‍ മാത്രമാണ്‌ കൃഷിചെയ്യാവുന്നത്‌. മൈതാനങ്ങളില്‍ മിക്കതും മുള്‍ക്കാടുകളാണ്‌; കുന്നിന്‍പുറങ്ങള്‍ തരിശായ ഊഷരഭൂമിയും. ഈ പ്രദേശത്തുകൂടി ഒഴുകുന്ന ചെറുനദികളില്‍ മിക്കമാസങ്ങളിലും വെള്ളം വറ്റിക്കാണുന്നു.

കാലാവസ്ഥ

മണ്‍സൂണ്‍ കാലാവസ്ഥയാണ്‌ ആന്ധ്രപ്രദേശിനുള്ളത്‌. കടുത്ത ചൂടുള്ള ഉഷ്‌ണകാലവും സുഖകരമായ ശിശിരകാലവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതകളാണ്‌. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ ഉഷ്‌ണകാലം. ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്നത്‌ മേയ്‌ മാസത്തിലാണ്‌; ഇതേത്തുടര്‍ന്നാണ്‌ മഴക്കാലം. സംസ്ഥാനത്തെ ശരാശരി വര്‍ഷപാതം 90 സെ.മീ. ആണ്‌. ഏറ്റവും കൂടുതല്‍ മഴ ശ്രീകാകുളം ജില്ലയിലും കുറവ്‌ അനന്തപ്പൂര്‍ ജില്ലയിലുമാണ്‌. കാലവര്‍ഷക്കാറ്റുകള്‍ (മണ്‍സൂണ്‍) ആണ്‌ മഴപെയ്യിക്കുന്നത്‌. ജൂണ്‍ മധ്യം മുതല്‍ സെപ്‌. വരെ തെ. പടിഞ്ഞാറുനിന്നും ഒ. മുതല്‍ ഡി. വരെ വ. കിഴക്കുനിന്നും ആണ്‌ കാറ്റ്‌ വീശുന്നത്‌. ജനു. ഫെ. മാസങ്ങളാണ്‌ സുഖകരമായ ശിശിരകാലം. സമുദ്ര സാമീപ്യമുള്ള പ്രദേശങ്ങളില്‍ ഉഷ്‌ണകാലത്ത്‌ ചൂടുകുറഞ്ഞും ശിശിരകലാത്ത്‌ കൂടിയും താരതമ്യേന സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നു. പടിഞ്ഞാറോട്ടു ചെല്ലുന്തോറും മാധ്യതാപനിലയിലെ ഋതുപരമായ വ്യത്യാസം വര്‍ധിച്ചുവരുന്നതായി കാണാം. ഇവിടങ്ങളില്‍ ഉഷ്‌ണകാലത്തെ മാധ്യതാപനില 100-110മ്പ എ ആണ്‌. ഭദ്രാചലം, രാമഗുണ്ടം, വിജയവാഡ എന്നിവിടങ്ങളില്‍ ശരാശരി ചൂട്‌ 120മ്പ എ-ല്‍ കവിയാറുണ്ട്‌. മൈസൂര്‍ പീഠഭൂമിയോടു തൊട്ടുകിടക്കുന്ന അനന്തപ്പൂര്‍-ചിത്തൂര്‍ ജില്ലകളില്‍ താരതമ്യേന കുറഞ്ഞ താപനിലയാണുള്ളത്‌.

സസ്യജാലം

വിശാഖപട്ടണം, ശ്രീകാകുളം, കി. ഗോദാവരി, അദീലാബാദ്‌, കരീംഗര്‍, വാറംഗല്‍, ഖമ്മം തുടങ്ങി മഴ കൂടുതലുള്ള ജില്ലകളിലും നല്ലമലയിലെ ഉയര്‍ന്നഭാഗങ്ങളിലും തേക്കുമരത്തിന്റെ ബാഹുല്യമുള്ള വിശാലപത്രിത വനങ്ങളാണുള്ളത്‌. താരതമ്യേന ഉയരം കുറഞ്ഞ ഭാഗങ്ങള്‍ ഉഷ്‌ണമേഖലാമാതൃകയിലുള്ള പത്രപാതി (Deciduous) വനങ്ങളാണ്‌. ഇവിടത്തെ വൃക്ഷങ്ങള്‍ 15 മീ.-ലേറെ വളര്‍ന്നുകാണുന്നില്ല. തേക്ക്‌, തേമ്പാവ്‌, കിയാവ്‌, മഴുക്കാഞ്ഞിരം, രക്തചന്ദനം തുടങ്ങിയവയാണ്‌ പ്രധാനയിനങ്ങള്‍. ശേഷാചലത്തിനടുത്ത്‌ 700 മീ.-ലേറെ ഉയരമുള്ള ഭാഗങ്ങളില്‍ ഞാറ(Eugenia alterifolia)ക്കാടുകളാണുള്ളത്‌. പത്രപാതിവനങ്ങള്‍ക്കു ചുറ്റും അവയുടെ തുടര്‍ച്ചയെന്നോണം പടര്‍ന്നുകാണുന്ന മുള്‍ക്കാടുകളാണ്‌ മറ്റൊരു നൈസര്‍ഗിക പ്രകൃതി. ഇവയ്‌ക്കിടയ്‌ക്കുള്ള സീമാന്തപ്രദേശങ്ങളില്‍ മഴുക്കാഞ്ഞിരം, വാക, പട്ടച്ചാരായമരം (Acacia leucopholea), കിയാവ്‌, ബീഡിയിലമരം (Diospyros melanoxylon) , ഉളിന്ത, മാംസരോഹിണി, സാമ്പ്രാണി തുടങ്ങിയ വൃക്ഷങ്ങള്‍ ധാരാളം വളരുന്നു. ആണ്ടു മുഴുവന്‍ ഈര്‍പ്പം തങ്ങിനില്‌ക്കുന്ന പ്രദേശങ്ങളില്‍ നിത്യഹരിതങ്ങളായ കുറ്റിക്കാടുകളുണ്ട്‌; ഇവിടത്തെ പ്രധാന സസ്യങ്ങള്‍ ഇരുമ്പാല, അല്ലി, നാക്കിണ, വെള്ളമരം, ജനപം തുടങ്ങിയവയാണ്‌. കടലോരപ്രദേശങ്ങള്‍ കണ്ടല്‍വനങ്ങളാണ്‌. ആന്ധ്രപ്രദേശിലെ വനങ്ങളില്‍ കൂട്ടംകൂട്ടമായി കാണപ്പെടുന്ന ഒരു സാധാരണയിനമാണ്‌ കാങ്കമുള (Dendrecalamus strictus).

ജന്തുവര്‍ഗങ്ങള്‍

കലമാൻ

സംസ്ഥാനത്തെ വനങ്ങള്‍ കലമാന്‍, കാട്ടുപോത്ത്‌, കാട്ടുപന്നി എന്നിവയുടെ വിഹാരരംഗങ്ങളാണ്‌; അപൂര്‍വമായി കഴുതപ്പുലി, പുള്ളിപ്പുലി, കരടി, ചെന്നായ്‌ എന്നിവയെയും കാണാം. കുരങ്ങുകളും വിവിധയിനം പക്ഷികളും ധാരാളമുണ്ട്‌. വളര്‍ത്തു മൃഗങ്ങളില്‍ പശു, എരുമ, ആട്‌, കുതിര, കഴുത എന്നിവ ഉള്‍പ്പെടുന്നു.

ധാതുസമ്പത്ത്‌

കല്കരി ഖനി

ധാര്‍വാര്‍ക്രമം അഭ്രം, ചെമ്പ്‌, സ്വര്‍ണം എന്നിവ ഉള്‍ക്കൊള്ളുന്നു. അഭ്രം ഗുഡൂരിലും, ചെമ്പ്‌ ഗിരിമണിപ്പേട്ടയിലും, സ്വര്‍ണം അനന്തപ്പൂരിലും കണ്ടെത്തിയിട്ടുണ്ട്‌. മധ്യ-ധാര്‍വാര്‍ ക്രമത്തില്‍പെട്ട ഖോണ്‍ഡലൈറ്റ്‌ ഒന്നാംതരം വാസ്‌തുശിലകളെ ഉള്‍ക്കൊള്ളുന്നു. ഈ ശിലാക്രമത്തിനിടയില്‍ മാന്‍ഗനീസ്‌, ഗ്രാഫൈറ്റ്‌, സില്ലിമനൈറ്റ്‌, ബോക്‌സൈറ്റ്‌, ഇരുമ്പ്‌ എന്നിവയുടെ സമ്പന്നനിക്ഷേപങ്ങള്‍ അവസ്ഥിതമാണ്‌. പുരാണശിലകളില്‍ വജ്രനിക്ഷേപങ്ങളും ആസ്‌ബെസ്റ്റോസ്‌, ബെറൈറ്റ്‌, സ്റ്റീട്ടൈറ്റ്‌, കാവി (ochre) എന്നിവയും അടങ്ങിയിരിക്കുന്നു. കല്‌ക്കരിനിക്ഷേപങ്ങളാല്‍ സമ്പന്നമാണ്‌ ഗോണ്ട്‌വാനാക്രമം. ആന്ധ്രപ്രദേശില്‍നിന്നും ഖനനം ചെയ്യപ്പെടുന്ന പ്രധാന ധാതുക്കള്‍ ആസ്‌ബെസ്റ്റോസ്‌, ബെറൈറ്റ്‌, കല്‌ക്കരി, ക്രാമൈറ്റ്‌, ഇരുമ്പ്‌, മാന്‍ഗനീസ്‌, കയനൈറ്റ്‌, അഭ്രം, വൈഡൂര്യം, ചീനമച്ച്‌, ചുച്ചാമ്പുകല്ല്‌ എന്നിവയാണ്‌. ഗ്രാഫൈറ്റ്‌, സ്റ്റീട്ടൈറ്റ്‌, ഇല്‍മനൈറ്റ്‌, ജിപ്‌സം, കാവി, കളിമച്ച്‌ തുടങ്ങിയവയും ഖനനം ചെയ്‌തുവരുന്നു. ക്രിസൊട്ടൈല്‍(chrysotile) ഇനത്തില്‍പെട്ട ആസ്‌ബെസ്റ്റോസ്‌ ആന്ധ്രപ്രദേശില്‍ മാത്രമാണുള്ളത്‌. ഇന്ത്യയിലെ ബെറൈറ്റ്‌ ഉത്‌പാദനത്തിന്റെ പൂര്‍ണപങ്കും ഈ സംസ്ഥാനത്തിനാണ്‌. തെക്കേ ഇന്ത്യയിലെ വ്യാവസായികാവശ്യങ്ങള്‍ക്കുള്ള കല്‌ക്കരി ഏറിയപങ്കും ഇവിടത്തെ ഖനികളില്‍നിന്നു ലഭിക്കുന്നു. അഭ്രത്തിന്റെ കാര്യത്തില്‍ ദേശീയോത്‌പാദനത്തിന്റെ 17% ആന്ധ്രപ്രദേശിലാണ്‌. നല്ലയിനം ചുച്ചാമ്പുകല്ലിന്റെ ലഭ്യത സിമന്റുവ്യവസായം വികസിക്കുന്നതിനു സഹായകമായിട്ടുണ്ട്‌. മാന്‍ഗനീസ്‌ നല്ലയിനമല്ല; ഇരുമ്പുനിക്ഷേപങ്ങള്‍ ചിതറിയ നിലയിലുമാണ്‌, ഈ ധാതു അയിരുകള്‍ കയറ്റുമതി ചെയ്യപ്പെട്ടുവരുന്നു, മറ്റു ധാതുക്കളുടെ ഉത്‌പാദനവും പുരോഗമിച്ചിട്ടുണ്ട്‌.

ജനവിതരണം

ചെംചു വിഭാഗത്തില്‍ പെട്ട ആദിവാസികള്‍

ആന്ധ്രപ്രദേശിലെ ജനങ്ങളില്‍ 82.6% വും ഗ്രാമങ്ങളില്‍ വസിക്കുന്നു; ശരാശരി ജനസാന്ദ്രത ച.കി.മീറ്ററിന്‌ 157. ജില്ലകളില്‍ ജനസാന്ദ്രത ഏറ്റവും കൂടുതല്‍ ഹൈദരാബാദിലും (690) ഏറ്റവും കുറവ്‌ അദീലാബാദിലുമാണ്‌. ജനസംഖ്യയിലെ സ്‌ത്രീ-പുരുഷ അനുപാതം 977:1,000 ആണ്‌.

സംസ്ഥാനത്ത്‌ മൊത്തം 223 പട്ടണങ്ങളുണ്ട്‌. തൊഴിലടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശിലെ ജനതയെ താഴെ പറയുന്ന ശതമാന ക്രമത്തില്‍ വിഭജിക്കാം: ഭൂവുടമകളായ കര്‍ഷകര്‍ 40.1%; കൃഷിപ്പണിക്കാര്‍ 28.6%; ഖനനം, മേച്ചില്‍, വനവ്യവസായങ്ങള്‍ എന്നിവയിലേര്‍പ്പെട്ടിട്ടുള്ളവര്‍ 3.0%; കൈത്തൊഴിലുകാര്‍ 9.7%; ഫാക്‌ടറിത്തൊഴിലാളികള്‍ 3.8%; വ്യവസായ-വാണിജ്യാദികളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ 5.6%; മറ്റുദ്യോഗസ്ഥന്മാര്‍ 9.2%. ഭൂരിപക്ഷം ജനങ്ങളുടെയും മാതൃഭാഷ തെലുങ്ക്‌(തെലുഗു)ആണ്‌. ഇന്ത്യയില്‍ ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണിത്‌. 85% പേര്‍ തെലുഗു സംസാരിക്കുന്നു. പഴയ ഹൈദരാബാദ്‌ സംസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരുന്ന തെലുങ്കാനാപ്രദേശങ്ങളില്‍ ഉറുദുവിന്‌ നല്ല പ്രചാരമുണ്ട്‌. തമിഴ്‌, ഹിന്ദി, മലയാളം, ഗുജറാത്തി തുടങ്ങിയവ മാതൃഭാഷയായുള്ള ഏതാനും ലക്ഷം ആളുകളും ഈ സംസ്ഥാനത്തുണ്ട്‌. ഇക്കൂട്ടര്‍ ഏറിയകൂറും നഗരവാസികളാണ്‌. ലംബാഡി, കോയ, കൊണ്ട, യെരുകല തുടങ്ങിയ പ്രാകൃതഭാഷകള്‍ ആദിവാസികള്‍ക്കിടയില്‍ വ്യവഹാരത്തിലുണ്ട്‌. അതിര്‍ത്തി പ്രദേശങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളിലെ ഭാഷകളായ തമിഴ്‌, കര്‍ണാടകം, ഒറിയ, മറാഠി തുടങ്ങിയവ സംസാരിക്കുന്ന ആയിരക്കണക്കിന്‌ ആളുകളെ കാണാം.

ആദിവാസികളിലെ പ്രധാന വിഭാഗങ്ങള്‍ ചെംചു, ഭില്‍, കോയ, കോലാമി, ഗോണ്ട്‌ എന്നിവരാണ്‌. ഫലമൂലാദികള്‍ ശേഖരിച്ച്‌ ചുറ്റിത്തിരിയുന്ന വര്‍ഗക്കാരാണിവര്‍. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നില്ലെങ്കിലും ആടുമാടുകളേയും കോഴികളേയും ഇവര്‍ വളര്‍ത്തുന്നു. ചെംചുവിഭാഗക്കാരിലെ പുരുഷന്മാര്‍ അമ്പുംവില്ലും എപ്പോഴും കൊണ്ടുനടക്കും. ഇവര്‍ക്കിടയില്‍ ധാരാളം ഉപഗോത്രങ്ങളുണ്ട്‌. സ്വന്തം ഗോത്രത്തില്‍നിന്നുള്ള വിവാഹബന്ധം വര്‍ജ്യമാണ്‌. മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നു. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ആദിവാസികളുടെ ഉദ്ധാരണത്തിനായി അനേകം പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്‌.

ചരിത്രം

പ്രാചീന ചരിത്രം

ബുദ്ധവിഹാരത്തിന്റെ അവശിഷ്ടങ്ങള്‍ - നാഗര്‍ജുനാസാഗര്‍
കാകതീയന്മാരുടെ കാലത്തെ നഗരാവശിഷ്ടങ്ങള്‍

വിന്ധ്യപര്‍വതനിരകള്‍ക്കു തെക്കു ഭാഗത്തു വസിക്കുന്ന ആന്ധ്രജനവര്‍ഗത്തെപ്പറ്റിയുള്ള പരാമര്‍ശം ബി.സി. 2000-ത്തിനോടടുത്ത്‌ രചിക്കപ്പെട്ടതെന്നു കരുതിപ്പോരുന്ന ഐതരേയ ബ്രാഹ്മണത്തില്‍ കാണാം. മൗര്യചക്രവര്‍ത്തിയായ ചന്ദ്രഗുപ്‌തന്റെ കൊട്ടാരത്തിലെ ഗ്രീക്കു പ്രതിപുരുഷനായ മെഗസ്‌തനിസ്‌ (ബി.സി. 4-ാം ശ.) 30 കോട്ടകളും ഒരു ലക്ഷം കാലാള്‍പ്പടയും 2,000 കുതിരകളും 1,000 ആനകളും അടങ്ങിയ സൈന്യബലമുള്ള ശക്തവും സ്വതന്ത്രവുമായ രാഷ്‌ട്രമാണ്‌ ആന്ധ്ര എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. അശോകന്റെ ശാസനങ്ങളില്‍ ആന്ധ്രയെപ്പറ്റി പരാമര്‍ശമുണ്ട്‌. അശോകന്‍ ബുദ്ധഭിക്ഷുക്കളെ തെക്കോട്ടയച്ചു എന്നും അവരില്‍ നല്ലൊരു വിഭാഗം ആന്ധ്രയില്‍ ധര്‍മപ്രചാരണം നടത്തിയെന്നും രേഖകളുണ്ട്‌. ഇന്ന്‌ ആന്ധ്രപ്രദേശ്‌ എന്നു വിളിക്കപ്പെടുന്ന ഭൂവിഭാഗത്തില്‍ ബൗദ്ധസ്വാധീനം ആരംഭിച്ചത്‌ അങ്ങനെയാണ്‌. മൈസൂറിലെയും മസ്‌കിയിലെയും ലിഖിതങ്ങള്‍ പ്രകാരം അശോകന്റെ രാജ്യം നെല്ലൂര്‍വരെ വ്യാപിച്ചിരുന്നു; ജൈനസ്വാധീനവും ഇവിടെ കാണാനുണ്ട്‌.

ശാതവാഹനന്മാര്‍. മൗര്യസാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനുശേഷം ശാതവാഹനന്മാര്‍ ആന്ധ്രയില്‍ അധികാരത്തിലെത്തി. ബി.സി. 225-ല്‍ ശിമുക(ശ്രീമുഖ)നായിരുന്നു ഇവിടെ അധികാരമുറപ്പിച്ചത്‌. ശാതവാഹനന്മാരുടെ പ്രതാപകാലത്ത്‌ മഹാരാഷ്‌ട്രം, ഉത്തരകൊങ്കണം, ബിഹാര്‍, ഗുജറാത്ത്‌, മാള്‍വ എന്നീ പ്രദേശങ്ങള്‍ അവരുടെ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. തെക്ക്‌ കാഞ്ചീപുരംവരെ ഈ സാമ്രാജ്യം വ്യാപിക്കുകയുണ്ടായി. ഗൗതമീപുത്രശാതകര്‍ണി, പുലമായി എന്നിവര്‍ പ്രസിദ്ധരായ ശാതവാഹന രാജാക്കന്‍മാരായിരുന്നു. ഈ വംശക്കാര്‍, റോമാക്കാരുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്നു. പെരിപ്‌ളസ്‌ (Periplus of the Erythraean Sea) എന്ന കൃതിയിലും ടോളമിയുടെ ഭൂമിശാസ്‌ത്രഗ്രന്ഥത്തിലും ആന്ധ്രയുടെ വിദേശവാണിജ്യബന്ധങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്‌. ജാവ, സുമാത്ര, ഇന്തോ-ചൈന, മലയ, ചൈന, ജപ്പാന്‍, ബര്‍മ (മ്യാന്മാര്‍) എന്നീ രാജ്യങ്ങളുമായും അവര്‍ വാണിജ്യബന്ധങ്ങളിലേര്‍പ്പെട്ടിരുന്നു. ശാതവാഹന ചക്രവര്‍ത്തിമാര്‍ ബ്രാഹ്മണരായിരുന്നെങ്കിലും ബുദ്ധമതത്തോട്‌ സഹിഷ്‌ണുത പുലര്‍ത്തിവന്നു. അവരുടെ കാലത്താണ്‌ ലോകത്തിലെ ആദ്യത്തെ രസതന്ത്രശാസ്‌ത്രജ്ഞനെന്നു വിശേഷിപ്പിക്കപ്പെടാറുള്ള നാഗാര്‍ജുനന്‍ (എ.ഡി. 2-ാം ശ.) ജീവിച്ചിരുന്നത്‌. ഇദ്ദേഹമാണ്‌ നാഗാര്‍ജുന വിഹാരമെന്ന പ്രാചീന സര്‍വകലാശാലയുടെ സ്ഥാപകന്‍. ഇതിന്റെ മാതൃകയിലാണ്‌ തിബത്തിലെ ലാസയില്‍ പില്‌ക്കാലത്ത്‌ ഒരു ബൗദ്ധസര്‍വകലാശാല സ്ഥാപിതമായത്‌. ഗുണ്ടൂരിലെ അമരാവതിയില്‍നിന്നു കിട്ടിയിട്ടുള്ള ചില നാണയങ്ങള്‍ അക്കാലത്ത്‌ റോമാസാമ്രാജ്യവുമായി ഈ പ്രദേശത്തിനു വാണിജ്യന്ധങ്ങളുണ്ടായിരുന്നതായി സൂചിപ്പിക്കുന്നു. ശാതവാഹനന്മാര്‍ 450 വര്‍ഷത്തോളം രാജ്യം ഭരിച്ചു.

എ.ഡി, 3-ാം ശ.-ത്തോടുകൂടി ശാതവാഹനന്മാരുടെ ഭരണം അധഃപതിക്കാന്‍ തുടങ്ങി. പല രാജാക്കാന്മാരും ഡെക്കാണിന്റെ പല ഭാഗങ്ങളിലും ആധിപത്യം ഉറപ്പിച്ചു. നാഗ, വെങ്കടക, ബൃഹത്‌ഫലായന, ഇക്ഷ്വാകു എന്നീ വംശങ്ങള്‍ ഇക്കൂട്ടത്തില്‍ പ്രസിദ്ധങ്ങളാണ്‌. ഇക്ഷ്വാകു വംശരാജാക്കന്മാര്‍ കൃഷ്‌ണയ്‌ക്കും ഗോദാവരിക്കുമിടയിലുള്ള പ്രദേശത്തെ സ്വതന്ത്രമായി ഭരിച്ചു. അവരുടെ തലസ്ഥാനം വിജയപുരി (ശ്രീപര്‍വതം) ആയിരുന്നു. നോ: ഇക്ഷ്വാകു വംശം

മധ്യകാലം

ആഭ്യന്തരകലാപം കാരണം പല്ലവന്മാര്‍ ആധിപത്യം നേടി. കാഞ്ചീപുരം തലസ്ഥാനമാക്കി ഇവര്‍ ഒരു ത്രിഭാഷാരാഷ്‌ട്രം (തെലുഗുവും കന്നഡയും തമിഴും) ഭരിച്ചുപോന്നു; എന്നാല്‍ മഹാനദിക്കും ഗോദാവരിക്കുമിടയിലുള്ള പ്രദേശം പൂര്‍വഗംഗാ രാജാക്കന്മാരായിരുന്നു ഭരിച്ചിരുന്നത്‌. ഈ വംശത്തിലെ ആനന്ദവര്‍മന്‍ ചോഡ(ള)ഗംഗരാജാവ്‌ ഉത്‌കലം (ഒറീസ) കീഴടക്കി, തലസ്ഥാനം കട്ടക്കിലേക്കു മാറ്റി. പല്ലവരാജാവായിരുന്ന മഹേന്ദ്രവര്‍മനില്‍നിന്ന്‌ പുലകേശി വേംഗി പിടിച്ചടക്കി; വേംഗിപുരം തലസ്ഥാനമാക്കി ചാലൂ(ളൂ)ക്യന്മാരുടെ ഒരു രാജ്യമുണ്ടാക്കി.

ആന്ധ്രരാജാക്കന്മാര്‍ സംസ്‌കൃതത്തിനു വലിയ പ്രാത്സാഹനം നല്‌കിയിരുന്നു. എ.ഡി. 850-ല്‍ ചാലൂക്യ രാജാവായ വിജയാദിത്യന്‍ III ആന്ധ്രയുടെ വലിയൊരു ഭാഗം പിടിച്ചടക്കി; തലസ്ഥാനം വേംഗിയില്‍നിന്ന്‌ വിജയവാഡയിലേക്കു മാറ്റി. രാഷ്‌ട്രകൂടന്മാരും ഇടയ്‌ക്ക്‌ ഇവിടെ ആധിപത്യം നേടി. രാജമഹേന്ദ്രവരം (രാജമണ്ട്രി) വേംഗിയിലെ ഒരു ചാലൂക്യ രാജാവ്‌ നിര്‍മിച്ചതാണ്‌. രാജരാജനരേന്ദ്രന്റെ (1022-63) സദസ്സിലെ ആസ്ഥാനകവി നന്നയ്യയായിരുന്നു തെലുഗു മഹാഭാരതത്തിന്റെ രചന ആരംഭിച്ചത്‌.

കാകതീയന്മാര്‍

ചാലൂക്യന്മാരുടെ ഭരണം ക്ഷയിച്ചശേഷം വാറംഗലിലെ കാകതീയന്മാര്‍ അധികാരത്തിലേക്കുവന്നു (1160); അവര്‍ നെല്ലൂരും കടപ്പയും അധീനപ്പെടുത്തി. വാറംഗല്‍ ആസ്ഥാനമാക്കി 1326 വരെ അവര്‍ രാജ്യം ഭരിച്ചു. പ്രതാപരുദ്രന്‍ I (1158-95), ഗണപതിദേവന്‍ (1199-1262), പുത്രി രുദ്രാംബാദേവി (1262-96), അവരുടെ പൗത്രന്‍ പ്രതാപരുദ്രദേവന്‍ II (1296-1326) എന്നിവര്‍ പ്രസിദ്ധരായ കാകതീയ ഭരണാധികാരികളായിരുന്നു. അന്ന്‌ ഇന്ത്യ സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരിയായ മാര്‍ക്കോ പോളോ (1254-1324) കാകതീയരെ പ്രശംസിച്ചിട്ടുണ്ട്‌. ഡെക്കാണിലെ ഹിന്ദു രാജാക്കന്മാര്‍ പരസ്‌പരം കലഹത്തിലായിരുന്നു. ഈ സന്ദര്‍ഭത്തില്‍ സുല്‍ത്താന്‍ ഗിയാസുദ്ദീന്റെ പടനായകനായ ഉലുഗ്‌ഖാന്‍ രാജ്യം ആക്രമിക്കുകയും 1323-ല്‍ പ്രതാപരുദ്രനെ പരാജയപ്പെടുത്തുകയും ചെയ്‌തു. അതോടെ കാകതീയ രാജ്യം ഛിന്നഭിന്നമായി. ആന്ധ്രയില്‍ അനേകം സ്വതന്ത്രരാജ്യങ്ങളും നാടുവാഴികളും നിലവില്‍വന്നു; റെഡ്ഡികളും പദ്‌മനായകന്മാരും ഇവരില്‍ ഉള്‍പ്പെടുന്നു. ഡെക്കാണ്‍ സുല്‍ത്താന്മാരുടെ ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ ഇവര്‍ അശക്തരായിരുന്നതിനാല്‍ ഇവരുടെ അധികാരസീമയിലുണ്ടായിരുന്ന ഭൂവിഭാഗങ്ങള്‍ ഡെക്കാണില്‍ ശക്തി പ്രാപിച്ചുവന്ന ബാഹ്മനിസാമ്രാജ്യത്തില്‍ ലയിച്ചു. കുത്തുബ്‌ഷാ 1518-ല്‍ ഗോല്‍ക്കൊണ്ട എന്ന സ്വതന്ത്രവും ശക്തവുമായ രാജ്യം സ്ഥാപിച്ചു. കാകതീയന്മാരുടെ രാജ്യവിഭാഗങ്ങള്‍ കുത്തുബ്‌ഷാഹി രാജാക്കന്മാരുടെ അധീനതയിലായിത്തീര്‍ന്നു.

വിജയനഗരം

സംഗമവംശത്തിലെ ഹരിഹരനും ബുക്കനും 1336-ല്‍ വിജയനഗര സാമ്രാജ്യത്തിന്‌ അടിസ്ഥാനമിട്ടു. 1565-വരെ ആന്ധ്രയില്‍ വ്യാപിച്ചിരുന്ന ഈ സാമ്രാജ്യം തെ. ഇന്ത്യയിലെ ഏറ്റവും പ്രബലമായ ഹൈന്ദവസംസ്‌കാര കേന്ദ്രമായിരുന്നു. 1565-ല്‍ ബാഹ്മനിസുല്‍ത്താന്മാര്‍ നയിച്ച ചരിത്രപ്രധാനമായ തളിക്കോട്ട യുദ്ധത്തോടുകൂടി വിജയനഗര സാമ്രാജ്യം നശിക്കുകയും തത്‌സ്ഥാനത്ത്‌ അനേകം ചെറിയ രാജ്യങ്ങള്‍ രൂപവത്‌കൃതമാവുകയും ചെയ്‌തു. ദക്ഷിണഭാഗത്ത്‌ മധുര, കാഞ്ചീപരും, തഞ്ചാവൂര്‍, ഗിഞ്ചി എന്നിവ സ്വതന്ത്രരാജ്യങ്ങളായി. പൂര്‍വതീരത്തെ ഉത്തരസര്‍ക്കാര്‍(Northern Circars) എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങള്‍ 1580-ല്‍ കുത്തുബ്‌ഷാഹി സുല്‍ത്താന്മാരുടെ അധീനതയിലായി. അറംഗസീബ്‌ 1688-ല്‍ ഇവരെ പരാജയപ്പെടുത്തി ഈ ഭൂവിഭാഗങ്ങള്‍ മുഗള്‍ സാമ്രാജ്യത്തില്‍ ലയിപ്പിച്ചു.

ഹൈദരാബാദ്‌

1724-ല്‍ നിസാമുല്‍മുല്‌ക്‌ ആസഫ്‌ഝാ ഡെക്കാണില്‍ ഹൈദരാബാദ്‌ എന്ന സ്വതന്ത്ര രാജ്യം സ്ഥാപിച്ചു. അന്നു ഫ്രഞ്ചുകാര്‍ക്ക്‌ ഡെക്കാണില്‍ സാമാന്യം സ്വാധീനശക്തിയുണ്ടായിരുന്നു. ബ്രിട്ടിഷ്‌ ഈസ്റ്റിന്ത്യാക്കമ്പനി ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി ഏലൂരു, മുസ്‌തഫാനഗര്‍, രാജമണ്ട്രി, ശ്രീകാകുളം എന്നീ പ്രദേശങ്ങള്‍ കൈവശപ്പെടുത്തി (1776); 1788-ല്‍ ഗുണ്ടൂരും അവര്‍ക്കധീനമായി. കടപ്പ, കര്‍ണൂല്‍, അനന്തപ്പൂര്‍, ബെല്ലാറി എന്നീ ജില്ലകളും നിസാം ഇംഗ്ലീഷുകാര്‍ക്കു കൈമാറി (1800). ഉത്തരസര്‍ക്കാറും ആന്ധ്രയിലെ മറ്റുചില ജില്ലകളും മദ്രാസ്‌ പ്രസിഡന്‍സിയുടെ ഭാഗമായിത്തീര്‍ന്നത്‌ ഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണത്തിന്‍കീഴിലായിരുന്നു; തെലുഗു ഭാഷ സംസാരിക്കുന്നവര്‍ നിവസിച്ചിരുന്ന ബാക്കിപ്രദേശങ്ങള്‍ നിസാമിന്റെ ഭരണത്തില്‍തുടര്‍ന്നു. ഈ പ്രദേശം തെലുങ്കാന (തെലുങ്കാണ) എന്നറിയപ്പെട്ടു തുടങ്ങി. ഇങ്ങനെ 19-ാം ശ. മുതല്‍ തെലുഗു സംസാരിക്കുന്നവരുടെ പ്രദേശമായ ആന്ധ്ര ബ്രിട്ടിഷുകാരുടെയും നിസാമിന്റെയും ദ്വയാധിപത്യത്തിലായി.

ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഹൈദരാബാദ്‌ നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ചു; ഒരു സ്വതന്ത്രരാഷ്‌ട്രമായി തുടരാനാണ്‌ നിസാം ആഗ്രഹിച്ചത്‌. സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്യ്രസമരത്തിന്റെയും ഇന്ത്യാഗവണ്മെന്റിന്റെ നടപടികളുടെയും ഫലമായി 1948-ല്‍ ഹൈദരാബാദ്‌ ഇന്ത്യന്‍യൂണിയനില്‍ ലയിച്ചു.

സ്വതന്ത്യ്രലബ്‌ധിക്കുശേഷം

ഹൈദരാബാദ് നഗരം

മദ്രാസ്‌ സംസ്ഥാനത്തില്‍പ്പെട്ടിരുന്ന തെലുഗു പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ആന്ധ്രസംസ്ഥാനം. 1953 ഒ. 1-ന്‌ ഉടലെടുത്തു. ഈ സംസ്ഥാനരൂപവത്‌കരണത്തിനുവേണ്ടിയുള്ള ത്യാഗോജ്വലമായ സമരം നയിക്കുകയും ലക്ഷ്യപ്രാപ്‌തിക്കുവേണ്ടി നിരാഹാരമനുഷ്‌ഠിച്ച്‌ മരിക്കുകയും ചെയ്‌ത പോറ്റി (പൊട്ടി) ശ്രീരാമലു പുതിയ ആന്ധ്ര സംസ്ഥാനത്തിന്റെ ശില്‌പിയായി ആദരിക്കപ്പെട്ടുവരുന്നു. ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങള്‍ രൂപവത്‌കരിക്കപ്പെട്ടപ്പോള്‍, ഹൈദരാബാദ്‌ നാട്ടുരാജ്യത്തിലെ തെലുങ്കാനാ പ്രദേശങ്ങളെക്കൂടെ സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്നത്തെ ആന്ധ്രപ്രദേശ്‌ 1956 ന. 1-ന്‌ നിലവില്‍വന്നു. 20 ജില്ലകളുള്ള ഈ പുതിയ സംവിധാനത്തില്‍ ആന്ധ്ര സംസ്ഥാനത്തിലെ മുമ്പത്തെ 11 ജില്ലകള്‍ക്കു പുറമേ മെഹബൂബ്‌നഗര്‍, ഹൈദരാബാദ്‌, നിസാമാബാദ്‌, മേദക്ക്‌, അദീലാബാദ്‌, കരീംനഗര്‍, ഖമ്മം, വാറംഗല്‍, നല്‍ഗൊണ്ട എന്നീ പ്രദേശങ്ങളും ഉള്‍പ്പെടുത്തപ്പെട്ടു. പിന്നീട്‌ ഗുണ്ടൂര്‍, നെല്ലൂര്‍ എന്നീ ജില്ലകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ ഓംഗോള്‍ (ഇപ്പോഴത്തെ പ്രകാശം) ജില്ലയുണ്ടാക്കി. ആന്ധ്രയും തമിഴ്‌നാടും തമ്മിലുണ്ടായിരുന്ന അതിര്‍ത്തിത്തര്‍ക്കം 1960-ല്‍ രമ്യമായി പരിഹരിക്കപ്പെട്ടു. ഇപ്പോള്‍ ഈ സംസ്ഥാനത്ത്‌ 23 ജില്ലകളുണ്ട്‌.

ആന്ധ്രയിലെ നിയമസഭയ്‌ക്ക്‌ രണ്ടു മണ്ഡലങ്ങളുണ്ട്‌; ലെജിസ്ലേറ്റീവ്‌ അസംബ്ലിയും ലെജിസ്ലേറ്റീവ്‌ കൗണ്‍സിലും. അസംബ്ലിയില്‍ 288 അംഗങ്ങളും കൗണ്‍സിലില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു ആംഗ്ലോ-ഇന്ത്യന്‍ അംഗമുള്‍പ്പെടെ 90 അംഗങ്ങളുമാണുള്ളത്‌. കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്‌ അതിലേക്കുള്ള ഇലക്‌ടറല്‍ കോളജുകളാണ്‌. ഓരോ രണ്ടാം വര്‍ഷാവസാനവും കൗണ്‍സില്‍ അംഗങ്ങളില്‍ മൂന്നിലൊരുഭാഗം പിരിഞ്ഞുപോകുന്നു. ആന്ധ്രയില്‍നിന്ന്‌ ലോക്‌സഭയിലേക്ക്‌ 41 അംഗങ്ങളെയും രാജ്യസഭയിലേക്ക്‌ 18 അംഗങ്ങളെയും അയച്ചുവരുന്നു.

സമ്പദ്‌ഘടന

കൃഷി

ആന്ധ്രപ്രദേശിലെ ജനതയിൽ 62 ശ.മാ. കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്‌. സംസ്ഥാനത്തെ വരുമാനത്തിന്റെ പകുതിയിലേറെ കാർഷികാദായത്തിൽനിന്നാണ്‌ ലഭിച്ചുവരുന്നത്‌. കൃഷിഭൂമിയായി മൊത്തം 315 ലക്ഷം ഏക്കറാണുള്ളത്‌; ഇതിൽ 62.5 ശ.മാ. ഭാഗത്തും ധാന്യങ്ങളാണ്‌ വിളയുന്നത്‌; 11 ശ.മാ. പയറുവർഗങ്ങള്‍ക്കും 10 ശ.മാ. എച്ചക്കുരുക്കള്‍ക്കും നീക്കിവച്ചിരിക്കുന്നു. ശേഷിച്ച 16.5 ശ.മാ. പ്രദേശത്തു മാത്രമാണ്‌ നാണ്യവിളകളുള്ളത്‌. നെല്ലാണ്‌ മുഖ്യവിള; ചോളം, ജോവർ, ബജ്‌റാ, കൂവരക്‌ തുടങ്ങിയ പരുക്കന്‍ ധാന്യങ്ങളും പയറുവർഗങ്ങളും പുകിയല, നിലക്കടല, ആവണക്ക്‌, പരുത്തി, കരിമ്പ്‌ എന്നീ നാണ്യവിളകളും ഗണ്യമായ തോതിൽ കൃഷിചെയ്യപ്പെടുന്നു. ധാന്യങ്ങളുടെ കാര്യത്തിൽ ആന്ധ്രപ്രദേശ്‌ ഒരു മിച്ചസംസ്ഥാനമാണ്‌. ഉത്‌പാദിതമാകുന്ന ധാന്യവിളകളിൽ 70 ശ.മാ.-വും നെല്ലാണ്‌. ആന്ധ്രപ്രദേശിൽ മൊത്തം കൃഷിഭൂമിയുടെ 31 ശ.മാ. ജലസേചിതമാണ്‌. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജലസേചനപദ്ധതികളിലൊന്നാണ്‌ ഗോദാവരിക്കു കുറുകെയുള്ള ധവളേശ്വരം അണക്കെട്ട്‌ (1846-54). വിജയവാഡയ്‌ക്കു സമീപം കൃഷ്‌ണാനദിക്കു കുറുകെയുണ്ടായിരുന്ന പഴയ അണക്കെട്ടിനു ബലം നല്‌കുന്നരീതിയിൽ തൊട്ടടുത്തായി "പ്രകാശം ബാരാജ്‌' നിർമിച്ചിരിക്കുന്നു. സംസ്ഥാനത്തു നിലവിൽവന്നിട്ടുള്ള പ്രധാന ജലസേചന പദ്ധതികള്‍ ഗോദാവരി ഡെൽറ്റാ, കൃഷ്‌ണാഡെൽറ്റാ, നാഗാർജുനസാഗർ, പെന്നാഡെൽറ്റാ, തുംഗഭദ്ര, കർണൂൽ-കടപ്പ കനാൽ, തുംഗഭദ്ര ലോലെവൽ കനാൽ, രാജോലിബന്ദ ഡൈവർഷന്‍ കനാൽ, നൈസംസാഗർ, പോത്തരലങ്ക എന്നിവയാണ്‌. സംസ്ഥാനത്ത്‌ 45.28 ലക്ഷം ഏക്കർ സ്ഥലത്ത്‌ ജലസേചന സൗകര്യം ലഭ്യമാണ്‌. ഇരുപതോളം ഇടത്തരം ജലസേചനപദ്ധതികളും ആന്ധ്രാപ്രദേശിൽ പ്രവർത്തിക്കുന്നു.

കന്നുകാലിസംരക്ഷണം

ആന്ധ്രപ്രദേശിൽ കന്നുകാലിവളർത്തലും കോഴിവളർത്തലും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. ഗവ്യോത്‌പന്നങ്ങളിൽനിന്നുള്ള ശരാശരി വാർഷികാദായം 180 കോടി രൂപയാണ്‌. സംസ്ഥാനത്ത്‌ പതിനഞ്ചിലേറെ കന്നുകാലി സംരക്ഷണകേന്ദ്രങ്ങളുണ്ട്‌. ഹൈദരാബാദ്‌, സിക്കന്ദരാബാദ്‌, വിജയവാഡ, ഗുണ്ടൂർ എന്നീ നഗരങ്ങളിലെ ഉപഭോഗം ലക്ഷ്യമാക്കി, കൃഷ്‌ണാതടപ്രദേശത്തിലെ ഗവ്യവിഭവങ്ങളെ ഏകോപിച്ചുകൊണ്ടുള്ള ഇന്റഗ്രറ്റഡ്‌ മിൽക്ക്‌ പ്രാജക്‌ട്‌ (Intergrated Milk Project) ഇന്ത്യയിൽ പൊതുവുടമയിലുള്ള ആദ്യത്തെ ക്ഷീരവിതരണകേന്ദ്രമാണ്‌. ആന്ധ്രപ്രദേശിലെ ഒംഗോള്‍, ഹെലികാർ, ദേവ്‌നി, മാള്‍വി, സിന്ധി, മുറാ തുടങ്ങിയയിനം കന്നുകാലികള്‍ പ്രസിദ്ധങ്ങളാണ്‌

വനസമ്പത്ത്‌

സംസ്ഥാനത്തിന്റെ 23 ശ.മാ. ഭാഗവും വനങ്ങളാണ്‌. വിവിധമാതൃകകളിലുള്ള ഈ വനങ്ങളിൽ നല്ലൊരുഭാഗം ഇന്നും സ്വകാര്യ ഉടമസ്ഥതയിലാണ്‌. തുറസ്സായ വനങ്ങള്‍ മേച്ചിൽപുറങ്ങളായി ഉപയോഗിച്ചുവരുന്നു. വിറകിനുവേണ്ടിയുള്ള മരംമുറിക്കൽ ഈ ഭാഗങ്ങളിലെ വനവികസനത്തെ ബാധിച്ചിട്ടുണ്ട്‌. വനങ്ങളുടെ ശാസ്‌ത്രീയ സംരക്ഷണം ലക്ഷ്യമാക്കി വ്യാപകമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്നു. പ്രധാന വനവിഭവങ്ങള്‍ തേക്ക്‌, യുക്കാലിപ്പ്‌റ്റസ്‌, കശുമാവ്‌, കാറ്റാടിമരം, മുള, ബീഡിയില എന്നിവയാണ്‌.

മത്സ്യബന്ധനം

സംസ്ഥാനത്തിന്റെ കി. തീരത്തെ ഏതാണ്ട്‌ 31,000 ച.കി.മീ. വിസ്‌തീർണമുള്ള കടൽഭാഗം മത്സ്യബന്ധനത്തിനു സൗകര്യമുള്ളതാണ്‌. നദികളുടെ മൊത്തം നീളം 4,200 കി.മീറ്ററോളം വരും. റിസർവോയറുകള്‍, തടാകങ്ങള്‍, കുളങ്ങള്‍ എന്നിവയുടെ മൊത്തം വിസ്‌തീർണം ഉദ്ദേശം 3.25 ലക്ഷം ഹെക്‌ടറായി തിട്ടപ്പെടുത്തിയിരിക്കുന്നു. ജനങ്ങളിൽ 72 ശ.മാ.-വും മത്സ്യം ഭക്ഷിക്കുന്നവരാണ്‌. കാക്കിനടയിൽ മത്സ്യബന്ധന പരിശീലനകേന്ദ്രവും ഹൈദരാബാദ്‌, നിസാമാബാദ്‌, വിശാഖപട്ടണം എന്നിവിടങ്ങളിൽ കോള്‍ഡ്‌ സ്റ്റോറേജുകളും പ്രവർത്തിച്ചുവരുന്നു. മത്‌സ്യോത്‌പന്നങ്ങള്‍ക്കായുള്ള സ്വകാര്യഫാക്‌റ്ററികള്‍ കാക്കിനട, നെല്ലൂർ തുടങ്ങി പലയിടത്തും സ്ഥാപിതമായിട്ടുണ്ട്‌. കാക്കിനട ഒരു മത്സ്യബന്ധന തുറമുഖമായി വളർന്നിട്ടുണ്ട്‌; ഇവിടെ ബോട്ടുനിർമാണ കേന്ദ്രം, മീനെച്ച ഫാക്‌റ്ററി തുടങ്ങിയവ പ്രവർത്തിച്ചുവരുന്നു.

വൈദ്യുതോത്‌പാദനം

ഹൈദരാബാദിൽ ഹുസൈയിന്‍ നഗറിൽ പ്രവർത്തിച്ചുവരുന്ന താപ-വൈദ്യുതനിലയമാണ്‌ സംസ്ഥാനത്തെ ഏറ്റവും പഴയ വൈദ്യുതകേന്ദ്രം. വിജയവാഡ, രാമഗുണ്ടം, കൊത്തശുദ്ധം, നെല്ലൂർ, മുഡസൂൽ, സിംഹാദ്രി എന്നിവിടങ്ങളിലും താപ-വൈദ്യുതി ഉത്‌പാദിപ്പിച്ചു വരുന്നു. ഇവയിൽ കൊത്തശുദ്ധത്തേതാണ്‌ ഏറ്റവും വലുത്‌. ആന്ധ്രപ്രദേശിലെ ജലവൈദ്യുത പദ്ധതികള്‍ക്ക്‌ ആരംഭം കുറിച്ചത്‌ മച്ച്‌ഖണ്ട്‌ ആണ്‌ (1955). തുംഗഭദ്രാ, നാഗാർജൂനസാഗർ, ശ്രീശൈലം, അപ്പർ-ലോവർ ശീലേരു എന്നിവയാണ്‌ മറ്റു ജലവൈദ്യുതി ഉത്‌പാദനകേന്ദ്രങ്ങള്‍; ഇവയിൽ വലുത്‌ നാഗാർജൂനസാഗർ, ശ്രീശൈലം എന്നിവയാണ്‌.

വ്യവസായങ്ങള്‍

വിശാഖപട്ടണം നഗരം
കൊത്തഗുഡം താപവൈദ്യുതകേന്ദ്രം
ഹൈ - ടെക് സിറ്റി ഹൈദരാബാദ്

സംസ്ഥാനത്തെ വാർഷിക വരുമാനത്തിന്റെ നല്ലൊരു പങ്ക്‌ വ്യവസായങ്ങളിൽനിന്നു ലഭിക്കുന്നു. വന്‍കിട ഫാക്‌റ്ററികള്‍ താരതമ്യേന കുറവാണ്‌; കുടിൽ വ്യവസായങ്ങള്‍ക്കാണ്‌ പ്രാമുഖ്യം. പുകയില, ചണം, പഞ്ചസാര തുടങ്ങി കാർഷികവിഭവങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങളാണ്‌ വികസിച്ചിട്ടുള്ളത്‌. ധാതുസമ്പന്നമായ ആന്ധ്രപ്രദേശിൽ ഖനന വ്യവസായവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. സിംഗരേനിയിൽ നിന്നാണ്‌ ദ. ഇന്ത്യയിലെ ഉപഭോഗത്തിനുള്ള മുഴുവന്‍ കല്‌ക്കരിയും ഖനനം ചെയ്യുന്നത്‌.

പൊതുമേഖലയിലെ വന്‍കിട വ്യവസായങ്ങളിൽ പ്രമുഖമായ ഒന്നാണ്‌ ഹൈദരാബാദിനടുത്ത്‌ രാമചന്ദ്രപുരത്ത്‌ സ്ഥാപിതമായിട്ടുള്ള ഭാരത്‌ ഹെവി ഇലക്‌ട്രിക്കൽസ്‌; ഘനവൈദ്യുതയന്ത്രങ്ങള്‍ നിർമിക്കുന്ന ഈ സ്ഥാപനം ചെക്കോസ്ലവാക്കിയയുടെ സഹകരണത്തോടെ പൂർത്തിയാക്കപ്പെട്ടതാണ്‌: ഹൈദരാബാദിനടുത്തുതന്നെ കുക്കട്‌പല്ലിയിലെ ഔഷധനിർമാണശാലയും നർസാപൂർ റോഡിലെ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ്‌ ഫാക്‌റ്ററിയും മറ്റു വന്‍കിട വ്യവസായങ്ങളാണ്‌. കുക്കട്‌പല്ലിയിൽത്തന്നെ സ്‌ഫോടകസാമഗ്രികള്‍ നിർമിക്കുന്ന മറ്റൊരു ഫാക്‌റ്ററിയുമുണ്ട്‌.

ഏഷ്യയിലെ ഏറ്റവും വലിയ പഞ്ചസാര ഫാക്‌റ്ററി നിസാംനഗറിൽ പ്രവർത്തിച്ചുവരുന്നു. സംസ്ഥാനത്ത്‌ സഹകരണമേഖലയിൽ എട്ടും, അല്ലാതെ പതിനൊന്നും പഞ്ചസാര ഫാക്‌റ്ററികളുണ്ട്‌. ഗുന്തക്കൽ, ഹൈദരാബാദ്‌, ചീരാല, നെല്ലൂർ, രാജമുണ്ട്രി, കരീംനഗർ, ഔറംഗാബാദ്‌, ഗുൽബർഗ്‌, വാറംഗൽ എന്നിവിടങ്ങളാണ്‌ പരുത്തിത്തുണി നിർമാണകേന്ദ്രങ്ങള്‍; വാറംഗലിലെ ആസാംജാഹി മില്ലാണ്‌ സംസ്ഥാനത്തെ ഏറ്റവും വലിയ തുണിമിൽ. വിശാഖപട്ടണം, ഗുണ്ടൂർ, ഗോദാവരി എന്നിവിടങ്ങളിൽ പട്ടും, സിർപൂർ കാഗസ്‌നഗറിൽ കൃത്രിമപ്പട്ടും ഉത്‌പാദിപ്പിച്ചുവരുന്നു. സംസ്ഥാനത്തുള്ള നിരവധി സിമന്റ്‌ ഉത്‌പാദനകേന്ദ്രങ്ങളിൽ വിജയവാഡ, പനിയം, മച്ഛനല്ല, യേരുഗുണ്ടം എന്നിവിടങ്ങളിലേതുള്‍പ്പെടെ ആറെച്ചം വന്‍കിട ഫാക്‌റ്ററികളിൽപ്പെടുന്നു. ഡീസൽ എച്ച, യന്ത്രസാമഗ്രികള്‍ തുടങ്ങിയവയുടെ നിർമാണവും വികസിച്ചിട്ടുണ്ട്‌. വിശാഖപട്ടണം, കൊത്തഗൂഡം എന്നിവിടങ്ങളിൽ രാസവളനിർമാണശാലകളും, സിർപൂർ, രാജമുണ്ട്രി, ചക്രനഗർ, ബോഘന്‍ എന്നിവിടങ്ങളിൽ കടലാസ്‌ മില്ലുകളും പ്രവർത്തിക്കുന്നു; സിർപൂരാണ്‌ ഏറ്റവും വലിയ കടലാസ്‌ നിർമാണശാല.

കപ്പൽ, റെയിൽവേബോഗി എന്നിവയുടെ നിർമാണവും എച്ച ശുദ്ധീകരണവുമാണ്‌ വിശാഖപട്ടണത്തെ വന്‍കിട വ്യവസായങ്ങള്‍. ഇവിടത്തെ കപ്പൽനിർമാണശാലയാണ്‌ സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ കേന്ദ്രം. വിശാഖപട്ടണത്തെ ഒരു ഇടത്തരം ഇരുമ്പുരുക്കു നിർമാണശാലയും പൂർത്തിയായി വരുന്നു. ഹൈദരാബാദിൽ സിഗററ്റ്‌, ചുരുട്ട്‌ എന്നിവയും ഗുണ്ടൂരിൽ പിഞ്ഞാണസാമഗ്രികളും ഗരിവിഡിയിൽ ഫെറോമാന്‍ഗനീസും വന്‍തോതിൽ നിർമിക്കുന്നു. 2002 മാർച്ചിലെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ ഘനവ്യവസായങ്ങളും ഇടത്തരം സംരംഭങ്ങളുമായി 3111 എച്ചവും 3,29,444 ചെറുകിട വ്യവസായങ്ങളും ചേർന്ന്‌ 8,02,878 പേർക്ക്‌ തൊഴിൽ നല്‌കുന്നു. ശ്രീഹരികോട്ടയിലെ ബഹിരാകാശഗവേഷണകേന്ദ്രവും ബലാനഗറിലെ നാഷനൽ റിമോട്‌ സെന്‍സിങ്‌ ഏജന്‍സിയും (NRSA) എടുത്തുപറയേണ്ട സ്ഥാപനങ്ങളാണ്‌.

ആന്ധ്രാപ്രദേശിലെ ഏറ്റവും ശ്രദ്ധേയമായ വ്യവസായരംഗമാണ്‌ വിവരസാങ്കേതികയിൽ അധിഷ്‌ഠിതമായ വ്യവസായങ്ങള്‍. ഇന്ത്യയിൽ ആദ്യമായി സോഫ്‌ട്‌വെയർ വ്യവസായത്തെ മികച്ച രീതിയിൽ സംഘടിപ്പിച്ചത്‌ 1990-കളിൽ ആന്ധ്രയിലാണ്‌. 2004-ൽ സോഫ്‌ട്‌വെയർ കയറ്റുമതി 100 കോടി കവിഞ്ഞു. നിരവധി ഐ.ടി. പാർക്കുകള്‍ ഇന്ന്‌ ആന്ധ്രയിൽ പ്രവർത്തിക്കുന്നുണ്ട്‌. ഹൈദരാബാദിൽ 151 ഏക്കർ സ്ഥലത്ത്‌ വ്യാപിച്ചുകിടക്കുന്ന "ഹൈടെക്‌ സിറ്റി'യാണ്‌ ഐ.ടി. വ്യവസായത്തിന്റെ പ്രധാന കേന്ദ്രം. ലോകത്തിലെ മികച്ച ഐ.ടി. കമ്പനികള്‍ക്കെല്ലാം ഇവിടെ പ്രവർത്തന കേന്ദ്രങ്ങളുണ്ട്‌. ഇന്ന്‌ ഇന്ത്യയിൽ നിന്നുള്ള സോഫ്‌ട്‌വെയർ കയറ്റുമതിയിൽ ബാംഗ്ലൂർ കഴിഞ്ഞാൽ അടുത്ത സ്ഥാനം ഹൈദരാബാദിനാണ്‌.

ആന്ധ്രാപ്രദേശിന്റെ വരുമാന സ്രോതസ്സിന്റെ മുഖ്യപങ്ക്‌ വഹിക്കുന്ന മറ്റൊരു മേഖലയാണ്‌ വിനോദസഞ്ചാരം. ചാർമിനാർ, രാമോജി ഫിലിംസിറ്റി, ആന്ധ്രാപ്രദേശ്‌ സ്റ്റേറ്റ്‌ മ്യൂസിയം, ഗോൽകൊണ്ട കോട്ട, നെഹ്‌റു സുവോളജിക്കൽ പാർക്ക്‌, ബോറ ഗുഹകള്‍, അക്കു താഴ്‌വര, വിശാഖപട്ടണം ബീച്ച്‌ എന്നിവ ആന്ദ്രയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌.

ഗതാഗതം

സംസ്ഥാനത്തിനുള്ളിലുള്ള നാഷനൽ ഹൈവേകളുടെ മൊത്തം നീളം 4104 കി.മീ. ആണ്‌. ഇതോടൊപ്പം 60,453 കി.മീ. സ്റ്റേറ്റ്‌ ഹൈവേകളും 1,03,814 കി.മീ. പഞ്ചായത്ത്‌ റോഡുകളും ഉണ്ട്‌. പഞ്ചായത്ത്‌ റോഡുകള്‍ മിക്കവയും ഇനിയും വികസിച്ചിട്ടില്ല. റെയിൽപാതകളുടെ മൊത്തം നീളം 5085 കി.മീ. ആണ്‌; ഇതിൽ 4362 കി.മീ. ബ്രാഡ്‌ഗേജാണ്‌. ചെന്നൈ-ദില്ലി, ചെന്നൈ-കൊൽക്കത്ത, ഹൈദരാബാദ്‌-തിരുവനന്തപുരം തുടങ്ങിയ പ്രധാന റെയിൽപാതകളൊക്കെത്തന്നെ ഈ സംസ്ഥാനത്തുകൂടി പോകുന്നു. ഹൈദരാബാദ്‌ ദക്ഷിണ-മധ്യ റെയിൽമേഖലയുടെ ആസ്ഥാനവുമാണ്‌. ഹൈദരാബാദിലെ ബേഗംപേട്ട്‌ വിമാനത്താവളം ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളുമായും ദിനംപ്രതി സമ്പർക്കം പുലർത്തുന്നു; അന്തരാഷ്‌ട്ര സർവീസുകളും കൈകാര്യം ചെയ്യുന്നുണ്ട്‌. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിലും വിമാനത്താവളങ്ങളുണ്ട്‌. സംസ്ഥാനത്തെ ഏക മേജർ തുറമുഖം വിശാഖപട്ടണമാണ്‌. ഇത്‌ നാവികസേനാ ആസ്ഥാനവും കപ്പൽനിർമാണ കേന്ദ്രവും കൂടിയാണ്‌. ചെറുകിട തുറമുഖങ്ങളിൽ കാകിനട, മച്ച്‌ലിപട്ടണം, ഭീമുനിപട്ടണം, കൃഷ്‌ണപട്ടണം, വഡരേവു, കലിംഗപട്ടണം എന്നിവ ഉള്‍പ്പെടുന്നു.

സാമ്പത്തിക മേഖലകള്‍

സാമ്പത്തിക നിലവാരം അടിസ്ഥാനമാക്കി ആന്ധ്രപ്രദേശിനെ മൂന്നു മേഖലകളായി തിരിക്കാം: സർക്കാർ തീരം, റായലസീമ, തെലുങ്കാന.

സർക്കാർ തീരം

ചാർമിനാർ

ശ്രീകാകുളം, വിശാഖപട്ടണം, കി. ഗോദാവരി, പ. ഗോദാവരി, കൃഷ്‌ണ, ഗുണ്ടൂർ, പ്രകാശം, നെല്ലൂർ എന്നീ എട്ടു ജില്ലകളുള്‍പ്പെടുന്ന സമുദ്രതട പ്രദേശമാണ്‌ സർക്കാർതീരം; ഗോദാവരി, കൃഷ്‌ണ, പെന്ന എന്നീ നദികളുടെ ഡെൽറ്റാപ്രദേശങ്ങള്‍ ഈ മേഖലയെ ഫലഭൂയിഷ്‌ഠമാക്കിത്തീർത്തിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ധാന്യക്കലവറയായി വിശേഷിപ്പിക്കപ്പെടുന്ന ഈ മേഖലയിലെ പ്രധാന കൃഷി നെല്ലാണ്‌; മറ്റു ധാന്യങ്ങളും പുകയില, നിലക്കടല തുടങ്ങിയ നാണ്യവിളകളും ഗണ്യമായ തോതിൽ കൃഷിചെയ്‌തുവരുന്നു. വിപുലമായ ഗതാഗതസൗകര്യങ്ങളും കി. തീരത്തെ തുറമുഖസൗകര്യങ്ങളും ഈ മേഖലയുടെ വികാസത്തിനു സഹായകമായി വർത്തിക്കുന്നു. സർക്കാർ തീരം മറ്റു രണ്ടു മേഖലകളെ അപേക്ഷിച്ച്‌ ജനനിബിഡമാണ്‌; അതോടൊപ്പം സാമ്പത്തികമായി മുന്നിട്ടു നില്‌ക്കുകയും ചെയ്യുന്നു. വ്യവസായങ്ങള്‍ ഒട്ടുമുക്കാലും കാർഷികവിഭവങ്ങളെ ആശ്രയിച്ചുള്ളവയാണ്‌. വിശാഖപട്ടണമാണ്‌ മുഖ്യ നഗരം.

റായലസീമ

അനന്തപ്പൂർ, കടപ്പ, കർണൂൽ, ചിത്തൂർ എന്നീ നാലുജില്ലകള്‍ ചേർന്ന പ്രദേശമാണ്‌ റായലസീമ എന്നറിയപ്പെടുന്നത്‌. ആന്ധ്രപ്രദേശിലെ പിന്നാക്കപ്രദേശമായ റായലസീമ അപര്യാപ്‌ത സമ്പദ്‌വ്യവസ്ഥമൂലം പലപ്പോഴും ക്ഷാമബാധിതമായിത്തീരാറുണ്ട്‌. ഉർവരത കുറഞ്ഞ മച്ചും മഴക്കുറവും മഴയുടെ അനിയമിത വിതരണം മൂലം സാധാരണമായുണ്ടാകുന്ന വരള്‍ച്ചയും ഇവിടത്തെ പുരോഗതിക്കു വിഘാതം സൃഷ്‌ടിക്കുന്നു. ജലസേചന സൗകര്യം വർധിപ്പിച്ച്‌ കാർഷികാഭിവൃദ്ധി ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചിട്ടുണ്ട്‌. വനവിഭവങ്ങള്‍ ധാരാളമാണ്‌. പല ധാതുക്കളുടെയും സമ്പന്നനിക്ഷേപങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌; എന്നാൽ വ്യാവസായികമായി പിന്നാക്കാവസ്ഥയിലാണ്‌. ഉപജീവനം ലക്ഷ്യമാക്കിയുള്ള പ്രാകൃതകൃഷി സമ്പ്രദായങ്ങളിലാണ്‌ ഭൂരിപക്ഷം ജനങ്ങളും ഏർപ്പെട്ടിട്ടുള്ളത്‌. പരുക്കന്‍ ധാന്യങ്ങളാണ്‌ അധികവും; അപൂർവമായി നാണ്യവിളകളും കൃഷിചെയ്യുന്നു. ജനവാസം നന്നേ കുറവാണ്‌. ഇക്കാരണത്താൽ റായലസീമയിലെ ശരാശരി ജീവിതത്തോത്‌ തെലുങ്കാനായിലേതിനെക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്‌.

തെലുങ്കാന

അദീലാബാദ്‌, നിസാമാബാദ്‌, കരീംനഗർ, മെദക്‌, വറംഗൽ, ഖമ്മം, ഹൈദരാബാദ്‌, നൽഗൊണ്ട, മെഹബൂബ്‌നഗർ എന്നീ ഒന്‍പത്‌ ജില്ലകളാണ്‌ തെലുങ്കാനയിൽ ഉള്‍പ്പെട്ടിട്ടുള്ളത്‌. പഴയ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിന്റെ ഭാഗമായിരുന്നു ഈ ജില്ലകള്‍. ഹൈദരാബാദ്‌ നഗരവും പ്രാന്തപ്രദേശങ്ങളുമൊഴികെയുള്ള തെലുങ്കാനാപ്രദേശം തികച്ചും അവികസിതമായ അവസ്ഥയിലാണ്‌ ഇപ്പോഴും തുടരുന്നത്‌. ജന്മിമാരുടെയും ഇട പ്രഭുക്കന്മാരുടെയും ദുർഭരണം മൂലം ഈ മേഖലയിൽ ഏറെക്കാലം യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല, ജനങ്ങളിൽ ഭൂരിപക്ഷവും ദരിദ്രരും നിരക്ഷരരുമാണ്‌. വളക്കൂറു കുറഞ്ഞമച്ചും മഴക്കുറവും മറ്റൊരു ശാപമാണ്‌. ജലസേചനാവശ്യങ്ങള്‍ നിർവഹിക്കുന്നത്‌ കുളങ്ങള്‍ കുഴിച്ചാണ്‌. പരുക്കന്‍ ധാന്യങ്ങളാണ്‌ പ്രധാനമായും കൃഷിചെയ്‌തുവരുന്നത്‌. സ്വാതന്ത്യ്രപ്രാപ്‌തിക്കുശേഷം ഈ മേഖലയുടെ വ്യവസായാഭിവൃദ്ധിക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. എന്നാൽ ഇവയൊക്കെത്തന്നെ നഗരങ്ങളെ കേന്ദ്രീകരിച്ചാണ്‌ രൂപപ്പെടുത്തിയിട്ടുള്ളത്‌. ഗ്രാമജീവിതം ദരിദ്രാവസ്ഥയിൽ തന്നെ തുടർന്നുപോകുന്നു. പ്രധാന നഗരം ഹൈദരാബാദ്‌ ആണ്‌.

വിദ്യാഭ്യാസം

ഉസ്മാനിയ സർവകലാശാല

സാക്ഷരതാശതമാനം 60.5. സ്‌ത്രീകള്‍ വിദ്യാഭ്യാസകാര്യത്തിൽ പിന്നാക്കമാണ്‌ (സാക്ഷരതാ ശതമാനം 50.4). വിദ്യാഭ്യാസനിലവാരത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ആന്ധ്രപ്രദേശിന്‌ പത്താം സ്ഥാനമാണുള്ളത്‌. ആന്ധ്രപ്രദേശിൽ 23 സർവകലാശാലകളുണ്ട്‌. ഹൈദരാബാദിലെ ഉസ്‌മാനിയ ഭാരതത്തിലെ പഴക്കംചെന്ന സർവകലാശാലകളിലൊന്നാണ്‌. ഇന്ത്യയിൽ ദേശീയഭാഷ (ഉർദു) അധ്യയനമാധ്യമമായി സ്വീകരിച്ച ആദ്യത്തെ സർവകലാശാലയാണിത്‌. ജ്യോതിശ്ശാസ്‌ത്രത്തിൽ ഉന്നതപഠനത്തിനായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മിഷന്‍ ഏർപ്പെടുത്തിയിട്ടുള്ള ഗവേഷണകേന്ദ്രം ഉസ്‌മാനിയയോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു. സെന്‍ട്രൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇംഗ്ലീഷ്‌, നുട്രീഷണൽ റിസർച്ച്‌ ലബോറട്ടറീസ്‌, അമേരിക്കന്‍ സ്റ്റഡീസ്‌ റിസർച്ച്‌ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളും ഈ സർവകലാശാലയുടെ ഘടകങ്ങളാണ്‌. വാള്‍ട്ടയറിലെ ആന്ധ്ര സർവകലാശാല, തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര സർവകലാശാല എന്നിവ സംസ്ഥാനത്തെ മറ്റു രണ്ട്‌ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്‌. ഒരു കാർഷിക സർവകലാശാലയും ഒരു കേന്ദ്ര സർവകലാശാലയും ഹൈദരാബാദിൽ പ്രവർത്തിച്ചുവരുന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മിഷന്റെ(UGC) മേഖലാ ആഫീസും ഹൈദരാബാദിലുണ്ട്‌. സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള ഉന്നതോദ്യോഗസ്ഥന്മാർക്കു പരിശീലനം നല്‌കുന്ന "അഡ്‌മിനിസ്‌ട്രറ്റീവ്‌ സ്റ്റാഫ്‌ കോളജ്‌ ഓഫ്‌ ഇന്ത്യ' ഹൈദരാബാദിലാണ്‌ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌. ഡിഫെന്‍സ്‌ ഇലക്‌ട്രാണിക്‌സ്‌ റിസർച്ച്‌ ലബോറട്ടറി, ഡിഫെന്‍സ്‌ റിസർച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ലബോറട്ടറി, ഡിഫെന്‍സ്‌ മെറ്റലർജിക്കൽ റിസർച്ച്‌ ലബോറട്ടറി, നാഷണൽ ജിയോഫിസിക്കൽ റിസർച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ തുടങ്ങിയ സ്ഥാപനങ്ങളും ഹൈദരാബാദിൽ പ്രവർത്തിച്ചു വരുന്നു. 53 മെഡിക്കൽ കോളജുകളും 238 എന്‍ജിനീയറിങ്‌ കോളജും 1330 ആർട്‌സ്‌ & സയന്‍സ്‌ കോളജുകളുമാണ്‌ സംസ്ഥാനത്തുള്ളത്‌. 22 പോളിടെക്‌നിക്കുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിതമായിരിക്കുന്നു. നിർബന്ധിതവിദ്യാഭ്യാസം സാർവത്രികമായുണ്ട്‌. ഇന്‍ഫർമേഷന്‍ ടെക്‌നോളജി രംഗത്ത്‌ ആന്ധ്രപ്രദേശ്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മുന്‍നിരയിലാണ്‌. ഇന്റർ നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇന്‍ഫർമേഷന്‍ ടെക്‌നോളജി (IIIT) അന്താരാഷ്‌ട്ര അംഗീകാരം നേടിയ സ്ഥാപനമാണ്‌.

സംസ്‌കാരം

തിരുപ്പതി വെങ്കിടേശ്വരക്ഷേത്രം

ആന്ധ്രപ്രദേശിന്‌ സമ്പന്നവും പുഷ്‌കലവുമായ ഒരു സാംസ്‌കാരിക പാരമ്പര്യമുണ്ട്‌. എ.ഡി. 1000-മാണ്ടോടടുപ്പിച്ചുതന്നെ സ്വന്തം വ്യക്തിത്വം സ്ഥാപിക്കാനാരംഭിച്ച തെലുഗുഭാഷ തുടർന്നുവന്ന രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ക്കുള്ളിൽ, മഹാഭാരതത്തിന്റെ മൂന്നു വിവർത്തനങ്ങള്‍ (ഭാരതത്തിലെ ഒരുപ്രാദേശികഭാഷയിൽ ആദ്യമായി) അവതരിപ്പിച്ചു. നന്നയ്യ (11-ാം ശ.), തിക്കന (13-ാംശ.), യെറേപ്രഗഡ (14-ാം ശ.) എന്നിവരായിരുന്നു ഈ കവിത്രയം. വിജയനഗര രാജാവായിരുന്ന കൃഷ്‌ണദേവരായരുടെ ഭരണകാലത്ത്‌ (1509-30) ആരംഭിച്ച്‌ 19-ാം ശ.-ത്തിന്റെ അവസാന കാലംവരെ നിലനിന്ന തെലുഗു സാഹിത്യത്തിലെ നവോത്‌ഥാനഘട്ടം "പ്രബന്ധയുഗം' എന്ന പേരിൽ അറിയപ്പെടുന്നു. വൈദേശിക സംസ്‌കാരങ്ങളെ സ്വാംശീകരിച്ചുകൊണ്ട്‌ തഴച്ചുവളരാനുള്ള തെലുഗുവിന്റെ കഴിവിന്‌ ആധുനികകാലത്തും അല്‌പംപോലും മങ്ങലേറ്റിട്ടില്ല. നോ: തെലുഗുഭാഷയും സാഹിത്യവും രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന്‌ എച്ചമറ്റ തീർഥാടകരെ പ്രാചീനകാലം മുതൽ ഇടതടവില്ലാതെ ആകർഷിച്ചുവരുന്ന പ്രസിദ്ധ ഹൈന്ദവദേവാലയമാണ്‌ തിരുപ്പതി വെങ്കിടേശ്വരക്ഷേത്രം. ശ്രീ ശൈലത്തെ ശിവക്ഷേത്രം (കർണൂൽ ജില്ല) നാഗാർജുന യോഗിയുടെ ആശ്രമംകൊണ്ട്‌ പ്രസിദ്ധമാണ്‌. സിംഹാചലം, മംഗളഗിരി, അച്ചാവരം, ഭദ്രാചലം, ദ്രാക്ഷാരാമം, അഹോബലം, യാദഗിരിഗൊട്ട, ഒണ്‍ടിമെട്ട, കദിരി, വിജയവാഡ തുടങ്ങിയ കേന്ദ്രങ്ങളും ശില്‌പാഭിരാമങ്ങളായ ക്ഷേത്രങ്ങള്‍കൊണ്ട്‌ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്നു.

ബുദ്ധമതപ്രചാരം ഏറ്റവും പ്രഫുല്ലമായിരുന്ന ക്രിസ്‌തുവിനു തൊട്ടുമുമ്പുള്ള നൂറ്റാണ്ടുകളിൽ രൂപംകൊണ്ട അമരാവതിയും നാഗാർജുനകൊണ്ടയും പ്രാചീന ഭാരതീയ വാസ്‌തുവിദ്യയുടെയും പ്രതിമാശില്‌പത്തിന്റെയും ഉദാഹരണങ്ങളായി ഇന്നും നിലനില്‌ക്കുന്നു.

വാറംഗൽ, രാമപ്പ, ലേപാക്ഷി തുടങ്ങിയ സ്ഥലങ്ങളിലെ ഹൈന്ദവദേവാലയങ്ങള്‍ മധ്യകാല വാസ്‌തുശില്‌പത്തിന്റെ നിദർശനങ്ങള്‍ തന്നെയാണ്‌. ഇസ്‌ലാമിക രാജവംശങ്ങളുടെ ആധിപത്യകാലത്ത്‌ ഹൈദരാബാദ്‌, സിക്കന്ദരാബാദ്‌, ഗോൽക്കൊണ്ട തുടങ്ങിയ കേന്ദ്രങ്ങളിൽ മുഗള്‍ ശില്‌പകലയുടെ ശക്തമായ സ്വാധീനം ദൃശ്യമായി. ഹൈദരാബാദിലെ ചാർമീനാർ സൗധം (16-ാം ശ.) ഗോൽക്കൊണ്ടയിലെ ദുർഗം (16, 17-ശ.), സമീപമുള്ള ഉസ്‌മാന്‍ സാഗറും ഹിമായത്‌ സാഗറും, ആധുനിക കാലത്തിന്റെ സംഭാവനയായ ഹൈദരാബാദിലെ സലാർജംഗ്‌ മ്യൂസിയം, സിക്കന്ദരാബാദിലെ ഹുസൈന്‍സാഗറും വാനനിരീക്ഷണശാലയും, രാജമണ്ട്രിയിലെ മാർക്കണ്ഡേയകോടിലിംഗേശ്വരക്ഷേത്രങ്ങള്‍ തുടങ്ങി എച്ചമറ്റ കലാസമ്പത്തുകള്‍ ആന്ധ്രപ്രദേശിന്‌ സ്വന്തമാണ്‌. സംഗീതം, നാടകം, നൃത്തം തുടങ്ങിയ കലകളിൽ ആന്ധ്രക്കാർക്കുള്ള പാരമ്പര്യവും പാടവവും അഗ്രഗണ്യമാണ്‌. കർണാടകസംഗീതം എന്നു വ്യവഹരിക്കപ്പെടുന്ന ഗാനപ്രസ്ഥാനത്തിൽ ഏറ്റവും പ്രമുഖ പങ്കുവഹിക്കുന്നവ ത്യാഗരാജന്റെ തെലുഗു കീർത്തനങ്ങളാണ്‌. പിന്നീടുവന്ന താളപാകം അന്നമാചാര്യലു, കഞ്ചർലഗോപച്ച, ക്ഷേത്രയ്യ, മുനിപ്പള്ളി സുബ്രഹ്മണ്യകവി, നേലട്ടൂർ വീരഭദ്രയ്യ തുടങ്ങിയവരുടെ നാമധേയങ്ങള്‍ ദക്ഷിണേന്ത്യന്‍ സംഗീത-നാടക-നൃത്തമേഖലകളിൽ അനശ്വരങ്ങളായിട്ടുണ്ട്‌.

കൂച്ചിപ്പൂഡി

ആന്ധ്രസംസ്‌കാരത്തിന്റെ ഒരു അവിഭാജ്യാംശമാണ്‌ കൂച്ചിപ്പൂഡി നൃത്തം. കൃഷ്‌ണാ ജില്ലയിലെ കുചേലപുരം കുച്ചിപ്പുഡി വിദഗ്‌ധരായ ഭാഗവതബ്രാഹ്മണരുടെ ആസ്ഥാനമാണ്‌. നോ: കുച്ചിപ്പുഡി നാടകകലയും ഇവിടെ വളരെയധികം വികാസം പ്രാപിച്ചിരിക്കുന്നു. ഗ്രാമങ്ങളിലെ പ്രധാന വിനോദമാണിത്‌ മിക്കയിടങ്ങളിലും നാടകസംഘങ്ങളും അരങ്ങുകളും കാണാം. പുരാണവ്യാഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാപരിപാടികള്‍ക്കാണ്‌ പ്രചാരമുള്ളത്‌. ബൊമ്മലാട്ടം (പാവക്കൂത്ത്‌) ആണ്‌ മറ്റൊരു വിനോദം. വിനായകചതുർഥി, ജന്മാഷ്‌ടമി, നവരാത്രി, ദീപാവലി എന്നിവയാണ്‌ പ്രധാന ഉത്സവങ്ങള്‍, നവരാത്രി ഉത്സവത്തിനുള്ള "കൊലുമണ്ഡപം' മിക്ക ഭവനങ്ങളിലും കാണാം. അമ്പലങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച്‌ ആഴിചാടൽ വളരെ പ്രചാരമുള്ള ഒരു ചടങ്ങാണ്‌. സ്വർണം, വെള്ളി തുടങ്ങിവയകൊണ്ടുള്ള കരകൗശല വിദ്യകള്‍ക്ക്‌ പേരെടുത്തിട്ടുള്ളവരാണ്‌ ആന്ധ്രപ്രദേശുകാർ. പലതരത്തിലുള്ള രജതകലാസൃഷ്‌ടികള്‍ക്ക്‌ കരീംനഗർ ഒന്നാം സ്ഥാനത്തു നില്‌ക്കുന്നു. വാറംഗലിലേയും ഏലൂരുവിലേയും പരവതാനികള്‍. മെഹബൂബ്‌ നഗർമെത്തകള്‍, കൊണ്ടപ്പള്ളിപാവകള്‍ തുടങ്ങിയവ അവയുടേതായ വൈശിഷ്‌ട്യം നിലനിർത്തുന്നതിൽ നിഷ്‌കൃഷ്‌ടമായ ശ്രദ്ധ ചെലുത്തിപ്പോരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍