This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്ദുല്‍ റസാക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: = അബ്ദുല്‍ റസാക്ക് (1413 - 82) = അയറൌഹ ഞമ്വമസ പേര്‍ഷ്യന്‍ചരിത്രകാരന്‍. പൂര്‍ണ...)
അടുത്ത വ്യത്യാസം →

04:00, 9 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അബ്ദുല്‍ റസാക്ക് (1413 - 82)

അയറൌഹ ഞമ്വമസ

പേര്‍ഷ്യന്‍ചരിത്രകാരന്‍. പൂര്‍ണമായ പേര് 'അബ്ദുല്‍' റസാക്ക് കമാല്‍ അല്‍ദീന്‍ ഇബ്നു ജലാല്‍ അല്‍ദീന്‍ ഇസ്ഹാക്ക്അല്‍ സമര്‍ക്കന്തീ, എന്നാണ്. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഷാഹ്റൂഖിന്റെ നയതന്ത്രപ്രതിനിധിയായി 1443-ല്‍ സാമൂതിരിയുടെ കൊട്ടാരത്തില്‍ എത്തി. 15-ാം ശ.-ത്തിലെ കേരളത്തെ, പ്രത്യേകിച്ച് കോഴിക്കോടിനെ കുറിച്ച് ഇദ്ദേഹത്തിന്റെ വിവരണങ്ങളില്‍നിന്ന് പലതും ഗ്രഹിക്കാം. സാമൂതിരി പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ അടുക്കലേക്ക് പ്രതിപുരുഷനെ അയച്ചിരുന്നു. അതിനുള്ള പ്രതിസന്ദര്‍ശനമായിരുന്നു ഇത്. ഇവിടത്തെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിക്കാന്‍ ഒരു വലിയ കമ്പോളം കണ്ടെത്തല്‍ ആയിരുന്നു സാമൂതിരിയുടെ ലക്ഷ്യമെങ്കില്‍, സാമൂതിരിയെ ഇസ്ലാമിലേക്കു മതപരിവര്‍ത്തനം ചെയ്യിക്കലായിരുന്നു ഷാഹ്റൂഖിന്റെ ഉദ്ദേശ്യം.

സുല്‍ത്താന്‍ ഷാഹ്റൂഖിന്റെ കീഴില്‍ ഖാസി (ജഡ്ജി) ആയിരുന്ന ജലാലുദ്ദീന്‍ ഇസ്ഹാഖിന്റെ മകനായി 1413 ന. 6-ന് ഹീരേത്തില്‍ (അഫ്ഗാനിസ്താന്‍) അബ്ദുല്‍ റസാക്ക് ജനിച്ചു. പിതാവിന്റെ സംരക്ഷണത്തില്‍ വളര്‍ന്ന അബ്ദുല്‍ റസാക്ക് അക്കാലത്തെ ഉന്നതരായ ചില പണ്ഡിതന്‍മാരുടെ കീഴില്‍ വിദ്യാഭ്യാസം നേടി. 1437-ല്‍ പിതാവ് മരിച്ചപ്പോള്‍ നിയമകാര്യങ്ങളില്‍ വേണ്ടത്ര പാണ്ഡിത്യം സമ്പാദിച്ചിരുന്നതിനാല്‍ പിതാവിന്റെ ഉദ്യോഗം ഇദ്ദേഹത്തിന് ലഭിച്ചു. അബ്ദുല്‍ റസാക്കിന്റെ കഴിവുകളില്‍ സുല്‍ത്താന് വലിയ മതിപ്പായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയിലേക്കു നയതന്ത്രപ്രതിനിധിയായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.

1441 ജനു.-ല്‍ അബ്ദുല്‍ റസാക്ക് ഹിറാത്തില്‍നിന്ന് യാത്ര ആരംഭിച്ച് 1445-ല്‍ കോഴിക്കോട്ടെത്തി. കോവിലകത്തുപോയി സാമൂതിരിയെ സന്ദര്‍ശിച്ച് അധികാരപത്രം സമര്‍പ്പിക്കുകയും സമ്മാനങ്ങള്‍ നല്കുകയും ചെയ്തു. അതിനുശേഷം അഞ്ചുമാസത്തോളം ഇദ്ദേഹം കോഴിക്കോട്ടു താമസിച്ചു. ഇതിനിടയ്ക്ക് പല പ്രാവശ്യം സാമൂതിരിയെ സന്ദര്‍ശിച്ച് തന്റെ യാത്രോദ്ദേശ്യം വ്യക്തമാക്കി. മതം മാറുകയില്ലെന്ന അഭിപ്രായത്തില്‍ സാമൂതിരി ഉറച്ചുനിന്നു. ഈ അവസരത്തിലാണ് വിജയനഗറിലെ രാജാവില്‍നിന്ന് ഒരു ക്ഷണം അബ്ദുല്‍ റസാക്കിന് ലഭിച്ചത്. ഉടനടി ആ ക്ഷണം സ്വീകരിച്ച്, കടല്‍മാര്‍ഗം കോഴിക്കോട്ടുനിന്ന് മംഗലാപുരത്തേക്കു പോയി; അവിടെനിന്ന് പതിനഞ്ചു ദിവസംകൊണ്ട് വിജയനഗരത്തിലെത്തി. ഹൃദ്യമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. രാജകീയാതിഥിയായി ഏതാനുംനാള്‍ അവിടെ താമസിച്ചതിനുശേഷം സ്വദേശത്തേക്കു തിരിച്ചു. ഇന്ത്യയില്‍നിന്നും മടങ്ങിയെത്തിയ അബ്ദുല്‍ റസാക്കിനെ മറ്റു പല വിദേശരാജ്യങ്ങളിലേക്കും അയച്ചു. ഷാഹ്റൂഖിന്റെ നിര്യാണാനന്തരം അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെ കീഴില്‍ പല ഉദ്യോഗങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1463 ജനു-ല്‍ ഇദ്ദേഹം ഗവര്‍ണറായി നിയമിതനായി. ആ പദവിയിലിരിക്കേ 1482 ആഗ.-ല്‍ നിര്യാതനായി.

യാത്രാവിവരണം. ഇദ്ദേഹത്തിന്റെ മത്തലാ-എ-സദൈന്‍ വമജ്മാ-എ-ബഹ്റേന്‍ എന്ന ഗ്രന്ഥത്തില്‍ യാത്രാനുഭവങ്ങളും കാലഘട്ടത്തിന്റെ ചരിത്രവും പ്രതിപാദിച്ചിട്ടുണ്ട്. ആ ഗ്രന്ഥത്തില്‍ കേരളത്തിന് സമുചിതമായ സ്ഥാനം നല്കിയിട്ടുണ്ട്. കറുത്ത മനുഷ്യരെ ഇദ്ദേഹം ആദ്യമായി കാണുന്നത് കോഴിക്കോട്ടുവച്ചാണ്. ഇദ്ദേഹത്തെ കൂടുതല്‍ അദ്ഭുതപ്പെടുത്തിയത് അവരുടെ വസ്ത്രധാരണരീതി ആയിരുന്നു. ഇദ്ദേഹത്തിന്റെ വിവരണത്തിലെ ചില പ്രസക്തമായ ഭാഗങ്ങള്‍ ഇപ്രകാരമാണ്: 'എന്റെ പ്രതീക്ഷകളെ തകര്‍ത്ത ഈ കറുത്തവര്‍ഗക്കാര്‍ സ്ത്രീപുരുഷഭേദമെന്യേ മിക്കവാറും നഗ്നരാണ്. നാഭിമുതല്‍ കാല്‍മുട്ടുവരെ മറയ്ക്കുന്ന ഒരു തുണിക്കഷണമാണ് വസ്ത്രമായി അവരുടെ ശരീരത്തില്‍ ആകെയുള്ളത്. പുരുഷന്‍മാര്‍ ഒരു കൈയില്‍ വാളും മറുകൈയില്‍ തോല്‍കൊണ്ട് ആവരണം ചെയ്തിട്ടുള്ള പരിചയുമായിട്ടാണ് നടക്കുക. സാധാരണക്കാര്‍ മുതല്‍ രാജാക്കന്‍മാര്‍ അടക്കമുള്ളവരുടെ വേഷമിതാണ്. എന്നാല്‍ മുസ്ലീങ്ങളുടെ വേഷവിധാനം ഇതില്‍ നിന്ന് ഭിന്നമാണ്. അറബികളെപ്പോലെ വിലയേറിയ വസ്ത്രങ്ങളും ആഡംബരസാധനങ്ങളും അവര്‍ ലോഭമില്ലാതെ ഉപയോഗിക്കുന്നു.

കോഴിക്കോട്ടു കപ്പലിറങ്ങിയപ്പോള്‍ ഏതാനും മുസ്ലീങ്ങളും ഒരുകൂട്ടം ഹിന്ദുക്കളും എന്നെ സ്വീകരിക്കാന്‍ എത്തി. എനിക്കു താമസിക്കുവാനായി സൌകര്യപ്രദമായ ഒരു ഭവനം അവര്‍ ഏര്‍പ്പാടു ചെയ്തുതന്നു. ഭക്ഷണത്തിനുവേണ്ട എല്ലാ സാധനങ്ങളും അവിടെ തയ്യാറുണ്ടായിരുന്നു. കോഴിക്കോട്ട് എത്തിയതിന്റെ മൂന്നാംദിവസം അവിടത്തെ രാജാവിന്റെ സവിധത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.

വസ്ത്രധാരണ രീതിയിലോ ശരീരപ്രകൃതിയിലോ അദ്ദേഹത്തിന് (സാമൂതിരി) മറ്റു ഹിന്ദുക്കളില്‍നിന്ന് യാതൊരു പ്രത്യേകതയുമില്ല. എല്ലാ ഹിന്ദുക്കളേയുംപോലെ അദ്ദേഹവും അര്‍ധനഗ്നനാണ്. രാജാവിനെ 'സാമൂതിരി' എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. രാജാവു മരിച്ചാല്‍ രാജാധികാരം ലഭിക്കുക മക്കള്‍ക്കോ മറ്റു ബന്ധുക്കള്‍ക്കോ അല്ല, മരുമക്കള്‍ക്കാണ്. അധികാരമോ ആയുധമോ ഉപയോഗപ്പെടുത്തി അനന്തരാവകാശം പിടിച്ചുപറ്റാന്‍ ആരും ശ്രമിക്കാറില്ല. ബ്രാഹ്മണര്‍, യോഗികള്‍ തുടങ്ങി ഒട്ടേറെ ജാതിക്കാര്‍ ഉണ്ട് ഹിന്ദുക്കളുടെ ഇടയില്‍. ഓരോ ജാതിയുടെയും ആചാരസമ്പ്രദായങ്ങള്‍ ഭിന്നങ്ങളാണ്.

സ്ത്രീകള്‍ക്ക് ബഹുഭര്‍ത്തൃത്വം അനുവദിച്ചിട്ടുള്ള ഒരു ജാതിക്കാരും ഇവരുടെ ഇടയിലുണ്ട്. ഒരു സ്ത്രീക്ക് രണ്ടോ നാലോ അതിലധികമോ ഭര്‍ത്താക്കന്‍മാരുണ്ടാകാം.

കോവിലകത്തുപോയി സാമൂതിരിയെ സന്ദര്‍ശിച്ച അവസരത്തില്‍ ആയുധധാരികളായ വളരെയേറെ ഹിന്ദുക്കള്‍ അവിടെ ഹാജരുണ്ടായിരുന്നു. സാമൂതിരിയുടെ പ്രധാന കാര്യക്കാരന്‍ ആയിരുന്ന ഒരു മുസ്ലിമും സന്നിഹിതനായിരുന്നു. രാജാവിന് അഭിവാദനങ്ങള്‍ അര്‍പ്പിച്ചതിനുശേഷം അവര്‍ നിര്‍ദേശിച്ച സ്ഥാനത്ത് ഞാനിരുന്നു. പിന്നീട് സുല്‍ത്താന്റെ അധികാരപത്രം വായിച്ച് സമര്‍പ്പിക്കുകയും തിരുമുല്ക്കാഴ്ച പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതിരറ്റ ബഹുമാനത്തോടും ആദരവോടുംകൂടി പല വിവരങ്ങളും എന്നോട് അദ്ദേഹം ചോദിച്ചറിഞ്ഞു. എന്നാല്‍ എന്റെ പ്രധാന ദൌത്യത്തില്‍മാത്രം അദ്ദേഹം വേണ്ടത്ര താത്പര്യം കാണിച്ചില്ല.

വളരെയേറെ ജനങ്ങള്‍ താമസിക്കുന്ന ഒട്ടേറെ കെട്ടിടങ്ങളുള്ള ഒരു വലിയ തുറമുഖമാണ് കോഴിക്കോട്. അബിസിനിയ, സഞ്ചുബാര്‍, സേര്‍ബാദ് (ഇന്ത്യാസമുദ്രത്തിലെ തെക്കും വടക്കുമുള്ള ദ്വീപുകള്‍ക്ക് പേര്‍ഷ്യാക്കാര്‍ പറയുന്ന പേരാണ് സേര്‍ബാദ്) മലാക്ക, മക്ക, ഹിജാസ് എന്നിവിടങ്ങളില്‍നിന്നുള്ള അസംഖ്യം വ്യാപാരികള്‍ അവിടെ പാര്‍ക്കുന്നുണ്ട്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും നല്ല സാധനങ്ങള്‍ അവിടെ വില്ക്കപ്പെടുന്നു. ജനസംഖ്യയില്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷം.

ഹിന്ദുക്കള്‍ കഴിഞ്ഞാല്‍ മുസ്ലിങ്ങളാണ് എണ്ണത്തില്‍ കൂടുതല്‍. മുസ്ലിങ്ങള്‍ സാമൂതിരിയുടെ സമ്മതത്തോടുകൂടി രണ്ടു വലിയ പള്ളികള്‍ അവിടെ പണികഴിപ്പിച്ചിട്ടുണ്ട്. അവയില്‍ ബാങ്കും നിസ്കാരവും കൃത്യമായി നടക്കുന്നു. പള്ളികളില്‍ ഖാസിമാരെ നിയമിച്ചുകൊടുത്തിട്ടുള്ളത് സാമൂതിരിയാണ്.

നഗരത്തില്‍ എല്ലാവിധത്തിലും നിയമവും സമാധാനവും നിലനിന്നുവരുന്നു. വ്യാപാരികള്‍ തങ്ങളുടെ ചരക്കുകള്‍ കപ്പലുകളില്‍നിന്നിറക്കി അങ്ങാടികളില്‍ വയ്ക്കുന്നു. ചരക്കുകള്‍ അങ്ങാടിയില്‍ എത്തിച്ചുകഴിഞ്ഞാല്‍ പിന്നീടതു സൂക്ഷിക്കേണ്ട ചുമതല സര്‍ക്കാരിന്റേതാണ്. അതില്‍ അണു അളവും വ്യത്യാസമുണ്ടായിരിക്കുകയില്ല. മുഴുവന്‍ ചരക്കും വിറ്റഴിഞ്ഞാല്‍ നാല്പതില്‍ ഒരു ഭാഗം നികുതിയായി വസൂലാക്കും. അതല്ലാതെ മറ്റു നികുതികളൊന്നും ഈടാക്കുന്നതല്ല. ഏതെങ്കിലും ഒരു വ്യാപാരി മരണപ്പെടുകയോ ഏതെങ്കിലും കപ്പല്‍ പൊളിഞ്ഞ് അതിലെ ചരക്കുകള്‍ തുറമുഖത്ത് അടുക്കുകയോ ചെയ്യുകയാണെങ്കില്‍ യാതൊരു കുറവുംകൂടാതെ, അവയുടെ അവകാശികള്‍ വരുമ്പോള്‍ ഏല്പിക്കും. കോഴിക്കോട്ടുനിന്ന് അറബ്, അദന്‍ മുതലായ രാജ്യങ്ങളിലേക്ക് പോകുന്ന കപ്പലുകളില്‍ സാധാരണയായി കുരുമുളകാണ് കയറ്റിക്കൊണ്ടുപോകാറുള്ളത്. കോഴിക്കോട്ടുകാര്‍ സമുദ്രവ്യാപാരത്തില്‍ വളരെ സമര്‍ഥന്‍മാരും ധീരന്‍മാരുമാണ്. അക്കാരണത്താല്‍ അവരെ ചീനക്കുട്ടികള്‍ എന്നു വിളിക്കുന്നു. ഇന്ത്യന്‍ സമുദ്ര തീരങ്ങളില്‍ പൊതുവേ കള്ളന്‍മാരുടെ ശല്യമുണ്ടെങ്കിലും കോഴിക്കോട്ടു തുറമുഖം ലക്ഷ്യമാക്കി വരുന്ന കപ്പലുകളെ കടല്‍കൊള്ളക്കാര്‍ ഉപദ്രവിക്കാറില്ല.

ഹിന്ദുക്കള്‍ പശുവിനെ കൊല്ലുകയോ പശുവിന്റെ മാംസം ഭക്ഷിക്കുകയോ ചെയ്യുന്നില്ല. ഗോഹത്യ മഹാപാപമാണത്രെ. പശുവിനെ പുണ്യമൃഗമായി അവര്‍ കരുതുന്നു. പശുവിന്റെ ചാണകം കരിച്ചുണ്ടാക്കുന്ന ഭസ്മം ആരാധനാ സമയങ്ങളില്‍ നെറ്റിയിലും മറ്റും പൂശുന്നു.'

(വേലായുധന്‍ പണിക്കശ്ശേരി)

അബ്ദുല്‍ റഹിമാന്‍ ആലിരാജ

നോ: അറയ്ക്കല്‍ രാജവംശം

അബ്ദുല്‍ റഹിമാന്‍ ബാഫക്കിതങ്ങള്‍

നോ: ബാഫക്കിതങ്ങള്‍, സെയ്യദ് അബ്ദുല്‍ റഹിമാന്‍

അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് (1898 - 1945)

കേരളത്തിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവ്. മലബാറില്‍ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച അബ്ദുല്‍ റഹിമാന്‍ 1898-ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. കോഴിക്കോട് ബാസല്‍ മിഷന്‍ കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസ്സായതിനുശേഷം മദ്രാസ് പ്രസിഡന്‍സി കോളജില്‍ ഉപരിപഠനം നടത്തി. മൌലാനാ അബ്ദുല്‍ കലാം ആസാദിന്റെ ഖിലാഫത്ത് ആന്‍ഡ് ജസീറത്തുല്‍ അറബ് എന്ന ഗ്രന്ഥം വായിച്ചത് ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം വളരാനിടയാക്കി. 1920-കളില്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ ഇദ്ദേഹം പഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക് മടങ്ങി. 1921-ല്‍ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടായിരുന്നു അബ്ദുല്‍ റഹിമാന്റെ രാഷ്ട്രീയ രംഗപ്രവേശം. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം മലബാറില്‍ ശക്തമായതോടെ കോണ്‍ഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികള്‍ അബ്ദുല്‍ റഹിമാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ബ്രിട്ടിഷ് വിരുദ്ധ സമരത്തില്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921-ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോള്‍ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൌത്യം ഇദ്ദേഹം ഏറ്റെടുത്തു. കലാപത്തിന് ഒരു വര്‍ഗീയ പരിവേഷം നല്കാന്‍ ചില കോണ്‍ഗ്രസ്സുകാര്‍ നടത്തിയ ശ്രമത്തെ അപലപിച്ച അബ്ദുല്‍ റഹിമാന്‍ ഇതിനെ ഒരു കര്‍ഷക കലാപമായാണ് വിലയിരുത്തിയത്.

കലാപം തുടങ്ങി 2 മാസങ്ങള്‍ക്കുശേഷം 1921, ഒക്ടോബറില്‍ പട്ടാളനിയമം ലംഘിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അബ്ദുല്‍ റഹിമാനെ 2 വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചു. 1923-ലാണ് ഇദ്ദേഹം മോചിതനായത്; തുടര്‍ന്ന് വീണ്ടും കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തുവാന്‍ ഒരു പത്രം ആവശ്യമാണെന്ന് മനസ്സിലാക്കിയ അബ്ദുല്‍ റഹിമാന്‍ 1924-ല്‍ അല്‍-അമീന്‍ എന്ന പത്രം ആരംഭിച്ചു. മുസ്ലിം ജനവിഭാഗങ്ങളില്‍ ദേശാഭിമാനവും സ്വാതന്ത്യ്രവാഞ്ചയും ഉളവാക്കുന്നതില്‍ ഈ പത്രം വഹിച്ച പങ്ക് സുപ്രധാനമാണ്. മലബാറില്‍ നിന്നുള്ള മാപ്പിളമാരെ കൂട്ടത്തോടെ ആന്‍ഡമാന്‍ ദ്വീപുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള മദ്രാസ് സര്‍ക്കാരിന്റെ നീക്കത്തെ വിജയകരമായി ചെറുക്കുവാന്‍ അല്‍-അമീനിലൂടെ ഇദ്ദേഹത്തിനു കഴിഞ്ഞു.

1921-ലെ കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ വിശ്വാസം നഷ്ടപ്പെട്ട മുസ്ലിം സമുദായം മുഖ്യധാരയില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കുകയാണുണ്ടായത്. ഇക്കാരണത്താല്‍ തന്നെ 1930-ലെ നിയമലംഘനപ്രസ്ഥാനത്തില്‍ നിന്ന് മുസ്ലിങ്ങള്‍ വിട്ടുനില്‍ക്കുമെന്ന ധാരണ രാഷ്ട്രീയ വൃത്തങ്ങളില്‍ നിലനിന്നിരുന്നു. നിയമലംഘനപ്രസ്ഥാനത്തെ ബഹിഷ്കരിക്കുവാനുള്ള ചില മുസ്ലിം നേതാക്കളുടെ ആഹ്വാനവും ഈ വിശ്വാസത്തിനു ആക്കം കൂട്ടി. എന്നാല്‍ മുസ്ലിങ്ങള്‍ നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുക്കണമെന്ന അബ്ദുല്‍ റഹിമാന്റെ നിലപാട് അവര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുകയും നിരവധി യുവാക്കള്‍ നിയമലംഘനപ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും ചെയ്തു. നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അബ്ദുല്‍ റഹിമാന് 9 മാസം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. 1931-ല്‍ കെ.പി.സി.സി.യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസ്സിലെ വലതുപക്ഷ വിഭാഗവുമായുള്ള അഭിപ്രായഭിന്നത രൂക്ഷമാവുകയും കേന്ദ്ര നിയമനിര്‍മാണസഭയിലേയ്ക്ക് 1934-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് അബ്ദുല്‍ റഹിമാന്‍ കെ.പി.സി.സി. അംഗത്വം രാജിവച്ചു. 1935-ല്‍ വീണ്ടും കോണ്‍ഗ്രസ്സില്‍ സജീവമായ ഇദ്ദേഹം കോണ്‍ഗ്രസ്സിലെ ഇടതുപക്ഷത്തോടൊപ്പമാണ് നിലയുറപ്പിച്ചത്. കോണ്‍ഗ്രസ്സിനുള്ളില്‍ മറ്റൊരു ഗ്രൂപ്പായി പ്രവര്‍ത്തിച്ച അബ്ദുല്‍ റഹിമാനും അണികളും ദേശീയ മുസ്ലിങ്ങള്‍ എന്നാണ് അറിയപ്പെട്ടത്.

1937-ല്‍ ഏറനാട് വള്ളുവനാട് നിയോജകമണ്ഡലത്തില്‍ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ മദ്രാസ് അസംബ്ളിയിലേക്ക് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1938, 39, 40 എന്നീ വര്‍ഷങ്ങളിലെ കെ.പി.സി.സി. തെരഞ്ഞെടുപ്പുകളില്‍ അബ്ദുല്‍ റഹിമാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയ വിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് കോണ്‍ഗ്രസ്സിനെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റാന്‍ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്ക് ഇദ്ദേഹത്തിനു സാധിച്ചു. മലബാറില്‍ കര്‍ഷക പ്രസ്ഥാനം ശക്തിപ്രാപിച്ചത് കോണ്‍ഗ്രസ്സിലെ ഇടതുപക്ഷ-മുസ്ലിം കൂട്ടുകെട്ടിന്റെ കാലത്തായിരുന്നു. 1939-ല്‍ രാജാജി മന്ത്രിസഭ ഭൂബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയമിച്ച കമ്മിറ്റിയിലെ അംഗമെന്നനിലയില്‍ അബ്ദുല്‍ റഹിമാന്‍ ഇ.എം.എസ്., ഇ. കണ്ണന്‍ എന്നിവരോടൊപ്പം സമര്‍പ്പിച്ച വിയോജന കുറിപ്പാണ് പിന്നീടു കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നിയമങ്ങളുടെ അടിസ്ഥാനമായിത്തീര്‍ന്നത്.

രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടന്റെ യുദ്ധ സംരംഭങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കമ്യൂണിസ്റ്റുകാരുടെ തീരുമാനത്തോട് വിയോജിച്ച അബ്ദുല്‍ റഹിമാന്‍ അവരില്‍ നിന്നും അകന്ന് സുഭാഷ് ചന്ദ്രബോസിന്റെ ഫോര്‍വേഡ് ബ്ളോക്കുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.

നേതാജിയുടെ അറസ്റ്റിനു പിന്നാലെ 1940 ജൂല. 3-ന് രാജ്യരക്ഷാ നിയമം 26-ാം വകുപ്പുപ്രകാരം അബ്ദുല്‍ റഹിമാനും അറസ്റ്റ് ചെയ്യപ്പെട്ടു. 5 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ഇദ്ദേഹത്തിനു അഭിമുഖീകരിക്കേണ്ടിവന്നത് മലബാറിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെയായിരുന്നു. ഇതിനോടകം ശക്തിപ്രാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഇന്ത്യാ വിഭജനവാദത്തെ അനുകൂലിക്കാത്തതിനാല്‍ ഇദ്ദേഹത്തിന് അവരുടെ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടി വന്നു. എങ്കിലും തന്റെ നിലപാടില്‍ ഉറച്ചുനിന്ന അബ്ദുല്‍ റഹിമാന് കേരളത്തിലെ മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗത്തെ ദേശീയധാരയില്‍ നിലനിര്‍ത്തുവാന്‍ കഴിഞ്ഞു.

1945 ന. 23-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍