This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറോസവ, അകിര (1910 - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:01, 24 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുറോസവ, അകിര (1910 - 98)

Kurosawa, Akira

അകിര കുറോസവ

ലോകസിനിമയുടെ നവോത്ഥാനത്തില്‍ ക്രിയാത്മകപങ്കുവഹിച്ച ജാപ്പനീസ്‌ ചലച്ചിത്രസംവിധായകന്‍. 1910 മാര്‍ച്ച്‌ 23-ന്‌ ടോക്കിയോയില്‍ ജനിച്ചു. 1927-ല്‍ ബിരുദമെടുത്തശേഷം ചിത്രരചനയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പ്രകൃതിയില്‍ നിന്ന്‌ പ്രമേയങ്ങള്‍ സ്വീകരിക്കാനും, അവ വാസ്‌തവികതയോടും സൗന്ദര്യബോധത്തോടും ചലച്ചിത്രങ്ങളില്‍ ആവിഷ്‌കരിക്കാനും ഉള്ള പ്രാഗല്‌ഭ്യം ഇദ്ദേഹത്തിന്‌ ലഭിച്ചത്‌ വരകളുടെയും വര്‍ണങ്ങളുടെയും ലോകത്തുനിന്നാണ്‌. 1936-ല്‍ പി.സി.എല്‍ . ചലച്ചിത്ര സ്റ്റുഡിയോയില്‍ ച്ചേര്‍ന്ന്‌ സംവിധാനകലയില്‍ പരിശീലനം നേടി. പില്‌ക്കാലത്ത്‌ തോഹോ കമ്പനിയായി രൂപപ്പെട്ട ഈ സ്ഥാപനമാണ്‌ കുറോസവയിലെ ചലച്ചിത്രകാരനെകണ്ടെത്തി, പരീക്ഷണങ്ങള്‍ക്ക്‌ അവസരമൊരുക്കിക്കൊടുത്തത്‌. അഞ്ചുവര്‍ഷത്തോളം കജിറോ യാമമോട്ടോയെ പോലുള്ള സംവിധായകരുടെ സഹായിയായി സംവിധാനത്തിലും തിരക്കഥാരചനയിലും പരിചയം നേടി. ജാപ്പനീസ്‌ മിത്തുകളില്‍ അന്തര്‍ലീനമായ മാസ്‌മരികമായ നിഗൂഢതയെ നാടിന്റെ തനിമ ത്രസിക്കുന്ന ഇതിവൃത്തങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും വ്യാഖ്യാനിക്കാനായിരുന്നു തുടക്കംമുതല്‌ക്കേ ഇദ്ദേഹം ശ്രമിച്ചത്‌. ആദ്യചിത്രമായ "സാന്‍ഷിറോ സുഗതാ'(1943)യില്‍ ഈ സമീപനം തെളിഞ്ഞുകാണാം. 1944-ല്‍ എടുത്ത പാതി ഡോക്യുമെന്ററി ശൈലിയിലുള്ള "മോസ്റ്റ്‌ ബ്യൂട്ടിഫുള്‍' എന്ന ചിത്രം നായികമാരെ യഥാര്‍ഥ തൊഴില്‍ ശാലകളില്‍ പണിയെടുപ്പിച്ചും തൊഴിലാളി സ്‌ത്രീകളോടൊപ്പം ജീവിക്കാനയച്ചും ആണ്‌ ചിത്രീകരിച്ചത്‌. തുടര്‍ന്നുവന്ന വിശ്വപ്രശസ്‌തമായ "റാഷമോണ്‍' (1950) കുറോസവയുടെ അനുപമമായ സംവിധാനശൈലിയുടെ മുദ്ര ആഴത്തില്‍ പതിഞ്ഞ ചലച്ചിത്ര ക്ലാസ്സിക്കായി ഇന്നും കണക്കാക്കപ്പെടുന്നു. കൊലയെയും മാനഭംഗത്തെയും കുറിച്ചുള്ള ഈ ബഹുസ്വര ചലച്ചിത്രാഖ്യാനത്തിലൂടെ യാഥാര്‍ഥ്യത്തിന്റെ വൈവിധ്യവും വൈചിത്യ്രവും കുറോസവ ഭംഗിയായി അവതരിപ്പിച്ചു. 1951-ലെ വെനീസ്‌ ചലച്ചിത്രാത്സവത്തില്‍ റാഷമോണ്‍ ബഹുമതി നേടി. സത്യമെന്ന്‌ തോന്നിക്കുന്ന പല മിഥ്യകളിലും വിഭ്രമങ്ങളിലും നിന്ന്‌ ഉണ്മകണ്ടെത്താനുള്ള അനന്തമായ അന്വേഷണമാണ്‌ ജീവിതം എന്ന തന്റെ അടിയുറച്ച ദര്‍ശനമാണ്‌ ഇദ്ദേഹം ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്‌. തുടര്‍ന്നുവന്ന "ഇകിരു'വില്‍ (1952) കാന്‍സര്‍ രോഗിയായ പ്രായം ചെന്ന ഒരു ബ്യൂറോക്രാറ്റ്‌ തന്റെ ജീവിതത്തില്‍ നിന്ന്‌ എന്നും അകന്ന്‌ നിന്ന്‌ "സുഖം' എന്ന മരീചികയെ പിന്തുടര്‍ന്ന്‌ തളരുന്ന ചിത്രം ഇദ്ദേഹം കാണിച്ചുതരുന്നു. മറ്റൊരു ഫിലിം ക്ലാസ്സിക്കായ "സെവന്‍സാമുറായ്‌' (1954) മറ്റുള്ളവര്‍ക്കുവേണ്ടി ചാകാനും കൊല്ലാനും നടക്കുന്ന ദരിദ്രരെങ്കിലും അഭിമാനികളായ സാമുറായ്‌മാരുടെ കഥ പറയുന്നു. ഷെയ്‌ക്‌സ്‌പിയറുടെ മാക്‌ബത്തിന്റെ ജാപ്പനീസ്‌ പരാവര്‍ത്തനമാണ്‌ ത്രാണ്‍ ഒഫ്‌ ബ്ലഡ്‌ (1957); പാശ്ചാത്യജീവിതരീതി പരമ്പരാഗതമായ ജാപ്പനീസ്‌ ജീവിതശൈലിയെ ഗാഢമായി സ്വാധീനിക്കുന്നതിന്റെ അനന്തരഫലങ്ങളാണ്‌ "യൊജിംബൊ' (1961)യുടെ പ്രമേയം. 1965-ല്‍ പുറത്തുവന്ന "റെഡ്‌ ബിയേഡി'നുശേഷം വളരെക്കുറച്ചു ചിത്രങ്ങള്‍ മാത്രമേ ഇദ്ദേഹത്തിനു സൃഷ്‌ടിക്കാന്‍ കഴിഞ്ഞുള്ളൂ. ആരോഗ്യ സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ഇക്കാലത്ത്‌ കുറോസവ ആത്മഹത്യയ്‌ക്കുവരെ ശ്രമിച്ചു. ഈ തകര്‍ച്ചയില്‍ നിന്ന്‌ കരകയറിയത്‌ സോവിയറ്റ്‌ സ്റ്റുഡിയോ ആയ മോസ്‌ഫിലിമിന്റെ സഹായത്തിലാണ്‌. 1975-ല്‍ മോസ്‌ഫിലിമുമായി ചേര്‍ന്ന്‌ നിര്‍മിച്ച "ദാര്‍സു ഉസാല' മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ്‌പ്രീ നേടി. 1980-ല്‍ പുറത്തുവന്ന "കഗേമുഷ' കാന്‍ ഫിലിംഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാഠപുരസ്‌കാരം നേടി. ഷെയ്‌ക്‌സ്‌പിയറുടെ കിങ്‌ലീയറിന്റെ ഭാഗിക പുനരാവിഷ്‌കാരമായ "റാണ്‍' (1985) സംവിധായകന്‍ എന്ന നിലയ്‌ക്ക്‌ ഓസ്‌കാര്‍ നാമനിര്‍ദേശത്തിന്‌ ഇദ്ദേഹത്തെ അര്‍ഹനാക്കി. മാനവസംസ്‌കാരം നേരിട്ടേക്കാവുന്ന ആത്യന്തികദുരന്തത്തെ സര്‍റീയല്‍ ബിംബങ്ങളിലൂടെ വ്യാഖ്യാനിക്കുന്ന "കുറോസവയുടെ സ്വപ്‌നങ്ങള്‍' (1990) പാശ്ചാത്യജീവിതമാതൃകകള്‍ സ്വന്തമാക്കാനുഴറുന്ന പരിഭ്രാന്തമായ പുതിയ തലമുറയുടെ വിഹ്വലതകള്‍ വരച്ചിടുന്നു. നാഗസാക്കി ദുരന്തത്തിന്റെ ഓര്‍മകളില്‍ ഭയചകിതയായി ജീവിക്കുന്ന ഒരു മുത്തശ്ശിയുടെ പീഡാനുഭവമാണ്‌ "റാപ്‌സഡി ഇന്‍ ആഗസ്റ്റ്‌' (1991). അവസാനചിത്രമായ "മദാദായോ' (1993) സര്‍വീസില്‍ നിന്ന്‌ പിരിഞ്ഞ സ്‌നേഹസമ്പന്നനായ പ്രൊഫസറും പൂര്‍വവിദ്യാര്‍ഥികളും തമ്മിലുള്ള ആര്‍ദ്രമായ സൗഹൃദത്തിന്റെ ഇഴകള്‍ പിരിക്കുന്ന ഒരിതിഹാസമാണ്‌. 1990-ല്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള അക്കാദമി അവാര്‍ഡ്‌ കുറോസവയ്‌ക്ക്‌ ലഭിച്ചു. 1998 സെപ്‌. 6-ന്‌ ഇദ്ദേഹം അന്തരിച്ചു. "മോസ്റ്റ്‌ ബ്യൂട്ടിഫുള്‍' എന്ന തന്റെ ചിത്രത്തില്‍ തൊഴിലാളി നേതാവായി അഭിനയിച്ച യോക്കോ യാഗുച്ചിയെയാണ്‌ കുറോസവ വിവാഹം കഴിച്ചത്‌. ഈ ബന്ധത്തിലുള്ള പുത്രന്‍ ഹിരോഷി ചലച്ചിത്രനിര്‍മാതാവാണ്‌.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍