This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുത്തുബ്‌ഷാഹിവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:45, 24 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുത്തുബ്‌ഷാഹിവംശം

തുര്‍ക്കിവംശജനായിരുന്ന കുത്തുബ്‌ഷാ സ്ഥാപിച്ച രാജവംശം. ഡെക്കാനില്‍ ഹൈദരാബാദിനടുത്ത്‌ 16-ഉം 17-ഉം ശതകങ്ങളില്‍ "ഗോല്‍ക്കൊണ്ട' എന്നറിയപ്പെട്ടിരുന്ന ചരിത്രപ്രസിദ്ധമായ കോട്ടയെ ആസ്ഥാനമാക്കി ഈ രാജവംശം ഭരണം നടത്തിയിരുന്നു (1489-1686). വടക്ക്‌ ഗോദാവരി മുതല്‍ തെക്ക്‌ കൃഷ്‌ണാനദിവരെയുള്ള പ്രദേശങ്ങള്‍ ഇവരുടെ ഭരണത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ കുടിയേറിത്താമസിച്ച തുര്‍ക്കിവംശജനായിരുന്ന കുത്തുബ്‌ഷാ ആയിരുന്നു കുത്തുബ്‌ഷാഹി രാജവംശത്തിന്റെ സ്ഥാപകന്‍. കടല്‍ക്കള്ളന്മാരെ തോല്‌പിച്ച്‌ ബാഹ്മനി രാജാക്കന്മാരുടെ പ്രീതിസമ്പാദിച്ച ഇദ്ദേഹം വാറംഗലിലെ ഗവര്‍ണറായി. 1522-ല്‍ ഇദ്ദേഹം ഒറീസ ആക്രമിച്ചു. വിജയനഗര സമ്രാട്ടായിരുന്ന കൃഷ്‌ണദേവരായരുടെ സമകാലീനനായിരുന്നു ഇദ്ദേഹം. ബാഹ്മനി സാമ്രാജ്യം ക്ഷയോന്മുഖമായപ്പോള്‍ അത്‌ അഞ്ചു സ്വതന്ത്രരാജ്യങ്ങളായിത്തീര്‍ന്നു. ഗോല്‍ക്കൊണ്ട കേന്ദ്രമാക്കി കുത്തുബ്‌ഷാ, കുത്തുബ്‌ഷാഹി (1489-1686) എന്നൊരു പുതിയ രാജവംശം സ്ഥാപിച്ചു. അങ്ങനെ സുല്‍ത്താന്‍ കൂലി (സുല്‍ത്താന്റെ ദാസന്‍) എന്നറിയപ്പെട്ടിരുന്ന കുത്തുബ്‌ഷാ, ഗോല്‍ക്കൊണ്ടയിലെ സുല്‍ത്താന്‍ കുത്തുബുല്‍ മുല്‍ക്ക്‌ ആയിത്തീര്‍ന്നു. ഗോദാവരിയുടെ പതനപ്രദേശങ്ങള്‍ക്കും കൃഷ്‌ണാനദിക്കും ഇടയിലുള്ളപ്രദേശത്താണ്‌ ഈ രാജവംശം അധികാരം പുലര്‍ത്തിയിരുന്നത്‌.

കുത്തുബ്‌ഷാഹി വംശത്തില്‍പ്പെട്ട ഏഴ്‌ സുല്‍ത്താന്മാര്‍ നാടുഭരിച്ചു. വംശസ്ഥാപകനായ കുത്തുബ്‌ഷായെ 90-ാം വയസ്സില്‍ പുത്രനായ ജംഷീദ്‌ വധിക്കുകയാണുണ്ടായത്‌ (1543). തുടര്‍ന്ന്‌ പത്തുവര്‍ഷക്കാലം ജംഷീദ്‌ സുല്‍ത്താനായി ഭരണം നടത്തി. 1550-ല്‍ ഇദ്ദേഹത്തിന്റെ സഹോദരനായ സുല്‍ത്താന്‍ ഇബ്രാഹിം ഭരണമാരംഭിച്ചു. വലിയ ജേതാവായിരുന്ന ഇബ്രാഹിമിന്റെ കാലത്ത്‌ വിജയനഗരം ആക്രമിക്കുകയും തളിക്കോട്ടയുദ്ധത്തില്‍ വിജയനഗരം രാജാവിനെ തോല്‌പിച്ച്‌ പല സ്ഥലങ്ങളും പിടിച്ചടക്കുകയും ചെയ്‌തു. മതസഹിഷ്‌ണുതയുള്ള ഒരു ഭരണാധിപനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ ഹിന്ദുക്കളെ ധാരാളമായി ഉദ്യോഗങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നു. 1580-ല്‍ മുഹമ്മദ്‌ കൂലി സുല്‍ത്താനായി. 1611 വരെ ഇദ്ദേഹം രാജ്യഭരണം നടത്തി. ധാരാളം ജലസേചനപദ്ധതികളും കൃഷിവികസനപ്രവര്‍ത്തനങ്ങളും ഇദ്ദേഹം ആരംഭിച്ചു. രാജ്യത്തിന്റെ വ്യാപാരാഭിവൃദ്ധിയിലും ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഗോല്‍ക്കൊണ്ടക്കോട്ടയ്‌ക്കടുത്ത്‌ ഇദ്ദേഹം 1589-ല്‍ സ്ഥാപിച്ച ഭാഗ്‌നഗര്‍ പട്ടണത്തെ പിന്നീട്‌ തന്റെ പുത്രന്റെ സ്‌മരണയ്‌ക്കായി ഹൈദരാബാദ്‌ എന്ന്‌ നാമകരണം ചെയ്‌തു. ഇദ്ദേഹത്തിന്റെ കാലത്താണ്‌ വടക്കുനിന്ന്‌ മുഗള്‍ ആക്രമണം തുടങ്ങിയത്‌.

5-ാമത്തെ സുല്‍ത്താനായിരുന്ന മുഹമ്മദ്‌ ഖുത്തുബി (ഭ.കാ. 1612-20)ന്റെ കാലത്തും മുഗള്‍ ആക്രമണം തുടര്‍ന്നു. അബ്‌ദുല്ല കൂലി (1626-72)യുടെ കാലത്ത്‌ ഗോല്‍ക്കൊണ്ട ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഒരു സാമന്തരാജ്യമായിത്തീര്‍ന്നു (1636). അവസാനത്തെ സുല്‍ത്താനായിരുന്ന അബുല്‍ഹസ്സന്‍ താനാഷായുടെ ഭരണകാലത്ത്‌ അറംഗസീബ്‌ ഗോല്‍ക്കൊണ്ട പിടിച്ചടക്കിയതോടുകൂടി (1686) കുത്തുബ്‌ഷാഹി രാജവംശം അവസാനിച്ചു.

കുത്തുബ്‌ഷാഹികളുടെ ഭരണക്രമം. മതസഹിഷ്‌ണുതയുള്ളവരും സംസ്‌കാരസമ്പന്നരും ആയിരുന്ന കുത്തുബ്‌ഷാഹികള്‍ ഹിന്ദുക്കളെയും തങ്ങളുടെ മന്ത്രിമാരായി നിയോഗിച്ചിരുന്നു. ഈ നയം അവസാനംവരെ തുടരുവാന്‍ അവര്‍ ശ്രദ്ധിച്ചു. വിജ്ഞാനകുതുകികളായിരുന്ന അവര്‍ പേഴ്‌സ്യന്‍, ഉര്‍ദു മുതലായ ഭാഷകളെ പ്രോത്സാഹിപ്പിക്കുകയും ഈ ഭാഷകളില്‍ സാഹിത്യരചന നടത്തുവാന്‍ പ്രോത്സാഹനം നല്‌കുകയും ചെയ്‌തിരുന്നു. വിദ്യാഭ്യാസവും കൃഷിയും കൈത്തൊഴിലുകളും കച്ചവടവും അഭിവൃദ്ധിപ്പെടുത്തുവാനും ഇവര്‍ ശ്രദ്ധിച്ചു.

കുത്തുബ്‌ഷാഹി വംശക്കാര്‍ കോട്ടകളും മണിമന്ദിരങ്ങളും മനോഹരങ്ങളായ ശവകുടീരങ്ങളും ദേവാലയങ്ങളും ഉദ്യാനജലാശയാദികളും നിര്‍മിച്ച്‌ രാജ്യത്തിന്റെ ഭംഗി വര്‍ധിപ്പിച്ചു. ഹൈദരാബാദിലെ "ചാര്‍ മീനാര്‍', മക്കാമസ്‌ജിദ്‌, ഗോല്‍ക്കൊണ്ടയിലെ കോട്ട എന്നിവയും അടുത്തുള്ള സുല്‍ത്താന്മാരുടെ ശവകുടീരങ്ങളും ഇന്നും ധാരാളം സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഒറീസയിലെ ഗഞ്ചാം മുതല്‍ തെക്ക്‌ മദ്രാസിലെ സെയ്‌ന്റ്‌ തോം വരെ വിസ്‌തൃതമായി കിടന്നിരുന്ന കുത്തുബ്‌ഷാഹി രാജ്യത്തിന്റെ തുറമുഖപട്ടണം മച്ചലിപ്പട്ടണമായിരുന്നു.

(പ്രൊഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍