This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറ്റ്‍ലസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:42, 18 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

അറ്റ്‍ലസ്

Atlas

മാനചിത്രങ്ങളുടെയും (maps) ചാര്‍ട്ടുകളുടെയും (charts) സമാഹാരം മാനചിത്രാവലി എന്നും അറിയപ്പെടുന്നു. ഭൂമിശാസ്ത്രപരമായ ചിത്രങ്ങളാണ് അറ്റ്‍ലസുകള്‍ സാധാരണ ഉള്‍ക്കൊള്ളുന്നത്. അടുത്ത കാലത്തായി ഭൂമിശാസ്ത്രേതര വസ്തുതകളുടെ വിതരണ ചിത്ര(distribution map)ങ്ങളോ ലേഖ(graph)കളോ ഉള്‍ക്കൊള്ളുന്ന സമാഹാരങ്ങള്‍ക്കും അറ്റ്‍ലസ് എന്നു പറയാറുണ്ട്. ആധുനികമാനചിത്രകലയുടെ ഉപജ്ഞാതാക്കളായ ജെറാര്‍ഡ് മര്‍ക്കാറ്ററും കൂട്ടരും തങ്ങളുടെ സമാഹാരങ്ങളുടെ മുഖചിത്രമായി ഭൂമിയെ ചുമലില്‍ വഹിച്ചു നില്ക്കുന്ന അറ്റ്‍ലസിന്റെ ചിത്രം ചേര്‍ത്തുപോന്നതിനെ ആസ്പദമാക്കിയാണ് പില്ക്കാലത്ത് മാനചിത്രാവലികള്‍ അറ്റ്‍ലസ് എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങിയത്.

മാനചിത്രങ്ങള്‍ക്കും ചാര്‍ട്ടുകള്‍ക്കും പുറമേ, ഒരു അറ്റ്‍ലസ്സില്‍ ചിത്രങ്ങള്‍, സാരണികള്‍, പ്രത്യേക വസ്തുക്കളുടെ വിശദീകരണങ്ങള്‍, സ്ഥലനാമങ്ങളുടെ പട്ടിക തുടങ്ങിയവകൂടി ചേര്‍ത്തിരിക്കും. പേരുകളോടൊപ്പം പ്രസക്തസ്ഥലം ഏതു രാജ്യത്തിന്റെ ഭാഗമാണ് എന്ന വിവരവും അതിന്റെ അക്ഷാംശരേഖാംശങ്ങളും നല്കിക്കൊണ്ടാണ് സ്ഥലസൂചി (index) തയ്യാറാക്കുക.

അറ്റ്‍ലസ്സുകളെ ലോകമാനചിത്രാവലി (World Atlas), മേഖലാമാനചിത്രാവലി (Regional Atlas) എന്നിങ്ങനെ രണ്ടായി തിരിക്കാം. ഒരു റഫറന്‍സ് അറ്റ്‍ലസ്സില്‍ ഭൂപടങ്ങള്‍, രാജ്യങ്ങളുടെ ഒറ്റയ്ക്കോ കൂട്ടായോ ഉള്ള മാനചിത്രങ്ങള്‍, ഉച്ചാവചസൂചി (relief index), പ്രധാനനദികളുടെ നീളം അടിസ്ഥാനമാക്കിയുള്ള താരതമ്യസ്വഭാവം വ്യക്തമാക്കുന്ന ചാര്‍ട്ട്, സ്ഥലസൂചി എന്നിവ തീര്‍ച്ചയായും അടങ്ങിയിരിക്കും. ഇവയ്ക്കു പുറമേ ഭൂമിയുടെ ഭ്രമണപഥം, സൗരയൂഥം, ഖഗോളം തുടങ്ങിയവയുടെ പ്രതീകാത്മക ചിത്രങ്ങളും ഉണ്ടാവും. ഭൂപ്രക്ഷേപ(map projection)ങ്ങളെ സംബന്ധിച്ച സചിത്രവിശദീകരണങ്ങള്‍കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. രാഷ്ട്രങ്ങളുടെ സ്ഥിതിവിവരങ്ങള്‍ സൂചിപ്പിക്കുന്നതും ഭൗതികവിവരണങ്ങള്‍ നല്കുന്നതുമായി രണ്ടു ഭൂപടങ്ങള്‍ ഉണ്ടാകും. ഓരോ രാജ്യത്തിലെയും ഭൗതികവിവരണവും, രാഷ്ട്രീയ സംവിധാനവും രേഖപ്പെടുത്തിയിട്ടുള്ള മാനചിത്രങ്ങള്‍ പ്രത്യേകം ഉണ്ടാകേണ്ടതുണ്ട്. മേല്പറഞ്ഞവ കൂടാതെ കാലാവസ്ഥ, ശിലാഘടന, സമ്പദ് വ്യവസ്ഥ, ഭാഷകള്‍, ജനങ്ങള്‍, മതം, വാര്‍ത്താവിനിമയവ്യവസ്ഥകള്‍, സസ്യജാലം, പ്രകൃതിവിഭവങ്ങള്‍ തുടങ്ങിയവയുടെ വിതരണക്രമം പ്രത്യേക മാനചിത്രങ്ങള്‍ വഴി സ്പഷ്ടമാക്കിയിരിക്കും. ചരിത്രവസ്തുതകളെ കാലാടിസ്ഥാനത്തില്‍ അപഗ്രഥിക്കുന്ന ഭൂപടസമാഹാരങ്ങളും പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്.

ചരിത്രം. ഇന്നത്തെ നിലയില്‍ അറ്റ്‍ലസ്സുകള്‍ രൂപംകൊണ്ടത് വിവിധഘട്ടങ്ങളിലൂടെയാണ്. ബ്രഹ്മാണ്ഡത്തിന്റെയും ഖഗോളത്തിന്റെയും ചിത്രങ്ങള്‍ ഏറ്റവും ആദ്യം ഉള്‍പ്പെടുത്തിക്കാണുന്നത് പുരാതന ഗ്രന്ഥങ്ങളായ നാച്ചുറല്‍ ഹിസ്റ്ററി (Natural History), പോളിഹിസ്റ്റര്‍ (Polyhister) എന്നിവയിലാണ്. എന്നാല്‍ ഭൂപടങ്ങള്‍ക്കു പ്രചാരം സിദ്ധിച്ചത്, ടോളമിയുടെ ജ്യോഗ്രഫിയ (Geographia) (എ.ഡി. 150)യിലൂടെയായിരുന്നു. പ്രതിപാദ്യം സുവ്യക്തമാക്കുന്നതിനു മാനചിത്രങ്ങളെ ആശ്രയിച്ച ആദ്യത്തെ ഗ്രന്ഥം ജ്യോഗ്രഫിയ ആണ്; മാനചിത്രങ്ങള്‍ അനുബന്ധമായാണ് ചേര്‍ത്തിട്ടുള്ളത്. പുരാതനകാലത്തെ അന്വേഷണ സഞ്ചാരികള്‍ക്കെല്ലാം ഈ ഗ്രന്ഥത്തിലെ മാനചിത്രങ്ങള്‍ മാര്‍ഗദര്‍കങ്ങളായിട്ടുണ്ട്. 1472-ല്‍ ഗ്രീക്കുഭാഷയില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ കാലം എ.ഡി. 150 ആണോയെന്നത് വിവാദവിഷയമാണ്. എട്ടും പതിനഞ്ചും നൂറ്റാണ്ടുകള്‍ക്കിടയില്‍ രചിക്കപ്പെട്ടിട്ടുള്ള അറബിഗ്രന്ഥങ്ങളില്‍ ടോളമിയെ സംബന്ധിക്കുന്ന സൂചനകള്‍ കാണാം. എ.ഡി. 415-ല്‍ പോളസ് ഒറോസിയസ് എഴുതിയ ഡേറിയാമുണ്ഡി എന്ന ഗ്രന്ഥത്തിന്റെ ആധാരം ജ്യോഗ്രഫിയ ആയിരുന്നു. ഗോത്തിലെ ചരിത്രകാരനായ ജോര്‍ഡെയിന്‍ 550-ല്‍ രചിച്ച 'ദെ ഓറിജിന്‍ ആക്റ്റിബസ്ക് ജെറ്ററം' (De Origine Actibusque Geterum) എന്ന പുസ്തകത്തിലും ടോളമിയെ സംബന്ധിച്ച പരാമര്‍ശമുണ്ട്.

ലോകത്തിലെ ആദ്യത്തെ ആധുനിക ഭൂപടം:1970-ല്‍ എബ്രഹാം ഓര്‍ട്ടിലിയസ് തയ്യാറാക്കിയത്

15-ാം ശ.-ത്തില്‍ ഇമ്മാനുവല്‍ ക്രിസളോറസ് ജ്യോഗ്രഫിയ ലത്തീന്‍ഭാഷയില്‍ വിവര്‍ത്തനം ചെയ്യാനുള്ള ശ്രമം ആരംഭിച്ചു; പ്രസ്തുത പരിഭാഷ പൂര്‍ത്തിയാക്കിയത് ഇമ്മാനുവലിന്റെ പുത്രനായ ജാക്കോബസ് ആന്‍ജെലസ് (1410) ആണ്; ഈ ഗ്രന്ഥത്തിന്റെ ശീര്‍ഷകം കോസ്മോഗ്രാഫിയ എന്നായിരുന്നു. ഈ പരിഭാഷയുടെ അടിസ്ഥാനത്തില്‍ ജ്യോഗ്രഫിയയുടെ ഒരു പുതിയ കൈയെഴുത്തുപ്രതി നിര്‍മിക്കുവാന്‍ ഡോമിനസ് നിക്കളാസ് ജര്‍മാനസ് ശ്രമിച്ചു; ജ്യോഗ്രഫിയയിലെ വലുപ്പംകൂടിയ മാനചിത്രം പുസ്തകത്തിന്റെ അളവിലേക്കു സംഗ്രഹിച്ചു എന്നതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സേവനം. ടോളമിയുടെയും ഡോമിനസ്സിന്റെയും ഭൂപടനിര്‍മാണരീതികള്‍ പില്ക്കാലത്തു പ്രസിദ്ധപ്പെടുത്തിയ അറ്റ്‍ലസ്സുകള്‍ക്കു മാര്‍ഗനിര്‍ദേശകമായി. 1478-ല്‍ ഫ്രാന്‍സിസ്കോ ബെര്‍ലിന്‍ ഗിയറേ ജ്യോഗ്രഫിയയുടെ ഇറ്റാലിയന്‍ പരിഭാഷ പ്രസിദ്ധപ്പെടുത്തി; പാഠത്തിനു യാതൊരു മാറ്റവും വരുത്താത്ത പരിഭാഷാരീതിയാണ് ഫ്രാന്‍സിസ്കോ സ്വീകരിച്ചത്; എന്നാല്‍ സ്ഥലസൂചി അക്ഷരമാലാക്രമത്തില്‍ അക്ഷാംശരേഖാംശങ്ങള്‍ സഹിതം തയ്യാറാക്കിയിരുന്നു; ജ്യോഗ്രഫിയയിലെ സ്ഥലസൂചി ഭൂമിശാസ്ത്രപരമായ ക്രമത്തിലായിരുന്നു.

16-ാം ശ.-ത്തിന്റെ ഉത്തരഘട്ടത്തില്‍ ഭൂമിശാസ്ത്രപരമായി ലഭിച്ച നൂതന വിവരങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജ്യോഗ്രഫിയയുടെ പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കുവാനുള്ള ശ്രമം നടന്നു. പ്രസിദ്ധ ഭൂമിശാസ്ത്രജ്ഞനായ വാള്‍ഡ്സീമുള്ളറും റിംഗ്മാനും ചേര്‍ന്നാണ് ഇതിനുദ്യമിച്ചത്. 1507-ല്‍ കോസ്മോഗ്രാഫിയ ഇന്‍ട്രൊഡക്ഷ്യോ (Cosmographia) എന്ന പേരില്‍ പുതിയ ഗ്രന്ഥം പ്രസിദ്ധീകൃതമാവുകയും ചെയ്തു. നാലു ഭാഗങ്ങളിലായി തയ്യാറാക്കപ്പെട്ട ഈ ഗ്രന്ഥം വാള്‍ഡ്സീമുള്ളര്‍ പ്രത്യേകം നിര്‍മിച്ച ഒരു ഭൂപടംകൂടി ഉള്‍ക്കൊണ്ടിരുന്നു. അമേരിക്കകൂടി ഉള്‍പ്പെട്ട ആദ്യത്തെ ഭൂപടം ഇതായിരുന്നു. നൂതന ഭൂഖണ്ഡം കണ്ടെത്തിയ വ്യക്തിയായി വാള്‍ഡ്സീമുള്ളര്‍ പരിഗണിച്ച അമേരിഗോ വെസ്പൂച്ചിയുമായി ബന്ധപ്പെടുത്തിയാണ് പ്രസ്തുത ഭൂഭാഗത്തിന് അമേരിക്ക എന്ന പേരു നല്കപ്പെട്ടത്. ഉത്തര-ദക്ഷിണ ഖണ്ഡങ്ങളായി അമേരിക്കാവന്‍കരകളെ വേര്‍തിരിച്ചടയാളപ്പെടുത്തിയതും വാള്‍ഡ്സീമുള്ളറായിരുന്നു. പില്ക്കാലത്ത് ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടു.

തിയേട്രം ഓര്‍ബിസ് ടെറാറം (Theatrum Orbis Terrarum) എന്ന ശീര്‍ഷകത്തില്‍ ലത്തീന്‍ഭാഷയില്‍ തയ്യാറാക്കപ്പെട്ട ഗ്രന്ഥമാണ് ആധുനിക അറ്റ്‍ലസ്സിന്റെ ആദ്യത്തെ മാതൃക. 1570-ല്‍ എബ്രഹാം ഓര്‍ട്ടീലിയസ് പൂര്‍ത്തിയാക്കിയ ഈ അറ്റ്‍ലസ് 53 മാനചിത്രങ്ങള്‍ക്കു പുറമേ 35 താളുകളിലെ പാഠഭാഗവും ഉള്‍ക്കൊണ്ടിരുന്നു. ഭൂപടത്തില്‍ തുടങ്ങി, ഓരോ വന്‍കരയുടെയും പ്രത്യേക ചിത്രങ്ങളും അതേത്തുടര്‍ന്നു പ്രധാന രാജ്യങ്ങളുടെയും, ചെറിയ രാഷ്ട്രീയ വിഭാഗങ്ങളുടെയും മാനചിത്രങ്ങളും ഉള്‍പ്പെടുത്തിയ പ്രത്യേക ക്രമീകരണരീതിയാണ് ഈ ഗ്രന്ഥത്തില്‍ സ്വീകരിക്കച്ചത്. അന്നത്തെ നിലയില്‍ ഒരു പുതിയ സംഭാവനയായിരുന്ന ഈ അറ്റ്‍ലസ്സിന്റെ പതിപ്പുകള്‍ വിവിധഭാഷകളില്‍ പ്രസിദ്ധീകൃതങ്ങളായി. ഓര്‍ട്ടീലിയസ്സിന്റെ ചരമത്തിനു (1598) മുന്‍പുതന്നെ ലത്തീന്‍, ഡച്ച്, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി 28 ഭാഷകളില്‍ ഈ അറ്റ്‍ലസ് പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു.

ഓര്‍ട്ടീലിയസ്സിന്റെ സമകാലികനായിരുന്ന ജെറാര്‍ഡ് മര്‍ക്കാറ്റര്‍ ഇക്കാലത്തുതന്നെ സ്വതന്ത്രമായ നിലയില്‍ ഒരു അറ്റ്‍ലസ് നിര്‍മാണത്തിനു ശ്രമം നടത്തി. ഭൂമി സ്വയം സര്‍വേ ചെയ്യുകയും ഭൂപടംവരയ്ക്കുകയും മുദ്രണം ചെയ്യുകയും ചെയ്ത മര്‍ക്കാറ്ററുടെ ലക്ഷ്യം മൂന്നുഭാഗങ്ങളുള്ള പുസ്തകരൂപത്തിലുള്ള ഒരു അറ്റ്‍ലസ് പ്രകാശനം ചെയ്യുകയായിരുന്നു. ഈ ഗ്രന്ഥത്തിന്റെ രണ്ടാംഭാഗമാണ് ആദ്യം പ്രസിദ്ധീകൃതമായത് (1585). ഇതില്‍ ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളുടെ 51 മാനചിത്രങ്ങളും, ലത്തീന്‍ ഭാഷയിലെ വിശദീകരണങ്ങളും ചേര്‍ത്തിരുന്നു. 1590-ല്‍ Atlus.pngപ്രസിദ്ധീകൃതമായ മൂന്നാം ഭാഗത്തില്‍ ഇറ്റലി, സ്ളോവേനിയ, കാല്‍ദിയ, ഗ്രീസ് എന്നീ രാജ്യങ്ങളുടെ 23 മാനചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. മര്‍ക്കാറ്ററുടെ ചരമത്തിനുശേഷം ഒരു വര്‍ഷം കഴിഞ്ഞ് (1595) ഇദ്ദേഹത്തിന്റെ പുത്രന്‍ റുമോള്‍ഡ് ഒന്നാം ഭാഗം പ്രസിദ്ധപ്പെടുത്തി. ഐസ്‍ലന്‍ഡ്, ധ്രുവപ്രദേശങ്ങള്‍, ബ്രിട്ടീഷ് ദ്വീപുകള്‍, സ്കാന്‍ഡിനേവിയ, പ്രഷ്യ, ലെവോണിയ, റഷ്യ, ലിത്വാനിയ, ട്രാന്‍സില്‍വേനിയ, ക്രീമിയ, ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഭൂഭാഗങ്ങളുടെ മാനചിത്രങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ആമുഖത്തില്‍ 'അറ്റ്‍ലസ്' എന്ന പുരാണപുരുഷന്റെ വംശപരമ്പരകൂടി നല്കിക്കൊണ്ടാണ് 'അറ്റ്‍ലസ്' എന്ന ശീര്‍ഷകത്തിലുള്ള മര്‍ക്കാറ്ററുടെ ഗ്രന്ഥാവലി പ്രസിദ്ധീകരിക്കപ്പെട്ടത്.

1602-ല്‍ പ്രസ്തുത ഗ്രന്ഥത്തിന്റെ മൂന്നുഭാഗങ്ങളും ചേര്‍ത്ത് ഒറ്റ വാല്യത്തിലുള്ള പതിപ്പ് പ്രകാശിതമായി. ഇതേത്തുടര്‍ന്നു ധാരാളം അറ്റ്‍ലസ്സുകള്‍ പുറത്തുവരാന്‍ തുടങ്ങി. പുതിയ മാനചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മര്‍ക്കാറ്റര്‍ അറ്റ്‍ലസിന്റെ വലുതും ചെറുതുമായ രണ്ടു പതിപ്പുകള്‍ ഹോണ്ടിയസ് പ്രസിദ്ധപ്പെടുത്തി. ജെറാര്‍ഡ് ദെ ജോഡ് രചിച്ച സ്പെക്കുലം ഓര്‍ബിസ് ടെറാറം (Speculum Orbis Terrarum) 1579-ല്‍ പ്രകാശിതമായെങ്കിലും അതിനു വലിയ പ്രചാരം സിദ്ധിച്ചില്ല. 1575-ല്‍ നൂറു മാനചിത്രങ്ങളടങ്ങിയ ഒരു ഇറ്റാലിയന്‍ അറ്റ്‍ലസ് പുറത്തുവന്നു. പക്ഷേ, ഇതിന്റെ കര്‍ത്താവാരെന്നോ, രചനാകാലം ഏതെന്നോ അറിവുണ്ടായിരുന്നില്ല. ഭൂമിയെ ചുമലില്‍ വഹിച്ചു നില്ക്കുന്ന അറ്റ്‍ലസ്സിന്റെ പടം മുഖചിത്രമായി ചേര്‍ത്തിരുന്നുവെന്നത് ഈ ഗ്രന്ഥത്തിന്റെ സവിശേഷതയായിരുന്നു. പില്ക്കാലത്ത് മാനചിത്രാവലികളെ അറ്റ്‍ലസ് എന്നു വിളിക്കുവാന്‍ കാരണമായിത്തീര്‍ന്നത് ഈ ഗ്രന്ഥമാണെന്ന ഒരഭിപ്രായമുണ്ട്. 1597-ല്‍ കോര്‍ണെലി വിറ്റ്ഫീല്‍ഡ് ആധുനിക ഭൂഖണ്ഡങ്ങളെ ചിത്രീകരിക്കുന്ന 19 മാനചിത്രങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. പ്രധാന പട്ടണങ്ങളുടെയും കോട്ടകളുടെയും സംവിധാനരീതികള്‍ ചിത്രീകരിച്ചിരുന്ന പ്രസ്തുത അറ്റ്‍ലസ്സിനു വളരെ വേഗം പ്രചാരം സിദ്ധിച്ചു.

വ്യാവസായിക പുരോഗതിയെത്തുടര്‍ന്നാണ് ദേശീയ അറ്റ്‍ലസ്സുകള്‍ക്കു പ്രചാരം സിദ്ധിച്ചത്. ഇംഗ്ളണ്ടും വെയില്‍സും ശാസ്ത്രീയമായി സര്‍വേ നടത്തിയശേഷം 35 മാനചിത്രങ്ങള്‍ തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയ (1579) ക്രിസ്റ്റഫര്‍ സാക്സണാണ് ആദ്യത്തെ ദേശീയ അറ്റ്‍ലസ്സിന്റെ കര്‍ത്താവ്. എലിസബത്ത് കന്റെ മേല്‍നോട്ടത്തിലും പിന്തുണയോടുകൂടിയും തയ്യാറാക്കപ്പെട്ട ഈ അറ്റ്‍ലസ്സിന്റെ മുഖചിത്രം സ്ട്രാബോയുടെയും ടോളമിയുടെയും നടുവില്‍ ഉപവിഷ്ടയായ രാജ്ഞിയുടേതാണ്. 1594-ല്‍ മോറിസ് ബുഗേറിയന്‍ ഫ്രാന്‍സിന്റെ 16 മാപ്പുകളുള്ള ദേശീയ അറ്റ്‍ലസ് പ്രസിദ്ധീകരിച്ചു.

ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച അറ്റ്‍ലസ് ആയി കണക്കാക്കപ്പെടുന്നത് വില്യം ജാന്‍സൂണ്‍ ബ്ളൂ (1571-1638) രചിച്ച അറ്റ്‍ലസ് മേജര്‍ (Atlas Major) ആണ്. ലത്തീന്‍ വിശദീകരണങ്ങളടക്കം 12 വാല്യങ്ങളിലായി മുദ്രിതമായിരുന്ന ഈ ഗ്രന്ഥത്തിന്റെ 1662-ല്‍ പ്രസിദ്ധീകൃതമായ പുതിയ പതിപ്പ് 600 മാനചിത്രങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു. 1663-ല്‍ ഇതിന്റെ ഫ്രഞ്ചു പതിപ്പ് പുറത്തുവന്നു.

സാങ്കേതികചിഹ്നങ്ങളും പ്രതിരൂപങ്ങളും ഉപയോഗിച്ച് മാനചിത്രണം നിര്‍വഹിക്കുന്ന ഇന്നത്തെ രീതി വളരെ സാവധാനത്തിലാണ് നിലവില്‍ വന്നത്. ചിഹ്നങ്ങളും പ്രതിരൂപങ്ങളും വ്യക്തമായി വരയ്ക്കാനും മുദ്രണം ചെയ്യാനുമുള്ള കലാകാരന്റെ കഴിവും, ഭൂപടശാസ്ത്രജ്ഞന്റെ ഈ വിഷയത്തിലുള്ള താത്പര്യവും അനുസരിച്ചായിരുന്നു പ്രതിരൂപാത്മകചിത്രീകരണത്തിന്റെ പുരോഗതി. എന്നാല്‍ ചായക്കൂട്ടുകള്‍ ഉപയോഗിച്ചുള്ള ചിത്രണം തുടക്കം മുതലേ നിലവില്‍ വന്നു. ചിത്രത്തിനു വര്‍ണപ്പകിട്ടിലൂടെ ആകര്‍ഷകത്വം വര്‍ധിപ്പിക്കാനും, മാനചിത്രത്തില്‍ രേഖപ്പെടുത്തേണ്ട വിശദാംശങ്ങളെ സുവ്യക്തമാക്കുന്നതിനും ചായങ്ങള്‍ക്കു കഴിഞ്ഞിരുന്നുവെന്നതാണ് ഈ രീതി സ്വീകരിക്കുവാന്‍ മാനചിത്രകാരന്മാരെ പ്രോത്സാഹിപ്പിച്ചത്.

അന്തര്‍ദേശീയ-ദേശീയ-മേഖലാ അറ്റ്‍ലസ്സുകള്‍ ഇന്നു സുലഭമാണ്. പ്രത്യേക ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള ഭൂപ്രക്ഷേപങ്ങള്‍ (map projections) ഉപയോഗിക്കപ്പെട്ടുവരുന്നു. നിറങ്ങള്‍, ചിഹ്നങ്ങള്‍, പ്രതീകങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ തികച്ചും ശാസ്ത്രീയവും സാര്‍വദേശീയവുമായ സമീപനമാണ് സ്വീകരിക്കപ്പെട്ടുവരുന്നത്. ഭൂപടങ്ങളില്‍ നിന്നു വിവരങ്ങള്‍ ഗ്രഹിക്കുന്നതും, അവയുടെ വ്യാഖ്യാനം നടത്തുന്നതും എത്രയും ലളിതമാക്കിക്കൊണ്ടുള്ള ഒരു പ്രതിപാദനരീതിയാണ് ആധുനിക അറ്റ്‍ലസ്സുകളില്‍ ഉപയോഗിക്കുന്നത്.

പുരാണങ്ങളില്‍. ഗ്രീക്കു പുരാണപ്രകാരം ഇയാപ്പേറ്റസിന്റെയും ക്ളൈമീനിന്റെയും പുത്രനും പ്രൊമിത്യൂസിന്റെ സഹോദരനും ആണ് അറ്റ്‍ലസ്. ആകാശം പശ്ചിമചക്രവാളത്തിലുള്ള തൂണുകളിന്മേല്‍ പൊങ്ങിനില്ക്കയാണെന്നും ഈ തൂണുകള്‍ക്കു താങ്ങുകൊടുക്കുന്നത് അറ്റ്‍ലസ് ആണെന്നുമായിരുന്നു പൌരാണികസങ്കല്പം. ചക്രവാളത്തെപ്പറ്റിയുള്ള അറിവു വര്‍ധിച്ചതോടെ ഗ്രീക്കുകാര്‍ ആഫ്രിക്കയുടെ വ. പ. സ്ഥിതിചെയ്യുന്ന ഒരു പര്‍വതനിരയ്ക്ക് 'അറ്റ്‍ലസ്' എന്നു പേര് നല്കി. ആതിഥ്യമര്യാദ ലംഘിച്ചതിനു ശിക്ഷയായി പെഴ്സിയൂസ് 'സര്‍പ്പകേശി'യുടെ (Medusa) തലകാട്ടി ശിലാകൂടമാക്കി മാറ്റിയ ഒരു രാജാവായും അറ്റ്‍ലസ് പില്ക്കാലം ചിത്രീകരിക്കപ്പെട്ടു. വേറൊരു വിവരണം അനുസരിച്ച് സിയൂസിനെതിരായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ടൈറ്റാന്‍മാരിലൊരാളാണ് അറ്റ്‍ലസ്. ഈ ഘോരാപരാധത്തിനു ശിക്ഷയായി എന്നെന്നേക്കും ആകാശം പൊക്കിപ്പിടിച്ചുകൊണ്ടു നില്ക്കുവാന്‍ അയാള്‍ വിധിക്കപ്പെട്ടുവത്രെ.

(പ്രൊഫ. സി.ജെ. ജോര്‍ജ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍