This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞാലി മരയ്‌ക്കാന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:37, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞാലി മരയ്‌ക്കാന്മാർ

കോഴിക്കോട്ടു സാമൂതിരിയുടെ നാവികപ്പടയുടെ തലവന്മാർ.

മരയ്‌ക്കാന്മാരുടെ ആദ്യകാല ചരിത്രത്തെപ്പറ്റി പല അഭിപ്രായങ്ങളുമുണ്ട്‌. ഇവർ പന്തലായനിക്കാരാണെന്ന്‌ ലോഗന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. പന്തലായനിയിൽ മുസ്‌ലിം കൂടുംബങ്ങള്‍ക്ക്‌ നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന്‌ ഇവർ തിക്കൊടിയിലേക്കും പിന്നീട്‌ മുരാട്‌ (കുറ്റ്യാടി) നദീമുഖത്തുള്ള കോട്ടയ്‌ക്കലിലേക്കും താമസം മാറ്റി. സാമൂതിരിയാണ്‌ ഇവർക്ക്‌ കുഞ്ഞാലിമരയ്‌ക്കാർ എന്ന സ്ഥാനപ്പേര്‌ നല്‌കിയത്‌. കുഞ്ഞിഎന്ന വാക്കിന്‌ യുവാവ്‌ എന്നർഥം. അലി, പ്രവാചകന്റെ മരുമകനും ഖലീഫയുമായിരുന്ന അലിയെ അനുസ്‌മരിപ്പിക്കുന്നു. പ്രിയപ്പെട്ടവന്‍ എന്ന അർഥത്തിൽ സാമൂതിരി നല്‌കിയ, സ്ഥാനപ്പേരാണ്‌ കുഞ്ഞാലി എന്ന്‌ കരുതുന്ന ചരിത്രകാരന്മാരും ഉണ്ട്‌. ഒ.കെ. നമ്പ്യാർ അഭിപ്രായപ്പെടുന്നത്‌ കൊച്ചിയിലെ മുഹമ്മദ്‌ എന്ന വർത്തകപ്രമാണിയുടെ പിന്‍തുടർച്ചക്കാരാണ്‌ കുഞ്ഞാലിമരയ്‌ക്കാന്മാർ എന്നാണ്‌. പോർച്ചുഗീസ്‌ കടൽക്കള്ളന്മാരുടെ അക്രമം അസഹനീയമായപ്പോള്‍ ഇവർ കുടുംബസമേതം പൊന്നാനിയിലേക്ക്‌ താമസം മാറ്റി. നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിനിടയിൽ പോർച്ചുഗീസുകാരുടെ അക്രമങ്ങളും വളർച്ചയും പരിഗണിച്ചു കോഴിക്കോട്ടു വന്നു സാമൂതിരിയെ സമീപിച്ചവരാണിവർ. ചരിത്രകാരനായ കെ.വി. കൃഷ്‌ണയ്യർ, കുഞ്ഞാലിമരയ്‌ക്കാന്മാരുടെ ആസ്ഥാനം, പൊന്നാനിയാണെന്ന്‌ അഭിപ്രായപ്പെടുന്നു. പൊന്നാനി ആക്രമിക്കപ്പെട്ടപ്പോള്‍ ഇവർ അലകപ്പുഴയിലേക്ക്‌ പാർപ്പു മാറ്റി. ഇവരുടെ ധൈര്യവും വിശ്വസ്‌തതയും മനസ്സിലാക്കിയ സാമൂതിരിയാണ്‌ ഇവർക്ക്‌ കുഞ്ഞാലിമരയ്‌ക്കാർ എന്ന സ്ഥാനപ്പേർ നല്‌കിയത്‌. സാമൂതിരിയുടെ മുമ്പിൽ ഇവർക്ക്‌ പടത്തലവന്മാരായ നായന്മാരുടെ പദവിയുണ്ടായിരുന്നു. ചരിത്രകേരളത്തിൽ പി.എ. സെയ്‌തുമുഹമ്മദ്‌ അഭിപ്രായപ്പെടുന്നത്‌ ഇവർ അറബികളുടെ സന്താനപരമ്പരയിൽപ്പെട്ടവരാണെന്നാണ്‌. പോർച്ചുഗീസുകാരുടെ ആഗമനത്തിന്‌ മുമ്പ്‌ ഇവർ കൊച്ചിയിലും പൊന്നാനിയിലും കോഴിക്കോട്ടും മലബാറിന്റെ മറ്റു ഭാഗങ്ങളിലും സ്വന്തം കപ്പലുകള്‍ ഏർപ്പെടുത്തി സമുദ്രവ്യാപാരത്തിൽ വ്യാപൃതരായിരുന്നു. അങ്ങനെ ഇവർ കപ്പലുകളുടെ അധിപന്മാരായി; മരയ്‌ക്കലരയന്മാരായി. മരക്കലരായന്‍ എന്ന പദത്തിൽനിന്നാണ്‌ മരയ്‌ക്കാർ പദം ഉദ്‌ഭവിച്ചത്‌ എന്നൊരഭിപ്രായവും നിലവിലുണ്ട്‌. മരക്കലം "കപ്പലും' രായന്‍ "അധിപനും' ആണ്‌.

കുഞ്ഞാലിമരയ്‌ക്കാർ ഉപയോഗിച്ച വാള്‍
കുഞ്ഞാലിമരയ്‌ക്കാർ സ്‌മാരകം

മലബാർ മുസ്‌ലിങ്ങള്‍ക്ക്‌ ആദ്യം വിദേശികളായ മുസ്‌ലിം വ്യാപാരികളോട്‌ മത്സരം ഉണ്ടായിരുന്നു. ഗാമ കോഴിക്കോട്‌ വന്നപ്പോള്‍ നാടന്‍ മുസ്‌ലിം വ്യാപാരികള്‍ പോർച്ചുഗീസുകാരെ സഹായിക്കുകയാണുണ്ടായത്‌; പക്ഷേ പോർച്ചുഗീസുകാരുടെ തനിനിറം അധികം കഴിയുംമുമ്പ്‌ വ്യക്തമാവുകയും അവരെ ചെറുക്കാതെ ഗത്യന്തരമില്ലെന്ന്‌ ബോധ്യമാവുകയും ചെയ്‌തു. ഇതിനെത്തുടർന്ന്‌ പോർച്ചുഗീസുകാരുമായി നടന്ന നിരന്തരയുദ്ധങ്ങളെ നയിച്ചത്‌ മരയ്‌ക്കാന്മാരായിരുന്നു.

കുഞ്ഞാലിമരയ്‌ക്കാർ I. സാമൂതിരി പോർച്ചുഗീസുകാരുമായി യുദ്ധത്തിലേർപ്പെട്ടിരുന്ന അവസരത്തിലാണ്‌ കൊച്ചിയിലെ വർത്തകപ്രമാണിയായ മുഹമ്മദും സഹോദരന്‍ ഇബ്രാഹിമും കോഴിക്കോട്ടുവന്ന്‌ സാമൂതിരിക്ക്‌ തന്റെയും കുടുംബത്തിന്റെയും സേവനം സമർപ്പിച്ചത്‌. ഇവർക്ക്‌ സാമൂതിരി, കുഞ്ഞാലി എന്ന സ്ഥാനപ്പേർ നല്‌കുകയും ഇവരെ കപ്പൽപ്പടയുടെ അധിപരായി അവരോധിക്കുകയും ചെയ്‌തു.

കുഞ്ഞാലിമരയ്‌ക്കാരും ഗുജറാത്തിൽ നിന്ന്‌ വന്ന മല്ലിക്‌ ഇയാസും ഈജിപ്‌ഷ്യന്‍ പടനായകനായ മീർ ഹുസൈനും ചേർന്നാണ്‌ പോർച്ചുഗീസുകാർക്കെതിരായി നാവികയുദ്ധം ആരംഭിച്ചത്‌. പോർച്ചുഗീസ്‌ നായകനായ അൽമേഡയുടെ മകന്‍ ലോറന്‍സ്‌ കൊല്ലപ്പെട്ടപ്പോള്‍ അൽമേഡ വമ്പിച്ച കപ്പൽപ്പടയുമായി കൊച്ചിയിലേക്കു തിരിച്ചു. 1509-ൽ ദിയൂവിനടുത്തുവച്ചു നടന്ന യുദ്ധത്തിൽ കുഞ്ഞാലിമരയ്‌ക്കാർ പരാജിതനായി. മല്ലിക്‌ ഇയാസിന്റെ ഒഴിഞ്ഞുമാറ്റവും ഈജിപ്‌ഷ്യന്‍ സഹായം എത്തുന്നതിലുണ്ടായ കാലതാമസവുമായിരുന്നു ഈ പരാജയത്തിനു കാരണം.

മരയ്‌ക്കാന്മാരുടെ നേതൃത്വത്തിൽ അണിനിരന്ന കപ്പൽവ്യൂഹം കണ്ണൂരിൽനിന്ന്‌ കൊച്ചിയിലേക്കുള്ള പോർച്ചുഗീസുകാരുടെ യാത്ര തടയാന്‍ ശ്രമിച്ചു. അത്‌ സാമൂതിരിയും കൊച്ചിയുമായുള്ള സംഘർഷത്തിന്‌ വഴിതെളിച്ചു. പോർച്ചുഗീസുകാർ കല്ലായിപ്പുഴയ്‌ക്ക്‌ അടുത്ത്‌ കടലിൽ സൈന്യങ്ങളെ നിർത്തി. അൽബുക്കർക്ക്‌ വിജയനഗരത്തിലെ കൃഷ്‌ണരായരോട്‌ സഹായം അഭ്യർഥിച്ചു. വിജയനഗരസൈന്യം പാലക്കാട്‌ചുരംവരെ എത്തി. പക്ഷേ സാമൂതിരിയുടെ കരസേന അവരെ തോല്‌പിച്ചോടിച്ചു. അതോടെ മരയ്‌ക്കാരുടെ സൈന്യത്തിന്‌ പുതിയൊരു ഉത്തേജനം ലഭിച്ചു. കോഴിക്കോട്‌ നഗരത്തിൽ പോർച്ചുഗീസുകാരും മാപ്പിളമാരും തമ്മിലുള്ള സംഘട്ടനങ്ങള്‍ നിത്യസംഭവമായി. ഈ ഏറ്റുമുട്ടലുകള്‍ പൊന്നാനിയിലേക്കും പന്തലായനിയിലേക്കും വ്യാപിച്ചു. വെട്ടം, ബേപ്പൂർ, ചാലിയം എന്നിവിടങ്ങളിലെ നാട്ടുരാജാക്കന്മാർ പോർച്ചുഗീസുകാർക്ക്‌ കോട്ട കെട്ടാന്‍ സമ്മതംകൊടുത്തു. 1531-ൽ കെട്ടിയ ചാലിയം കോട്ട 40 കൊല്ലം നിലനിന്നു. അതോടുകൂടി പോർച്ചുഗീസുകാരുടെ അധികാരം വർധിച്ചു. ഇക്കാലത്താണ്‌ കുഞ്ഞാലിമരയ്‌ക്കാർ II രംഗപ്രവേശം ചെയ്‌തത്‌.

കുഞ്ഞാലിമരയ്‌ക്കാർ II (1531-71). തന്റെ പൂർവികന്മാരെ അതിശയിക്കുന്ന ധീരതയാണ്‌ കുഞ്ഞാലി മരയ്‌ക്കാർ II പ്രകടമാക്കിയത്‌. 1524-ൽ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ കുട്ട്യാലി(കുഞ്ഞാലിമരയ്‌ക്കാർ I-ന്റെ സഹചാരി)യുടെ മകനാണ്‌ കുഞ്ഞാലിമരയ്‌ക്കാർ II (നോ. കുട്ട്യാലിമരയ്‌ക്കാർ). കുട്ടി അഹമ്മദ്‌ മരയ്‌ക്കാർ (കുഞ്ഞാലി I) കൊല്ലപ്പെട്ടപ്പോള്‍ ഇദ്ദേഹം സ്ഥാനമേറ്റു. മരയ്‌ക്കാന്മാരിൽ പ്രമുഖനായിരുന്നു ഇദ്ദേഹം. സാമൂതിരിയുടെ നിർദേശപ്രകാരം പിതാവിന്റെ കാലത്ത്‌ ഈജിപ്‌തിൽ എത്തി വിജയകരമായ സംഭാഷണം നടത്തി മടങ്ങി. ഇക്കാലത്തുതന്നെയാണ്‌ സിലോണിൽ സാമൂതിരിക്കുവേണ്ടി ഇവർ എത്തിയത്‌. കുഞ്ഞാലി II-ഉം, പച്ചാച്ചി മരയ്‌ക്കാരും അലി ഇബ്രാഹിമും സാമൂതിരിക്കുവേണ്ടി അവിടെ യുദ്ധം നടത്തി. പോർച്ചുഗീസുകാരുമായിട്ടുള്ള ആക്രമണങ്ങളിൽനിന്ന്‌ ഇടപ്പള്ളിയെ രക്ഷിക്കാന്‍ സാമൂതിരി രംഗത്തിറങ്ങിയപ്പോള്‍ കൊച്ചിയിലേക്ക്‌ നിയോഗിച്ചത്‌ കുഞ്ഞാലിയെയായിരുന്നു. അതിനെത്തുടർന്ന്‌ പോർച്ചുഗീസുകാർക്ക്‌ ഇടപ്പള്ളിയിൽ നിന്ന്‌ പിന്മാറേണ്ടിവന്നു. കുഞ്ഞാലിയും സൈന്യവും അവരെ പിന്‍തുടർന്ന്‌, കന്യാകുമാരി ചുറ്റി നാഗപട്ടണത്ത്‌ എത്തി അവിടെയുള്ള പോർച്ചുഗീസ്‌ താവളങ്ങള്‍ കയ്യേറി. 1538-ൽ പോർച്ചുഗീസ്‌ തലവനായ മാർട്ടിന്‍സ്‌ കുഞ്ഞാലിയുമായി ഏറ്റുമുട്ടി. കുഞ്ഞാലിയോടൊപ്പം ഈജിപ്‌ഷ്യന്‍ സൈന്യങ്ങളുമുണ്ടായിരുന്നു. എന്നാൽ യുദ്ധത്തിനിടയിൽ ഈജിപ്‌ഷ്യന്‍ സൈന്യം തിരിച്ചുപോയതോടെ പോർച്ചുഗീസ്‌ സൈന്യത്തിന്‌ ശക്തി വീണ്ടുകിട്ടി. അവരുമായി സന്ധിയിലേർപ്പെടുവാന്‍ കുഞ്ഞാലി II-ന്റെ നിർദേശപ്രകാരം ചിന്നക്കുട്ടി ആലി ഗോവയിലേക്കു പോയി. 1540-ൽ സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ പൊന്നാനിയിൽ വച്ചു സന്ധിചെയ്‌തു. പോർച്ചുഗീസുകാരുടെ കച്ചവടക്കുത്തക ഉന്നംവച്ച്‌ ഉണ്ടായ ആ സന്ധിയിലെ വ്യവസ്ഥകള്‍ മുസ്‌ലിം വ്യാപാരികള്‍ക്ക്‌ കനത്ത പ്രഹരമായിരുന്നു. സന്ധിവ്യവസ്ഥകള്‍ പോർച്ചുഗീസുകാർ അധികകാലം പാലിച്ചില്ല. വിജയികളായ പോർച്ചുഗീസുകാർ ദേവാലയങ്ങള്‍ കൊള്ളചെയ്യുവാന്‍ തുടങ്ങി. പ്രമുഖരായ പല മുസ്‌ലിങ്ങളും വധിക്കപ്പെട്ടു. ഇത്‌ സാമൂതിരിയെയും കുഞ്ഞാലിമരയ്‌ക്കാരെയും ക്രുദ്ധരാക്കി. ചിറയ്‌ക്കൽ രാജാവിന്റെ സഹായത്തോടുകൂടി സാമൂതിരി പോർച്ചുഗീസുകാരെ തോല്‌പിച്ച്‌ പുന്നക്കായൽ തിരിച്ചുപിടിച്ചു. കുഞ്ഞാലി II പടിഞ്ഞാറന്‍ പുറംകടലിൽ രക്ഷാസൈന്യമില്ലാതെ പറങ്കികള്‍ക്ക്‌ യാത്രചെയ്യുവാന്‍ സാധിക്കാത്ത നില വരുത്തി. പോർച്ചുഗീസുകാരുടെ ഗതാഗതത്തെയും വ്യാപാരത്തെയും കുഞ്ഞാലി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.

പോർച്ചുഗീസുകാർ പിടിച്ചെടുത്ത പട്ടണങ്ങളോരോന്നും വീണ്ടെടുക്കുവാന്‍ കുഞ്ഞാലി യുദ്ധം തുടർന്നു. പോർച്ചുഗീസുകാർ കുഞ്ഞാലിയെ പിടിക്കുവാന്‍ സർവതന്ത്രങ്ങളും പ്രയോഗിച്ചു. 1559-60 കാലങ്ങളിൽ അവർ ചെയ്‌ത കൊലയ്‌ക്കും കൊള്ളയ്‌ക്കും കണക്കില്ല. പോർച്ചുഗീസ്‌ തലവനെ കണ്ണൂരിൽ നിന്ന്‌ ജനങ്ങള്‍ തുരത്തി. അയാളുടെ പിന്‍ഗാമി ജനങ്ങളെ വധിക്കാന്‍ ഒരുമ്പെട്ടു. ഒടുവിൽ സാമൂതിരി 1564-ൽ കണ്ണൂർകോട്ട വളഞ്ഞ്‌ പോർച്ചുഗീസ്‌ കപ്പലുകള്‍ നശിപ്പിച്ചു. ഈ യുദ്ധത്തിൽ മരയ്‌ക്കാർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി. പോർച്ചുഗീസ്‌ തലവന്‍തന്നെ യുദ്ധത്തിൽ വധിക്കപ്പെട്ടു. കബ്രാള്‍ തുടങ്ങിയ പോർച്ചുഗീസ്‌ തലവന്മാരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഒരു വന്‍സൈന്യത്തെ ദിയൂ തുറമുഖം വരെ കുഞ്ഞാലി തുരത്തിപ്പായിച്ചു. കബ്രാള്‍ ഉള്‍പ്പെടെ 70 പോർച്ചുഗീസുകാർ കൊല്ലപ്പെട്ടു. പലരും തടവുകാരായി. അതിനെത്തുടർന്ന്‌ പോർച്ചുഗീസുകാർ ലക്ഷദ്വീപ്‌ ആക്രമിച്ച്‌ കൊള്ളയടിക്കുകയും നിരവധിയാളുകളെ വധിക്കുകയും ചെയ്‌തു. അറയ്‌ക്കൽ ആലി രാജാവ്‌ സ്ഥിതിഗതികള്‍ വിവരിച്ചുകൊണ്ട്‌ ബീജപ്പൂർ സുൽത്താന്‍ ആലി ആദിൽഷായ്‌ക്ക്‌ ഒരു കത്തെഴുതി. ആദിൽഷാ ഗോവ ആക്രമിക്കുവാനും അഹമ്മദ്‌ നഗറിലെ നിസാം ഷാ, സാമൂതിരിയുമായി സഹകരിക്കാനും വ്യവസ്ഥ ചെയ്‌തു.

പോർച്ചുഗീസുകാരുമായി യുദ്ധം തുടർന്നു. കുട്ടി അബൂബക്കറിന്റെ നേതൃത്വത്തിൽ ഒരു സൈന്യം മംഗലാപുരത്തെ പോർച്ചുഗീസ്‌ സങ്കേതം ആക്രമിച്ചു. വളർപട്ടണം, തിക്കൊടി, പന്തലായനി എന്നിവിടങ്ങളിലെ ചെറുകപ്പലുകള്‍ ഉപയോഗിച്ച്‌ മുസ്‌ലിങ്ങള്‍ പോർച്ചുഗീസുകാരെ എതിർത്തു. കക്കാട്‌, പൊന്നാനി, കോഴിക്കോട്‌ എന്നിവിടങ്ങളിലും അവർക്ക്‌ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. അതോടെ മലബാറിലെ പോർച്ചുഗീസുകാരുടെ അന്ത്യത്തിന്‌ ആരംഭം കുറിച്ചു. കണ്ണൂരിൽ വച്ച്‌ പോർച്ചുഗീസുകാരുമായുണ്ടായ ഏറ്റുമുട്ടലിൽ കുട്ടി അബുബക്കർ നിര്യാതനായി. ഈ യുദ്ധത്തിൽ താനൂർ രാജാവും കൊച്ചിരാജാവും പോർച്ചുഗീസുകാരെ സഹായിക്കുകയാണ്‌ ചെയ്‌തത്‌.

പോർച്ചുഗീസുകാരുമായി സംഘട്ടനത്തിലായ സാമൂതിരി ബീജപ്പൂർ, അഹമ്മദ്‌ നഗർ, അക്കിന്‍ എന്നിവിടങ്ങളിലെ രാജാക്കന്മാരുമായി സഖ്യത്തിലേർപ്പെട്ടു. പോർച്ചുഗീസുകാർ ഇന്ത്യന്‍ തീരത്തുനിന്ന്‌ തുരത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ബീജപ്പൂർ സുൽത്താന്‍ ആദിൽ ഷാ ഗോവ ആക്രമിച്ചു. അഹമ്മദ്‌ നഗർ സുൽത്താന്‍ ചൗള്‍ ഉപരോധിച്ചു. തന്റെ അധികാരത്തിന്‌ വെല്ലുവിളിയായ ചാലിയം കോട്ട സാമൂതിരിയും ആക്രമിച്ചു. ചൗള്‍ ആക്രമണത്തിൽ സഹായിക്കാനായി തന്റെ അതിസമർഥനായ കുട്ടിപ്പോക്കരെ സാമൂതിരി അയച്ചുകൊടുത്തു. ചാലിയം ആക്രമണം ഒരു പൂർണവിജയമായിരുന്നു. നാലുമാസത്തോളം നീണ്ടുനിന്ന ഉപരോധത്തിനുശേഷം 1571-ൽ കോട്ട കീഴടക്കി. ഇതോടുകൂടി പോർച്ചുഗീസുകാരുടെ സ്വാധീനത മലബാറിൽ കുറഞ്ഞു. കുഞ്ഞാലികളുടെ സ്വാധീനതയും അധികാരവും വർധിച്ചു.

കുഞ്ഞാലിമരയ്‌ക്കാർ III (1571-95). ചാലിയം സമരത്തിനു തീരപ്രദേശങ്ങളിലെ നാവികശക്തി പൂർവാധികം സുശക്തമാക്കാന്‍ ശ്രമിച്ചത്‌ കുഞ്ഞാലിമരയ്‌ക്കാർ III ആയിരുന്നു. പോർച്ചുഗീസുകാർക്ക്‌ മരയ്‌ക്കാന്മാരുടെ സൈന്യത്തോട്‌ പലപ്പോഴും ഏറ്റുമുട്ടേണ്ടിവന്നു. മരയ്‌ക്കാർ കോട്ടയെന്ന വിഖ്യാതമായ പുതുപട്ടണം കോട്ട സാമൂതിരിയുടെ അനുമതിയോടുകൂടി മരയ്‌ക്കാർ III പണിയിച്ചതാണ്‌. ഇദ്ദേഹത്തിന്റെ വീരാപദാനങ്ങള്‍ അന്നത്തെ വടക്കന്‍ പാട്ടുകളിൽ കീർത്തിക്കപ്പെട്ടിട്ടുണ്ട്‌. ഇദ്ദേഹം പോർച്ചുഗീസുനാവികർക്ക്‌ പേടിസ്വപ്‌നമായിരുന്നു.

1577-ൽ പോർച്ചുഗീസുകാർ ആക്രമിച്ച ഗുജറാത്ത്‌ കപ്പലുകളിൽ അക്‌ബർ ചക്രവർത്തിയുടെ ചില കപ്പലുകളുമുണ്ടായിരുന്നു. കുപിതനായ ചക്രവർത്തി പോർച്ചുഗീസുകാരെ ദിയൂ, ഗുജറാത്ത്‌, ദാമന്‍ എന്നിവിടങ്ങളിൽ നിന്നു തുരത്തിയോടിച്ചു. 1578-ൽ തങ്ങള്‍ക്ക്‌ പൊന്നാനിയിൽ കോട്ടകെട്ടാന്‍ അനുമതി നിഷേധിച്ച സാമൂതിരിക്കെതിരെ പോർച്ചുഗീസുകാർ ആക്രമണമാരംഭിച്ചു. കടലിലും കരയിലും മരയ്‌ക്കാന്മാരുടെയും സാമൂതിരിയുടെയും സേനകള്‍ അവരെ തോല്‌പിച്ചു.

കൊച്ചിയുമായി പോർച്ചുഗീസുകാർക്ക്‌ ഉണ്ടായിരുന്ന മമത ഇതിനിടയ്‌ക്ക്‌ തകരുവാന്‍ തുടങ്ങിയിരുന്നു. പോർച്ചുഗീസുകാർക്ക്‌ കൊടുത്തിരുന്ന ചുങ്കം നൽകാന്‍ കൊച്ചിയിലെ ജനങ്ങള്‍ വിസമ്മതിച്ചു. കൊച്ചിക്ക്‌ കൊടുക്കാന്‍ ഉണ്ടായിരുന്ന തീരുവകള്‍ കൊടുക്കുകയില്ലെന്ന്‌ പോർച്ചുഗീസുകാരും ശഠിച്ചു. ഇതിനിടയ്‌ക്ക്‌ സാമൂതിരിയുമായി മുസ്‌ലിങ്ങള്‍ക്ക്‌ ആപത്‌കരമായ ഒരു സന്ധി ഉണ്ടാക്കാന്‍ പോർച്ചുഗീസുകാർ ശ്രമിച്ചു. 1586-ൽ നടന്ന യുദ്ധത്തിൽ കുഞ്ഞാലി അവരെ തുരത്തി. മൂന്നു കൊല്ലത്തിനുശേഷം കുഞ്ഞാലിയുടെ മരുമകന്‍ ക്വാജാ മൂസ പോർച്ചുഗീസ്‌ പടയെ എതിർത്തു. പോർച്ചുഗലിൽ നിന്ന്‌ വരുന്ന പുതിയ കപ്പലുകളെല്ലാം ഇദ്ദേഹം പിടിച്ചടക്കി. പ്രഗല്‌ഭനായ ക്വാജാ മൂസയുടെ ആജ്ഞകള്‍ ജനങ്ങള്‍ ആദരിക്കുകയും അനുസരിക്കുകയും ചെയ്‌തിരുന്നു. ക്വാജാ മൂസയുടെ ഇടതടവില്ലാത്ത ആക്രമണങ്ങളിൽ ഭയപ്പെട്ട പോർച്ചുഗീസുകാർ പുറംകടലിൽവച്ച്‌ മൂസയെ വളഞ്ഞു. മൂസ കടലിൽ ചാടി നീന്തി രക്ഷപ്പെട്ടു. തുടർന്നു നിരവധി സംഘട്ടനങ്ങള്‍ നടന്നു. അപ്പോഴേക്കും വൃദ്ധനായിത്തീർന്ന കുഞ്ഞാലി കകക, അനന്തര നടപടികളുടെ ചുമതല കുഞ്ഞാലി IV -നെ ഏല്‌പിച്ചു. കുഞ്ഞാലിമരയ്‌ക്കാർ IV (1595-?). പുതുപട്ടണത്തെ മരയ്‌ക്കാർ കോട്ടയുടെ അധിപനായും സാമൂതിരിയുടെ സൈന്യാധിപനായും 1595-ൽ കുഞ്ഞാലിമരയ്‌ക്കാർ IV അവരോധിക്കപ്പെട്ടു. ഇദ്ദേഹം വിപുലമായ സൈനിക സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തി. കാവൽഗോപുരങ്ങളം കിടങ്ങുകളും കോട്ടയ്‌ക്കു ചുറ്റും നിർമിച്ചു. കുഞ്ഞാലിയുമായി സ്വരച്ചേർച്ചയില്ലാതിരുന്ന സാമൂതിരിയോട്‌ പുതുപട്ടണം കോട്ട ഉടനെ പിടിച്ചില്ലെങ്കിൽ സാമൂതിരിയുടെ സ്ഥാനം കുഞ്ഞാലി കൈക്കലാക്കുമെന്ന്‌ പോർച്ചുഗീസുകാർ പ്രചരിപ്പിച്ചു. പോർച്ചുഗീസുകാരുടെ ഈ ഉപജാപം ഫലിച്ചു.

കുഞ്ഞാലി IV-നോട്‌ സാമൂതിരിക്കും പേർച്ചുഗീസുകാർക്കും വിരോധം വർധിച്ചുകൊണ്ടിരുന്നു. പോർച്ചുഗീസുകാർ കടൽവഴിയായും സാമൂതിരി കരമാർഗമായും പുതുപട്ടണത്തുള്ള മരയ്‌ക്കാർകോട്ട നശിപ്പിക്കാന്‍ പുറപ്പെട്ടു. ആദ്യം അവർ വിജയിച്ചില്ല. വളരെ നാശനഷ്‌ടങ്ങള്‍ അവർക്കുണ്ടായി. അനേകം പോർച്ചുഗീസുകാർ കൊല്ലപ്പെട്ടു. പടത്തലവന്‍ ഗോവയിലേക്കുപോയി. പോർച്ചുഗീസ്‌ കപ്പലുകള്‍ കോട്ടയ്‌ക്കു സമീപം പാറാവു നിന്നു. ഗോവയിൽ നിന്ന്‌ സൈന്യം കൂടുതൽ ശക്തിയാർജിച്ചു തിരിച്ചെത്തി കോട്ടയെ ആക്രമിക്കാന്‍ ഒരുങ്ങി, പുഴ കടന്ന്‌ കോട്ടയുടെ വടക്കുഭാഗത്തുകൂടി പ്രവേശിക്കാന്‍ ശ്രമിച്ചു. അടുത്തുള്ള ഇരിണൽ പാറയുടെ മുകളിലും പുഴയുടെ വടക്കേ കരയിലും വലിയതരം തോക്കുകള്‍ സ്ഥാപിച്ചു. സാമൂതിരി പതിനായിരം നായന്മാരെയും മറ്റു വേലക്കാരെയും ആനകളെയും കോട്ടയ്‌ക്കു തെക്കുഭാഗത്തുള്ള പറമ്പിൽ ഒരുക്കിനിർത്തി. രണ്ട്‌ വിഭാഗങ്ങള്‍ തമ്മിൽ സമരം തുടങ്ങി. യുദ്ധം തനിക്ക്‌ അനുകൂലമല്ലെന്ന്‌ മനസ്സിലാക്കിയ കുഞ്ഞാലി ദൂതന്മാർ മുഖേന സാമൂതിരിക്ക്‌ കീഴടങ്ങാമെന്ന്‌ അറിയിച്ചു. സാമൂതിരി കുഞ്ഞാലിയുടെ ദൗത്യം സ്വീകരിക്കുവാന്‍ സന്നദ്ധനായി. തനിക്കും അനുയായികള്‍ക്കും അഭയം നല്‌കണമെന്നും ജീവാപായം വരുത്തരുതെന്നും കുഞ്ഞാലി ആവശ്യപ്പെടുകയും സാമൂതിരി സമ്മതിക്കുകയും ചെയ്‌തു. പോർച്ചുഗീസ്‌ തലവന്‍ ഇതിന്‌ വാക്കാൽ സമ്മതം കൊടുത്തുവെങ്കിലും രേഖാമൂലം ഒരുറപ്പും കൊടുത്തിരുന്നില്ല. കുഞ്ഞാലിയും അനുയായികളും ഒരാപത്തും ഉണ്ടാവില്ലെന്നു വിശ്വസിച്ച്‌ കീഴടങ്ങുവാന്‍ ഒരുങ്ങി. പോർച്ചുഗീസ്‌ സൈന്യവും സാമൂതിരി സൈന്യവും കോട്ടയുടെ വാതിലിനു മുകളിൽ കാത്തുനിന്നു. ആദ്യം ക്ഷീണിതരായ സ്‌ത്രീകളും കുട്ടികളും വൃദ്ധന്മാരും കോട്ടയ്‌ക്കു പുറത്തുവന്നു. അവർക്ക്‌ എവിടെ വേണമെങ്കിലും പോകാനുള്ള അനുമതി ലഭിച്ചു. കുഞ്ഞാലി തലയിൽ ഉറുമാൽ കെട്ടി വാള്‍ത്തലതാഴ്‌ത്തിപ്പിടിച്ച്‌ സാമൂതിരിയുടെ സന്നിധിയിലേക്കു വന്നു. സാമൂതിരിയുടെ മുമ്പിൽ ഖഡ്‌ഗം സമർപ്പിച്ച്‌ മാപ്പുചോദിക്കുന്ന തക്കംനോക്കി പോർച്ചുഗീസുകാർ കുഞ്ഞാലിയെ വളഞ്ഞ്‌ ബന്ധനസ്ഥനാക്കി ബലം പ്രയോഗിച്ച്‌ അവരുടെ കപ്പലുകളിലേക്ക്‌ കൊണ്ടുപോയി. ക്ഷുഭിതരായ നായർ പട്ടാളക്കാർ പോർച്ചുഗീസുകാരുമായി കലഹത്തിനൊരുങ്ങി. ഈ അവസരത്തിൽ സാമൂതിരിയുടെ പടനായകന്‍ ഇടപെട്ട്‌ കോട്ട കൊള്ളചെയ്യുവാന്‍ സമ്മതം നല്‌കി. ഇതോടുകൂടി ഭടന്മാർ കുഞ്ഞാലിയെ മറന്ന്‌ കോട്ട കൊള്ളചെയ്യുവാന്‍ പുറപ്പെട്ടു. കുഞ്ഞാലിയെ ഗോവയിലേക്ക്‌ കൊണ്ടുപോയി; കുറ്റവിചാരണ നടത്തി വധിച്ചു. കുഞ്ഞാലിയുടെ ശവശരീരം നാലായി ചീന്തി പലയിടത്തും സ്ഥാപിച്ചു. തല ഉപ്പുപുരട്ടി കുന്തത്തിൽ കോർത്ത്‌ കണ്ണൂർ അങ്ങാടിയിലും നാട്ടി. അങ്ങനെയായിരുന്നു സാമൂതിരിയുടെ അവസാനത്തെ കപ്പൽപ്പടനായകനായ കുഞ്ഞാലിമരയ്‌ക്കാരുടെ അന്ത്യം. ഇത്‌ സാമൂതിരിയുടെ അധഃപതനത്തിന്റെ ആരംഭമായിരുന്നു.

കുഞ്ഞാലി കേരളീയരുടെ സ്‌നേഹാദരങ്ങള്‍ക്ക്‌ അർഹനാണ്‌. കാവിൽ ക്ഷേത്രത്തിൽ കുഞ്ഞാലിമരയ്‌ക്കാർക്ക്‌ ഒരു പ്രത്യേകസ്ഥാനമുണ്ട്‌. നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന കുഞ്ഞാലി IV തച്ചോളി ഒതേനന്റെ ഉറ്റമിത്രമായിരുന്നു. ഇന്നും പാടത്ത്‌ പണിയെടുക്കുന്ന കർഷകസ്‌ത്രീകള്‍ കുഞ്ഞാലിയുടെ അപദാനങ്ങള്‍ നീട്ടിപ്പാടുന്നു. "കോട്ടയ്‌ക്കലോമന കുഞ്ഞാലിക്ക്‌ തീയ്യരും നായരുമൊന്നുപോലെ'. കോട്ടയ്‌ക്കലെ അമ്മായിത്തോട്‌ ഇന്നും കാണാം. അമ്മായിത്തോട്‌ കടക്കുന്ന നായർസ്‌ത്രീകള്‍ ഇസ്‌ലാംമതം അവലംബിച്ചതായി കണക്കാക്കുമെന്ന്‌ സാമൂതിരിയുടെ ഉത്തരവുണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു. അടുത്തകാലംവരെ നായർസ്‌ത്രീകള്‍ കോട്ടയ്‌ക്കൽ വരാറുണ്ടായിരുന്നില്ല. വടകരക്കോട്ട 1564-ൽ കടത്തനാട്ടുരാജാവിന്റെ സഹായത്തോടെയാണ്‌ പണി തീർത്തതെന്ന്‌ പറയപ്പെടുന്നു. വടകരയും കോട്ടയ്‌ക്കലും ബന്ധിപ്പിക്കുന്ന പരപ്പിൽത്തോട്‌ മരയ്‌ക്കാന്മാർ കുഴിപ്പിച്ചതാണത്ര. കുഞ്ഞാലി IV ആ പ്രദേശത്ത്‌ സമാദരണീയനും സ്ഥാനിയുമായിരുന്നു. മരയ്‌ക്കാർ കുടുംബത്തിൽപ്പെട്ട പലരും മലബാറിലെ പല പട്ടണങ്ങളിലും ഇന്നുമുണ്ട്‌. അറയ്‌ക്കൽ രാജകുടുംബവുമായി ഇവർക്ക്‌ ബന്ധമൊന്നുമില്ലെങ്കിലും ആ രാജാക്കന്മാരുടെ സഹായസഹകരണങ്ങള്‍ ഇവർക്ക്‌ നിർലോഭം ലഭിച്ചിരുന്നു.

(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍