This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാഴ്‌സന്‍, റേച്ചൽ ലൂയിസ് (1907 - 1964)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കാഴ്‌സന്‍, റേച്ചൽ ലൂയിസ് (1907 - 1964)
Carson, Rachael Louise
ജൈവശാസ്‌ത്രജ്ഞയായ അമേരിക്കന്‍ ശാസ്‌ത്രസാഹിത്യകാരി. പരിസരദൂഷണം, വന്യജീവിതം, സമുദ്രം എന്നീ വിഷയങ്ങളെ അധികരിച്ച് ശ്രദ്ധേയങ്ങളായ ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്‌ത ഈ ജൈവശാസ്‌ത്രവിശാരദ 1907 മേയ് 27-ന് സ്‌പ്രിങ്‌ഡേലിൽ ജനിച്ചു. 1925-ൽ വർണാസസ് ഹൈസ്‌കൂളിൽ റേച്ചൽ, സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. പെന്‍സിൽവേനിയ വനിതാകോളജിൽനിന്ന് 1929-ൽ ബിരുദം നേടി. 1932-ൽ എം.എ. പാസായി. അനന്തരം വുഡ്‌സ് ഹോള്‍ മറീന്‍ ബയോളജിക്കൽ ലാബറട്ടറിയിൽ ബിരുദാനന്തരഗവേഷണത്തിൽ ഏർപ്പെട്ടു. 1936-ൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ബ്യൂറോ ഒഫ് ഫിഷറീസിൽ ജലജീവിശാസ്‌ത്രജ്ഞയായി നിയമിക്കപ്പെട്ടു. ഫിഷറീസ് ബ്യൂറോയിൽ ജോലിചെയ്യുമ്പോള്‍ അമേരിക്കയിലെ വന്യപ്രദേശങ്ങളിലേക്കുള്ള പര്യവേക്ഷണയാത്രകളിലും മത്സ്യബന്ധന കപ്പൽയാത്രകളിലും ആഴക്കടലിലേക്കുള്ള ഡൈവിങ് സാഹസികയാത്രകളിലും പങ്കെടുക്കുവാന്‍ റേച്ചലിന് അവസരം ലഭിച്ചു. 1947-ൽ യു.എസ്. ഫിഷ് ആന്‍ഡ് വൈൽഡ് ലൈഫ് സർവീസ് പ്രസിദ്ധീകരണങ്ങളുടെ പ്രമുഖ പ്രസാധകത്വം കൈയേറ്റു.
റേച്ചൽ കഴ്‌സന്റെ ദ് സീ എറൗണ്ട് അസ് (1957) എന്ന ഗ്രന്ഥം ദേശീയബഹുമതിയായ "നാഷണൽ ബുക്ക് അവാർഡ്' കരസ്ഥമാക്കി. പ്രസിദ്ധീകരിച്ച ഉടന്‍ മുപ്പത്തിരണ്ട് വിദേശഭാഷകളിലേക്ക് ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടു. അണ്ടർ ദ് സീ വിന്‍ഡ് (1941), ദി എഡ്‌ജ് ഒഫ് ദ് സീ (1955), എന്നിവയും ഇവരുടെ പ്രശസ്‌തകൃതികള്‍ തന്നെ. എന്നാൽ റേച്ചൽ കാഴ്‌സനെ ലോകപ്രശസ്‌ത ശാസ്‌ത്രസാഹിത്യകാരിയും പരിസ്ഥിതിവാദിയുമാക്കിയത് 1962-ൽ പ്രസിദ്ധീകരിച്ച സൈലന്റ് സ്‌പ്രിങ് എന്ന കൃതിയാണ്. കീടനാശിനികള്‍ പരിസ്ഥിതിക്കേല്‌പിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ ലളിതമായും വസ്‌തുനിഷ്‌ഠമായും അവതരിപ്പിച്ച ഈ കൃതി പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള ആധുനിക ആഗോളപ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അമേരിക്കയിൽ ഡി.ഡി.റ്റി നിർത്തലാക്കുവാന്‍ കാരണമായത് ഈ പുസ്‌തകമാണ്.
ഗൈഡിങ് അവർ വൈൽഡ് ലൈഫ് റിസോഴ്‌സസ് കണ്‍സർവേഷന്‍ ഇന്‍ ആക്ഷന്‍ (1948), സെന്‍സ് ഒഫ് വണ്ടർ (1965) എന്നിവയാണ് റേച്ചലിന്റെ മറ്റു കൃതികള്‍. 1964 ഏ. 14-ന് അർബുദം ബാധിച്ച് സിൽവർ സ്‌പ്രിങ്ങിൽ വച്ച് റേച്ചൽ കാഴ്‌സന്‍ നിര്യാതയായി.
(എന്‍.കെ. ദാമോദരന്‍)