This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുവൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:25, 27 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുവൈറ്റ്‌

Kuwait

കുവൈറ്റ്‌ സിറ്റി

ഒരു അർധ ജനാധിപത്യ-അറബി രാഷ്‌ട്രം. അറേബ്യ ഉപദ്വീപിന്റെ വടക്കു പടിഞ്ഞാറേ അറ്റത്തായി പേർഷ്യന്‍ ഉള്‍ക്കടലിന്റെ തലയ്‌ക്കൽ സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ പെട്രാളിയം ഉത്‌പാദക രാജ്യമാണ്‌ ഇത്‌. പുഴകളോ മലകളോ ഇല്ലാത്ത ഈ രാഷ്‌ട്രത്തിന്റെ ഔദ്യോഗികനാമം അൽ-കുവൈറ്റ്‌ (Al-Kuwait) എന്നാണ്‌. കയ്യാല എന്നർഥമുള്ള ക്യൂറ്റ്‌ എന്ന അറബിവാക്കിൽ നിന്നാണ്‌ കുവൈറ്റ്‌ എന്ന പദം നിഷ്‌പാദിതമായിരിക്കുന്നത്‌. വടക്കും പടിഞ്ഞാറും ഇറാഖും തെക്ക്‌ സൗദി അറേബ്യയും കിഴക്ക്‌ പേർഷ്യന്‍ ഉള്‍ക്കടലുമാണ്‌ കുവൈറ്റിന്റെ അതിർത്തികള്‍. കേരളത്തിന്റെ 46 ശതമാനം മാത്രം വിസ്‌തൃതിയുള്ള ഈ ചെറുരാജ്യം ഏതാണ്ടു പൂർണമായും മരുപ്രദേശമാണ്‌. വിസ്‌തീർണം 17,818 ച.കി.മീ. ഭരണസൗകര്യാർഥം രാജ്യത്തെ മൂന്നു ഭരണഘടകങ്ങളായി (Governorates) വിഭജിച്ചിരിക്കുന്നു; കുവൈറ്റ്‌, ലഹൂലി, അഹമദി. തദ്ദേശീയർ അറബികളാണെങ്കിലും ഇന്ന്‌ രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനം മലയാളികളടക്കമുള്ള പരദേശികളാണ്‌. ദേശീയമതം യാഥാസ്ഥിതിക സുന്നി ഇസ്‌ലാം ആണ്‌; എങ്കിലും ഷിയ മുസ്‌ലിങ്ങള്‍ രാജ്യത്തെ പ്രമുഖ ന്യൂനപക്ഷമാണ്‌. രാഷ്‌ട്രഭാഷ അറബിയാണെങ്കിലും വ്യാപകമായി ഇംഗ്ലീഷും ഉപയോഗിച്ചുവരുന്നു. നാടോടികളായ അറബികള്‍ മാത്രമുണ്ടായിരുന്ന ഈ മേഖലയിൽ 1930-കളിലാണ്‌ എണ്ണ പ്രകൃതിവാതകങ്ങള്‍ കണ്ടെത്തിയത്‌. 1946-ൽ ഇവിടെ എണ്ണ ഉത്‌പാദനമാരംഭിച്ചതോടെ കുവൈറ്റ്‌ പുരോഗമിക്കാന്‍ തുടങ്ങി. ഇന്ന്‌ ലോകത്തെ സമ്പന്നരാഷ്‌ട്രങ്ങളിൽ ഒന്നാണ്‌ കുവൈറ്റ്‌. രാജ്യതലസ്ഥാനത്തിന്റെ പേര്‌ കുവൈറ്റ്‌ സിറ്റി എന്നാണ്‌. രാജ്യത്തെ ജനസംഖ്യ: 2,183,161 (2003). ഇതിൽ 1,291,354 പേർ മറ്റ്‌ രാജ്യങ്ങളിലുള്ളവരാണ്‌. ഭൂവിവരണം. ഉപദ്വീപിന്റെ കിഴക്കുള്ള തീരദേശ-സമതല പ്രദേശത്താണ്‌ രാജ്യം സ്ഥിതിചെയ്യുന്നത്‌. നിമ്‌നോന്നതത്വം ഏറെയില്ലാത്ത, ചെറിയ മണൽക്കുന്നുകളും വരണ്ട തടങ്ങളും മാത്രമുള്ള ഈ ഭൂപ്രദേശം മാധ്യസമുദ്രനിരപ്പിൽനിന്ന്‌ പരമാവധി 275 മീ. വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. തീരദേശം നന്നെ താണനിരപ്പിലുള്ളതും ചതുപ്പുകളുള്ളതുമാണ്‌. തീരത്തോടടുത്ത്‌ അവസാദനം സൃഷ്‌ടിച്ച മണൽക്കൂനകളും മണൽത്തുരുത്തുകളും സാധാരണമാണ്‌. തീരത്തുനിന്നകലുന്തോറും കരയിലെ മണലിൽ ചരൽക്കല്ലുകളും ക്രമേണ വർധിച്ചു കാണപ്പെടുന്നു. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറരികിലായാണ്‌ ഏറ്റവും ഉയർന്ന കുന്നിന്‍പ്രദേശങ്ങളുള്ളത്‌ ( (Jalaz Zawr escarpment). ഈ ഭാഗത്തുള്ള മണൽക്കൂനകള്‍ക്ക്‌ 275 മീ. വരെ ഉയരമുണ്ട്‌. രാജ്യത്തെ ഏറ്റവും വലിയ മരുപ്പച്ചയാണ്‌ അൽജാരാ (Al-jahrah). രാജ്യത്തിന്റെ ദക്ഷിണാർധത്തിൽ കടത്തീരത്തോടടുത്ത്‌ ഭൂഗർഭജലമുപയോഗിച്ച്‌ കൃഷി ചെയ്യുന്ന ചില ഊഷരഭൂമികളുണ്ട്‌. യൂഫ്രട്ടീസ്‌, ടൈഗ്രിസ്‌ എന്നീ നദികള്‍ എത്തിച്ച അവസാദനം സൃഷ്‌ടിച്ചവ ഉള്‍പ്പെടെ ചില തുരുത്തുകള്‍ കുവൈറ്റ്‌ രാജ്യാതിർത്തിക്കുള്ളിലായി പേർഷ്യന്‍ ഉള്‍ക്കടലിലുണ്ട്‌. ഇവയിൽ ഏറ്റവും വലുത്‌ "ബൂബിയാന്‍' ആണ്‌. മറ്റു വലിയ തുരുത്തുകളായ അൽ-വാർബാ തുടങ്ങിയവയിൽ, കുവൈറ്റ്‌ ഉള്‍ക്കടലിലെ ഫേലേക്കായിൽ മാത്രം ചരിത്രാതീതകാലം മുതല്‌ക്കേ മനുഷ്യാധിവാസമുണ്ടായിരുന്നു. പൊലീസ്‌ താവളങ്ങളും മുക്കുവരുടെ വിശ്രമസങ്കേതങ്ങളുമായ ഉം(Umm), ഉം-അൽ-മറാദിം((Umm-al-Maradim), മിസ്‌ചാന്‍(Mischan) തുടങ്ങി മറ്റനേകം തുരുത്തുകളും കുവൈറ്റിന്റെ വകയായുണ്ട്‌.

കുവൈറ്റ്‌-ഭൂപടം

മഴക്കാലം തുടങ്ങുന്നതോടെ വരണ്ട മണൽപ്പുറങ്ങളിലുള്ള നിമ്‌നതലങ്ങളിൽ, ജലാശയം രൂപംകൊള്ളുന്നു. ഒട്ടകങ്ങള്‍ക്ക്‌ ജലമേകുന്ന ഈ ജലാശയങ്ങള്‍ (Playa lakes) വേനല്‌ക്കാലാരംഭത്തോടെ വറ്റിവരണ്ടുപോകുന്നു.

മണൽക്കൂനകള്‍

പേർഷ്യന്‍ ഉള്‍ക്കടലിന്റെ തലപ്പത്തുള്ള ഒരു ചെറിയ പിരിവാണ്‌ കുവൈറ്റ്‌ ഉള്‍ക്കടൽ. കുവൈറ്റ്‌ ഉള്‍ക്കടലിന്റെ തീരത്താണ്‌ കുവൈറ്റ്‌ നഗരം സ്ഥിതിചെയ്യുന്നത്‌. ഉള്‍ക്കടലിന്‌ താരതമ്യേന ആഴക്കൂടുതലുള്ളതു കാരണം പേർഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള ഏറ്റവും വലിയ തുറമുഖമായി വികസിക്കാന്‍ കുവൈറ്റിനു കഴിഞ്ഞു.

കാലാവസ്ഥാപരമായി മധ്യരേഖാ-മരുഭൂ-കാലാവസ്ഥയ്‌ക്കധീനമായ മേഖലയിലാണ്‌ രാജ്യം വ്യാപിച്ചു കിടക്കുന്നത്‌. രാജ്യത്തിന്റെ ഉത്തരാർധത്തിൽ ശരാശരി വാർഷിക വർഷപാതം സു. 110 മി.മീ. മാത്രമാണ്‌; മഴയുള്ള ശരത്‌കാലത്തെത്തുടർന്നു നെടുനാള്‍ നീണ്ടുനില്‌ക്കുന്ന വേനൽക്കാലം നന്നെ വരണ്ടതും ഉഷ്‌ണമേറിയതുമാണ്‌. ഏപ്രിൽ മുതൽ സെപ്‌തംബർ വരെ നീളുന്ന വേനൽക്കാലത്ത്‌ താപനില 110 എ ഉയരുന്നു. ശരത്‌കാലത്ത്‌ ദിവസങ്ങളോളം തുടർച്ചയായി വീശിയടിക്കുന്ന മണൽക്കാറ്റ്‌ (tauz) ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നു. രാജ്യത്ത്‌ മഴക്കാലത്ത്‌ അല്‌പകാലം മാത്രം നീരൊഴുക്കുള്ള ഏതാനും നീർച്ചാലുകള്‍ രൂപംകൊള്ളുന്നു. കടൽത്തീരത്തോടടുത്തുള്ള പ്രദേശങ്ങളിൽ മാത്രമാണ്‌ അന്തരീക്ഷത്തിൽ ആർദ്രതയുള്ളത്‌. തന്മൂലം ഈ ഭാഗങ്ങളിൽ ഉഷ്‌ണം വളരെക്കൂടുതലാണ്‌. രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളിൽ ശീതകാലത്ത്‌ വളരെ ചെറിയതോതിൽ മഞ്ഞുവീഴ്‌ചയും അനുഭവപ്പെടാറുണ്ട്‌.

ഉം-അൽ-മറാദിം
രാജ്യത്ത്‌ എടുത്തുപറയത്തക്ക നൈസർഗിക സസ്യജാലങ്ങള്‍ വിരളമാണ്‌. തീരത്തോടടുത്തുള്ള ചതുപ്പുപ്രദേശങ്ങളിൽ നാമമാത്രമായി കണ്ടൽവനങ്ങള്‍ അവശേഷിച്ചിട്ടുണ്ട്‌. ഉള്‍നാടുകളിൽ ഒട്ടകത്തിന്റെ തീറ്റയായ മുള്‍ച്ചെടികളും(camel thorn), ഈന്തപ്പനയും അങ്ങിങ്ങായുണ്ട്‌. രാജ്യത്ത്‌, ഭൗമോപരിതലത്തിൽ മണ്ണ്‌ വളരെ കുറവാണ്‌. അങ്ങിങ്ങായുള്ള മരുപ്പച്ചകളിലും മറ്റും ലവണജലം ആഗിരണം ചെയ്‌തുവളരാന്‍ പ്രാപ്‌തിയുള്ള (salt loving) മരുരുഹങ്ങള്‍ മാത്രമാണുള്ളത്‌.
എണ്ണ കയറ്റി അയയ്‌ക്കുന്ന തുറമുഖം

രാജ്യത്ത്‌ നാമമാത്രമായുള്ള കൃഷി മുഖ്യമായും കുവൈറ്റ്‌ നഗരത്തിലെ സംരക്ഷിത മേഖലയിൽ മാത്രമാണ്‌ നടക്കുന്നത്‌. ജനങ്ങള്‍. കുവൈറ്റിലെ ഇന്നത്തെ സ്ഥിതിവിവരക്കണക്കനുസരിച്ച്‌ ജനങ്ങളിൽ ഭൂരിപക്ഷവും ജോലിതേടിയെത്തിയിട്ടുള്ള വിദേശീയരാണ്‌. തദ്ദേശവാസികള്‍ക്കിടയിൽ ഭൂരിപക്ഷം അറബികളാണ്‌. നീഗ്രാ-ഇറാനിയന്‍ പൈതൃകമുള്ള ഒരു ജനവിഭാഗമാണ്‌ പ്രബല ന്യൂനപക്ഷം. രാജ്യത്ത്‌ സ്ഥിരം പാർപ്പുറപ്പിച്ചവരിൽ പാകിസ്‌താനികള്‍, പേർഷ്യക്കാർ, ഇന്ത്യാക്കാർ തുടങ്ങി 125-ഓളം മറുനാടുകളിൽപ്പെട്ടവരാണ്‌.

കുവൈറ്റ്‌ വിമാനത്താവളം

തദ്ദേശീയ ജനതതിയുടെ പൂർവികർ അനയ്‌സാ ഗോത്രസമൂഹത്തിലെ (Anaiza Confederation) ബേനി-ഉതുബി (Bani Uthubi) ജനവർഗത്തിൽപ്പെടുന്നു. 18-ാം ശതകത്തിന്റെ ആദ്യപാദത്തിൽ മധ്യ-അറേബ്യയിൽനിന്ന്‌, ഇന്നത്തെ കുവൈറ്റ്‌ നഗരം വികസിച്ചിരിക്കുന്ന ഭാഗത്തേക്ക്‌ കുടിയേറിയ ഇക്കൂട്ടർ ഇവിടെ ഒരു ചെറിയ മണ്‍കോട്ട കെട്ടി. അങ്ങനെയാണ്‌ മണ്‍കോട്ടയെന്നർഥമുള്ള "ക്യൂറ്റ്‌' (Kut)) േഎന്ന അറബിവാക്കിൽനിന്ന്‌ നിഷ്‌പാദിപ്പിച്ചെടുത്ത, കുവൈറ്റ്‌ എന്ന പേർ ഈ പ്രദേശത്തിനു ലഭിച്ചത്‌. തുടർന്ന്‌ രണ്ടു നൂറ്റാണ്ടുകളോളം ഇക്കൂട്ടർ ഇവിടെ മത്സ്യബന്ധനം നടത്തിയും കച്ചവടത്തിലേർപ്പെട്ടും ഉപജീവനം തുടർന്നുപോന്നു.

വോട്ടവകാശം വിനിയോഗിക്കുന്ന വനിത

1756-ൽ കുവൈറ്റ്‌ പട്ടണത്തിന്റെ ഭരണം ഒരു ഷെയ്‌ഖ്‌ കുടുംബം ഏറ്റെടുത്തു. അന്നു മുതൽ ഇന്നോളം ഭരണം കയ്യാളുന്നത്‌ സാബാ രാജകുടുംബമാണ്‌. ഇപ്പോഴത്തെ ഭരണത്തലവന്‍ 2006 ജനു. 29-ന്‌ സാബാ കഢ അൽ അഹമ്മദ്‌ അൽജബീർ അൽ സാബാ ആണ്‌. രാഷ്‌ട്രഭാഷ അറബിയാണെങ്കിലും ബാലവാടികള്‍ മുതൽ ഇംഗ്ലീഷും അടിസ്ഥാനഭാഷയായി പഠിപ്പിച്ചുപോരുന്നു. ഹിന്ദിയും ഉർദുവും പാർസിയും മറ്റു പ്രബലഭാഷകളാണ്‌.

പാർലമെന്റ്‌ മന്ദിരം-കുവൈറ്റ്‌

ചരിത്രം. പുരാവസ്‌തു ഗവേഷണങ്ങളുടെ ഫലമായി, സഹസ്രാബ്‌ദങ്ങള്‍ക്കു മുമ്പുതന്നെ ഫേലേക്ക ദ്വീപിൽ മനുഷ്യാധിവാസമുണ്ടായിരുന്നുവെന്നതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. ലഭ്യമായിട്ടുള്ള രാജ്യചരിത്രം മിക്കവാറും പൂർണമായും കുവൈറ്റ്‌ നഗരത്തിന്റേതു മാത്രമാണ്‌. അറേബ്യയിൽ നിന്നെത്തിയ നാടോടി ജനവിഭാഗം കുലത്തൊഴിലുപേക്ഷിച്ച്‌ മത്സ്യബന്ധനത്തിലും മറ്റും ഏർപ്പെട്ട്‌ ഇവിടെ സ്ഥിരവാസമാരംഭിച്ചു. പ്രാകൃതമായ ഭരണസമ്പ്രദായം അനുസരിച്ചുതന്നെ 1756-ൽ ഇവിടെ ഷെയ്‌ഖ്‌ ഭരണവും നിലവിൽവന്നു. 19-ാം ശതകത്തിന്റെ അവസാനത്തോളം ശാന്തമായി തുടർന്നുവന്ന ദേശീയരംഗം, പാശ്ചാത്യശക്തികളുടെ ശ്രദ്ധ പതിഞ്ഞുതുടങ്ങിയതോടെ കലുഷമാകാന്‍ തുടങ്ങി.

എണ്ണ സംസ്‌കരണശാല

പേർഷ്യന്‍ ഉള്‍ക്കടലിന്റെ തലപ്പത്തുള്ള കുവൈറ്റ്‌ ഉള്‍ക്കടലിൽ, ഗണ്യമായ തുറമുഖസൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ളത്‌ മനസ്സിലാക്കിയ ജർമനി 19-ാം ശതകത്തിന്റെ അവസാനത്തോടെ, ബെർലിന്‍-ബാഗ്‌ദാദ്‌ റെയിൽപ്പാത ഇവിടേക്ക്‌ ദീർഘിപ്പിക്കാന്‍ ശ്രമം തുടങ്ങി. തുർക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യവാദികളിൽനിന്ന്‌ സംരക്ഷണം പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന കുവൈറ്റിലെ സാബാ ഷെയ്‌ഖും ജർമനിയെ പിന്തള്ളാന്‍ വെമ്പിയിരുന്ന ബ്രിട്ടീഷ്‌ സർക്കാരും ചേർന്ന്‌ 1899-ൽ ഒരു ഉടമ്പടിയുണ്ടാക്കി; ഉടമ്പടിപ്രകാരം കുവൈറ്റിന്റെ വിദേശ ഇടപാടുകളെ സംബന്ധിച്ചുള്ള പൂർണമായ നിയന്ത്രണം ബ്രിട്ടന്റെ കൈകളിൽ ആയി. കുവൈറ്റിനോട്‌ ഓട്ടോമന്‍ ചക്രവർത്തി സമരം പ്രഖ്യാപിച്ചതോടെ 1914-ൽ ബ്രിട്ടന്‍ കുവൈറ്റിനെ അതിന്റെയൊരു പുത്രികാരാജ്യമായി (protectorate) പ്രഖ്യാപിച്ചു.

കൃഷിനിലം

സന്ധിസംഭാഷണങ്ങളിലൂടെയുണ്ടായ അൽ-ഉകായ്‌ർ (al-'Uquyr)ഉടമ്പടി വഴി 1922-ൽ കുവൈറ്റും സൗദി അറേബ്യയും മൈത്രിയിലായി. ഈ ഉടമ്പടിപ്രകാരം കുവൈറ്റും സൗദി അറേബ്യയും ചേർന്ന്‌ ഒരു നിഷ്‌പക്ഷമേഖല (Neutral Zone)നിർണയിച്ചു. 5,700 ച.കി.മീ. വിസ്‌തൃതിയുള്ള ഈ മേഖലയെ 1966 വരെ സൗദി അറേബ്യയും കുവൈറ്റും കൂട്ടായി ഭരിക്കുകയും പ്രകൃതിവിഭവങ്ങളെയും മറ്റും ഇരുവരും പങ്കുവയ്‌ക്കുകയും ചെയ്‌തുപോന്നു. 1966-ൽ ഉഭയകക്ഷി താത്‌പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട്‌ ഈ മേഖലയെ രണ്ടുകൂട്ടരും പങ്കുവച്ചെടുക്കുകയുണ്ടായി; എന്നാലും ഈ മേഖലയിലെ എണ്ണ-പ്രകൃതി വാതകങ്ങളിൽ നിന്നുള്ള വിറ്റുവരവ്‌ സൗദി അറേബ്യയും കുവൈറ്റും പങ്കുവച്ചുപോരുന്നു.

1961 ജൂണ്‍ 19-ന്‌ ബ്രിട്ടന്‍ കുവൈറ്റ്‌ ഷെയ്‌ഖിന്‌ പരിപൂർണസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി. ജൂണ്‍ 26-ാം തീയതി ഇറാഖ്‌ കുവൈറ്റ്‌ മേഖലയിൽ അവകാശമുന്നയിച്ചു. കുവൈറ്റ്‌ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവിഭാജ്യഘടകമായിരുന്നുവെന്നും നരവംശ ശാസ്‌ത്രപരമായും ഭാഷാ സാംസ്‌കാരിക രംഗങ്ങളിലും കുവൈറ്റും ഇറാഖും ഐകമത്യം പുലർത്തുന്നുവെന്നും കുവൈറ്റ്‌ ഇറാന്റെ (പേർഷ്യയുടെ) ഭാഗമാണെന്നും ബ്രിട്ടീഷുകാർ സ്വേച്ഛാപരമായ വിഭജനം നടത്തിയതുമൂലമാണ്‌ കുവൈറ്റ്‌ എന്ന രാജ്യം രൂപംകൊണ്ടതെന്നും ഇറാഖ്‌ പ്രധാനമന്ത്രി വാദിച്ചു. ഇറാഖിസേന കുവൈറ്റിനെ ആക്രമിക്കുമെന്ന ഘട്ടമായപ്പോഴേക്കും, ഷെയ്‌ഖിന്റെ അഭ്യർഥനപ്രകാരം ബ്രിട്ടീഷ്‌ സേന ജൂലായ്‌ ആദ്യവാരം കുവൈറ്റിലെത്തി. ജൂല. 20-ന്‌ ആരബ്‌ ലീഗിൽ അംഗത്വം നേടിക്കൊണ്ട്‌ മറ്റ്‌ അറബിരാഷ്‌ട്രങ്ങള്‍ക്കിടയിൽ സ്വതന്ത്രരാഷ്‌ട്രമെന്ന അംഗീകാരം കുവൈറ്റ്‌ നേടിയെടുത്തു. 1963 മേയ്‌ 14-ന്‌ ഐക്യരാഷ്‌ട്രസഭയിലും കുവൈറ്റ്‌ അംഗത്വം നേടി. 1963 ഒക്‌ടോബറിൽ ഇറാഖും കുവൈറ്റിന്‌ ഒരു സ്വതന്ത്രരാഷ്‌ട്രമെന്ന അംഗീകാരം നല്‌കി.

കുവൈറ്റ്‌ സർവകലാശാല മന്ദിരം

1980-കളിൽ ഇറാന്‍-ഇറാഖ്‌ യുദ്ധം നടന്നപ്പോള്‍ കുവൈറ്റ്‌ ഇറാഖിനെ സഹായിക്കുകയും ചെയ്‌തു. എന്നാൽ 1990-ൽ ഇറാഖ്‌ കുവൈറ്റിനെതിരെ എണ്ണയുത്‌പാദന രാഷ്‌ട്രങ്ങളുടെ പരമാധികാര കൂട്ടായ്‌മയായ ഒപെക്കിന്‌ (OPEC) പരാതി നല്‌കുകയുണ്ടായി. കുവൈറ്റ്‌-ഇറാഖ്‌ അതിർത്തിയിലുള്ള ഇറാഖിന്റെ എണ്ണക്കിണറുകളിൽ നിന്ന്‌ കുവൈറ്റ്‌ അവിഹിതമായി എണ്ണ കടത്തുന്നു എന്നായിരുന്നു ഇറാഖിന്റെ ആരോപണം. ക്രമേണ ഇരുരാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും സദ്ദാം ഹുസൈന്‍ ഭരിച്ചിരുന്ന ഇറാക്ക്‌, ഒരു ലക്ഷം സൈനികരെ അയച്ച്‌ കുവൈറ്റ്‌ പിടിച്ചടക്കുകയും ചെയ്‌തു. തുടർന്ന്‌ ഐക്യരാഷ്‌ട്രസഭയുടെ പിന്തുണയോടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഏറ്റവും ആധുനികമായ സന്നാഹത്തോടെ തിരിച്ചടിക്കുകയും കുവൈറ്റിനെ 1991 ഫെബ്രുവരിയിൽ വിമോചിപ്പിക്കുകയും ചെയ്‌തു. പിന്‍വാങ്ങിയ ഇറാഖ്‌ സേന, കുവൈറ്റിലെ 1080 എണ്ണക്കിണറുകളിൽ 742 എണ്ണം നശിപ്പിക്കുകയും അവിടെ സംഭരിച്ചിരുന്ന എണ്ണ മരുഭൂമിയിലേക്കും കടലിലേക്കും ഒഴുക്കിവിട്ട്‌ വമ്പിച്ച നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തു. യുദ്ധം കഴിഞ്ഞ്‌ ഇവ പൂർവസ്ഥിതിയിലാക്കുന്നതിന്‌ അനേകം കോടി ഡോളർ കുവൈറ്റിന്‌ ചെലവഴിക്കേണ്ടിവന്നു. 2003-ൽ സദ്ദാം ഹുസൈനെ അധികാരഭ്രഷ്‌ടനാക്കുവാനായി യു.എസ്സിന്റെ നേതൃത്വത്തിൽ നടന്ന ഇറാഖ്‌ ആക്രമണത്തിൽ യു.എസ്സിന്റെയും സഖ്യസേനകളുടെയും സാന്നിധ്യം കുവൈറ്റിലുണ്ടായിരുന്നു. ഇറാഖിൽ നിന്നുള്ള സൈന്യങ്ങളുടെയും സാധാരണ ജനങ്ങളുടെയും ആഗമന-നിർഗമനങ്ങളിലെ പ്രധാന ഇടത്താവളമാണ്‌ കുവൈറ്റ്‌. രാഷ്‌ട്രീയസംവിധാനവും ഭരണക്രമവും. ഇന്നും കുവൈറ്റിന്റെ ഭരണാധികാരി എമിർ (Emir) എന്ന സ്ഥാനപ്പേരുള്ള സാബാ രാജകുടുംബത്തിലെ ഒരു ഷെയ്‌ഖ്‌ ആണ്‌. ഇദ്ദേഹത്തെ സഹായിക്കാനായി ഒരു മന്ത്രിസഭയും 50 അംഗങ്ങളുടെ ഒരു ദേശീയ നിയമസഭയും (majlis) ഉെണ്ട്‌. പുതിയ എമിറിനെ നിയമിക്കാനുള്ള സാബാ കുടുംബത്തിന്റെ നിർദേശം ദേശീയ നിയമസഭയുടെ അംഗീകാരത്തോടുകൂടിയാണ്‌ നടപ്പാക്കേണ്ടത്‌ എന്ന്‌ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. ഭരണഘടനാഭേദഗതികള്‍ നിർദേശിക്കാന്‍ എമിറിന്‌ അധികാരമുണ്ടെങ്കിലും ദേശീയ നിയമസഭ അത്‌ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ അംഗീകരിച്ചാൽ മാത്രമേ നടപ്പാക്കാനാവൂ. എങ്കിലും രാജ്യത്തിന്റെ പരമാധികാരം എമിറിൽ നിക്ഷിപ്‌തമാണ്‌. അദ്ദേഹത്തെ വിമർശിക്കാനോ വിചാരണ ചെയ്യുവാനോ ആർക്കും അനുവാദമില്ല. ദേശീയ നിയമസഭ പിരിച്ചുവിടാനും ഭരണം പൂർണമായി ഏറ്റെടുക്കുവാനും എമിറിന്‌ അധികാരമുണ്ട്‌. 21 വയസ്സിനുമേൽ പ്രായമുള്ള തദ്ദേശീയരും അഭ്യസ്‌തവിദ്യരും ആയ പുരുഷന്മാർക്കു മാത്രമേ വോട്ടവകാശമുണ്ടായിരുന്നുള്ളൂവെങ്കിലും 2005-ൽ സ്‌ത്രീകള്‍ക്കും വോട്ടവകാശം നൽകിക്കൊണ്ട്‌ തെരഞ്ഞെടുപ്പ്‌ നിയമം ഭേദഗതി ചെയ്‌തു. 2009-ൽ നടന്ന തെരഞ്ഞെടുപ്പിൽ നാല്‌ വനിതകള്‍ വിജയിക്കുകയുണ്ടായി.

1961 മുതൽ ഐക്യരാഷ്‌ട്രസഭ, ആരബ്‌ലീഗ്‌, ഒപെക്‌ (OPEC) തുടങ്ങി ഇരുനൂറോളം ബഹുരാഷ്‌ട്ര സംഘടനകളിൽ കുവൈറ്റ്‌ അംഗമാണ്‌.

സമ്പദ്‌ഘടന. രാജ്യത്ത്‌ വന്‍തോതിൽ സഞ്ചിതമായിരിക്കുന്ന എണ്ണ-പ്രകൃതിവാതകങ്ങളിൽനിന്ന്‌ സമ്പാദിക്കുന്ന വിദേശനാണ്യം മാത്രമാണ്‌ കുവൈറ്റിന്റെ സാമ്പത്തികാഭിവൃദ്ധിക്ക്‌ ആധാരമായിരിക്കുന്നത്‌. ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിൽ ഇവിടെ പല സ്ഥലങ്ങളിലും എണ്ണനിക്ഷേപം കണ്ടെത്തി. രണ്ടാംലോകയുദ്ധം കാരണം വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്‌പാദനമാരംഭിക്കാന്‍ കാലതാമസമുണ്ടായി.

1938-ൽ രാജ്യത്ത്‌ എണ്ണ പ്രകൃതിവാതകങ്ങളുടെ നിക്ഷേപങ്ങളുണ്ടെന്നതിന്‌ വ്യക്തമായ തെളിവുകള്‍ കണ്ടെത്തി. 1946-ൽ, രണ്ടാം ലോകയുദ്ധം മുതൽക്കിങ്ങോട്ടുള്ള കുവൈറ്റിന്റെ ചരിത്രം അഭൂതപൂർവവും വിസ്‌മയജനകവുമായ പുരോഗതിയുടേതാണ്‌. 1953-ൽ അമേരിക്കന്‍ ഇന്‍ഡിപെന്‍ഡന്റ്‌ ഓയിൽ കമ്പനി, ഗററി ഓയിൽ കമ്പനി എന്നിവയുടെ സംയുക്ത പര്യവേക്ഷണങ്ങള്‍ വഴി നിഷ്‌പക്ഷമേഖലയിലും പെട്രാളിയം കണ്ടെത്തി. 1955-ൽ ഉത്തര കുവൈറ്റിലെയും എണ്ണപ്പാടങ്ങള്‍ നിരീക്ഷണവിധേയമായി. കുവൈറ്റിന്റെ ഉള്‍ക്കടലോര പ്രദേശങ്ങളിലും പര്യവേക്ഷണ, ഖനന പ്രവർത്തനങ്ങള്‍ നടത്തിവരുന്നു.

2002-ൽ 16 ബില്യണ്‍ ഡോളർ വിലയ്‌ക്കുള്ള എണ്ണയും പെട്രാളിയം ഉത്‌പന്നങ്ങളും രാസവളവും ഈ ചെറിയ രാജ്യം കയറ്റുമതി ചെയ്‌തു. ദേശീയ വരുമാനത്തിന്റെ 90 ശതമാനത്തിലധികവും നേടിക്കൊടുക്കുന്നത്‌ എണ്ണക്കമ്പനികളാണ്‌. എണ്ണയോടൊപ്പം ഉത്‌പാദിപ്പിക്കപ്പെടുന്ന പ്രകൃതി വാതകം എണ്ണക്കിണറുകളിൽ മർദം നിലനിർത്താനായി ഖനികളിലേക്കുതന്നെ തിരിച്ചു പമ്പുചെയ്യുന്നതിനും വിദ്യുച്ഛക്തി, രാസവസ്‌തുക്കള്‍, രാസവളങ്ങള്‍ എന്നിവ ഉത്‌പാദിപ്പിക്കുന്നതിനുമായി വിനിയോഗിക്കപ്പെടുന്നു. സിമെന്റ്‌, ബാറ്ററി, വൈദ്യുത കേബിളുകള്‍, പ്ലാസ്റ്റിക്‌ സാധനങ്ങള്‍, കമ്പിളിത്തുണികള്‍, പെയ്‌ന്റ്‌, ചുണ്ണാമ്പുകല്ല്‌ തുടങ്ങി ആധുനിക മനുഷ്യനാവശ്യമായവയിൽ ചില സാധനങ്ങള്‍ മാത്രമേ ഇവിടെ കുറഞ്ഞ തോതിലാണെങ്കിലും ഉത്‌പാദിപ്പിക്കുന്നുള്ളൂ. പെട്രാളിയം അല്ലാതെ രാജ്യത്ത്‌ മറ്റു യാതൊരുപ്രകൃതിസമ്പത്തുമില്ല. ശുദ്ധജലത്തിനുപോലും കടുത്ത ക്ഷാമമാണ്‌.

സുദൃഢവും വികസിതവുമായ ഒരു ബാങ്കിങ്‌ മേഖലയാണ്‌ കുവൈറ്റിലേത്‌. 1952-ൽ സ്ഥാപിതമായ നാഷണൽ ബാങ്ക്‌ ഒഫ്‌ കുവൈറ്റ്‌ അറബ്‌ ലോകത്തെ പ്രമുഖ ബാങ്കുകളിലൊന്നാണ്‌. എണ്ണ പ്രകൃതിവാതകങ്ങളിൽനിന്നുള്ള വമ്പിച്ച വരുമാനം മറ്റ്‌ അറബിരാജ്യങ്ങളുടെ വികസനപ്രവർത്തനങ്ങളെ സഹായിക്കാനായി ഒരു വലിയ മൂലധനം സ്വരൂപിക്കാന്‍ കുവൈറ്റിനെ പ്രരിപ്പിച്ചു. 1961-ൽ അറബികളുടെ സാമ്പത്തിക വികസനത്തിനായുള്ള കുവൈറ്റ്‌ മൂലധനം (Kuwait Fund for Arab Economic Development-KFAED) നിക്ഷേപിച്ചുകൊണ്ട്‌ ഇവിടെയാരംഭിച്ച പൊതുബാങ്ക്‌ കുവൈറ്റിന്‌ ലോകരാഷ്‌ട്രങ്ങള്‍ക്കിടയിൽ ഒരു ബഹുമാന്യസ്ഥാനം നേടിക്കൊടുത്തിരിക്കുന്നു. ഇപ്പോള്‍ അറബിരാജ്യങ്ങള്‍ക്ക്‌ പലിശയില്ലാതെ വായ്‌പ നല്‌കുന്ന ഈ ബാങ്കിൽനിന്ന്‌ മറ്റു പല ദരിദ്രരാജ്യങ്ങള്‍ക്കും വായ്‌പ ലഭിച്ചുവരുന്നു.

ഭൂപ്രദേശത്തിന്റെ മൂന്ന്‌ ശതമാനം മാത്രമാണ്‌ കൃഷിക്കനുയോജ്യമായിട്ടുള്ളത്‌. ജലത്തിന്റെയും മണ്ണിന്റെയും (ഉപരിതലത്തിൽ പരക്കെ മണലുമാത്രമേയുള്ളൂ) കർഷകത്തൊഴിലാളികളുടെയും അഭാവംമൂലം ഇതിന്റെ മൂന്നിലൊന്നു ഭാഗത്തു മാത്രമേ കൃഷി ചെയ്യപ്പെടുന്നുള്ളൂ. മത്തങ്ങ, തക്കാളി, ശീമഉള്ളി, മുള്ളങ്കിക്കിഴങ്ങ്‌ എന്നിവയാണ്‌ ഇവിടെ കൃഷിചെയ്യപ്പെടുന്നത്‌. എണ്ണക്കൊയ്‌ത്ത്‌ ആരംഭിക്കുന്നതിന്‌ മുമ്പ്‌ മത്സ്യബന്ധനം കുവൈറ്റുകാരുടെ മുഖ്യമായ ഉപജീവനമാർഗമായിരുന്നു. ഇന്നും രാജ്യത്ത്‌ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന ഏതാനും കമ്പനികള്‍ പ്രവർത്തിച്ചുപോരുന്നു.

ആർട്ടീഷ്യന്‍ കിണറുകളിലെ ജലവും മഴയത്ത്‌ പുരപ്പുറങ്ങളിൽനിന്ന്‌ ശേഖരിക്കുന്ന വെള്ളവുമായിരുന്നു മുമ്പ്‌ ഇന്നാട്ടുകാരുടെ ഏകാശ്രയം. എന്നാൽ ഇപ്പോള്‍ ഭീമമായ തോതിൽ കടൽജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കടൽപ്പുറങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു.

സാമൂഹികസാംസ്‌കാരികരംഗം. പലതുകൊണ്ടും സവിശേഷ ശ്രദ്ധയാകർഷിക്കുന്ന ഒരപൂർവ ജനസമൂഹമാണ്‌ കുവൈറ്റിലേത്‌. കുവൈറ്റ്‌ സമൂഹത്തിൽ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ നന്നെ കുറവാണ്‌. ഇസ്‌ലാമിക വേഷവിധാനം നിയമപ്രകാരം നിർബന്ധിതമല്ലെങ്കിലും കുവൈറ്റി പുരുഷന്മാർ ഞെരിയാണിയോളമെത്തുന്ന വെള്ള വസ്‌ത്രവും സ്‌ത്രീകള്‍ ശരീരത്തിന്റെ ഭൂരിഭാഗവും മറയ്‌ക്കുന്ന കറുത്ത വസ്‌ത്രവുമാണ്‌ പൊതുവേ ധരിക്കുന്നത്‌. യുവജനങ്ങള്‍ക്കിടയിൽ പാശ്ചാത്യ വസ്‌ത്രങ്ങള്‍ ഉപയോഗിക്കുന്നവർ ധാരാളമുണ്ട്‌.

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തിൽ (1945), ഒരു ദരിദ്രരാഷ്‌ട്രമായിരുന്ന കുവൈറ്റിലെ ഒരു പൗരന്റെ ആളോഹരി വാർഷികവരുമാനം 21 ഡോളർ മാത്രമായിരുന്നു; 1979-ൽ ഇത്‌ 17,270 ഡോളർ (സു. 1,40,000 രൂപ) ആയി കുതിച്ചുയർന്നു. 2002-ൽ ഇത്‌ 17,500 ഡോളറായി വർധിച്ചു.

1962-ൽ കുവൈറ്റ്‌ യൂണിവേഴ്‌സിറ്റി രൂപംകൊണ്ടു. "ഗള്‍ഫ്‌ മേഖല'യിലെ ഏറ്റവും വലിയ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായി ഈ സർവകലാശാല വളർന്നു. കുവൈറ്റ്‌ സർക്കാരിന്റെ സഹായത്തോടെ ആയിരത്തിൽപ്പരം വിദ്യാർഥികള്‍ക്ക്‌ വികസിത രാജ്യങ്ങളിൽ ആധുനിക ശിക്ഷണവും ലഭിച്ചുപോരുന്നു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഒഫ്‌ കുവൈറ്റ്‌, ഗള്‍ഫ്‌ യൂണിവേഴ്‌സിറ്റി ഫോർ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി, ആസ്‌റ്റ്രലിയന്‍ യൂണിവേഴ്‌സിറ്റി ഒഫ്‌ കുവൈറ്റ്‌ തുടങ്ങി മറ്റു ചില സർവകലാശാലകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌.

റെയിൽ ഗതാഗതം ഇനിയും ആരംഭിച്ചിട്ടില്ലാത്ത കുവൈറ്റുമായി ഏതാണ്ട്‌ എല്ലാ രാജ്യങ്ങളിലെയും വിമാന-ഗതാഗതക്കമ്പനികള്‍ ബന്ധം സ്ഥാപിച്ചിട്ടുണ്ട്‌. നിരവധി ഷിപ്പിങ്‌ കമ്പനികളും കുവൈറ്റ്‌ തുറമുഖത്ത്‌ തുടർച്ചയായി കയറ്റിറക്കു നടത്തുന്നു. മധ്യപൂർവ ദേശത്ത്‌ ഏറ്റവുമധികം പത്രസ്വാതന്ത്യ്രം അനുവദിച്ചിട്ടുള്ള രാഷ്‌ട്രമാണ്‌ കുവൈറ്റ്‌. അന്താരാഷ്‌ട്ര പ്രശസ്‌തിയുള്ള കുവൈറ്റ്‌ ടൈംസ്‌ എന്ന ഇംഗ്ലീഷ്‌ ദിനപത്രമുള്‍പ്പെടെ 15-ലേറെ ദിനപത്രങ്ങള്‍ കുവൈറ്റിൽ പ്രചാരത്തിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍