This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂറുമാറ്റ നിരോധനനിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:37, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൂറുമാറ്റ നിരോധനനിയമം

Anti defection law

സംസ്ഥാന നിയമസഭാ, പാർലമെന്റ്‌ അംഗങ്ങള്‍ അവരുടെ സ്വന്തം പാർട്ടിവിട്ട്‌ ഇതര പാർട്ടികളിലേക്ക്‌ കൂറുമാറുന്നതിനെതിരായ നിയമം. 1985-ൽ ഭരണഘടനയുടെ 52-ാം ഭേദഗതിപ്രകാരം കൂറുമാറ്റ നിരോധനനിയമം നിലവിൽവന്നു. രാഷ്‌ട്രീയ കൂറുമാറ്റമെന്ന തെറ്റായ പ്രവണതയെ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ്‌ ഈ നിയമം നിലവിൽവന്നത്‌.

രാഷ്‌ട്രീയ പാർട്ടിയിൽ അംഗമായ നിയമ സമാജികരാണെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങളാൽ അയോഗ്യരാക്കപ്പെടാവുന്നതാണ്‌.

1. സ്വമേധയാ സ്വന്തം പാർട്ടി അംഗത്വം ഉപേക്ഷിക്കുക.

2. അംഗത്തിന്റെ രാഷ്‌ട്രീയ പാർട്ടിയുടെ തീരുമാനത്തിന്‌ വിരുദ്ധമായി സഭയിൽ വോട്ടുചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുക. (അംഗം 15 ദിവസം മുന്‍പേ രാഷ്‌ട്രീയ പാർട്ടിയിൽനിന്ന്‌ വോട്ടിനോ, അവധിക്കോ അനുമതി വാങ്ങിയിട്ടുണ്ടെങ്കിൽ അയോഗ്യതയിൽനിന്ന്‌ ഒഴിവാക്കപ്പെടുന്നതാണ്‌.)

3. ഒരു സ്വതന്ത്രഅംഗം തെരഞ്ഞെടുപ്പിനുശേഷം രാഷ്‌ട്രീയ പാർട്ടിയിൽ ചേർന്നാൽ.

4. നാമനിർദേശം ചെയ്യപ്പെട്ട ഒരുഅംഗം നിയമനിർമാണസഭയിൽ അംഗമായി ആറ്‌ മാസത്തിനുശേഷം ഒരു പാർട്ടിയിൽ ചേർന്നാൽ.

ഒരു അംഗത്തെ അയോഗ്യനാക്കാനുള്ള തീരുമാനമെടുക്കാനുള്ള അധികാരം സഭയുടെ ചെയർപേഴ്‌സനോ, സ്‌പീക്കർക്കോ ആയിരിക്കും. ഇവരിൽ ആരെങ്കിലും കൂറുമാറ്റംനടത്തി എന്ന്‌ പരാതികിട്ടിയാൽ സഭ തെരഞ്ഞെടുക്കുന്ന ഒരംഗത്തിന്‌ തീരുമാനമെടുക്കാവുന്നതാണ്‌.

ചില പ്രത്യേക സംഭവങ്ങളെ കൂറുമാറ്റ നിരോധനത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. സ്വന്തം രാഷ്‌ട്രീയപാർട്ടി മറ്റൊരു പാർട്ടിയുമായി ലയിച്ചാൽ അംഗങ്ങള്‍ അയോഗ്യരാക്കപ്പെടുകയില്ല. അതുപോലെ അംഗമോ പഴയ രാഷ്‌ട്രീയ പാർട്ടിയിലെ അംഗങ്ങളോ പുതിയ രാഷ്‌ട്രീയ പാർട്ടിയിൽ അംഗമായാൽ നിരോധനം ബാധകമാവില്ല. അല്ലെങ്കിൽ അദ്ദേഹമോ മറ്റംഗങ്ങളോ ലയനത്തെ അംഗീകരിക്കാതിരിക്കുകയോ പ്രതേ്യക ഗ്രൂപ്പായി പ്രവർത്തിക്കാന്‍ തീരുമാനിക്കുകയോ ചെയ്‌താൽ നിരോധനത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കപ്പെടും. സഭയിൽ രാഷ്‌ട്രീയ പാർട്ടിക്കുള്ള അംഗങ്ങളിൽ മൂന്നിൽ രണ്ടുപേർ ലയനത്തെ അംഗീകരിക്കുമ്പോള്‍ മാത്രമേ ഒഴിവാക്കൽ പ്രാവർത്തികമാവുകയുള്ളൂ. സങ്കുചിത താത്‌പര്യങ്ങളുടെ പേരിൽ രാഷ്‌ട്രീയമാറ്റം നടത്തി സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന പ്രവണത തടയാന്‍ നിയമം സഹായകമായിട്ടുണ്ട്‌. അതുപോലെതന്നെ പാർട്ടിയുടെ പ്രകടനപത്രികയുടെ അടിസ്ഥാനത്തിലും, അവരുടെ പിന്തുണയോടെയും വിജയിച്ച അംഗങ്ങള്‍ സംഘടനയ്‌ക്ക്‌ വിധേയമായി പ്രവർത്തിക്കാനുള്ള അവസ്ഥ ഇത്‌ നല്‌കുന്നുണ്ട്‌. എന്നാൽ, പാർട്ടിനയങ്ങള്‍ക്കെതിരായി നിലപാട്‌ സ്വീകരിക്കാനുള്ള അംഗത്തിന്റെ അവകാശത്തെ ഈ നിയമം ഹനിക്കുന്നുവെന്ന വിമർശനവും നിലനില്‌ക്കുന്നു.

1985 മുതൽ 2009 വരെയുള്ള കാലയളവിൽ പാർലമെന്റിൽ 88 പേരും സംസ്ഥാന നിയമസഭകളിൽ 268 പേരും ഈ നിയമപ്രകാരം ആരോപണ വിധേയരായിട്ടുണ്ട്‌. അതിൽ 26 പാർലമെന്റ്‌ അംഗങ്ങളും 113 സംസ്ഥാന നിയമസഭാംഗങ്ങളും അയോഗ്യരാക്കപ്പെട്ടു. ബാംഗ്ലദേശ്‌, കെനിയ, സിങ്കപ്പൂർ, സൗത്ത്‌ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും സമാനമായ നിയമങ്ങള്‍ നിലവിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍