This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂപയന്ത്രഘടികാന്യായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:36, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൂപയന്ത്രഘടികാന്യായം

ഉയർച്ച, താഴ്‌ച എന്നീ വ്യാപാരങ്ങളെ ആസ്‌പദമാക്കി രൂപംകൊണ്ട ന്യായം. ഘടീയന്ത്രന്യായമെന്നും പറയാറുണ്ട്‌. ഈ ന്യായം സന്ദർഭമനുസരിച്ച്‌ രണ്ട്‌ അർഥവിശേഷങ്ങളെ ദ്യോതിപ്പിക്കുന്നു. യന്ത്രത്തിൽ ഘടിപ്പിച്ചിട്ടുള്ള കുടം കിണറ്റിൽനിന്നു വെള്ളംകോരുന്നതിന്‌ എത്രയും താണുചെല്ലുകയും വെള്ളം നിറഞ്ഞുകഴിഞ്ഞാൽ പിന്നെ മേലോട്ടുയർന്നുവരികയും ചെയ്യുന്നു. ഇതുപോലെയാണ്‌ അവസര സേവകരും. ഇവർ സ്വന്തം കാര്യം കാണുന്നതിനു വേണ്ടി വളരെയേറെ വിനയം ഭാവിച്ചു ആരുടെയും മുമ്പിൽ കടന്നുചെല്ലും; കാര്യം കണ്ടുകഴിഞ്ഞാൽ കഴിഞ്ഞതൊന്നും അറിയാത്ത മട്ടിൽ ഞെളിഞ്ഞു നടക്കും. ഈ ദുർജനസ്വഭാവത്തെ പരാമർശിക്കുന്നതാണ്‌ താഴെക്കൊടുത്തിട്ടുള്ള കല്‌പിതകോടികസന്ദേഹത്തിന്റെ ഉദാഹരണശ്ലോകം.

""ജീവനഗ്രഹണേ നമ്രാ ഗൃഹീത്വാ പുനരുന്നതാഃ
	കിം കനിഷ്‌ഠാഃ കിമുജ്യേഷ്‌ഠാ ഘടീയന്ത്രസ്യ ദുർജനാഃ''		(കുവലയാനന്ദം)
 

ധജീവനം (ഉപജീവനവും വെള്ളവും) നേടാന്‍ വേണ്ടി കിഴിയുകയും നേടിയാലുടന്‍തന്നെ കിളരുകയും ചെയ്യുന്ന ദുർജനങ്ങള്‍ ഘടീയന്ത്രത്തിന്റെ അനുജനോ ചേട്ടനോ?പ ഈ ന്യായം ദുർജനങ്ങളുടെ ഈ സ്വഭാവവിശേഷം വേണ്ടത്ര വിശദമാക്കുന്നു. "പാലം കടക്കുവോളം നാരായണ നാരായണ, പാലം കടന്നാലോ കൂരായണ കൂരായണ' എന്ന പഴഞ്ചൊല്ല്‌ ഈ ന്യായത്തിന്റെ ആശയം ഉള്‍ക്കൊള്ളുന്നതാണ്‌. മനുഷ്യജീവിതത്തിന്റെ ഉച്ചനീചസ്വഭാവങ്ങളെ ദ്യോതിപ്പിക്കുവാനും ഈ ന്യായം പ്രയോഗിക്കാറുണ്ട്‌. സുഖദുഃഖം, ദിനരാത്രം, തമഃപ്രകാശങ്ങള്‍, ജാഗ്രത്സുഷുപ്‌തി, ജനനമരണം എന്നിങ്ങനെയുള്ള ദ്വന്ദ്വഭാവങ്ങളുടെ സ്വാഭാവികതയാണ്‌ ഇതുകൊണ്ട്‌ സൂചിതമാകുന്നത്‌.

""കാംശ്ചിത്തുച്ഛയതി, പ്രപൂരയതിവാ
	കാംശ്ചിന്നയത്യുന്നതിം
	കാംശ്ചിത്‌പാതവിധൗ കരോതിച പുനഃ
	കാംശ്ചിന്നയത്യാകുലാന്‍
	അന്യോന്യം പ്രതിപക്ഷ സംഹതിമിമാം
	ലോക സ്ഥിതിം ബോധയ-
	ന്നേഷ ക്രീഡതി കൂപയന്ത്രഘടികാന്യായ
	പ്രസക്തോ വിധിഃ''
 

(കൂപയന്ത്രഘടികാന്യായത്തെ ആശ്രയിക്കുന്ന വിധി ചിലരെ തുച്ഛരാക്കുന്നു, ചിലരെ എല്ലാം തികഞ്ഞവരാക്കുന്നു, ചിലരെ ഉന്നതിയിലേക്കു നയിക്കുന്നു, ചിലരെ വീഴ്‌ത്തുന്നു, ചിലരെ വ്യാകുലരാക്കി നയിക്കുന്നു. ഇങ്ങനെ പരസ്‌പരം വിരുദ്ധമായ ലോകസ്ഥിതിയെ ബോധിപ്പിച്ചുകൊണ്ട്‌ ഈ വിധി വിഹരിക്കുന്നു.) ഈ ശ്ലോകം പ്രസ്‌തുത ന്യായത്തിന്റെ സ്വഭാവം ശരിക്കും വ്യക്തമാക്കുന്നു.

(മുതുകുളം ശ്രീധർ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍