This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂദാശകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:31, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൂദാശകള്‍

ക്രസ്‌തവസഭയിലെ അദൃശമായ ദൈവസംപ്രീതി സൂചിപ്പിക്കുന്നതിനുള്ള ദൃശ്യമായ അടയാളങ്ങളും കർമങ്ങളും. വിശുദ്ധീകരിക്കൽ എന്നർഥമുള്ള സുറിയാനി പദത്തിന്റെ തദ്‌സമരൂപമാണ്‌ "കൂദാശ' എന്ന പദം. ഇംഗ്ലീഷിലെ സാക്രമെന്റ്‌ (Sacramentþe-¯o³ 'Sacremention')എന്ന പദത്തിന്റെ പരിഭാഷയായിട്ടാണ്‌ ഇപ്പോള്‍ ഈ പദമുപയോഗിച്ചുവരുന്നത്‌; മിസ്റ്റെറിയോണ്‍ (mysterion)എന്നാണ്‌ സമാനാർഥത്തിൽ വേദശാസ്‌ത്രമൂലഭാഷയായ ഗ്രീക്കിൽ പ്രയോഗിച്ചുകാണുന്നത്‌. സാക്രമെന്റം എന്ന ലത്തീന്‍ മൂലപദത്തിനും കൂദാശ എന്ന സുറിയാനി പദത്തിനും വിശുദ്ധീകരിക്കൽ എന്നാണർഥം.

ദൈവസാന്നിധ്യവും പ്രവർത്തനവും വഴി മനുഷ്യനെയും മറ്റു സൃഷ്‌ടവസ്‌തുക്കളെയും പരിശുദ്ധമാക്കിത്തീർക്കുന്നുവെന്നത്‌ കൂദാശയുടെ പ്രത്യേകതയാണ്‌. വ്യാപകാർഥത്തിൽ, സജീവനായ ദൈവസാന്നിധ്യവും അതുവഴി മനുഷ്യനുണ്ടാകുന്ന ദൈവാനുഭൂതിയും വെളിപ്പെടുന്നതൊക്കെ "കൂദാശ'യായി വിവിധ ക്രിസ്‌തീയ വിഭാഗക്കാർ കരുതാറുണ്ട്‌. ഈ അർഥത്തിൽ പ്രപഞ്ചം തന്നെ ഒരു കൂദാശയാണ്‌. അദൃശ്യനായ ദൈവത്തിന്റെ സാന്നിധ്യത്തെ അനുഭവിച്ചറിയാന്‍ ദൃശ്യമായ പ്രപഞ്ചം മനുഷ്യനെ ക്ഷണിക്കുന്നു; അതിനെ അവന്‌ വെളിപ്പെടുത്തിക്കൊടുക്കുന്നു.

പഴയ നിയമത്തിൽ, ദൈവത്തെ കണ്ടുമുട്ടുന്നതിനും സ്വയം വിശുദ്ധീകരിക്കുന്നതിനും ഇസ്രയേൽ ജനതയ്‌ക്ക്‌ പല കർമങ്ങളുമുണ്ടായിരുന്നു. ബലികള്‍, തിരുനാളുകള്‍, ആചാരാനുഷ്‌ഠാനങ്ങള്‍ എന്നിവയെല്ലാം ദൈവത്തിന്റെ രക്ഷാകര കർമങ്ങള്‍ ആവർത്തിക്കപ്പെടുന്നതിനും ദൈവസാന്നിധ്യം അനുഭവിക്കുന്നതിനുമുള്ള മാധ്യമങ്ങളായി കരുതപ്പെട്ടു. ഒരു തരത്തിൽ അവയെയും "കൂദാശ'കളെന്നു വിളിക്കാം. ക്രിസ്‌തുവിൽ അധിഷ്‌ഠിതമായ പുതിയ നിയമപരിത്രാണസംഭവങ്ങളെ പുനർജീവിപ്പിക്കാനും ദൈവാഭിമുഖ്യം പ്രാപിപ്പിക്കാനും ഉദ്ദേശിച്ചിട്ടുള്ളവയാണ്‌ ക്രസ്‌തവസഭയിലെ "കൂദാശ'കള്‍.

"മനുഷ്യരെ വിശുദ്ധീകരിക്കുക, ക്രിസ്‌തുവിന്റെ ഭൗതികശരീരത്തെ വളർത്തുക, സർവോപരി ദൈവത്തിന്‌ ആരാധന സമർപ്പിക്കുക' എന്നിവയാണ്‌ കൂദാശകളുടെ ലക്ഷ്യം (രണ്ടാം വത്തിക്കാന്‍ സുനഹദോസ്‌). വിശ്വാസികള്‍ കൂദാശകളുടെ പരികർമത്തിൽ സജീവമായി പങ്കെടുത്ത്‌, അവർ ക്രിസ്‌തുവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും രഹസ്യങ്ങളുമായി ബന്ധപ്പെടുന്നു. വരപ്രസാദത്തിൽ ദൈവത്തെ യഥായോഗ്യം ആരാധിക്കുവാനും പരസ്‌നേഹം അഭ്യസിക്കുവാനും ഉള്ള സാഹചര്യം അവർക്ക്‌ സിദ്ധിക്കുന്നു. ക്രിസ്‌തുവിലുള്ള രക്ഷാകരയാഥാർഥ്യത്തിന്റെ ദൃശ്യസാക്ഷാത്‌കാരമായി സഭയെ കരുതിക്കൊണ്ട്‌ അതിനെ അടിസ്ഥാനപരമായ കൂദാശയെന്ന്‌ ദൈവശാസ്‌ത്രജ്ഞന്മാർ വിശേഷിപ്പിക്കുക പതിവുണ്ട്‌.

ദൈവസാന്നിധ്യവും ദൈവസ്‌നേഹവും മനുഷ്യർക്കായി ആവിഷ്‌കരിച്ചുവെന്നതിനാൽ ക്രിസ്‌തു ഏറ്റവും വലിയ കൂദാശയാണ്‌. "കൂദാശ' എന്ന പദത്തിന്‌ അർഥക്ലിപ്‌തി വരുത്തി, കൂദാശകള്‍ ഏഴാണെന്ന്‌ ആദ്യമായി സ്‌പഷ്‌ടമായ പ്രതിപാദനം നടത്തിയത്‌ പീറ്റർ ലൊബാർഡ്‌ (12-ാം നൂറ്റാണ്ട്‌) എന്ന ദൈവശാസ്‌ത്രജ്ഞനാണ്‌. ഈ ചിന്താഗതി ലത്തീന്‍ സഭയിൽ സെന്റ്‌ തോമസ്‌ അക്വിനാസ്‌ ആണ്‌ വളർത്തിയത്‌.

ക്രസ്‌തവസഭയിലുള്ള ജന്മവും അതിലേക്കുള്ള പ്രവേശനവും കുറിക്കുന്ന പ്രാരംഭകൂദാശയാണ്‌ മാമ്മോദീസാ അഥവാ ജ്ഞാനസ്‌നാനം (baptism). വിശ്വാസസ്ഥിരീകരണത്തിന്‌ പരിശുദ്ധാത്മാവിന്റെ പ്രത്യേകദാനം ദ്യോതിപ്പിക്കുന്നതാണ്‌ സ്ഥൈര്യലേപനം (confirmation). വിശ്വാസികളുടെ ആധ്യാത്മികഭോജനമായി ക്രിസ്‌തുവിന്റെ ശരീരരക്തങ്ങള്‍ സന്നിഹിതമാക്കുന്നത്‌ കുർബാനയിലാണ്‌ (Holy Eucharist). മോർഗഭ്രംശം ഭവിച്ച ക്രിസ്‌ത്യാനി ക്രിസ്‌തുപാതയിലേക്ക്‌ തിരിച്ചുവന്ന്‌ അനുരഞ്‌ജനപ്പെടാനുള്ള അവസരമാണ്‌ കുമ്പസാരം (penance). രോഗിയായ ക്രിസ്‌ത്യാനിയുടെ ആരോഗ്യത്തിനുവേണ്ടിയുള്ള ലേപനകർമം ഉള്‍ക്കൊള്ളുന്ന രോഗീലേപനമെന്ന കൂദാശ ഇടക്കാലത്ത്‌ "അന്ത്യകൂദാശ'യായി(Extreme unction) പരിഗണിക്കപ്പെട്ടിരുന്നു. കുടുംബജീവിതത്തിനാരംഭം കുറിക്കുന്ന വിവാഹവും(Matrimony) സമൂഹത്തിന്റെ ജീവിതത്തിന്‌ ആധ്യാത്മിക നേതൃത്വം നല്‌കാനുള്ള പട്ടവും(Holy order) ഇക്കൂട്ടത്തിൽപ്പെടുന്നവയാണ്‌. കൂദാശകള്‍ ക്രിസ്‌തു സ്ഥാപിച്ച, വരപ്രസാദദായകമായ പ്രതീകങ്ങളാണെന്നും അവ പരിശുദ്ധങ്ങളായ അടയാളങ്ങളും വിശുദ്ധ രഹസ്യങ്ങളും വിശുദ്ധീകരണ മാധ്യമങ്ങളാണെന്നും വിശുദ്ധ തോമസ്‌ അക്വിനാസ്‌ സമർഥിച്ചു.

സാമൂഹികജീവിയായ മനുഷ്യന്റെ സ്വാഭാവിക ജീവിതത്തിന്‌ സമാന്തരമായി വിശ്വാസജീവിതത്തിലും ജനനം, വളർച്ച, പോഷണം, തളർച്ചയ്‌ക്കു പ്രതിവിധി, അന്ത്യം, സമൂഹത്തിന്റെ നേതൃത്വം, സമൂഹത്തിന്റെ വളർച്ച, ഇങ്ങനെയുള്ള സംഭവങ്ങളും സാഹചര്യങ്ങളും അനുഷ്‌ഠിച്ചാചരിക്കുക തികച്ചും യുക്തമാണെന്നും അതിന്റെ അടിസ്ഥാനത്തിൽ കൂദാശകളുടെ എണ്ണം ഏഴാണെന്നും സമർഥിക്കാന്‍ വിശുദ്ധ അക്വിനാസ്‌ ശ്രമിച്ചു. ഈ അഭിപ്രായത്തെ ചില അകത്തോലിക്കാ ദൈവശാസ്‌ത്രജ്ഞന്മാരും സഭകളും അംഗീകരിച്ചു.

ഗ്രീക്‌ ഓർത്തഡോക്‌സ്‌ ദൈവശാസ്‌ത്രജ്ഞന്മാരിൽ ചിലർ സന്ന്യാസവ്രതവാഗ്‌ദാനം, മൃതസംസ്‌കാരം, ദൈവാലയപ്രതിഷ്‌ഠ, ദനാതിരുനാളിലെ വിശുദ്ധജലം, വെഞ്ചരിപ്പ്‌ എന്നിവയൊക്കെ കൂദാശകളുടെ കൂട്ടത്തിൽ ചേർക്കാറുണ്ട്‌. പൗരസ്‌ത്യ സുറിയാനി റീത്തിൽ, പുളിച്ച അപ്പം, കുരിശിന്റെ അടയാളം, അള്‍ത്താരയുടെ കൂദാശകർമം, സന്ന്യാസം, മൃതർക്കുള്ള ശുശ്രൂഷകള്‍ ഇവയും കൂദാശകളായി കണക്കാക്കപ്പെട്ടിരുന്നു. ഇന്ന്‌ ക്രസ്‌തവസഭകളിൽ മിക്കതിലും മാമ്മോദീസാ, കുർബാന എന്നീ കൂദാശകള്‍ക്ക്‌ പ്രത്യേക സ്ഥാനം നല്‌കിവരുന്നുണ്ട്‌.

(റവ. ഡോ. തോമസ്‌ കയ്യാലപ്പറമ്പിൽ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍