This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്കൈവ്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:49, 9 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആർക്കൈവ്‌സ്‌

Archives

പൊതുഭരണത്തെ സംബന്ധിക്കുന്നതോ ചരിത്രപ്രാധാന്യമുള്ളതോ ആയ രേഖകളും ഗ്രന്ഥവരികളും മറ്റും സംരക്ഷിക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥാപനം. Archivm അഥവാ Archivam എന്ന്‌ ലത്തീന്‍ ഭാഷയിൽ കാണുന്ന മൂലധാതുവിൽനിന്നുണ്ടായ അൃരവശള എന്ന ഫ്രഞ്ചുഭാഷാ പ്രയോഗത്തിൽകൂടി ഇംഗ്ലീഷ്‌ ഭാഷയിലേക്ക്‌ സംക്രമിച്ച ഒരു സംജ്ഞയാണിത്‌. ഇങ്ങനെ സംരക്ഷിക്കപ്പെടുന്ന രേഖകള്‍ക്കും ആർക്കൈവ്‌സ്‌ എന്നുതന്നെ പറയുന്നു, ഈ പദം മൃരവശ്‌ല െഎന്ന ബഹുവചനരൂപത്തിൽ മാത്രമേ പ്രയോഗിക്കപ്പെടാറുള്ളൂ.

പുരാതനകാലം മുതൽ ഗ്രീസിലും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളിലും "ആർക്കൈവ്‌സ്‌ സ്ഥാപനങ്ങള്‍' നിലവിലുണ്ടായിരുന്നു. ഗ്രീസിൽ രേഖാസംരക്ഷണം സമാരംഭിച്ചകാലത്തോ അതിനുമുമ്പുതന്നെയോ ഭാരതവും ചൈനയും രേഖാപരിരക്ഷണത്തിൽ ശ്രദ്ധപതിപ്പിച്ചിരുന്നു. എന്നാൽ ആധുനിക രീതിയിലുള്ള രേഖാസംഭരണവും പരിരക്ഷണവും രേഖാലയപ്രവർത്തനസമ്പ്രദായവും ഫ്രഞ്ചു വിപ്ലവാനന്തരമാണ്‌ കാര്യക്ഷമമായി രൂപം പൂണ്ടത്‌.

ഡെൽഫിയിലെ പ്രവചനക്ഷേത്രം

ഗ്രീസ്‌. ആർക്കൈവ്‌സ്‌ സംരക്ഷണത്തിൽ വളരെയധികം പുരോഗതിനേടിയിട്ടുള്ളത്‌ പാശ്ചാത്യദേശങ്ങളാണ്‌. എന്നാൽ ബാബിലോണിയ, അസീറിയ, ഈജിപ്‌ത്‌, പേർഷ്യ, ഗ്രീസ്‌, റോം മുതലായ രാജ്യങ്ങളിൽ പുരാതനകാലം മുതൽതന്നെ രേഖാലയങ്ങള്‍ ഉണ്ടായിരുന്നു. ഗ്രീസ്‌ ഈ വിഷയത്തിൽ വിശേഷഗണന അർഹിക്കുന്നു. ബി.സി. അഞ്ചാം ശ.-ത്തിൽ (460) തന്നെ ആഥന്‍സിൽ ഒരു പുരാവസ്‌തുശേഖരകേന്ദ്രം സ്ഥാപിതമായി. ഒരു നൂറ്റാണ്ടുകൂടി കഴിഞ്ഞ്‌ മെട്രൂണ്‍ ദേവീക്ഷേത്രത്തിൽ ഒരു കേന്ദ്രരേഖാസ്ഥാനം ഉണ്ടാക്കുകയും ചെയ്‌തു. പലതരം ഭരണകാര്യരേഖകളും അവിടെ സൂക്ഷിച്ചുപോന്നു. അവയ്‌ക്കുപുറമേ വ്യക്തികളുടെ വക പ്രധാനരേഖകളും. ഇതുപോലെ ഡെൽഫി പ്രവചനക്ഷേത്രത്തിലും (Oracle of Delphi) രേഖാഗാരം ഉണ്ടായിരുന്നു.

റോം. റോമിൽ ആദ്യം രാജകൊട്ടാരത്തിലും പിന്നീട്‌ പല ഔദ്യോഗികവസതികളിലും ഭരണരേഖകള്‍ സൂക്ഷിച്ചുപോന്നു. ബി.സി. 6-ാം ശ.-ത്തിൽ അവ ഒരു പ്രത്യേക സ്ഥാപനത്തിലേക്ക്‌ മാറ്റി. വലേറിയസ്‌ പബ്ലിക്കോള ശനിദേവ(Saturn)ക്ഷേത്രത്തിൽ ഒരു ആർക്കൈവ്‌സ്‌ വിഭാഗം ഏർപ്പെടുത്തി (509) ഭരണകാര്യരേഖകള്‍ അവിടെ സംഭരിച്ചു. വിദേശബന്ധങ്ങളെ സംബന്ധിക്കുന്ന രേഖകള്‍ ജൂപിറ്റർ ദേവാലയമായ ക്യാപ്പിറ്റോളിലും സംഭരിച്ചുവച്ചു. ഔദ്യോഗികകാര്യാലയങ്ങളിലും അവിടവിടത്തെ രേഖകള്‍ സംരക്ഷിക്കുക പതിവായിരുന്നു. മധ്യകാലങ്ങളിൽ റോമാസാമ്രാജ്യത്തിൽപെട്ട പല സ്ഥലങ്ങളിലും പ്രധാനപ്പെട്ട പള്ളികളിലും രേഖാസഞ്ചയങ്ങള്‍ സംരക്ഷിച്ചിരുന്നു.

ജൂപ്പിറ്റർ ദേവാലയം-ക്യാപിറ്റോള്‍

എ.ഡി. ആറാം ശതകം മുതലെങ്കിലും മാർപാപ്പമാർ വത്തിക്കാനിൽ പ്രധാനരേഖകള്‍ സൂക്ഷിച്ചുപോന്നിരുന്നു. എന്നാൽ പിന്നീട്‌ വളരെക്കാലം കഴിഞ്ഞ്‌ 17-ാം ശ.-ത്തിൽ പോള്‍ പഞ്ചമനാണ്‌ വത്തിക്കാന്‍ ആർക്കൈവ്‌സ്‌ സംവിധാനം ചെയ്‌തത്‌. 11-ാം ശ.-ത്തിനുശേഷം ഇറ്റലിയിൽ വെനീസ്‌ തുടങ്ങിയുള്ള നഗരങ്ങളിലും രേഖാസംരക്ഷണം നടപ്പിലായി. ഇംഗ്ലണ്ട്‌. ഒന്‍പതാം ശ.-ത്തിൽ ഇംഗ്ലണ്ടിലെ രാജഭണ്ഡാരത്തിൽ രേഖാവിഭാഗം ഏർപ്പെടുത്തിയിരുന്നതായി കാണാം. 14-ാം ശ.-ത്തിന്റെ ആദ്യപാദത്തിൽ (1323) ഇംഗ്ലണ്ടിൽ രേഖാപര്യവേക്ഷണം ആരംഭിച്ചത്‌ ചരിത്രപ്രധാനമായ ഒരു സംഭവമാണ്‌.

രേഖാസംരക്ഷണത്തിൽ സുചിന്തിതമായ ഒരു നയം ആദ്യമായി നിയമാധീനമാക്കിയത്‌ ഇംഗ്ലണ്ട്‌ ആയിരുന്നു. 1838-ൽ "ഇംഗ്ലീഷ്‌ പബ്ലിക്ക്‌ റിക്കാർഡ്‌സ്‌ ആക്‌റ്റ്‌' നടപ്പായി. 1854-ഓടുകൂടി പബ്ലിക്‌ റിക്കാർഡ്‌സ്‌ ഓഫീസ്‌ സ്ഥാപിക്കുകയും ചെയ്‌തു. അതിൽ ഭരണകാര്യരേഖകള്‍ക്ക്‌ ഒരു വിഭാഗവും നീതിന്യായരേഖകള്‍ക്ക്‌ വേറൊരു വിഭാഗവും ഉണ്ടായിരുന്നു. ഇരുപതാം ശ.-ത്തിൽ ഇംഗ്ലണ്ടിൽ രേഖാസംരക്ഷണപരിപാടികള്‍ക്ക്‌ വലിയ പുരോഗതി ഉണ്ടായി. പ്രാദേശികരേഖകളും പ്രമുഖവ്യക്തികളുടെ രേഖകളും സംഭരിച്ച്‌ ഗ്രന്ഥശാലകളിൽ സൂക്ഷിക്കണമെന്ന ആശയം പ്രചരിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം അപ്രധാനരേഖകള്‍ നശിപ്പിക്കാനുള്ള നയവും ആവിഷ്‌കൃതമായി. 19-ാം ശ.-ത്തിൽ ഉദയംചെയ്‌ത ചരിത്രരേഖാകമ്മീഷന്റെ പുരോഗതി രേഖാപ്രകാശനത്തിന്‌ വഴിതെളിച്ചു. രേഖാലയങ്ങള്‍ക്ക്‌ 1945-ൽ ദേശീയ സൂചികാഗ്രന്ഥവും ഉണ്ടായി. ഫ്രാന്‍സ്‌. ഇംഗ്ലണ്ടിലെ രേഖാസംരക്ഷണനയം ഫ്രാന്‍സിന്‌ പ്രചോദനം നല്‌കിയെങ്കിലും 1543-ൽ മാത്രമാണ്‌ അവിടെ രാജകീയരേഖാലയം (Archives of Crown) സ്ഥാപിതമായത്‌. നെപ്പോളിയന്‍ ഒന്നാമന്റെ കാലത്തുപോലും ആ രാജ്യത്ത്‌ ഒരു കേന്ദ്രരേഖാലയം ഉണ്ടായിരുന്നില്ല. ഫ്രഞ്ചുവിപ്ലവത്തിനുശേഷം ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ പതിഞ്ഞു. 1789-ൽ ആർക്കൈവ്‌സ്‌ നാഷണൽ എന്ന സ്ഥാപനവും 1796-ൽ ആർക്കൈവ്‌സ്‌ ഡിപ്പാർട്ടുമെന്റും അവിടെ രൂപംകൊണ്ടു.

അമേരിക്ക. ആധുനികകാലത്ത്‌ ഉദയംചെയ്‌ത അമേരിക്കയിൽ പ്രാചീനരേഖാസമ്പത്ത്‌ ഇല്ലെങ്കിലും അവിടത്തെ പ്രധാന രാജ്യങ്ങളിലെല്ലാം രേഖാസംരക്ഷണപരിപാടി വളരെ വികസിച്ചിട്ടുണ്ട്‌. യു.എസ്സ്‌., കാനഡ, മെക്‌സിക്കോ, തെക്കേഅമേരിക്കയിലെ ചില രാജ്യങ്ങള്‍ എന്നിവ ഈ വിഷയത്തിൽ മുന്നിട്ടുനില്‌ക്കുന്നു. 1934-ൽ യു.എസ്സിൽ "നാഷണൽ ആർക്കൈവ്‌സ്‌' സ്ഥാപിച്ചു. 1949-ൽ ആ സ്ഥാപനത്തിന്റെ അധികാരം സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. "ഫെഡറൽ റെക്കാർഡ്‌ ആക്‌റ്റ്‌' (1950) കൊണ്ട്‌ ആർക്കൈവ്‌സ്‌ അധികാരസ്ഥർക്ക്‌ ഗവണ്‍മെന്റ്‌ രേഖകള്‍ പരിശോധിക്കാനും രേഖാസംരക്ഷണത്തിന്‌ ആവശ്യമായ പരിപാടികള്‍ കൈക്കൊള്ളാനും അധികാരം സിദ്ധിച്ചു. യു.എസ്സിലെ ഓരോ സംസ്ഥാനത്തും പ്രത്യേകം ആർക്കൈവ്‌സ്‌ ഉണ്ട്‌. എങ്കിലും സർവസംസ്ഥാന വ്യാപ്‌തിയുള്ള ഒരു ദേശീയനിയമം അവിടെ ഉണ്ടായിട്ടില്ല. സ്വാതന്ത്യ്രപ്രഖ്യാപനത്തെയും മറ്റും സംബന്ധിച്ചരേഖകള്‍ 1952-ൽ കോണ്‍ഗ്രസ്‌ ലൈബ്രറിയിലേക്ക്‌ മാറ്റപ്പെട്ടു.

നാഷനൽ ആർക്കൈവ്‌സ്‌-യു.എസ്‌.

ചരിത്രരേഖാപര്യവേഷണസമിതി (Historical Records Surveys 1936-43) നഗരസഭകളിലെയും പള്ളികളിലെയും രേഖകള്‍ ഗവേഷണവിഷയമാക്കി നാഷണൽ യൂണിയന്‍ രേഖാസൂചിക (catalogue) ഉണ്ടാക്കാനുള്ള പരിപാടി അംഗീകരിച്ചിട്ടുണ്ട്‌. മറ്റു രാജ്യങ്ങള്‍. യൂറോപ്പിലെ മറ്റു രാജ്യങ്ങളും രേഖാസംരക്ഷണത്തിൽ ഗണ്യമായ ശ്രദ്ധപതിപ്പിക്കുന്നുണ്ട്‌. 1938 മുതൽ റഷ്യയിൽ ഈ വിഷയത്തിന്‌ ഒരു സർവകലാശാലാവിഭാഗം തന്നെ ഏർപ്പെടുത്തി. ചില രാജ്യങ്ങളിൽ കേന്ദ്രസ്ഥാപനവും പ്രാദേശികസ്ഥാപനങ്ങളും ഉണ്ട്‌. മറ്റുചില രാജ്യങ്ങളിൽ പ്രാദേശികസ്ഥാനപങ്ങള്‍ മാത്രമേയുള്ളൂ. ജർമനിയിൽ ഓണററി ക്യൂറേറ്റർമാർ പ്രാദേശിക രേഖാലയങ്ങള്‍ക്കുവേണ്ടി രേഖാസംഭരണം നടത്തുന്നു. ലോകയുദ്ധങ്ങള്‍ യൂറോപ്യന്‍രാജ്യങ്ങളിലെ രേഖാലയങ്ങള്‍ക്ക്‌ ഭീമമായ നഷ്‌ടം വരുത്തിയിട്ടുണ്ടെന്നും പ്രസ്‌താവിക്കാം.

1872 മുതൽ കാനഡയിൽ പബ്ലിക്‌ ആർക്കൈവ്‌സ്‌ സ്ഥാപനങ്ങള്‍ ഉണ്ടായി. അവിടെ പ്രവിശ്യകള്‍ക്കുപോലും രേഖാലയങ്ങള്‍ ഉണ്ട്‌. ലാറ്റിന്‍ അമേരിക്കയിലെ ഓരോ റിപ്പബ്ലിക്കിനും സ്വാതന്ത്യ്രലബ്‌ധിക്കുമുമ്പുതന്നെ രേഖാലയം ഉണ്ടായിരുന്നു. ബ്രസീൽ മുതലായ രാജ്യങ്ങളിൽ കാലാവസ്ഥയുടെ കെടുതികൊണ്ട്‌ രേഖകള്‍ക്ക്‌ വളരെ നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. പനാമയിൽ 1912-ൽ ഒരു ദേശീയ രേഖാകേന്ദ്രം സ്ഥാപിതമായി. എന്നാൽ 1960 വരെയും സാൽവഡോറിൽ ദേശീയ രേഖാലയം ഇല്ലായിരുന്നു. ഏറ്റവും വമ്പിച്ച രേഖാസഞ്ചയം ഉള്ളത്‌ മെക്‌സിക്കോയിലാണ്‌.

യൂറോപ്പിലെയും അമേരിക്കയിലെയും രേഖാസംരക്ഷണപരിപാടികള്‍ മറ്റു ഭൂഖണ്ഡങ്ങളിലും സ്വാധീനം ചെലുത്തി. ആഫ്രിക്കയിലും ആസ്റ്റ്രലിയയിലും ഏഷ്യയിലും അതിന്റെ ഫലം പ്രകടമാകുകയും ചെയ്‌തു. മധ്യ ആഫ്രിക്കയിൽ കോംഗോ മുതലായ രാജ്യങ്ങളിൽ രണ്ടാം ലോകയുദ്ധത്തിനുശേഷമാണ്‌ ആർക്കൈവ്‌സ്‌ സ്ഥാപനങ്ങള്‍ ഉണ്ടായത്‌. ഇസ്രയേലിലും ഈ ശ.-ത്തിന്റെ ആദ്യദശകത്തിനുശേഷം നാഷനൽ ആർക്കൈവ്‌സ്‌ സംഘടിപ്പിക്കപ്പെട്ടു.

ചൈനയിൽ ചരിത്രരേഖകളുടെ പ്രാധാന്യം പുരാതനകാലം മുതൽതന്നെ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ ജപ്പാന്റെ സ്ഥിതി അതിൽനിന്നു വ്യത്യസ്‌തമാണ്‌ അവിടെ കൂടെക്കൂടെ ഉണ്ടാകാറുള്ള ഭൂമികുലുക്കവും പ്രകൃതിവിക്ഷോഭങ്ങളും സുരക്ഷിതകേന്ദ്രനിർമിതിക്ക്‌ സഹായകമല്ലാത്തതുകൊണ്ടുകൂടിയായിരിക്കാം അവിടെ രേഖാപരിരക്ഷണപരിപാടി നടപ്പിൽ വരാതിരുന്നത്‌. രണ്ടാം ലോകയുദ്ധത്തിൽ അവിടെ സംഭവിച്ച വമ്പിച്ച നാശനഷ്‌ടങ്ങള്‍ക്കിടയിൽ ആധുനിക രേഖകള്‍പോലും നശിച്ചുപോയി. ഭാരതം. ഇന്ന്‌ ഔദ്യോഗികരേഖകളുടെ ആഫീസ്‌ കോപ്പി വയ്‌ക്കുന്നതുപോലെ എല്ലാ ഭരണകാര്യാലേഖ്യങ്ങള്‍ക്കും സ്‌മൃതിപത്രം വയ്‌ക്കണമെന്ന്‌ ഇവിടെ പുരാതനകാലം മുതൽ നിർബന്ധമുണ്ടായിരുന്നു. കൗടില്യന്റെ അർഥശാസ്‌ത്രത്തിലും ശുക്രനീതി മുതലായ നീതിശാസ്‌ത്രഗ്രന്ഥങ്ങളിലും ഈ വസ്‌തുത വ്യക്തമായി പ്രസ്‌താവിച്ചിട്ടുണ്ട്‌. "ഉർവീശനാദികളാൽ അങ്കിതമായുള്ളതാം സർവലേഖ്യങ്ങള്‍ക്കും വയ്‌ക്കണം സ്‌മൃതിപത്രം' എന്നാണ്‌ ശുക്രനീതിയിൽ വിധി. (പി.വി. നാണുപിള്ളയുടെ പരിഭാഷ, 1939). സ്‌മൃതിപത്രം അഥവാ ഓർമക്കുറിപ്പ്‌ എന്നതിന്‌ എതിരിട, അനു, പ്രതി എന്നൊക്കെ മലയാളത്തിൽ പറഞ്ഞുവന്നിരുന്നു. ലേഖ്യങ്ങള്‍ പൊതുവേ രണ്ടുതരം ഉണ്ടായിരുന്നു; വൃത്താന്തക്കുറിപ്പുകളും ആയവ്യയരേഖകളും. രണ്ടിനും അനേകം വകഭേദങ്ങളും ഉണ്ടായിരുന്നു. ജയപത്രം നീതിന്യായ വിചാരണയിലെ വിധിയും, ആജ്ഞാപത്രം സാമന്താദികള്‍ക്ക്‌ അയയ്‌ക്കുന്ന ആജ്ഞകളും, പ്രജ്ഞാപനപത്രം പുരോഹിതാദികള്‍ക്കുള്ള നിർദേശങ്ങളുമാണ്‌. വിളംബരം ശാസനപത്രവും വിശിഷ്‌ട സേവനത്തിന്‌ ദാനം നല്‌കുന്ന രേഖ പ്രസാദപത്രവും കരം പിരിക്കാനുംമറ്റും അവകാശം കൊടുക്കുന്നത്‌ ഭോഗപത്രവും കുടുംബസ്വത്ത്‌ ഭാഗിക്കുന്നത്‌ ഭാഗപത്രവും ആണ്‌. ഭൂമിയും മറ്റും ദാനം ചെയ്യുമ്പോള്‍ കൊടുക്കുന്നതാണ്‌ ദാനപത്രം. വസ്‌തു വില്‌ക്കുമ്പോള്‍ എഴുതിയുണ്ടാക്കുന്ന തീറാധാരം അഥവാ പ്രമാണമാണ്‌ ക്രയപത്രം. ഈടാധാരത്തിന്‌ സാദിപത്രം എന്നു പറയുന്നു. ഗ്രാമങ്ങള്‍ തമ്മിലുള്ള കരാറിന്‌ സത്യലേഖ്യം എന്നുപേർ. യുദ്ധം നിർത്താന്‍ ചെയ്യുന്ന സന്ധി സംവിത്‌പത്രവും പലിശയ്‌ക്കുകൊടുക്കുന്നത്‌ സംബന്ധിച്ചുള്ളത്‌ ഋണലേഖ്യവുമാണ്‌. പ്രായശ്ചിത്ത രേഖയാണ്‌ ശുദ്ധിപത്രം. കൂട്ടുകച്ചവടത്തിന്‌ എഴുതുന്ന ഉടമ്പടിക്ക്‌ സാമയികപത്രമെന്നും സങ്കടഹർജിക്ക്‌ ഭാഷാപത്രമെന്നും പറയും. ഇങ്ങനെ ഉള്ളടക്കത്തിന്റെ സ്വഭാവഭേദമനുസരിച്ച്‌ വിവിധതരം രേഖകളുണ്ടായിരുന്നു.

സംസ്‌കൃതം കൈയെഴുത്ത്‌ പ്രതി - 4 ഇ അഉ
അക്‌ബറുടെ രാജകീയമുദ്ര
പേർഷ്യന്‍പുസ്‌തകം- 13 ഇ അഉ

ആയവ്യയരേഖകളും പല തരത്തിലുണ്ട്‌. തിരട്ട്‌, ഏറടവ്‌, ആയക്കെട്ട്‌ എന്നിങ്ങനെ അവയ്‌ക്ക്‌ പല പേരുകള്‍ മലയാളത്തിൽ പറഞ്ഞുവരുന്നു. ഭൂമിയിൽനിന്ന്‌ നേരിട്ടുള്ള ആദായത്തിന്‌ പാർഥിവം എന്നു പറയുന്നു. ചുങ്കം മുതലായ ഇനങ്ങളിലുള്ളതാണ്‌ അപാർഥിവം. രണ്ടിനും പ്രത്യേകം രേഖകള്‍ ഉണ്ടായിരുന്നു. അതുപോലെ ചെലവുവകകള്‍ക്കും. ഇവയുടെ എല്ലാം സ്‌മൃതിപത്രങ്ങള്‍ (പ്രതികള്‍) സൂക്ഷിച്ചിരുന്നതുകൊണ്ട്‌ രേഖാലയങ്ങള്‍ക്ക്‌ ഇവിടെ വളരെ പ്രാധാന്യം നല്‌കപ്പെട്ടുവന്നു. മിക്കരേഖകളും പഴയകാലത്ത്‌ വടക്കേഇന്ത്യയിൽ ഭൂർജപത്ര (പൂതണക്ക്‌-ആശൃരവമരത്തോൽ)ത്തിലും തെക്കെ ഇന്ത്യയിൽ പനയോലയിലും ആയിരുന്നു എഴുതിയിരുന്നത്‌. എങ്കിലും സ്ഥിരവ്യവസ്ഥകളും ശാസനങ്ങളും ചെമ്പുതകിടിൽ എഴുതുന്നതു സാധാരണമായിരുന്നു. ശിലാസ്‌തംഭങ്ങളിലും ക്ഷേത്രഭിത്തികളിലും കൊത്തിയിട്ടുള്ള ലിഖിതങ്ങളും പ്രാധാന്യമർഹിക്കുന്നവയാണ്‌.

ഒട്ടേറെ രാജ്യങ്ങളും അവിടങ്ങളിലെല്ലാം രേഖാലയങ്ങളും ഉണ്ടായിരുന്ന ഭാരതത്തിലെ പുരാതന രേഖാസമ്പത്തുകള്‍ പലതും നഷ്‌ടപ്രായമായിരിക്കുന്നു. ഓരോ രാജ്യവും വിദേശീയാക്രമണംകൊണ്ടോ മറ്റു കാരണത്താലോ നശിച്ചപ്പോള്‍ അവിടത്തെ രേഖാസഞ്ചയവും നഷ്‌ടപ്പെട്ടതായി കരുതാം. ഭരണകാര്യത്തിന്‌ സ്‌മൃതിപത്രങ്ങള്‍ സൂക്ഷിക്കുകയെന്നല്ലാതെ അവയുടെ ചരിത്രപരമായ മൂല്യത്തെ ആദരിച്ചിരുന്നു എന്നു പറഞ്ഞുകൂടാ. വിധ്വംസനത്തിനോ വിഗണനയ്‌ക്കോ വിധേയമായിത്തീർന്ന പ്രാചീനരേഖാസമ്പത്ത്‌ മിക്കവാറും പൂർണമായും ഭാരതത്തിന്‌ നഷ്‌ടപ്പെട്ടുപോയി എന്നതാണ്‌ സത്യം. തന്മൂലം അതിപ്രാചീനരേഖകള്‍ ഇല്ലെന്ന്‌ പറയത്തക്കവച്ചം അത്ര ചുരുക്കമായിത്തീർന്നിരിക്കുന്നു (ശിലാലിഖിതങ്ങളെ ഇക്കൂട്ടത്തിൽ ഉള്‍പ്പെടുത്തുന്നില്ല). മുസ്‌ലിം ഭരണകാലത്തെ കുറെ ഗ്രന്ഥവരികളും ബ്രിട്ടിഷ്‌ ഭരണകാലത്തെ ധാരാളം രേഖകളും മാത്രം ഇപ്പോള്‍ ഭാരതത്തിലെയും പാകിസ്‌താനിലെയും രേഖാലയങ്ങളിലെ ചരിത്രസമ്പത്തുകളായി അവശേഷിച്ചിട്ടുണ്ട്‌.

ഡൽഹി നാഷനൽ ആർക്കൈവ്‌സ്‌. സ്വാതന്ത്യ്രലബ്‌ധിക്കു കുറച്ചുമുമ്പുതന്നെ രേഖാസംരക്ഷണത്തിനും പര്യവേക്ഷണത്തിനും ഇന്ത്യാഗവണ്‍മെന്റ്‌ പരിപാടികള്‍ കൈക്കൊണ്ടിരുന്നു. രണ്ടാംലോകയുദ്ധം കഴിഞ്ഞതോടുകൂടി പുരോഗമനപരമായ പല പദ്ധതികള്‍ സമുദ്‌ഘാടനം ചെയ്‌തപ്പോള്‍ രേഖാസംരക്ഷണവും ചിന്താവിഷയമായി. അധീശഗവണ്‍മെന്റിന്റെ കീഴിൽ ചരിത്രരേഖാകമ്മീഷന്‍ (Indian Historical Records Commission) അങ്ങനെ രൂപംപ്രാപിച്ചു. ഇതോടെ പ്രവിശ്യാഗവണ്‍മെന്റുകളും നാട്ടുരാജ്യങ്ങളും ആർക്കൈവ്‌സിന്റെ പ്രാധാന്യം അംഗീകരിച്ചുതുടങ്ങി.

എന്നാൽ സ്വാതന്ത്യ്രലബ്‌ധിയെതുടർന്ന്‌ ഉണ്ടായ രാജ്യവിഭജനത്തോടുകൂടി അധീശഗവണ്‍മെന്റിന്റെ ഭരണകാര്യരേഖകള്‍ ഇന്ത്യയ്‌ക്കും പാകിസ്‌താനുമായി പങ്കിടേണ്ടിവന്നു. ഭാരതത്തിനും പാകിസ്‌താനും അവകാശപ്പെടാവുന്ന ബ്രിട്ടിഷ്‌ രേഖകള്‍ ലണ്ടനിൽ ഇന്ത്യാഓഫീസിലും ധാരാളം ഉണ്ട്‌. ഈ പരിമിതികള്‍ ഉണ്ടെങ്കിലും കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തിനിടയ്‌ക്ക്‌ ഡൽഹിയിലെ നാഷനൽ ആർക്കൈവ്‌സ്‌ ഒരു മഹാസ്ഥാപനമായിത്തീർന്നിട്ടുണ്ട്‌.

മദ്രാസ്‌ ആർക്കൈവ്‌സ്‌. ഭാരതത്തിലെ ഓരോ സംസ്ഥാനത്തിനും ഉള്ള രേഖാലയങ്ങള്‍ ഓരോ ചരിത്രവിജ്ഞാനഭാണ്ഡാഗാരങ്ങളാണ്‌. ഇവയിൽ കേരളരേഖാലയങ്ങള്‍ കഴിഞ്ഞാൽ കേരളത്തെ സംബന്ധിച്ച്‌ ഏറ്റവുമധികം പ്രാധാന്യമുള്ള സ്ഥാപനമാണ്‌ മദ്രാസ്‌ ആർക്കൈവ്‌സ്‌. ബ്രിട്ടിഷ്‌ ഭരണകാലത്ത്‌ ആന്ധ്രാദേശത്തിന്റെ ഭാഗങ്ങളും മലബാറും മദ്രാസ്‌ പ്രസിഡന്‍സിയിൽ ചേർന്നിരുന്നതുകൊണ്ട്‌ ആ ഭാഗങ്ങളെപ്പറ്റിയുള്ള രേഖകളും അവിടെ സ്ഥലം പിടിക്കാനിടയായി. സംസ്ഥാനപുനർവിഭജനത്തിനു(1956)ശേഷം ആ സ്ഥാപനത്തിലെ രേഖാസമ്പത്തിനും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി. കന്യാകുമാരിജില്ല തിരുവിതാംകൂറിൽനിന്ന്‌ പിരിഞ്ഞ്‌ തമിഴ്‌ നാട്ടിൽ ചേർന്നപ്പോള്‍ ആ ജില്ലയെ സംബന്ധിച്ചുള്ള രേഖകള്‍ മദ്രാസ്‌ ആർക്കൈവ്‌സിനു ലഭിച്ചു. ആന്ധ്രാപ്രദേശഭാഗങ്ങള്‍ മദ്രാസിൽനിന്ന്‌ ആന്ധ്രാപ്രദേശിൽ ലയിച്ചതിന്റെ ഫലമായി ആ ഭാഗങ്ങളെപ്പറ്റിയുള്ള രേഖകള്‍ മദ്രാസിൽനിന്ന്‌ ആന്ധ്രാ ആർക്കൈവ്‌സിലേക്ക്‌ മാറ്റപ്പെട്ടു. മദ്രാസ്‌ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാർ കേരളത്തിൽ ചേർന്നപ്പോള്‍ മലബാറിനെ സംബന്ധിച്ചുള്ള രേഖകള്‍ കേരളത്തിന്‌ അവകാശപ്പെട്ടു. അവയിൽ മലബാർ കളക്‌ടർ ഓഫീസിലും മറ്റും സൂക്ഷിച്ചിരുന്ന രേഖകള്‍ കേരളത്തിനു കിട്ടി. എന്നാൽ മലബാറിനെ സംബന്ധിച്ചുള്ള ഒട്ടേറെ രേഖകള്‍ ഇനിയും മദ്രാസ്‌ ആർക്കൈവ്‌സിൽതന്നെ ഇരിപ്പുണ്ട്‌. കേരളചരിത്രപരമായി പ്രാധാന്യമുള്ള അഞ്ചുതെങ്ങ്‌-തലശ്ശേരി-റസിഡന്‍സിരേഖകളും മദ്രാസ്‌ ആർക്കൈവ്‌സിലാണുള്ളത്‌. ചുരുക്കത്തിൽ രേഖാസമ്പത്തുകൊണ്ട്‌ തെക്കേ ഇന്ത്യയിലെ മികച്ച ഒരു സ്ഥാപനമാണ്‌ മദ്രാസ്‌ ആർക്കൈവ്‌സ്‌.

കേരളാസ്റ്റേറ്റ്‌ ആർക്കൈവ്‌സ്‌. ചരിത്രപരമായി തിരുവിതാംകൂർ-കൊച്ചി-മലബാർ പ്രദേശങ്ങളിലെ രേഖാലയങ്ങള്‍ കേരള ആർക്കൈവ്‌സ്‌ വകുപ്പിന്റെ ഭാഗങ്ങളാണ്‌. തിരുവിതാംകൂർ രേഖാലയങ്ങള്‍ തിരുവനന്തപുരത്തും കൊച്ചി ആർക്കൈവ്‌സ്‌ എറണാകുളത്തും മലബാർ രേഖാകേന്ദ്രം കോഴിക്കോട്ടും തുടരുന്നു. എന്നാൽ വകുപ്പുകളുടെ സംയോജനമനുസരിച്ച്‌ മൂന്നു സ്ഥലങ്ങളിലെ രേഖാലയങ്ങളെയും 1962-ൽ വിദ്യാഭ്യാസ സെക്രട്ടറിയുടെ കീഴിൽ കേരള ആർക്കൈവ്‌സ്‌ വിഭാഗമാക്കി സംഘടിപ്പിച്ചു. അതിനുശേഷം 1964-ൽ "കേരളാ സ്റ്റേറ്റ്‌ ആർക്കൈവ്‌സ്‌' എന്ന പേരിൽ ഈ രേഖാലയങ്ങളെല്ലാം ചേർത്ത്‌ ഒരു വകുപ്പ്‌ ഉണ്ടാക്കി; വിദ്യാഭ്യാസ സെക്രട്ടറിയെ അതിന്റെ എക്‌സ്‌ ഒഫിഷ്യോ ഡയറക്‌ടറായി നിയമിച്ചു. അദ്ദേഹത്തിന്റെ കീഴിൽ ഒരു ഡയറക്‌ടറും (ശ്രീ ജെ. റജികുമാർ-2010). ഓരോ രേഖാലയത്തിലും കീഴ്‌സിൽബന്തികളും ഉണ്ട്‌. ആർക്കൈവ്‌സ്‌ ഡയറക്‌ടറേറ്റിന്റെ ആസ്ഥാനം തിരുവനന്തപുരം നാളന്ദയിലാണ്‌.

മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറി, തിരുവനന്തപുരം

നശിച്ചുപോയ രേഖാസമ്പത്തുകള്‍. കേരളത്തിലെ രേഖാലയങ്ങളെപ്പറ്റി ആലോചിക്കുമ്പോള്‍ നശിച്ചുപോയതും അവശേഷിച്ചിട്ടുള്ളതുമായ രേഖാസമ്പത്തുകളുടെ കാര്യംകൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. മാർത്താണ്ഡവർമ മഹാരാജാവ്‌ (1729-58) ദേശിങ്ങനാട്‌, ഇളയടത്തു സ്വരൂപം, ഓടനാട്‌ (കായംകുളം), ചെമ്പകശ്ശേരി, തെക്കുംകൂർ, വടക്കുംകൂർ എന്നീ ചെറുരാജ്യങ്ങള്‍ വേണാട്ടുരാജ്യത്തോടു പിടിച്ചുചേർത്ത്‌ സ്ഥാപിച്ചതായിരുന്നു തിരുവിതാംകൂർ. ആ രാജ്യത്തിലെ പഴയരേഖകള്‍ പലതും ഇന്നു കാണാനില്ല. അധികവും അവിടവിടെകിടന്ന്‌ നശിച്ചിരിക്കും. കുറെയൊക്കെ വേണാടിന്റെ അന്നത്തെ തലസ്ഥാനമായിരുന്ന പദ്‌മനാഭപുരത്തുകൊണ്ടുപോയെന്നും പില്‌ക്കാലത്ത്‌ അവയെല്ലാം നശിപ്പിച്ചുകളഞ്ഞു എന്നും ഊഹിക്കപ്പെടുന്നു. തിരുവിതാംകൂറിലെയും ആദിഘട്ടത്തിലെ രേഖകള്‍ മിക്കവാറും നഷ്‌ടപ്പെട്ടിരിക്കുകയാണ്‌. ബാലരാമവർമ മഹാരാജാവിനു (ഭ.കാ. 1798-1811) ശേഷം ഉണ്ടായ പിന്‍വാഴ്‌ചതർക്കത്തിൽ അവകാശവാദം ഉന്നയിച്ച റാണിമാരും മാവേലിക്കര കേരളവർമയും കിട്ടാവുന്നിടത്തോളം രേഖകള്‍ പിടിച്ചെടുത്തെന്നും അവരവർക്ക്‌ അനുകൂലമല്ലാത്തതെല്ലാം നശിപ്പിച്ചെന്നും ചില ചരിത്രപരാമർശങ്ങളിൽനിന്ന്‌ മനസ്സിലാക്കാം. ബാലരാമവർമയ്‌ക്ക്‌ മുമ്പുള്ള ചുരുക്കം രേഖകള്‍മാത്രമേ ലഭ്യമായിട്ടുള്ളൂ. പഴയരേഖകളുടെ പരിഗണനയിൽ കൊച്ചിയിലെയും മലബാറിലെയും സ്ഥിതിയും ഏതാണ്ട്‌ തിരുവിതാംകൂറിലെപ്പോലെതന്നെയാണ്‌. കൂറുവാഴ്‌ചത്തർക്കംകൊണ്ടും മറ്റുകാരണങ്ങള്‍കൊണ്ടും പഴയ രേഖകള്‍ അധികവും കൊച്ചിയിലും നഷ്‌ടപ്പെട്ടിരിക്കുകയാണ്‌. മൈസൂർ ആക്രമണകാലത്ത്‌ (1755-89) മലബാറിലെ രാജകുടുംബങ്ങള്‍ക്ക്‌ അവരുടെ രേഖകള്‍ മാത്രമല്ല, സകലതും നഷ്‌ടമായിപ്പോയ കഥ കേരളചരിത്രത്തിൽനിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. അപൂർവം ചില വിലപ്പെട്ടരേഖകള്‍ മാത്രമേ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളൂ. മതിലകം രേഖകള്‍.

നാരായണീയം താളിയോലക്കെട്ട്‌
നശിച്ചുപോകാതെ അവശേഷിച്ചിട്ടുള്ള പുരാതനരേഖകളിൽ ഏറ്റവും വിലപ്പെട്ടവ തിരുവനന്തപുരം ശ്രീപദ്‌മനാഭസ്വാമിക്ഷേത്രംവക മൂവായിരത്തിലധികം ഓലച്ചുരുളുകളും അമ്പതിൽ ചില്വാനം ഗ്രന്ഥവരികളുമാണ്‌. പദ്‌മനാഭസ്വാമിക്ഷേത്രത്തിന്‌ "മതിലകം' എന്നുകൂടി പേരുള്ളതുകൊണ്ട്‌ ഇവയെ "മതിലകം രേഖകള്‍' എന്നു പറഞ്ഞുവരുന്നു. ഈ ക്ഷേത്രത്തിനു സമർപ്പിക്കപ്പെട്ടതായിരുന്നു തിരുവിതാംകൂർ സംസ്ഥാനം എന്നുള്ളതിൽനിന്ന്‌ മതപരമായും രാഷ്‌ട്രീയമായിത്തന്നെയും ഈ പുരാതനസ്ഥാപനത്തിന്‌ ഉണ്ടായിരുന്ന പ്രാധാന്യം വ്യക്തമാണ്‌. ആ ദേവലായത്തിന്റെ വമ്പിച്ച ഭൂസ്വത്തുക്കളുടെ ഭരണകാര്യങ്ങളും മറ്റും നിർവഹിച്ചുപോന്ന "എട്ടരയോഗ'ക്കാരുടെ നടപടികളും തീരുമാനങ്ങളും അവിടത്തെ വരവുചെലവു കണക്കുകളും വിശേഷവസ്‌തുതകളെപ്പറ്റിയുള്ള വിവരക്കുറിപ്പുകളും ഗ്രന്ഥവരികളും ഒരു അമൂല്യരേഖാനിക്ഷേപമാണ്‌. പഴയ താളിയോലഗ്രന്ഥങ്ങളെപ്പോലെയുള്ളവയാണ്‌ ഗ്രന്ഥവരികള്‍ എന്നും അനേകം (ആയിരമോ അതിലധികമോ) പനയോല രേഖകള്‍ നടുക്കു തുളയിട്ട്‌ ചരടിൽകോർത്ത്‌ ചുരുട്ടികെട്ടിയിട്ടുള്ളവയാണ്‌ ചുരുണകള്‍ എന്നും ആനുഷംഗികമായി പറയാം. 1375 മുതല്‌ക്കുള്ള മതിലകം രേഖകളിൽ കൂടുതൽ പഴക്കമുള്ളവ മലയാണ്‍മയിലും ശേഷമുള്ളവ തമിഴിലും ആണ്‌ എഴുതിയിട്ടുള്ളത്‌. മതിലകം രേഖകള്‍ മുഴുവനും (അതുപോലെ തിരുവിതാംകൂർ റെക്കാർഡ്‌ ആഫീസുകളിലെ രേഖകളും) തിരുവിതാംകൂർ സ്റ്റേറ്റ്‌ മാനുവൽ നവീകരിച്ചപ്പോള്‍ ടി.കെ, വേലുപ്പിള്ളയുടെ നിർദേശം അനുസരിച്ച്‌ ഒരു വിദഗ്‌ധസംഘം പരിശോധിച്ച്‌ വിവരപത്രികകളും പകർപ്പുകളും തയ്യാറാക്കുകയുണ്ടായി (1937-41).

തിരുവനന്തപുരം സർക്കാർ രേഖാലയങ്ങള്‍. മതിലകത്തിന്‌ പുറമേ തിരുവനന്തപുരത്തെ പ്രധാന രേഖാലയങ്ങള്‍ കോട്ടയ്‌ക്കകത്തെ സെന്‍ട്രൽ റെക്കാർഡ്‌ ആഫീസും സെക്രട്ടറിയേറ്റിനോടുചേർന്ന ഇംഗ്ലീഷ്‌ റെക്കാർഡ്‌ ആഫീസുമാണ്‌. മുഖ്യഭരണഭാഷയായി ഇംഗ്ലീഷ്‌ സ്ഥാനം നേടിയതുവരെ(1908)യുള്ള രാജ്യകാര്യരേഖകളാണ്‌ (ഹുസൂർ സെന്‍ട്രൽ വെർണാകുലർ) റെക്കാർഡ്‌ ആഫീസിൽ സൂക്ഷിച്ചിട്ടുള്ളത്‌. അതിനുശേഷമുള്ളവയാണ്‌ ഇംഗ്ലീഷ്‌ റെക്കാർഡ്‌ ആഫീസിൽ ഉള്ളത്‌. സെന്‍ട്രൽ റെക്കാർഡ്‌സിലെ അധികം രേഖകള്‍ തമിഴിലും ശേഷം മലയാളത്തിലുമാണ്‌. ഭൂനികുതിസംബന്ധിച്ചുള്ള രേഖകള്‍-വേലുത്തമ്പിദളവയുടെ കാലത്തുള്ളവ വളരെയധികവും-അവിടത്തെ രേഖാസഞ്ചയത്തിൽ പ്രധാനപ്പെട്ടവയാണ്‌. ഒഴുക്‌, വിളങ്ങിപ്പേർ, ആയക്കെട്ട്‌, ജമാബന്തിരേഖകള്‍, വരവുചെലവു തിരട്ടുകള്‍, ഏറടവുകള്‍, രായസം രേഖകള്‍, നിനവുകള്‍, രാജകല്‌പനകളായ നീട്ടുകള്‍, റവന്യൂ സെറ്റിൽമെന്റ്‌ രേഖകള്‍ മുതലായ പല ഇനങ്ങളിലായി പതിമൂവായിരത്തിലധികം ഓലച്ചുരുണകളും കുറെ കടലാസ്‌ രേഖകളും ആ സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌.

മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറിയിലെ താളിയോലക്കെട്ടുകള്‍

മതിലകം, ചെല്ലംവക, മേൽക്കങ്ങാണം, തുറമുഖകാര്യാലയം, നീതിന്യായക്കോടതികള്‍ മുതലായ സ്ഥാപനങ്ങളിലെ വളരെയധികം രേഖകളും സെന്‍ട്രൽ റെക്കാർഡ്‌ ആഫിസിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. എന്നാൽ കൊട്ടാരംവക രേഖകളും ബ്രിട്ടിഷ്‌ റസിഡന്‍സി റെക്കാർഡുകളും ഒന്നും ഇന്നവിടെ കാണുന്നില്ല. ഇവയുടെ അഭാവം രേഖാപഠനത്തെസംബന്ധിച്ചിടത്തോളം വലിയ ഒരു വിടവാണ്‌ സൃഷിടിച്ചിരിക്കുന്നത്‌.

കൊച്ചി-മലബാർ രേഖകള്‍. കൊച്ചി രേഖാലയത്തിൽ വളരെ പഴയ രേഖകള്‍ ഇല്ലെങ്കിലും അവിടെയുള്ള പോർച്ചുഗീസ്‌-ഡച്ച്‌ കാലങ്ങളിലെ ചില രേഖകള്‍ ഗണനീയങ്ങളാണ്‌. അവയിൽ ചിലത്‌ മുളംപൊളിയിൽ വട്ടെഴുത്തുലിപിയിലാണ്‌ എഴുതിയിട്ടുള്ളത്‌. പില്‌ക്കാലത്തെ ഭരണപരമായ രേഖകള്‍ ഏതാണ്ട്‌ തിരുവിതാംകൂറിലെപ്പോലെതന്നെ. ചരിത്രപരമായ ചില ഗ്രന്ഥവരികള്‍ അവിടെ ഉണ്ടെന്നുള്ളത്‌ നിസ്‌തർക്കമാണ്‌.

മലബാർ രേഖാസഞ്ചയം ഏറിയകൂറും ബ്രീട്ടിഷ്‌ ഭരണകാലത്തുള്ളതാണ്‌. സാമൂതിരി രാജകുടുംബത്തിലെ ചില രേഖകള്‍ ചരിത്രകാരന്മാർ കണ്ടെടുത്തിട്ടുണ്ടെങ്കിലും അവ ആർക്കൈവ്‌സിൽ എത്തിയിട്ടില്ല. കച്ചൂർ ആലി (മുസ്ലിം) രാജകുടുംബത്തിലെ കുറെ പഴയരേഖകള്‍ റെക്കാർഡ്‌ സർവേ കമ്മീഷന്‍ ഉടമസ്ഥരോടു വാങ്ങി ആർക്കൈവ്‌സിൽ സൂക്ഷിച്ചിട്ടുണ്ട്‌. അത്തരം രേഖാസംഭരണയ്‌തനംകൊണ്ട്‌ ഗണ്യമായ നേട്ടം ഉണ്ടായിട്ടില്ലെങ്കിലും ഇപ്പോഴുള്ള മലബാർ രേഖാസമ്പത്തുതന്നെ ചരിത്രകാരന്മാർക്ക്‌ വളരെ സഹായകരമാണ്‌.

രേഖാലയപ്രവർത്തനം. രേഖാലയത്തിലെ മുഖ്യ പ്രവർത്തനങ്ങള്‍. (1) രേഖകളുടെ സംരക്ഷണം (2) ഗവണ്‍മെന്റിനും വ്യക്തികള്‍ക്കും ആവശ്യമുള്ള രേഖകളുടെ പകർപ്പുകൊടുക്കുക എന്നിവയാണ്‌. ഭരണകാര്യങ്ങളിൽ മുന്‍തീരുമാനം അറിയാന്‍ ഗവണ്‍മെന്റിനും ഭൂസ്വത്തുസംബന്ധമായും മറ്റുമുണ്ടാകുന്ന വിവാദങ്ങളിൽ തെളിവിന്‌ വ്യക്തികള്‍ക്കും പഴയരേഖകള്‍ ആവശ്യമായിത്തീരും. ഈ വിഷയത്തിൽ ആർക്കൈവ്‌സ്‌ നിർവഹിക്കുന്ന സേവനം അമൂല്യമാണ്‌. രേഖാസംരക്ഷണത്തിന്‌ ആധുനികകാലത്ത്‌ ശാസ്‌ത്രീയോപായങ്ങള്‍ വളരെയേറെ ഉണ്ടായിട്ടുണ്ട്‌. കീടനാശകദ്രവ്യങ്ങള്‍ ഉപയോഗിക്കുക, പ്രധാന രേഖകളുടെ മൈക്രാഫിലിം, ഫോട്ടോസ്റ്റാറ്റ്‌ പ്രതികള്‍ എന്നിവ ഉണ്ടാക്കുക തുടങ്ങിയുള്ള പരിപാടികള്‍ പരിഷ്‌കൃതരാജ്യങ്ങളിൽ പ്രചാരത്തിൽ വന്നിട്ടുണ്ട്‌. നൂറ്റാണ്ടുകളെ അതിജീവിക്കാന്‍ ശക്തിയുള്ളവയാണ്‌ താളിയോലകള്‍. അവയെ തുടച്ച്‌ കൃമികീടബാധ കൂടാതെ സൂക്ഷിച്ചുവച്ചാൽ മതി. കടലാസ്‌ രേഖകള്‍ ഇവയേക്കാള്‍ വേഗം പൊടിഞ്ഞുതുടങ്ങും. അവ ഒട്ടിച്ചും കേടുപാടുകള്‍ തീർത്തും സൂക്ഷിക്കണം. പ്രധാനപ്പെട്ട രേഖകളുടെ ഫോട്ടോസ്റ്റാറ്റ്‌ പ്രതികളും വളരെക്കാലം സൂക്ഷിക്കേണ്ട രേഖകളുടെ വിവരപത്രികയും ഉണ്ടാക്കേണ്ടതുണ്ട്‌. സർവോപരി രേഖാസംരക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാനുള്ളത്‌ അഗ്നിബാധയും കാലാവസ്ഥയുടെ കെടുതിയും ഉണ്ടാകാതെ നോക്കുകയാണ്‌. ഗവേഷണവും പ്രകാശനവും. രേഖകള്‍ ശേഖരിക്കാനും പ്രകാശിപ്പിക്കാനും ഗവേഷകർക്ക്‌ രേഖകള്‍ ഉപയോഗപ്പെടുത്തത്തക്കവച്ചം കൊടുക്കാനും ആർക്കൈവ്‌സ്‌ ശ്രദ്ധിച്ചുവരുന്നു. വികസിതരാജ്യങ്ങള്‍ ഈ വിഷയങ്ങളിൽ വലിയ ശ്രമം ചെയ്യുന്നുണ്ട്‌. ചരിത്രപഠനത്തിന്‌ കേരളലേഖാലയങ്ങളും ഗണ്യമായ സഹായം നല്‌കിയിട്ടുണ്ട്‌. ലോഗന്‍, സി. അച്യുതമേനോന്‍, ശങ്കുച്ചിമേനോന്‍, കെ.പി. പദ്‌മനാഭമേനോന്‍, നാഗം അയ്യാ, മഹാദേവയ്യർ, ടി.കെ. വേലുപിള്ള, ഉള്ളൂർ പരമേശ്വരയ്യർ, വി.കെ.ആർ. മേനോന്‍ മുതലായ പണ്ഡിതന്മാർ നടത്തിയിട്ടുള്ള കേരളചരിത്രപഠനങ്ങള്‍ക്ക്‌ ഈ രേഖകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. അവരിൽ ടി.കെ. വേലുപ്പിള്ള തിരുവിതാംകൂർ സ്റ്റേറ്റ്‌ മാനുവൽ രണ്ടാം വാല്യത്തിന്റെ അനുബന്ധമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രാചീന രേഖകള്‍ നമ്മുടെ ആർക്കൈവ്‌സ്‌ സ്ഥാപനത്തിന്റെ സമ്പത്തുകളുടെ ഒരു അമൂല്യപ്രദർശനമാണ്‌. രേഖകള്‍ കൊണ്ടുമാത്രം ചരിത്രനിർമിതി അസാധ്യമാണെങ്കിലും രേഖകളെ വിഗണിച്ചുകൊണ്ടുള്ള ചരിത്രരചന അസാധ്യവും അടിസ്ഥാനശൂന്യവുമായിരിക്കും. രേഖാസംരക്ഷണം സംസ്‌കാരപരിരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണെന്നുള്ളതിനു സംശയമില്ല. (ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍