This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞുപിള്ളപ്പണിക്കർ, മാത്തൂർ(1873 - 1929)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

02:47, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞുപിള്ളപ്പണിക്കർ, മാത്തൂർ(1873 - 1929)

കഥകളിനടന്‍. മാത്തൂർപ്പണിക്കർമാരുടെ കുടുംബത്തിൽ കൃഷ്‌ണന്‍കുഞ്ഞുപണിക്കരുടെ പുത്രനായി 1873-ൽ (കൊ.വ. 1048 കുംഭം 18-ന്‌) അമ്പലപ്പുഴ നെടുമുടിയിൽ ജനിച്ചു. ചമ്പക്കുളം ശങ്കുപ്പിള്ളയുടെ ശിക്ഷണത്തിൽ അഞ്ചുവർഷത്തെ നിരന്തരമായ പരിശീലനത്തിനുശേഷം കാർത്തവീര്യവിജയത്തിൽ രാവണനായി അരങ്ങേറി. "കമലദളം' ആടിയരങ്ങേറിയ കുഞ്ഞുപിള്ള ആദ്യമായിട്ടാണ്‌ വേഷം കെട്ടുന്നതെന്ന്‌ കാണികള്‍ ഗ്രഹിക്കാത്ത തരത്തിലായിരുന്നു ഇദ്ദേഹത്തിന്റെ അഭിനയം. ആദ്യവസാനക്കാരനായി അരങ്ങേറി ജനശ്രദ്ധ ആകർഷിച്ച കുഞ്ഞുപിള്ളപ്പണിക്കർ അന്നുമുതൽ മാത്തൂർ കളിയോഗത്തിൽ ആദ്യവസാന നടനായി നിയമിതനായി. കഥകളിയഭ്യസനത്തോടൊപ്പം ഇദ്ദേഹം കാവ്യനാടകങ്ങളും ഹൃദിസ്ഥമാക്കി. ഇടപ്പള്ളി രാജാവിന്റെ ക്ഷണം സ്വീകരിച്ച്‌ ഇടപ്പള്ളിക്കളിയോഗത്തിൽ അംഗമായ കുഞ്ഞുപിള്ളപ്പണിക്കർക്ക്‌ രണ്ടാംതരക്കാരനായിട്ടാണ്‌ അഭിനയിക്കേണ്ടിവന്നത്‌. ഇതൊരു കുറവായിത്തോന്നിയ പണിക്കർ തിരിച്ചുവന്ന്‌ തോപ്പിൽ കളിയോഗത്തിൽ ആദ്യവസാനക്കാരനായി. കാവുങ്ങൽ ശങ്കരപ്പണിക്കരുമായി സൗഹൃദത്തിലായ കുഞ്ഞുപിള്ളപ്പണിക്കർ പിന്നീട്‌ മലബാറിലെത്തി.

1923-ൽ വള്ളത്തോളിനെ പരിചയപ്പെട്ടതിനെത്തുടർന്ന്‌ വള്ളത്തോള്‍ സംഘടിപ്പിച്ച കളിവട്ടം മദ്രാസിൽ 1928-ൽ അവതരിപ്പിച്ച പരിപാടികളിൽ മാത്തൂർ ആദ്യവസാനക്കാരനായിരുന്നു. വീരമായിരുന്നു പണിക്കർക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട രസം. ഇതോടൊപ്പം ശൃംഗാരാദി രസങ്ങളും ഭാവങ്ങളും സന്ദർഭത്തിനനുസൃതമായി അവതരിപ്പിക്കാനും ഇദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. ആട്ടത്തിന്റെ കണക്കിലും മെയ്യിന്റെയും കൈയിന്റെയും ഇണക്കത്തിലും സാധകത്തിലും ഇദ്ദേഹം ഉന്നതനിലവാരം പുലർത്തിയിരുന്നു. പച്ച, കത്തി, മിനുക്ക്‌ തുടങ്ങി ഏതുവേഷവും തന്മയത്വമായി അഭിനയിക്കാന്‍ ഇദ്ദേഹത്തിനു കഴിവുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കത്തിവേഷം ഏറെ പ്രസിദ്ധിനേടിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ പച്ചവേഷമാണ്‌ കത്തിയേക്കാള്‍ മികച്ചത്‌ എന്നും ഒരഭിപ്രായമുണ്ട്‌. കോട്ടയം കഥകളിൽ ധർമപുത്രർ, ഭീമന്‍, അർജുനന്‍ സുഭദ്രഹരണത്തിൽ അർജുനന്‍, ഉത്തരാസ്വയംവരത്തിൽ ബൃഹന്നള, രുക്‌മാംഗദചരിതത്തിൽ രുക്‌മാംഗദന്‍, നളചരിതത്തിൽ നളനും ബാഹുകനും, രാവണവിജയം, ബാലീവിജയം എന്നിവയിൽ രാവണന്‍, നരകാസുരവധത്തിൽ ചെറിയ നരകാസുരനും നക്രതുണ്ഡിയും നളചരിതത്തിലും കിരാതത്തിലും കാട്ടാളന്‍, സന്താനഗോപാലത്തിലും രുക്‌മിണീസ്വയംവരത്തിലും ബ്രാഹ്മണന്‍ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌ത വേഷങ്ങള്‍. വേഷഭേദങ്ങള്‍ക്കനുസൃതമായി ഇദ്ദേഹം മുഖത്തെ തേപ്പിലും ചുട്ടിക്കും വ്യത്യാസം വരുത്തിയിരുന്നു. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ ബാഹുകന്റെ വേഷംകെട്ടിത്തുടങ്ങിയതിനുശേഷം മാത്രമാണ്‌ നളചരിതം മൂന്നാംദിവസത്തെ കഥയ്‌ക്കു പ്രചാരം സിദ്ധിച്ചുതുടങ്ങിയത്‌. ""വിഷധരാധിപതിർ വിഗതജ്വരോനിഷധരാജമശാദ്വികൃതാകൃതിം എന്ന ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന ബാഹുകന്റെ ഭാവങ്ങളുടെ തന്മയത്വം പണിക്കരുടെ അഭിനയചാതുരിക്കു തെളിവാണ്‌.

ഔചിത്യബോധത്തോടുകൂടിയുള്ള അഭിനയവും സന്ദർഭാനുസരണം മനോധർമം ആടാനുള്ള പാണ്ഡിത്യവും അഭ്യാസത്തികവും അദ്വിതീയയമാണ്‌; ലവണാസുരവധത്തിലെ മണ്ണാന്റെ വേഷം കുഞ്ഞുപിള്ളപ്പണിക്കരോളം സരസമായി മറ്റാരും അഭിനയിച്ചുകണ്ടിട്ടില്ലെന്നാണ്‌ വള്ളത്തോള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌.

കഥകളിയുടെ സാങ്കേതികവശങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളെയും ഓട്ടന്‍തുള്ളൽ രീതിയിൽ പ്രതിപാദിച്ചുകൊണ്ട്‌ ഇദ്ദേഹം രചിച്ച കഥകളിപ്രകാശിക എന്ന ഗ്രന്ഥം കഥകളിസാഹിത്യത്തിന്‌ ഒരു മുതൽക്കൂട്ടാണ്‌.

മാത്തൂർഗൃഹത്തിനു സമീപമുള്ള തൈക്കാട്ട്‌ എന്ന ഭവനത്തിൽനിന്നാണ്‌ ഇദ്ദേഹം വിവാഹം കഴിച്ചത്‌. പണിക്കർ ദമ്പതികള്‍ക്ക്‌ രണ്ടു സന്താനങ്ങളുണ്ട്‌. കുഞ്ഞുപിള്ളപ്പണിക്കരുടെ ശിഷ്യന്മാരിൽപ്പെട്ടവരാണ്‌ ചെങ്ങന്നൂർ രാമന്‍പിള്ള, കീരിക്കാട്ടു വേലുപ്പിള്ള, നെടുമുടി പരമേശ്വരക്കൈമള്‍, തോട്ടം ശങ്കരന്‍നമ്പൂതിരി തുടങ്ങിയവർ. ഇദ്ദേഹം 1929-ൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍