This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകാവലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:27, 19 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏകാവലി

1. ദേവീഭാഗവതം അനുസരിച്ച്‌ ഹേഹയവംശത്തിന്റെ സ്ഥാപകനായ ഏകവീരന്റെ ഭാര്യ; യുവരാജാവായ ഏകവീരന്‍ ഒരിക്കൽ മന്ത്രികുമാരനുമൊത്ത്‌ വിനോദാർഥം ഗംഗാതലത്തിലേക്കു പുറപ്പെട്ടു. വസന്തകാലത്ത്‌ പൂവണിഞ്ഞുനില്‌ക്കുന്ന വനങ്ങളുടെ സൗന്ദര്യം ആസ്വദിച്ച്‌ സഞ്ചരിക്കവേ ഇദ്ദേഹം ഗംഗയിൽ നൂറ്‌ ഇതളുകളോടുകൂടിയതും മാദകസൗരഭ്യം ചൊരിയുന്നതുമായ ഒരു താമര വികസിച്ചുനില്‌ക്കുന്നതു കണ്ടു. അതു നോക്കിനിന്ന്‌ ഒരു യുവസുന്ദരി കണ്ണീരൊഴുക്കുന്ന കാഴ്‌ച ഏകവീരന്റെ ശ്രദ്ധയിൽപ്പെട്ടു. ഏകവീരന്‍ അവളോടു കരയുന്നതിന്റെ കാരണം ചോദിച്ചു. രാജാവിന്റെ നിർബന്ധത്തിനു വിധേയയായി അവള്‍ ഇങ്ങനെ പറഞ്ഞു: "അല്ലയോ രാജാവേ, അങ്ങയുടെ രാജ്യത്തിനടുത്തുള്ള രാജ്യം രൈഭ്യന്‍ എന്നു പേരായ ഒരു രാജാവ്‌ ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ പട്ടമഹിഷിയാണ്‌ രുക്‌മരേഖ. അനപത്യതാദുഃഖത്തിൽക്കഴിഞ്ഞ അദ്ദേഹം ഒരിക്കൽ പുത്രകാമേഷ്‌ടിയാഗം കഴിച്ചു. ഹോമാഗ്നിജ്വാലയിൽ നിന്നും ലാവണ്യസ്വരൂപിണിയായ ഒരു കന്യക ഉയർന്നുവന്നു. രൈഭ്യമഹാരാജാവ്‌ ആ കന്യകയ്‌ക്ക്‌ ഏകാവലി എന്നുപേരിട്ടു. ഞാന്‍ ആ രാജ്യത്തെ മന്ത്രിയുടെ ഏക പുത്രിയാണ്‌. യശോവതി എന്നാണ്‌ എന്റെ പേര്‌. ഞങ്ങള്‍ കൂട്ടുകാരികളാണ്‌. ഏകാവലിക്കു താമരയിൽ അതിയായ പ്രിയമുണ്ടായിരുന്നു. രാജാവ്‌ ഒരു വലിയ താമരപ്പൊയ്‌ക നിർമിച്ച്‌ അവള്‍ക്കു നല്‌കി. അതിൽ തൃപ്‌തിയാകാത്ത എന്റെ സതീർഥ്യ, മറ്റു പൊയ്‌കകള്‍ തേടിപ്പോയി. ഒരിക്കൽ ഞങ്ങള്‍ ഗംഗയിലിറങ്ങിയപ്പോള്‍ കാലകേതുവെന്ന ഒരസുരന്‍ ഏകാവലിയെ അപഹരിച്ചു; ഞാന്‍ അവളെ അനുഗമിച്ചു. അവള്‍ ആ അസുരന്‌ വഴങ്ങിയില്ല. രൈഭ്യമഹാരാജാവ്‌ അവളെ ഹേഹേയനു നല്‌കുവാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. കാലകേതു ഏകാവലിയെ കാരാഗൃഹത്തിലടച്ചു; അതുകൊണ്ടാണ്‌ ഞാന്‍ ഇവിടെനിന്നു നിലവിളിക്കുന്നത്‌. ഇതുകേട്ട്‌ കുപിതനായ ഏകവീരന്‍ പാതാളത്തിലെത്തി കാലകേതുവിനെ തോല്‌പിച്ച്‌, ഏകാവലിയെ വീണ്ടെടുത്ത്‌ രൈഭ്യമഹാരാജാവിനെ ഏല്‌പിച്ചു; അദ്ദേഹം അവളെ ഏകവീരനുതന്നെ വിവാഹം കഴിച്ചുകൊടുത്തു.'

2. എ.ഡി. 13-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നുകരുതപ്പെടുന്ന വിദ്യാധരന്‍ എന്ന പണ്ഡിതന്‍ രചിച്ച ഒരു സാഹിത്യമീമാംസാഗ്രന്ഥത്തിന്റെ പേര്‌ ഏകാവലി എന്നാണ്‌. എട്ട്‌ ഉന്മേഷ (അധ്യായ)ങ്ങളായി വിഭജിച്ചിരിക്കുന്ന പ്രസ്‌തുത കൃതികളുടെ പ്രതിപാദനരീതി കാരികകളും വൃത്തികളുമായിട്ടാണ്‌. ആദ്യത്തെ ഉന്മേഷത്തിൽ കാവ്യനിർവചനവും രണ്ടാമത്തേതിൽ അഭിധ, ലക്ഷണ, വ്യഞ്‌ജന എന്നിവയെപ്പററിയുള്ള വിവരണങ്ങളും മൂന്നിലും നാലിലും ധ്വനിയും അഞ്ചിലും ആറിലുമായി ഗുണത്രയം, രീതിത്രയം, ദോഷത്രയം എന്നിവയും ഏഴ്‌, എട്ട്‌ എന്നിവയിൽ കാവ്യാലങ്കാരങ്ങളുമാണ്‌ ചർച്ചാവിഷയങ്ങള്‍. മല്ലിനാഥന്‍ ഈ കൃതിക്ക്‌ തരള എന്ന പേരിൽ ഒരു ഭാഷ്യം ചമച്ചിട്ടുണ്ട്‌. ബോംബെ സംസ്‌കൃതപ്രസിദ്ധീകരണ പരമ്പരയിൽ ഈ കൃതി 63-ാം നമ്പരായി മുദ്രണം ചെയ്‌തിരിക്കുന്നു.

3. മിഥിലയിലെ ന്യായമീമാംസാപണ്ഡിതനായ ഗോകുലനാഥന്‍ ഏകാവലി എന്ന പേരിൽത്തന്നെ മറ്റൊരു അലങ്കാര ശാസ്‌ത്രഗ്രന്ഥം രചിച്ചിട്ടുള്ളതായി കാണുന്നു; ഇത്‌ അച്ചടിച്ചിട്ടില്ല. ദർഭംഗരാജകീയ ഗ്രന്ഥശാലയിൽ ഇതിന്റെ താളിയോലഗ്രന്ഥം സൂക്ഷിച്ചിട്ടുണ്ട്‌.

4. ഏകാവലി എന്ന അലങ്കാരം. ഭാഷാഭൂഷണകാരന്‍ ഇതിന്‌ ഇങ്ങനെ നിർവചനം നല്‌കിയിരിക്കുന്നു:

""പിടിച്ചുവിട്ടമട്ടായിത്തുടർന്നു പല സംഗതി ഉരയ്‌ക്കുന്നതലങ്കാരം ഏകാവലിസമാഹ്വയം

(അരുമാനൂർ നിർമലാനന്ദന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%95%E0%B4%BE%E0%B4%B5%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍