This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഫ്രയീം ഗോത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:11, 18 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എഫ്രയീം ഗോത്രം

Ephraim

പഴയ നിയമത്തിൽ പരാമൃഷ്‌ടനായ ഗോത്രപിതാവായ യാക്കോബിന്റെ പുത്രന്‍ യോസേഫിന്‌ ഭാര്യയായ അസ്‌നത്തിൽ ജനിച്ച രണ്ടാമത്തെ പുത്രനായ എഫ്രയീമിന്റെ പിന്‍ഗാമികള്‍ ഉള്‍ക്കൊള്ളുന്ന ഗോത്രം. യാക്കോബ്‌ എഫ്രയീമിനെ വലതുകൈകൊണ്ടും മനശ്ശയെ ഇടതുകൈകൊണ്ടും ആശീർവദിച്ചു. എഫ്രയീമിന്റെ സന്തതിപരമ്പര പ്രബലഗോത്രമായിത്തീരുമെന്നായിരുന്നു ഇതിന്റെ അർഥം. പ്രവാസകാലത്തിനുശേഷം കൈവശപ്പെടുത്തിയ ഭൂമി ജോഷ്വാ ഇസ്രയേലിലെ 12 ഗോത്രങ്ങള്‍ക്കായി വിഭജിച്ചു. അതിൽ ഒന്നാണ്‌ എഫ്രയീം ഗോത്രം. പലസ്‌തീനിലെ ഏറ്റവും മനോഹരവും ഫലഭൂയിഷ്‌ഠവും ആയ പ്രദേശങ്ങള്‍ ഈ ഗോത്രക്കാർ കൈവശപ്പെടുത്തി. പില്‌ക്കാലത്തു ശമര്യ എന്നു വിളിക്കപ്പെട്ട മേഖലയിൽ ഏറിയഭാഗവും എഫ്രയീമുകളുടേതായിരുന്നു. എഫ്രയീമ്യർ ഈജിപ്‌തിൽനിന്നു യാത്രതിരിച്ചപ്പോള്‍ അവരുടെ എണ്ണം ഏകദേശം 40,500 ഓളം ആയിരുന്നു. സംഖ്യാബലത്തിൽ മുന്നിട്ടു നിന്ന ഇവർ ഇസ്രയേൽ ഗോത്രങ്ങളിൽ പത്താമത്തേതായിട്ടാണ്‌ പഴയ നിയമത്തിൽ പറയുന്നത്‌. ഇസ്രയേലിന്റെ നേതൃത്വം ന്യായാധിപന്മാരിലായിരുന്ന കാലത്തു നിയമപ്പെട്ടകവും തിരുനിവാസവും എഫ്രയീമി(യേശുക്രിസ്‌തു താത്‌കാലികമായി അഭയംപ്രാപിച്ചിരുന്ന എഫ്രയീമുകളുടെ പട്ടണം)ന്റെ മധ്യഭാഗത്തുള്ള ഷിലോഹിൽ സൂക്ഷിച്ചിരുന്നതായി ബൈബിളിൽ പ്രസ്‌താവിച്ചു കാണുന്നു.

മറ്റു ഗോത്രക്കാരെ അപേക്ഷിച്ച്‌ എഫ്രയീമ്യർ യുദ്ധപ്രിയരായിരുന്നു. വിശുദ്ധഭൂമി കൈവശമാക്കിയ യോശുവ, ശമുവേൽ പ്രവാചകന്‍ തുടങ്ങിയവർ ഈ ഗോത്രത്തിൽപ്പെട്ടവരായിരുന്നു. ശൗലിന്റെ മരണത്തെത്തുടർന്ന്‌ അദ്ദേഹത്തിന്റെ പുത്രനായ ഈശ്‌ ബോശെത്തിന്‌ രാജ്യാവകാശം നേടിക്കൊടുക്കുവാനായി എഫ്രയീമ്യർ യൂദാ ഒഴികെയുള്ള മറ്റു ഗോത്രക്കാരോടൊപ്പം ലഹളയ്‌ക്കൊരുങ്ങി; ദാവീദിനെതിരായി അദ്ദേഹത്തെ രാജാവായി ഇവർ അംഗീകരിച്ചു (ശാമു. 2:89). എന്നാൽ അദ്ദേഹം വധിക്കപ്പെട്ടതോടെ അവർ ദാവീദിന്റെ കീഴിൽ യൂദാഗോത്രക്കാരുടെ ആധിപത്യത്തിന്‌ വഴങ്ങി. ബി.സി. 975-ൽ ശലോമോന്റെ മരണശേഷം ഇദ്ദേഹത്തിന്റെ പുത്രനായ രെഹബയാമിനെതിരായി നെബാത്തിന്റെ മകനായ യൊരേബെയാമിന്റെ കൂടെ ഇവർ അണിനിരന്നു (1 രാജാ. 12: 120). പിന്നീട്‌ ഇവർ മറ്റുഗോത്രക്കാരുമായി ചേർന്നു. പഴയ നിയമത്തിൽ എഫ്രയീമ്യരെക്കുറിച്ചു പലയിടത്തും പരാമർശിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍