This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയിഷ, നിലമ്പൂർ (1937 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:26, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആയിഷ, നിലമ്പൂർ (1937 - )

മലയാള നാടക-ചലച്ചിത്ര നടി. 1937 സെപ്‌. 18-ന്‌ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ജനിച്ചു. പിതാവ്‌ അഹമ്മദ്‌ കുട്ടി, മാതാവ്‌ കുഞ്ഞാച്ചുമ്മ. 14-ാം വയസ്സിൽത്തന്നെ വിവാഹിതയായതോടെ ഇവർക്ക്‌ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല. ആ ദാമ്പത്യം കേവലം അഞ്ചു ദിവസം മാത്രമേ നിലനിന്നുള്ളൂ. തുടർന്നുണ്ടായ പിതാവിന്റെ ആകസ്‌മിക മരണം കുടുംബത്തിന്റെ ബാധ്യത ഇവരുടെ ചുമലിലാകാനിടയാക്കി. ഈ സാഹചര്യത്തിലാണ്‌ ഇവർ ജീവിത വൃത്തിക്കായി നാടകരംഗത്തേക്ക്‌ വന്നത്‌.

1952-ൽ ഇ.കെ. അയച്ചു സംവിധാനം ചെയ്‌ത "ജ്ജ്‌ നല്ലൊരു മന്‌സ്സനാകാന്‍ നോക്ക്‌' എന്ന നാടകത്തിലാണ്‌ ആയിഷ ആദ്യമായി അഭിനയിച്ചത്‌. തുടർന്ന്‌, നിലമ്പൂർ ബാലന്‍, കെ.ടി. മുഹമ്മദ്‌, ഡോ. ഉസ്‌മാന്‍ തുടങ്ങിയവരുടെ നാടകങ്ങളിൽ അഭിനയിച്ചു. ഇത്‌ ഭൂമിയാണ്‌, കളിത്തോക്ക്‌, അസ്‌തിവാരം, ആൽത്തറ, കാഫർ, തീക്കനൽ, ഉള്ളതു പറഞ്ഞാൽ, കരിങ്കുരങ്ങ്‌, കൂട്ടുകൃഷി, ഈ ദുനിയാവിൽ ഞാനൊറ്റയ്‌ക്ക്‌, നാളേക്കു വേണ്ടി, മതിലുകള്‍, തലമുറ തുടങ്ങിയവയാണ്‌ ആയിഷ വേഷമിട്ട പ്രധാന നാടകങ്ങള്‍.

1960-ൽ പുറത്തിറങ്ങിയ "കണ്ടം ബെച്ചകോട്ട്‌' എന്ന ചലച്ചിത്രത്തിലൂടെയാണ്‌ ആയിഷ സിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്‌. അഭിനയപ്രാധാന്യമുള്ള മുപ്പതിലധികം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്‌. കുട്ടിക്കുപ്പായം, കാത്തിരുന്ന നിക്കാഹ്‌, കാട്ടുപൂക്കള്‍, കാവ്യമേള, ഓളവും തീരവും, ചുവന്ന വിത്തുകള്‍, അമ്മക്കിളിക്കൂട്‌, കൈയൊപ്പ്‌, ദൈവനാമത്തിൽ, വിലാപങ്ങള്‍ക്കപ്പുറം, പരദേശി, ചന്ദ്രാത്സവം, പാലേരി മാണിക്യം; ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയവയാണ്‌ ആയിഷ അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങള്‍.

കേരളത്തിൽ മുസ്‌ലിം സമുദായത്തിൽ നിന്നും അഭിനയ രംഗത്തെത്തിയ ആദ്യ വനിത എന്ന പ്രത്യേകതയും ഇവർക്കുണ്ട്‌. അഭിനയ ജീവിതത്തിന്റെ ആദ്യനാളുകളിൽ യാഥാസ്ഥിതിക മുസ്‌ലിം പുരോഹിതന്മാരിൽനിന്നും ഇവർക്ക്‌ ധാരാളം എതിർപ്പുകളെ നേരിടേണ്ടിവന്നു. 1953-ൽ മഞ്ചേരിയിൽ ഒരു നാടകം കളിച്ചുകൊണ്ടിരിക്കെ, ഇവർക്ക്‌ നേരെ വെടിയുതിർക്കാനുള്ള ശ്രമമുണ്ടായി. മറ്റൊരിക്കൽ, പാലക്കാട്‌ വച്ച്‌ ഇവരെ ഒരു വിഭാഗം ആളുകള്‍ കൈയേറ്റം ചെയ്യുകയുണ്ടായി. ഇത്തരം എതിർപ്പുകളെയെല്ലാം ചെറുത്തു തോല്‌പിച്ചാണ്‌ ഇവർ നാടകരംഗത്ത്‌ നിലയുറപ്പിച്ചതും "കേരളത്തിന്റെ നൂർജഹാന്‍' എന്ന ഖ്യാതി നേടിയതും. ആറു പതിറ്റാണ്ട്‌ പിന്നിട്ട അഭിനയ ജീവിതത്തിൽ നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ആയിഷയെ തേടിയെത്തി. 1983-ൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. കെ.ടി. മുഹമ്മദ്‌ മെമ്മോറിയൽ പുരസ്‌കാരം, സാംബശിവന്‍ അവാർഡ്‌, ബഷീർ പുരസ്‌കാരം, എസ്‌.എൽ. പുരം അവാർഡ്‌ തുടങ്ങിയ അംഗീകാരങ്ങളും ഇവർക്ക്‌ ലഭിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍