This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയോധ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:36, 31 ജൂലൈ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അയോധ്യ

ഉത്തര്‍പ്രദേശില്‍ സരയു നദീതീരത്തുള്ള പുരാതന നഗരം. ഫൈസാബാദ് നഗരത്തില്‍നിന്ന് 8 കി.മീ. വ.കി. ആയി സ്ഥിതിചെയ്യുന്നു. 'ആക്രമിക്കാന്‍ കഴിയാത്ത സ്ഥലം' എന്നാണ് പദത്തിന്റെ അര്‍ഥം. ശ്രീ ബുദ്ധന്റെ കാലഘട്ടത്തില്‍ ഈ നഗരം അയേജ്ഹാ (പാലി) എന്നും ബ്രിട്ടീഷ് ഭരണകാലത്ത് നഗരവും ചുറ്റുമുള്ള ഭരണപ്രദേശവും അവ്ഥ് എന്ന പേരിലും അറിയപ്പെട്ടിരുന്നു. ബ്രഹ്മാണ്ഡപുരാണം പോലുള്ള കൃതികള്‍ അയോധ്യയെ ഹിന്ദുക്കളുടെ ആറു പുണ്യനഗരങ്ങളില്‍ ഒന്നായി പരാമര്‍ശിക്കുന്നു.

  ഇന്ത്യയിലെ ഏറ്റവും പ്രചീനവും മനോഹരവുമായ നഗരങ്ങളില്‍ ഒന്നായിരുന്നു അയോധ്യ. ഉദ്ദേശം 250 ച.കി.മീ. വിസ്തൃതിയില്‍ ഈ നഗരം വ്യാപിച്ചിരുന്നതായി അനുമാനിക്കുന്നു. രാമായണസ്മരണകളെ നിലനിര്‍ത്തുന്ന ഹനുമാന്‍ഗഢ്, സീതാര്‍സോയി, കാനാക്ക് തുടങ്ങിയ പ്രദേശങ്ങള്‍ അയോധ്യയില്‍ കാണാം. പില്ക്കാലത്ത് അയോധ്യയില്‍ നിന്നും വളരെയകലെയല്ലാതെ ഉദ്ഭവിച്ചു വളര്‍ന്ന ബുദ്ധജൈനമതങ്ങള്‍ക്ക് ഇവിടം ശക്തമായ ഒരു കേന്ദ്രമായി. എ.ഡി. ഏഴാം ശ.-ത്തില്‍ ഇവിടെ 20 ബൌദ്ധവിഹാരങ്ങളെയും 3,000 ഭിക്ഷുക്കളെയും കണ്ടതായി ചൈനീസ് സഞ്ചാരിയായ ഹ്യൂന്‍ സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. മൌര്യവംശ രാജാക്കന്മാരായ ചന്ദ്രഗുപ്തന്‍ ക-ഉം സമുദ്രഗുപ്തനും ഈ നഗരത്തിന്റെ വികാസത്തിനുവേണ്ടി പല സംഭാവനകളും നല്കി. പ്രസിദ്ധ സൂഫികവിയും ദാര്‍ശനികനുമായ അമീര്‍ ഖുസ്രോ (1253-1325) അയോധ്യയെ സുഖവാസകേന്ദ്രങ്ങളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
  ഇതിഹാസങ്ങളില്‍. ശ്രീരാമന്‍ ഉള്‍പ്പെടെ രഘുവംശ രാജാക്കന്മാരുടെയെല്ലാം രാജധാനി ഈ പൌരാണിക നഗരമായിരുന്നു എന്നാണ് വിശ്വാസം. ആര്യാവര്‍ത്തം മുഴുവന്‍ വ്യാപിച്ചിരുന്ന കോസലരാജ്യത്തിന്റെ തലസ്ഥാനവും അയോധ്യതന്നെയായിരുന്നു. ഇതിനു സാകേതം എന്ന വേറൊരു പേരുകൂടിയുണ്ട്. ഐതിഹാസികപ്രസിദ്ധിയുള്ള ഈ നഗരത്തെ ഹിന്ദുക്കള്‍ പാവനമായി കരുതുന്നു. വാല്മീകിരാമായണം ബാലകാണ്ഡത്തിലെ അഞ്ചാം സര്‍ഗം മുഴുവന്‍ (23 ശ്ളോകങ്ങള്‍) അയോധ്യാനഗരത്തിന്റെ വര്‍ണനയാണ്. ആദികവിയെ അനുകരിച്ച് പില്ക്കാലത്തുണ്ടായിട്ടുള്ള എല്ലാ രാമായണകഥാകൃത്തുകളും ഈ നഗരത്തെ നിറപ്പകിട്ടോടുകൂടി വര്‍ണിച്ചിട്ടുണ്ട്. 'മാനവശ്രേഷ്ഠനായ മയന്‍' ആണ് ഈ മഹാപുരി നിര്‍മിച്ചതെന്ന് വാല്മീകി പറയുന്നു. 
  ശ്രീരാമന്റെ ജനനസ്ഥലം അയോധ്യയാണെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. അഞ്ചു തീര്‍ഥങ്കരന്മാരുടെ ജന്മസ്ഥലവും അയോധ്യയാണെന്നു വിശ്വസിക്കപ്പെടുന്നു. മയൂര സാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ ഇവിടെ ബുദ്ധമതം വ്യാപിക്കുകയും ബുദ്ധവിഹാരങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ഈ നഗരത്തില്‍ നിര്‍മിക്കപ്പെടുകയും ചെയ്തു. ഗുപ്ത ഭരണകാലത്ത് അയോധ്യയുടെ യശസ്സ് അത്യുന്നതിയില്‍ എത്തി. ഭക്തകവി തുളസീദാസ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതിയായ രാമചരിതമാനസം എഴുതിത്തുടങ്ങിയത് അയോധ്യയില്‍ വച്ചായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.
  രാമജന്മഭൂമി-ബാബറി മസ്ജിദ് വിവാദത്തിന്റെ കേന്ദ്രം എന്ന നിലയ്ക്കാണ് അയോധ്യ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. 16-ാം ശ.-ത്തില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ നഗരത്തില്‍ ഒരു മസ്ജിദ് പണികഴിപ്പിച്ചു. ഇതു ബാബറി മസ്ജിദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് ഹിന്ദുക്കള്‍ അവകാശവാദം ഉന്നയിക്കുന്നതോടെയാണ് വിവാദം ആരംഭിക്കുന്നത്. 1992 ഡി. 6-ന് 'കര്‍സേവകര്‍' ബാബറി മസ്ജിദ് തകര്‍ത്തു.

അയോധ്യാസിംഹ് ഉപാധ്യായ 'ഹരിഔധ്' (1865 - 1941)

ഹിന്ദി കവി. ആധുനിക ഹിന്ദി കവിതയില്‍ ഖഡീബോലിയെ കാവ്യഭാഷയാക്കി വികസിപ്പിച്ചത് ഇദ്ദേഹമാണ്. ഖഡീബോലിയിലെ ആദ്യത്തെ മഹാകവിയും ഇദ്ദേഹം തന്നെ.

  ഉത്തര്‍പ്രദേശിലെ ആജംഗഢ് ജില്ലയിലുള്ള നിജാമാബാദ് എന്ന സ്ഥലത്തു ജനിച്ചു. 1890-കളുടെ ആരംഭത്തില്‍ സാഹിത്യരചന ആരംഭിച്ചു. കാവ്യസൃഷ്ടിക്കുള്ള പ്രേരണ ലഭിച്ചത് ആചാര്യനായ മഹാവീരപ്രസാദ് ദ്വിവേദിയില്‍ നിന്നാണ്. നാടകങ്ങളും നോവലുകളും രചിച്ചുകൊണ്ടാണു ഹരിഔധിന്റെ സാഹിത്യജീവിതാരംഭം. പ്രദ്യുമ്നവിജയ് ��(1893), രുക്മിണി പരിണയ് (1894) എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധ നാടകങ്ങളാകുന്നു. ആദ്യത്തെ നോവലായ പ്രേമകാന്ത് 1894-ല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ഠേഠ് ഹിന്ദി കാ ഠാഠ് (1899), അധഖിലാ ഫൂല്‍ (1907) എന്നിവയും പ്രസിദ്ധീകരിച്ചു.  
  ഹരിഔധിന്റെ പ്രതിഭയുടെ വികാസം കാവ്യരചനകളിലാണു കാണുന്നത്. കാവ്യസൃഷ്ടിയുടെ ആരംഭം കുറിച്ചത് രസകലശ് �(ആദ്യകാല കവിതകളുടെ സമാഹാരം) എന്ന വ്രജഭാഷാ കൃതിയോടെയാണ്. കാലത്തിന്റെ സ്വഭാവം മനസ്സിലാക്കി ഇദ്ദേഹം അന്നു നിലവിലിരുന്ന ഖഡീബോലിയെ ശുദ്ധീകരിച്ച് കാവ്യരചന തുടങ്ങി. ഖഡീബോലി സാഹിത്യകാരനായി മാറിയ ഹരിഔധ് ചെറുതും വലുതുമായ ധാരാളം കാവ്യങ്ങള്‍ രചിച്ചു. രസിക് രഹസ്യ (1899), പ്രേമാംബുവാരിധി (1900), പ്രേമപ്രഛ്ച് (1900), പ്രേമാംബു പ്രശ്രവണ്‍ (1901), പ്രേമാംബു പ്രവാഹ് (1901), പ്രേമപുഷ്പഹാര്‍ (1904), ഉദ്ബോധന്‍ (1906), കാവ്യോപവന്‍ (1909), പ്രിയപ്രവാസ് (1914), കര്‍മവീര്‍ (1916), ഋതുമുകുര്‍ (1917), പദ്യപ്രസൂന്‍ (1925), പദ്യപ്രമോദ് (1927), ചോഖേ ചൌപദേ �(1932), വൈദേഹീ ബനവാസ് (1940), ചുഭ്തേ ചൌപദേ, രസകലശ് എന്നിവയാണ് കാവ്യങ്ങള്‍. 
  ഹരിഔധിനെ പ്രസിദ്ധനാക്കിയ പ്രിയപ്രവാസ് വികാരോജ്ജ്വലമായ ഒരു വിപ്രലംഭ കാവ്യമാണ്. ശ്രീകൃഷ്ണന്റെ മഥുരാപുരി യാത്രയ്ക്കുശേഷമുള്ള വ്രജവാസികളുടെ വിരഹപൂര്‍ണമായ ജീവിതവും അവരുടെ മനോവ്യാപാരങ്ങളുമാണ് ഈ കാവ്യത്തില്‍ ഹൃദയസ്പൃക്കായി ചിത്രീകരിക്കുന്നത്. ഇതിലെ നായകനായ ശ്രീകൃഷ്ണനെ മനുഷ്യനായി അവതരിപ്പിച്ചിരിക്കുന്നു. പ്രിയ പ്രവാസിലെ കൃഷ്ണന്‍ ലോകസംരക്ഷകനും വിശ്വമംഗളദായകനുമാണ്. മധ്യകാലത്തെ ചരിത്രരേഖകളില്‍നിന്നും തികച്ചും വ്യത്യസ്തമായി രാധാകൃഷ്ണന്മാരെ കമിതാക്കളായി ചിത്രീകരിക്കാതെ സാമൂഹിക സേവകരും ദേശോദ്ധാരകരുമായി മാറ്റിയിരിക്കുന്നു എന്നതിലാണു പ്രിയപ്രവാസിന്റെ മേന്മ.  
  ചോഖേ ചൌപദേ, വൈദേഹീ വനവാസ്, ചുഭ്തേ ചൌപദേ എന്നിവയാണ് ഇദ്ദേഹത്തിന്റെ ഇതരകൃതികള്‍. ഇവയില്‍ ചോഖേ ചൌപദേയും ചുഭ്തേ ചൌപദേയും ഭാഷാപരമായ കാഴ്ചപ്പാടില്‍ ശ്രദ്ധേയങ്ങളാണ്. ശൈലീസൌന്ദര്യത്തിന്റെയും ലൌകികഭാവങ്ങളുടെയും വ്യത്യസ്തമുഖങ്ങള്‍ ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. കാശി സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തു സമാഹരിച്ച കബീര്‍ വചനാവലി ഒരു വിശിഷ്ട ഗ്രന്ഥമാണ്. ഇതിന്റെ ആമുഖത്തില്‍ കബീര്‍ദാസിനെക്കുറിച്ചു എഴുതിയിട്ടുള്ള വരികളില്‍ ഹരിഔധിന്റെ നിരൂപണശൈലിയുടെ ശക്തി പ്രകടമാണ്. ഹരിഔധിന്റെ ശ്രദ്ധേയമായ മറ്റൊരു കൃതിയാണ് ഹിന്ദി ഭാഷാ ഔര്‍ സാഹിത്യ കാ വികാസ്. നാടകം, നോവല്‍, മഹാകാവ്യം, ഖണ്ഡകാവ്യം, മുക്തകം, നിരൂപണം, സാഹിത്യചരിത്രം, സമാഹരണം എന്നീ ഇനങ്ങളിലായി മുപ്പതിലേറെ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 
  ഖഡീബോലി കാവ്യവികാസത്തിനായി ഹരിഔധ് നല്കിയ സേവനങ്ങള്‍ പ്രശംസനീയമാണ്. 1924-ല്‍ 'ഹിന്ദി സാഹിത്യസമ്മേള'ന്റെ അധ്യക്ഷപദം സ്വീകരിച്ചു. ഹരിഔധിന്റെ സാഹിത്യസേവനങ്ങളെ അംഗീകരിച്ചുകൊണ്ട് കാശി ഹിന്ദു സര്‍വകലാശാല ഇദ്ദേഹത്തെ ഓണററി അധ്യാപകനായി നിയമിച്ചു.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AF%E0%B5%8B%E0%B4%A7%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍