This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആയിഷ (614 - 678)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആയിഷ (614 - 678)
മുഹമ്മദ് നബിയുടെ മൂന്നാമത്തെ പത്നി. അബൂബക്കറിന്റെ പുത്രിയായി എ.ഡി. 614-ൽ മക്കയിൽ ജനിച്ചു. മുഹമ്മദിന്റെ കുടുംബജീവിതത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുളളത് ആയിഷയിൽനിന്നാണ്. ആയിഷയുടെ ഒന്‍പതാമത്തെ വയസ്സിൽ മുഹമ്മദ് അവരെ വിവാഹം കഴിച്ചു. 18-ാമത്തെ വയസ്സിൽ അവർ വിധവയായി. സന്താനരഹിതയായ ആയിഷ "വിശ്വാസികളുടെ മാതാവ്' എന്ന് വിളിക്കപ്പെടുന്നു. മുഹമ്മദിന്റെ മരണശേഷം ഉണ്ടായ രാഷ്ട്രീയ സ്ഥിതിഗതികളിൽ ആയിഷ മുഖ്യപങ്കു വഹിച്ചിരുന്നു. രോഗബാധിതനായിത്തീർന്ന മുഹമ്മദ് അവസാനകാലം കഴിച്ചുകൂട്ടിയത് ആയിഷയുടെ ശയനാഗാരത്തിലായിരുന്നു. അദ്ദേഹത്തെ അടക്കം ചെയ്തതും ആ സ്ഥാനത്തുതന്നെയാണെന്നു വിശ്വസിക്കപ്പെടുന്നു. മൂന്നാമത്തെ ഖലീഫയായിരുന്ന ഉസ്മാന് എ.ഡി. 656-ൽ വധിക്കപ്പെട്ടതിനെതുടർന്ന് അലി നാലാമത്തെ ഖലീഫയായി. ഉസ്മാന്റെ വധവുമായി അലിക്ക് ബന്ധമുണ്ടെന്ന വിശ്വാസത്താൽ അലിയുടെ സ്ഥാനാരോഹണത്തെ ആയിഷ എതിർത്തു. ഈ സമയം മക്കയിലായിരുന്ന ആയിഷ നാലു മാസംകഴിഞ്ഞ് 1,000 അനുയായികളുമൊത്ത് ബസ്രയിൽ എത്തി. ഉസ്മാന്റെ വധത്തിനു പ്രതികാരം ചെയ്യാനുള്ള പുറപ്പാടായിരുന്നു അത്. അലിയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അലി വിജയിച്ചു. ആയിഷയുടെ സഹായികളായിരുന്ന തൽഹയും സുബൈറും വധിക്കപ്പെട്ടു. എന്നാൽ ആയിഷയോട് ബഹുമാനപൂർവം അലി പെരുമാറി. ഈ സംഭവത്തിനുശേഷം ഇരുപതിൽപ്പരം വർഷം ആയിഷ മദീനയിൽ ജീവിച്ചു. 678 ജൂല.-ൽ (ഹി. 58, റംസാന് 17) അവർ നിര്യാതയായി. അറബിചരിത്രത്തിലെന്നപോലെ മറ്റു വിഷയങ്ങളിലും ഇവർക്ക് നല്ല പാണ്ഡിത്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കവിതകള്‍ ഉദ്ധരിക്കുന്നതിൽ ഇവർക്ക് പ്രത്യേക കഴിവുണ്ടായിരുന്നു എന്നു കാണിക്കുന്ന ചില പരാമർശങ്ങളുണ്ട്.