This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറത്തിപ്പാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:40, 29 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുറത്തിപ്പാട്ട്‌

പഴയ പാട്ടുകളിൽ ഒരിനം. പാട്ടുകള്‍ക്ക്‌ പൊതുവേ പുരാണം, സ്‌തോത്രം, സദാചാരം, ശാസ്‌ത്രം, വീരചരിതം, ദേശചരിതം, തൊഴിൽ, വിനോദം, ഭൗതികം, വൈഷയികം, രാഷ്‌ട്രീയം, സാമുദായികം എന്ന്‌ പന്ത്രണ്ട്‌ വിഭാഗങ്ങള്‍ കല്‌പിച്ച രാമവർമ അപ്പന്‍തമ്പുരാന്‍ കുറത്തിപ്പാട്ടുകളെ വിനോദപരമായി പരിഗണിക്കുന്നു. പാടിക്കളിച്ചു രസിക്കാനും ആടിപ്പാടി നടക്കുവാനും അവ ഉപയോഗിച്ചുപോന്നു.

പ്രാചീനതമിഴകത്തെ നിമിത്തജ്ഞരായിരുന്നു കുറവർ. കുറഗർ, കൊറഗർ, കാക്കാലർ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നവരെല്ലാം കുറവർ തന്നെ. കുറവജാതിയിൽപ്പെട്ട സ്‌ത്രീ (കാക്കാലത്തി)കളെയാണ്‌ കുറത്തിയെന്നു പറയുന്നത്‌. "കുറം' എന്നതിന്‌ "ഭാഗ്യം പറയൽ' എന്നാണർഥം. കുറത്തി ആ കുലത്തൊഴിൽ ഇന്നും നടത്തിവരുന്നുണ്ട്‌. കുറത്തികള്‍ ഭാഗ്യം പറയാന്‍ നടക്കുമ്പോഴും മറ്റ്‌ അവസരങ്ങളിലും പാടാറുള്ള ഗാനങ്ങളായിരിക്കണം യഥാർഥത്തിൽ "കുറത്തിപ്പാട്ടുകള്‍'. എന്നാൽ, മലയാളഭാഷയിൽ "കുറത്തിപ്പാട്ട്‌' എന്ന്‌ പറയുന്നത്‌ ആ ഗാനങ്ങളെയല്ല, കുറത്തികള്‍ പാടുന്ന രീതിയിൽ മലയാളത്തിലുണ്ടായിട്ടുള്ള ഗാനസാഹിത്യത്തെയാണ്‌.

"കുറത്തിപ്പാട്ട്‌' എന്നത്‌ ഒരു ദ്രാവിഡഗാനവടിവായിത്തീർന്നിരിക്കുകയാണ്‌. "കുറത്തിപ്പാട്ടുരീതി'യിൽ ആധുനികർപോലും കവിതകളെഴുതുന്നുണ്ട്‌. സന്ദർഭാനുഗുണം പാടുവാനും ആടുവാനും ഉതകുന്ന ചൊൽവടിവുകള്‍ കുറത്തിപ്പാട്ടുകളിൽ കാണാം. പതിഞ്ഞ മട്ടിൽ പാടുമ്പോള്‍ ഇടയിൽ ദ്രുതഗതിയിൽ പാടേണ്ട "ഇട സരിക'ളുണ്ടാകും. ഗണത്തിന്റെ മാത്രയിൽ മാറ്റം വരുത്താതെ വർണസംഖ്യ വർധിപ്പിക്കും. ആ മട്ടിന്‌ "ഇരട്ടി' (കുറത്തി ഇരട്ടി) എന്നാണ്‌ പേര്‌. "ത്യ്രശ്രഗതി' എന്ന ഇനത്തിൽപ്പെട്ട ഭാഷാഗാനവൃത്തമാണ്‌ കുറത്തിപ്പാട്ട്‌. എന്നാൽ, ചില കുറത്തിപ്പാട്ടുകളിൽ ഗുരു ലഘുക്രമം കൂടാതെ ആദ്യഗണങ്ങള്‍ക്കും "ഇരട്ടി' വരുന്നതായിക്കാണാം. വൃത്തമഞ്‌ജരിയിൽ കുറത്തിപ്പാട്ടിനെ പരാമർശിച്ചിട്ടില്ലെങ്കിലും അതിനോടു സാദൃശ്യമുള്ള മാരന്‍പാട്ടിനെ ഊനകാകളിയിൽ ഉള്‍പ്പെടുത്തിക്കാണുന്നു. വൃത്തമഞ്‌ജരീഭാഷ്യത്തിൽ

""ത്രിമാത്രകഗണം നാലാൽ കുറത്തിക്കൊരുപാദമാ
	രണ്ടാം പാദത്തിലന്ത്യം കേള്‍ രണ്ടെണ്ണം പ്ലുതമാംമതം
	നടുക്കുയതിനിർബന്ധം പാദംതോറുമിതിന്നിഹ''
എന്നിങ്ങനെ ഈ പാട്ടിനു ലക്ഷണം പറഞ്ഞുകാണുന്നു.
 

1.	മക്കളുടെ ഗിരമേവം
കേട്ടുകുന്തി "താനും'
			(ഐരാവതപൂജ-തുള്ളൽ)
2. 	കരുണവാരിരാശി കൃഷ്‌ണന്‍
തരുണിമാർക്കു "കാമന്‍'
			(രുക്‌മിണീസ്വയംവരം-തുള്ളൽ)
3. 	പ്രണയലോലനായമലേ നിന്നടു-
ത്തിരവിലിന്നു ഞാ"നെത്തും'
മണിയറ വാതിലടച്ചിരുന്നാലു-
മടുത്തുവന്നു ഞാന്‍ "നില്‌ക്കും'
			(ചങ്ങമ്പുഴ)
 

എന്നിങ്ങനെ കുറത്തിപ്പാട്ടിന്റെ വൈവിധ്യവും ആ കൃതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. മറ്റു ജനകീയ ഗാനങ്ങളെപ്പോലെ "കുറത്തിപ്പാട്ടും' ആദ്യകാലങ്ങളിൽ ഓലയുടെയും നാരായത്തിന്റെയും ഒത്താശകൂടാതെ പ്രചരിച്ചിരുന്നിരിക്കാം. ചില അച്ചുകൂടക്കാരുടെ സന്മനോഭാവംകൊണ്ടാണ്‌ അവയിൽ ചിലതെങ്കിലും വെളിച്ചം കാണാനിടയായത്‌. ഉത്സവപ്പറമ്പുകളിലും തെരുവുകളിലുമിരുന്ന്‌ വാണിഭം നടത്തുന്നവരാണ്‌ അത്തരം പുസ്‌തകങ്ങള്‍ക്ക്‌ പ്രചാരം നല്‌കിയത്‌. രാമായണം, ഉത്തരരാമായണം, പാതാളരാമായണം, നളചരിതം, കിരാതം, ശ്രീപാർവതീചരിതം തുടങ്ങിയ ഏതാനും കുറത്തിപ്പാട്ടുകള്‍ ഇപ്രകാരം സാമാന്യജനങ്ങള്‍ക്കുപോലും പരിചിതമാകുവാന്‍ വഴിയൊരുക്കി.

പ്രശസ്‌തരായ പല കവികളും കുറത്തിപ്പാട്ടുകള്‍ എഴുതിയിട്ടുണ്ടെന്ന്‌ സാഹിത്യചരിത്രം വ്യക്തമാക്കുന്നു. കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കിരാതവും, നളചരിതവും, മച്ചാട്ട്‌ നാരായണനിളയതിന്റെ വ്യാസോത്‌പത്തിയും പാത്രചരിതവും തൈക്കാട്ട്‌ നാരായണന്‍ മൂസ്സതിന്റെ അത്തച്ചമയവും തോട്ടയ്‌ക്കാട്ട്‌ ഇക്കാവമ്മയുടെ രാസക്രീഡയും പ്രസിദ്ധങ്ങളായ കുറത്തിപ്പാട്ടുകളാണ്‌. കിരാതംകുറത്തിപ്പാട്ടെന്നൊരു കൃതി മടവൂർ കാളുആശാനും രചിച്ചിട്ടുണ്ട്‌. തൃപ്പൂണിത്തുറ സ്വദേശിയായ കല്ലറയ്‌ക്കൽ കുട്ടപ്പമേനോന്‍ ശ്രീഗൗരീസംവാദം, രാധാമാധവസംവാദം എന്നു രണ്ടു കുറത്തിപ്പാട്ടുകള്‍ രചിച്ചിട്ടുണ്ട്‌. ചെങ്ങന്നൂർ കടുവത്തിൽ വീട്ടിൽ കണക്കുനാരായണന്‍ കേശവന്റെ ചിത്രഭാനുചരിതം, എസ്‌. ഗോവിന്ദപ്പണിക്കരുടെ പാഞ്ചാലീ സ്വയംവരം, മടവൂർ കൊച്ചുകുഞ്ഞുപ്പിള്ള ആശാന്റെ പൂതനാമോക്ഷം എന്നീ കുറത്തിപ്പാട്ടുകളും പ്രസ്‌താവയോഗ്യങ്ങളാണ്‌. നമുക്കു ലഭിച്ച കുറത്തിപ്പാട്ടുകള്‍ എണ്ണത്തിലും വലുപ്പത്തിലും ദീർഘങ്ങളല്ലെന്നിരുന്നാലും ഈ ഭാഷാഗാനപ്രസ്ഥാനം അവഗണിക്കത്തക്കതല്ല.

(ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍