This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുളി, കുളിപ്പുര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുളി, കുളിപ്പുര
ശുചിത്വത്തിനുവേണ്ടിയോ ചികിത്സയുടെ ഭാഗമായോ അന്തരീക്ഷവായു ഒഴികെയുള്ള ഏതെങ്കിലും മാധ്യമം കൊണ്ട് ശരീരം കഴുകുന്ന പ്രക്രിയ. കുളിക്കുന്നതിനുള്ള കെട്ടിടത്തെ കുളിപ്പുര എന്നും മുറിയെ കുളിമുറി എന്നും കടവിനെ കുളിക്കടവ് (സ്‌നാനഘട്ടം) എന്നും പറഞ്ഞുവരുന്നു. കടൽ, നദി, കുളം തുടങ്ങിയ ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുന്ന പതിവാണ് പുരാതനമായുള്ളത്. സ്‌നാനം മനോമലത്യാഗമാണെന്നു മഹാഭാരതത്തിൽ പ്രസ്‌താവിക്കുന്നു.
പൗരസ്‌ത്യരാജ്യങ്ങളിലാണ് സ്‌നാനകർമം ഒരു ആചാരമായി കരുതപ്പെട്ടു തുടങ്ങിയത്. ഹിന്ദുക്കള്‍, ജൂതന്മാർ, ബുദ്ധമതക്കാർ, മുസ്‌ലിങ്ങള്‍, ഗ്രീക്കുകാർ എന്നിവർ അതിപുരാതനകാലം മുതല്‌ക്കേ സ്‌നാനം ഒരു ദൈനംദിനകർമമായി അനുഷ്‌ഠിച്ചുവന്നിരുന്നു. കുളിയും ജപവും ഹിന്ദുക്കളുടെ നിത്യകർമത്തിൽപ്പെട്ടതാണ്. പാർഥിവം, വാരുണം, ആഗ്നേയം, വായവ്യം, ബ്രാഹ്മം എന്ന് കുളി അഞ്ചുതരത്തിലുണ്ടെന്നും മൃദാദികൊണ്ടുള്ളത് പാർഥിവവും ജലംകൊണ്ടുള്ളത് വാരുണവും ഭസ്‌മംകൊണ്ടുള്ളത് ആഗ്നേയവും ഗോരജസ്സുകൊണ്ടുള്ളതു വായവ്യവും "ആപോഹിഷ്‌ടാ' എന്ന മന്ത്രംകൊണ്ടുള്ളത് ബ്രാഹ്മവുമാണെന്നും മനുസ്‌മൃതിയിൽ പ്രസ്‌താവിച്ചിട്ടുണ്ട്. യോഗാംഗങ്ങളിൽ ഒന്നായ "നിയമ'ത്തിലെ ബാഹ്യശൗചം സ്‌നാനംകൊണ്ടുള്ളതാണ്.
വേദങ്ങളിലും ധർമശാസ്‌ത്രങ്ങളിലും യാഗാദികർമങ്ങളുടെ അവസാനത്തിലെ ദീക്ഷാന്തസ്‌നാന (അവഭൃഥസ്‌നാനം)ത്തെക്കുറിച്ചു വിസ്‌തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്. മഹാഭാഗവതത്തിൽ രാജസൂയാന്തത്തിലുള്ള യുധിഷ്‌ഠിരന്റെ അവഭൃഥസ്‌നാനത്തെപ്പറ്റിയും പ്രഭാസതീർഥത്തിലെ വസുദേവന്റെ ദീക്ഷാന്തസ്‌നാനത്തെപ്പറ്റിയും പരാമർശം കാണുന്നു. ക്ഷേത്രങ്ങളിൽ പ്രതിദിനം നടത്തുന്ന അഭിഷേകങ്ങളും ഉത്സവാന്തത്തിലുള്ള ആറാട്ടും ദൈവികമായ സ്‌നാനംതന്നെയാണ്. റോമാക്കാരും കുളിക്ക് പ്രാധാന്യം നല്‌കിയിരുന്നു. അവർ കുടിയേറ്റ സ്ഥലങ്ങളിലെല്ലാം "തെർമേ' എന്നറിയപ്പെട്ടിരുന്ന സ്‌നാനഗൃഹങ്ങള്‍ പണികഴിപ്പിച്ചു തുടങ്ങിയതോടെ പാശ്ചാത്യനാടുകളിൽ കുളി പ്രചരിച്ചു.
സിന്ധുനദീതടത്തിലുള്ള മൊഹന്‍ജൊദാരോയിലും ക്രീറ്റുദ്വീപിലെ നോസോസിലും(Knossos) നെടത്തിയ ഉത്‌ഖനനങ്ങളിൽനിന്ന് ഏറ്റവും പ്രാചീനമായ സ്‌നാനസമ്പ്രദായങ്ങളെക്കുറിച്ച് പുരാവസ്‌തുഗവേഷകർക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മൊഹന്‍ജൊദാരോയിൽ മിക്കഭവനങ്ങളിലും സമാന്തരങ്ങളായ കുഴലുകളോടുകൂടിയ കുളിപ്പുരകളും മുകളിലത്തെ നിലകളിലേക്ക് ഇഷ്‌ടികക്കെട്ടുകളിൽ ഉറപ്പിച്ചു നീട്ടിയിരിക്കുന്ന ജലക്കുഴലുകളും ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. 11.89 മീ. നീളവും 7.01 മീ. വീതിയുമുള്ള ഒരു പൊതുസ്‌നാനഘട്ടവും അവിടെ ഉണ്ടായിരുന്നതായി കണ്ടു. ബി.സി. 3250-നും 2750-നും ഇടയ്‌ക്കായിരിക്കണം ഇവ നിർമിച്ചതെന്നു കരുതപ്പെടുന്നു. 4000 വർഷത്തിനുമുമ്പുതന്നെ ക്രീറ്റിലെ മിനോവന്‍ സംസ്‌കാരത്തിൽ കുളിപ്പുരകളും കുളിത്തൊട്ടികളും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നു. പുരാതന-ഈജിപ്‌തിലെ കൊട്ടാരങ്ങളിൽ കുളിമുറികള്‍ ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ടെങ്കിലും അവശിഷ്‌ടങ്ങളിൽ നിന്ന് അവയുടെ ഘടന ശരിയായി മനസ്സിലാക്കാന്‍ പ്രയാസമാണ്. ഈജിയന്‍ സംസ്‌കാരകാലത്തെ കൊട്ടാരങ്ങളിലെ കുളിമുറികളാണ് അവശേഷിക്കുന്ന ഏറ്റവും പുരാതനമായ തെളിവുകള്‍. ഈജിയന്‍ ജലവിതരണക്കുഴലുകളും ജലം ഒഴുക്കിക്കളയാനുള്ള സംവിധാനങ്ങളും ഘടനതന്നെയും ഉന്നതനിലവാരം പുലർത്തുന്നവയാണ്. നോസസ്, ഫെയ്‌സ്റ്റോസ് (ബി.സി. 1700-1400) എന്നിവരുടെ കൊട്ടാരത്തിലെ കുളിമുറികള്‍ എടുത്തുപറയത്തക്ക പ്രാധാന്യമുള്ളവയാണ്.
ഗ്രീക്കുകാർ കുളിക്ക് വളരെ പ്രാധാന്യം നല്‌കിയിരുന്നുവെന്നു കാണാം. ശില്‌പങ്ങളിൽ നിന്നും ചഷകങ്ങളിലെ ചിത്രാലങ്കാരങ്ങളിൽ നിന്നും കുളിയുള്‍പ്പെടെ അന്നത്തെ ആചാരമര്യാദകളെപ്പറ്റി നമുക്ക് അറിവു ലഭിക്കുന്നു. പ്രാചീനകാലം മുതല്‌ക്കേ ഗ്രീക്കുകാർ കൃത്രിമ ജലധാരയും കുളിത്തൊട്ടിയും ഉപയോഗിച്ചിരുന്നു. സമൂഹസ്‌നാനഘട്ടങ്ങള്‍ ഗ്രീസിൽ ഉണ്ടായിരുന്നുവെങ്കിലും അതിപുരാതനകാലത്ത് അവ ഉപയോഗത്തിലിരുന്നു എന്നതിനു തെളിവുകള്‍ ഇല്ല. ഗ്രീസിലെ പുരാതന സ്‌നാനസമ്പ്രദായങ്ങളെപ്പറ്റി ഹോമറിന്റെ കൃതികളിൽ പരാമർശങ്ങളുണ്ട്. ട്രായിയുദ്ധം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുന്നതിനിടയ്‌ക്കു യുളീസസ് സെർജി എന്ന മന്ത്രവാദിനിയുടെ അതിഥിയായി അവരുടെ കൊട്ടാരത്തിൽ കഴിയുന്നതിനെപ്പറ്റി ഹോമർ വർണിച്ചിട്ടുണ്ട്. മിനുസമുള്ള മാർബിള്‍കൊണ്ടു നിർമിച്ച കുളിമുറിയിലെ കുളിത്തൊട്ടിയിൽ നിറച്ചിട്ടുള്ള ചെറുചൂടുവെള്ളത്തിൽ യുളീസസ് കുളിച്ചു വന്നപ്പോഴേക്ക് സെർജി അദ്ദേഹത്തെ വാസനദ്രവ്യങ്ങള്‍ പൂശി ഉന്മേഷവാനാക്കിയത്ര. ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുക എന്ന പൗരസ്‌ത്യരുടെ രീതിയിൽനിന്ന് ഭിന്നമായി, സ്‌നാനഗൃഹങ്ങള്‍ നിർമിച്ച് കുളിക്കായി ഉപയോഗിക്കുക എന്ന ഗ്രീക്കുസമ്പ്രദായമായിരിക്കണം പാശ്ചാത്യർ അനുകരിച്ചത്.
കുളിയുടെ കാര്യത്തിലും ശുചിത്വത്തിലും വളരെ നിഷ്‌കർഷയുള്ളവരായിരുന്നു ഈജിപ്‌തുകാർ. മലയാളികളെപ്പോലെ അവരും കുളി ഒരു നിർബന്ധമായ ആചാരമായി കരുതിയിരുന്നു. പ്രാക്തനകാലം മുതൽതന്നെ ഹിന്ദുക്കള്‍ കുളി ഏറ്റവും പ്രധാനമായ ഒരു ചടങ്ങായി അംഗീകരിച്ചിരിക്കുന്നു. അവരുടെ എല്ലാ മതാനുഷ്‌ഠാനകർമങ്ങളും സ്‌നാനത്തോടുകൂടിയാണ് ആരംഭിക്കുന്നത്. ശരീരശുദ്ധി ഉദ്ദേശിച്ചായിരിക്കണം മതാചാര്യന്മാർ കുളി ഒരു നിർബന്ധകർമമാക്കിയത്. ആചാരങ്ങള്‍ നിർവിഘ്‌നം തുടരുന്നതിനും തദ്വാരാ സമുദായത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനുംവേണ്ടി അവർ കുളിയെ മതനിയമങ്ങളുമായി ബന്ധപ്പെടുത്തി. ഹിന്ദു ദേവാലയങ്ങളോടനുബന്ധിച്ച് കുളിപ്പുരകളും സ്‌നാനഘട്ടങ്ങളും നിർബന്ധമാക്കിയിരിക്കുന്നത് ഇതിനു തെളിവാണ്. പുണ്യനദികളിൽ മുങ്ങിക്കുളിക്കുന്നത് ജന്മസാഫല്യമായി ഹിന്ദുക്കള്‍ കരുതുന്നു.
ശുദ്ധി, അശുദ്ധി എന്നിവയെക്കുറിച്ചുള്ള വ്യക്തമായ നിർദേശങ്ങള്‍ സംസ്‌കൃതഗ്രന്ഥങ്ങളിൽ കാണാം. ആശൗചനിർണയം, ശുദ്ധിതത്ത്വം, ശുദ്ധിമയൂഖം എന്നീ ഗ്രന്ഥങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ശരീരശുദ്ധിയിൽ അല്‌പംമാത്രം വീഴ്‌ചവരുത്തിയ നളമഹാരാജാവിന് അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളുടെ കഥ ശുദ്ധിയിലും ആചാരങ്ങളിലും ഹിന്ദുക്കള്‍ എത്രമാത്രം നിഷ്‌ഠയുള്ളവരായിരുന്നു എന്നു തെളിയിക്കുന്നു.
റോമാക്കാരുടെ സമ്പന്നജീവിതത്തിന്റെ ബഹിഃസ്‌ഫുരണം അവരുടെ സ്‌നാനഗൃഹങ്ങളിലും പ്രതിഫലിച്ചിരുന്നു. ആധുനികവാസ്‌തുവിദ്യയെപ്പോലും അതിശയിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രാചീന റോമാക്കാരുടെ സ്‌നാനമന്ദിരങ്ങളുടെ ഘടനയും സംരചനയും. വിപുലമായ സജ്ജീകരണങ്ങള്‍ അവയിലൊക്കെയും ദൃശ്യമാണ്. കുളിക്കുന്നവർക്ക് വസ്‌ത്രങ്ങള്‍ അഴിച്ചുവയ്‌ക്കാനുള്ള മുറികള്‍ പ്രത്യേകമായുണ്ടായിരുന്നു. വസ്‌ത്രങ്ങള്‍ മാറ്റിയശേഷം കുളിക്കാരന്‍ എണ്ണ തേക്കുന്നതിനായുള്ള മുറിയിൽ പ്രവേശിക്കും. അവിടെ ദേഹമാസകലം എണ്ണതേച്ചു പിടിപ്പിച്ച ശേഷം വ്യായാമം ചെയ്യുന്നതിനായി പ്രത്യേകം സംവിധാനം ചെയ്‌തിട്ടുള്ള ഭാഗത്തേക്കു പോവുകയായി. വ്യായാമം പൂർത്തിയാക്കിയശേഷം "കാൽഡാറിയം' എന്ന ഉഷ്‌ണഗൃഹത്തിൽ പ്രവേശിക്കുന്നു. അവിടെ ശരീരം ചൂടാക്കിയശേഷം ആവി ഏല്‌ക്കാനായി "സുഡാറ്റോറിയം' അല്ലെങ്കിൽ "ലാക്കോനിക്കം' എന്ന മുറിയിലേക്കു പ്രവേശിക്കുന്നു. ഇവിടെവച്ച് ലോഹനിർമിതമായ ഉരക്കുച്ചു (ബ്രഷ്)കൊണ്ട് എണ്ണയും അഴുക്കും തേയ്‌ച്ചുകളഞ്ഞ് ശരീരം വെടിപ്പാക്കുന്നു. തുടർന്ന് അയാള്‍ ചെറുചൂടിൽ മുങ്ങിനില്‌ക്കുന്ന മുറിയിലും (ടെപിഡാറിയം) തണുപ്പുമുറിയിലും (ഫ്രിജിഡാറിയം) കഴിഞ്ഞശേഷം തൊട്ടടുത്തുള്ള നീന്തൽക്കുളത്തിൽ നീന്തിക്കുളിച്ച് സ്‌നാനം പൂർത്തിയാക്കുന്നു. വൈവിധ്യപൂർണമായ ഇത്തരം സ്‌നാനത്തിനുവേണ്ടി സമ്പന്നഗൃഹങ്ങളിലും സംവിധാനങ്ങളുണ്ടായിരുന്നു. കൊട്ടാരങ്ങളിൽ കുളിയുടെ ഓരോ ഘട്ടവും അതിവിപുലമായി സംവിധാനം ചെയ്യപ്പെട്ടിരുന്നു. സ്‌നാനഗൃഹങ്ങളിലെ അവശ്യഘടകങ്ങള്‍ ഇവയായിരുന്നു: തണുത്ത വെള്ളവും ചൂടുള്ളവെള്ളവും കിട്ടാനുള്ള സംവിധാനം, മുറി ചൂടാക്കാനുള്ള സജ്ജീകരണം, ചൂടുവെള്ളവും തണുത്തവെള്ളവും ശേഖരിച്ചുവച്ച കുളിത്തൊട്ടികള്‍.
പോംപിയിലുള്ള വില്ലാഡിയോ മെഡ്‌ലെ കുളിമുറികള്‍, സ്റ്റാബിയന്‍ സ്‌നാനഗൃഹങ്ങള്‍ എന്നിവയും പ്രാധാന്യമുള്ളവയാണ്. ഇവയിലൊക്കെ സ്‌ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേകം സ്‌നാനസൗകര്യങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. റോമിലെ പുരാതനസ്‌നാനഗൃഹങ്ങളോടനുബന്ധിച്ച് സാമൂഹികസമ്മേളനങ്ങള്‍ക്കുവേണ്ടിയുള്ള സൗകര്യങ്ങളും സജ്ജമാക്കിയിരുന്നു. ഉദ്യാനങ്ങള്‍, സ്റ്റേഡിയം, കവിതാപാരായണത്തിനും പ്രസംഗത്തിനും പറ്റിയ മണ്ഡപങ്ങള്‍ എന്നിവയും സ്‌നാനഗൃഹങ്ങള്‍ക്കൊപ്പം നിർമിച്ചുവന്നു. ടൈറ്റസ് (എ.ഡി.81), ഡൊമിഷ്യന്‍ (എ.ഡി.95), ട്രാജന്‍ (എ.ഡി.100), കറാകലാ (എ.ഡി.217), ഡിയോക്‌ളിഷ്യന്‍ (എ.ഡി.305) എന്നിവിടങ്ങളിലെ സ്‌നാനഗൃഹങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. ഇവയ്‌ക്കെല്ലാം പൊതുവായ ഘടനയാണുള്ളത്. വിശാലമായ ഉദ്യാനങ്ങള്‍ക്കു ചുറ്റും ക്ലബ്ബുമുറികളും മധ്യഭാഗത്തോ പിന്‍ഭാഗത്തോ പ്രധാന കുളിമുറിയും ഉണ്ടായിരിക്കും. ഫ്രിജിഡാറിയം, കാൽഡാറിയം, ടെപിഡാറിയം, കളിസ്ഥലം, ചെറിയ കുളിമുറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പ്രധാന സ്‌നാനഗൃഹം. ടെപിഡാറിയം സമ്മേളനമുറിയായാണ് ഉപയോഗിച്ചിരുന്നത്. കറാകലായിലെ സ്‌നാനഹൃഹങ്ങളിൽ തുറസ്സായ നീന്തൽക്കുളങ്ങളുമുണ്ടായിരുന്നു. അടിമകള്‍ക്കും മറ്റുജോലിക്കാർക്കും കാൽഡാറിയത്തിലേക്ക് വരാനും പോകാനുമായി ഭൂഗർഭ വഴിത്താരകളും നിർമിച്ചിരുന്നു. ഡിയോക്ലീഷ്യന്‍ സ്‌നാനഗൃഹത്തിന്റെ അവശിഷ്‌ടമായ വിശാലമായ ഹാള്‍മുറി അല്‌പം ചില മാറ്റങ്ങളോടെ സെന്റ് മറിയ ഡേഗ്‌ളി ആഞ്‌ജലി പള്ളിയാക്കിയത് വിശ്രുത കലാകാരനായ മൈക്കൽ ആഞ്‌ജലോ ആണ്. ഇതിൽനിന്ന് അന്നത്തെ സ്‌നാനഗൃഹങ്ങളുടെ ആകർഷകതയും വലുപ്പവും ഊഹിക്കാന്‍ കഴിയും. റോമന്‍ സ്‌നാനഗൃഹങ്ങളിൽനിന്ന് ലഭിച്ചിട്ടുള്ള ലൈക്കൂണ്‍ പോലെയുള്ള നിരവധി ശില്‌പങ്ങളിൽ നിന്ന് സ്‌നാനഗൃഹങ്ങള്‍ അക്കാലത്ത് എത്രകണ്ട് മോടിപിടിപ്പിച്ചിരുന്നു എന്ന് മനസ്സിലാക്കാം. അവയുടെ തറ മുഴുവന്‍ മാർബിള്‍ പാകി ഭംഗിപ്പെടുത്തിയിരുന്നു. വാതായനങ്ങളുടെ മുകളിലും അരികുകളിലും സ്റ്റക്കോറിലീഫ് പണികള്‍കൊണ്ട് അലങ്കരിക്കുകയും ജനാലമറകള്‍ക്കും കതകുകള്‍ക്കും സ്വർണം പൂശിയ പിച്ചളകൊണ്ട് അലങ്കാരപ്പണികള്‍ നടത്തുകയും ചെയ്‌തിരുന്നു. സ്‌ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേക സ്‌നാനസൗകര്യങ്ങള്‍ ഉണ്ടായിരുന്നു; എന്നാൽ തീ കായുന്നതിന് ഇരുകൂട്ടർക്കും ഒത്തുകൂടാമായിരുന്നു. സഹസ്‌നാനസമ്പ്രദായങ്ങളെക്കുറിച്ച് ആദ്യം രേഖപ്പെടുത്തിയിട്ടുള്ളത് പ്ലിനിയുടെ നാച്ചുറൽ ഹിസ്റ്ററിയിലാണ്. വ്യഭിചാരകേന്ദ്രങ്ങളിലാണ് ഈ രീതി സാധാരണമായിരുന്നത്. മാന്യരായ പൊതുജനങ്ങള്‍ സഹസ്‌നാനത്തെ അവജ്ഞയോടെ വീക്ഷിച്ചുവന്നു.
മധ്യകാലഘട്ടമായപ്പോഴേക്കും ഇത്തരം വിസ്‌തരിച്ചുള്ള സ്‌നാനസമ്പ്രദായം റോമന്‍ സമ്പന്നതയുടെ ഒരു ദുരാചാരമായി കണക്കാക്കപ്പെടാന്‍ തുടങ്ങി. ശുചിത്വവും ആരോഗ്യവും മാത്രമാണ് കുളിയുടെ ലക്ഷ്യമെന്നും അതിനിത്രയേറെ സജ്ജീകരണങ്ങള്‍ ആവശ്യമില്ലെന്നും പുരോഹിതന്മാർ അഭിപ്രായപ്പെട്ടുതുടങ്ങി. മാത്രമല്ല, റോമിലെ വലിയ അക്വിഡക്‌റ്റുകള്‍ തകർന്നതോടെ സ്‌നാനഗൃഹങ്ങള്‍ അടച്ചിടേണ്ടിവരികയും ചെയ്‌തു. 12-ാം ശതകത്തിൽ റോമിൽ പൊതുസ്‌നാനഘട്ടങ്ങള്‍ സാധാരണമായിരുന്നു. 14-15 ശതകം ആയപ്പോഴേക്കും അവ കുപ്രസിദ്ധങ്ങളായിത്തീർന്നു. ഗോഥിക് ചിത്രകംബളങ്ങളിലും ദാരുശില്‌പങ്ങളിലും അക്കാലത്തെ സ്‌നാനസമ്പ്രദായങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. അവയിലൊക്കെയും സഹസ്‌നാനരംഗങ്ങളാണുള്ളത്. ഈ രീതിയിൽ അന്തർഭവിച്ച ജുഗുപ്‌സ പ്രതിഫലിപ്പിക്കാനായി വ്യഭിചാരകേന്ദ്രങ്ങളെ "കുളി' എന്നർഥമുള്ള "ബാന്‍ഗോ' എന്ന ഇറ്റാലിയന്‍ പദം ഉപയോഗിച്ച് പരാമർശിച്ചുവന്നു. സ്‌ത്രീപുരുഷന്മാർക്ക് സ്വച്ഛന്ദമായി സമ്മേളിക്കാനുള്ള അവസരം കൊടുത്ത ഈ സ്‌നാനഗൃഹങ്ങള്‍ കുപ്രസിദ്ധങ്ങളായതോടെ അവയെ നിയന്ത്രിക്കേണ്ട ചുമതലയും ചക്രവർത്തിക്കു വന്നുകൂടി. സ്‌ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേകം കുളിക്കടവുകള്‍ നിർദേശിച്ചതുകൂടാതെ മധ്യാഹ്നത്തിനു മുമ്പ് പൊതുസ്‌നാനഘട്ടം ഉപയോഗിക്കുന്നതിനെ നിരോധിക്കുകയും ചെയ്‌തു. ദമ്പതിമാർ ഒരുമിച്ചു കുളിക്കുന്നതിനുമാത്രം ഈ നിയമം ബാധകമാക്കിയില്ല.
ക്രിസ്‌തുമതം പ്രാബല്യത്തിലിരുന്ന റോം, ഗ്രീസ് എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ കുളിയെ സംബന്ധിച്ച് പള്ളികളിൽനിന്നുള്ള നിർദേശങ്ങള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരായിരുന്നു. മതഭ്രഷ്‌ടന്മാരോടും ജൂതന്മാരോടും ഒപ്പം ക്രിസ്‌ത്യാനികള്‍ കുളിക്കുന്നതിനെ പുരോഹിതന്മാർ വിലക്കുകയുണ്ടായി. യഹൂദരുടെ നിയമസംഹിതയിൽ ശുചിത്വത്തിന് കുളി അനുപേക്ഷണീയമാണെന്ന് നിർദേശിച്ചിട്ടുണ്ട്. ആദ്യകാലത്തു തന്നെ ഇസ്‌ലാം മതകർമങ്ങളിൽ കുളിക്കു പ്രാധാന്യം നല്‌കിയിരുന്നു. മധ്യശതകങ്ങളിൽ സ്‌പെയിന്‍ ഭരിച്ചിരുന്ന മൂർ വംശക്കാർ കുളിയിലും ശുചിത്വത്തിലും റോമന്‍-ഗ്രീക് ജനതകളേക്കാള്‍ കൂടുതൽ ശ്രദ്ധിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. പൊതുസ്‌നാനഘട്ടങ്ങള്‍ കൂടാതെ ഭവനങ്ങളിലും പ്രത്യേക കുളിമുറികള്‍ സജ്ജമാക്കുന്നതിൽ അവർ ശ്രദ്ധിച്ചിരുന്നു. ക്രിസ്‌ത്യാനികള്‍ വീണ്ടും സ്‌പെയിന്‍ കൈയടക്കിയപ്പോള്‍ മൂർവർഗക്കാരുടെ സ്‌നാനഘട്ടങ്ങളെല്ലാം ഇടിച്ചുനിരത്തുകയും അവർ കുളിക്കാനേ പാടില്ല എന്ന നിയമം കൊണ്ടുവരികയും ചെയ്‌തു. കുളിയും ശുചിത്വവും നിഷ്‌ഠയായി പാലിച്ചിരുന്നതിനാൽ യൂറോപ്പിൽ പരക്കെയുണ്ടായിരുന്ന കുഷ്‌ഠരോഗം മുഹമ്മദീയരെ ബാധിച്ചിരുന്നില്ല. റഷ്യക്കാർക്കും കുളി പണ്ടുമുതല്‌ക്കേ പ്രധാനമായിരുന്നു. ആവികൊണ്ടശേഷം തണുത്ത ജലത്തിൽ മുങ്ങിക്കുളിക്കാനാണ് ഇവർ ഇഷ്‌ടപ്പെട്ടിരുന്നത്. ഫിന്‍ലന്‍ഡിൽ പ്രചാരത്തിലുള്ള "സവോണ' അഥവാ ആവിയിൽക്കുളി എന്ന സമ്പ്രദായം ലോകപ്രശസ്‌തി ആർജിച്ചതാണ്. ചുട്ടുപഴുത്ത കല്ലുകളിൽ ജലംപതിപ്പിച്ച് അതിൽനിന്നുപൊങ്ങുന്ന നീരാവിയിൽ ശരീരം വിയർപ്പിച്ചശേഷം ജലാശയത്തിൽ മുങ്ങുകയോ മഞ്ഞിൽക്കിടന്ന് ഉരുളുകയോ ചെയ്യുക എന്നതാണ് സവോണയുടെ രീതി. രക്തസഞ്ചാരം വർധിപ്പിക്കാനായി പൂവരശിന്റെ ചെറിയ കൊമ്പുകള്‍കൊണ്ട് സ്‌ത്രീപുരുഷന്മാർ അന്യോന്യം ശരീരത്തിൽ ചെറുതായി അടിക്കുന്ന പതിവും പഴയകാലത്തെ സവോണ സ്‌നാനഗൃഹങ്ങളിൽ ഉണ്ടായിരുന്നു.
ജപ്പാനിലും ചൈനയിലും കുളി ഒരു ദൈനംദിന നിഷ്‌ഠയായിത്തന്നെ തുടർന്നിരുന്നുവെങ്കിലും ജപ്പാനിലാണ് കുളിക്ക് വിപുലമായ സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തിയിരുന്നത്. ഇവിടെ പൊതുസ്ഥലങ്ങളിലും ഗൃഹങ്ങളിലും കുളിക്കാനായി ചൂടുവെള്ളം നിറച്ച വലിയ തൊട്ടികള്‍ സൗകര്യപ്പെടുത്തിയതിനു പുറമേ ഔഷധജലതടാകങ്ങളുടെ അടുത്തായി ധാരാളം സ്‌നാനഗൃഹങ്ങള്‍ നിർമിക്കുകയും ചെയ്‌തുവന്നു. "ഷികോകു' ദ്വീപിലെ മത്സുയാമായ്‌ക്കടുത്തുള്ള കുളിമുറികള്‍ ഇതിനുദാഹരണമാണ്. പൊതുസ്‌നാനത്തിനായി വലിയ കുളങ്ങള്‍ക്കും ജലാശയത്തിനും ചുറ്റുമായി പടവുകള്‍ നിർമിച്ചുവന്നു. ഇതോടൊപ്പം വസ്‌ത്രം ധരിക്കുന്നതിനായി ചെറിയ മുറികളും സംവിധാനം ചെയ്‌തുവന്നു. വലിയ സ്‌നാനഗൃഹങ്ങളിൽ ചായസത്‌ക്കാരത്തിനും വിനോദത്തിനും ഉള്ള ഏർപ്പാടുകളും ഉണ്ട്. ശരീരം മുഴുവന്‍ എണ്ണ തേച്ചുതിരുമ്മിക്കുന്ന രീതിയും ജപ്പാനിൽ സർവസാധാരണമാണ്.
പൗരസ്‌ത്യരാജ്യക്കാർ, പ്രത്യേകിച്ച് ഭാരതീയർ സ്‌നാനത്തോടു കാണിച്ചിരുന്ന മമത പാശ്ചാത്യരാജ്യങ്ങളിൽ ഉണ്ടായിരുന്നില്ല. വ്യാവസായിക വിപ്ലവത്തെ തുടർന്നാണ് പാശ്ചാത്യരാജ്യങ്ങളിൽ ശുചിത്വബോധം കൂടുതലായുണ്ടായത്. ഇതേത്തുടർന്ന് പൊതുജനങ്ങള്‍ക്കായി ധാരാളം കുളിമുറികള്‍ നിർമിക്കപ്പെട്ടു. കായികാഭ്യാസങ്ങളോട് ജനങ്ങള്‍ താത്‌പര്യം കാണിച്ചതോടെ ഷവർബാത്തും നീന്തൽക്കുളങ്ങളും സാധാരണയായി. ഡ്രസ്‌ഡനിലെ ഗ്വെന്റ്‌സ് ബാത്ത് ഹാനോവറിലെ മുന്‍സിപ്പൽ നീന്തൽക്കുളം, കാള്‍മ്യുള്ളെറിലെ പൊതുസ്‌നാനഘട്ടം എന്നിവ അതിമനോഹരമായും ശാസ്‌ത്രീയമായും സംവിധാനം ചെയ്യപ്പെട്ടവയാണ്. ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള കുളി മിക്കരാജ്യങ്ങളിലും ഇന്ന് പ്രചാരത്തിലുണ്ട്. ജർമനിയിലെ ബാദന്‍-ബാദെന്‍, ചെക്കോസ്ലോവാക്യയിലെ കാർലോവിവാറി, ഫ്രാന്‍സിലെ എയ്‌ലെബെയ്‌ന്‍, ഇംഗ്ലണ്ടിലെ ബാത്ത് ആന്‍ഡ് ഹാരോ ഗേറ്റ്, യു.എസ്സിലെ ഹോട്ട് സ്‌പ്രിങ്‌സ് എന്നിവ പ്രസിദ്ധങ്ങളാണ്. അതിപുരാതനകാലം മുതൽ കേരളീയർ കുളിക്കു നല്‌കി വന്നിട്ടുള്ള പ്രാധാന്യം മറ്റൊരു ജനതയും നല്‌കിയിരുന്നതായി കാണുന്നില്ല. പ്രഭാതത്തിലും സായാഹ്നത്തിലും കുളിക്കുക എന്നത് കേരളീയർ ഒരു നിയമംപോലെ ആചരിച്ചുവരുന്നു.
വടക്കന്‍ പാട്ടുകളിൽനിന്ന് കേരളത്തിലെ അക്കാലത്തെ സാമൂഹ്യജീവിതത്തിൽ സ്‌നാനത്തിനു കല്‌പിച്ചിരുന്ന പ്രാധാന്യം മനസ്സിലാക്കാം. തറവാടുകളിലെ ദിനചര്യയിൽ കുളിക്ക് അതിപ്രധാനമായ സ്ഥാനമാണ് ഉണ്ടായിരുന്നത്.
ചുറ്റും കല്‌പടവുകളുള്ള വലിയ കുളങ്ങളോ അമ്പലങ്ങളോടനുബന്ധിച്ചുള്ള സ്‌നാനഘട്ടങ്ങളോ ആണ് പൊതുസ്‌നാനത്തിനായി കേരളത്തിൽ ഉപയോഗിച്ചുവരുന്നത്. നഗരങ്ങളിൽ പൊതുസ്‌നാനത്തിനായി കുളിമുറികള്‍ നിർമിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും കേരളത്തിലെ ഗ്രാമങ്ങളിൽ ഗൃഹത്തോടനുബന്ധിച്ചുള്ള കുളങ്ങളിൽ കുളിക്കുക എന്നത് സാധാരണമാണ്. എണ്ണ തേച്ചുള്ള കുളി കേരളീയർക്ക് അനുപേക്ഷണീയമാണ്. കുളിയെക്കുറിച്ചു രസകരമായ പല വസ്‌തുതകളും ചരിത്രകാരന്മാർ രേഖപ്പെടുത്തിക്കാണുന്നു. ഫ്രാന്‍സിലെ ചക്രവർത്തിയായിരുന്ന ലൂയി തകകക ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രമേ കുളിച്ചിട്ടുള്ളൂ. തന്റെ ഞരമ്പുരോഗത്തിന് കാരണം ആ കുളിയാണെന്നു തെറ്റിദ്ധരിച്ച ഇദ്ദേഹം പ്രജകളുടെ ആരോഗ്യത്തെക്കരുതി കുളി നിരോധിക്കുകയും ചെയ്‌തുവത്ര. സ്‌പെയിനിലെ രാജ്ഞിയായിരുന്ന ഇസബെല്ല ജനിച്ചപ്പോഴും വിവാഹാവസരത്തിലും മാത്രമാണ് കുളിച്ചത്. അമേരിക്കയിലെ മസാച്യുസെറ്റിൽ 1842-ൽ പോലും ആരോഗ്യപരമായ സർട്ടിഫിക്കറ്റുള്ളവർക്കുമാത്രമേ കുളിക്കുവാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഓഹിയൊ, പെന്‍സിൽവേനിയ, വർജീനിയ എന്നിവിടങ്ങളിൽ കുളിക്കു റേഷന്‍ ഏർപ്പെടുത്തിയിരുന്നു. അക്കാലത്തു കുളിമുറി അമേരിക്കയിൽ അജ്ഞാതമായിരുന്നു. 1851-ൽ അമേരിക്കന്‍ പ്രസിഡന്റ് ഔദ്യോഗികവസതിയിൽ കുളിമുറി പണിയിച്ചപ്പോള്‍ അതൊരു ധൂർത്താണെന്നു പറഞ്ഞു ബഹളം കൂട്ടുകയുണ്ടായി. കഴുതപ്പാലിലും ഒലിവെണ്ണയിലും 70 പ്രാവശ്യം കുളിച്ചാൽ ആരോഗ്യവും സൗന്ദര്യവും വർധിക്കുമെന്ന പൈതഗോറസ്സിന്റെ ഉപദേശത്തെ നീറൊ ചക്രവർത്തിയുടെ രാജ്ഞി പാച്ചിയ അക്ഷരംപ്രതി അനുസരിച്ചിരുന്നുപോൽ. ഈജിപ്‌തിലെ ക്ലിയോപാട്ര സ്റ്റ്രാബറിപ്പഴച്ചാറും ഒലിവെണ്ണയും സുഗന്ധതൈലവും കലർത്തിയ വെള്ളത്തിലാണ് കുളിച്ചിരുന്നത്. യൂറോപ്പിൽ കൗണ്ടസ്സ് ബാന്‍തോറി ചോരയിൽ കുളിച്ചു തന്റെ സൗന്ദര്യം പരിരക്ഷിച്ചിരുന്നു. അറേബ്യയിലെയും തുർക്കിയിലെയും ജനങ്ങള്‍ ജലദൗർലഭ്യം നിമിത്തം പൊടിമണൽകൊണ്ടാണ് ദേഹശുദ്ധി വരുത്തിയിരുന്നത്. ഭാരതത്തിലെ രാജ്ഞിമാർ പാലിൽ മുങ്ങിക്കുളിച്ചിരുന്നു. മഞ്ഞുമൂടിയ തടാകങ്ങളിലെടുത്തുചാടി കുളിച്ചു രസിക്കുന്നതിൽ തത്‌പരനായിരുന്നുവത്ര ബാബർ ചക്രവർത്തി. ആയുർവേദവിധി അനുസരിച്ചും പ്രകൃതിചികിത്സയുടെ ഭാഗമായും വിവിധതരത്തിലുള്ള ലായനികളും ഔഷധങ്ങളും ഉപയോഗിച്ചുള്ള കുളി ഇന്ത്യയിൽ പൊതുവേ പ്രചാരത്തിലുണ്ട്. മണ്ണ്, റേഡിയോ ആക്‌റ്റീവതയുള്ള ചെളി, ഔഷധ വേരുകളുടെ രസം, അമോണിയ എന്നിവ ചികിത്സയുടെ ഭാഗമായി കുളിക്കുപയോഗിച്ചുവരുന്നു.