This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാട്ടുചന്തകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

03:45, 5 ഫെബ്രുവരി 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

നാട്ടുചന്തകള്‍

വിഭവങ്ങളുടെ കൈമാറ്റത്തിനും സംസ്കാര വിനിമയത്തിനും വിവിധ കൂട്ടായ്മകളുടെ നൈപുണ്യവിതരണത്തിനുമുള്ള സവിശേഷ ഇടം. വണിയംകുളംചന്ത, കോട്ടപ്പുറംചന്ത, ചങ്ങനാശ്ശേരിച്ചന്ത, പെരിമ്പിലാവ്ചന്ത, കുഴല്‍മന്ദംചന്ത, ആനയുംമൂട് ചന്ത, അന്തിച്ചന്ത, ആഴ്ചച്ചന്ത, ഓണച്ചന്ത, വിഷുച്ചന്ത, കാലിച്ചന്ത, കായച്ചന്ത, വഴിച്ചന്ത എന്നിങ്ങനെ സ്ഥലം, സന്ദര്‍ഭം, കൈമാറ്റം ചെയ്യപ്പെടുന്ന ഉത്പന്നം എന്നിവയുടെ പേരുകളില്‍ അറിയപ്പെട്ടിരുന്ന വ്യത്യസ്തമായ നാട്ടുചന്തകള്‍ നിലനിന്നുപോരുന്നു.

നാട്ടുചന്തകളിലെത്തുക പ്രാദേശികമായ വിഭവങ്ങളാണ്. അവയില്‍ ഭൂരിഭാഗവും മനുഷ്യന്റെ ഭക്ഷ്യസംസ്കാരവുമായി ബന്ധപ്പെട്ട കാര്‍ഷിക വിഭവങ്ങളാണ്. ഇടനിലക്കാരില്ലാതെ തന്നെ ഏറ്റവും പുതുതായ വിഭവങ്ങള്‍ തലച്ചുമടായും കാളവണ്ടികളിലും കൈവണ്ടികളിലും നേരത്തേതന്നെ എത്തിച്ച് ആളുകള്‍ക്ക് കൊടുത്തിരുന്ന പതിവാണ് നിലനിന്നുപോന്നിരുന്നത്. നദീതീരങ്ങളില്‍ തോണികളിലായിരുന്നു സാധനങ്ങള്‍ എത്തിച്ചിരുന്നത്.

ചരക്കുകളുടെ മൂല്യം ഉത്പാദകര്‍ തന്നെ നിര്‍ണയിക്കുന്ന വിപണനരീതിയാണ് നാട്ടു ചന്തയ്ക്കുള്ളത്. ജാതി-മത ചിന്തകള്‍ക്കതീതമായി കൂട്ടായ്മയുടെ വേദിയാണ് ചന്തയിടം.

കേരളത്തിലെ കൈമാറ്റ കേന്ദ്രങ്ങളായ ചന്തകള്‍ക്കും അങ്ങാടികള്‍ക്കും പഴന്തമിഴ് പാട്ടുകളോളം പഴക്കമുണ്ട്. പഴതമിഴ് പാട്ടുകളില്‍ കാണുന്ന അങ്ങാടികള്‍ പലതും അന്തിച്ചന്തകളോ, നാളങ്ങാടികളോ ആയിരുന്നു. സ്ഥിരമായ ചന്തകളായിരുന്നില്ല. ചന്തയില്‍ ചരക്കുകളുടെ വ്യത്യസ്തത കാണിക്കാന്‍ പലതരത്തിലുള്ള കൊടികള്‍ ഉപയോഗിച്ചിരുന്നു. ഇവ ചന്തകളുടെ അനിയതത്വത്തെ സൂചിപ്പിക്കുന്നു. സംഘടിതമായ ചരക്കുല്‍പ്പാദനവും സ്വതന്ത്രങ്ങളായ വിനിമയസ്ഥാനങ്ങളും വ്യാപകമായി രൂപപ്പെട്ടിരുന്നില്ല. 9-ാം നൂറ്റാണ്ടുമുതല്‍ തന്നെ ഒറ്റയൊറ്റ അങ്ങാടികള്‍ വരുന്നുണ്ട് എങ്കിലും 13, 14 നൂറ്റാണ്ടുകളില്‍ മാത്രമേ പരക്കെ അങ്ങാടികള്‍ വന്നു തുടങ്ങുന്നുള്ളൂ.

പല ഗ്രാമങ്ങള്‍ ചേര്‍ന്ന ഉത്പാദന കൂട്ടായ്മകളില്‍നിന്നും വരുന്ന മിച്ചോത്പന്നങ്ങള്‍ (അവ വളരെ കുറവായിരുന്നു) നിത്യാവശ്യങ്ങള്‍ക്കായി കൈമാറ്റം ചെയ്യേണ്ടിവന്നു. ചില പ്രദേശങ്ങളില്‍ ചില പ്രത്യേക വസ്തുക്കള്‍ മാത്രം ഉത്പാദിപ്പിച്ചിരുന്നതുകൊണ്ട് നിത്യാവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ മറ്റുപ്രദേശങ്ങളില്‍നിന്ന് ലഭിക്കേണ്ടതായ അവസ്ഥയും ഉണ്ടായി. (തീര പ്രദേശവാസികള്‍ക്ക് അരി, ശര്‍ക്കര, മലക്കറികള്‍ തുടങ്ങിയവ ഉള്‍നാട്ടുക്കാര്‍ക്ക് ഉപ്പ് മത്സ്യം തുടങ്ങിയവ) ഇത്തരം പ്രാദേശിക ഉത്പന്ന കൈമാറ്റങ്ങളുടെ സ്ഥാപനരൂപമായി ആഴ്ച ചന്തകള്‍ നിലവില്‍ വന്നുവെന്ന് രാജന്‍ ഗുരുക്കളും രാഘവവാരിയരും നിരീക്ഷിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍