This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തുളസീദാസ് (1532-1623)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തുളസീദാസ് (1532-1623)
യുഗപ്രഭാവനായ ഹിന്ദികവിയും സന്ന്യാസിയും. തുളസീദാസിന്റെ ജനന-മരണ തീയതികളെ സംബന്ധിച്ചും ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ചും അഭിപ്രായഭിന്നതയുണ്ട്. ഗോസ്വാമി തുളസീദാസ് എന്ന പേരിലാണ് ഇദ്ദേഹം പ്രശസ്തനായത്. ബാബാബേനീ മാധവ ദാസ് രചിച്ച മൂലഗോസായി ചരിത് എന്ന ഗ്രന്ഥത്തില്‍ തുളസീദാസിനെക്കുറിച്ചുള്ള പല ഐതിഹ്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്.
തുളസീദാസിന്റെ പിതാവിന്റെ പേര് ആത്മാറാം ദുബേ എന്നും മാതാവിന്റെ നാമധേയം ഹുലസീ എന്നുമായിരുന്നു. ഉത്തര്‍ പ്രദേശിലെ ബാന്ദാ ജില്ലയിലെ രാജാപ്പൂര്‍ ഗ്രാമത്തിലായിരുന്നു ജനനം. ജനനസമയത്ത് ഈ കുഞ്ഞ് "ഹേറാം എന്ന് പറയുകയുണ്ടായത്രേ! "ഹേ റാം പറഞ്ഞു കൊണ്ടു ജനിച്ച ബാലന് അച്ഛന് 'റാംബോലാ' എന്നു പേരിട്ടു.
റാംബോലയെ ഒരു ഭൃത്യയാണ് വളര്‍ത്തിയത്. റാംബോലയ്ക്ക് അഞ്ച് വയസ്സായപ്പോള്‍ വളര്‍ത്തമ്മ മരിച്ചു. ബന്ധുക്കള്‍ ആത്മാറാം ദുബേയെ വിവരമറിയിച്ചെങ്കിലും ജ്യോതിഷ വിശ്വാസിയായ അച്ഛന് മകനെ തിരികെ സ്വീകരിച്ചില്ല. മകനെ പിരിഞ്ഞ ദുഃഖത്തില്‍ അമ്മ നേരത്തെ അന്തരിച്ചിരുന്നു. അങ്ങനെ റാംബോല ശരിക്കും അനാഥനായി. ബാലന് ഭിക്ഷ യാചിച്ചു കഴിയേണ്ടിവന്നു. ജനങ്ങളുടെ സ്വാര്‍ഥതയും ക്രൂരതയും ആ ബാലന് നേരിട്ടനുഭവിച്ചു. പില്ക്കാലത്ത് തുളസീദാസ് രചിച്ച വിനയ പത്രികയില്‍ ഈ ബാല്യം സ്മരിക്കുന്നുണ്ട്-
'ദ്വാര്‍ ദ്വാര്‍ ദീനതാകഹീ
കാഢീ രദ പരിപാഹൂ
ഹൈം ദയാലു ദുനീ ദസദിശാ
ദുഃഖദോഷ-ദലനഛമ
കിയോ ന സംഭാഷണ കാഹു'.
വിശിഷ്ടാദ്വൈത പ്രസ്ഥാനത്തിന്റെ സ്ഥാപകാചാര്യനായ ശ്രീരാമനുജാചാര്യരുടെ ശിഷ്യന്മാര് ഉത്തരേന്ത്യയിലെത്തി അവിടെ സഗുണ ഭക്തി മാര്‍ഗം പ്രചരിപ്പിച്ചിരുന്നു. ആ പരമ്പരയിലെ പ്രമുഖനായിരുന്ന രാമാനന്ദന്റെ ശിഷ്യപരമ്പരയില്‍പെട്ട നരഹരിദാസ് അഥവാ നരഹരി ആനന്ദായിരുന്നു തുളസീദാസിന്റെ പ്രധാന ഗുരു. രാമചരിതമാനസത്തിന്റെ ആരംഭ ഭാഗത്ത് ഈ ഗുരുവിനെ വന്ദിക്കുന്നുണ്ട്.
'കൃപാസിന്ധു നരരൂപഹരി'
നരഹരി ആനന്ദ് ബാലനെ അയോധ്യയിലേക്കു കൂട്ടികൊണ്ടു പോയി ഉപനയനം കഴിപ്പിച്ചു വിദ്യ ഉപദേശിച്ചു. 'സൂകര്ഖേത്' എന്ന പ്രസിദ്ധമായ തീര്ഥത്തില് വച്ചാണ് ആദ്യമായി ഗുരുമുഖത്തു നിന്നു രാമകഥ കേട്ടത് എന്നു കവി സ്മരിക്കുന്നു. ആറു വര്‍ഷത്തോളം തുളസീദാസ് നരഹരിദാസില്‍ നിന്നു ജ്ഞാനം നേടിയും അദ്ദേഹത്തെ ശൂശ്രൂഷിച്ചും കഴിഞ്ഞു. അവര്‍ കാശിയില്‍ എത്തിയപ്പോള്‍ ശേഷ സനാതന്‍ എന്ന മഹാപണ്ഡിതന്റെ കൃപാദൃഷ്ടി റാംബോലയില് പതിഞ്ഞു. അദ്ദേഹം നരഹരിദാസില്‍ നിന്നും തുളസിദാസിനെ ഏറ്റുവാങ്ങി. പതിനഞ്ചു വര്‍ഷത്തോളം ഈ പുതിയ ഗുരുശിഷ്യ ബന്ധം നീണ്ടു. ഇക്കാലയളവില്‍ സംസ്കൃതകാവ്യങ്ങളും ഗീതയും ഉപനിഷത്തും ഒക്കെ റാംബോല പഠിച്ചിരിക്കണം.
ഗ്രാമത്തിലേക്ക് മടക്കം. വിദ്യാഭ്യാസം കഴിഞ്ഞ റാംബോല തുളസീദാസ് എന്ന പേരു സ്വീകരിച്ചു. കാശിയില്‍ നിന്നു തന്റെ ഗ്രാമത്തിലേക്കു മടങ്ങിയ തുളസീദാസിനു കുടുംബ ബന്ധത്തില്‍പ്പെട്ട ആരെയും കാണാന്‍ കഴിഞ്ഞില്ല. എങ്കിലും ഗ്രാമവാസികളുടെ പ്രേരണകാരണം അവിടെത്തന്നെ ഒരു കുടിലുണ്ടാക്കി അതില്‍ താമസിച്ച് രാമായണ വായന പതിവാക്കി. ഭക്തിയും സംഗീതവും കലര്‍ന്ന രാമായണ വായന പലരേയും ആകര്‍ഷിച്ചു. അവരില്‍ ദീന ബന്ധു പാഠക് എന്ന ഗൃഹസ്ഥന് തന്റെ പുത്രി രത്നാവലിയ്ക്ക് തുളസീദാസിനെ വരനായി കിട്ടിയാല്‍ കൊള്ളാമെന്ന് ആഗ്രഹിച്ചു. ആ വിവാഹം നടന്നു. രത്നാവലിയോടു തുളസീദാസിനുള്ള സ്നേഹം അത്യഗാധമായിരുന്നു. ഒരു ദിവസം പോലും അവരെ വിട്ടു പിരിയാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.
ഒരിക്കല്‍ തുളസീദാസ് ഏതോ കാര്യത്തിനു പുറത്തു പോയിരുന്ന സമയത്തു രത്നാവലിയുടെ സഹോദരന് അവിടെ വന്നു സഹോദരിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. മടങ്ങിവന്ന തുളസീദാസിന് ഇതൊട്ടും സഹിച്ചില്ല. അദ്ദേഹം രാത്രിയില്‍ത്തന്നെ വളരെ കഷ്ടപ്പാടു സഹിച്ചു ഭാര്യാഗൃഹത്തിലെത്തി കതകിനു മുട്ടി. അവര്‍ ഭര്‍ത്താവിന്റെ സ്വരം തിരിച്ചറിഞ്ഞു. അന്ധമായ ഈ മോഹം ഗര്‍ഹണീയമായി അവര്‍ക്ക് അനുഭവപ്പെട്ടു. അവര്‍ ഒരു പദ്യത്തിലൂടെ ഭര്‍ത്താവിനെ ശാസിച്ചു:
'അസ്ഥി ചര്മ്മമയ ദേഹ മമ
താമേം ജൈസി പ്രീതി
ഐസീ പ്രീതി ജോ രാമ മഹം
തോ ഹോതീ ന ഭവഭയഭീതി'
(അസ്ഥിയും ചര്‍മവും മാത്രമായ ഈ ദേഹത്തോടു അങ്ങേക്കു തോന്നുന്നത്ര സ്നേഹം ശ്രീരാമനോടു തോന്നിയിരുന്നെങ്കില്‍ സംസാര ദുഃഖത്തില്‍ നിന്നുതന്നെ മുക്തി ലഭിച്ചേനേ.)
പത്നിയുടെ വാക്കുകള്‍ തുളസീദാസിന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. അദ്ദേഹം ക്ഷണനേരം കൊണ്ടു വിരക്തനായി വീടുവിട്ട് പ്രയാഗയിലെത്തി സന്ന്യാസദീക്ഷ സ്വീകരിച്ചു. തുടര്‍ന്ന് തുളസീദാസ് ഭാരതത്തിലെ പ്രസിദ്ധ തീര്ഥങ്ങളിലേക്കു യാത്ര തിരിച്ചു. മാനസസരസ്സിലും എത്തി. ആ സ്ഥലം അത്യധികം ആകര്‍ഷിച്ചതിനാല്‍ പിന്നീട് തന്റെ രാമായണത്തിനു 'രാമചരിതമാനസ്' എന്ന പേരു നല്കി. ആ യാത്രക്കിടയില്‍ അദ്ദേഹം വാല്മീകി രാമയണം മുഴുവന്‍ പകര്‍ത്തിയിരുന്നു. ചിത്രകൂടത്തില്‍ വച്ച് ഭാവസമാധി അനുഭവിച്ചെന്നും ഹനുമാന്, ലക്ഷ്മണന്, ശ്രീരാമന് എന്നിവരുടെ പ്രത്യക്ഷ ദര്‍ശനം അദ്ദേഹത്തിനു ലഭിച്ചുവെന്നും പറയപ്പെടുന്നു.
കാവ്യവൃത്തി. കാശിവാസക്കാലത്ത് തുളസീദാസ് താന്‍ രചിച്ച ദോഹകളെല്ലാം സമാഹരിച്ചു. അതിന് ദോഹാവലി എന്ന പേരു നല്കി. കുറെ കഴിഞ്ഞ് സീതാദേവിയുടെ ജന്മദിനത്തില് ബര്‍വൈരാമായണ്‍ എഴുതാന്‍ തുടങ്ങി. മിഥിലയിലായിരിക്കുമ്പോഴാണ് രാമലലാനഹഛു, പാര്വ്വതിമംഗള്, ജാനകീമംഗള്‍ എന്നിവ എഴുതിയത്. തുളസീദാസിനു ജ്യോതിഷത്തിലുള്ള അവഗാഹം സൂചിപ്പിക്കുന്ന മറ്റൊരു ലഘുകൃതിയാണ് രാമാജ്ഞാപ്രശ്ന്. വൃദ്ധാവസ്ഥയില്‍ തുളസീദാസിനു പ്ളേഗുബാധ നേരിട്ടു. തന്റെ വേദന മുഴുവന്‍ ഇഷ്ടദൈവമായ ഹനുമാനെ അറിയിക്കാനെഴുതിയ ലഘു കാവ്യമാണ് ഹനുമാന് ബാഹുക്. ഈ ഗ്രന്ഥം പിന്നീട് കവിതാവലി രാമായണത്തിന്റെ പരിശിഷ്ടമായിട്ടാണ് വന്നത്. അബ്ദുര്‍ റഹിം ഭാന്‍ ഭാനാ (കവി റഹീം) അയച്ച ബര്വൈഛന്ദസ്സില് തുളസീദാസ് ബര്വൈരാമയണ് എഴുതിയെന്നു വിശ്വസിക്കപ്പെടുന്നു. ടോഡര്‍മല്‍ എന്ന ധനികന്റെ അവകാശികള്‍ തമ്മില്‍ തര്‍ക്കം വന്നപ്പോള്‍ തുളസീദാസ് അവരുടെ അപേക്ഷ പ്രകാരം ഒരു കവിതയായി പഞ്ചായത്ത് നാമാ എഴുതിയെന്നും പറയപ്പെടുന്നു.
തുളസീദാസിന്റെ കാശീവാസദിനങ്ങള് സുഖപ്രദമായിരുന്നില്ല. അദ്ദേഹം രാമചരിതമാനസ് രചിച്ചിരുന്ന കാലത്ത് വലിയ എതിര്‍പ്പും കോലാഹലവും ആയിരുന്നു. തുളസീദാസ് ആദ്യകാലത്തു താമസിച്ച ഹനുമാന് ഫാടകിലെ ചിലര്‍ ഇദ്ദേഹത്തിനു ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. അവിടെ നിന്നു താമസം മാറ്റി. അസീഘാട്ട്, ഗോപാലമന്ദിര്, പ്രഹ്ളാദഘാട്ട്, സങ്കടമോചന്‍ എന്നീ നാല് സ്ഥലങ്ങളിലും പലപ്പോഴായി അദ്ദേഹം താമസിച്ചു. ഇവയില്‍ അസീഘാട്ടാണു കൂടുതല്‍ പ്രശസ്തമായത്. സങ്കടമോചന്ഹനുമാന്മന്ദിര് ബനാറസ് സര്വകലാശാലയ്ക്കടുത്താണു സ്ഥിതിചെയ്യുന്നത്.
തുളസീദാസ് രാമകഥ കാവ്യമായി എഴുതിയതുകൊണ്ടു മാത്രം തൃപ്തിപ്പെട്ടില്ല. സ്ഥലവാസികളുടെ സഹകരണത്തോടെ പ്രതിവര്‍ഷം ശ്രീരാമനവമി ഉത്സവ വേളയില്‍ ഒമ്പത് ദിവസങ്ങളായി ശ്രീരാമലീലാ ഉത്സവമാഘോഷിക്കാനും തുടങ്ങി. ആ ഉത്സവത്തില്‍ സങ്കടമോചന്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ലങ്കയെന്നറിയപ്പെട്ടു. രാമലീലയ്ക്കു ഹിന്ദിപ്രദേശത്തുള്ള പ്രചാരം സുവിദിതമാണ്. സാമാന്യജനങ്ങള്‍ തുളസീദാസിനെ മഹാ പുരുഷനായി ആരാധിച്ചു.
ഒരിടത്തുതന്നെ തങ്ങാതെ അടുത്ത സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നത് തുളസീദാസിന് ഇഷ്ടമായിരുന്നു. എങ്കിലും അവസാനം ശാരീരികമായ ദൌര്‍ബല്യവും രോഗവും കാരണം കാശിയില്‍ത്തന്നെ തങ്ങി. അക്കാലത്ത് അദ്ദേഹം ഒരു പുതിയ കാവ്യരൂപത്തില്‍ തന്റെ ഹൃദയം അവതരിപ്പിച്ചു. അയോദ്ധ്യാധിപനായ ശ്രീ രാമചന്ദ്രന് സമക്ഷം തനിക്കുള്ള ദുഃഖവും വേദനയുമറിയിക്കാന് അദ്ദേഹം സീതാദേവിക്കും ഹനുമാന് സ്വാമിക്കും അപേക്ഷ അയ്ക്കുകയായിരുന്നു. അവര്‍ ശുപാര്‍ശ ചെയ്താല്‍ ശ്രീരാമന് അത് സ്വീകരിക്കാതിരിക്കാന്‍ സാധിക്കുകയില്ലല്ലോ. ആ കാവ്യം തന്നെ ഹര്ജിരൂപത്തിലാണ്. അതിന് 'വിനയ പത്രികാ' എന്ന പേരു നല്കി. അക്കാലഘട്ടത്തില്‍ എഴുതിയതാണ് രാമാജ്ഞാപ്രശ്നവും വൈരാഗ്യസന്ദീപനിയും. തുളസീദാസിന്റെ കൃതികളെ മുഖ്യകൃതികള്‍, ലഘുകൃതികള്‍ എന്നു രണ്ടായി വിഭജിക്കാം. ഇവയില്‍ മുഖ്യകൃതികള്‍ രാമചരിത്മാനസ്, വിനയപത്രികാ, കവിതാവലിരാമായണ്, ഗീതാവലി, ശ്രീകൃഷ്ണഗീതാവലി, ദോഹാവലി എന്നിവയാണ്. ഉദാത്ത ജീവിതമൂല്യങ്ങളുടെ ഈ കവി രാമചരിതമാനസ് എന്ന കൃതിയിലൂടെ വിശ്വസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടി. രാമലലാനഹ്ഛൂ, ബര്‍വൈരാമായണ്‍, വൈരാഗ്യസന്ദീപനി, പാര്വതിമംഗള്, ജാനകീമംഗള്‍, രാമാജ്ഞാപ്രശ്ന എന്നിവയാണ് ഇദ്ദേഹത്തിന്റെ ലഘുകൃതികള്‍.
രാമചരിതമാനസ് (തുളസീരാമായണം). വാല്മീകി രാമായണവും ഉപനിഷദാദി ദാര്‍ശനിക ഗ്രന്ഥങ്ങളും സംസ്കൃത നാടകങ്ങളുമൊക്കെ ഹൃദിസ്ഥമാക്കിയ തുളസീദാസിന്റെ ഈ കൃതി ഉത്തര്‍പ്രദേശിലെ അവധി എന്ന പ്രാദേശികബോലിയിലാണ് എഴുതപ്പെട്ടത്. അന്നത്തെ കാലത്ത് സംസ്കൃത പണ്ഡിതന്മാര് പ്രൌഢകൃതികള് സംസ്കൃതത്തിലേ എഴുതിയിരുന്നുള്ളൂ. അതിനു വിപരീതമായി തുളസീദാസ് ബോലിയിലെഴുതിയ ഈ കാവ്യത്തിന്റെ സംക്ഷിപ്ത പരിചയം നല്കുന്ന പ്രസിദ്ധ പദ്യം ശ്രദ്ധേയമാണ്-
'നാനാ പുരാണ നിഗമാഗമ സമ്മതംയദ്-
രാമായണേ നിഗദിതം ക്വചിദന്യതോപി
സ്വാന്തഃസുഖായ തുളസീ രഘുനാഥാഗാഥാ-
ഭാഷാനിബന്ധമതി മഞ്ജുള മാതനോതി'
ഈ കാവ്യം രചിക്കാന്‍ തുളസീദാസിന്റെ കാലഘട്ടത്തിലെ സാമൂഹ്യസ്ഥിതിയും പ്രേരകമായി. വര്‍ദ്ധിച്ചുവന്ന മുസ്ളിം സ്വാധീനം ഹിന്ദുമതസ്ഥരില്‍ ബുദ്ധിമുട്ടും നിരാശയും ഉളവാക്കിയിരുന്നു. കബീര്‍ തുടങ്ങിയ കവികള്‍ നിര്‍ഗുണ സമ്പ്രദായത്തിന്റെ പേരില്‍ പ്രചരിപ്പിച്ച ആശയങ്ങള്‍ ആസ്തിക്യത്തിനു കോട്ടം തട്ടിച്ചു. അതുകാരണം സാമാന്യ ഹിന്ദുക്കളുടെ മനസ്സില്‍ ശ്രീരാമഭക്തിയും ആശാവാദവും വളര്‍ത്താന്‍ തുളസീദാസ് തന്റെ കാവ്യങ്ങള്‍ രചിക്കുകയായിരുന്നു.
സനാതന പണ്ഡിതന്മാര് മുതല്‍ ആധുനിക യുഗത്തിലെ പാശ്ചാത്യ നിരൂപകര്‍ വരെ രാമചരിതമാനസത്തെ പ്രശംസിക്കുന്നു. വിശിഷ്ടാദ്വൈതാചാര്യനായ മധുസൂദന സരസ്വതിയുടെ പദ്യം പ്രസിദ്ധമാണ്-
'ആനന്ദകാഹനേ കശ്ചിത്
ജംഗമസ്തുളസി തരുഃ
കവിതാ മഞ്ജരി ഭാതി
രാമഭ്രമര ശോഭിതാ'
ഭാഗവതം പോലുള്ള പുരാണങ്ങളില്‍ ഋഷിമാരുടെ സംഭാഷണ രൂപത്തില്‍ കഥ അവതരിപ്പിക്കുന്ന ശൈലിയിലാണു രാമചരിതമാനസത്തിലും ഇതിവൃത്തം പുരോഗമിക്കുന്നത്. ഇതില്‍ കഥ പറയുന്നത് നാലുപേരാണ്. ആദ്യം ശ്രീപരമേശ്വരന് പാര്‍വതീ ദേവിയോടു കഥ പറയുന്നു. ആ കഥ യാജ്ഞവല്ക്യന് ഭാരദ്വജനോടു പറയുന്നു. ആ കഥകള്‍ ഭുശുണ്ഡി ഗരുഡനോടു പറയുന്നു. ആ കഥ തുളസീദാസ് അനുവാചകരെ പറഞ്ഞു കേള്‍പ്പിക്കുന്നു. ഈ ക്രമത്തിനു കോട്ടം തട്ടാതെയും രസഭംഗം സംഭവിക്കാതെയും കഥ കേള്‍പ്പിക്കുന്നതില്‍ കവി വിജയിച്ചു.
വാല്മീകി രാമായണത്തിലേതു പോലെ രാമചരിതമാനസിലും ഏഴു കാണ്ഡങ്ങള്‍ ഉണ്ട്. അവസാനത്തെ ഉത്തരകാണ്ഡം ശ്രീ രാമപട്ടാഭിഷേകവും രാമമുനി സംവാദവും കൊണ്ട് സമാപിക്കുന്നു. ലവകുശകഥ തുടങ്ങിയ ഭാഗങ്ങള്‍ ഇല്ല. മുഖ്യകഥയില്‍ ചില സന്ദര്‍ഭങ്ങളില്‍ കവി സ്വന്തം മനോധര്‍മം ഉപയോഗിച്ചും മറ്റു രാമകഥാഗ്രന്ഥങ്ങളെ ആശ്രയിച്ചും കഥയ്ക്കു ചാരുത വര്‍ദ്ധിപ്പിച്ചു. ഭക്തിയും ദാര്‍ശനികതയും ആദ്യന്തം ഉണ്ടെങ്കിലും മനുഷ്യകഥാനുഗായിയായ കാവ്യം എന്ന നിലയിലും ഇത് ഹൃദയഹാരിയാണ്. ഇതില്‍ ഓരോ കാണ്ഡത്തിന്റെയും ആരംഭത്തില്‍ ചില ലളിതമായ സംസ്കൃത പദ്യങ്ങള്‍ കാണാം. അതു കഴിഞ്ഞ് ഏതാനും ചൌപായിയും പിന്നീട് ഒരു ദോഹയും വരും. ഇടയ്ക്കിടക്കു മറ്റു വൃത്തങ്ങളിലുള്ള പദ്യങ്ങളും ഉണ്ട്. അക്ളിഷ്ടമായ അലങ്കാര കല്പനയും ഇതിന്റെ പ്രത്യേകതയാണ്.
ഉത്തരേന്ത്യയിലെ മുതിര്‍ന്ന തലമുറയിലെ മിക്ക സ്ത്രീ പുരുഷന്മാരും തുളസീ രാമായണം പാരായണം ചെയ്യുന്നു. ഇതിലെ പല സൂക്തികളും സാമൂഹ്യ നിയമമായി കണക്കാക്കുന്നു. ഇന്ത്യയില്‍ നിന്നു വിദേശത്തു പോയി താമസിക്കുന്ന തലമുറകള്‍ ഈ ഗ്രന്ഥത്തെയാണ് തങ്ങളുടെ സാംസ്കാരിക പ്രതീകമായി കരുതി വരുന്നത്. തുളസീദാസിന്റെ ആചാര്യത്വവും കവിത്വവും എല്ലാവരും അംഗീകരിക്കുന്നതു തന്നെയാണ്.
വിനയപത്രിക. കാവ്യഗുണവും സംഗീതാത്മകതയും നിറഞ്ഞ വിനയപത്രിക വ്രജ ഭാഷയിലാണ് രചിക്കപ്പെട്ടത്. ഉത്തരേന്ത്യയിലെ ഭജന മണ്ഡലികളും കീര്‍ത്തനകാരന്മാരും ഇതിലെ പദങ്ങള്‍ വിവിധ രാഗങ്ങളില്‍ ആലാപനം ചെയ്യാറുണ്ട്. ബസന്ത്, ധനാശ്രീ, ഭൈരവി, ബിലാല്‍ എന്നീ രാഗങ്ങളുടെ പ്രയോഗം സംഗീത ശാസ്ത്രത്തില്‍ തുളസീദാസിനുള്ള അവഗാഹം തെളിയിക്കുന്നു.
കവിതാവലി രാമായണ് (കവിത്ത രാമായണ്). രാമകഥയുടെയും കാണ്ഡങ്ങളുടെയും കാര്യത്തില്‍ കവിതാവലി രാമചരിതമാനസിനെ പിന്തുടരുന്നു. രസകരമായ കഥാസന്ദര്‍ഭങ്ങളും അനുപ്രാസാദ്യലങ്കാരങ്ങളും ഹൃദയഹാരിയായ കവിതയും ഇതിന്റെ പ്രത്യേകതകളാണ്. ഇതിലെ ഭാഷ വ്രജഭാഷയാണ്. കവിതാവലിയുടെ ബാലകാണ്ഡത്തില്‍ തുളസി ദശരഥപുത്രന്മാരായ കിശോരന്മാരുടെ ശബ്ദചിത്രം ഭംഗിയായി അവതരിപ്പിക്കുന്നു.
ഗീതാവലി. ഇത് ആരംഭകാല കൃതികളില്പ്പെട്ടതാണെന്ന് പറയപ്പെടുന്നു. 1598ലാണ് ഗീതാവലി എഴുതിയതെന്ന് അനുമാനിക്കുന്നു. ഈ വ്രജഭാഷാകാവ്യത്തില് ശ്രീരാമ ജനനം മുതല്‍ അവതാരകഥ മുഴുവനും ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു. വാത്സല്യം, കരുണ, രൌദ്രം എന്നീ രസങ്ങള്‍ കാവ്യത്തില്‍ സന്ദര്‍ഭമനുസരിച്ച് സന്നിവേശിപ്പിച്ചിരിക്കുന്നു. അലങ്കാര പ്രയോഗത്തിലും ഇതു പിന്നിലല്ല.
ശ്രീകൃഷ്ണഗീതാവലി. ശ്രീകൃഷ്ണ കീര്‍ത്തനത്തില്‍ മഹാകവി സൂര്ദാസാണ് ഒന്നാമന് എന്നാണു പണ്ഡിതമതം. സൂര്‍ദാസ് രചിച്ച ശൈലിയില്‍ തന്നെയുള്ള പദങ്ങളില്‍ ശ്രീകൃഷ്ണകഥ തുളസീദാസ് വര്‍ണിച്ചിരിക്കുന്നു. അതാണു ശ്രീകൃഷ്ണഗീതാവലി. ശ്രീകൃഷ്ണന്റെ ബാല്യാവസ്ഥ മുതല്‍ ഉദ്ധവസംവാദം വരെയുള്ള ചില സംഭവങ്ങള്‍ സൂക്ഷ്മതയോടെ വ്രജഭാഷയിലുള്ള ഈ കൃതിയില്‍ വര്‍ണിച്ചിരിക്കുന്നു. ദേശപദങ്ങള്, ശൈലികള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ ഇതിലെ പദങ്ങളെ ജനരഞ്ജകമാക്കുന്നു. ഇതില്‍ 61 പദങ്ങളാണുള്ളത്. ബിലാവല്‍, ലളിത്, അസാവരി, കേദാര്‍, മലാര്‍ തുടങ്ങിയ ശാസ്ത്രീയ രാഗങ്ങളിലാണ് ഈ പദങ്ങള്‍ രചിച്ചിരിക്കുന്നത്.
ദോഹാവലി. വിവിധ വിഷയങ്ങളെപ്പറ്റി പലപ്പോഴായി രചിച്ച 573 ദോഹകളുടെ സമാഹാരമാണ് ദോഹാവലി. ഇതിലെ പല
ദോഹകളും തുളസീദാസിന്റെ മറ്റു കാവ്യങ്ങളിലും കാണാം. ഇതിലെ വിഷയങ്ങള്‍ ശ്രീരാമനാമത്തിന്റെ മഹിമ, നിര്‍ഗുണ സുഗുണോപാസനകള്, ഭക്തനും ചാതക പക്ഷിയും തമ്മിലുള്ള സാദൃശ്യം തുടങ്ങിയവയത്രേ. ജ്യോതിഷത്തില്‍ കവിക്കുള്ള പ്രാവീണ്യം തെളിയിക്കുന്ന പദ്യങ്ങളും ഉണ്ട്.
രാമലലാനഹ്ഛു. 20 പദ്യങ്ങള്‍ മാത്രമേയുള്ളൂ ഇതില്‍. ഹിന്ദി പ്രദേശത്തെ ഒരു നാടോടി ഗാനകൃതിയായി ഇത് പ്രചാരം നേടി.
പാര്വതിമംഗള്. ഇത് 1586-നോട് അടുപ്പിച്ച് എഴുതിയതായി അനുമാനിക്കപ്പെടുന്നു. ശിവപാര്‍വതിമാരുടെ വിവാഹമാണു വിഷയം. കാളിദാസന് കുമാര സംഭവത്തില്‍ പ്രതിപാദിച്ച അതേ കഥാവസ്തു. 164 പദ്യങ്ങളുള്ള ഇതിന്റെ ഭാഷ അവധിയാണ്. ഹരിഗീതിക, സോര്‍ഠ എന്നീ രണ്ട് ഛന്ദസ്സുകള്‍ ഇതില്‍ പ്രയോഗിച്ചുകാണുന്നു.
ജാനകീമംഗള്‍. ഈ ലഘുകാവ്യം പേരു സൂചിപ്പിക്കുന്നതുപോലെ സീതാവിവാഹമാണു ചര്‍ച്ച ചെയ്യുന്നത്. വിശ്വാമിത്രന് രാമലക്ഷ്മണന്മാരെ യാഗ സംരക്ഷണാര്‍ഥം കൂട്ടിക്കൊണ്ടു പോകുന്നതു മുതല്‍ കഥ ആരംഭിക്കുന്നു. ശ്രീ രാമാദികളുടെ വര്‍ണന, മിഥിലാവാസികളുടെ ആശങ്ക തുടങ്ങിയവയാണു വിസ്തരിക്കുന്നത്. അവധി ഭാഷയില്‍ ഹരിഗീതിക സോര്‍ഠ എന്നീ ഛന്ദസ്സുകളിലാണ് ഇതും രചിച്ചത്.
ബര്‍വൈരാമായണ്‍. ബര്വൈ ഛന്ദസ്സില്‍ എഴുതിയ 269 പദ്യങ്ങളാണിതില്. ഈ രാമായണവും ഏഴ് കാണ്ഡങ്ങളാക്കിയിരിക്കുന്നു. ശ്രീരാമന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ സൂചിപ്പിക്കുക മാത്രമേ ഇതില്‍ ചെയ്തിട്ടുള്ളൂ. ഇതിലെ മുപ്പതോളം പദ്യങ്ങള്‍ ശ്രീരാമനാമത്തിന്റെ മഹിമ പ്രകീര്‍ത്തിക്കുന്നു.
വൈരാഗ്യസന്ദീപനി. ദോഹാ, ചൌപായി, സോര്‍ഠ എന്നീ ഛന്ദസ്സുകളില്‍ എഴുതിയ 62 പദ്യങ്ങളാണിതില്. ആരംഭ ഭാഗത്ത് ആചാര്യ സ്വഭാവവും അവസാനഭാഗത്ത് ശാന്തിയുടെ വര്‍ണനയും കാണുന്നു. കവിയുടെ അവസാനകാലത്ത് രചിച്ച കൃതിയാണിതെന്നു വിശ്വസിക്കപ്പെടുന്നു.
ഹിന്ദിയിലെ ഭക്ത കവികളില്‍ ഏറ്റവും വിഖ്യാതനായത് തുളസീദാസാണ്. അതോടൊപ്പം സമന്വയവാദി എന്ന അര്‍ഥത്തില്‍ ലോകനായക പദവിയും ഇദ്ദേഹത്തിനു ലഭിച്ചു. മറ്റു ഭാരതീയ ഭാഷകളിലും വിദേശ ഭാഷകളിലും രാമചരിതമാനസവും മറ്റു പ്രധാന കൃതികളും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ പലരും ഭാഗികമായും മറ്റും രാമചരിതമാനസ് വിവര്‍ത്തനം ചെയ്തു. അവയില്‍ വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ വിവര്‍ത്തനമാണു ജനപ്രീതി നേടിയത്.
1623-ലെ ശ്രാവണ മാസത്തില്‍ അസീഗംഗാ തീരത്ത് തുളസീദാസ് സ്വര്‍ഗസ്ഥനായി.
(ഡോ. എന്‍.ഇ. വിശ്വനാഥ അയ്യര്‍)