This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടുംബാസൂത്രണവും കുടുംബക്ഷേമവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:15, 28 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുടുംബാസൂത്രണവും കുടുംബക്ഷേമവും

Family Planning and Welfare

കുടുംബത്തിലെ അംഗസംഖ്യ പരിമിതപ്പെടുത്തി ജനപ്പെരുപ്പം നിയന്ത്രിക്കുന്നതിനും പൊതുആരോഗ്യ പരിപാലന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി, ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും കൈവരുത്തുന്നതിനുമുള്ള കർമപരിപാടികള്‍. രാജ്യത്തെ വിഭവശേഷി വർധനവുമായി പൊരുത്തപ്പെടാതെ ജനസംഖ്യ ക്രമാതീതമായി പെരുകിയതിനാൽ ജനനനിയന്ത്രണത്തിലൂടെ ജനപ്പെരുപ്പം കുറയ്‌ക്കാനുള്ള ഒരു തീവ്രപരിപാടിയായിട്ടാണ്‌ സ്വതന്ത്രഇന്ത്യയിൽ കുടുംബാസൂത്രണ പരിപാടി ആരംഭിച്ചത്‌. പഞ്ചവത്സരപദ്ധതിയിലൂടെ ഇന്ത്യയിലെ എല്ലാമേഖലകളിലും ഗണ്യമായ വികസനപുരോഗതി കൈവരികയും പ്രതിശീർഷവരുമാനം ഉയരുകയും ചെയ്‌തെങ്കിലും വിസ്‌ഫോടനത്തിന്റെ വക്കത്തെത്തിയ ജനസംഖ്യാവർധനവ്‌ കാരണം വികസനത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാർക്ക്‌ ലഭ്യമാക്കാനും പട്ടിണിയും ദാരിദ്യ്രവും നാട്ടിൽനിന്ന്‌ ഉച്ചാടനം ചെയ്യാനും കഴിയാതെവന്നു. ഈ സാഹചര്യത്തിൽ ജനനനിയന്ത്രണം ഭരണകൂടം അടിയന്തരപരിപാടിയായി ഏറ്റെടുക്കുകയും സമഗ്രമായ ഒരു കർമപദ്ധതി നടപ്പിലാക്കുകയും ചെയ്‌തു. ""ചെറിയ കുടുംബം സന്തുഷ്‌ടകുടുംബം, കുട്ടികള്‍ ഒന്നോ രണ്ടോ മാത്രം, നാം രണ്ട്‌ നമുക്ക്‌ രണ്ട്‌ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എല്ലാ മാധ്യമങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും ആരോഗ്യവകുപ്പും പൊതുപ്രവർത്തകരും പ്രചരിപ്പിച്ച്‌ ജനങ്ങള്‍ക്കിടയിൽ വമ്പിച്ച ബോധവത്‌കരണം നടത്തി. ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങിയതോടെ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കുടുംബനാഥന്റെയും ആരോഗ്യം നിലനിർത്താനും ആഹ്ലാദകരമായ കുടുംബജീവിതവും സാമൂഹ്യജീവിതവും ഉറപ്പുവരുത്താനുമുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയും ജനനനിയന്ത്രണത്തിന്‌ മുന്‍ഗണന നല്‌കിപ്പോന്ന കുടുംബാസൂത്രണപദ്ധതി കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും ഐശ്വര്യത്തിനും ഊന്നൽനല്‌കുന്ന കുടുംബക്ഷേമപരിപാടിയായി രൂപപ്പെടുത്തുകയും ചെയ്‌തു.

ചരിത്രം. ജനനനിയന്ത്രണം നിഷിദ്ധമായിരുന്ന പ്രാകൃത ജനസമൂഹങ്ങളിൽപ്പോലും ജനനനിയന്ത്രണം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു വ്യക്തികള്‍ ബോധവാന്മാരായിരുന്നുവെന്നു ചില ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നുണ്ട്‌. ബി.സി. 1850-ലേതെന്നു കരുതപ്പെടുന്ന ചില പാപ്പിറസ്‌ രേഖകളിൽ, പ്രത്യേകിച്ച്‌ "പെട്രിപാപ്പിറസി'ൽ ഗർഭധാരണം തടയുന്നതിനുള്ള ചില വൈദ്യശാസ്‌ത്രമാർഗങ്ങളെക്കുറിച്ചു പരാമർശമുള്ളതായിക്കാണാം. ബി.സി. 1550-ലെ "എബേഴ്‌സ്‌ പാപ്പിറസി'ൽ ഗർഭധാരണം തടയുന്നതിനുള്ള വിവിധ മാർഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. മഹാഭാരതത്തിലും (സംഭവപർവം, അധ്യായം 83; 33-34), കുചിമാരന്റെ കുചിമാരതന്ത്രം, വാത്സ്യായനന്റെ കാമശാസ്‌ത്രം, കല്യാണമല്ലന്റെ അനംഗരംഗം, കൊക്കോകന്റെ രതിരഹസ്യം, കവിശേഖരന്റ പഞ്ചസായകം, ഭാവമിശ്രന്റെ ഭാവപ്രകാശം തുടങ്ങിയ പ്രാചീന കാമശാസ്‌ത്രഗ്രന്ഥങ്ങളിലും അമ്മയുടെ ജീവന്‍ രക്ഷിക്കുന്നതിനും ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി കൂടുതൽ പ്രസവങ്ങള്‍ നിരോധിക്കുന്നതിനുള്ള മാർഗങ്ങള്‍ നിർദേശിച്ചിട്ടുണ്ട്‌. ബൈബിളിലും കുടുംബാസൂത്രണത്തെപ്പറ്റി ചില പരാമർശങ്ങള്‍ കാണാം (ഉത്‌പത്തിപുസ്‌തകം 38: 8-9). എ.ഡി. 2-ാം ശതകത്തിൽ റോമിൽ പ്രവർത്തിച്ചിരുന്ന അഫേസസിലെ സൊറാനസ്‌ എന്ന ഗ്രീക്‌ സ്‌ത്രീരോഗ ചികിത്സാവിദഗ്‌ധന്‍ അന്നു നടപ്പിലിരുന്ന കുടുംബാസൂത്രണമാർഗങ്ങളെക്കുറിച്ച്‌ തന്റെ പ്രബന്ധങ്ങളിൽ വിവരിച്ചിട്ടുണ്ട്‌. ഗർഭച്ഛിദ്രത്തെക്കാള്‍ ഗർഭധാരണം തടയുകയാണ്‌ അഭികാമ്യം എന്ന്‌ ഇദ്ദേഹം യുക്തിയുക്തം വിശദമാക്കിയിരുന്നു. 17-ാം ശ.വരെ യൂറോപ്പിലും മറ്റും പ്രചാരത്തിലിരുന്ന ഗർഭനിരോധനമാർഗങ്ങള്‍ക്കാധാരം സൊറാനസ്സിന്റെ പഠനങ്ങളായിരുന്നു.

ജനപ്പെരുപ്പത്തിന്റെ വിപത്തുക്കളെക്കുറിച്ച്‌ ബോധവാനായ തോമസ്‌ റോബർട്ട്‌ മാൽത്തുസ്‌ (1766-1834) എന്ന പുരോഹിതനാണ്‌ ജനസംഖ്യാവർധനവിന്‌ എതിരായി ശബ്‌ദമുയർത്തിയ ആദ്യത്തെ സാമ്പത്തികശാസ്‌ത്രജ്ഞന്‍. 1798-ൽ പ്രസിദ്ധീകരിച്ച എസ്സേ ഓണ്‍ ദ്‌ പ്രിന്‍സിപ്പിള്‍ ഒഫ്‌ പോപ്പുലേഷന്‍ എന്ന ഗ്രന്ഥത്തിലാണ്‌ ജനപ്പെരുപ്പത്തിന്റെ വിപത്തുകളെക്കുറിച്ച്‌ ഇദ്ദേഹം പ്രവചനം നടത്തിയത്‌. ജനസംഖ്യയ്‌ക്കു ഭക്ഷ്യപദാർഥങ്ങളെക്കാള്‍ കൂടുതൽ വേഗതയിൽ വർധിക്കാനുള്ള ശേഷിയുണ്ടെന്ന്‌ ഇദ്ദേഹം പ്രസ്‌താവിച്ചു. ഭക്ഷ്യപദാർഥങ്ങള്‍ സമാന്തരശ്രണിയിൽ (Arithmetical Progression) വർധിക്കുമ്പോള്‍ ജനസംഖ്യ ജ്യാമിതീയ ശ്രണിയിൽ (Geometrical Progression) വർധിക്കുന്നു. ഈ രണ്ടു വർധനാക്രമങ്ങളും തുടരുകയാണെങ്കിൽ ജനസംഖ്യ ഭക്ഷ്യധാന്യങ്ങളെക്കാള്‍ എപ്പോഴും കൂടിയിരിക്കാതെ തരമില്ല. ജനതയ്‌ക്കാവശ്യമായ ഭക്ഷണം തികയുകയില്ലെന്ന സ്ഥിതി ഉണ്ടാകുമ്പോള്‍ മനുഷ്യന്റെ സഹജസ്വഭാവങ്ങള്‍ (കാമക്രാധലോഭാദികള്‍) പുറത്തുവരും. ആത്മസംയമന(moral restraint)ത്തിലൂടെ ജനങ്ങള്‍ സ്വമേധയാ ജനനനിയന്ത്രണത്തിനു തയ്യാറായില്ലെങ്കിൽ ക്ഷാമം, ഭൂമികുലുക്കം, മഹാമാരി, കൊടുങ്കാറ്റ്‌, വെള്ളപ്പൊക്കം മുതലായവ വഴി പ്രകൃതിതന്നെ ജനപ്പെരുപ്പം തടയുമെന്നു മാൽത്തുസ്‌ മുന്നറിയിപ്പു നല്‌കി. മാൽത്തുസിന്റെ സിദ്ധാന്തങ്ങളെ ജെറമി ബന്താം അടക്കമുള്ള ചിന്തകർ നിശിതമായി എതിർത്തു. ലണ്ടനിലെ ഒരു വ്യാപാരിയും സാമൂഹ്യപരിഷ്‌കർത്താവുമായ ഫ്രാന്‍സിസ്‌ പ്ലേസ്‌ 1822-ൽ മാൽത്തുസിന്റെ വാദഗതികളെ പിന്താങ്ങുക മാത്രമല്ല, തൊഴിലാളികളുടെ ഇടയിൽ കൃത്രിമ ഗർഭനിയന്ത്രണ മാർഗങ്ങള്‍ ഏർപ്പെടുത്തണമെന്നു വാദിക്കുകയും ചെയ്‌തു. മോറൽ ഫിസിയോളജി എന്ന ഗ്രന്ഥത്തിലൂടെ റോബർട്ട്‌ ഡേൽ ഓവനും (1831), ദ്‌ ഫ്രൂട്ട്‌സ്‌ ഒഫ്‌ ഫിലോസഫി, ഓർ ദ്‌ പ്രവറ്റ്‌ കമ്പാനിയന്‍ ഒഫ്‌ യങ്‌ മാരീഡ്‌ കപ്പിള്‍ (1832) എന്ന ഗ്രന്ഥത്തിലൂടെ ചാള്‍സ്‌ നൗള്‍ട്ടനും ജനനനിയന്ത്രണ മാർഗങ്ങളെ പിന്താങ്ങി.

19-ാം ശതകത്തിന്റെ ഉത്തരാർധത്തിൽ ഇംഗ്ലണ്ടിൽ ദൃശ്യമായ സാമ്പത്തിക പാപ്പരത്തവും ജനസംഖ്യാവർധനവും ജനനനിയന്ത്രണ പരിപാടികള്‍ക്ക്‌ ആക്കം വർധിപ്പിക്കാന്‍ സഹായകമായിരുന്നു. തൊഴിൽ പരിഷ്‌കാര നിർദേശങ്ങളുടെ ഭാഗമായി മാൽത്തുസിന്റെ ചിന്താഗതിക്കു പ്രാമുഖ്യം നല്‌കിക്കൊണ്ടുള്ള ഒരു പ്രസ്ഥാനം ഉടലെടുത്തത്‌ ഇക്കാലത്താണ്‌. 1860-കളിൽ സ്വതന്ത്ര ചിന്താപ്രസ്ഥാനത്തിന്റെ വക്താക്കളിൽ ഒരാളായ ജോർഡ്‌ ഡ്രസ്‌ഡേൽ "മാൽത്തുസിയന്‍ ലീഗ്‌' എന്ന പേരിൽ ഒരു പുതിയ പ്രസ്ഥാനത്തിനു തന്നെ രൂപം കൊടുത്തു. 1874-ൽ ഇദ്ദേഹവും ആനിബസന്റും ചേർന്ന്‌ മാൽത്തുസിയന്‍ ലീഗ്‌ ശക്തമാക്കി. വൈദ്യശാസ്‌ത്രലോകവും പള്ളിയും നിരന്തരം എതിർത്തതിനെത്തുടർന്ന്‌ മാൽത്തുസിയന്‍ ലീഗിന്‌ കാര്യമായ പുരോഗതി കൈവരുത്താന്‍ കഴിഞ്ഞില്ല. ഫ്രൂട്ട്‌സ്‌ ഒഫ്‌ ഫിലോസഫി തുടങ്ങിയ പുസ്‌തകങ്ങള്‍ അശ്ലീല സാഹിത്യഗ്രന്ഥങ്ങളായി വ്യാഖ്യാനിക്കപ്പെട്ടുവെന്നു മാത്രമല്ല, ഇതു വില്‌പന നടത്തിയതിനു ബ്രിസ്റ്റളിലെ ഒരു പ്രസാധകനെ 1876-ൽ "ഒബ്‌സീന്‍ പബ്ലിക്കേഷന്‍സ്‌ ആക്‌റ്റ്‌' 1857-ന്റെ പരിധിയിൽപ്പെടുത്തി അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. ഇതിനെത്തുടർന്ന്‌ ബ്രിട്ടണിലെ നാഷണൽ സെക്യൂരിറ്റി സൊസൈറ്റിയുടെ നേതാവായ ചാള്‍സ്‌ ബ്രാഡ്‌ലായും ആനിബസന്റും ചേർന്ന്‌ നൗള്‍ട്ടന്റെ കൃതിയുടെ പ്രചാരണം തുടർന്നു നടത്തിക്കൊണ്ട്‌ ഗവണ്‍മെന്റിന്റെ എതിർപ്പിനെ ചോദ്യം ചെയ്‌തു. ജനങ്ങളുടെ പ്രത്യേകിച്ച്‌, യുവാക്കളുടെ സദാചാരബോധത്തെ അപകടപ്പെടുത്തുന്നുവെന്ന കുറ്റം ആരോപിച്ച്‌ ഇവരുടെമേൽ നടപടികള്‍ ആരംഭിച്ചുവെങ്കിലും കോടതിവിധിയും പത്രങ്ങളുടെ പിന്തുണയും പൊതുജനാഭിപ്രായവും ഇവർക്കനുകൂലമായിരുന്നതുകൊണ്ടു മാൽത്തുസിയന്‍ ലീഗ്‌ പൂർവാധികം ശക്തമാകുകയാണുണ്ടായത്‌. തുടർന്ന്‌ ഫ്രാന്‍സ്‌, ജർമനി, ഹോളണ്ട്‌ എന്നിവിടങ്ങളിലും മാൽത്തുസിയന്‍ ലീഗ്‌ സ്ഥാപിതമായി. 1882-ൽ ഹോളണ്ടിൽ അലീറ്റാ ജേക്കബ്‌സിന്റെ നേതൃത്വത്തിൽ ലോകത്തിലെ ആദ്യത്തെ കുടുംബാസൂത്രണ ക്ലിനിക്ക്‌ ആരംഭിച്ചു. 1890-കളിൽ മറ്റു പല രാജ്യങ്ങളിലും ക്ലിനിക്കുകള്‍ തുറക്കപ്പെട്ടു.

1912-നു ശേഷമാണ്‌ യു.എസ്സിൽ ജനനനിയന്ത്രണപരിപാടികള്‍ക്കു പ്രചാരമുണ്ടായത്‌. വിദഗ്‌ധപരിശീലനം നേടിയ ഒരു നഴ്‌സായി ന്യൂയോർക്കിൽ സേവനമനുഷ്‌ഠിച്ചുവന്ന മാർഗററ്റ്‌ സാംഗർ ആണ്‌ യു.എസ്സിൽ ഈ പ്രസ്ഥാനത്തിനു നേതൃത്വം നല്‌കിയത്‌. ദ്‌ കാള്‍ എന്ന വർത്തമാനപത്രത്തിലും പിന്നീട്‌ വിമന്‍ റെബൽ എന്ന മാസികയിലും കുടുംബാസൂത്രണത്തെപ്പറ്റി ലേഖനങ്ങള്‍ എഴുതി ഇവർ യുവജനങ്ങളെ പ്രബുദ്ധരാക്കി. "ജനനനിയന്ത്രണം' (birth control) എന്ന സംജ്ഞ ആദ്യമായി പ്രയോഗത്തിൽ വരുത്തിയത്‌ സാംഗർ ആണ്‌. 1916-ൽ സാംഗറും സഹോദരിയും ചേർന്ന്‌ ബ്രൂക്ക്‌ലിനിൽ ബ്രൗണ്‍സ്‌വിൽ എന്ന സ്ഥലത്ത്‌ ഒരു കുടുംബാസൂത്രണ ക്ലിനിക്‌ ആരംഭിച്ചു. അശ്ലീല പ്രചാരണത്തിനു മുന്‍കൈയെടുത്തുവെന്ന കുറ്റം ചുമത്തി സാംഗറെ കോടതി ശിക്ഷിക്കുകയും ക്ലിനിക്‌ അടപ്പിക്കുകയും ചെയ്‌തെങ്കിലും അപ്പീൽ കോടതി സാംഗറെ വെറുതെവിട്ടുവെന്നു മാത്രമല്ല, രോഗനിവാരണത്തിനും നിയന്ത്രണത്തിനും വേണ്ടി ജനനനിയന്ത്രണമാർഗങ്ങള്‍ ഉപദേശിക്കുവാന്‍ ഡോക്‌ടർമാർക്ക്‌ അനുവാദവും നല്‌കി. 1918-ൽ മേരി ബയർ ബെന്നറ്റ്‌ യു.എസ്സിൽ ആദ്യത്തെ "ബർത്ത്‌ കണ്‍ട്രാള്‍ സൊസൈറ്റി' സ്ഥാപിച്ചു. 1937 ആയതോടെ യു.എസ്സിലെ മെഡിക്കൽ അസോസിയേഷന്‍ ജനനനിയന്ത്രണ രീതികള്‍ "പ്രിവന്റീവ്‌ മെഡിസി'ന്റെ ഒരു ഭാഗമായി അംഗീകരിക്കുകയും യു.എസ്സിലെ മിക്ക സംസ്ഥാനങ്ങളും ഇതു പൊതുവായ ആരോഗ്യസംരക്ഷണ പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തുകയും ചെയ്‌തു. 1942-ൽ സ്ഥാപിതമായ "പ്ലാന്‍ഡ്‌ പേരന്റ്‌ഹുഡ്‌ ഫെഡറേഷന്‍' പ്രവർത്തനമാരംഭിച്ചതോടെ കുടുംബാസൂത്രണ പരിപാടികള്‍ക്ക്‌ യു.എസ്സിൽ പ്രചാരമുണ്ടായി. 1963-ൽ ഈ സംഘടന ആഗോളാടിസ്ഥാനത്തിൽ ജനനനിയന്ത്രണത്തിനുവേണ്ടി ധനശേഖരണം നടത്തുന്ന "വേള്‍ഡ്‌ പോപ്പുലേഷന്‍ എമർജന്‍സി കാമ്പെയിനു'മായി ലയിച്ചതോടെ "പ്ലാന്‍ഡ്‌ പേരന്റ്‌ഹുഡ്‌ വേള്‍ഡ്‌ പോപ്പുലേഷന്‍' എന്ന പുതിയ സംഘടന ഉദയംചെയ്‌തു. ഇന്ന്‌ "പ്ലാന്‍ഡ്‌ പേരന്റ്‌ഹുഡ്‌-വേള്‍ഡ്‌ പോപ്പുലേഷന്‌' അഞ്ഞൂറിലധികം കുടുംബാസൂത്രണ കേന്ദ്രങ്ങളും നിരവധി ഉന്നതഗവേഷണസ്ഥാപനങ്ങളുമുണ്ട്‌. ഇംഗ്ലണ്ടിൽ കുടുംബാസൂത്രണ ക്ലിനിക്കിന്റെ സ്ഥാപനത്തിനു ശ്രമിച്ചതു മേരി സ്റ്റോപ്‌സ്‌ ആണ്‌. മാരീഡ്‌ ലവ്‌, വൈസ്‌ പേരന്റ്‌ഹുഡ്‌ എന്നീ ഗ്രന്ഥങ്ങളുടെ രചനയിലൂടെ ഈ രംഗത്തു പ്രശസ്‌തയായ സ്റ്റോപ്‌സ്‌ 1821-ൽ ഇംഗ്ലണ്ടിൽ സന്താനനിയന്ത്രണത്തിനു വേണ്ട ഉപദേശങ്ങള്‍ നല്‌കുന്ന ഒരു കുടുംബസംവിധാന ക്ലിനിക്‌ തുറന്നു. 1922-ൽ ഇവർ "സൊസൈറ്റി ഫോർ കണ്‍സ്‌റ്റ്രക്‌റ്റീവ്‌ ബർത്ത്‌ കണ്‍ട്രാള്‍ ആന്‍ഡ്‌ റേഷ്യൽ പ്രാഗ്രസ്‌' എന്ന സമിതിയും രൂപവത്‌കരിച്ചു. സ്റ്റോപ്‌സിന്റെ ശ്രമഫലമായി 1930-ൽ "നാഷണൽ ബർത്ത്‌ കണ്‍ട്രാള്‍ കൗണ്‍സിൽ' സ്ഥാപിതമായി. 1938-ൽ സ്റ്റോപ്‌സിന്റെ ക്ലിനിക്‌ ഒഴികെയുള്ള കുടുംബാസൂത്രണ ക്ലിനിക്കുകള്‍ ലയിച്ചാണ്‌ "ബ്രിട്ടീഷ്‌ ഫാമിലി പ്ലാനിങ്‌ അസോസിയേഷന്‍' രൂപവത്‌കൃതമായത്‌. ഈ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള ആയിരത്തോളം ക്ലിനിക്കുകള്‍ ഇപ്പോള്‍ പ്രതിവർഷം ഏഴുലക്ഷത്തിലധികം ആളുകള്‍ക്കു കുടുംബാസൂത്രണ സംബന്ധമായ ഉപദേശങ്ങളും ചികിത്സകളും നല്‌കിവരുന്നു.

1933-ൽ സ്വീഡനിൽ ആരംഭിച്ച കുടുംബാസൂത്രണ പ്രസ്ഥാനത്തെ ആ ഗവണ്‍മെന്റ്‌ പ്രാത്സാഹിപ്പിച്ചു എന്നു മാത്രമല്ല, സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം ഏർപ്പെടുത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. 1956-ൽ ഫ്രാന്‍സിൽ കുടുംബാസൂത്രണ പ്രവർത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും അതു നിയമവിധേയമല്ലാതിരുന്നതുകൊണ്ടു പ്രവർത്തനമേഖല ആദ്യകാലങ്ങളിൽ വേണ്ടത്ര വികസിച്ചില്ല. 1980-കളിൽ ആണ്‌ ഫ്രാന്‍സിൽ കുടുംബാസൂത്രണ പരിപാടികള്‍ക്കു വേണ്ടത്ര ഉത്തേജനം ലഭിച്ചത്‌. വ്യക്തികളുടെ ശാരീരികവും മാനസികവുമായ ഉന്നമനം ലാക്കാക്കി കുടുംബാസൂത്രണ നടപടികള്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രാത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്‌ കമ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളുടെ സമീപനം. 1956-ൽ ചൈനയിൽ ആരംഭിച്ച കുടുംബാസൂത്രണ പദ്ധതി വിജയകരമായി നടന്നുവരുന്നു. ഇന്ന്‌ മിക്ക രാഷ്‌ട്രങ്ങളും കുടുംബാസൂത്രണ നടപടികള്‍ ത്വരിതപ്പെടുത്തിവരുന്നുണ്ട്‌.

ഇന്ത്യ. ലോകത്തിന്റെ മൊത്തം വിസ്‌തീർണത്തിന്റെ 2.4 ശതമാനം മാത്രമുള്ള ഇന്ത്യയിൽ ലോകജനസംഖ്യയുടെ 16.7 ശതമാനം നിവസിക്കുന്നുവെന്നതിൽ നിന്നുതന്നെ ഇവിടത്തെ ജനപ്പെരുപ്പത്തിന്റെ രൂക്ഷത വ്യക്തമാകുന്നുണ്ട്‌. 1920 മുതൽ ജനസംഖ്യ കുതിച്ചുകയറുകയും വർധിച്ച രോഗപ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെയും മരണനിരക്ക്‌ ഗണ്യമായി കുറയുകയും ചെയ്‌തതിനാൽ സ്വതന്ത്ര ഇന്ത്യയ്‌ക്ക്‌ ഈ പ്രശ്‌നത്തെ യുദ്ധകാലാടിസ്ഥാനത്തിൽ നേരിടേണ്ടിവന്നു. ഇവിടത്തെ അവികസിത സമ്പദ്‌വ്യവസ്ഥയെ ഭദ്രമായ വികസനത്തിന്റെ പാതയിലേക്ക്‌ തിരിച്ചുവിടാന്‍ ജനനനിയന്ത്രണം അനിവാര്യമാണെന്ന്‌ ജനങ്ങള്‍ക്ക്‌ പരക്കെ ബോധ്യപ്പെട്ടു. അങ്ങനെ കുടുംബാസൂത്രണം കുടുംബസൗഭാഗ്യത്തിന്റെയും സാമ്പത്തിക പ്ലാനിങ്ങിന്റെയും രാജ്യപുരോഗതിയുടെയും ആണിക്കല്ലായിമാറി. ഇന്ത്യയിൽ കുടുംബാസൂത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച്‌ ആദ്യമായി ശബ്‌ദം ഉയർത്തിയത്‌ പ്യാരികിഷന്‍ വാറ്റൽ ആണ്‌. 1916-ൽ ഇദ്ദേഹം തന്റെ വാദഗതികള്‍ ഇന്ത്യയിലെ ജനസംഖ്യാപ്രശ്‌നം എന്ന ഗ്രന്ഥത്തിലൂടെ വ്യക്തമാക്കി. ഇന്ത്യയിലെ കുടുംബാസൂത്രണ പ്രസ്ഥാനത്തിന്റെ പിതാവ്‌ എന്ന സ്ഥാനത്തിനർഹനായ ആർ.ഡി. കാർവേ 1925-ൽ പൂണെയിൽ ആരംഭിച്ച കുടുംബാസൂത്രണ ക്ലിനിക്‌ ആണ്‌ ഇന്ത്യയിൽ ഇത്തരത്തിൽ ഉണ്ടായ ആദ്യത്തെ സ്ഥാപനം. കാർവേയുടെ ക്ലിനിക്കിന്റെ വിജയത്തെത്തുടർന്ന്‌ ഇന്ത്യയിലെ മഹാനഗരങ്ങളിൽ ഏതാനും ക്ലിനിക്കുകള്‍ സ്ഥാപിക്കപ്പെട്ടു. ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിൽ സ്ഥാപിതമായ ആദ്യത്തെ ക്ലിനിക്‌ 1930-ൽ മൈസൂർ ഗവണ്‍മെന്റ്‌ സ്ഥാപിച്ച കുടുംബാസൂത്രണക്ലിനിക്‌ ആണ്‌. 1932-ൽ ലഖ്‌നൗവിൽ വച്ചു നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ്‌ സമ്മേളനവും 1935-ലെ ദേശീയാസൂത്രണസമിതിയുടെ സമ്മേളനവും കുടുംബാസൂത്രണ പരിപാടികള്‍ ഇന്ത്യന്‍ ജനതയുടെ ക്ഷേമജീവിതത്തിനത്യന്താപേക്ഷിതമാണെന്നു വ്യക്തമാക്കുകയുണ്ടായി. 1935 ഡിസംബറിൽ കുടുംബാരോഗ്യം സംബന്ധിച്ചുള്ള പഠനങ്ങള്‍ക്കുവേണ്ടി ഒരു സമിതി (Society for the Study of Family Hygiene) കൗവാസ്‌ജി ജഹാംഗീറിന്റെ അധ്യക്ഷതയിൽ രൂപവത്‌കരിക്കപ്പെട്ടു. തുടർന്ന്‌ ഇന്ത്യയിലങ്ങോളമിങ്ങോളം കുടുംബാസൂത്രണ സ്ഥാപനങ്ങള്‍ സ്ഥാപിതമായി. 1949-ൽ നിലവിലുള്ള കുടുംബാസൂത്രണ സംഘടനകളുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട്‌ "ഫാമിലി പ്ലാനിങ്‌ അസോസിയേഷന്‍ ഒഫ്‌ ഇന്ത്യ' (Family Planning Association of India) സ്ഥാപിതമായി.

ഒന്നാം പഞ്ചവത്സരപദ്ധതിക്കാലത്താണ്‌ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിൽ കുടുംബാസൂത്രണ പരിപാടികള്‍ ആരംഭിച്ചത്‌. 1956 സെപ്‌. 1-ന്‌ കേന്ദ്ര കുടുംബാസൂത്രണ ബോർഡ്‌ പ്രവർത്തനമാരംഭിച്ചു. 1951 മുതൽ 61 വരെയുളള കാലത്ത്‌ കുടുംബാസൂത്രണപരിപാടികള്‍ക്കു വേണ്ടത്ര പ്രാധാന്യം കല്‌പിച്ചിരുന്നില്ല. 1961-ലെ സെന്‍സസ്‌ കഴിഞ്ഞതോടെയാണ്‌ കുടുംബാസൂത്രണ പ്രവർത്തനങ്ങള്‍ തീവ്രമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഗവണ്‍മെന്റിനു ബോധ്യമായത്‌. 1961 വരെ പ്രചാരത്തിലിരുന്ന ക്ലിനിക്കൽ സമീപനത്തോടൊപ്പം "എക്‌സ്റ്റന്‍ഷന്‍' (വിപുലീകരണ) സമീപനവും പ്രാവർത്തികമാക്കി. കുടുംബാസൂത്രണ സന്ദേശങ്ങള്‍ ജനസാമാന്യത്തിലെത്തിക്കുക, ഗർഭനിരോധന വസ്‌തുക്കള്‍ ഉദാരമായി ലഭ്യമാക്കുക എന്നീ പരിപാടികള്‍ക്ക്‌ ആക്കം വർധിപ്പിക്കുകയാണ്‌ എക്‌സ്റ്റന്‍ഷന്‍ പരിപാടിയുടെ ലക്ഷ്യം. നാലാം പഞ്ചവത്സരപദ്ധതിയിൽ കുടുംബാസൂത്രണത്തിനു മുന്‍ പദ്ധതികള്‍ നല്‌കിയിരുന്നതിനെക്കാള്‍ കൂടുതൽ പ്രാധാന്യം നല്‌കിയെന്നു മാത്രമല്ല, പദ്ധതി വിഹിതം വർധിപ്പിക്കുകയും ചെയ്‌തു. അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്താണ്‌ കുടുംബാസൂത്രണത്തിന്‌ ഏറ്റവും ഉയർന്ന മുന്‍ഗണന നല്‌കിയതും ഏറ്റവും കൂടുതൽ തുക വകകൊള്ളിച്ചതും. അഞ്ചാം പഞ്ചവത്സരപദ്ധതിഘട്ടം കുടുംബാസൂത്രണ പരിപാടികളെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരു കാലമായിരുന്നു. ഈ പദ്ധതിക്കാലത്തു കുടുംബാസൂത്രണ പരിപാടിയിൽ അവലംബിക്കാനുദ്ദേശിച്ച തന്ത്രം കുടുംബാസൂത്രണ സേവനങ്ങളെ വൈദ്യസഹായം, മാതാപിതാക്കളുടെയും ശിശുക്കളുടെയും ആരോഗ്യസംരക്ഷണം, പോഷകാഹാരവിതരണം എന്നീ സേവനങ്ങളുമായി സമന്വയിപ്പിക്കുക എന്നതായിരുന്നു. "കുടുംബാസൂത്രണം' എന്നതു മാറ്റി "കുടുംബക്ഷേമം' എന്നതായി ഗവണ്‍മെന്റിന്റെ ലക്ഷ്യം.

1976-ലെ പുതിയ ജനസംഖ്യാനയത്തിന്റെ ഫലമായി പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 18-ഉം 21-ഉം ആയി ഉയർത്തി. ആറാംപഞ്ചവത്സര പദ്ധതിയിലും കുടുംബക്ഷേമ പരിപാടികള്‍ക്ക്‌ മുന്‍ഗണന നല്‌കിയിരുന്നു. തുടർന്നുള്ള എല്ലാ പദ്ധതികളും കുടുംബക്ഷേമപരിപാടിക്ക്‌ വമ്പിച്ച ക്രിയാത്മക പിന്തുണയും സാമ്പത്തികാനുകൂല്യവും നല്‌കിപ്പോരുന്നു. സംസ്ഥാനഗവണ്‍മെന്റുകളുടെ സഹകരണത്തോടെയാണ്‌ കുടുംബാസൂത്രണ പരിപാടികള്‍ കേന്ദ്രം നടത്തിവരുന്നത്‌. ഇതിനുവേണ്ട ചെലവുകള്‍ മുഴുവന്‍ കേന്ദ്രഗവണ്‍മെന്റ്‌ വഹിക്കുന്നു. ഗ്രാമതലങ്ങളിൽ കുടുംബക്ഷേമ പരിപാടികള്‍ വിജയിപ്പിക്കുന്നതിനുവേണ്ടി നിരവധി പ്രമറി ഹെൽത്ത്‌ സെന്ററുകളും സബ്‌സെന്ററുകളും സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്‌. കുടുംബക്ഷേമപരിപാടികളുടെ ഭാഗമായി മാതൃ-ശിശു-ആരോഗ്യസംരക്ഷണത്തിനും പ്രതിരോധകുത്തിവയ്‌പിനും ഭരണതലത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിവരുന്നുണ്ട്‌.

2001-ലെ സെന്‍സസ്‌പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 1,027 ദശലക്ഷമാണ്‌-531 ദശലക്ഷം പുരുഷന്മാരും 496 ദശലക്ഷം സ്‌ത്രീകളും. 1991-2001 വരെയുള്ള ഒരു ദശകക്കാലത്തെ ജനസംഖ്യാവർധനവ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ മിതവും ഉത്തർപ്രദേശ്‌, ബിഹാർ, മധ്യപ്രദേശ്‌, രാജസ്ഥാന്‍ തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ അമിതവുമാണ്‌. ഈ കാലയളവിൽ കേരളത്തിലെ ജനസംഖ്യ വളർച്ചാനിരക്ക്‌ 9.42 ശതമാനവും നാഗാലാന്റിലേത്‌ 64.41 ശതമാനവും ഉത്തർപ്രദേശിലും മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും 35.6 ശതമാനവുമാണ്‌. എങ്കിലും ഇന്ത്യയിലെ കഴിഞ്ഞ നാല്‌ ദശാബ്‌ദങ്ങളിലെ വളർച്ചാനിരക്ക്‌ ആകെക്കൂടി നോക്കുമ്പോള്‍ ആശാവഹമാംവണ്ണം കുറഞ്ഞുവരികയാണെന്ന്‌ താഴെച്ചേർക്കുന്ന പട്ടിക വ്യക്തമാക്കുന്നു.

സെന്‍സസ്‌ വർഷം	ജനസംഖ്യ വളർച്ചാനിരക്ക്‌
1971	-	24.80
1981	-	24.66
1991	-	23.86
2001	-	21.34
 

ഈ കാലയളവിൽ ജി.ഡി.പി. (ദേശീയവരുമാനത്തോത്‌)യുടെയും ഭക്ഷ്യോത്‌പാദനത്തിന്റെയും ഗ്രാഫ്‌ ജനസംഖ്യാ വളർച്ചയെക്കാളും ഉയർന്നതായിരുന്നുവെന്ന വസ്‌തുതയും ആശ്വാസകരമാണ്‌. 1952-ൽ അനുസ്യൂതമായ സാമ്പത്തിക വികസനത്തിന്റെ ഭാഗമായി ജനനനിയന്ത്രണത്തിനുള്ള സമഗ്രദേശീയപരിപാടി (കുടുംബാസൂത്രണപദ്ധതി) ആരംഭിച്ച ലോകത്തെ ആദ്യരാഷ്‌ട്രമാണ്‌ ഇന്ത്യ. സംഘടിത പ്രയത്‌നത്തിലൂടെ ആ ലക്ഷ്യം ഏറെക്കുറെ സാക്ഷാത്‌കരിക്കാനും ഇന്ത്യയ്‌ക്ക്‌ കഴിഞ്ഞു. ശിശുമരണനിരക്ക്‌ 1951-ൽ 146 ആയിരുന്നത്‌ 2002-ൽ 64 ആയി ചുരുങ്ങി. മരണനിരക്ക്‌ 1951-ൽ 1000-ത്തിന്‌ 25 ആയിരുന്നത്‌ 2002-ൽ 8.1 ആയി കുറഞ്ഞു. മെച്ചപ്പെട്ട പൊതുജനാരോഗ്യസേവനങ്ങള്‍, രോഗനിർണയത്തിനും ചികിത്സയ്‌ക്കും ആധുനികസമ്പ്രദായങ്ങള്‍, ദേശീയ രോഗപ്രതിരോധ പരിപാടികള്‍ തുടങ്ങിയ മാർഗങ്ങള്‍ ആണ്‌ മരണനിരക്ക്‌ കുറച്ച്‌ ആരോഗ്യനിലവാരം മെച്ചപ്പെടുത്താന്‍ സഹായകമായത്‌.

പട്ടിക
ഇനം	        1951	1981	1991   അതിനുശേഷം
ജനനനിരക്ക്‌	40.8	33.9	29.5	25
(ആയിരത്തിന്‌)
മരണനിരക്ക്‌	25.1	12.5	9.8	8.1
(ആയിരത്തിന്‌)
പ്രസവനിരക്ക്‌	6.0	4.5	3.6	3.2
(സ്‌ത്രീയൊന്നിന്‌)
ശിശുമരണനിരക്ക്‌	146	110	80	63
 

ഈ പശ്ചാത്തലത്തിൽ 1996 ഏപ്രിൽ 1 മുതൽ, ജനനനിയന്ത്രണനിരക്കിന്റെ "ടാർഗറ്റ്‌' മുന്‍കൂട്ടി നിശ്ചയിച്ച്‌ കുടുംബാസൂത്രണം നടപ്പിലാക്കുക എന്ന നയം അഖിലേന്ത്യാടിസ്ഥാനത്തിൽ ഭേദഗതി ചെയ്‌ത്‌ ഓരോ പ്രദേശത്തെയും ജനസമൂഹത്തിന്റെ അടിസ്ഥാനാവശ്യങ്ങളെ ആസ്‌പദമാക്കി, താഴെത്തട്ടു മുതൽ ജനങ്ങളുടെ പൂർണപങ്കാളിത്തത്തോടെ പ്രാവർത്തികമാക്കേണ്ട കുടുംബക്ഷേമനയം ആവിഷ്‌കരിച്ച്‌ കേന്ദ്രഗവണ്‍മെന്റ്‌നടപ്പാക്കിത്തുടങ്ങി. അതിതീവ്രപ്രവർത്തനം ഈ രംഗത്ത്‌ നടത്തേണ്ട ബിഹാർ, ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഝാർഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിൽ, ജനനനിരക്ക്‌ വളരെക്കൂടുതൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള 210 ജില്ലകള്‍ വീതമുള്ള യൂണിറ്റുകള്‍ തിരഞ്ഞെടുത്ത്‌ അവിടങ്ങളിൽ, ദക്ഷിണസംസ്ഥാനങ്ങളിലെ തോതിനൊപ്പം ജനനനിരക്ക്‌ കർശനമായി കുറച്ചുകൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്‌.

1985-ൽ ആരംഭിച്ച സാർവത്രികരോഗപ്രതിരോധ പരിപാടി (Universal immunisation), ക്ഷയം, ഡിഫ്‌തീരിയ, പെർടൂസ്യ, ടെറ്റനസ്‌, പോളിയോ, അഞ്ചാംപനി തുടങ്ങിയ മാരകരോഗങ്ങള്‍ക്കെതിരെയുള്ള കുത്തിവയ്‌പു പരിപാടി 85 ശതമാനം മുതൽ 100 ശതമാനം വരെ നടപ്പാക്കിയിട്ടുണ്ട്‌. അഞ്ചുമാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ രണ്ടു ഡോസ്‌ ഓറൽ പോളിയോ വാക്‌സിന്‍ ആറാഴ്‌ച ഇടവിട്ടുകൊടുക്കാനുള്ള ബൃഹത്‌ പദ്ധതിപ്രകാരം 16 കോടിയോളം കുട്ടികളെ പോളിയോ വാക്‌സിന്‍ നൽകാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇതുവരെയും ആരോഗ്യപരിപാലനപ്രവർത്തനങ്ങള്‍ ചെന്നെത്തിയിട്ടില്ലാത്ത ഗ്രാമങ്ങളിലും നഗരങ്ങളിലെ ചേരികളിലും പ്രാഥമികാരോഗ്യ ശുശ്രൂഷാപ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ്‌ മറ്റൊരു പരിപാടി. ഇതിലേക്ക്‌ സ്വകാര്യആശുപത്രികളുടെ സഹകരണം ആവശ്യമുള്ള സ്ഥലങ്ങളിൽ തേടുവാനും വ്യവസ്ഥയുണ്ട്‌. റിപ്രാഡക്‌റ്റീവ്‌ ആന്‍ഡ്‌ ചൈൽഡ്‌ ഹെൽത്ത്‌ പ്രാഗ്രാം എന്ന വിപുലമായ പദ്ധതി അനുസരിച്ചാണ്‌ ഈ പരിപാടികള്‍ നടപ്പിലാക്കിവരുന്നത്‌. ലോകബാങ്കിന്റെയും യൂറോപ്യന്‍ കമ്മിഷന്റെയും യൂനിസെഫിന്റെയും സഹായം ഇതിന്‌ ലഭിക്കുന്നുണ്ട്‌. ശിശുമരണത്തിന്‌ ഇടയാക്കുന്ന കാരണങ്ങളായി ലോകാരോഗ്യസംഘടന കണ്ടെത്തിയിട്ടുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധനടപടികളെടുക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതിന്‌ വിപുലമായ ഏർപ്പാടുകള്‍ ഒരുക്കിയിട്ടുണ്ട്‌.

ഗർഭകാലരോഗങ്ങള്‍ യഥാസമയം കണ്ടുപിടിച്ച്‌ ചികിത്സിക്കാനും, പ്രസവാവസരങ്ങളിലെ മരണം തടയാനും പല കരുതലുകളും ഇന്ന്‌ നിലവിലുണ്ട്‌. ആശുപത്രിയിൽ പ്രവേശിച്ച്‌ സുഖപ്രസവം ഉറപ്പുവരുത്താനുള്ള "ജനനി സുരക്ഷാപരിപാടി'യാണ്‌ ഇതിലൊന്ന്‌. ദാരിദ്യ്രരേഖയ്‌ക്കു താഴെയുള്ള കുടുംബങ്ങളിലെ സ്‌ത്രീകള്‍ക്ക്‌ പ്രസവത്തിന്‌ മുന്‍പും പിന്‍പും പരിരക്ഷ നല്‌കുന്ന "വന്ദേമാതരം യോജന'യാണ്‌ മറ്റൊന്ന്‌. നിർധനകുടുംബങ്ങള്‍ക്ക്‌ ആരോഗ്യ-കുടുംബക്ഷേമ ചെലവുകള്‍ നേരിടുന്നതിനുള്ള വിഭവശേഷിസ്വരൂപിക്കാന്‍ ഹെൽത്ത്‌ ഇന്‍ഷുറന്‍സ്‌ തുടങ്ങുന്ന കാര്യവും സർക്കാരിന്റെ സജീവപരിഗണനയിലുണ്ട്‌. ഇന്ത്യാക്കാരന്റെ ശരാശരി ആയുസ്‌ 1961-ൽ 41 വയസായിരുന്നത്‌ ഇപ്പോള്‍ 65 ആയി ഉയർന്നിട്ടുണ്ട്‌. എന്നാൽ ഓരോ വർഷവും ഇന്ത്യയിൽ ഒരു ലക്ഷം സ്‌ത്രീകള്‍ പ്രസവസംബന്ധമായ കാരണങ്ങളാൽ മരിക്കുന്നുണ്ട്‌. അതിനാൽ, 2010-ഓടെ ഈ സംഖ്യ നൂറിന്‌ താഴെയാക്കാനുള്ള സജീവപ്രവർത്തനങ്ങള്‍ ആരോഗ്യവകുപ്പിന്റെ എല്ലാതലങ്ങളിലും ആരംഭിച്ചിട്ടുണ്ട്‌. ഇതോടൊപ്പംതന്നെ ജനനനിയന്ത്രണത്തിന്‌ കുടുംബനാഥന്മാരെ പ്രരിപ്പിക്കുവാനുള്ള സന്നാഹങ്ങളും സുസജ്ജമായി രംഗത്തുണ്ട്‌. 2003-04-ൽ ഇന്ത്യ ഒട്ടാകെ ജനനനിയന്ത്രണ ഉപാധികള്‍ സ്വീകരിച്ചവരുടെ സംഖ്യ 2002-03 ലെക്കാളും 5.2 ശതമാനം കൂടുതലാണ്‌. വന്ധ്യംകരണശസ്‌ത്രക്രിയ 48.74 ലക്ഷം പേർനടത്തി. ലൂപ്പ്‌ എന്ന ഗർഭനിരോധനസാമഗ്രിയുടെ നിക്ഷേപം 60.79 ലക്ഷംപേർക്ക്‌ നടത്തി. 87.54 ലക്ഷംപേർ ജനനി നിയന്ത്രണത്തിനുള്ള ഗുളിക കഴിച്ചു. 1998-ൽ ആരംഭിച്ച നോ-സ്‌കാൽപൽ വാസക്‌ടമി ശസ്‌ത്രക്രിയയ്‌ക്ക്‌ 2,89,340 പേർ വിധേയരായി.

അവിവാഹിതകളായ പെണ്‍കുട്ടികള്‍ ഗർഭം ധരിക്കുമ്പോഴും വിവാഹിതരായ സ്‌ത്രീകള്‍ ഗർഭധാരണം വേണ്ടെന്ന്‌ വയ്‌ക്കുമ്പോഴും അംഗീകാരമുള്ള ആശുപത്രിയിൽ ലൈസന്‍സുള്ള വിദഗ്‌ധഡോക്‌ടറെക്കൊണ്ട്‌ ഗർഭച്ഛിദ്രം (Medical Termination of Pregnancy) നടത്താന്‍ 1971-ലെ നിയമമനുസരിച്ച്‌ (ഈ നിയമം 2002-ൽ ഭേദഗതി ചെയ്‌തു) അനുവദിക്കപ്പെട്ടിട്ടുണ്ട്‌. ഗ്രാമങ്ങളിൽ മാതൃ-ശിശുസംരക്ഷണച്ചുമതലകള്‍ നിറവേറ്റുന്നതിനും പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ആയി കുടുംബക്ഷേമകേന്ദ്രങ്ങള്‍ നാടാകെ പ്രവർത്തിച്ചുവരുന്നുണ്ട്‌. യാത്രാസൗകര്യങ്ങളുള്ള പ്രദേശങ്ങളിൽ 5000 പേർക്ക്‌ ഒരു ഉപകേന്ദ്രം, ദുർഗമവും പിന്നോക്കവുമായ പ്രദേശങ്ങളിൽ 3000 പേർക്ക്‌ ഒരു കേന്ദ്രം എന്ന തോതിലാണ്‌ ഇവ സ്ഥാപിച്ചിട്ടുള്ളത്‌. 30,000 പേർക്ക്‌ ഒരു പ്രാഥമികാരോഗ്യകേന്ദ്രവും 80,000 മുതൽ 1,20,000 വരെയുള്ള ജനസംഖ്യയ്‌ക്ക്‌ ഒരു കമ്യൂണിറ്റി ഹെൽത്ത്‌സെന്ററും പ്രവർത്തനസജ്ജമാണ്‌.

കുടുംബക്ഷേമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്‌ നിരന്തര പരിശീലനം നല്‌കാന്‍ വ്യാപകമായ സംവിധാനങ്ങളുണ്ട്‌. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന 12 ജനസംഖ്യാഗവേഷണ കേന്ദ്രങ്ങള്‍ ജനപ്പെരുപ്പത്തിന്റെ പ്രശ്‌നങ്ങളും നിയന്ത്രണമാർഗങ്ങളും സാമൂഹ്യവശങ്ങളും ആശയവിനിമയ സംവിധാനങ്ങളും കുടുംബക്ഷേമപരിപാടികളും സംബന്ധിച്ച്‌ ആഴത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നു. യൂണിവേഴ്‌സിറ്റികളുമായും മറ്റ്‌ അക്കാദമിക്‌ കേന്ദ്രങ്ങളുമായും സഹകരിച്ചാണ്‌ ഇതു നടത്തുന്നത്‌. കുടുംബക്ഷേമം എന്ന ആശയം ജനമധ്യത്തിൽ എത്തിക്കുന്നതിനും ജനങ്ങളുടെ അനുകൂലപ്രതികരണങ്ങള്‍ സൃഷ്‌ടിക്കുന്നതിനുമായി പത്രങ്ങള്‍, ടി.വി., റേഡിയോ, സിനിമ, പോസ്റ്ററുകള്‍, പുസ്‌തകങ്ങള്‍, ലഘുലേഖകള്‍, സെമിനാറുകള്‍, ചർച്ചകള്‍, ഗ്രാമതലപഠനക്ലാസുകള്‍ എന്നിവ മുഖേന ശക്തമായ പ്രചാരണവും കഴിഞ്ഞ 50 വർഷത്തിലേറെയായി ഇന്ത്യയിൽ നടന്നുവരുന്നു.

കേരളം. 2001-ലെ സെന്‍സസ്‌ അനുസരിച്ച്‌ കേരളത്തിന്റെ ജനസംഖ്യ: 31,841,374, പുരുഷന്മാർ 15,468,614; സ്‌ത്രീകള്‍ 16,372,760. രോഗപ്രതിരോധത്തിലും ചികിത്സയിലും സാംക്രമികരോഗങ്ങള്‍ നിയന്ത്രിക്കുന്നതിലും പൊതുആരോഗ്യസർവീസുകള്‍ മെച്ചപ്പെടുത്തുന്നതിലും, ഈ സംസ്ഥാനം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുള്ളതിനാൽ ജനനനിരക്കും മരണനിരക്കും ആശാസ്യമായതോതിൽ പിടിച്ചുനിർത്തുന്നതിനു കഴിഞ്ഞു. രണ്ടായിരാമാണ്ടേക്ക്‌ ആരോഗ്യരംഗത്ത്‌ നിശ്ചയിച്ചിരുന്ന പല ലക്ഷ്യങ്ങളും കേരളം 1991-ൽത്തന്നെ നേടുകയുണ്ടായെന്ന്‌ ചുവടെച്ചേർക്കുന്ന കണക്കുകള്‍ തെളിയിക്കുന്നു.

ആരോഗ്യരക്ഷാനിലവാരം (2002) കേരളം	ഇന്ത്യ
ജനനനിരക്ക്‌ (ആയിരത്തിന്‌)	16.90	25.00
മരണനിരക്ക്‌    (,,)	6.40	8.40
ശിശുമരണനിരക്ക്‌ (,,)	0.87	4.37
പ്രസവനിരക്ക്‌ (സ്‌ത്രീയൊന്നിന്‌)	1.70	3.30
 

അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി സമ്പ്രദായങ്ങളുടെ വ്യാപകമായ സേവനത്തിലൂടെയാണ്‌ ആരോഗ്യരംഗത്ത്‌ കേരളം നില ഭദ്രമാക്കിയത്‌. ഈ ചികിത്സാസമ്പ്രദായത്തിൽപ്പെട്ട ഒരു സ്ഥാപനമെങ്കിലും ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലില്ല. രോഗപ്രതിരോധത്തിന്‌ (Immunisation) 2003-2004-ൽ നിശ്ചയിച്ചിരുന്ന നിർദിഷ്‌ട ലക്ഷ്യം ഏതാണ്ട്‌ പൂർണമായിത്തന്നെ കേരളം സാക്ഷാത്‌കരിച്ചു.

സാർവത്രികവും ശക്തവും ആയ കുടുംബാസൂത്രണപ്രവർത്തനങ്ങളുടെ ഫലമായി സംസ്ഥാനത്ത്‌ ജനനനിരക്ക്‌ ഗണ്യമായി കുറയുകയും ശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്‌തു. 14 വയസ്സിന്‌ താഴെയുള്ള കുട്ടികളുടെ എണ്ണം 82.9 ലക്ഷമായി കുറഞ്ഞിട്ടുണ്ട്‌ (26.1 ശ.മാ.) കുട്ടികളുടെ സ്‌കൂള്‍പ്രവേശനം നൂറ്‌ ശതമാനം ആയി. 2001-ലെ സെന്‍സസ്‌പ്രകാരം 60-നുമേൽ പ്രായമുള്ള വൃദ്ധജനങ്ങളുടെ സംഖ്യ 33.62 ലക്ഷമാണ്‌ (മൊത്തം ജനസംഖ്യയുടെ 10.5 ശ.മാ.). പത്തുവർഷം മുന്‍പ്‌ ഇത്‌ 2.57 ലക്ഷമായിരുന്നു (8.8 ശ.മാ.). മെച്ചപ്പെട്ട ആരോഗ്യ പരിപാലനപദ്ധതികള്‍, സാക്ഷരത, ഉയർന്ന ജീവിതനിലവാരം തുടങ്ങിയവയിൽ ലോകത്തെ മറ്റു വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ്‌ ഇന്ന്‌ കേരളത്തിന്റെ സ്ഥാനം.

(തോട്ടം രാജശേഖരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍