This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുത്തുബ്‌ഷാഹിവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കുത്തുബ്‌ഷാഹിവംശം == തുർക്കിവംശജനായിരുന്ന കുത്തുബ്‌ഷാ സ്ഥ...)
അടുത്ത വ്യത്യാസം →

11:06, 11 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുത്തുബ്‌ഷാഹിവംശം

തുർക്കിവംശജനായിരുന്ന കുത്തുബ്‌ഷാ സ്ഥാപിച്ച രാജവംശം. ഡെക്കാനിൽ ഹൈദരാബാദിനടുത്ത്‌ 16-ഉം 17-ഉം ശതകങ്ങളിൽ "ഗോൽക്കൊണ്ട' എന്നറിയപ്പെട്ടിരുന്ന ചരിത്രപ്രസിദ്ധമായ കോട്ടയെ ആസ്ഥാനമാക്കി ഈ രാജവംശം ഭരണം നടത്തിയിരുന്നു (1489-1686). വടക്ക്‌ ഗോദാവരി മുതൽ തെക്ക്‌ കൃഷ്‌ണാനദിവരെയുള്ള പ്രദേശങ്ങള്‍ ഇവരുടെ ഭരണത്തിൽ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയിൽ കുടിയേറിത്താമസിച്ച തുർക്കിവംശജനായിരുന്ന കുത്തുബ്‌ഷാ ആയിരുന്നു കുത്തുബ്‌ഷാഹി രാജവംശത്തിന്റെ സ്ഥാപകന്‍. കടൽക്കള്ളന്മാരെ തോല്‌പിച്ച്‌ ബാഹ്മനി രാജാക്കന്മാരുടെ പ്രീതിസമ്പാദിച്ച ഇദ്ദേഹം വാറംഗലിലെ ഗവർണറായി. 1522-ൽ ഇദ്ദേഹം ഒറീസ ആക്രമിച്ചു. വിജയനഗര സമ്രാട്ടായിരുന്ന കൃഷ്‌ണദേവരായരുടെ സമകാലീനനായിരുന്നു ഇദ്ദേഹം. ബാഹ്മനി സാമ്രാജ്യം ക്ഷയോന്മുഖമായപ്പോള്‍ അത്‌ അഞ്ചു സ്വതന്ത്രരാജ്യങ്ങളായിത്തീർന്നു. ഗോൽക്കൊണ്ട കേന്ദ്രമാക്കി കുത്തുബ്‌ഷാ, കുത്തുബ്‌ഷാഹി (1489-1686) എന്നൊരു പുതിയ രാജവംശം സ്ഥാപിച്ചു. അങ്ങനെ സുൽത്താന്‍ കൂലി (സുൽത്താന്റെ ദാസന്‍) എന്നറിയപ്പെട്ടിരുന്ന കുത്തുബ്‌ഷാ, ഗോൽക്കൊണ്ടയിലെ സുൽത്താന്‍ കുത്തുബുൽ മുൽക്ക്‌ ആയിത്തീർന്നു. ഗോദാവരിയുടെ പതനപ്രദേശങ്ങള്‍ക്കും കൃഷ്‌ണാനദിക്കും ഇടയിലുള്ളപ്രദേശത്താണ്‌ ഈ രാജവംശം അധികാരം പുലർത്തിയിരുന്നത്‌. കുത്തുബ്‌ഷാഹി വംശത്തിൽപ്പെട്ട ഏഴ്‌ സുൽത്താന്മാർ നാടുഭരിച്ചു. വംശസ്ഥാപകനായ കുത്തുബ്‌ഷായെ 90-ാം വയസ്സിൽ പുത്രനായ ജംഷീദ്‌ വധിക്കുകയാണുണ്ടായത്‌ (1543). തുടർന്ന്‌ പത്തുവർഷക്കാലം ജംഷീദ്‌ സുൽത്താനായി ഭരണം നടത്തി. 1550-ൽ ഇദ്ദേഹത്തിന്റെ സഹോദരനായ സുൽത്താന്‍ ഇബ്രാഹിം ഭരണമാരംഭിച്ചു. വലിയ ജേതാവായിരുന്ന ഇബ്രാഹിമിന്റെ കാലത്ത്‌ വിജയനഗരം ആക്രമിക്കുകയും തളിക്കോട്ടയുദ്ധത്തിൽ വിജയനഗരം രാജാവിനെ തോല്‌പിച്ച്‌ പല സ്ഥലങ്ങളും പിടിച്ചടക്കുകയും ചെയ്‌തു. മതസഹിഷ്‌ണുതയുള്ള ഒരു ഭരണാധിപനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭരണകാലത്ത്‌ ഹിന്ദുക്കളെ ധാരാളമായി ഉദ്യോഗങ്ങളിൽ പ്രവേശിപ്പിച്ചിരുന്നു. 1580-ൽ മുഹമ്മദ്‌ കൂലി സുൽത്താനായി. 1611 വരെ ഇദ്ദേഹം രാജ്യഭരണം നടത്തി. ധാരാളം ജലസേചനപദ്ധതികളും കൃഷിവികസനപ്രവർത്തനങ്ങളും ഇദ്ദേഹം ആരംഭിച്ചു. രാജ്യത്തിന്റെ വ്യാപാരാഭിവൃദ്ധിയിലും ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഗോൽക്കൊണ്ടക്കോട്ടയ്‌ക്കടുത്ത്‌ ഇദ്ദേഹം 1589-ൽ സ്ഥാപിച്ച ഭാഗ്‌നഗർ പട്ടണത്തെ പിന്നീട്‌ തന്റെ പുത്രന്റെ സ്‌മരണയ്‌ക്കായി ഹൈദരാബാദ്‌ എന്ന്‌ നാമകരണം ചെയ്‌തു. ഇദ്ദേഹത്തിന്റെ കാലത്താണ്‌ വടക്കുനിന്ന്‌ മുഗള്‍ ആക്രമണം തുടങ്ങിയത്‌.

5-ാമത്തെ സുൽത്താനായിരുന്ന മുഹമ്മദ്‌ ഖുത്തുബി (ഭ.കാ. 1612-20)ന്റെ കാലത്തും മുഗള്‍ ആക്രമണം തുടർന്നു. അബ്‌ദുല്ല കൂലി (1626-72)യുടെ കാലത്ത്‌ ഗോൽക്കൊണ്ട ഷാജഹാന്‍ ചക്രവർത്തിയുടെ കീഴിൽ ഒരു സാമന്തരാജ്യമായിത്തീർന്നു (1636). അവസാനത്തെ സുൽത്താനായിരുന്ന അബുൽഹസ്സന്‍ താനാഷായുടെ ഭരണകാലത്ത്‌ അറംഗസീബ്‌ ഗോൽക്കൊണ്ട പിടിച്ചടക്കിയതോടുകൂടി (1686) കുത്തുബ്‌ഷാഹി രാജവംശം അവസാനിച്ചു.

കുത്തുബ്‌ഷാഹികളുടെ ഭരണക്രമം. മതസഹിഷ്‌ണുതയുള്ളവരും സംസ്‌കാരസമ്പന്നരും ആയിരുന്ന കുത്തുബ്‌ഷാഹികള്‍ ഹിന്ദുക്കളെയും തങ്ങളുടെ മന്ത്രിമാരായി നിയോഗിച്ചിരുന്നു. ഈ നയം അവസാനംവരെ തുടരുവാന്‍ അവർ ശ്രദ്ധിച്ചു. വിജ്ഞാനകുതുകികളായിരുന്ന അവർ പേഴ്‌സ്യന്‍, ഉർദു മുതലായ ഭാഷകളെ പ്രാത്സാഹിപ്പിക്കുകയും ഈ ഭാഷകളിൽ സാഹിത്യരചന നടത്തുവാന്‍ പ്രാത്സാഹനം നല്‌കുകയും ചെയ്‌തിരുന്നു. വിദ്യാഭ്യാസവും കൃഷിയും കൈത്തൊഴിലുകളും കച്ചവടവും അഭിവൃദ്ധിപ്പെടുത്തുവാനും ഇവർ ശ്രദ്ധിച്ചു.

കുത്തുബ്‌ഷാഹി വംശക്കാർ കോട്ടകളും മണിമന്ദിരങ്ങളും മനോഹരങ്ങളായ ശവകുടീരങ്ങളും ദേവാലയങ്ങളും ഉദ്യാനജലാശയാദികളും നിർമിച്ച്‌ രാജ്യത്തിന്റെ ഭംഗി വർധിപ്പിച്ചു. ഹൈദരാബാദിലെ "ചാർ മീനാർ', മക്കാമസ്‌ജിദ്‌, ഗോൽക്കൊണ്ടയിലെ കോട്ട എന്നിവയും അടുത്തുള്ള സുൽത്താന്മാരുടെ ശവകുടീരങ്ങളും ഇന്നും ധാരാളം സന്ദർശകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഒറീസയിലെ ഗഞ്ചാം മുതൽ തെക്ക്‌ മദ്രാസിലെ സെയ്‌ന്റ്‌ തോം വരെ വിസ്‌തൃതമായി കിടന്നിരുന്ന കുത്തുബ്‌ഷാഹി രാജ്യത്തിന്റെ തുറമുഖപട്ടണം മച്ചലിപ്പട്ടണമായിരുന്നു.

(പ്രാഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍