This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആയുർവേദം, കേരളത്തിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ആയുർവേദം, കേരളത്തിൽ== പുരാതനകാലം മുതല്‌ക്കേ ആയുർവേദം കേരളത്...)
അടുത്ത വ്യത്യാസം →

00:31, 25 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആയുർവേദം, കേരളത്തിൽ

പുരാതനകാലം മുതല്‌ക്കേ ആയുർവേദം കേരളത്തിൽ പ്രചരിച്ചുവരുന്നു. അടിസ്ഥാനപരമായി ഇത്‌ ഇതരഭാഗങ്ങളിലുള്ള ആയുർവേദസമ്പ്രദായങ്ങളിൽനിന്നും വ്യത്യസ്‌തമായിരുന്നില്ല. ചരകസുശ്രുതാദിഗ്രന്ഥങ്ങള്‍തന്നെയാണ്‌ കേരളീയവൈദ്യന്മാരും പിന്തുടർന്നിട്ടുള്ളത്‌. എങ്കിലും വാഗ്‌ഭടകൃതികളായ അഷ്‌ടാംഗസംഗ്രഹത്തിനും അഷ്‌ടാംഗഹൃദയത്തിനും ആണ്‌ ഇവിടെ ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചിട്ടുള്ളത്‌. 13-ാം ശ.-ത്തിൽ കേരളം സന്ദർശിച്ച മാർക്കോപോളോ ആയുർവേദവും വിഷവൈദ്യവും വളരെ ഫലവത്തായിത്തന്നെ കൈകാര്യം ചെയ്‌തുവന്നിരുന്ന വസ്‌തുത രേഖപ്പെടുത്തിയിട്ടുണ്ട്‌.

ആത്രയ മഹർഷിയിൽനിന്ന്‌ ശിഷ്യപരമ്പരവഴി പ്രചരിച്ച ആയുർവേദം ഹിമാലയന്‍ പ്രദേശങ്ങളിൽ വസിച്ചുവന്ന ആര്യന്മാർ കൈകാര്യം ചെയ്‌തുവന്നു. അവർ രാജ്യത്തിന്റെ തെക്കുള്ള ഉള്‍പ്രദേശങ്ങളിലേക്കു നീങ്ങിയപ്പോള്‍, അതുവരെ ഉപയോഗിച്ചുവന്ന നിരുപദ്രവങ്ങളും, എന്നാൽ ഫലപ്രദങ്ങളുമായ സസ്യൗഷധങ്ങള്‍ വേണ്ടത്ര ലഭിക്കായ്‌കയാൽ താരതമ്യേന കൂടുതൽ അപകടകാരികളായ ഖനിജദ്രവ്യങ്ങളും മറ്റും ഉപയോഗിച്ച്‌ ചികിത്സാവൃത്തി തുടരാന്‍ നിർബന്ധിതരായി. പിന്നെയും തെക്കോട്ടു നീങ്ങിയപ്പോള്‍ സസ്യൗഷധസമൃദ്ധമായ കേരളം അവരെ സവിശേഷം ആകർഷിച്ചു. വീണ്ടും തങ്ങളുടെ യഥാർഥ ചികിത്സാസമ്പ്രദായം പ്രയോഗിക്കുവാന്‍ അനുകൂല സാഹചര്യം സിദ്ധിക്കുകയാൽ അവർ തങ്ങളുടെ പഴയ ആവാസസ്ഥാനമായിരുന്ന സിന്ധുദേശത്തിലെ പ്രത്യേക ചികിത്സകള്‍ കേരളത്തിലും പ്രചരിപ്പിച്ചു. ഇതുമൂലമാണ്‌ ആത്രയ മഹർഷിയിൽനിന്ന്‌ പ്രചരിച്ച ചികിത്സാരീതി അടങ്ങിയ വാഗ്‌ഭടകൃതികള്‍ക്ക്‌ കേരളത്തിൽ ആദരവും പ്രാമുഖ്യവും ലഭിക്കാനിടയായത്‌. ഈ രണ്ടു കൃതികളുടെയും കർത്താവായ വാഗ്‌ഭടാചാര്യന്‍ കേരളം സന്ദർശിക്കുകയും തന്റേതായ ചികിത്സാമുറകളും അഭ്യസനരീതികളും കേരളത്തിൽ സ്ഥാപിക്കുകയും ചെയ്‌തു. കേരളത്തിലെ ചികിത്സകന്മാരിൽനിന്നും മറ്റുള്ളവരിൽനിന്നും ഹൃദയംഗമമായ സ്വീകരണവും അദ്ദേഹത്തിനു ലഭിച്ചു. കേരളത്തിലുള്ള ചിലർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച്‌ വൈദ്യശാസ്‌ത്രം അഭ്യസിക്കാന്‍ തുടങ്ങി. അവർ പാരമ്പര്യമായി ഈ ശാസ്‌ത്രം പ്രചരിപ്പിച്ചുവന്നു.

വാഗ്‌ഭടാചാര്യന്‍ കേരളത്തിൽ താമസിക്കുന്ന കാലത്താണ്‌ അഷ്‌ടാംഗഹൃദയം, അഷ്‌ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളുടെ പ്രധാന ഭാഗങ്ങള്‍ രചിച്ചതെന്നും അതുകൊണ്ടാണ്‌ ആ രണ്ടു ഗ്രന്ഥങ്ങളിലും കേരളത്തിന്റെതായ പ്രത്യേകതകള്‍ പ്രാധാന്യേന വിവരിച്ചിരിക്കുന്നതെന്നും കരുതപ്പെടുന്നു. വാഗ്‌ഭടാചാര്യന്‍ ഏറിയകാലവും കഴിച്ചുകൂട്ടിയത്‌ കേരളത്തിലാണെന്നും പ്രധാന ഗ്രന്ഥഭാഗങ്ങള്‍ രചിച്ചത്‌ ആലപ്പുഴജില്ലയിലെ ചേർത്തല എന്ന സ്ഥലത്തുവച്ചാണെന്നും പറയപ്പെടുന്നു. വാഗ്‌ടശിഷ്യന്മാർ കേരളത്തിൽ താമസിച്ച്‌ ശിഷ്യപരമ്പരവഴി ശാസ്‌ത്രം പ്രചരിപ്പിച്ചവരാണ്‌. അഷ്‌ടാംഗഹൃദയത്തിന്‌ ശശിലേഖാവ്യാഖ്യാനം രചിച്ച ഇന്ദു ഒരു കേരളീയനാണ്‌. സംസ്‌കൃതത്തിലുള്ള വൈദ്യഗ്രന്ഥങ്ങള്‍ക്കു മുമ്പുതന്നെ വൈദ്യവിഷയങ്ങള്‍ അന്നത്തെ ജീവിതരീതികളോടും ആചാരങ്ങളോടും ബന്ധപ്പെട്ടിരുന്നതായും ജ്യോതിഷം, വേദാന്തം, മീമാംസ മുതലായവയെപ്പോലെ ആയുർവേദവും ഒരു സ്വതന്ത്രശാഖയായി വികസിച്ചു പരിലസിച്ചിരുന്നതായും കരുതപ്പെടുന്നു.

ബൗദ്ധപ്രഭാവകാലത്താണ്‌ കേരളത്തിൽ ആയുർവേദം ഉന്നതനിലവാരത്തിലേക്കുയർന്നതെന്ന്‌ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എ.ഡി. അഞ്ചാം ശ.-ത്തിനും എട്ടാം ശ.-ത്തിനും ഇടയ്‌ക്കുള്ള കാലമാണത്‌. വാഗ്‌ഭടന്‍ ബുദ്ധമതാനുയായി ആയിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ബുദ്ധവിഹാരങ്ങള്‍ ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഇപ്പോഴും വിഹാരങ്ങളുടെ രൂപാന്തരങ്ങളെന്ന്‌ വിചാരിക്കേണ്ടിയിരിക്കുന്ന കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ രോഗികള്‍ക്കു മരുന്നു നല്‌കിവരുന്നത്‌ അന്ന്‌ നിലനിന്ന സമ്പ്രദായത്തിന്റെ അവശിഷ്‌ടമായിരിക്കണം. തിരുവിഴാക്ഷേത്രത്തിൽ ഭ്രാന്തിനും, തകഴി ക്ഷേത്രത്തിൽ കുഷ്‌ഠത്തിനും ഇക്കാലത്തും ചികിത്സനടത്തിപ്പോരുന്നത്‌ ബൗദ്ധകാലത്തെ അനുസ്‌മരിപ്പിക്കുന്നു.

അഷ്‌ടവൈദ്യന്‍മാർ. കേരളത്തിലെ ആയുർവേദത്തെപ്പറ്റി പറയുമ്പോള്‍ പ്രാതഃസ്‌മരണീയരാണ്‌ അഷ്‌ടവൈദ്യന്മാർ. കേരളത്തിൽ ആയുർവേദത്തിന്റെ പ്രചരണത്തിനും വളർച്ചയ്‌ക്കും ഏറ്റവുമധികം സഹായിച്ചത്‌ അവരാണ്‌. വാഗ്‌ഭടാചാര്യനിൽനിന്നും നേരിട്ട്‌ വൈദ്യവിദ്യാഭ്യാസം നേടി അഷ്‌ടാംഗങ്ങളിൽ ഓരോന്ന്‌ പ്രത്യേകമായി കൈകാര്യം ചെയ്‌തുവന്നിരുന്നവരാണ്‌ അഷ്‌ടവൈദ്യന്മാർ. വാഗ്‌ഭടാചാര്യന്‌ എട്ടു കുടുംബങ്ങളിൽ ശിഷ്യന്മാരുണ്ടായിരുന്നുവെന്നും, അവരിൽനിന്നാണ്‌ അഷ്‌ടവൈദ്യകുടുംബങ്ങളുണ്ടായതെന്നും പറയപ്പെടുന്നു. അഷ്‌ടവൈദ്യന്മാർ എന്നാൽ എട്ടു കുടുംബങ്ങളിൽപ്പെട്ടവർ എന്നു മാത്രമല്ല അർഥമെന്നും എട്ടുഭാഗങ്ങളടങ്ങിയ അഷ്‌ടാംഗഹൃദയം, അഷ്‌ടാംഗസംഗ്രഹം എന്നീ വാഗ്‌ഭടഗ്രന്ഥങ്ങള്‍ അഭ്യസിച്ചവരെല്ലാം അഷ്‌ടവൈദ്യന്മാരാണെന്നും ഇവർ പതിനെട്ടു കുടുംബങ്ങളിൽെപ്പട്ടവരായിരുന്നുവെന്നും "അഷ്‌ടാംഗ വൈദ്യന്മാർ' എന്നതിന്‌ മധ്യാക്ഷദ ലോപം സംഭവിച്ച "അഷ്‌ടവൈദ്യന്മാർ' എന്നായതായിരിക്കാമെന്നും ചിലർക്കഭിപ്രായമുണ്ട്‌. എന്നാൽ അഷ്‌ടവൈദ്യന്മാർ പുരാതനകാലം മുതല്‌ക്കുള്ള എട്ടുകുടുംബങ്ങള്‍ തന്നെയാണെന്ന്‌ പരക്കെ വിശ്വസിക്കപ്പെടന്നു. കുടുംബങ്ങള്‍ വിപുലമായും അന്യോന്യം വിവാഹബന്ധത്തിലേർപ്പെട്ടും ഇവ ഏതൊക്കെയെന്ന്‌ കൃത്യമായി പറയാന്‍ സാധിക്കാത്ത ഒരു നിലയാണിന്നുള്ളത്‌. ഇപ്പോള്‍ അറിയപ്പെടുന്ന അഷ്‌ടവൈദ്യകുടുംബങ്ങള്‍ പഴയ മലബാർ പ്രദേശത്തുള്ള പുലാമന്തോള്‍, ആലത്തിയൂർ (ആലത്തൂർ), പഴയകൊച്ചിയിലെ കുട്ടഞ്ചേരി, തൃശൂർ തൈക്കാട്‌, എളേടത്ത്‌ തൈക്കാട്‌, തിരുവിതാംകൂർ ഭാഗത്തുള്ള ചീരട്ടമണ്‍, വയസ്‌കര, വെള്ളോട്‌ എന്നിവയാണ്‌. ഇവയിൽ ആലത്തൂർവൈദ്യന്‍ മാത്രം നമ്പിയും മറ്റുള്ളവരെല്ലാം മൂസ്‌സന്‍മാരുമാണ്‌. ആലത്തൂർ, പുലാമന്തോള്‍, കാരത്തോള്‍, ചീരട്ടമണ്‍, വെള്ളോട്‌, എളേടത്തു തൈക്കാട്‌, പഴനെല്ലിപ്പുറത്തു തൈക്കാട്‌, കുട്ടഞ്ചേരി എന്നിവയാണ്‌ അഷ്‌ടവൈദ്യുകുടുംബങ്ങളെന്നും, വയസ്‌കര പുലാമന്തോളിന്റെ ഒരു ശാഖയായതിനാൽ പ്രത്യേകം പരിഗണിക്കപ്പെട്ടിട്ടില്ലെന്നും അഭിപ്രായമുണ്ട്‌. കൊ.വ. 965 വരെ മാത്രം നിലനിന്ന കാരന്തോള്‍ ഒഴിവാക്കിയാൽ ഇപ്പോള്‍ ഏഴ്‌ അഷ്‌ടവൈദ്യകുടുംബങ്ങളേ ഉള്ളൂ എന്നും പറയപ്പെടുന്നു. പ്രത്യേകം ആരാധനാക്ഷേത്രങ്ങളുള്ള ഇവർക്ക്‌ പല ദിവ്യശക്തികളും സിദ്ധികളും ഉണ്ടായിരുന്നു എന്നതിന്‌ അനേകം ഐതിഹ്യങ്ങളുണ്ട്‌. പൊതുവേ പരദേവത ധന്വന്തരി ആണെങ്കിലും പുലാമന്തോള്‍ രുദ്രധന്വന്തരിയെയും, കുട്ടഞ്ചേരിക്കാർ നെല്ലുവായയിൽ വിഷഅണുധന്വന്തരിയെയും, എളേടത്തു തൈക്കാട്ടിൽ ധന്വന്തരി ഭഗവതിയെയും ആരാധിക്കുന്നു. ഇവരുടെ ശിഷ്യപരമ്പരയിൽ തലയെടുപ്പുള്ള അനേകം ആയുർവേദപണ്ഡിതന്മാരും ചികിത്സകന്മാരും ഉണ്ടായിട്ടുണ്ട്‌.

പഴയ പാരമ്പര്യം നിലനിർത്തിക്കൊണ്ടുവരുന്നവരാണ്‌ പാലക്കാട്‌ ജില്ലയിൽ മേഴത്തൂർ വൈദ്യമഠം നമ്പൂതിരിമാർ. യാഗാവസരങ്ങളിൽ ഇവരുടെ സാന്നിധ്യം ഒഴിച്ചുകൂടാന്‍ വയ്യാത്തതിനാൽ ഇവരെ യാഗശാലാവൈദ്യന്മാർ എന്നു വിളിച്ചുവരുന്നു. അഷ്‌ടവൈദ്യന്മാർ ശവപരിശോധനയും ശസ്‌ത്രക്രിയയും ചെയ്യുന്നതുകൊണ്ട്‌ പാതിത്യം കല്‌പിക്കപ്പെട്ടവരാകയാൽ അവർ യാഗശാലകളിൽ പ്രവേശിക്കാറില്ലത്ര. ചിലർ വൈദ്യമഠം കുടുംബത്തെ അര-അഷ്‌ടവൈദ്യഗണത്തിൽ പെടുത്താറുണ്ട്‌.

പാരമ്പര്യം. കേരളത്തിൽ പാരമ്പര്യമുറയ്‌ക്കാണ്‌ പല ചികിത്സാസമ്പ്രദായങ്ങളും നിലനിന്നു വന്നിട്ടുള്ളത്‌. നേത്ര ചികിത്സ, ബാലചികിത്സ, വിഷ ചികിത്സ, മർമ ചികിത്സ മുതലായവയിൽ ഓരോന്നിൽ പ്രത്യേക പ്രാവീണ്യം നേടിയ കുടുംബങ്ങളുണ്ട്‌. ആയുർവേദം പരമ്പരാഗതമായി നിലനിർത്തിപ്പോന്നിട്ടുള്ള കുടുംബങ്ങള്‍ നിരവധിയാണ്‌.

നമ്പൂതിരി, വാരിയന്‍, പിഷാരോടി, നമ്പീശന്‍, നായർ, ക്ഷത്രിയർ, ഈഴവർ, വേലന്‍, ഗണകന്‍ തുടങ്ങിയ സമുദായങ്ങളിലെല്ലാം ഇത്തരം കുടുംബങ്ങള്‍ വളരെയുണ്ട്‌. മുസ്‌ലിങ്ങള്‍, ക്രസ്‌തവർ തുടങ്ങിയവരുടെ ഇടയിലും പാരമ്പര്യപ്രശസ്‌തിനേടിയ വൈദ്യന്മാരുണ്ട്‌. വൈദ്യവൃത്തി നഷ്‌ടപ്പെട്ടിട്ടും "വൈദ്യ'നെന്ന കുലനാമം നിലനിർത്തുന്ന കുടുംബങ്ങളും വിരളമല്ല. ഇങ്ങനെ ആയുർവേദം കേരളത്തിൽ ജാതിമതനിരപേക്ഷമായി വളർന്നു പുഷ്‌ടിപ്പെട്ടുവന്നതായി കാണാം. എന്നാൽ പരമ്പരാഗതമായ വിജ്ഞാനം മറ്റുള്ളവർക്ക്‌ പകർന്നുകൊടുക്കാത്തതിന്റെ ഫലമായി ചില കുടുംബക്കാരുടെ പ്രത്യേക ചികിത്സാരീതികളും അഭ്യാസപാടവവും കുടുംബത്തോടൊപ്പം അന്യംനിന്നുപോയിട്ടുണ്ട്‌. അങ്ങനെ അനേകം അപൂർവ സിദ്ധൗഷധങ്ങളുടെ പ്രയോഗവും യുക്ത്യനുഭവങ്ങളിലുടെ രൂപംകൊണ്ട ഔഷധയോഗങ്ങളും നഷ്‌ടപ്പെട്ടുപോയിരിക്കുന്നു. വൈദ്യവിദ്യാഭ്യാസമോ, അംഗീകൃതപരിശീലനമോ നേടാതെ ചില പ്രത്യേകവിഭാഗങ്ങളിൽ വൈദ്യപരിചരണം കുലത്തൊഴിലാക്കിയവരാണ്‌ പ്രസവപരിചരണം നടത്തുന്ന വേലന്‍, മച്ചാന്‍; ബാലചികിത്സ കൈകാര്യം ചെയ്യുന്ന വേലപ്പണിക്കർ, ഗണകന്‍ (കണിയാന്‍); തിരുമ്മൽ, ഉഴിച്ചിൽ മുതലായവകൊണ്ട്‌ മർമചികിത്സ നടത്തുന്ന കുറുപ്പന്മാർ മുതലായവർ. പല രോഗങ്ങള്‍ക്കും നാട്ടുനടപ്പനുസരിച്ചുള്ള ചികിത്സകള്‍ മിക്ക വീടുകളിലും അറിയാമായിരുന്നു.

പാരമ്പര്യമായി മന്ത്രവാദചികിത്സ നടത്തുന്ന കുടുംബങ്ങളാണ്‌ കല്ലൂർ കുന്നുപറമ്പ്‌, കാലടി, കാട്ടുമാടം, കാട്ടളാമിറ്റം മുതലായവ. അതുപോലെ വിഷചികിത്സ കൈകാര്യം ചെയ്യുന്നവയാണ്‌ പാമ്പിന്മേയ്‌ക്കാട്‌, കോക്കരാകരാട്‌, ആമയട, മച്ചാർശാല, വെട്ടിക്കോട്‌, കളപ്പുറം മുതലായ കുടുംബങ്ങള്‍.

പ്രത്യേക ചികിത്സാവിധികള്‍. ആയുർവേദത്തെ സംബന്ധിച്ചിടത്തോളം കേരളത്തിന്റേതായ ചില പ്രത്യേക ചികിത്സാവിധികള്‍ എടുത്തുപറയാനുണ്ട്‌. സാധാരണ ആയുർവേദഗ്രന്ഥങ്ങളിൽ വിശദവിവരണങ്ങളില്ലാത്തതും, കേരളീയഗ്രന്ഥങ്ങളിൽ മാത്രം കാണുന്നതും, പാരമ്പര്യമായി നടത്തിവരുന്നതുമായ ചികിത്സാ വിധികളാണിവ. "പിണ്ഡസ്വേദം', "അന്നലേപനം' മുതലായ പേരിൽ അറിയപ്പെടുന്ന ഈ ചികിത്സാ സമ്പ്രദായങ്ങള്‍ സാധാരണ ചെയ്‌തുവരാറുള്ള സ്‌നേഹപാനം, സ്വേദനം, വമനം, വിരേചനം, വസ്‌തി, രക്തമോക്ഷം, നസ്യം, അഞ്‌ജനം മുതലായ പ്രക്രിയകള്‍ക്കു പുറമേയുള്ളവയാണ്‌. വാതരോഗികളിൽ പ്രത്യേകിച്ചും ഫലപ്രദങ്ങളായ ഈ ചികിത്സാരീതികള്‍ രോഗങ്ങളില്ലാത്തവർക്കും ആരോഗ്യപരിപാലനത്തിനായി പ്രയോഗിക്കാവുന്നവയും പ്രയോഗിക്കപ്പെട്ടുവരുന്നവയുമാണ്‌. പഴക്കം ചെന്ന രോഗങ്ങളിൽ വിശേഷിച്ചും ഇവ വളരെ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്‌. 1. പ്രത്യേകം കാച്ചി തയ്യാറാക്കിയ ഔഷധവീര്യമുള്ള "ചോറു'കള്‍ കിഴികളിലാക്കി തൈലം പുരട്ടിയ ശരീരത്തിൽ തടവി വിയർപ്പിക്കുന്ന സമ്പ്രദായമാണ്‌ "പിണ്ഡസ്വേദം'. ഇത്‌ പലതരം വാതരോഗങ്ങള്‍ക്കും, ശോഷിച്ചുപോയ ശരീരഭാഗങ്ങളെ തടിപ്പിക്കുന്നതിലും വളരെ ഫലപ്രദമായ ചികിത്സയാണ്‌.

2. കുറുന്തോട്ടിക്കഷായവും പാലും ചേർത്തതിൽ ഞവരെ എന്ന അരികൊണ്ട്‌ പായസംപോലെയുണ്ടാക്കി ശരീരത്തിൽതേച്ച്‌ തിരുമ്മുന്നസമ്പ്രദായമാണ്‌ "അന്നലേപനം'. പലതരം വാതരോഗങ്ങള്‍ക്കും വളരെ ഫലപ്രദമായ ചികിത്സയാണിത്‌.

3. ഔഷധങ്ങളിട്ടുകാച്ചിയ തൈലങ്ങള്‍ ക്ലിപ്‌തയളവിൽ ചൂടാക്കി ഒരു പ്രത്യേകരീതിയിൽ ശരീരത്തിൽ പിഴിഞ്ഞും, അതോടെ തടവിയും ശരീരം വിയർപ്പിക്കുന്ന രീതിയാണ്‌ "കായസേകം' അഥവാ "പിഴിച്ചിൽ'. ഒരുവിധം എല്ലാ വാതരോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയാണിത്‌. ഇതിന്‌ "മുക്കിപ്പിഴിച്ചിൽ', "പിഴിഞ്ഞു പകർച്ച', "പിഴിഞ്ഞുവീഴ്‌ത്ത്‌' എന്നീ പേരുകളുമുണ്ട്‌.

4. ശിരോരോഗങ്ങള്‍ക്കും ചിലപ്പോള്‍ ശരീരത്തിന്റെ ഇതരഭാഗങ്ങളിലുള്ള രോഗങ്ങള്‍ക്കും പ്രതിവിധിയായി "ശിരോഭ്യംഗം', "ശിരസ്സേകം' (ധാര), "പിചു', "ശിരോവസ്‌തി' എന്നീ നാലുരീതികളിൽ ശിരസ്സിൽ ഔഷധങ്ങള്‍ ഉപയോഗിച്ചുവരുന്നു. ശിരസ്സിൽ എച്ചതേയ്‌ക്കുന്ന സമ്പ്രാദയമാണ്‌ ശിരോഭ്യംഗം. ഔഷധങ്ങളിട്ടു തയ്യാറാക്കിയ പാൽ ഉറപകർന്നു കടഞ്ഞ്‌ വെച്ചയെടുത്തതായ മോരുകൊണ്ടും (തക്രധാര) പാലുകൊണ്ടും (ക്ഷീരധാര) സ്‌തന്യം (മുലപ്പാൽ) കൊണ്ടും (സ്‌തന്യധാര) എച്ചകൊണ്ടും (തൈലധാര) കഷായംകൊണ്ടും (കഷായധാര) യുക്തങ്ങളായ മറ്റു ദ്രവ്യങ്ങള്‍കൊണ്ടും ശിരസ്സിൽ ഒരു പ്രത്യേകരീതിയിൽ ഒഴുക്കുന്ന സമ്പ്രദായമാണ്‌ ധാര. ഔഷധങ്ങളിട്ടു തയ്യാറാക്കിയ എച്ചയിൽ തുണിമുക്കി ശിരസ്സിലിടുന്ന സമ്പ്രദായമാണ്‌ "പിചു'. ഉറപ്പുള്ള തോൽകൊണ്ടുണ്ടാക്കിയ ഒരു ഉറ (തൊപ്പി) രോഗിയുടെ തലയിൽവച്ച്‌ ഉഴുന്നുമാവ്‌ വച്ച്‌ ഉറപ്പിച്ചു ചോരാതാക്കിയശേഷം ക്ലിപതോഷ്‌മാവിലുള്ള, പ്രത്യേകം തയ്യാറാക്കിയ എച്ച ഒരളവു വരെ ഒഴിച്ച്‌ വേണ്ടത്രസമയം നിർത്തിയശേഷം എടുത്തുകളയുന്ന രീതിയാണ്‌ ശിരോവസ്‌തി. പലതരം നേത്രരോഗങ്ങള്‍ക്കും അർദിതം മതുലായ വാതരോഗങ്ങള്‍ക്കും വിധിക്കപ്പെട്ട ഒന്നാണ്‌ ഈ രീതി. ഔഷധങ്ങളരച്ച്‌ തലയിൽപ്പൊതിഞ്ഞ്‌, വാട്ടിയ ഇലകൊണ്ട്‌ മൂടിവയ്‌ക്കുന്ന സമ്പ്രദായമാണ്‌ "തലപൊതിച്ചിൽ'. കാഴ്‌ചവർധിപ്പിക്കാനും ഉറക്കക്കുറവ്‌ പരിഹരിക്കാനുമാണ്‌ പ്രധാനമായും ഈ രീതി പ്രയോജനപ്പെടുത്തിവരുന്നത്‌.

5. മേല്‌പറഞ്ഞ ചികിത്സയ്‌ക്കുപുറമേ സ്‌നേഹപാനം (രോഗിയുടെ ദീപനശക്തിക്കനുസരിച്ച്‌ വർധിച്ചുവരുന്ന അളവിൽ സ്‌നേഹദ്രവ്യങ്ങള്‍ (നെയ്യ്‌ മുതലായവ) ക്ലിപ്‌തകാലം നല്‌കിവരുന്ന പ്രത്യേക ചികിത്സാരീതി) മുതലായ ചികിത്സകളും കേരളത്തിൽ പ്രചാരത്തിലുണ്ട്‌.

വിഷചികിത്സ. പുരാതനകാലം മുതല്‌ക്കുതന്നെ കേരളം വിഷചികിത്സയിൽ പ്രാമാണ്യം നേടിയിരുന്നു. കൊച്ചി രാജകുടുംബം ഈ വിഷയത്തിൽ ചെയ്‌തിട്ടുള്ള സേവനങ്ങള്‍ വിലമതിക്കാന്‍ വയ്യാത്തവയാണ്‌. കൊച്ചിയിലെ അമ്മാവന്‍തമ്പുരാന്‍ വിഷചികിത്സയിൽ പ്രഗല്‌ഭനായിരുന്നു. അതുപോലെ കൊച്ചുച്ചിത്തമ്പുരാനും സിദ്ധഹസ്‌തനായ ഒരു വിഷവൈദ്യനായിരുന്നു. ഇദ്ദേഹം പഴയ വിഷ വൈദ്യഗ്രന്ഥങ്ങളെല്ലാം ക്രാഡീകരിച്ച്‌ മലയാളത്തിൽ പ്രയോഗസമുച്ചയം എന്നൊരു വിശിഷ്‌ട വിഷവൈദ്യഗ്രന്ഥം നിർമിച്ചിട്ടുണ്ട്‌. മിടുക്കന്‍ തമ്പുരാന്‍ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വലിയതമ്പുരാനും അദ്വിതീയനായ ഒരു വിഷവൈദ്യനായിരുന്നു. തെക്കേ മലബാറിൽ ഒറ്റപ്പാലത്തിനടുത്ത്‌ മനിശ്ശീരിയിൽ പരത്തിപ്പുറമനയിൽ പാരമ്പര്യമായി നടന്നുവന്ന കൈവിഷം ഛർദിപ്പിച്ചുകളയുന്ന സമ്പ്രദായം ഇന്നും നിലവിലുണ്ട്‌. വിഷചികിത്സകൂടി അടങ്ങിയ അഷ്‌ടാംഗഹൃദയത്തിനുപുറമേ മന്ത്രങ്ങളടങ്ങിയ നാരായണീയം, ഔഷധചികിത്സ വിവരിക്കുന്ന ഉഡ്ഡീശം, ഉല്‌പലം, മേഖല, മറ്റു ചികിത്സകള്‍ ഫലിക്കാതെവരുമ്പോള്‍ പ്രയോഗിക്കാനുള്ള മാർഗങ്ങളടങ്ങിയ കാലവഞ്ചനം, ലക്ഷ്‌ണാമൃതം മുതലായവയാണ്‌ ഈ വിഷയത്തിൽ കേരളീയരുടെ പ്രമാണഗ്രന്ഥങ്ങള്‍. ജ്യോത്സ്‌നിക, വിഷവൈദ്യപ്രവേശിക, സർവഗരളപ്രമോചനം തുടങ്ങി വേറെയും പല വിഷവൈദ്യഗ്രന്ഥങ്ങള്‍ ഇവിടെ ആവിർഭവിച്ചിട്ടുണ്ട്‌.

ബാലചികിത്സ. ആരോഗ്യകല്‌പദ്രുമം, ബാലചികിത്സ, മഹാസാരം, കരപ്പന്‍ മുതലായ ഗ്രന്ഥങ്ങളോടുകൂടി ബാലചികിത്സ പ്രത്യേകം കൈകാര്യം ചെയ്‌തുവന്നിരുന്നു. കേരളീയ ബാലചികിത്സാഗ്രന്ഥങ്ങളുടെ മൂലം സംസ്‌കൃതഗ്രന്ഥങ്ങള്‍തന്നെയാണെങ്കിലും കേരളീയർ ചികിത്സാവിഷയത്തിൽ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്‌. പഴയകാലം മുതല്‌ക്കേ നിലവിലിരുന്ന പല യോഗങ്ങളും ചികിത്സാമർഗങ്ങളും സംഭരിച്ചു ചേർത്തിട്ടുള്ളവയാണ്‌ കേരളീയരുടെ ഗ്രന്ഥങ്ങള്‍.

നേത്രചികിത്സ. ശസ്‌ത്രക്രിയയടക്കം നേത്രചികിത്സ പ്രചുരപ്രചാരത്തിലുണ്ടായിരുന്നു. ആയുർവേദവിധിപ്രകാരം വിദഗ്‌ധമായി നേത്രചികിത്സ നടത്തിയിരുന്ന വൈദ്യന്മാർ പലരുമുണ്ട്‌. തിരുവിതാംകൂർ വിഭാഗത്തിൽ തേവലക്കരവൈദ്യന്മാരും കമ്മാഞ്ചേരി വൈദ്യന്മാരും കച്ചുചികിത്സയ്‌ക്കു ഖ്യാതിനേടിയവരാണ്‌. "കച്ചിനു കമ്മാഞ്ചേരി പുച്ചിനു തോട്ടക്കാരന്‍' എന്നൊരു ചൊല്ലുതന്നെയുണ്ട്‌. കളരിചികിത്സ. കഥകളിക്കാരും കളരിപ്പയറ്റുകാരുമാണ്‌ കളരിചികിത്സ കൂടുതലായി കൈകാര്യം ചെയ്‌തുവന്നത്‌. മർമചികിത്സയിൽ ചില പ്രത്യേക ഗുളികകള്‍, തൈലങ്ങള്‍, കുഴമ്പുകള്‍, കഷായക്കഞ്ഞികള്‍ മുതലാവയ ഉപയോഗിച്ചുവന്നു. മർമദർപണം ഒരു പ്രധാനഗ്രന്ഥമാണ്‌.

വസൂരിചികിത്സ. ഭദ്രകാളിക്കോപത്തോടു ബന്ധപ്പെടുത്തിയാണ്‌ വസൂരിബാധയെ ഒരു കാലത്ത്‌ കണ്ടിരുന്നത്‌. തൊച്ചൂറുതരം വസൂരിയുള്ളതായി പറയപ്പെടുന്നു. വസൂരിമാല ഈ വിഷയത്തിൽ ഒരു പ്രശസ്‌ത ഗ്രന്ഥമാണ്‌. ഹസ്‌ത്യായുർവേദം. ആനകള്‍ ധാരാളമുള്ള കേരളത്തിൽ ഹസ്‌ത്യായുർവേദവും സ്വാഭാവികമായി പുഷ്‌ടിപ്രാപിച്ചിരുന്നു. മാതംഗലീല എന്ന കേരളീയഗ്രന്ഥം ഈ വിഷയത്തിൽ കേരളം നല്‌കിയിട്ടുള്ള സംഭാവനയ്‌ക്ക്‌ ഉദാഹരണമാണ്‌.

ഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും. കേരളത്തിലെ വൈദ്യസാഹിത്യത്തെ പൊതുവേ മൂന്നായി തരംതിരിക്കാം: (1) മൂലഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളും അവയിലേതന്നെ പ്രതിപാദ്യത്തെ ഉപജീവിച്ചെഴുതിയ സ്വതന്ത്രകൃതികളും, (2) നാട്ടിൽ പ്രചാരമുളളവയും പല വൈദ്യന്മാരും അപ്പപ്പോഴായി കുറിച്ചുവച്ചവയുമായ ഔഷധച്ചാർത്തുകളുടെയും ക്രിയാരീതികളുടെയും സമാഹാരങ്ങള്‍ (3) ആധുനികശാസ്‌ത്രവിജ്ഞാനം ഉള്‍ക്കൊണ്ടുകൊണ്ട്‌ എഴുതപ്പെട്ട നവീനകൃതികള്‍. വാഗ്‌ഭടകൃതികളുടെ ചില പ്രമുഖഭാഗങ്ങള്‍ കേരളത്തിൽവച്ചാണ്‌ രചിക്കപ്പെട്ടതെന്ന്‌ വിശ്വസിക്കപ്പെടുന്നതായി മേൽ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇതരഗ്രന്ഥങ്ങളിൽ കാണാത്തതും കേരളത്തിൽമാത്രം പ്രചുരപ്രചാരമുള്ളതും അദ്‌ഭൂതഫലദായകങ്ങളുമായ കൊമ്പഞ്ചാദി, കസ്‌തൂര്യാദി, ഇളനീർക്കുഴമ്പ്‌ തുടങ്ങി പ്രസിദ്ധങ്ങളായ പല യോഗങ്ങളും അടങ്ങിയ ഒരു തനികേരളീയഗ്രന്ഥമാണ്‌ സഹസ്രയോഗം, ധാരാകല്‌പം, സിന്ദൂരമഞ്‌ജരി, ആലത്തൂർ മണിപ്രവാളം, ചികിത്സാക്രമം, യോഗരത്‌ന പ്രകാശിക, വൈദ്യമഞ്‌ജരി, ചികിത്സാമഞ്‌ജരി, യോഗാമൃതം, സർവരോഗചികിത്സാരത്‌നം, ആരോഗ്യകല്‌പദ്രുമം മുതലായ സ്വതന്ത്രകൃതികള്‍ക്കു പുറമേ സംസ്‌കൃതത്തിലും മണിപ്രവാളത്തിലും അനേകം ആയുർവേദ ഗ്രന്ഥങ്ങള്‍ കേരളീയ പണ്ഡിതന്മാരുടെ സംഭാവനകളായുണ്ട്‌. വിഷവൈദ്യം, ബാലചികിത്സ, നേത്രചികിത്സ മുതലായവയിലുള്ള പ്രാമാണിക ഗ്രന്ഥങ്ങള്‍ക്കു പുറമേ സംസ്‌കൃതത്തിലും മലയാളത്തിലും അനേകം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. ശശിലേഖ, കൈരളീ ഹൃദ്യം, ലളിത പാഠ്യം, ബൃഹത്‌പാഠ്യം, വാക്യപ്രദീപിക, സാരാർഥദർപണം, ഭാവപ്രകാശം, ഭാസ്‌കരം, ഹൃദയപ്രിയ, അരുണോദയം, വാസുദേവീയം മുതലായവ അഷ്‌ടാംഗഹൃദയത്തിന്റെ പ്രധാനപ്പെട്ട വ്യാഖ്യാനങ്ങളാണ്‌. ശാർങ്‌ഗധരസംഹിത, ഭാവപ്രകാശം, ഭൈഷജ്യരത്‌നാവലി മുതലായ ഗ്രന്ഥങ്ങള്‍ക്കും വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്‌. പണ്ടുകാലത്ത്‌ സാഹിത്യകാരന്മാർ വൈദ്യശാസ്‌ത്രജ്ഞന്മാർ കൂടിയായിരുന്നതുകൊണ്ട്‌ സംസ്‌കൃതത്തിലും ഭാഷയിലും നിരവധി മൗലികഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും ആവിർഭവിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍