This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗഫൂര്‍, പി.കെ. അബ്ദുള്‍ (1929 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഗഫൂര്‍, പി.കെ. അബ്ദുള്‍ (1929 - 84) == കേരളത്തിലെ ഒരു സാമൂഹികപ്രവര്‍...)
അടുത്ത വ്യത്യാസം →

Current revision as of 13:59, 11 ഓഗസ്റ്റ്‌ 2015

ഗഫൂര്‍, പി.കെ. അബ്ദുള്‍ (1929 - 84)

കേരളത്തിലെ ഒരു സാമൂഹികപ്രവര്‍ത്തകന്‍. മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റി (M.E.S.)യുടെ സ്ഥാപകനാണ് ഗഫൂര്‍. മണപ്പാട് കൊച്ചുമൊയ്തീന്‍ ഹാജിയുടെയും കറുകപ്പാടത്ത് കാഞ്ഞാച്ചുമ്മയുടെയും മകനായി 1929 ഡി. 25-ന് ജനിച്ചു. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍നിന്ന് പ്രാഥമിക ബിരുദവും തിരുവനന്തപുരം മെഡിക്കല്‍കോളജില്‍നിന്ന് എം.ബി.ബി.എസ്. ബിരുദവും നേടി. ബ്രിട്ടനില്‍നിന്ന് എം.ആര്‍.സി.പി., എഫ്.ആര്‍.സി.പി. എന്നീ ബിരുദങ്ങളും കരസ്ഥമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ഔദ്യോഗികജീവിതം ആരംഭിച്ചു. എന്നാല്‍ ഗഫൂറിന്റെ പ്രവര്‍ത്തനം ആതുര ശുശ്രൂഷാരംഗത്തു മാത്രമായി ഒതുങ്ങിയിരുന്നില്ല; അത് സാമൂഹിക പ്രവര്‍ത്തനരംഗത്തേക്കും വ്യാപിച്ചു. വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും മുസ്ലിം സമുദായത്തെ പുരോഗതിയിലേക്കു നയിക്കാനുള്ള മാര്‍ഗങ്ങള്‍ ഇദ്ദേഹം ആരാഞ്ഞു. ആദ്യമായി, വിദ്യാഭ്യാസപരമായി മുസ്ലിം സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് പ്രശ്നപരിഹാരത്തിന് ഏറ്റവും നല്ല മാര്‍ഗം എന്ന് ഇദ്ദേഹം കണ്ടെത്തി. ഈ ലക്ഷ്യം നിറവേറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈററി എന്ന സംഘടനയ്ക്ക് ഇദ്ദേഹം രൂപംകൊടുത്തത്. സമാന ചിന്താഗതിക്കാരും അഭ്യസ്തവിദ്യരുമായ ഏതാനും സുഹൃത്തുക്കളുടെ സഹായസഹകരണങ്ങളോടെ അര്‍ഹരായ കുറച്ചുവിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കിക്കൊണ്ടാണ് സംഘടന പ്രവര്‍ത്തനം ആരംഭിച്ചത്. 1964-ല്‍ മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സ്കോളര്‍ഷിപ്പു പദ്ധതി പാവപ്പെട്ട ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെട്ടു. ഉന്നത വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കണമെങ്കില്‍ സമുദായത്തിന് സ്വന്തമായി കോളജുകള്‍ ഉണ്ടായേ മതിയാകൂ എന്ന് ഗഫൂര്‍ സംഘടനയെ ബോധ്യപ്പെടുത്തി. പിന്നീട് ഈ ലക്ഷ്യപ്രാപ്തിക്കായി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടന തീവ്രയത്നം ആരംഭിച്ചു. ഈ ശ്രമത്തിന്റെ ഫലമായി എം.ഇ. എസ്സിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോളജുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു.

എം.ഇ.എസ്. പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ഗഫൂറിന് പല പ്രതിബന്ധങ്ങളും അഭിമുഖീകരിക്കേണ്ടിവന്നു. സര്‍ക്കാര്‍ ഉദ്യോഗം രാജിവച്ചതും ഇതിന്റെ ഭാഗമായാണ്. എം.ഇ.എസ്സിന്റെ പ്രവര്‍ത്തനം അഖിലേന്ത്യാതലത്തിലും ഗള്‍ഫ് പ്രദേശത്തും വ്യാപിപ്പിക്കുന്നതിനും ഗഫൂറിനു കഴിഞ്ഞു. 1984-ല്‍ ഡല്‍ഹിയില്‍ അഖിലേന്ത്യാ മുസ്ലിം വിദ്യാഭ്യാസ സംഘടനയുടെ ഒരു സമ്മേളനം നടന്നു. ഈ സമ്മേളനത്തില്‍ മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സമയബന്ധിതമായ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കെ 1984-ല്‍ കോഴിക്കോട്ട് ഗഫൂര്‍ അന്തരിച്ചു. സ്കൂളുകള്‍, ആശുപത്രികള്‍, തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍, അനാഥശാലകള്‍ എന്നിവയും എം.ഇ. എസ്സിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നോ. മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍