This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഡീമനഃശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

നാഡീമനഃശാസ്ത്രം

Neruo Psychology

മസ്തിഷ്കഘടനയും പെരുമാറ്റവും തമ്മിലുള്ള ബന്ധം അപഗ്രഥിക്കുന്ന മനഃശാസ്ത്രശാഖ. മനുഷ്യരുടെയും മൃഗങ്ങളുടെയും പൂര്‍ണാരോഗ്യത്തോടുകൂടിയതും രോഗാതുരമായതും ആയ മസ്തിഷ്കങ്ങളും നാഡീവ്യൂഹങ്ങളും പഠനവിധേയമാക്കപ്പെടുന്നു. പ്രത്യക്ഷണം, ഭാഷാപ്രയോഗം എന്നിവയിലെ അവ്യവസ്ഥകള്‍, കായികചലനശേഷിയിലെ വ്യതിയാനങ്ങള്‍ എന്നിവ മനസ്സിലാക്കുവാന്‍ നാഡീ മനഃശാസ്ത്രം സഹായകമാകുന്നു.

ചരിത്രം

ആത്മാവ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന അന്വേഷണത്തില്‍ നിന്നാണ് മനുഷ്യന്റെ മാനസിക കഴിവുകളുടെ ശാരീരിക ഉറവിടം കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചത്. ആശയങ്ങളുടെയും ചിന്തയുടെയും ആലയം ആത്മാവാണെന്നാണ് ആദ്യകാലത്ത് കരുതപ്പെട്ടിരുന്നത്. ഉദ്ദേശം രണ്ടാം ശ.-ത്തോടെ ഗ്രീക്ക് ശാസ്ത്രജ്ഞനായ ഗാലന്‍ (130-200), മസ്തിഷ്കമാണ് നാഡീവ്യൂഹത്തിന്റെ കേന്ദ്രമെന്നും, സംവേദനം, ചിന്ത, ചലനം തുടങ്ങിയ കാര്യങ്ങള്‍ അതാണ് നിയന്ത്രിക്കുന്നതെന്നും തെളിയിച്ചു. ഈ കണ്ടെത്തലിനുശേഷവും, നൂറ്റാണ്ടുകളോളം ആത്മാവിന്റെ ശക്തിയെക്കുറിച്ചുള്ള പരമ്പരാഗത വീക്ഷണങ്ങള്‍ നിലനിന്നിരുന്നു. മസ്തിഷ്കത്തിലെ ദ്രാവകം നിറഞ്ഞ ദരങ്ങളാണ് ധൈഷണിക കഴിവുകളുടെ ഉറവിടം എന്നാണ് കരുതപ്പെട്ടിരുന്നത്.

പതിനഞ്ച് മുതല്‍ പതിനെട്ട് വരെയുള്ള നൂറ്റാണ്ടുകളില്‍ മസ്തിഷ്ക ദരങ്ങളാണ് മാനസിക-ധൈഷണിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന സിദ്ധാന്തത്തിനെതിരെ തെളിവുകള്‍ ശേഖരിക്കപ്പെട്ടു. ഇക്കാലത്ത് ലിയനാര്‍ദൊ ദാവിഞ്ചി (1472-1519), ആന്‍ഡ്രിയാസ് വെസാലിയുസ് (1514-64) തോമസ് വില്ലിസ് (1621-75) ജോസഫ് ബാദര്‍ (1723-73) തുടങ്ങിയ പ്രതിഭാശാലികള്‍ ധൈഷണിക പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം മസ്തിഷ്കദരങ്ങളല്ല, മസ്തിഷ്ക പദാര്‍ഥമാണെന്ന് സ്ഥാപിച്ചു. രോഗികളിലെ മസ്തിഷ്കാപചയത്തെക്കുറിച്ച് ബാദര്‍ വസ്തുനിഷ്ഠമായി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

പത്തൊമ്പതാം ശതകത്തിന്റെ ആരംഭത്തില്‍ ശരീരക്രിയാശാസ്ത്രജ്ഞനായ ഫ്രാന്‍സ് ജോസഫ് ഗാല്‍ (1757-1828) തന്റെ 'അവയവശാസ്ത്ര' (Organology) സിദ്ധാന്തം അവതരിപ്പിച്ചു. മസ്തിഷ്ക പ്രവര്‍ത്തനങ്ങളുടെ സ്ഥാനനിര്‍ണയത്തെക്കുറിച്ചുള്ള ആദ്യത്തെ ക്രമനിബദ്ധമായ വീക്ഷണമായിരുന്നു ഇത്. മസ്തിഷ്കത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ നിര്‍ദിഷ്ട മാനസിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം വഹിക്കുന്നു എന്ന് ഇദ്ദേഹം വാദിച്ചു. മസ്തിഷ്ക ഭാഗങ്ങളുടെ വലുപ്പത്തിലെ വ്യത്യാസം തലയോടിന്റെ ആകൃതിയിലുള്ള വ്യതിയാനങ്ങളില്‍ പ്രതിഫലിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

Image:nadi2.png Image:pullo.png


ശാസ്ത്രീയവും, മതപരവും, രാഷ്ട്രീയപരവുമായ കാരണങ്ങളാല്‍ ഗാലിന്റെ വീക്ഷണങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ഫ്രഞ്ച് ശരീരക്രിയാശാസ്ത്രജ്ഞനായ പിയറി ഫ്ളൂറന്‍സ് (1794-1867) പൂര്‍വ മസ്തിഷ്കത്തിന്റെ അര്‍ധ ഗോളങ്ങള്‍ തമ്മില്‍ വേര്‍തിരിക്കുക സാധ്യമല്ല എന്നും ഇവ ഒരുമിച്ചാണ് എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് എന്നും വാദിച്ചു. നിര്‍ദിഷ്ട മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍വ മസ്തിഷ്കത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സംയുക്തപ്രവര്‍ത്തനം ആവശ്യമാണ് എന്നും ഇദ്ദേഹം പറഞ്ഞു. ഈ വാദം 'സമബലസിദ്ധാന്തം' (equipotentiallity) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഫ്ളൂറന്‍സിന്റെ വീക്ഷണങ്ങള്‍ കുറച്ചുകാലം പ്രചാരത്തിലുണ്ടായിരുന്നെങ്കിലും പത്തൊമ്പതാം ശ.-ത്തിന്റെ അന്ത്യത്തോടുകൂടി പോള്‍ ബ്രോക (1824-80) ഫ്രിറ്റ്ഷ് (1838-1927), കാള്‍ വെര്‍ണിക്ക് (1848-1904) എന്നിവര്‍ ഗാലിന്റെ 'സ്ഥാനനിര്‍ണയ' (localisation) സിദ്ധാന്തത്തിന്റെ പരിഷ്കൃത ഭാഷ്യങ്ങളെ അനുകൂലിച്ചു.

Image:hebb.png

'സ്ഥാനനിര്‍ണയ'ത്തെ ച്ചൊല്ലിയുള്ള വിവാദം ഇരുപതാം ശ.-ത്തിലും തുടര്‍ന്നു. പരീക്ഷണാത്മക മനഃശാസ്ത്രത്തില്‍ അന്തര്‍നിരീക്ഷണത്തിന്റെ സ്ഥാനത്ത് വസ്തുനിഷ്ഠവും പരിമാണാത്മകവുമായ പെരുമാറ്റ പരീക്ഷകള്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങി. ഡാര്‍വിന്റെ (1809-1882) പരിണാമ സിദ്ധാന്തവും പ്രകൃതിനിര്‍ധാരണത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടതോടുകൂടി മൃഗങ്ങളുടെയും മനുഷ്യരുടെയും പെരുമാറ്റത്തിലെ സമാനതകളെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നു. തത്ഫലമായി മനുഷ്യന്റെ പെരുമാറ്റം അപഗ്രഥിക്കുവാന്‍ മൃഗങ്ങളുടെ മാതൃകകള്‍ ഉപയോഗിക്കുന്ന പ്രവണതയ്ക്ക് കൂടുതല്‍ പ്രചാരം സിദ്ധിച്ചു.

Image:brok.png

ഇരുപതാം ശതകത്തിന്റെ ആരംഭത്തില്‍ മനഃശാസ്ത്രജ്ഞനായ കാള്‍ ലാഷ്ലി (1890-1958) മനഃശാസ്ത്രപരമായ ആശയങ്ങളുടെ നാഡി സഹസംബന്ധികളെക്കുറിച്ച് ഗവേഷണം ആരംഭിച്ചു. ജയിംസ് വാട്ട്സണ്‍(1878-1958)ന്റെ ശിഷ്യനായിരുന്ന ഇദ്ദേഹം അനുബന്ധിത പ്രതിക്രിയകളെക്കുറിച്ചാണ് പ്രധാനമായും പഠനങ്ങള്‍ നടത്തിയത്. റഷ്യന്‍ ശാസ്ത്രജ്ഞരായ പാവ്ലോവി (1879-1936)ന്റെയും ബെക്തെരെഫ്(1857-1927)ന്റെയും വീക്ഷണങ്ങള്‍ ഇവരെ വളരെയധികം സ്വാധീനിച്ചിരുന്നു. വാഷിങ്ടണ്‍ ഡി.സി.യിലെ സെന്റ് എലിസബത്ത് ആശുപത്രിയിലെ ഷെപ്പര്‍ഡ് ഫ്രാന്‍സു (1874-1933)മായി ചേര്‍ന്ന് ലാഷ്ലി അനുബന്ധിത പ്രതിക്രിയയുടെ ജൈവപാത കണ്ടെത്തുവാന്‍ ശ്രമിച്ചു. മനുഷ്യരിലും മൃഗങ്ങളിലും മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് നഷ്ടപ്പെടുന്ന പ്രവര്‍ത്തനശേഷിയുടെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്ന്, എലികളുടെ മസ്തിഷ്കത്തിന്റെ പൂര്‍വഭാഗത്ത് നിന്ന് വ്യത്യസ്ത വലുപ്പത്തില്‍ ഭാഗങ്ങള്‍ നീക്കം ചെയ്താലും സുപരിശീലിതമായ പെരുമാറ്റങ്ങള്‍ നിലനില്‍ക്കുന്നു എന്ന് കണ്ടെത്തി. 'സ്ഥാനനിര്‍ണയ' സിദ്ധാന്തത്തിലൂടെ ഇത് വിശദീകരിക്കുവാനാകില്ല എന്ന് ഇവര്‍ വാദിച്ചു.

തുടര്‍ന്ന് ലാഷ്ലി, കോര്‍ട്ടക്സില്‍ ഓര്‍മകള്‍ ആലേഖനം ചെയ്യപ്പെടുന്ന സ്ഥാനം കണ്ടെത്തുവാനുള്ള ശ്രമം ആരംഭിച്ചു. എലികളിലും പ്രൈമേറ്റുകളിലും മസ്തിഷ്കത്തില്‍ ക്ഷതം ഏല്പിച്ചതിനുശേഷം വ്യൂഹപഠനം, ദൃശ്യവിവേചനം തുടങ്ങിയ ആര്‍ജിത സ്വഭാവങ്ങളുടെ നിലനില്പ് അഥവാ ഓര്‍മ പരിശോധിക്കുന്ന മാര്‍ഗമാണ് ഇദ്ദേഹം അവലംബിച്ചത്. ഒരു പ്രത്യേക ആര്‍ജിത സ്വഭാവഗുണത്തിന്റെ ഓര്‍മ കോര്‍ട്ടക്സിന്റെ ഏതെങ്കിലും പ്രത്യേക ഭാഗത്ത് കേന്ദ്രീകൃതമാണെങ്കില്‍, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ക്ഷതമേല്പിക്കുന്നതിലൂടെ ആ ഓര്‍മ നശിപ്പിക്കുവാന്‍ കഴിയും. എന്നാല്‍ ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ കോര്‍ട്ടെക്സിന് സമബല സ്വഭാവമാണുള്ളതെന്ന് സൂചിപ്പിച്ചു. ബ്രെയിന്‍ മെക്കാനിസംസ് ആന്‍ഡ് ഇന്റലിജന്‍സ് (Brain Mechanisms and Intelligence-1929) എന്ന സുപ്രധാന കൃതിയില്‍ ഇദ്ദേഹം കോര്‍ട്ടക്സും ആര്‍ജിത സ്വഭാവഗുണങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രണ്ട് തത്ത്വങ്ങള്‍ അവതരിപ്പിച്ചു. നീക്കം ചെയ്യപ്പെടുന്ന കോര്‍ട്ടക്സിന്റെ അളവിന് ആനുപാതികമായാണ് ആര്‍ജിത സ്വഭാവഗുണങ്ങള്‍ക്ക് കോട്ടം തട്ടുക എന്ന് ഇദ്ദേഹത്തിന്റെ 'കൂട്ട പ്രവര്‍ത്തന നിയമം' (law of mass action) പ്രസ്താവിക്കുന്നു. രണ്ടാമത്തെ നിയമമായ 'ബഹുബല നിയമ' (law of multipotentiality) പ്രകാരം കോര്‍ട്ടക്സിന്റെ ഓരോ ഭാഗവും അനേകം പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളുന്നു.

കോര്‍ട്ടക്സിന്റെ ഒരുഭാഗവും ഒരു ആര്‍ജിത സ്വഭാവഗുണത്തെയും ഒറ്റയ്ക്കു നിയന്ത്രിക്കുന്നില്ല എന്ന് ലാഷ്ലി കണ്ടെത്തി. മസ്തിഷ്കപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തങ്ങള്‍ ഉയര്‍ന്ന തോതിലുള്ള ആന്തരിക വിഭജനങ്ങള്‍ക്കും, ഇനം തിരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നു. ആധുനിക വീക്ഷണവുമായി പൊരുത്തപ്പെടുന്ന ഒരു വ്യാഖ്യാനം ലാഷ്ലിയുടെ കണ്ടെത്തലുകള്‍ക്ക് ലഭിച്ചത് ബ്രിട്ടിഷ് നാഡീശാസ്ത്രജ്ഞനായ ഹ്യുലിങ്സ് ജാക്സണ്‍(1835-1911)ന്റെ സിദ്ധാന്തത്തില്‍നിന്നാണ്. അപസ്മാര രോഗികളിലെ പഠനത്തെ ആസ്പദമാക്കിയാണ് ജാക്സണ്‍ തന്റെ സിദ്ധാന്തത്തിനു രൂപം നല്കിയത്. മസ്തിഷ്ക കാണ്ഡവും സുഷുമ്നാ നാഡിയും, ഇന്ദ്രിയാനുഭവ-ചാലക കോര്‍ട്ടക്സുകള്‍, അനുബന്ധ-പൂര്‍വ കോര്‍ട്ടക്സുകള്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലങ്ങളിലാണ് ഓരോ മാനസിക പ്രവര്‍ത്തനവും പ്രതിനിധീകരിക്കപ്പെടുന്നതെന്ന് ഇദ്ദേഹം വാദിച്ചു. കോര്‍ട്ടക്സില്‍ ക്ഷതമേല്പിക്കുന്നത് ഏതെങ്കിലും ഒരു തലത്തിലുള്ള പ്രതിനിധീകരണം മാത്രമാണ് നീക്കം ചെയ്യുന്നത്. ഇതിനാലാണ് ചില സന്ദര്‍ഭങ്ങളില്‍ ആര്‍ജിത സ്വഭാവഗുണങ്ങള്‍ പൂര്‍ണമായി നശിക്കാത്തത്.

ലാഷ്ലിയുടെ ശിഷ്യനായ ഡൊണാള്‍ഡ്. ഒ. ഹെബ്ബ് (1904-85) ആണ് നാഡീമനഃശാസ്ത്രത്തിലെ ഏറ്റവും സമഗ്രമായ സിദ്ധാന്തത്തിന് രൂപം നല്കിയത്. ദ് ഓര്‍ഗനൈസേഷന്‍ ഒഫ് ബിഹേവിയര്‍ (Thr Organization of Behaviour 1949) എന്ന കൃതിയില്‍, അനുഭവങ്ങളുടെ ആവര്‍ത്തനം നാഡീവ്യൂഹത്തിലെ ഓര്‍മയുടെ പ്രതിനിധീകരണങ്ങള്‍ വികസിക്കുവാന്‍ ഇടയാക്കുമെന്നും, ഇത് നാഡീകോശങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ രാസഘടന അഥവാ രൂപതന്ത്രത്തില്‍ വ്യതിയാനം ഉളവാക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഡയന്‍സിഫലോണിലെയും ടെലെന്‍സിഫലോണിലെയും കോശവ്യൂഹങ്ങള്‍ വികസിക്കുവാനും ശക്തിപ്പെടുവാനും അനുഭവസമ്പത്ത് സഹായകമാകുന്നു. ഓരോ നാഡീകോശവും അനേകം വ്യൂഹങ്ങളിലെ അംഗമായിരിക്കും.

നാഡീമനഃശാസ്ത്രപരമായ പരീക്ഷകള്‍ ഉപയോഗിച്ച് മസ്തിഷ്കവും പെരുമാറ്റവും തമ്മിലുള്ള ബന്ധം അപഗ്രഥിക്കുവാന്‍ ശ്രമിച്ച ആദ്യത്തെ മനഃശാസ്ത്രജ്ഞനാണ് വാര്‍ഡ് ഹാല്‍സ്റ്റെഡ് (Ward Halstead). ഹാല്‍സ്റ്റെഡിന്റെ ശിഷ്യനായ റാല്‍ഫ് റൈറ്റന്‍ ഈ പരീക്ഷ പരിഷ്കരിക്കുകയുണ്ടായി. 'ഹാല്‍സ്റ്റെഡ്-റൈറ്റന്‍ ബാറ്ററി' എന്നറിയപ്പെടുന്ന ഈ പരീക്ഷ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മാനസിക കഴിവുകളും മസ്തിഷ്ക കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുവാന്‍ ഇത് വളരെയധികം പ്രയോജനപ്പെടുന്നു. പ്രായം കൂടുമ്പോള്‍, ധൈഷണികമായ കഴിവുകളിലും പെരുമാറ്റത്തിലും ഗണ്യമായ വ്യതിയാനങ്ങള്‍ ദൃശ്യമാകുന്നു എന്ന് മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. 1970-കളിലും 80-കളിലും നാഡീമനഃശാസ്ത്രം നാഡീശാസ്ത്രങ്ങളിലെ ഒരു പ്രത്യേക ശാഖയായി വികസിച്ചു.

ഇരുപതാം ശതകത്തില്‍ മസ്തിഷ്കപ്രവര്‍ത്തനവും പെരുമാറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. ലോകയുദ്ധങ്ങളില്‍ മസ്തിഷ്കക്ഷതം സംഭവിച്ച സൈനികര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയിലാണ്, വ്യത്യസ്ത മസ്തിഷ്കഭാഗങ്ങള്‍ ഏതു വിധത്തിലാണ് വ്യത്യസ്ത പെരുമാറ്റങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് കണ്ടെത്തിയത്.

ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രവും പരീക്ഷണാത്മക നാഡീമനഃശാസ്ത്രവും

നാഡീമനഃശാസ്ത്രത്തെ ക്ളിനിക്കല്‍ നാഡീമനഃശാസ്ത്രം, പരീക്ഷണാത്മക നാഡീമനഃശാസ്ത്രം എന്ന് രണ്ടായി തിരിക്കാവുന്നതാണ്.

മസ്തിഷ്ക ക്ഷതമുള്ള വ്യക്തികളുടെ വിശദവും സൂക്ഷ്മവുമായ പഠനമാണ് ക്ളിനിക്കല്‍ നാഡീമനഃശാസ്ത്രം. ട്യൂമറുകള്‍, സ്ട്രോക്ക്, വാഹനാപകടങ്ങള്‍ മറ്റും മൂലമുണ്ടാകുന്ന ആഘാതം തുടങ്ങിയവയാണ് മസ്തിഷ്ക ക്ഷതമുണ്ടാക്കുന്നത്. ഇത്തരം ക്ഷതങ്ങളുടെ ഫലമായി ഉണ്ടാകുന്ന ധൈഷണികശേഷിക്കുറവ് വിലയിരുത്തുന്നതില്‍ ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രജ്ഞര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വ്യത്യസ്ത ചോദ്യാവലികളിലൂടെയും മറ്റു മനഃശാസ്ത്ര പരീക്ഷകളിലൂടെയുമാണ് നിര്‍ണയം നടക്കുന്നത്. ക്ഷതത്തിന്റെ സ്ഥാനം, വ്യാപ്തി, തീവ്രത എന്നിവ അനുമാനിക്കുവാന്‍ ഇവ സഹായകമാകുന്നു.

മസ്തിഷ്കത്തിന്റെ ഒരേ ഭാഗത്തേല്ക്കുന്ന ക്ഷതം രണ്ട് വ്യത്യസ്ത വ്യക്തികളെ വ്യത്യസ്ത രീതികളിലായിരിക്കും ബാധിക്കുന്നത്. അതിനാല്‍ മനഃശാസ്ത്ര പരീക്ഷകള്‍ക്കു പുറമേ ഓരോ രോഗിയുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍-ജോലിസ്ഥലത്തും, വീട്ടിലും, സാമൂഹിക സന്ദര്‍ഭങ്ങളിലും-സൂക്ഷ്മമായി നിരീക്ഷിച്ച് ക്ഷതംമൂലം ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. ക്ഷതംമൂലം നഷ്ടമായ അഥവാ കോട്ടം തട്ടിയ കഴിവുകള്‍ ഏതൊക്കെയെന്ന് നിര്‍ണയിക്കുന്നതിനോടൊപ്പം, രോഗിയ്ക്കു ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളും കോട്ടം തട്ടിയിട്ടില്ലാത്ത കഴിവുകളും ഏതൊക്കെയെന്നും കണ്ടെത്തേണ്ടതാണ്. നില നില്ക്കുന്ന കഴിവുകള്‍ നഷ്ടപ്പെട്ടവയുടെ വിടവ് നികത്തുവാന്‍ സഹായമാകുന്നു.

സമഗ്രമായ നാഡീമനഃശാസ്ത്ര പരീക്ഷകള്‍ ഉപയോഗിച്ച് മസ്തിഷ്കത്തിന്റെ ഉദ്ഗ്രഥന നിലവാരം വിലയിരുത്തേണ്ടതാണ്. വിലയിരുത്തല്‍ പൂര്‍ണമാകുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി മനഃശാസ്ത്രജ്ഞന്‍ പരീക്ഷകളുടെ ഒരു പരമ്പര തന്നെ ഉപയോഗിക്കുന്നു. മസ്തിഷ്കത്തിന്റെ വ്യത്യസ്ത ഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യത്യസ്ത മാനസിക-ധൈഷണിക കഴിവുകള്‍ അളക്കുന്നതിനാണ് ഈ പരീക്ഷകള്‍ ഉപയോഗിക്കുന്നത്. ശ്രദ്ധ, ഓര്‍മ, പ്രത്യക്ഷണം, ചലനം, ഭാഷാപ്രയോഗം തുടങ്ങി വിവിധ കഴിവുകള്‍ അളക്കുവാന്‍ വ്യത്യസ്ത പരീക്ഷകള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ഹാല്‍സ്റ്റെഡ്-റൈറ്റന്‍ (The Halstead-Riten) ലുറിയ-നെബ്രാസ്ക (Luria-Nebraska) എന്നിവ ഇത്തരത്തിലുള്ള രണ്ട് പ്രമുഖ പരീക്ഷകളാണ്. ഈ പരീക്ഷകളിലെ ഉപപരീക്ഷകള്‍ വ്യത്യസ്ത ധൈഷണിക കഴിവുകള്‍ അളക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. ഏതെല്ലാം ഉപപരീക്ഷകളാണ് ഒരു വ്യക്തിക്ക് പ്രയാസകരമായി അനുഭവപ്പെടുന്നത് എന്നത് ആസ്പദമാക്കിയാണ് മസ്തിഷ്കക്ഷതത്തിന്റെ സ്ഥാനം നിര്‍ണയിക്കുന്നത്.

പരീക്ഷണാത്മക നാഡീമനഃശാസ്ത്രം സൈദ്ധാന്തിക ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. മൃഗങ്ങളെയാണ് സാധാരണയായി പഠനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഗവേഷണത്തിന്റെ ആരംഭത്തില്‍ മൃഗങ്ങളില്‍ പരീക്ഷിച്ചതിനുശേഷം മനുഷ്യരിലും പ്രയോഗിച്ച്, ചികിത്സാവിധിയുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നു. നിരവധി ധൈഷണിക പ്രവൃത്തികളെക്കുറിച്ചും, അവയില്‍ പങ്കെടുക്കുന്ന മസ്തിഷ്കഭാഗങ്ങളെക്കുറിച്ചും അറിവു നല്‍കുവാന്‍ പരീക്ഷണാത്മക നാഡീമനഃശാസ്ത്രം സഹായകമാകുന്നു.

ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രവും പരീക്ഷണാത്മക നാഡീ മനഃശാസ്ത്രവും പരസ്പരപൂരകങ്ങളാണ്. പരീക്ഷണാത്മക നാഡീമനഃശാസ്ത്രജ്ഞന്റെ കണ്ടെത്തലുകള്‍ ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രജ്ഞനെ രോഗനിര്‍ണയത്തിലും ചികിത്സയിലും സഹായിക്കുന്നു. ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രജ്ഞന്‍ നല്കുന്ന രോഗലക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരീക്ഷണാത്മക നാഡീമനഃശാസ്ത്രത്തില്‍ പുതിയ ഗവേഷണ സാധ്യതകളൊരുക്കുന്നു.

പ്രയോഗ സാധ്യതകള്‍

സൈദ്ധാന്തികവും പ്രായോഗികവുമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ക്ലിനിക്കല്‍-പരീക്ഷണാത്മക നാഡീമനഃശാസ്ത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അല്‍ഷിമേഴ്സ് രോഗത്തിന്റെ നിര്‍ണയത്തില്‍ നാഡീമനഃശാസ്ത്രപരീക്ഷകള്‍ ഗണ്യമായ പങ്ക് വഹിക്കുന്നു. മസ്തിഷ്കത്തിന്റെ ഒരു ഭാഗം നീക്കം ചെയ്ത് പരിശോധിച്ചാല്‍ മാത്രം കണ്ടെത്താനാകുമായിരുന്ന ഈ രോഗം ഇന്ന് നാഡീമനഃശാസ്ത്ര പരീക്ഷകളിലൂടെയാണ് നിര്‍ണയിക്കുന്നത്. രോഗമുണ്ടെന്ന സംശയമുദിക്കുമ്പോള്‍ത്തന്നെ വ്യക്തിക്ക് ഓര്‍മ, ഭാഷാപ്രയോഗം, പ്രത്യക്ഷണം തുടങ്ങി നിരവധി മേഖലകളില്‍ പരീക്ഷകള്‍ നല്കുന്നു. ആറ് മാസത്തെ ഇടവേളകളില്‍ ഈ പരീക്ഷകള്‍ ആവര്‍ത്തിക്കുന്നു. വ്യക്തിയുടെ പ്രകടനം കാലക്രമേണ ഏതെങ്കിലും രണ്ടോ അതില്‍ക്കൂടുതലോ മേഖലകളില്‍ മോശമാവുകയാണെങ്കില്‍ ഡിമെന്‍ഷ്യയാണെന്ന് അനുമാനിക്കാവുന്നതാണ്.

നാഡീമനഃശാസ്ത്ര പരീക്ഷകളോടൊപ്പം തന്നെ, മറ്റു പല രീതികളിലും വിശകലനം നടക്കുന്നു. വിഷാദം, ഹലുസിനേഷന്‍, ഡെല്യൂഷന്‍, പെട്ടെന്നുള്ള പൊട്ടിത്തെറികള്‍ എന്നിവയും അല്‍ഷിമേഴ്സ് രോഗത്തിന്റ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം. രോഗലക്ഷണങ്ങളുടെ ഈ വൈവിധ്യം വ്യക്തമായി മനസ്സിലാക്കി ആവശ്യമായ ചികിത്സ നിര്‍ദേശിക്കുവാന്‍ ക്ലിനിക്കല്‍ നാഡീമനഃശാസ്ത്രജ്ഞനു കഴിയുന്നു.

മസ്തിഷ്ക ക്ഷതമേറ്റ വ്യക്തികളുടെ പുനരധിവാസരംഗത്തും നാഡീമനഃശാസ്ത്രജ്ഞര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. മസ്തിഷ്കക്ഷതം സംഭവിച്ച രോഗികള്‍ക്ക് ധൈഷണികമായ കഴിവുകള്‍ക്ക് കോട്ടം തട്ടുന്നതുമൂലം ദൈനംദിന പ്രവൃത്തികളിലും തൊഴിലിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അവരുടെ അവശേഷിക്കുന്ന കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് തൊഴില്‍ ചെയ്ത് ജീവിക്കുവാന്‍ ക്ളിനിക്കല്‍ നാഡീ മനഃശാസ്ത്രജ്ഞര്‍ പരിശീലനം നല്കുന്നു. അപചയം സംഭവിച്ച ധൈഷണിക കഴിവുകള്‍ മെച്ചപ്പെടുത്തുവാനും ശ്രമങ്ങള്‍ നടത്തും. ചെയ്യാന്‍ പ്രയാസം നേരിടുന്ന പ്രവൃത്തികള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. നിരന്തര പരിശീലനം മസ്തിഷ്കത്തെ വീണ്ടും പ്രവര്‍ത്തനനിരതമാക്കും എന്നാണ് കരുതപ്പെടുന്നത്. ക്ഷതം പറ്റിയതിനെത്തുടര്‍ന്ന് ആറ് മാസം മുതല്‍ പന്ത്രണ്ട് മാസം വരെയുള്ള കാലയളവ് നിര്‍ണായകമാണ്. ഈ സമയത്ത് ബുദ്ധിമുട്ടുള്ള പ്രവൃത്തികളില്‍ നിരന്തരം ഏര്‍പ്പെടുന്നത് അപചയത്തിന്റെ തീവ്രത കുറയ്ക്കുന്നു.

ആരോഗ്യകരമായ മസ്തിഷ്കത്തിന്റെയും രോഗാതുരമായ മസ്തിഷ്കത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിക്കുന്നതിലൂടെ ഇപ്പോള്‍ കാരണം വ്യക്തമായിട്ടില്ലാത്ത പല പെരുമാറ്റങ്ങളുടെയും അവ്യവസ്ഥകളുടെയും ഉറവിടം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍