This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാട്ടുരാജ്യങ്ങള്‍, ഇന്ത്യയില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാട്ടുരാജ്യങ്ങള്‍, ഇന്ത്യയില്‍

18-ാം ശതകത്തില്‍ ബ്രിട്ടന്‍ ഇന്ത്യയിലെ അധീശശക്തിയാകുന്നതിന് നൂറ്റാണ്ടുകള്‍ക്കുമുന്‍പേ, ഇന്ത്യയില്‍ നിലനിന്നിരുന്നതും തുടര്‍ന്ന് 1940-കള്‍വരെ ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്കുവിധേയമായി രാജാക്കന്മാര്‍ ഭരിച്ചിരുന്നതുമായ രാജ്യങ്ങള്‍. 1935-ലെ ഇന്ത്യാ ഗവണ്‍മെന്റ് നിയമത്തില്‍ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ അധീശാധികാരത്തിന്‍കീഴില്‍പ്പെടുന്നതും, ബ്രിട്ടീഷിന്ത്യയുടെ ഭാഗമല്ലാത്തതും, ഏതെങ്കിലും നാടുവാഴിയുടെ അധികാരമേഖലയ്ക്കകത്ത് നിലനില്ക്കുന്നതും, സംസ്ഥാനം, എസ്റ്റേറ്റ്, ജാഗീര്‍ തുടങ്ങിയ പേരുകളാല്‍ വിവക്ഷിക്കപ്പെടുന്നതുമായ ഭൂപ്രദേശത്തെയാണ് നാട്ടുരാജ്യമായി നിര്‍വചിച്ചിരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിയുടെ കാലത്തെ ഇന്ത്യയില്‍ 562 നാട്ടുരാജ്യങ്ങള്‍ നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദ്, മൈസൂര്‍, കാശ്മീര്‍, തിരുവിതാംകൂര്‍, കൊച്ചി, പുതുക്കോട്ട, ജുനാഗഡ്, ബനാറസ്, റാംപൂര്‍, കോല്‍ഹാപൂര്‍, മയൂര്‍ഭഞ്ജ്, ഉദയ്പൂര്‍, ജയ്പൂര്‍, ബിക്കാനീര്‍ തുടങ്ങിയവയായിരുന്നു പ്രധാന നാട്ടുരാജ്യങ്ങള്‍. ഭരണഘടനാപരമായി നാട്ടുരാജ്യങ്ങള്‍ ബ്രിട്ടീഷിന്ത്യയുടെ ഭാഗമോ നാട്ടുരാജ്യങ്ങളിലെ ജനങ്ങള്‍ ബ്രിട്ടീഷ് പ്രജകളോ ആയിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ പരമാധികാരശക്തി എന്ന നിലയില്‍ ബ്രിട്ടീഷ് രാജാവിന്റെ മേല്‍ക്കോയ്മയെ നാട്ടുരാജ്യങ്ങള്‍ അംഗീകരിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരണം നടത്തിയിരുന്ന പ്രവിശ്യകളും (ബ്രിട്ടീഷിന്ത്യ) ബ്രിട്ടീഷ് അധീശത്വം സ്വീകരിച്ച നാട്ടുരാജ്യങ്ങളും (ഇന്ത്യന്‍ ഇന്ത്യ) ചേര്‍ന്നതായിരുന്നു സ്വാതന്ത്ര്യലബ്ധിയുടെ കാലത്തെ ഇന്ത്യ. ബ്രിട്ടീഷ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഭൂപ്രദേശങ്ങളെ 11 പ്രവിശ്യകളായി വിഭജിച്ചാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഭരണം നടത്തിവന്നത്. മദ്രാസ്, ബോംബെ, സെന്‍ട്രല്‍ പ്രൊവിന്‍സ്, ഒറീസ, ബംഗാള്‍, അസം, ബിഹാര്‍, യുണൈറ്റഡ് പ്രൊവിന്‍സ്, പഞ്ചാബ്, സിന്‍ഡ്-ബലൂചിസ്ഥാന്‍, വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം എന്നിവയായിരുന്നു ഈ പ്രവിശ്യകള്‍. ബ്രിട്ടീഷിന്ത്യ വൈസ്രോയിയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായിരുന്നു. ഈ പ്രവിശ്യകളില്‍പ്പെടാത്ത പ്രദേശങ്ങളെ ബ്രിട്ടീഷുകാര്‍ നാട്ടുരാജ്യങ്ങള്‍ എന്നാണ് വിളിച്ചത് (ചുരുക്കം ചില നാട്ടുരാജ്യങ്ങള്‍ ഒഴിച്ചാല്‍ ഭൂരിപക്ഷം നാട്ടുരാജ്യങ്ങളിലും സ്വേച്ഛാധിപത്യഭരണമാണ് നിലനിന്നിരുന്നത്). ബ്രിട്ടീഷിന്ത്യന്‍ പ്രവിശ്യകളുമായി ഇടകലര്‍ന്ന് കിടന്ന ഈ നാട്ടുരാജ്യങ്ങള്‍ വിസ്തൃതിയിലും ജനസംഖ്യയിലും വ്യത്യസ്തത പുലര്‍ത്തിയിരുന്നു. ഉദാഹരണത്തിന്, കാശ്മീര്‍, ഹൈദരാബാദ് തുടങ്ങിയ നാട്ടുരാജ്യങ്ങള്‍ ഫ്രാന്‍സിനെക്കാള്‍ വലുതായിരുന്നപ്പോള്‍ ബിന്‍ബാറി എന്ന നാട്ടുരാജ്യത്തിന്റെ വിസ്തീര്‍ണം കേവലം 14 ഏക്കര്‍ മാത്രമായിരുന്നു.

ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ചരിത്രകാരന്മാര്‍ പൊതുവേ പ്രാകൃതരാജ്യങ്ങള്‍, പിന്തുടര്‍ച്ചാരാജ്യങ്ങള്‍, പോരാളി രാജ്യങ്ങള്‍ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. എ.ഡി. 3-ാം ശതകത്തില്‍ മധ്യേഷ്യയില്‍നിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെത്തിയവരുടെ പിന്‍തലമുറക്കാരായ രജപുത്രര്‍ ഭരിച്ച രാജ്യങ്ങളാണ് പ്രാകൃതരാജ്യങ്ങള്‍ എന്നറിയപ്പെട്ടത്. ഉദയ്പൂര്‍, ജോധ്പൂര്‍, ജയ്പൂര്‍ തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട പ്രാകൃത നാട്ടുരാജ്യങ്ങള്‍. മുഗള്‍ ചക്രവര്‍ത്തിയുടെ അധികാരത്തെ അംഗീകരിച്ചെങ്കിലും എല്ലാ അര്‍ഥത്തിലും സ്വതന്ത്രരായി വര്‍ത്തിച്ച മുഗള്‍ പ്രവിശ്യകള്‍ പിന്‍തുടര്‍ച്ചാരാജ്യങ്ങള്‍ എന്നറിയപ്പെട്ടു. ഉദാ. അവ്ധ്, ഹൈദരാബാദ്. മുഗള്‍ സാമ്രാജ്യത്തിന്റെ അപചയത്തെത്തുടര്‍ന്ന് ഉദയം ചെയ്ത രാജ്യങ്ങളാണ് പോരാളി രാജ്യങ്ങള്‍. ഉദാ. പട്യാല, ബറോഡ, ഗ്വാളിയര്‍.

വ്യാപാരാവശ്യത്തിനായി 17-ാം ശതകത്തില്‍ ഇന്ത്യയില്‍ എത്തിയ ഈസ്റ്റിന്ത്യാക്കമ്പനി ക്രമേണ ഈ രംഗത്തെ മറ്റ് യൂറോപ്യന്‍ ശക്തികളെ പിന്നിലാക്കികൊണ്ട് തങ്ങളുടെ വാണിജ്യവ്യാപാരബന്ധങ്ങള്‍ വിപുലമാക്കി. പ്രാരംഭഘട്ടത്തില്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുമായി കമ്പനി ഏര്‍പ്പെട്ടിരുന്ന കരാറുകള്‍ പ്രധാനമായും തങ്ങളുടെ വാണിജ്യവ്യാപാര ആനുകൂല്യങ്ങളുടെ സംരക്ഷണം ലക്ഷ്യംവച്ചുള്ളതായിരുന്നു. വാണിജ്യ കുത്തക നിലനിര്‍ത്താനുള്ള യുദ്ധങ്ങള്‍ക്കിടയിലാണ് ബംഗാളിലെ ഭരണാധികാരം കമ്പനിയില്‍ നിഷിപ്തമാകുന്നത്. ബക്സാര്‍ യുദ്ധത്തിനുശേഷം മുഗള്‍സാമ്രാജ്യത്തിന്റെ അനന്തരാവകാശികളായി രൂപാന്തരപ്പെട്ട കമ്പനി ഇന്ത്യന്‍ ഭൂമികയിലെ നാട്ടുരാജ്യങ്ങളുടെ ഭാഗധേയത്തെ ഗണ്യമായി സ്വാധീനിച്ചു.

ഹൈദരാബാദ് നൈസാം തന്റെ രക്ഷയ്ക്കായി നിര്‍ത്തുന്ന ഇസ്റ്റ്ഇന്ത്യാക്കമ്പനി സേനയുടെ സംരക്ഷണച്ചെലവ് വഹിച്ചുകൊള്ളാമെന്നേറ്റ ഒരു കരാറില്‍ ഒപ്പ് വച്ചത് 1761-ലാണ്. കമ്പനി പിന്നീട് അവ്ധ്, കൂച്ച് ബിഹാര്‍, കര്‍ണാട്ടിക് എന്നീ നാട്ടുരാജ്യങ്ങളുമായി ഒപ്പുവച്ച മറ്റു കരാറുകള്‍ക്ക് മാതൃകയായത് 1761-ലെ ഈ കരാറാണ്. 1773-ല്‍ അവ്ധുമായി ഒപ്പിട്ട ബനാറസ് കരാര്‍ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ തന്ത്രപരമായ നീക്കത്തിന്റെ ഫലമായിരുന്നു. കമ്പനി പ്രദേശങ്ങളെ മറാത്തരുടെയും അഫ്ഗാന്‍കാരുടെയും ആക്രമണങ്ങളില്‍നിന്നും പരിരക്ഷിക്കുന്നതിനായി അവ്ധിനെ ഒരു ഇടരാജ്യമായി നിലനിര്‍ത്തുകയെന്ന നയം സ്വീകരിച്ചതിനെത്തുടര്‍ന്ന് അവ്ധുമായി സൌഹൃദം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി എത്തിച്ചേര്‍ന്നതായിരുന്നു 1773-ലെ ബനാറസ് കരാര്‍. മുഗള്‍ ചക്രവര്‍ത്തിയില്‍നിന്നും പിടിച്ചെടുത്ത അലഹബാദ്, കോറ എന്നീ ജില്ലകള്‍ അവ്ധിലെ നവാബിന് നല്കിയതിനുപകരമായി 50 ലക്ഷം രൂപയും, നവാബിന്റെ രക്ഷയ്ക്കായി നിര്‍ത്തുന്ന കമ്പനിസേനയുടെ സംരക്ഷണച്ചെലവും നവാബ് നല്കണമെന്ന് ഈ കരാര്‍ വ്യവസ്ഥചെയ്തിരുന്നു. 18-ാം ശതകത്തിന്റെ അന്ത്യത്തില്‍ കമ്പനിയും നാട്ടുരാജാക്കന്മാരും തമ്മില്‍ എത്തിച്ചേര്‍ന്ന ഇത്തരം ഉടമ്പടികള്‍ സഹായസഖ്യ വ്യവസ്ഥകള്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ആദ്യത്തെ ഗവര്‍ണര്‍ ജനറലായ വാറണ്‍ ഹേസ്റ്റിങ്ങ്സാണ് സഹായവ്യവസ്ഥ കൂട്ടുകെട്ടുകള്‍ക്ക് തുടക്കംകുറിച്ചതെങ്കിലും, ഇതിനെ ബ്രിട്ടീഷ് അധീശശക്തിയുടെ വ്യാപനത്തിനായുതകുന്ന മികവുറ്റ ഉപാധിയാക്കിമാറ്റിയത് വെല്ലസ്ലിയാണ് (1798-1805). നാട്ടുരാജ്യങ്ങളുമായി പരസ്പരസഹായത്തിന്റെയും പരസ്പര സൗഹൃദത്തിന്റെയും അടിസ്ഥാനത്തില്‍ ഇദ്ദേഹം ഒപ്പിട്ട 100-ഓളം കരാറുകള്‍പ്രകാരം കമ്പനിയുടെ അറിവോ സമ്മതമോ കൂടാതെ നാട്ടുരാജാക്കന്മാര്‍ക്ക് മറ്റ് രാജാക്കന്മാരുമായി യുദ്ധം ചെയ്യാനോ കൂടിയാലോചനകളില്‍ ഏര്‍പ്പെടാനോ അനുവാദമില്ലായിരുന്നു. എന്നുമാത്രമല്ല, പൊതുസമാധാനം പാലിക്കുന്നതിന് വലിയ രാജ്യങ്ങള്‍ ഓരോന്നിനും നാട്ടുകാരുടെ ഓരോ സേന ഉണ്ടായിരിക്കേണ്ടതും അതിന്റെ കമാന്‍ഡ് ഇംഗ്ളീഷ് ഉദ്യോഗസ്ഥന്മാര്‍ വഹിക്കേണ്ടതുമാണ് എന്ന നിബന്ധനയും ഉണ്ടായിരുന്നു. ഈ സേനകളുടെ വാര്‍ഷിക ചെലവുകള്‍ നേരിടുന്നതിന് ഓരോ രാജ്യവും തങ്ങളുടെ രാജ്യത്തിന്റെ ഓരോ ഭാഗം ബ്രിട്ടീഷ് പരമാധികാരത്തിന് വിട്ടുകൊടുക്കണമെന്ന് നിഷ്കര്‍ഷിക്കുകയുണ്ടായി. അതേസമയം ചെറിയ രാജ്യങ്ങള്‍ കപ്പം നല്കേണ്ടതാണെന്നും വ്യവസ്ഥ ചെയ്തിരുന്നു. പകരമായി ബാഹ്യ ആക്രമണങ്ങളില്‍നിന്നും ആഭ്യന്തരകലാപങ്ങളില്‍നിന്നുമുള്ള സംരക്ഷണമായിരുന്നു കമ്പനി വാഗ്ദാനം ചെയ്തത്.

Image:Bhopal.png

സഹായവ്യവസ്ഥ സഖ്യത്തിലേര്‍പ്പെട്ടിരുന്ന രാജ്യങ്ങളില്‍ കമ്പനി ബ്രിട്ടീഷ് റസിഡന്റുമാരെ നിയമിച്ചിരുന്നു. ഹൈദരാബാദ്, തിരുവിതാംകൂര്‍, കൊച്ചി. മൈസൂര്‍, ബറോഡ തുടങ്ങിയവയാണ് സഹായവ്യവസ്ഥ സഖ്യത്തില്‍ ചേര്‍ന്ന പ്രധാന രാജ്യങ്ങള്‍. ടിപ്പുവിന്റെ ആക്രമണം ഉയര്‍ത്തിയ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് തിരുവിതാംകൂറും കൊച്ചിയും ഇംഗ്ലീഷുകാരുമായി സഹായവ്യവസ്ഥ കരാറില്‍ ഒപ്പ് വച്ചത്. ബ്രിട്ടീഷ് പരിരക്ഷ നാട്ടുരാജാക്കന്മാരില്‍ സുരക്ഷിതത്വബോധം ഉളവാക്കിയെങ്കിലും വിദേശശക്തിയെ ആശ്രയിച്ചുള്ള ഭരണം ഫലത്തില്‍ അവരെ ദുര്‍ബലരാക്കുകയാണുണ്ടായത്. ബ്രിട്ടീഷുകാരുമായി ഉടമ്പടിബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടതോടെ നാട്ടുരാജ്യങ്ങളുടെ ആഭ്യന്തര-വിദേശബന്ധങ്ങളിലും വിനിമയശൃംഖലകളിലും വിദേശ ഭരണകൂടത്തിന്റെ വ്യക്തമായ നിയന്ത്രണവും സ്വാധീനവും പ്രതിഫലിച്ചു തുടങ്ങി.

1813-ല്‍ ഗവര്‍ണര്‍ ജനറലായി അധികാരമേറ്റ ഹേസ്റ്റിങ്സ് പ്രഭു വെല്ലസ്ലിയുടെ സാമ്രാജ്യത്വവികസനനയം തുടര്‍ന്നു. യുദ്ധം ചെയ്യാനും സമാധാനം പാലിക്കാനും അയല്‍രാജ്യങ്ങളുമായി കൂടിയാലോചനകള്‍ നടത്താനുമുള്ള അധികാരത്തെ അടിയറവയ്പ്പിച്ചുകൊണ്ട് രജപുത്രരാജ്യങ്ങടക്കം മിക്ക ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെയും മേല്‍ ബ്രിട്ടീഷ് പരമാധികാരം സ്ഥാപിച്ചത് ഇദ്ദേഹമാണ്. പ്രതിരോധത്തിനും ആക്രമണത്തിനും രജപുത്രരാജ്യങ്ങളുടെ വിഭവശേഷി ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന കാഴ്ചപ്പാടാണ് അവരുമായി സഖ്യത്തിലേര്‍പ്പെടാന്‍ കമ്പനിയെ പ്രേരിപ്പിച്ച പ്രധാന ഘടകം. കോട്ടാ, ഉദയ്പൂര്‍, ബിക്കാനീര്‍, ജയ്പൂര്‍, ജയ്സാല്‍മര്‍ തുടങ്ങിയവയാണ് കമ്പനിയുമായി രാജ്യരക്ഷാപരവും വിധേയത്വം സമ്മതിക്കുന്നതുമായ ഉടമ്പടികളില്‍ ഒപ്പിട്ട പ്രധാന രജപ്രുത്രരാജ്യങ്ങള്‍. പരസ്പര സഹായത്തിന്റെയും പരസ്പര സൌഹൃദത്തിന്റെയും അടിസ്ഥാനത്തിലുള്ള കരാറുകളെ വിധേയത്വസഹകരണത്തിന്റെ അടിസ്ഥാനത്തില്‍ രൂപാന്തരപ്പെടുത്തിയത് ഹേസ്റ്റിങ്സ് പ്രഭുവാണ്.

ബ്രിട്ടീഷ് ആധിപത്യം അംഗീകരിച്ച നാട്ടുരാജ്യങ്ങള്‍ താത്ത്വികമായി ആഭ്യന്തര പരമാധികാരം നിലനിര്‍ത്തിപ്പോന്നെങ്കിലും പ്രായോഗികതലത്തില്‍ റസിഡന്റുമാരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ ആശങ്കാജനകമായ സ്ഥിതിവിശേഷമുളവാക്കി; തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായ കേണല്‍ മെക്കാളെയുടെ അമിതമായ ഇടപെടലായിരുന്നു ബ്രിട്ടീഷ് ആധിപത്യത്തെ എതിര്‍ക്കാന്‍ വേലുത്തമ്പി ദളവയെ പ്രേരിപ്പിച്ചത്. വിദേശശക്തിയെ പ്രതിനിധീകരിക്കുന്ന നയതന്ത്ര ഉദ്യോസ്ഥരില്‍നിന്നും രാജ്യത്തെ ഭരണനിര്‍വാഹകരായി റസിഡന്റുമാര്‍ ക്രമേണ രൂപാന്തരപ്പെട്ടതോടെ അവരുടെ നിര്‍ദേശമനുസരിച്ചായി തിരുവിതാംകൂറും കൊച്ചിയുമടക്കം മിക്ക നാട്ടുരാജ്യങ്ങളിലെയും ഭരണം. തിരുവിതാംകൂര്‍ രാജാവ് സ്വാതിതിരുനാളിന്റെ ഭരണകാലത്ത് (1829-47) ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണല്‍ കല്ലന്‍ രാജാവിന്റെമേല്‍ സമ്മര്‍ദം ചെലുത്തി അദ്ദേഹത്തിന്റെ വിശ്വസ്തനായ ദിവാനുപകരം തനിക്ക് സമ്മതനായ ദിവാന്‍ കൃഷ്ണറാവുവിനെ നിയമിച്ചതും, പുതിയ ദിവാന്‍ രാജാവിന്റെ നിര്‍ദേശങ്ങളെ അവഗണിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.

കമ്പനിയുടെ വ്യാപാരപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുകയും കമ്പനിയെ 'സര്‍ക്കാര്‍' പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്ത 1833-ലെ ചാര്‍ട്ടര്‍ ആക്റ്റിനുശേഷം കമ്പനി വ്യക്തമായ ഒരു സംയോജനനയം സ്വീകരിച്ചത് നാട്ടുരാജാക്കന്മാരെ പരിഭ്രാന്തരാക്കി. ഡല്‍ഹൗസി പ്രഭുവായിരുന്നു ഈ നയത്തിന്റെ പ്രധാന പ്രയോക്താവ്; ദത്താപഹാരനയം എന്ന സിദ്ധാന്തമനുസരിച്ച് സത്താറ (1848), നാഗ്പൂര്‍ (1853), ഝാന്‍സി (1854), സാംബല്‍പ്പൂര്‍ (1849) എന്നീ രാജ്യങ്ങളെ ഇദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തോടുകൂട്ടിച്ചേര്‍ത്തു. ഇന്ത്യാക്കാര്‍ക്ക് തികച്ചും അന്യമായിരുന്ന ഈ സിദ്ധാന്തമനുസരിച്ച് കമ്പനിയുടെ ആശ്രിതരായ ഹിന്ദുനാട്ടുരാജ്യങ്ങളില്‍ അനന്തരാവകാശികളില്ലാത്ത പക്ഷം അവ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ലയിക്കുന്നതാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ സൃഷ്ടിച്ചതോ, അതിനുകീഴില്‍ നിശ്ചിത വ്യവസ്ഥകളനുസരിച്ച് നിലനിന്നുപോരുന്നതോ ആയ രാജ്യങ്ങളാണ് ആശ്രിതരാജ്യങ്ങള്‍ എന്നറിയപ്പെട്ടത്. സംരക്ഷിത സംഖ്യരാജ്യങ്ങള്‍ക്കും മുസ്ലിം രാജ്യങ്ങള്‍ക്കും ഈ സിദ്ധാന്തം ബാധകമായിരുന്നില്ല. എന്നാല്‍ ദത്താപഹരണസിദ്ധാന്തത്തിനുപുറമേ ദുര്‍ഭരണത്തിന്റെ പേരിലും

നാട്ടുരാജ്യങ്ങളെ പിടിച്ചെടുക്കാന്‍ ഡല്‍ഹൌസി തുടങ്ങിയത് മറ്റുള്ളവരെയും മുള്‍മുനയില്‍ നിര്‍ത്തി. 'ശിപായി ലഹള' എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച 1857-ലെ കലാപമായിരുന്നു സംയോജനനയത്തെ സംബന്ധിച്ച അവരുടെ ആകുലതകള്‍ക്ക് വിരാമമിട്ടത്. കലാപശേഷം നാട്ടുരാജ്യങ്ങളോടുള്ള ബ്രിട്ടീഷ് നിലപാടില്‍വന്ന ദിശാമാറ്റം ഭാവിയെ പ്രതീക്ഷയോടു ഉറ്റുനോക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഭൂരിപക്ഷം നാട്ടുരാജാക്കന്മാരും കലാപത്തില്‍നിന്നും വിട്ടുനിന്നത് ബ്രിട്ടീഷുകാര്‍ സ്വാഗതം ചെയ്തു. തങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തടഞ്ഞുനിര്‍ത്തിയ പ്രതിരോധം എന്നാണ് കഴ്സണ്‍ നാട്ടുരാജ്യങ്ങളെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ തങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിന് നാട്ടുരാജ്യങ്ങളെ പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന തിരിച്ചറിവ് പുതിയ നയരൂപീകരണത്തിനു കാരണമായി. ഇന്ത്യാ ഗവണ്‍മെന്റിന്റെ നിയന്ത്രണം കമ്പനിയില്‍നിന്നും ബ്രിട്ടീഷ്

ചക്രവര്‍ത്തി ഏറ്റെടുത്തശേഷം നടത്തിയ വിളംബരം മറ്റുള്ളവരുടെ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യം വിസ്തൃതമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, നാട്ടുരാജാക്കന്മാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുമെന്നും ഉറപ്പ് നല്കിയിരുന്നു. ഇന്ത്യന്‍ ജനതയുടെ മാഗ്നാകാര്‍ട്ടാ എന്നു വിശേഷിപ്പിക്കപ്പെട്ട വിളംബരം ഈസ്റ്റിന്ത്യാക്കമ്പനിയും നാട്ടുരാജാക്കന്മാരും തമ്മിലുണ്ടായ കരാറുകളെയും ബന്ധങ്ങളെയും സ്ഥിതീകരിച്ചു. നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്തോടുകൂട്ടിച്ചേര്‍ക്കുന്ന ഡല്‍ഹൗസിയുടെ നയത്തിനുപകരം അവരെ പ്രത്യേക ഘടകങ്ങളായി നിലനിര്‍ത്തുന്ന നയം സ്വീകരിക്കപ്പെട്ടത് 1857-ലെ കലാപത്തോടെയാണ് എന്ന കാരണത്താല്‍ ഈ കലാപം ഇന്ത്യാചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവിനെ സൂചിപ്പിക്കുന്നു.

ലളിതമായ ഭരണസംവിധാനമാണ് നാട്ടുരാജ്യങ്ങളില്‍ നിലനിന്നത്. ഭരണകാര്യങ്ങളില്‍ നാട്ടുരാജാക്കന്മാരെ സഹായിക്കാന്‍ ദിവാനും (മുഖ്യമന്ത്രി) മറ്റു മന്ത്രിമാരുമുണ്ടായിരുന്നു. രാജാവിന്റെ തൊട്ടുതാഴെയായിരുന്നു ദിവാന്റെസ്ഥാനം. ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ചശേഷം നാട്ടുരാജ്യങ്ങള്‍ ഗവര്‍ണര്‍ ജനറലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലായി. എല്ലാ പ്രധാന നാട്ടുരാജ്യങ്ങളിലും പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് റസിഡന്റുമാരെ നിയമിച്ചിരുന്നു. (നാട്ടുരാജ്യങ്ങളിലെ ബ്രിട്ടീഷ് പ്രതിനിധികളാണ് റസിഡന്റുമാര്‍ എന്നറിയപ്പെട്ടത്). തങ്ങളുടെ നിയന്ത്രണങ്ങള്‍ക്കുമേല്‍ രാഷ്ട്രീയവകുപ്പ് നിയമിക്കുന്ന റസിഡന്റുമാരും പൊളിറ്റിക്കല്‍ ഏജന്റുമാരുംകൂടിച്ചേര്‍ന്ന് അധീശാധികാരം നടപ്പിലാക്കിയതോടെ നാട്ടുരാജാക്കന്മാര്‍ ക്രമേണ പാവ ഭരണകര്‍ത്താക്കളായിമാറി. മാത്രമല്ല ബ്രിട്ടീഷ് താത്പര്യങ്ങളുടെ സംരക്ഷകനായ ദിവാന്റെ ഉപദേശമനുസരിച്ചുവേണം രാജാവ് ഭരണം നടത്തേണ്ടത് എന്നതും അലിഖിതനിയമമായി അംഗീകരിക്കപ്പെട്ടിരുന്നു.

ഇന്ത്യയുടെ ഭരണം കമ്പനിയില്‍നിന്നും ഏറ്റെടുത്ത ബ്രിട്ടീഷ് രാജാവ് ഇന്ത്യയുടെ പരമാധികാരശക്തിയായി നിലകൊണ്ടശേഷം ബ്രിട്ടീഷ് ഗവണ്‍മെന്റും ഇന്ത്യന്‍ നാട്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഊഷ്മളതയും ദൃഢതയും കൈവന്നു. കലാപകാലത്ത് തങ്ങളെ പിന്തുണച്ചതിന് പ്രത്യുപകാരമായി സംയോജന നയം ഉപേക്ഷിച്ച ബ്രിട്ടീഷ് നടപടി ഇരുപക്ഷവും തമ്മിലുള്ള ദൂരം കുറയ്ക്കുകയും നാട്ടുരാജാക്കന്മാരില്‍ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും ഉളവാക്കുകയും ചെയ്തു. മാറിയ സാഹചര്യങ്ങളില്‍ ബ്രിട്ടീഷുകാരുടെ വിശ്വസ്ത സഹയാത്രികരായി മാറിയ ഇവര്‍ ഒന്നാം ലോകയുദ്ധത്തില്‍ ആളും അര്‍ഥവും നല്കിക്കൊണ്ട് ബ്രിട്ടീഷ് യുദ്ധയത്നങ്ങളെ സഹായിച്ചു.

നാട്ടുരാജാക്കന്മാരെ സാമ്രാജ്യഭരണത്തിന്റെ മഹത്തായ കര്‍ത്തവ്യത്തിലെ സഹായികളും സഹപ്രവര്‍ത്തകരും എന്നാണ് ഹാര്‍ഡിഞ്ജ് പ്രഭു വിശേഷിപ്പിച്ചത്. നാട്ടുരാജാക്കന്മാരോട് ആദരവ് പ്രകടിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ അവര്‍ക്ക് ബഹുമതികളും ആചാരവെടികളും നല്കിയിരുന്നു. നാട്ടുരാജ്യങ്ങളുടെ പ്രാധാന്യത്തെ ആശ്രയിച്ച് ആചാരവെടിയുടെ എണ്ണത്തിലും വ്യത്യാസമുണ്ടായിരുന്നു. ഏറ്റവും വലിയ അംഗീകാരമായ 21 ആചാരവെടി ലഭിച്ച രാജ്യങ്ങള്‍ ഫസ്റ്റ് ക്ലാസ് രാജ്യങ്ങളെന്നപേരില്‍ അറിയപ്പെട്ടു. ഹൈദരാബാദ്, കാശ്മീര്‍, ബറോഡ, ഗ്വാളിയര്‍, മൈസൂര്‍ എന്നിവയാണ് ഈ വിഭാഗത്തില്‍പ്പെട്ട രാജ്യങ്ങള്‍. 19 ആചാരവെടി ലഭിച്ച തിരുവിതാംകൂര്‍, സെക്കന്‍ഡ് ക്ലാസ് വിഭാഗത്തിലും 17 ആചാരവെടി ലഭിച്ച കൊച്ചി, തേര്‍ഡ് ക്ലാസ് വിഭാഗത്തിലും ഉള്‍പ്പെട്ടു.

ഭരണാധികാരം കമ്പനിയില്‍ നിന്നും ചക്രവര്‍ത്തിയിലേക്ക് മാറിയത് നാട്ടുരാജാക്കന്മാര്‍ക്ക് സുരക്ഷിതത്വം നല്കിയെങ്കിലും ഈ അധികാരമാറ്റത്തിന്റെ അനന്തരഫലമായി നാട്ടുരാജ്യങ്ങളിലെ ബ്രിട്ടീഷ് ഇടപെടല്‍ വ്യാപകമായി. നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുള്ള ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അവകാശത്തിന് നീതീകരണവും അടിസ്ഥാനവുമായി വര്‍ത്തിച്ചത് പരമാധികാര തത്ത്വമായിരുന്നു. 1857-ന് മുന്‍പ് അപ്രാപ്തരായ നാട്ടുരാജാക്കന്മാരോട് കമ്പനി മൗനം ദീക്ഷിച്ചിരുന്നു. അത്യപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ദുര്‍ഭരണത്തിന്റെ പേരില്‍ രാജ്യങ്ങളെ ബ്രിട്ടീഷ് ഭരണത്തില്‍ ലയിപ്പിച്ചത്. കലാപത്തിനുശേഷം ദുര്‍ഭരണത്തിന്റെ പേരില്‍ രാജ്യത്തെ പിടിച്ചെടുക്കുന്ന നയം ശുീഹമൃഉപേക്ഷിച്ച ബ്രിട്ടീഷുകാര്‍ ദുര്‍ഭരണം നടത്തുന്ന ഭരണാധികാരിയെ ശിക്ഷിക്കുക അല്ലെങ്കില്‍ സ്ഥാനഭ്രഷ്ടനാക്കുകയെന്ന നയമാണ് അവലംബിച്ചത്. മാത്രമല്ല ബ്രിട്ടീഷ് പരമാധികാരശക്തിയുടെ കീഴില്‍ ഉന്നതനിലവാരത്തിലുള്ള ഭരണം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം നാട്ടുരാജ്യങ്ങള്‍ക്കായി. എന്നാല്‍ ഇതില്‍ പരാജയപ്പെടുന്നപക്ഷം പരമാധികാരശക്തി എന്നനിലയില്‍ ആഭ്യന്തരഭരണത്തില്‍ ഇടപെടാനും പരിഹാരനടപടികള്‍ കൈകൊള്ളാനുമുള്ള അധികാരം ബ്രിട്ടീഷ് ചക്രവര്‍ത്തിക്കായിരുന്നു. നാട്ടുരാജ്യങ്ങളില്‍ പുരോഗമനപരവും ക്ഷേമോന്മുഖവുമായ ഭരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആധുനികഭരണ നിര്‍വഹണരീതികള്‍ സ്വീകരിക്കാനും ബാഹ്യലോകവുമായി അടുത്തിടപഴകാനും ബ്രിട്ടീഷ് അധികാരികള്‍ നാട്ടുരാജാന്മാരെ പ്രേരിപ്പിക്കുകയുണ്ടായി. ബ്രിട്ടീഷ് ഇന്ത്യയുമായുള്ള സമ്പര്‍ക്കം നാട്ടുരാജാക്കന്മാരുടെ വീക്ഷണത്തിലും നയരൂപീശുീഹമൃകരണത്തിലും ഗണ്യമായ സ്വാധീനമാണ് ചെലുത്തിയത്. പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കിയ ബറോഡ രാജാവ് ഗയക്വാഡ്, മൈസൂറിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് അടിത്തറയിട്ട മൈസൂര്‍ രാജാവ് കൃഷ്ണരാജാ, ഇന്ത്യയില്‍ ആദ്യമായി പിന്നോക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 50 ശ.മാ. സംവരണം നല്കിയ കോല്‍ഹാപൂര്‍ മഹാരാജാ രാജര്‍ഷിഷാഹുജി തുടങ്ങിയവര്‍ സാമൂഹികവും രാഷ്ട്രീയവുമായ പ്രബുദ്ധത പ്രദര്‍ശിപ്പിച്ച ഭരണാധികാരികളായിരുന്നു. ആധുനികതയെയും പാരമ്പര്യത്തെയും വിജയകരമായി സന്നിവേശിപ്പിച്ച മൈസൂര്‍, തിരുവിതാംകൂര്‍, കൊച്ചി പോലുള്ള നാട്ടുരാജ്യങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യയെ വിസ്മയിപ്പിക്കുന്ന ഭരണമാണ് കാഴ്ചവച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ മാതൃകയില്‍ ഒരു നിയമസംഹിത ക്രോഡീകരിച്ച ആദ്യത്തെ നാട്ടുരാജ്യം തിരുവിതാംകൂറാണ്. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിമയനിര്‍മാണസഭ രൂപംകൊണ്ടത് മൈസൂറിലാണ്. ബഡ്ജറ്റിനെക്കുറിച്ച് ചര്‍ച്ച നടത്താനും, ഭരണവൈകല്യങ്ങള്‍ ചൂണ്ടിക്കാണിക്കാനും മാത്രമായി ഇവയുടെ അധികാരം പരിമിതപ്പെട്ടിരുന്നെങ്കിലും, ജനങ്ങളുടെ അധികാരത്തെ വികസിപ്പിക്കുന്നതിനുള്ള ആദ്യത്തെ ചുവട്വയ്പായിരുന്നു ഈ സഭകള്‍. എന്നിരുന്നാലും അധികാരം പൂര്‍ണമായും ജനങ്ങളിലേക്ക് കൈമാറാന്‍ നാട്ടുരാജ്യങ്ങള്‍ തയ്യാറായിരുന്നില്ല. മാത്രമല്ല നാട്ടുരാജാക്കന്മാര്‍ പലപ്പോഴും ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ തലങ്ങളിലേക്ക് നീങ്ങിയതുനിമിത്തം നാട്ടുരാജ്യങ്ങളില്‍ നിയമവാഴ്ച എന്നതൊക്കെ ഒരു പ്രഹസനമായി മാറിയിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ഒരു രാജകീയ വിളംബരത്തിന്റെ പിന്‍ബലത്തില്‍ തിരുവിതാംകൂറില്‍നിന്നും നാടുകടത്തിയത് ഇത്തരുണത്തില്‍ എടുത്തു പറയേണ്ടതാണ്.

പ്രത്യക്ഷമായി അനുഭവപ്പെട്ടില്ലെങ്കിലും, ബ്രിട്ടീഷിന്ത്യയും നാട്ടുരാജ്യങ്ങളും തമ്മില്‍ അകലാന്‍ തുടങ്ങിയത് 1917 മുതല്‍ക്കാണ്. കോണ്‍ഗ്രസ്സിനെ തൃപ്തിപ്പെടുത്താനായി ഇന്ത്യയില്‍ സ്വയംഭരണസ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുകയെന്ന ബ്രിട്ടീഷ് നയവുമായുള്ള പൊരുത്തക്കേടായിരുന്നു അകല്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. പഴയ മാമൂലുകളെയും പാരമ്പര്യത്തെയും മുറുകെ പിടിച്ച ഇന്ത്യനിന്ത്യ, ബ്രിട്ടീഷിന്ത്യയിലെ ഭരണഘടനാ പരിഷ്കാരങ്ങളെയും ജനാധിപത്യപ്രവണതകളെയും ആശങ്കയോടെയാണ് വീക്ഷിച്ചത്. ചരിത്രത്തിലെ തങ്ങളുടെ സുപ്രധാന ഇടം നഷ്ടമായേക്കാം എന്ന ചിന്ത ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ട കോണ്‍ഗ്രസ്സിനെ ശത്രുതയോടെ വീക്ഷിക്കുവാന്‍ നാട്ടുരാജ്യങ്ങളെ പ്രേരിപ്പിച്ചു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെതിരെ ബ്രിട്ടന്റെ പക്ഷം നില്ക്കുന്ന നയമാണ് നാട്ടുരാജ്യങ്ങള്‍ അവലംബിച്ചത്. അതേസമയം ബ്രിട്ടീഷുകാരാകട്ടെ ദേശീയ പ്രസ്ഥാനത്തെ നേരിടാനും ദേശീയഐക്യത്തിന്റെ വളര്‍ച്ചയെ തടയാനും നാട്ടുരാജാക്കന്മാരെ ഉപയോഗപ്പെടുത്തി. ഇന്ത്യന്‍ ദേശീയതയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു യാഥാസ്ഥിതിക ശക്തിയായി നാട്ടുരാജാക്കന്മാരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ നരേന്ദ്ര മണ്ഡലം എന്ന സമിതി രൂപീകരിച്ചത് (1921). നാട്ടുരാജാക്കന്മാരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരുപദേശക സമിതിയായിരുന്നു നരേന്ദ്രമണ്ഡലം. നാട്ടുരാജ്യങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും കോണ്‍ഗ്രസ് വിരുദ്ധ ചേരിയില്‍ നാട്ടുരാജാക്കന്മാരെ അണിനിരത്തുക എന്ന നയം നരേന്ദ്രമണ്ഡലത്തിന്റെ രൂപീകരണത്തിനു പിന്നിലെ പ്രേരണയായി വര്‍ത്തിച്ചിരുന്നു. ദേശീയപ്രസ്ഥാനം ശക്തിയാര്‍ജിച്ച 20-ാം ശതകത്തില്‍ ബ്രിട്ടീഷുകാര്‍ കൈക്കൊണ്ട ഈ നയത്തിനനുബന്ധമായി രാജാക്കന്മാരുടെ സ്വേച്ഛാധിപത്യ പ്രവണതകളെയും ദുഷ്പ്രവര്‍ത്തികളെയും ഇവര്‍ സംരക്ഷിച്ചുപോന്നത് ഭൂരിപക്ഷം നാട്ടുരാജ്യങ്ങളെയും പിന്നോക്കാവസ്ഥയിലേക്ക് തള്ളി.

1917-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നടപ്പിലാക്കിയ ഭരണപരിഷ്കരണങ്ങള്‍ ബ്രിട്ടീഷിന്ത്യ കൂടുതല്‍ ജനാധിപത്യപരമാകും എന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഇന്ത്യയില്‍ ഒരു ജനാധിപത്യ ഗവണ്‍മെന്റ് സ്ഥാപിതമാകുന്നപക്ഷം പരമാധികാരം പുതിയ ഗവണ്‍മെന്റിലേക്ക് സംക്രമിക്കണം എന്ന ദേശീയവാദികളുടെ നിലപാട് നാട്ടുരാജാക്കന്മാരില്‍ അരക്ഷിതാവസ്ഥ ഉളവാക്കി. തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബ്രിട്ടന്റെ വര്‍ധിച്ചസഹകരണംനേടിയ ഇവര്‍ പരമാധികാരശക്തിയും ഇന്ത്യന്‍ രാജാക്കന്മാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കണമെന്നാവശ്യപ്പെട്ടു. പരമാധികാര ശക്തിയും ഇന്ത്യന്‍ നാട്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിക്കപ്പെട്ട ബട്ട്ലര്‍ കമ്മിറ്റി 1927-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവാദമായി. പരമാധികാരശക്തിയും നാട്ടുരാജാക്കന്മാരും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ പശ്ചാത്തലംവച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ നിയമസഭയോട് ഉത്തരവാദപ്പെട്ട ഒരു ഇന്ത്യാ ഗവണ്‍മെന്റ് രൂപംകൊള്ളുന്ന സന്ദര്‍ഭത്തില്‍, നാട്ടുരാജ്യങ്ങളെ അവയുടെ സമ്മതംകൂടാതെ പുതിയ ഗവണ്‍മെന്റുമായുള്ള ബന്ധത്തിലേക്ക് സംക്രമിപ്പിക്കുവാന്‍ പാടുള്ളതല്ല എന്ന പ്രധാന ശിപാര്‍ശ ദേശീയവാദികളുടെ നിശിതമായവിമര്‍ശനത്തിനു പാത്രമായി. ബ്രിട്ടീഷ് ഇന്ത്യയില്‍ ശക്തിപ്രാപിച്ചുവന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍നിന്നും നാട്ടുരാജ്യങ്ങളെ അകറ്റിനിര്‍ത്താനും നാട്ടുരാജാക്കന്മാരെ പ്രീതിപ്പെടുത്താനുമുള്ള നീക്കമായിട്ടാണ് ഈ ശുപാര്‍ശയെ അവര്‍ വിലയിരുത്തിയത്. ബ്രിട്ടീഷിന്ത്യയും ഇന്ത്യന്‍ നാട്ടുരാജ്യങ്ങളും തമ്മില്‍ നിലനിന്ന ചരിത്രപരവും മതപരവും, സാമൂഹികവുമായ അഭേദ്യബന്ധത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടിന്ത്യകളും ഉള്‍പ്പെട്ട ഒരു ഫെഡറേഷന്‍ നിലവില്‍വരണമെന്നാണ് ഇന്ത്യക്ക് ഒരു പുതിയ ഭരണഘടന രൂപീകരിക്കാന്‍ നിയോഗിക്കപ്പെട്ട നെഹ്റു കമ്മിറ്റി നിര്‍ദേശിച്ചത് 1919-ലെ മൊണ്‍ടേഗ് പരിഷ്കാരങ്ങളെ വിലയിരുത്താനും പുതിയ ഭരണപരിഷ്കരണങ്ങള്‍ നിര്‍ദേശിക്കാനും നിയോഗിക്കപ്പെട്ട സൈമണ്‍ കമ്മീഷനും നാട്ടുരാജ്യങ്ങളും ബ്രിട്ടീഷിന്ത്യയും ഉള്‍പ്പെട്ട ഒരഖിലേന്ത്യാ ഫെഡറേഷനാണ് ശിപാര്‍ശ ചെയ്തത്.

ഇന്ത്യയുടെ ഭാവി ഭരണഘടനയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ചുകൂട്ടിയ വട്ടമേശസമ്മേളനത്തിലേക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നാട്ടുരാജാക്കന്മാരെ ക്ഷണിക്കുകയുണ്ടായി. വട്ടമേശ സമ്മേളനത്തിന്റെ ഒന്നാംയോഗത്തില്‍ നാട്ടുരാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒരിന്ത്യന്‍ ഫെഡറേഷന്‍ രൂപീകരിക്കുവാന്‍ ബ്രിട്ടീഷ് ഇന്ത്യന്‍ അംഗങ്ങളും നാട്ടുരാജാക്കന്മാരും സമ്മതിച്ചു. തികച്ചും വിപ്ലവകരമായ ഈ സങ്കല്പനത്തിലൂടെ ഇന്ത്യയുടെ ഏകീകരണം യഥാര്‍ഥ്യമായിത്തീരുമായിരുന്നു. എന്നാല്‍ ഫെഡറേഷന്‍ നിലവില്‍വരുന്നതിനുവേണ്ട ശുഷ്കാന്തി പിന്നീട് നാട്ടുരാജ്യങ്ങളും കോണ്‍ഗ്രസ്സും പ്രദര്‍ശിപ്പിക്കാതിരുന്നതിനാല്‍ ഫെഡറേഷന്‍ പ്രാവര്‍ത്തികമായില്ല.

ദേശീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റം നാട്ടുരാജ്യങ്ങളില്‍ വിപ്ലവകരമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു; ജനാധിപത്യം, ഉത്തരവാദ സര്‍ക്കാര്‍, പൗരാവകാശം എന്നീ പുരോഗമനാശയങ്ങള്‍ ചെലുത്തിയ സ്വാധീനംമൂലം ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള നീക്കങ്ങള്‍ നാട്ടുരാജ്യങ്ങളില്‍ ശക്തിയാര്‍ജിച്ചു. ഉത്തരവാദഭരണത്തിനുവേണ്ടി വാദിച്ച നാട്ടുരാജ്യങ്ങളിലെ സംഘടനകള്‍ 'പ്രജാമണ്ഡലം' എന്ന പേരിലാണ് അറിയപ്പെട്ടത്. നാട്ടുരാജാക്കന്മാരുടെ ഭരിക്കാനുള്ള അവകാശത്തെയല്ല മറിച്ച്, അവരുടെ പേരില്‍ ദിവാനും അവരുടെ അനുയായികളായ ജന്മിമാരും നടത്തിയ ദുര്‍ഭരണത്തെയാണ് പ്രധാനമായും ശുീഹമൃഈ സംഘടനകള്‍ എതിര്‍ത്തത്. 1930-കളുടെ അവസാനംവരെ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്ക്കുന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെങ്കിലും നാട്ടുരാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലുണ്ടായ പുതിയ ഉണര്‍വിന്റെ പശ്ചാത്തലത്തില്‍ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ സമരത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിന്താങ്ങാന്‍ തുടങ്ങി.

Image:flag.png

രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്റെ യുദ്ധയത്നങ്ങളുമായി സഹകരിക്കുന്നതിന് ബ്രിട്ടീഷ്ഇന്ത്യ വിസമ്മതിച്ചപ്പോള്‍ ആളും അര്‍ഥവും നല്കികൊണ്ട് നാട്ടുരാജ്യങ്ങള്‍ ബ്രിട്ടന്റെ യുദ്ധയത്നങ്ങളില്‍ പങ്കാളികളായി. പകരം ഇന്ത്യയുടെ ഭാവി ഭരണഘടനയില്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് അവര്‍ മുന്നോട്ടുവച്ചത്. യുദ്ധരംഗം വഷളായതോടെ ഇന്ത്യാക്കാരുടെ സഹകരണം ഉറപ്പാക്കുന്നതിനുവേണ്ടി ബ്രിട്ടന്‍ നിയോഗിച്ച സര്‍ ക്രിപ്സ് നാട്ടുരാജ്യങ്ങളുടെ പ്രശ്നത്തില്‍ സ്വീകരിച്ച സമീപനം നാട്ടുരാജാക്കന്മാരില്‍ ആശങ്ക ഉളവാക്കാന്‍ പര്യാപ്തമായിരുന്നു. പുതിയ ഇന്ത്യന്‍ യൂണിയന്‍ രൂപീകരിക്കുക എന്നതായിരുന്നു ക്രിപ്സിന്റെ പ്രധാന നിര്‍ദേശം. പുതിയ ഇന്ത്യന്‍ യൂണിയന്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു എല്ലാവിധ പിന്തുണയും നാട്ടുരാജ്യങ്ങള്‍ വാഗ്ദാനം ചെയ്തു. അതേസമയം യൂണിയനില്‍ ചേരാത്ത നാട്ടുരാജ്യങ്ങള്‍ക്കു തങ്ങളുടേതായ ഒരു യൂണിയന്‍ രൂപീകരിക്കാനുള്ള അവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിക്കുന്ന പ്രവശ്യകള്‍ക്കു സ്വന്തമായ യൂണിയന്‍ രൂപീകരിക്കുവാന്‍ വ്യവസ്ഥ ചെയ്ത ക്രിപ്സ് നിര്‍ദേശം. പക്ഷേ നാട്ടുരാജ്യങ്ങളുടെ അതേ ആവശ്യത്തെ തിരസ്കരിച്ചത് അവര്‍ക്ക് തിരിച്ചടിയായി. ഇന്ത്യയുടെ ഭാവി ഭരണഘടനയില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന എന്ന ചിന്ത ക്രിപ്സിന്റെ സന്ദര്‍ശനത്തോടെ അവരില്‍ രൂഢമായി. ഇന്ത്യയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കു പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന ഏതൊരു ഒത്തുതീര്‍പ്പിന്റെയും ചട്ടക്കൂടിനുള്ളില്‍ തങ്ങള്‍ക്കു ഒതുങ്ങേണ്ടിവരുമെന്ന് അവര്‍ വ്യാകുലപ്പെട്ടു. മാത്രമല്ല, നാട്ടുരാജ്യങ്ങളിലെ ജനങ്ങളുടെ ന്യായമായ അവകാശങ്ങളും പരാതികളും പൊതുശ്രദ്ധയില്‍കൊണ്ടുവരാനുള്ള ഒരു സംവിധാനം നാട്ടുരാജ്യങ്ങളില്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന ക്രിപ്സിന്റെ നിര്‍ദേശവും ഇവര്‍ക്ക് അസ്വീകാര്യമായിരുന്നു. ഇതിനിടെ, ബ്രിട്ടീഷ് ചക്രവര്‍ത്തിയും നാട്ടുരാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെട്ടിരുന്ന ഉടമ്പടി കരാറുകള്‍ റദ്ദ് ചെയ്യണമെന്ന നെഹ്റുവിന്റെ പ്രസ്താവന തങ്ങളുടെ രാഷ്ട്രീയഭാവിയെക്കുറിച്ച് അവരില്‍ സന്ദേഹമുണ്ടാക്കി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, തങ്ങളുടെ താത്പര്യങ്ങള്‍ ബലികഴിക്കപ്പെടില്ല എന്ന നിയതമായ ഉറപ്പ് ബ്രിട്ടീഷ് സര്‍ക്കാരില്‍നിന്നും കിട്ടാനുള്ള ശ്രമങ്ങളില്‍ 1942-44 കാലയളവില്‍ അവര്‍ ഏര്‍പ്പെട്ടു. നാട്ടുരാജാക്കന്മാരുടെ സമ്മതം കൂടാതെ അവരും ബ്രിട്ടീഷ് ചക്രവര്‍ത്തിയുമായുള്ള ബന്ധത്തില്‍ ഭാവിയില്‍ യാതൊരു മാറ്റവും വരുത്തുകയില്ല; അത് മറ്റൊരു അധികാരശക്തിക്കും കൈമാറുകയില്ല എന്ന വേവല്‍ പ്രഭു നല്കിയ ഉറപ്പ് ബ്രിട്ടീഷുകാര്‍ തുടര്‍ന്നും തങ്ങളെ സംരക്ഷിച്ചുപോരും എന്ന പ്രതീക്ഷ അവരിലുളവാക്കി.

യൂറോപ്പില്‍ സഖ്യകക്ഷികള്‍ക്കുണ്ടായ വിജയവും 1945-ലെ പൊതു തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതും ഇന്ത്യാ ചരിത്രത്തിലെ അടുത്തഘട്ടത്തിനു തുടക്കം കുറിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമ്പാദനം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി അധികാരമേറ്റ ലേബര്‍ പാര്‍ട്ടി, ഇന്ത്യയിലെ നേതാക്കന്മാരുമായി കൂടിയാലോചിച്ച് ഇന്ത്യാക്കാര്‍ക്ക് അധികാരം കൈമാറാനുള്ള വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ 1946 മാര്‍ച്ചില്‍ ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ചു. ഇന്ത്യയിലെ വിവിധ കക്ഷികളുമായി ചര്‍ച്ച ചെയ്ത് അവര്‍ക്കുകൂടി സ്വീകാര്യമായ രീതിയില്‍ ഭരണഘടനയും ഗവണ്‍മെന്റും രൂപീകരിക്കുന്നതിന്റെ ഭാഗമായി നാട്ടുരാജാക്കന്മാരുടെ പ്രതിനിധികളുമായി മിഷന്‍ നടത്തിയ ചര്‍ച്ചകളില്‍ നാട്ടുരാജ്യങ്ങള്‍ സ്വീകരിച്ച നിലപാട് ഇതായിരുന്നു.

1. തങ്ങളുടെ പരമാധികാരം പിന്‍തുടര്‍ന്നുവരുന്ന മറ്റൊരു ഗവണ്‍മെന്റിനും കൈമാറികൂടാ.

2. ബ്രിട്ടീഷിന്ത്യയില്‍ അധികാരക്കൈമാറ്റം നടത്തുന്ന സാഹചര്യത്തില്‍ ആ യൂണിയനിലോ മറ്റേതെങ്കിലും യൂണിയനുകളിലോ ചേരാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുവാന്‍ പാടില്ല.

3. നാടുവാഴികള്‍ സ്വയം തീരുമാനിക്കുകയാണെങ്കില്‍ സംസ്ഥാനങ്ങളുടെ ഒരു സംയുക്ത സംഘടന രൂപീകരിക്കുവാന്‍ യാതൊരു പ്രതിബന്ധവും ഉണ്ടായിക്കൂട.

4. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ബ്രിട്ടീഷിന്ത്യയുടെ ഇടപെടല്‍ ഉണ്ടാകാവുന്നതല്ല.

ഇന്ത്യയിലെ ഇതര കക്ഷികളുമായും നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയുടെ ഭാവിഭരണ സംവിധാനത്തിന്റെ രൂപരേഖ നല്കികൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് ക്യാബിനറ്റ് മിഷന്‍ പുറത്തിറക്കി. നാട്ടുരാജ്യങ്ങളും ബ്രിട്ടീഷിന്ത്യയും ഉള്‍പ്പെട്ട ഒരു ഇന്ത്യന്‍ യൂണിയനാണ് ഇവര്‍ നിര്‍ദേശിച്ചത്. നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് കിരീടവുമായി ഇന്നോളം നിലനിന്നബന്ധം ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും തുടരുക അസാധ്യമാണ് എന്ന് പ്രസ്താവിച്ച മിഷന്‍ പരമാധികാരം ബ്രിട്ടീഷ് കിരീടത്തിന് നിലനിര്‍ത്താനോ പുതിയ ഒരു സര്‍ക്കാരിനു കൈമാറാനോ കഴിയില്ല എന്ന് വ്യക്തമാക്കി. നാട്ടുരാജ്യങ്ങള്‍ ഒരു ഭാഗത്തും ബ്രിട്ടീഷ് രാജാവ് മറുഭാഗത്തും ചേര്‍ന്നുണ്ടാക്കിയിട്ടുള്ള രാഷ്ട്രീയ സംവിധാനങ്ങള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ തുടര്‍ന്ന് സ്ഥാപിതമാകുന്ന പുതിയ ഗവണ്‍മെന്റുമായോ, ഗവണ്‍മെന്റുകളുമായോ നാട്ടുരാജ്യങ്ങള്‍ ഫെഡറല്‍ ബന്ധം സ്ഥാപിക്കേണ്ടതാണ് എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ചില ഉപാധികളുടെ അടിസ്ഥാനത്തില്‍ ക്യാബിനറ്റ് പദ്ധതി അംഗീകരിക്കുന്നതിന് നാട്ടുരാജ്യങ്ങള്‍ സന്നദ്ധരായി. (യൂണിയനില്‍ നാട്ടുരാജ്യങ്ങള്‍ ചേരുന്നത് കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. നാട്ടുരാജ്യങ്ങള്‍ അധീശാധികാരത്തിനു കീഴടക്കിയ എല്ലാ അധികാരങ്ങളും നാട്ടുരാജ്യങ്ങള്‍ക്കു തിരികെ ലഭിക്കേണ്ടതാണ്. ഓരോ നാട്ടുരാജ്യത്തിന്റെയും ഭരണഘടന, ഭൂപരമായ അതിര്‍ത്തി, രാജവംശത്തിന്റെ പിന്തുടര്‍ച്ച എന്നീ കാര്യങ്ങളില്‍ യൂണിയന്‍ ഇടപെടാന്‍ പാടില്ല എന്നിവയായിരുന്നു നാട്ടുരാജ്യങ്ങള്‍ മുന്നോട്ടുവച്ച ഉപാധികള്‍). എന്നാല്‍ രാജ്യത്തെ ഇന്ത്യ, പാകിസ്താന്‍ എന്നിങ്ങനെ രണ്ടു രാഷ്ട്രങ്ങളായി വിഭജിക്കാനുള്ള മൗണ്ട്ബാറ്റന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് 1947 ജൂണ്‍ 3 ഏകീകൃത ഇന്ത്യയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ അംഗീകരിച്ച ക്യാബിനറ്റ് മിഷന്‍ പദ്ധതി സ്വീകരിക്കുവാന്‍ ഹൈദരാബാദ്, തിരുവിതാംകൂര്‍ തുടങ്ങിയ ചില നാട്ടുരാജ്യങ്ങള്‍ വിസമ്മതിച്ചു. പാകിസ്താനിലോ ഇന്ത്യയിലോ ചേരാതെ സ്വതന്ത്രമായി നില്ക്കാനാണ് ഈ നാട്ടുരാജ്യങ്ങള്‍ ആഗ്രഹിച്ചത്. ജൂണ്‍ 11-ന് തിരുവിതാംകൂര്‍ രാജാവും ജൂണ്‍ 12-ന് നൈസാമും സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിനെ കോണ്‍ഗ്രസ് ഗൌരവമായാണ് വീക്ഷിച്ചത് (മുന്‍ പൊലിസ് ഐ.ജി. കരീം സാഹിബിനെ പാകിസ്താനിലെ അംബാസിഡറായി നിയമിക്കുന്നതാണ് എന്ന പ്രഖ്യാപനവും സി.പി. രാമസ്വാമി അയ്യര്‍ നടത്തി). മറ്റ് നാട്ടുരാജ്യങ്ങള്‍ ഇവരുടെ മാതൃക പിന്തുടര്‍ന്നാല്‍ അത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഗുരുതരമായ ഭീഷണിയായിത്തീരുമെന്ന കാരണത്താല്‍ ഇന്ത്യയില്‍നിന്നും ഒറ്റപ്പെട്ടുനില്ക്കാനുള്ള ഇവരുടെ തീരുമാനത്തെ ഇന്ത്യാചരിത്രത്തിന്റെ നിഷേധമെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

1947 ആഗ. 15-ന് ഇന്ത്യന്‍ ഡൊമിനിയനും പാകിസ്താന്‍ ഡൊമിനിയനും സ്ഥാപിക്കപ്പെടുന്നതിന് സഹായകരമായ ഇന്ത്യന്‍ സ്വാതന്ത്യ്രനിയമം ബ്രിട്ടീഷ് പാര്‍ലമെന്റ് 1947 ജൂല. 8-ന് പാസ്സാക്കി. ഇതിലെ പ്രധാന വ്യവസ്ഥയനുസരിച്ച് അധികാരകൈമാറ്റത്തിനു നിശ്ചയിച്ച ആഗ. 15-നുതന്നെ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളുടെ മേല്‍ ചക്രവര്‍ത്തിക്കുണ്ടായിരുന്ന അധീശാധികാരവും ഇല്ലായിത്തീരുന്നതാണ്. സാങ്കേതികമായി പറഞ്ഞാല്‍ ആഗ. 15-ന് നാട്ടുരാജ്യങ്ങള്‍ സ്വതന്ത്രരാവുന്നതാണ്. നാട്ടുരാജ്യങ്ങള്‍ സ്വതന്ത്രരാവുന്ന അതിസങ്കീര്‍ണമായ പ്രശ്നത്തെ സമര്‍ഥമായി കൈകാര്യം ചെയ്തത് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ചുമതല വഹിച്ച സര്‍ദാര്‍ പട്ടേലും അതിന്റെ സെക്രട്ടറി വി.പി. മേനോനുമാണ്. കേന്ദ്ര ഗവണ്‍മെന്റും ഇന്ത്യന്‍ നാട്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഇന്ത്യാഗവണ്‍മെന്റ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ടുമെന്റ് രൂപീകരിച്ചത്. നാട്ടുരാജ്യങ്ങളുടെ ആകുലതകളെ അകറ്റി, അവയെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കുക എന്നതായിരുന്നു സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെ മുഖ്യ അജണ്ട. നാട്ടുരാജ്യങ്ങളോടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നയം വ്യക്തമാക്കുന്ന പ്രസ്താവന തയ്യാറാക്കിയ വി.പി. മേനോന് പ്രചോദനായത് എബ്രഹാം ലിങ്കന്റെ ആദ്യത്തെ അഭിസംബോധനയായിരുന്നു.

'അത്യുജ്ജ്വലമായ ഒരു പാരമ്പര്യത്തിന്റെ അവകാശികളാണ് നാമെല്ലാം. നമ്മില്‍ ചിലര്‍ നാട്ടുരാജ്യങ്ങളിലും മറ്റുചിലര്‍ ബ്രിട്ടീഷിന്ത്യയിലും താമസിക്കുന്നത് യാദൃച്ഛികമായാണ്. എന്നാല്‍ നമ്മുടെ സിരകളില്‍ ഒഴുകുന്നത് ഒരേതരം രക്തമാണ്. അന്യരുമായി സൈനികശക്തിയുടെ അടിസ്ഥാനത്തിലുള്ള ഉടമ്പടി വ്യവസ്ഥകളല്ലാ, സ്നേഹത്തിന്റെ അടിസ്ഥാനത്തില്‍ സഹോദരര്‍ തമ്മില്‍ നടത്തുന്ന ധാരണയായിരിക്കണം, ഇന്ത്യാഗവണ്‍മെന്റും നാട്ടുരാജ്യങ്ങളും തമ്മില്‍ ഉണ്ടാകേണ്ടത്.'

വിദേശകാര്യം, രാജ്യരക്ഷ, വാര്‍ത്താവിനിമയം എന്നീ മൂന്നു വിഷയങ്ങളില്‍ ഇന്ത്യന്‍ യൂണിയനോട് വിധേയത്വം പുലര്‍ത്താന്‍ നാടുവാഴികളോട് ആവശ്യപ്പെടുന്ന ഒരു പദ്ധതിയാണ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ടുമെന്റ് തയ്യാറാക്കിയത്. ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ രാജാക്കന്മാരോട് അഭ്യര്‍ഥിച്ച പട്ടേല്‍ യൂണിയനില്‍നിന്ന് ഒറ്റപ്പെട്ടുനിന്നാലുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചൂണ്ടിക്കാണിച്ചു. 'ഞങ്ങളില്‍നിന്നും സ്വതന്ത്രരായിട്ടുള്ള നിങ്ങളുടെ നിലനില്പ് അസാധ്യമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ സന്ദേശത്തെ' അതിന്റെ സമഗ്രതയില്‍ ഉള്‍കൊള്ളാന്‍ ഭൂരിപക്ഷം നാട്ടുരാജ്യങ്ങള്‍ക്കും കഴിഞ്ഞത് ഡിപ്പാര്‍ട്ടുമെന്റിന്റെ ദൗത്യം സുഗമമാക്കി. അവസാനനിമിഷത്തിലും ലയനപദ്ധതിക്കു തുരങ്കംവയ്ക്കാന്‍ ജിന്നയും പൊളിറ്റിക്കല്‍ അഡ്വൈസര്‍ കോണ്‍റാഡും ശ്രമിച്ചെങ്കിലും പട്ടേലിന്റെയും വി.പി. മേനോന്റെയും ശ്രമങ്ങള്‍ക്കു മൗണ്ട് ബാറ്റണ്‍ നല്കിയ പിന്തുണ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്. വാര്‍ത്താവിനിമയം, രാജ്യരക്ഷ, വിദേശകാര്യം എന്നീ മൂന്നു വിഷയങ്ങള്‍ നാട്ടുരാജ്യങ്ങള്‍ക്ക് സ്വന്തമായനിലയില്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമായതിനാല്‍ ഈ വിഷയങ്ങളില്‍ ഇന്ത്യന്‍ യൂണിയനോട് വിധേയത്വം പുലര്‍ത്താന്‍ നാട്ടുരാജ്യങ്ങളെ ഇദ്ദേഹം പ്രേരിപ്പിച്ചു. ഇന്ത്യയിലോ, പാകിസ്താനിലോ ചേരാന്‍ നാട്ടുരാജ്യങ്ങള്‍ക്കു അവകാശമുണ്ടെങ്കിലും, ഭൂരിപക്ഷം നാട്ടുരാജ്യങ്ങളും ഭൂമിശാസ്ത്രപരമായി ഇന്ത്യയുമായിട്ടാണ് കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്നത് എന്ന മൗണ്ട് ബാറ്റണിന്റെ നിരീക്ഷണവും യഥോചിതമായിരുന്നു. മൗണ്ട് ബാറ്റണിന്റെ മാസ്മരിക വ്യക്തിത്വവും, നാട്ടുരാജാക്കന്മാരുമായുള്ള അടുത്ത സൗഹൃദവും ഇന്ത്യയ്ക്കനുകൂലമായ നിലപാടെടുക്കാന്‍ നാട്ടുരാജ്യങ്ങളെ പ്രേരിപ്പിച്ച പ്രധാന ഘടകമായിരുന്നു. സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ടുമെന്റിന്റെയും മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെയും നിര്‍ദേശമനുസരിച്ച് ചില നാട്ടുരാജ്യങ്ങളൊഴികെ മറ്റെല്ലാം സംയോജന നിയമമനുസരിച്ച് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നു. തിരുവിതാംകൂര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, ഹൈദരാബാദ്, ജുനഗഡ്, കാശ്മീര്‍ എന്നീ രാജ്യങ്ങളാണ് ലയനക്കരാറില്‍നിന്നും വിട്ടുനിന്നത്. മൌണ്ട് ബാറ്റണ്‍ പ്രഭു നടത്തിയ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം ആഗ. 15-ന് മുന്‍പ് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ ഇന്‍ഡോര്‍, ഭോപ്പാല്‍, ജോധ്പൂര്‍, തിരുവിതാംകൂര്‍ എന്നീ രാജ്യങ്ങള്‍ തയ്യാറായി.

ജുനഗഡ്, കാശ്മീര്‍, ഹൈദരാബാദ് എന്നീ നാട്ടുരാജ്യങ്ങള്‍ മാത്രമാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഇന്ത്യയില്‍ ലയിക്കാതെ അവശേഷിച്ചത്. ഭൂമിശാസ്ത്രപരമായി പാകിസ്താനില്‍ നിന്നും അകന്നു കിടന്ന ജുനഗഡിനെ പാകിസ്താനില്‍ ലയിപ്പിക്കാന്‍ അവിടത്തെ നവാബ് തീരുമാനിച്ചെങ്കിലും, ഇതിനെതിരെയുണ്ടായ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ നവാബ് പാകിസ്താനിലേക്ക് പലായനം ചെയ്തതോടുകൂടി ജുനഗഡ് ഇന്ത്യയില്‍ ലയിച്ചു.

സ്വതന്ത്രരാജ്യമായി നില്ക്കാന്‍ താത്പര്യം പ്രകടിപ്പിച്ച ഹൈദരാബാദിനെ സൈനിക നടപടിയിലൂടെയാണ് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തത്. 1948-ലുണ്ടായ പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ലയിപ്പിച്ചുകൊണ്ടുള്ള കരാറില്‍ കാശ്മീര്‍ രാജാവ് ഒപ്പുവച്ചു.

ഭൂരിപക്ഷം നാട്ടുരാജ്യങ്ങളും ഇന്ത്യയില്‍ ലയിച്ചതോടെ ഇന്ത്യയുടെ ഏകീകരണം പൂര്‍ത്തിയാവുകയും ഇന്ത്യാചരിത്രത്തിലെ ഒരു പുതിയ യുഗം ആരംഭിക്കുകയും ചെയ്തു. ഇന്ത്യന്‍ യൂണിയനുമായുള്ള നാട്ടുരാജ്യങ്ങളുടെ ലയനം ഇന്ത്യാചരിത്രത്തിലെ യഥാര്‍ഥ രക്തരഹിത വിപ്ലവമെന്നാണ് വിശേഷിക്കപ്പെട്ടത്. വിഭജനം ഇന്ത്യയുടെ ആത്മാവില്‍ ഏല്പിച്ച ആഘാതത്തില്‍നിന്നും ഒരു പരിധിവരെ മോചനംനേടാന്‍ ലയനത്തിലൂടെ രാജ്യത്തിനു കഴിഞ്ഞു.

ലയനത്തിനുശേഷം ചെറിയ നാട്ടുരാജ്യങ്ങളെ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളില്‍ ലയിപ്പിച്ചും നാട്ടുരാജ്യങ്ങളെ തമ്മില്‍ സംയോജിപ്പിച്ചും അവയുടെ എണ്ണം ഗണ്യമായി കുറക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് സാധിച്ചു (തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപംകൊണ്ടത് 1949 ജൂല. ഒന്നിനാണ്). പഴയ ഘടനയുടെ നവീകരണത്തിനു സമാന്തരമായി ആഭ്യന്തര ഘടനയില്‍ നടന്ന പരിവര്‍ത്തനങ്ങളുടെ ഫലമായി നാട്ടുരാജ്യങ്ങളില്‍ ഉത്തരവാദിത്വഭരണം സ്ഥാപിക്കപ്പെടുകയും അങ്ങനെ അധികാരം ജനങ്ങളിലേക്കു സംക്രമിക്കുകയും ചെയ്തു.


നാട്ടുരാജ്യങ്ങളുടെ സംയോജനത്തോടെ ഇന്ത്യയിലെ ഭരണ യൂണിറ്റുകളുടെ സംഖ്യ ഗണ്യമായി കുറഞ്ഞു. പഴയ ബ്രിട്ടീഷ് പ്രവിശ്യകള്‍ പാര്‍ട്ട് എ സംസ്ഥാനങ്ങളായും നാട്ടുരാജ്യങ്ങള്‍ സംയോജിച്ചുണ്ടായ പുതിയ പ്രാദേശിക ഘടകങ്ങള്‍ പാര്‍ട്ട് ബി, പാര്‍ട്ട് സി സംസ്ഥാനങ്ങളായും പുനഃസംഘടിപ്പിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍