This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവസിനിമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവസിനിമ

1950-കളുടെ അവസാനത്തില്‍ ചലച്ചിത്രലോകത്ത് ഉടലെടുത്ത ഒരു നവതരംഗചലച്ചിത്രപ്രസ്ഥാനം. ഫ്രാന്‍സിലാണ് ഇത് രൂപംകൊണ്ടതെങ്കിലും പിന്നീട് ലോകത്തെമ്പാടുമുള്ള ചലച്ചിത്രകാരന്മാരില്‍, പ്രത്യേകിച്ച് യുവ ചലച്ചിത്രകാരന്മാരില്‍, വമ്പിച്ച സ്വാധീനമാണ് ഈ പ്രസ്ഥാനം ചെലുത്തിയത്.

ചലച്ചിത്രത്തെ സംബന്ധിച്ച സങ്കല്പത്തിലും സമീപനത്തിലും ഏറെ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച ഈ പ്രസ്ഥാനത്തെ ക്കുറിക്കാന്‍ ഫ്രഞ്ചുകാര്‍ 'ന്യൂവെല്ലി വാഗ്യൂ' (La Nouvelle Vague) എന്ന സംജ്ഞയാണുപയോഗിച്ചത്. അതിന്റെ ഇംഗ്ളീഷ് പരിഭാഷയായ 'ന്യൂ വേവ്' (New wave) എന്ന പദമാണ് ലോകത്തെങ്ങും ചലച്ചിത്ര പഠനങ്ങളിലും നിരൂപണങ്ങളിലും ഉപയോഗിച്ചുവരുന്നത്; മലയാളത്തില്‍ 'നവസിനിമ'യെന്നും.

1950-കളുടെ ആദ്യപകുതിയില്‍, ഫ്രാന്‍സിലെ ഉത്പതിഷ്ണുക്കളായ ചലച്ചിത്രകാരന്മാര്‍ക്കിടയില്‍ രൂപപ്പെട്ട ചില സംവാദങ്ങളാണ് ഈയൊരു പ്രസ്ഥാനത്തിന് പ്രചോദനമായത്. ഴാങ് ലൂങ് ഗൊദാര്‍ദ്, ക്ളോദ് ഛാബ്രോള്‍, ഫ്രാങ്കോ ട്രൂഫോ, എറിക്ക് റോമര്‍, ജാക്വസ് റിവേറ്റി തുടങ്ങിയ അക്കാലത്തെ പ്രമുഖരായ ചലച്ചിത്രകാരന്മാരായിരുന്നു സംവാദത്തിന് തുടക്കമിട്ടത്. അന്നുവരെ ഉണ്ടായിരുന്ന ചലച്ചിത്രസമ്പ്രദായങ്ങള്‍ക്കും സമീപനങ്ങള്‍ക്കും നേരെയുള്ള ഒരു 'കലാപം' എന്ന നിലയിലായിരുന്നു ഈ സംവാദം. പൊതുജനങ്ങള്‍ക്ക് അവരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും മറന്ന് ഉല്ലസിക്കാനുള്ള ഒരു പലായനമാര്‍ഗം (Escapist out-let) മാത്രമാണ് സിനിമ എന്ന ചിന്താഗതിയില്‍ മാറ്റം വരുത്താനാണ് ഇതിലൂടെ അവര്‍ ശ്രമിച്ചത്. സാഹിത്യത്തിന്റെ വിധേയത്വത്തില്‍ നിന്നും സിനിമയെ സംരക്ഷിക്കണം, അല്ലെങ്കില്‍ സാഹിത്യാധിഷ്ഠിതമായ ഒരു തിരക്കഥയ്ക്ക് വഴങ്ങാന്‍ വേണ്ടി, സംവിധായകന്‍ ധാരാളം വിട്ടുവീഴ്ച്ചയ്ക്കു തയ്യാറാകേണ്ടി വരും. അതിലൂടെ സിനിമയുടെ സത്ത തന്നെ ചോര്‍ന്ന് പോകും. ഇതായിരുന്നു ഇവരുടെ അഭിപ്രായം. അതിനാല്‍, സാമ്പ്രദായിക സിനിമകളില്‍ നിന്നും വ്യത്യസ്തമാകണം പുതുസിനിമ എന്നവര്‍ വാദിച്ചു. ഇത്തരം അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലേഖനം 1954-ല്‍ 'കാഹിയേഴ്സ് ഡ്യൂ സിനിമ' (cahiers du cinema) എന്ന സിനിമാപ്രസിദ്ധീകരണത്തില്‍ അവതരിപ്പിക്കപ്പെട്ടതോടെ ഇവരുടെ വാദം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 'ഓഥ്യൂര്‍ തത്ത്വം' (Autheur Theory) എന്നായിരുന്നു ഇതറിയപ്പെട്ടത്. ചലച്ചിത്രസംവിധായകന്‍ ചലച്ചിത്രത്തിന്റെ സമ്പൂര്‍ണ കര്‍ത്താവായി മാറണമെന്നും അതിലൂടെ സംവിധായകന്‍ പൂര്‍ണമായും ചലച്ചിത്രകാരനായി മാറേണ്ടതുണ്ടെന്നുമായിരുന്നു ഓഥ്യൂര്‍ തത്ത്വത്തിന്റെ ഉള്ളടക്കം. ഗൊദാര്‍ദും ഛാബ്രോളും ട്രൂഫോയുമടങ്ങുന്ന പ്രസ്ഥാനനായകര്‍ക്ക് ഈ തത്ത്വം ആവിഷ്കരിക്കുന്നതിന്, പ്രശസ്ത ചലച്ചിത്ര സൈദ്ധാന്തികനായിരുന്ന ആന്ദ്രേ ബസായിന്റെ ചലച്ചിത്രപഠനങ്ങളും ഏറെ സഹായകമായിരുന്നു.

Image:ClaudeChabrol-svk-15.png

രണ്ടാം ലോകയുദ്ധാനന്തര ഇറ്റലിയില്‍ രൂപംകൊണ്ട നിയോറിയലിസമാണ് യഥാര്‍ഥത്തില്‍ നവസിനിമാ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. മുന്‍കൂറായി തിട്ടപ്പെടുത്തിക്കഴിഞ്ഞ ഇഫക്ടുകളുടെ അടിസ്ഥാനത്തിലുള്ള പ്രകടനങ്ങളുടെയും മറ്റും ആശയങ്ങളെയൊക്കെ ഇല്ലാതാക്കി വിറ്റോറിയോ ഡെ സീക്ക, റോസല്ലീനി തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ പുതിയ സിനിമാസംസ്കാരം നവസിനിമയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നവസിനിമയില്‍ പ്രൊഫഷണല്‍ അഭിനേതാക്കള്‍ക്കുപകരം സാധാരണക്കാര്‍ അഭിനയിച്ചതും ക്യാമറകള്‍ 'തെരുവിലേക്കിറക്കി' യാഥാര്‍ഥ്യങ്ങളെ അങ്ങനെതന്നെ ചിത്രീകരിച്ചതുമെല്ലാം ഇറ്റാലിയന്‍ നിയോറിയലിസ്റ്റ് സിനിമയില്‍ നിന്നും കടംകൊണ്ടതാണെന്ന് പറയാം.

യുദ്ധാനന്തര ഫ്രാന്‍സിലെ സവിശേഷ സാഹചര്യം നവസിനിമയ്ക്ക് കാരണമായിട്ടുണ്ട്. അവിടുത്തെ സാമൂഹിക-രാഷ്ട്രീയാവസ്ഥകള്‍ ചുരുങ്ങിയ ചെലവില്‍ സിനിമ നിര്‍മിക്കുന്നതിനും രാജ്യത്തിന്റെ യഥാര്‍ഥാവസ്ഥ ചിത്രീകരിക്കുന്നതിനും ചലച്ചിത്രകാരന്മാരെ നിര്‍ബന്ധിതരാക്കി. അതുകൊണ്ടുതന്നെ സാമ്പ്രദായിക സിനിമാരീതികളില്‍നിന്നും വ്യത്യസ്തമായ ഒരു സമീപനം നവസിനിമയില്‍ രൂപപ്പെട്ടു. കൃത്രിമമായി നിര്‍മിക്കപ്പെടുന്ന സെറ്റുകള്‍ക്കും സ്റ്റുഡിയോകള്‍ക്കും പകരം പ്രകൃതിയുടെ മടിത്തട്ടില്‍ത്തന്നെ രംഗങ്ങള്‍ ചിത്രീകരിച്ചു. എഡിറ്റിങ്ങില്‍ സ്വതന്ത്രമായ ശൈലി സ്വീകരിച്ചു. പ്രശസ്ത സാഹിത്യകൃതികളെ സിനിമയുടെ പ്രമേയമാക്കാതെ സ്വന്തമായ കഥാബീജങ്ങള്‍ ചലച്ചിത്രകാരന്‍ കണ്ടെത്തി ആവിഷികരിച്ചു. അതുകൊണ്ടാണ് അക്കാലങ്ങളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറിയപങ്കും അതത് രാജ്യങ്ങളിലെ സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങള്‍ മുഖ്യപ്രതിപാദ്യമായത്.

ക്ലോദ് ഛാബ്രോളിന്റെ ലി ബ്യൂ സെര്‍ഗ് (Le Beau Serge) ആണ് ആദ്യനവസിനിമയായി കണക്കാക്കപ്പെടുന്നത്. ട്രൂഫോയുടെ ദ് ഫോര്‍ ഹല്‍ഡ്രസ് ബ്ലോസ് (1959), ഷൂട്ട് ദ പിയാനോ പ്ലെയര്‍ (1960); ഗൊദാര്‍ദിന്റെ ബ്രത്ത്ലസ് (1966), എ വുമണ്‍ ഈസ് എ വുമണ്‍ (1966), കണ്ടംപ്റ്റ് (1963), എ മാരീഡ് വുമണ്‍ (1966); ഛാബ്രോളിന്റെ ദി കസിന്‍സ് (1959) തുടങ്ങിയവ ആദ്യകാല നവസിനിമകളില്‍ പ്രധാനപ്പെട്ടവയാണ്. പ്രതിഭാശാലിയായ ഒരു കലാകാരന് ആത്മാവിഷ്കാരം സാധിക്കാന്‍ സിനിമ എന്ന മാധ്യമത്തെ ഉപയോഗപ്പെടുത്താനാകുമെന്ന് ഈ സിനിമകള്‍ തെളിയിച്ചതോടെ സിനിമയിലെ ഈ 'നവതരംഗം' ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇത്തരം സിനിമകള്‍ക്ക് സാമ്പത്തിക നഷ്ടം വരാതെതന്നെ പ്രദര്‍ശനവിജയം കൈവരിക്കാനായതും ഇതിന്റെ വ്യാപനത്തിന് ആക്കം കൂട്ടി.

നവസിനിമയുടെ സ്വാധീനഫലമായി ലോകത്തിലാദ്യമായി, സാമ്പ്രദായിക സിനിമകളില്‍നിന്നും മാറിക്കൊണ്ട് സ്വന്തം ദേശീയാസ്തിത്വം കണ്ടെത്താനാകുംവിധം മൌലികമായ സിനിമകള്‍ രൂപപ്പെട്ടതും അതിലൂടെ ഒരു പ്രസ്ഥാനം തന്നെ വളര്‍ന്നതും ബ്രസീലിലായിരുന്നു. 1964-ല്‍ അവിടെ ഉദയംകൊണ്ട 'സിനിമാ നോവ' പ്രസ്ഥാനവും അതിന്റെ ശില്പിയായിരുന്ന പ്രമുഖ സംവിധായകന്‍ ഗ്ലോബര്‍ റോഷെയും സിനിമയെ ഒരു രാഷ്ട്രീയ സമരായുധമായി പ്രഖ്യാപിച്ചു. റോഷെയുടെ പില്ക്കാല ചിത്രങ്ങളിലൊക്കെയും ഈ മാറ്റം പ്രകടമാണ്. ഇക്കാലത്തുതന്നെ ഫ്രഞ്ച് കാനഡയിലെ ഗ്രൗളിന്റെ സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവസിനിമയുടെ ആവിര്‍ഭാവകാലത്തു തന്നെ ഇംഗ്ലണ്ടിലും ഇതിന്റെ അലയൊലികള്‍ രൂപപ്പെട്ടിരുന്നു. ലിന്‍ഡ്സെ ആന്‍ഡേഴ്സന്‍, കാറല്‍ റീസേ, ടോണി റിച്ചാര്‍ഡ്സണ്‍ തുടങ്ങിയ ചലച്ചിത്രകാരന്മാരായിരുന്നു ഇംഗ്ലണ്ടില്‍ നവസിനിമയുടെ പ്രചാരകന്‍.

നവസിനിമയുടെ സ്വാധീനം ഏറ്റവും കൂടുതലുണ്ടായത് മൂന്നാം ലോകരാജ്യങ്ങളിലായിരുന്നു. പ്രമുഖ ഹംഗേറിയന്‍ ചലച്ചിത്ര സംവിധായകന്‍ ഇസ്ത്വാന്‍ സാബോയുടെ ദി ഏജ് ഒഫ് ഡേ ഡ്രീംസ് (1965) അക്കാലങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സോഷ്യലിസ്റ്റ് നവസിനിമകളിലൊന്നാണ്. പോളണ്ടില്‍ ആന്ദ്രേ വാജ്ദയുടെ സിനിമകളായിരുന്നു മുഖ്യമായും നവസിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടത്. റഷ്യയില്‍ സെര്‍ജി പരാദ്നോവും ആന്ദ്രേ തര്‍ക്കോവ്സ്കിയുടെയുമെല്ലാം നവസിനിമയുടെ ശൈലിയാണ് തങ്ങളുടെ ചിത്രങ്ങളില്‍ ആവിഷ്കരിച്ചത്. അര്‍ജന്റീനയില്‍ ഫെര്‍ണാണ്ടോ ഹെറോനസ്, ഒക്റ്റോവിയോ; ക്യൂബയില്‍ തോമസ് ഹെയിറസ്, ഹംബര്‍ദോ സലാസ്; ചിലിയില്‍ മിഗ്വില്‍ ലിറ്റില്‍ തുടങ്ങിയവരുടെ ചലച്ചിത്രാവിഷ്കാരങ്ങളെല്ലാം നവസിനിമയുടെ ശൈലിയിലായിരുന്നു. ഏറെ സെന്‍സറിങിന് വിധേയമാക്കപ്പെടാറുള്ള ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള സിനിമകള്‍ അത്തരം പ്രതിസന്ധികളെ അതിജീവിച്ചത് നവസിനിമയുടെ രീതി അവലംബിച്ചായിരുന്നു. അബ്ദുല്‍ ഫസല്‍ ജലീലിയുടെയും ജാഫര്‍ പനാഹിയുടെയുമെല്ലാം ചിത്രങ്ങള്‍ ഇതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്. അലന്‍ റെനെ, റോബര്‍ട്ട് ബ്രസല്‍, മൈക്കലാഞ്ചലോ, അന്റോണിയോണി തുടങ്ങിയവരും തങ്ങളുടെ ചിത്രങ്ങളില്‍ നവസിനിമാശൈലി അവലംബിച്ചിട്ടുണ്ട്.

1960-കളുടെ അവസാനമായപ്പോഴേക്കും മറ്റു രാജ്യങ്ങളില്‍ രൂപപ്പെട്ട ഇതര ചലച്ചിത്ര പ്രസ്ഥാനങ്ങളിലേക്ക് ഫ്രഞ്ച് ചലച്ചിത്രകാരന്മാരുടെ ശ്രദ്ധ തിരിഞ്ഞതോടെ നവസിനിമയുടെ നിര്‍മാണം ഭാഗികമായി നിലച്ചു. എങ്കിലും ഈ പ്രസ്ഥാനം ലോകസിനിമാരംഗത്ത് ഉണര്‍ത്തിവിട്ട നവീന അവബോധം വളരെക്കാലം സജീവമായിത്തന്നെ തുടര്‍ന്നു.

ഇന്ത്യയില്‍ എഴുപതുകള്‍ക്കുശേഷം രണ്ട് പതിറ്റാണ്ട് കാലത്തോളം നവസിനിമയുടെ സ്വാധീനം പ്രകടമായിരുന്നു. മൃണാള്‍സെന്നിന്റെ ഭുവന്‍ഷോം (1969), മണി കൌളിന്റെ ഉസ്കീ റോട്ടി'(1969) തുടങ്ങിയ സിനിമകളാണ് ആദ്യകാല നവസിനിമകള്‍. കുമാര്‍ സാഹ്നി, സഈദ് മിര്‍സ, ശ്യാം ബെനഗല്‍, കേതന്‍ മേഹ്ത തുടങ്ങിയ പ്രമുഖരായ ചലച്ചിത്രകാരന്മാരെല്ലാം തന്നെ ഇന്ത്യയില്‍ നവതരംഗത്തിന്റെ വക്താക്കളായിരുന്നു.

Image:Vittorio_De_Sica.png Image:mrunal sen.png

നവസിനിമയുടെ സ്വാധീനം ദക്ഷിണേന്ത്യയില്‍ പ്രകടമായത് കന്നഡ ചലച്ചിത്രങ്ങളിലൂടെയാണ്. ബി.വി. കാരന്ത്, ഗിരീഷ് കര്‍ണാട്, ഗിരീഷ് കാസറവള്ളി തുടങ്ങിയവര്‍ കന്നഡ സമാന്തര സിനിമയെ (parallel films) സമ്പന്നമാക്കിയവരില്‍ പ്രമുഖരാണ്.

ഫ്രഞ്ച് നവസിനിമയുടെ ആശയവും ആവിഷ്കാരവും ഉള്‍ക്കൊണ്ട് നിരവധി ചിത്രങ്ങള്‍ മലയാളത്തിലും പുറത്തിറങ്ങിയിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം (1972), അരവിന്ദന്റെ ഉത്തരായനം (1974) എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ നവതരംഗത്തിന് തുടക്കമിട്ടത്. അടൂരിന്റെ എലിപ്പത്തായം, അനന്തരം; കെ.പി. കുമാരന്റെ അതിഥി; അരവിന്ദന്റെ പോക്കുവെയില്‍; എം.ടി. വാസുദേവന്‍ നായരുടെ നിര്‍മാല്യം; പി.എ. ബക്കറുടെ കബനീനദി ചുവന്നപ്പോള്‍, സംഘഗാനം; ജോണ്‍ എബ്രഹാമിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, അമ്മ അറിയാന്‍; കെ.ജി. ജോര്‍ജിന്റെ സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്; പദ്മരാജന്റെ പെരുവഴിയമ്പലം, പവിത്രന്റെ ഉപ്പ് തുടങ്ങി നിരവധി ചിത്രങ്ങള്‍ നവസിനിമയുടെ ശൈലിയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B5%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍