This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശാടനം, ജന്തുക്കളില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശാടനം, ജന്തുക്കളില്‍

അതിജീവനത്തിനായി ജീവികള്‍ നടത്തുന്ന സഞ്ചാരം. ചില ജീവികള്‍ ഒരു വാസസ്ഥലത്തുനിന്നു സഞ്ചരിച്ച് മറ്റൊരു സ്ഥലത്ത് എത്തിച്ചേരുകയും അവിടെ കുറച്ചുകാലം ചെലവഴിച്ചശേഷം വീണ്ടും പഴയ സ്ഥലത്തേക്കു തിരിച്ചെത്തുകയും ചെയ്യുന്നു. ഇത്തരം നീക്കങ്ങള്‍ക്ക് എടുക്കുന്ന ദീര്‍ഘമായ സമയം, സഞ്ചരിക്കുന്ന ദൂരം, പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം തുടങ്ങിയവയെല്ലാം അദ്ഭുതാവഹങ്ങളാണ്. നിശ്ചിത കാലയളവില്‍മാത്രം നടക്കുന്ന നീക്കങ്ങളാണിവ. ജന്തുക്കളുടെ തെറ്റാത്ത ലക്ഷ്യബോധം,
ദേശാടനപ്പക്ഷികള്‍
ഈല്‍ മത്സങ്ങള്‍
ദീര്‍ഘയാത്രയ്ക്കുള്ള ഊര്‍ജസംഭരണം, പോയവഴിതന്നെയല്ലെങ്കിലും ലക്ഷ്യം (മാര്‍ഗം) മാറാതെയുള്ള തിരിച്ചെത്തല്‍ എന്നിവയെല്ലാംതന്നെ ദേശാടനത്തെ ദൈനംദിനം നടത്തുന്ന നീക്കങ്ങളില്‍നിന്നു വിഭിന്നമാക്കുന്നു. ജീവിതസാഹചര്യത്തിന് അനുകൂലമായ സ്ഥലം കണ്ടെത്താനും അവിടെ ജീവിച്ചുകൊണ്ട് പ്രതികൂലമായ സാഹചര്യം കടന്നുപോയശേഷം സ്വന്തം വാസസ്ഥലത്തേക്കു മടങ്ങിയെത്താനുമുള്ള യാത്രയാണ് ദേശാടനം. ഷഡ്പദങ്ങള്‍ (ഉദാ. ചിത്രശലഭങ്ങള്‍, ആനത്തുമ്പികള്‍, വെട്ടുകിളികള്‍), മത്സ്യങ്ങള്‍ (ഉദാ. സാല്‍മണ്‍, ഈല്‍), സസ്തനികള്‍ (ഉദാ. കാട്ടുപോത്ത്, വവ്വാല്‍), പക്ഷികള്‍, ആമകള്‍ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ദേശാടനസ്വഭാവമുള്ളത്.

എ.എന്‍. തോംസണ്‍ എന്ന പ്രമുഖ ശാസ്ത്രകാരന്റെ അഭിപ്രായമനുസരിച്ച് ദേശാടനം (migration) ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ജീവികളുടെ പ്രയാണംചെയ്യലും പിന്നീട് പരിതസ്ഥിതികളുടെ മാറ്റമനുസരിച്ച് ആരംഭസ്ഥാനത്തേക്കു തിരിച്ചെത്തലും ഉള്‍ പ്പെടുന്ന പ്രക്രിയയാണ്. അനുകൂലമായ ജീവിതസാഹചര്യങ്ങള്‍ എക്കാലവും ലഭിക്കുന്നതിനിടയാക്കുന്ന പ്രതിഭാസമാണ് ഇത്. പില്ക്കാലത്ത് ഈ വാദഗതികള്‍ മിക്ക ശാസ്ത്രകാരന്മാരും അംഗീകരിക്കുകയുണ്ടായി.

എല്ലാ ജന്തുക്കള്‍ക്കും ഒരു നിശ്ചിത വിഹാരസീമ(territory)യുണ്ട്; അതായത്, വാസസ്ഥലവും ചുറ്റുപാടും ഉണ്ട്. ഇതിനകത്ത് ഇവ സ്വൈരവിഹാരം നടത്തുന്നു. പാര്‍പ്പിടം ഒരുക്കല്‍, ആഹാരം അന്വേഷിച്ചുകണ്ടെത്തല്‍, ഇണതേടല്‍, ഇണചേരല്‍,സന്താനങ്ങളെ പരിപാലിക്കല്‍, വാസസ്ഥലസംരക്ഷണം, ശത്രുക്കളില്‍നിന്നു രക്ഷപ്പെടല്‍ തുടങ്ങിയ ദിനചര്യകള്‍ സ്വന്തം വാസസ്ഥലത്തിനകത്ത് ഒതുങ്ങിനില്ക്കുന്നു. പ്രതിദിന ആവശ്യങ്ങള്‍ക്കായി ജന്തുക്കള്‍ നടത്തുന്ന നീക്കങ്ങള്‍ ദൈനംദിനജീവിതത്തിന്റെ അവശ്യഘടകങ്ങളാണ്. എന്നാല്‍ നിശ്ചിത കാലയളവില്‍മാത്രം നടക്കുന്ന ദേശാടനം ദൈനംദിനം നടത്തുന്ന നീക്കങ്ങളില്‍നിന്നു തികച്ചും ഭിന്നമാണ്. ഇത് ദേശാടനത്തെ ജന്തുലോകത്തെ അദ്ഭുതങ്ങളിലൊന്നായി കരുതാന്‍ മനുഷ്യനെ പ്രേരിപ്പിക്കുംവിധം വിചിത്രമാണ്. കര, കടല്‍, ആകാശം എന്നിവയിലൂടെ യാത്രാമാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ മനുഷ്യന് ജന്തുക്കള്‍ നടത്തുന്ന ദേശാടനങ്ങള്‍ ഇന്നും ഒരു സമസ്യയായി നിലനില്ക്കുന്നു.

നൂ (Gnu):ദേശാടനം നടത്തുന്ന ഒരിനം മാന്‍ (ആഫ്രിക്ക)
ഫോക്സ് സ്പാരോ(Fox sparrow)

കര, ജലം, ആകാശം എന്നീ മൂന്ന് മേഖലകളിലൂടെയും ദേശാടനം നടന്നുവരുന്നു. ഭൂതലത്തില്‍ വസിക്കുന്ന ജീവികള്‍ കരമാര്‍ഗവും, ജലജീവികള്‍ ശുദ്ധജലവും സമുദ്രജലവും വഴിയും, പറവകള്‍ ആകാശത്തിലൂടെയും ദേശാടനം നടത്തുന്നു. ശീതകാലത്ത് ജന്തുക്കളൊന്നുംതന്നെ കാണപ്പെടാത്ത ഹിമാലയസാനുക്കളില്‍ ഉഷ്ണകാലം തുടങ്ങുമ്പോള്‍ ചിലയിനം കലമാനുകള്‍, കുറുക്കന്മാര്‍, നരികള്‍, മുയലുകള്‍ എന്നിവ എത്തുന്നതായി കാണാം. ഹിമാലയത്തിനു തെക്കുള്ള ഏഷ്യന്‍ ഭൂപ്രദേശം 'ഒറിയന്റല്‍ റീജിയണ്‍' അഥവാ 'ഇന്ത്യന്‍ റീജിയണ്‍' എന്നറിയപ്പെടുന്നു. കിഴക്കു പടിഞ്ഞാറായി നീണ്ട് ഉയര്‍ന്നുകിടക്കുന്ന ഹിമാലയ പര്‍വതനിരകള്‍ ദേശാടനം നടത്തുന്ന ജന്തുക്കള്‍ക്ക് ഒരു മാര്‍ഗതടസ്സമാണ്. പവിഴക്കാലന്‍ കുരുവി, സാന്‍ഡ് പൈപേഴ്സ്, ഡാന്‍ഡര്‍ലിങ്, പേഡേഴ്സ് എന്നിവ കടും ഹിമാലയപ്രദേശങ്ങളിലേക്ക് ദേശാടനം നടത്തുന്നവയാണ്. ഇവയൊക്കെ കൂട്ടമായിട്ടാണെത്തുന്നതെങ്കിലും അപൂര്‍വമായി കൂട്ടംതെറ്റി ഒറ്റയ്ക്കും വന്നുചേരാറുണ്ട്. തെക്കേ അമേരിക്കയിലെ കലമാനുകള്‍ ഉഷ്ണകാലം ചെലവഴിക്കാനായി ഉത്തരധ്രുവത്തിലെ കുറ്റിച്ചെടികള്‍ വളരുന്ന പ്രദേശത്തേക്ക് ദേശാടനം നടത്തുക സാധാരണമാണ്. ഭൂമധ്യരേഖയെ മറികടന്നുകൊണ്ട് ഇരുദിശകളിലേക്കും ദേശാടനം നടത്തുന്നതില്‍ പക്ഷിഗണങ്ങള്‍ മുന്‍പന്തിയിലാണ്. പ്രാപ്പിടിയന്‍ പരുന്ത്, ആര്‍ട്ടിക് ടേണ്‍, റട്ട് (Rutt) എന്നീ പറവകള്‍ ദേശാടനം നടത്തുന്നവയാണ്. ഒറ്റ ദേശാടനയാത്രയില്‍ മുപ്പത്തയ്യായിരം കിലോമീറ്ററോളം ദൂരം പറക്കുന്ന പക്ഷികളുമുണ്ട്. ആര്‍ട്ടിക് ടേണ്‍ എന്ന പക്ഷി ഓരോ വര്‍ഷവും 35,000 കി.മീ. ദൂരം സഞ്ചരിക്കും.കടല്‍ക്കാക്ക(Albatross)യുടെ ദേശാടനം സവിശേഷമാണ്. പ്രജനനസ്ഥലത്തേക്ക് മുതിര്‍ന്ന പക്ഷികള്‍ യാത്ര തുടങ്ങി ഏറെക്കഴിഞ്ഞാണ് പ്രായപൂര്‍ത്തിയാകാത്ത പക്ഷികള്‍ യാത്ര തുടങ്ങുന്നത്. യാതൊരു തടസ്സവും ഇല്ലാതെ ഇവ 9,900 കിലോമീറ്ററോളം അകലെയുള്ള തങ്ങളുടെ ശീതകാലവസതിയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഈ സ്ഥലം മുതിര്‍ന്ന പക്ഷികളെ സംബന്ധിച്ചിടത്തോളം ഇണയെ കണ്ടെത്താനും ഇണചേരാനും ഉള്ള സ്ഥലമാണ്. ഒരു ദിശയിലേക്ക് യാത്ര പൂര്‍ത്തിയാക്കാന്‍ പതിനാറ് ദിവസങ്ങള്‍ വേണ്ടിവരുന്നു എന്നു കണക്കാക്കപ്പെടുന്നു. സമശീതോഷ്ണമേഖലയിലെ കുയിലുകളില്‍ ചിലത് ശീതകാലങ്ങളില്‍ ഭൂമധ്യരേഖയ്ക്കു കുറുകെ മൂവായിരം കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കുയിലുകളുടെ കാര്യത്തിലും പ്രായപൂര്‍ത്തിയായവരും മുട്ടയില്‍നിന്നു വിരിഞ്ഞ് വളര്‍ന്ന് പറക്കമുറ്റിയവരും വെവ്വേറെയാണ് പ്രധാന സ്ഥലത്തുനിന്ന് സ്വന്തം വാസസ്ഥാനത്തേക്കു മടങ്ങുന്നത്. യാത്ര തുടങ്ങാനുള്ള സമയവും മാര്‍ഗവും ലക്ഷ്യവും കുഞ്ഞുങ്ങള്‍ സ്വയം തീരുമാനിക്കുന്നു. പൂര്‍ണ വിശദീകരണം ലഭിച്ചിട്ടില്ലാത്ത ഇത്തരം യാത്രകള്‍ ജന്തുലോകത്തെ സവിശേഷതകളായി ഇന്നും നിലനില്ക്കുന്നു.

കാരിബൊ(Caribou)

ആഫ്രിക്കന്‍ പുല്‍പ്രദേശങ്ങളിലും തെക്കേ ഇന്ത്യയിലെ നെല്‍പ്പാടങ്ങളിലും ദേശാടനത്തിലൂടെ എത്തിച്ചേരുന്ന വിദേശപ്പക്ഷികള്‍ ആ പ്രദേശങ്ങളിലെ നിവാസികള്‍ക്ക് സാധാരണ കാഴ്ചയാണ്. ഉത്തരധ്രുവത്തിനടുത്തു കിടക്കുന്ന ശാന്തസമുദ്രത്തിലെ ചാരത്തിമിംഗലങ്ങള്‍ (Grey whales) ഉഷ്ണകാലം കഴിയുമ്പോള്‍ ഉത്തര അമേരിക്കന്‍ കടല്‍ത്തീരത്തേക്കു പോവുക പതിവാണ്. കാലിഫോര്‍ണിയയിലെയും മെക്സിക്കോയിലെയും സമുദ്രങ്ങളിലുള്ള ലഗൂണുകളിലെത്തിച്ചേരുന്ന ഈ തിമിംഗലങ്ങള്‍ അവിടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്നു. കുഞ്ഞുങ്ങള്‍ വളര്‍ച്ച പ്രാപിക്കുകയും അവയുടെ തൊലിക്കടിയില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്നതുവരെ അവ കളിച്ചു തിമിര്‍ത്ത് ജീവിക്കുന്നു. ഉത്തരധ്രുവത്തിലെ സമുദ്രത്തില്‍നിന്നു യാത്ര തിരിക്കുന്ന കൂനന്‍ തിമിംഗലങ്ങള്‍ (Hump back whales) പതിനായിരത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആസ്റ്റ്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിനടുത്ത സമുദ്രത്തില്‍ എത്തുന്നു. ഈ ദേശാടനത്തിന്റെ ലക്ഷ്യവും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കലാണ്. ഇണചേരലിനും ഈ അവസരം ഉപയോഗിക്കാറുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്.

മത്സ്യങ്ങള്‍.
ആല്‍ബട്രോസ്
ദേശാടനക്കാര്യത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള മറ്റൊരു വര്‍ഗമാണ് മത്സ്യങ്ങള്‍. മത്സ്യം എവിടെ ജനിക്കുന്നു, എങ്ങോട്ടു യാത്രചെയ്യുന്നു, എവിടെ പ്രജനനം നടത്തുന്നു, പൂര്‍ണവളര്‍ച്ചയെത്താന്‍ എത്ര സമയമെടുക്കുന്നു എന്നെല്ലാം നിരീക്ഷിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നു. മത്സ്യദേശാടനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ ഈ താത്പര്യം സഹായകമായിട്ടുണ്ട്. മത്സ്യങ്ങളുടെ നീക്കങ്ങള്‍ കൃത്യമായി അറിയാമെങ്കില്‍ അവയെ ബന്ധനത്തിലാക്കാനുള്ള ഉപായങ്ങള്‍ ഒരുക്കാന്‍ സാധിക്കും. ഇങ്ങനെ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ മത്സ്യനീക്കങ്ങളെ, സമുദ്രജലത്തില്‍നിന്ന് ശുദ്ധജലത്തിലേക്കും ശുദ്ധജലത്തില്‍നിന്ന് തിരിച്ച് സമുദ്ര ജലത്തിലേക്കും സഞ്ചാരം പതിവാക്കിയവയെ ഡയാഡ്രാമസ് (diadramous) എന്നും സമുദ്രജലത്തില്‍ ഏറിയകാലം ചെലവഴിക്കുകയും പ്രജനനത്തിനുമാത്രം ശുദ്ധജലത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നവയെ അനാഡ്രാമസ് (anadramous)
സാല്‍മണ്‍
എന്നും ശുദ്ധജലത്തില്‍ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിക്കുകയും പ്രജനനത്തിനുമാത്രം സമുദ്രജലത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നവയെ കാറ്റാഡ്രാമസ് (catadramous) എന്നും ജീവിതകാലത്തിനിടയില്‍ സമുദ്രജലത്തിലും ശുദ്ധജലത്തിലും പ്രജനനത്തിനല്ലാതെ കുറച്ചുകാലം ചെലവഴിക്കുന്ന മത്സ്യങ്ങളെ ആംഫിഡ്രാമസ് (amphidramous) എന്നും ശുദ്ധജലത്തില്‍ മാത്രം കഴിയുന്നവയെ പൊട്ടാമോഡ്രാമസ് (potamodramous) എന്നും സമുദ്രജലത്തില്‍ മാത്രം നീക്കങ്ങള്‍ നടത്തുന്നവയെ ഓഷ്യനോഡ്രാമസ് (oceanodramous) എന്നും തരംതിരിച്ചിരിക്കുന്നു. ദേശാടനക്കാര്യത്തില്‍ പ്രമുഖസ്ഥാനത്ത് എത്തിനില്ക്കുന്ന രണ്ട് മത്സ്യങ്ങളാണ് ഈല്‍ (Eel) വിഭാഗത്തില്‍പ്പെട്ട ആന്‍ക്വില (Anquilla), സാല്‍മണ്‍ (Salmon) എന്നിവ. ഇവ അനാഡ്രാമസ് വിഭാഗത്തിലുള്‍ പ്പെടുന്നു. പടിഞ്ഞാറേ അത് ലാന്റിക് സമുദ്രത്തില്‍നിന്ന് ഈല്‍ മത്സ്യക്കുഞ്ഞുങ്ങള്‍ യൂറോപ്പിലെ ശുദ്ധജല തടാകത്തിലേക്കുള്ള യാത്ര തുടങ്ങും. സമുദ്രജലത്തിലെ ഒഴുക്കുകള്‍ ഈ യാത്രയ്ക്കു സഹായകമാണ്. മൂന്നുവര്‍ഷക്കാലം
ചാരത്തിമിംഗലം(Gray whale)
നീണ്ടുനില്ക്കുന്ന യാത്രയുടെ അവസാനം അവ യൂറോപ്പിലെ ശുദ്ധജല തടാകങ്ങളിലെത്തുന്നു. മൂന്നിലധികം വര്‍ഷങ്ങള്‍കൊണ്ട് ശുദ്ധജല തടാകങ്ങളില്‍ വളര്‍ച്ച പൂര്‍ത്തിയാക്കുന്ന ഈ മത്സ്യങ്ങള്‍ തിരിച്ച് അത് ലാന്റിക് സമുദ്രത്തിലേക്കുള്ള യാത്രയ്ക്കായി നദീമുഖത്തേക്കു നീങ്ങിത്തുടങ്ങും. അത് ലാന്റിക് സമുദ്രത്തിലെത്തി പ്രജനന പ്രക്രിയയിലേര്‍ പ്പെടുന്നു. അമേരിക്കന്‍ ഈലുകളുടെ ജീവിതചര്യയും ഇതിനു സമാനമാണ്. എന്നാല്‍ തെക്കന്‍ ആഫ്രിക്കയിലെ ഈലുകള്‍ പ്രജനനം നടത്താന്‍ തിരഞ്ഞെടുക്കുന്നത് മഡഗാസ്ക്കറിനു (Madagaskar) കിഴക്കുപടിഞ്ഞാറുള്ള ഇന്ത്യന്‍ സമുദ്രമാണ്. കേപ് (Cape), സിസേക്കി (Cisekei), ട്രാന്‍സ്കെല്‍ (Transkel) എന്നീ ശുദ്ധജല തടാകങ്ങളിലാണ് ആഫ്രിക്കന്‍ ഈലുകളുടെ ലാര്‍വകള്‍ വളര്‍ന്ന് പൂര്‍ണവളര്‍ച്ച എത്തുന്നതുവരെയുള്ള കാലഘട്ടം കഴിച്ചുകൂട്ടുന്നത്. വടക്കേ അമേരിക്കയിലെ സാല്‍മണ്‍ മത്സ്യങ്ങള്‍ അത് ലാന്റിക് സമുദ്രത്തില്‍ ചെലവഴിക്കുന്ന അഞ്ചോ ആറോ വര്‍ഷക്കാലം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തിയ മത്സ്യങ്ങളായിത്തീരുന്നു. ഈ കാലഘട്ടത്തില്‍ ഇവ, ജനിച്ച് ആദ്യകാലങ്ങള്‍ പിന്നിട്ട ശുദ്ധജല തടാകങ്ങള്‍ അന്വേഷിച്ചുള്ള യാത്ര ആരംഭിക്കുന്നു.


ആമകള്‍. ദേശാടന ദൂരവും രീതിയുംകൊണ്ട് ശ്രദ്ധിക്കപ്പെട്ട മറ്റൊരു ജീവിയാണ് ഗ്രീന്‍ ടര്‍ട്ടിലുകള്‍ (Green turtles). താമസസ്ഥലമായ ബ്രസീലിലെ സമുദ്രങ്ങളില്‍ ഇഷ്ടവിഭവങ്ങളായ പ്ലവസസ്യങ്ങള്‍ ഭക്ഷിച്ച്
ഒരിനം കരയാമ
വളര്‍ച്ച പ്രാപിക്കുന്ന ആമയിനമാണിത്. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ഈ കടലാമകള്‍ ആയിരത്തിലേറെ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് അസന്‍ഷന്‍ (Ascension) എന്ന ദ്വീപിലെത്തുന്നു. എത്തിക്കഴിഞ്ഞാല്‍ കരയിലൂടെ നൂറ് മീറ്ററോളം ഇഴഞ്ഞുകയറിയശേഷം ചെറുകുഴികള്‍ കുഴിച്ച് അതില്‍ മുട്ടയിടുന്നു. അസന്‍ഷന്‍ കടല്‍പ്പുറങ്ങളില്‍ വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങള്‍ കടലിലേക്കിറങ്ങുകയും ബ്രസീലിലെ സമുദ്രം ലക്ഷ്യമാക്കി നീങ്ങുകയും ചെയ്യുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്.


ഷഡ്പദങ്ങള്‍. ദേശാടനം ഷഡ്പദങ്ങളിലും കണ്ടുവരുന്നു. പറവകളും മത്സ്യങ്ങളുമാണ് ദേശാടനരംഗത്ത് പ്രഗല്ഭരെന്ന ധാരണയില്‍ ശാസ്ത്രം ഏറെ നാളുകള്‍ പിന്നിട്ടു.
ചിത്രശലഭം (ഹിമാലയപ്രദേശം)
പെരുമാറ്റരീതികളെപ്പറ്റിയും ആഹാരം തേടുന്നതിന്റെ നിയമങ്ങളെപ്പറ്റിയും ഷഡ്പദങ്ങളില്‍ നടത്തിയ പഠനങ്ങളാണ് ചില ഷഡ്പദങ്ങളുടെ സഞ്ചാര നീക്കങ്ങള്‍ക്ക് ദേശാടനസാമ്യം ഉണ്ടെന്ന് കണ്ടെത്താനിടയാക്കിയത്. ഷഡ്പദങ്ങള്‍ സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരം (അവയുടെ സ്വന്തം വാസസ്ഥലവും താത്കാലിക വാസസ്ഥലവും തമ്മിലുള്ളത്) 7.5 കിലോമീറ്ററാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.


പ്രേരക ഘടകങ്ങള്‍. ഷഡ്പദങ്ങള്‍, ആമകള്‍, പറവകള്‍, മത്സ്യങ്ങള്‍, സസ്തനികള്‍ എന്നിവയുടെ കാലാകാലങ്ങളിലുള്ള ദീര്‍ഘയാത്രകളുടെ പഠനത്തിലൂടെയും നിരീക്ഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും മറ്റുമാണ് ദേശാടനം എന്ന വാക്കു തന്നെ നിലവില്‍ വന്നത്. എന്തുകൊണ്ട് ജന്തുക്കള്‍ ഇത്തരം യാത്രകള്‍ നടത്തുന്നു എന്ന ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.

സ്വന്തം വാസസ്ഥലത്ത് ശൈത്യകാലം വന്നുചേരുമ്പോഴാണ് പ്രജനനകാലവും എത്തുക എന്നത് ചില ജന്തുക്കള്‍ക്കെങ്കിലും അനുഭവപ്പെടുന്ന ജീവിതയാഥാര്‍ഥ്യമാണ്. സ്വന്തം വാസസ്ഥലത്ത് ശൈത്യകാലത്ത് ആഹാരസമ്പാദനം എളുപ്പമായ കാര്യമല്ല. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ തോതില്‍ ആഹാരം സമ്പാദിക്കുക മാത്രമല്ല, അവയ്ക്ക് ശൈത്യത്തില്‍നിന്നുള്ള സംരക്ഷണം നല്കുക എന്നതുകൂടി ആവശ്യമായിവരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സ്വന്തം വാസസ്ഥാനത്തിനകലെയാണെങ്കിലും ശൈത്യമില്ലാത്ത ഒരു സ്ഥലം, ആവശ്യമായ ആഹാരസാധനങ്ങളോടെ ഒത്തുകിട്ടുന്നതാണ് ദേശാടനയാത്രകള്‍ക്ക് അനുകൂലമായി കണ്ടുവരുന്നത്. ജീവിതസാഹചര്യത്തിന് അനുകൂലമായ സ്ഥലം കണ്ടെത്താനും അവിടെ ജീവിച്ചുകൊണ്ട് പ്രതികൂലമായ സാഹചര്യം കടന്നുപോയശേഷം സ്വന്ത വാസസ്ഥാനത്തേക്കു മടങ്ങിവരാനുമുള്ള യാത്രയാണ് ദേശാടനം. ചുരുക്കിപ്പറഞ്ഞാല്‍ അനുകൂല കാലാവസ്ഥ, ആഹാരലഭ്യത, ശത്രുക്കളുടെ കുറവ്, സ്വവര്‍ഗത്തിന്റെ സംഖ്യാബലം, പകലിന്റെ ദൈര്‍ഘ്യം, ഇണയുടെ ലഭ്യത, പ്രജനനം നടത്താനും കൂടുകെട്ടി കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമുള്ള സൗകര്യം എന്നീ ഘടകങ്ങള്‍ ദേശാടനത്തിനു പ്രേരകമായ കാരണങ്ങളായി കരുതപ്പെടുന്നു. ഇവയെല്ലാംതന്നെ ഏതൊരു ജീവിക്കും സ്വന്തം വാസസ്ഥലത്തും അഭിമുഖീകരിക്കേണ്ടിവരുന്ന കാര്യങ്ങള്‍ തന്നെയാണ്. പ്രതികൂലമായ കാലവസ്ഥ നേരിടാനായി സഞ്ചരിച്ച് മറ്റൊരു വാസസ്ഥലം തേടാതെ ജന്തുക്കള്‍ മുന്‍ഒരുക്കത്തോടെ ജീവിതം നയിക്കുന്നതിനും തെളിവുകള്‍ ഉണ്ട്. ഉഷ്ണകാലം കഴിച്ചുകൂട്ടാന്‍ ഈര്‍പ്പമുള്ള അറകളും ശൈത്യകാലത്തു പാര്‍ക്കാനായി ചൂടുനല്കുന്ന ഗുഹകളും ഉറപ്പാക്കുക, സുലഭകാലത്ത് ലഭ്യമാകുന്ന ആഹാരം ശേഖരിച്ചുവയ്ക്കുക എന്നിവയൊക്കെ ഇത്തരം ഒരുക്കങ്ങളില്‍ ചിലതു മാത്രമാണ്. ശൈത്യകാലം നീണ്ട വിശ്രമത്തിലും ഉറക്കത്തിലും കഴിച്ചുകൂട്ടുന്ന ജീവികളും അപൂര്‍വമല്ല. പ്രതികൂലസാഹചര്യത്തെ നേരിടാന്‍വേണ്ട അനുകൂലനം (adaptation) കാലക്രമേണ രൂപംകൊണ്ടതാകാം എന്ന് അനുമാനിക്കാം.

സാധാരണ നീക്കങ്ങളുമായി ജീവിതം പുലര്‍ത്തിവരുന്ന ജന്തുക്കള്‍ക്കുതന്നെ പെട്ടെന്നുള്ളതും നിയന്ത്രണാതീതവും ആയ ചുഴലിക്കാറ്റ്, മണല്‍ക്കാറ്റ്, പേമാരി, വെള്ളപ്പൊക്കം, നീരൊഴുക്കും മലയിടിച്ചിലും, അഗ്നിബാധ, സുനാമി എന്നീ പ്രകൃതിദുരന്തങ്ങള്‍കാരണം നീക്കങ്ങള്‍ നടത്തേണ്ടതായി വരാറുണ്ട്. തങ്ങളുടേതല്ലാത്ത കാരണങ്ങളാലുള്ള ഇത്തരം ക്ഷോഭങ്ങള്‍ മാറുമ്പോള്‍ ജന്തുക്കള്‍ സ്വന്തം വാസസ്ഥാനത്ത് തിരിച്ചെത്താറുണ്ട്. ഇത്തരം നീക്കങ്ങളും ദേശാടനത്തിന്റെ ഒരു വകഭേദമായി കരുതാം.

ഒരു വന്‍വൃക്ഷത്തില്‍ വസിക്കുന്ന മുഞ്ഞ എന്ന ഷഡ്പദം പകല്‍വെളിച്ചത്തിന്റെ ശക്തിക്കും താപനിലയ്ക്കും അനുസരിച്ച് വൃക്ഷത്തിന്റെ മുകളിലെ ചില്ലകളില്‍നിന്ന് താഴോട്ടും വീണ്ടും മുകളിലോട്ടും നീക്കങ്ങള്‍ നടത്താറുണ്ട്. ഇത്തരം ലംബമായ (vertical) നീക്കങ്ങള്‍ നടത്തുന്ന ഒട്ടേറെ ജീവികള്‍ ജലാശയങ്ങളിലുമുണ്ട്. ഇത്തരം നീക്കങ്ങളും ദേശാടനം എന്ന നിര്‍വചനത്തില്‍പ്പെടും.

ഒരു വനപ്രദേശത്ത് വാസമുറപ്പിച്ചിട്ടുള്ള വാനരന്മാര്‍ പല കൂട്ടങ്ങളായി തിരിഞ്ഞശേഷം അതിര്‍ത്തികള്‍ നിശ്ചയിച്ചാണ് ജീവിതം നയിക്കുക. ഇത്തരം കൂട്ടങ്ങള്‍ എപ്പോഴും ഒരു ആണ്‍കുരങ്ങിന്റെ നേതൃത്വത്തിലായിരിക്കും. പെണ്‍കുരങ്ങുകളും ആണ്‍കുരങ്ങുകളും കുട്ടികളും അടങ്ങുന്നതാണ് ഒരു വാനരക്കൂട്ടം. ഓരോ കൂട്ടത്തിലും ഗര്‍ഭിണികളായ കുരങ്ങുകള്‍ നടത്തുന്ന പ്രത്യേക നീക്കങ്ങള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ചുറ്റിസഞ്ചരിക്കലിനിടയില്‍ രണ്ട് കൂട്ടങ്ങള്‍ ഒരുമിച്ച് കണ്ടുമുട്ടുന്ന അവസരങ്ങള്‍ ഏറെയാണ്. ഗര്‍ഭിണികളായ കുരങ്ങുകള്‍ ചിലപ്പോള്‍ ഒരു കൂട്ടം വിട്ട് അടുത്ത കൂട്ടത്തിലേക്ക് ചേക്കേറാറുമുണ്ട്. ഇത്തരം നീക്കങ്ങളും ഒരുതരത്തിലുള്ള ദേശാടനമായി കരുതേണ്ടിയിരിക്കുന്നു. ഈ നീക്കത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് സുരക്ഷിതത്വബോധമാണ്. സ്വന്തം കൂട്ടത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ ആണ്‍കുരങ്ങുകള്‍, പ്രത്യേകിച്ചും ചെറുപ്പക്കാരായവര്‍ ഉള്ള മറ്റൊരു കൂട്ടത്തിലേക്കാണ് സാധാരണ ഈ നീക്കം നടക്കുക. കുഞ്ഞ് ജനിച്ചുകഴിയുമ്പോള്‍ കുഞ്ഞിന്റെയും തള്ളയുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കൂടുതല്‍ അംഗബലം ഉള്ളതാണ് നല്ലത് എന്ന അറിവാണ് ഈ നീക്കത്തിനു കാരണം.

ജന്തുക്കളുടെ നീക്കങ്ങളെല്ലാംതന്നെ സാധാരണയായി നടക്കുന്നത് ദിനരാത്രങ്ങളുള്‍പ്പെടുന്ന 24 മണിക്കൂറിനുള്ളിലാണ്. ഇത്തരം നീക്കങ്ങളെയും ദിനചര്യയെയും പഠനവിധേയമാക്കുമ്പോള്‍ ഈ ദൈനംദിന സംഭവങ്ങള്‍ കൂടാതെ പ്രതിമാസം, ത്രൈമാസികം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നീ തോതുകളിലും നീക്കങ്ങള്‍ നടക്കാറുണ്ടെന്നു കാണാന്‍ കഴിയും.

സ്വന്തം വാസസ്ഥാനത്തുനിന്ന് പ്രത്യേക കാലാവസ്ഥയുടെ വരവിനു സമയമാകുമ്പോള്‍ മറ്റൊരു ദിക്കിലുള്ള പ്രത്യേക സ്ഥലത്തേക്കു നീങ്ങുക, അവിടെ പ്രജനനകാലം കഴിച്ചുകൂട്ടിയശേഷം സ്വന്തം വാസസ്ഥലത്തേക്കു മടങ്ങിപ്പോവുക, ഇത്തരം യാത്രകള്‍ ജീവിതത്തിന്റെ ഭാഗമായിരിക്കുക, സ്വന്തം വാസസ്ഥലത്ത് ശൈത്യം ബാധിക്കുമ്പോള്‍ ശൈത്യമില്ലാത്ത മറ്റൊരു ദിക്കിലേക്കു മാറുക, ശൈത്യകാലവും പ്രജനനകാലവും ഒത്തുവരുന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ആഹാരം സുലഭമായി ലഭിക്കാനായി ശൈത്യമില്ലാത്തതും ആഹാരലഭ്യത ഉറപ്പുള്ളതുമായ സ്ഥലത്തേക്ക് തത്ക്കാലം മാറിത്താമസിക്കുക എന്നിങ്ങനെയുള്ള നീക്കങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ഉള്ള കാരണങ്ങള്‍ ദേശാടനം നടത്തുന്ന ജന്തുക്കളുടെ നിയന്ത്രണത്തിനു പുറത്താണെന്ന് കരുതപ്പെടുന്നു. ഇത്തരം ദീര്‍ഘയാത്രയ്ക്ക് എങ്ങനെയാണ് ഒരു ജീവി ഒരുക്കം കുറിക്കുന്നത്, യാത്രയുടെ ആരംഭം എങ്ങനെ കുറിക്കുന്നു, സമയം നിശ്ചയിക്കുന്നത് എങ്ങനെ, ഊര്‍ജസംഭരണവും ഊര്‍ജവ്യയവും എങ്ങനെയാണ് നിര്‍വഹിക്കുക, എത്തിച്ചേരേണ്ട ലക്ഷ്യവും അതിലേക്കുള്ള മാര്‍ഗവും എങ്ങനെയാണ് തിട്ടപ്പെടുത്തുക എന്നിവ ഉത്തരം തേടുന്ന പ്രശ്നങ്ങളാണ്. ഒരു ദേശത്ത് ചിതറിക്കിടക്കുന്ന പ്രത്യേകജാതി പറവകളെല്ലാം കൃത്യമായ ദിവസം പറക്കലാരംഭിക്കുകയും, പതിനായിരക്കണക്കിന് പറ്റം പറ്റമായി ഒത്തു ചേര്‍ന്ന് ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിക്കുകയും ചെയ്യുന്നു. ഇത്തരം യാത്രകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. മുട്ടയിട്ട് കുഞ്ഞ് വിരിഞ്ഞശേഷം ഒരു കാലയളവ് പൂര്‍ത്തിയായാല്‍ മാതാപിതാക്കള്‍ പ്രജനനസ്ഥലത്തുനിന്ന് സ്വന്തം സ്ഥലത്തേക്കു യാത്രയാകുന്നു. ഈ മടക്കയാത്ര വന്ന വഴിയിലൂടെ ആകണമെന്നില്ല. വളര്‍ച്ച പ്രാപിച്ച കുഞ്ഞുങ്ങള്‍ യാത്ര തുടങ്ങി മാതാപിതാക്കളുടെ വാസസ്ഥലത്ത് എത്തിച്ചേരുന്നു. ഈ യാത്ര ഇവരുടെ കന്നിയാത്രയാണ്-കൂട്ടിനും വഴികാട്ടാനും ആയി മാതാപിതാക്കളില്ല. ഇത്തരം സാഹചര്യങ്ങളാണ് ഈ യാത്രകളെ ശ്രദ്ധേയമാക്കുന്നത്.

പകിട്ടേറിയ ദേശാടനങ്ങള്‍. ഈല്‍ (Eel) എന്ന കടല്‍മത്സ്യം ദേശാടനം നടത്തുന്നവയാണ്. പ്രായപൂര്‍ത്തിയായ ഈല്‍ മത്സ്യങ്ങള്‍ സര്‍ഗാസോ(Sargaso)കടലില്‍വച്ച് ഇണചേരുകയും മുട്ടയിടുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന ഈല്‍ക്കുഞ്ഞുങ്ങള്‍ ലെപ്റ്റോകെഫാലസ് (Leptocephalus) ലാര്‍വ എന്നാണറിയപ്പെടുന്നത്. സുതാര്യമായ ശരീരത്തോടുകൂടിയ ഈല്‍ക്കുഞ്ഞുങ്ങള്‍ യൂറോപ്പിനെ ലക്ഷ്യമാക്കി സഞ്ചരിച്ചുതുടങ്ങുന്നു. നീന്താന്‍ പ്രാപ്തിയില്ലാത്ത ഇവ യൂറോപ്പിനെ ലക്ഷ്യമാക്കി ഒഴുകുന്ന സമുദ്രജലപ്രവാഹത്തെ ആശ്രയിച്ചാണ് സഞ്ചരിക്കുന്നത്. മൂന്ന് വര്‍ഷത്തിലധികം നീണ്ടുനില്ക്കുന്ന യാത്ര അവസാനിക്കുന്നത് യൂറോപ്പിലെ ശുദ്ധജല നദീമുഖങ്ങളിലാണ്. ഈ നദീമുഖങ്ങളിലെത്തുന്ന ഈല്‍ക്കുഞ്ഞുങ്ങള്‍ ഗ്ലാസ് ഈലുകള്‍ എന്നാണ് അറിയപ്പെടുന്നത്. ശുദ്ധജലത്തില്‍ പ്രവേശിക്കുന്ന ഇവ നദിയുടെ ഉറവിടങ്ങളായ ശുദ്ധജല അരുവികളിലേക്കും തടാകങ്ങളിലേക്കും നീക്കം ആരംഭിക്കുന്നു. സമുദ്രത്തില്‍നിന്ന് ശുദ്ധജല നദീമുഖങ്ങളിലേക്കുള്ള ഗ്ലാസ് ഈലിന്റെ പ്രവേശനം വളരെ വിപുലമായ തോതിലാണ്. ലക്ഷക്കണക്കിന് ഈല്‍ക്കുഞ്ഞുങ്ങളാണ് ഒരേസമയം കടലില്‍നിന്ന് നദീമുഖത്തെത്തുക. കടലിലൂടെ നദീമുഖത്തേക്ക് ഇവ എത്തിച്ചേരുന്ന ദിവസം വേലിയേറ്റമുണ്ടാകുന്ന ദിനമായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ശുദ്ധജലാശയങ്ങളിലൂടെ യാത്ര തുടങ്ങുന്ന ഈല്‍ക്കുഞ്ഞുങ്ങള്‍ എല്‍വേഴ്സ് (elvers) എന്നാണ് അറിയപ്പെടുന്നത്. അരുവികളിലൂടെയുള്ള പ്രയാണം തുടരുമ്പോള്‍ എല്‍വേഴ്സിന് നിറം വന്നുതുടങ്ങുന്നു. ഈല്‍ക്കുഞ്ഞുങ്ങളുടെ ഈ യാത്രയില്‍ അവയ്ക്ക് ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും ചെറു ഡാമുകളും നല്ല ഒഴുക്കുള്ള നീരുറവകളും കടന്നുപോകേണ്ടതായിട്ടുണ്ട്. ഇതിനിടയില്‍ ശുദ്ധജല തടാകത്തിലുള്ള മറ്റു മത്സ്യങ്ങള്‍ക്ക് ഇരയാകാതെ നോക്കേണ്ടതുമുണ്ട്. ശത്രുവിന്റെ സാന്നിധ്യത്തില്‍ അരുവിയുടെ അടിത്തട്ടില്‍ ചൂഴ്ന്നിരുന്നും കല്ലുകളുടെ ഇടയില്‍ ഒളിച്ചും ഈല്‍ക്കുഞ്ഞുങ്ങള്‍ രക്ഷനേടാറുണ്ട്. വളര്‍ച്ച പ്രാപിക്കുന്തോറും ഈല്‍ക്കുഞ്ഞുങ്ങള്‍ക്ക് നിറംവച്ചുതുടങ്ങും. ശുദ്ധജലത്തിലെ ഷഡ്പദങ്ങള്‍, ഞണ്ടുകള്‍, ചെറുമത്സ്യങ്ങള്‍ തുടങ്ങിയവയെ ഭക്ഷിച്ച് ഇവ ശുദ്ധജല തടാകങ്ങളില്‍ വളര്‍ച്ച പൂര്‍ത്തിയാക്കുന്നു. പൂര്‍ണവളര്‍ച്ചയെത്തുന്നതിന് ഇവ പത്ത് വര്‍ഷക്കാലം ശുദ്ധജല തടാകങ്ങളില്‍ വസിക്കുന്നു എന്നാണ് കരുതുന്നത്. എന്തായാലും അഞ്ച് വര്‍ഷത്തിലേറെ സമയം അനിവാര്യമാണെന്നതിന് തെളിവുണ്ട്. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ തലയ്ക്ക് നീളം വര്‍ധിക്കുന്നതായും ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു. 85 സെ. മീ. നീളവും ഏകദേശം പത്തു കിലോഗ്രാമിലധികം ഭാരവും പൂര്‍ണവളര്‍ച്ചയെത്തിയ ഈല്‍ മത്സ്യത്തിന് ഉണ്ടാവും. അപ്പോള്‍ ഇവ തങ്ങളുടെ ജന്മസ്ഥലവും പ്രജനനസ്ഥലവും ആയ സര്‍ഗാസോ കടലിലേക്കുള്ള യാത്രയ്ക്ക് തയ്യാറായിക്കഴിഞ്ഞിരിക്കും. ശുദ്ധജല തടാകങ്ങളില്‍നിന്ന് അരുവികളിലേക്കും നദികളിലേക്കും നദീമുഖംവഴി സമുദ്രത്തിലേക്കും പ്രവേശിക്കുന്ന പ്രായപൂര്‍ത്തിയായ ഈലുകള്‍ എല്ലാംതന്നെ പടിഞ്ഞാറേ അത് ലാന്റിക് സമുദ്രം ലക്ഷ്യമാക്കി നീന്തിത്തുടങ്ങുന്നു. സര്‍ഗാസോ കടലില്‍ എത്തിച്ചേരുന്ന ഇവ ഇണചേരുകയും മുട്ടയിടുകയും ചെയ്യുന്നു. മുട്ടയിട്ടശേഷം മരണമടയുകയാണു പതിവ്.

ഈല്‍ മത്സ്യം
‍‍‍‍

അത് ലാന്റിക്കില്‍ നിന്നുള്ള ഈലുകളുടെ യാത്രാലക്ഷ്യം യൂറോപ്പിലെ ശുദ്ധജല തടാകങ്ങളാണെന്ന് മുട്ടയില്‍നിന്ന് വിരിയുന്ന ഈല്‍ക്കുഞ്ഞുങ്ങള്‍ മനസ്സിലാക്കുന്നത് എങ്ങനെയാണെന്നതും വളരെ കൃത്യതയോടെ ലക്ഷ്യത്തിലെത്തിച്ചേരുന്ന ഈ യാത്രയ്ക്ക് മാര്‍ഗനിര്‍ദേശകമായി പ്രവര്‍ത്തിക്കുന്നത് എന്താണെന്നതും ചര്‍ച്ചാവിഷയങ്ങളാണ്. സമുദ്രത്തിലെ കാന്തിക മണ്ഡലത്തിന്റെ വ്യതിയാനങ്ങള്‍ മനസ്സിലാക്കാനും കണക്കുകൂട്ടി യാത്രാദിശ കണ്ടുപിടിക്കാനും സാധിക്കുന്നതുവഴിയാണ് ദേശാടനം നടക്കുന്നത് എന്നാണ് ഇന്ന് നിലവിലിരിക്കുന്ന ഒരു വിശദീകരണം. ശുദ്ധജലത്തിലേക്കും തിരിച്ച് സമുദ്രത്തിലേക്കും ഉള്ള ഈലുകളുടെ യാത്രയ്ക്ക് ഇന്ന് ഒട്ടേറെ തടസ്സങ്ങള്‍ ഉണ്ട്. ശുദ്ധജല ജലാശയങ്ങളില്‍ അവിടവിടെ ആയി ഉയര്‍ന്നുവന്നിട്ടുള്ള സ്പില്‍വേകള്‍, വലകള്‍, അണക്കെട്ടുകള്‍ എന്നിവയെല്ലാം ദേശാടനത്തിന് തടസ്സങ്ങളാണ്. ഈ മനുഷ്യനിര്‍മിത തടസ്സങ്ങളെ നൈസര്‍ഗികമായ കഴിവുകളുപയോഗിച്ച് ഈലുകള്‍ തരണം ചെയ്യുകയും ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യാറുണ്ട്. ദേശാടന കാലങ്ങളില്‍ മാര്‍ഗതടസ്സങ്ങള്‍ മാറ്റാനും, വേണ്ടിവന്നാല്‍ അനുയോജ്യമായ 'മത്സ്യ വാതിലുകള്‍ക്ക്' രൂപംനല്കാനും നിഷ്കര്‍ഷിക്കുന്ന നിയമങ്ങള്‍ ഇപ്പോള്‍ ഉണ്ട്.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള അമേരിക്കന്‍ ഈലുകള്‍ ഗ്രീന്‍ലന്‍ഡിന്റെയും ലാബ്രഡോറിന്റെയും തെക്കുള്ള സമുദ്രത്തിലും നദീമുഖങ്ങളിലും ശുദ്ധജല തടാകങ്ങളിലും എല്ലാക്കാലത്തും കണ്ടുവരുന്നു. വടക്കേ അമേരിക്കയിലെയും ഗള്‍ഫ് മേഖലയിലെയും സമുദ്രങ്ങളിലും ഇവയുടെ സാന്നിധ്യം ഉണ്ട്. അമേരിക്കന്‍ ഈലുകള്‍ ഭക്ഷണത്തിനായി ശേഖരിക്കപ്പെടുന്നു. ഇവയെ മറ്റു വന്‍മത്സ്യങ്ങളെ കുടുക്കാനുള്ള ചൂണ്ടയിലെ ഇരകളായും ഉപയോഗിക്കാറുണ്ട്. ഈല്‍ക്കുഞ്ഞുങ്ങളെ ശേഖരിച്ച് ജപ്പാനിലെ മത്സ്യവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ഉപയോഗപ്പെടുത്താറുണ്ട്. ദേശാടനക്കാരായ ഈ മത്സ്യങ്ങളും സമുദ്രജലത്തില്‍ പ്രജനനം നടത്തുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ തുടര്‍ന്നുള്ള വളര്‍ച്ചയുടെ കാലഘട്ടം കഴിച്ചുകൂട്ടാനായി യൂറോപ്പിലെ ശുദ്ധജല തടാകങ്ങളിലേക്കു നീങ്ങുന്നു. അമേരിക്കന്‍ ഈലുകളുടെ യാത്ര ഒരു വര്‍ഷത്തിലധികം നീണ്ടുപോകാറില്ല.

മത്സ്യങ്ങളിലെ മറ്റൊരു പ്രമുഖ ദേശാടനക്കാരന്‍ സാല്‍മണ്‍ ആണ്. ഈലുകളെപ്പോലെതന്നെ മനുഷ്യനില്‍നിന്നു പ്രതികൂലമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരുന്ന സാല്‍മണുകള്‍ ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുക്കളുടെ കൂട്ടത്തിലാണ്. വടക്കേ അമേരിക്കയിലെ അത് ലാന്റിക് സാല്‍മണുകള്‍ യൂറോപ്പിലെ ശുദ്ധജല തടാകങ്ങളിലെ ചരല്‍ക്കൂട്ടങ്ങളിലാണ് മുട്ടയിടുക. മുട്ട വിരിഞ്ഞിറങ്ങുന്ന സാല്‍മണ്‍ കുഞ്ഞുങ്ങള്‍ രണ്ടുമുതല്‍ നാലുവരെ വര്‍ഷം ശുദ്ധജല തടാകങ്ങളില്‍ വളരുന്നു. ഷഡ്പദങ്ങള്‍, ക്രസ്റ്റേഷ്യനുകള്‍ (crustaceans), മൊളസ്കുകള്‍ (mollusc), മറ്റു ചെറു മത്സ്യങ്ങള്‍ തുടങ്ങിയവയാണ് ഇവയുടെ ആഹാരം. ഏകദേശം നാലുവര്‍ഷത്തെ ശുദ്ധജലജീവിതത്തിനുശേഷം ജന്മനാടു വിട്ട് നദീമുഖങ്ങളിലൂടെ സമുദ്രത്തില്‍ പ്രവേശിക്കുന്ന സാല്‍മണ്‍ കുഞ്ഞുങ്ങള്‍ തെക്കന്‍ അത് ലാന്റിക് സമുദ്രം ലക്ഷ്യമാക്കി നീങ്ങുന്നു. ഗ്രീന്‍ലന്‍ഡ് (Greenland) സമുദ്രങ്ങളിലും ഇവയെ കണ്ടുവരുന്നു. കൊഞ്ചും കണവയും ഇവയുടെ പ്രധാന ഭക്ഷണമാണ്. സമുദ്രത്തില്‍ ചെലവഴിക്കുന്ന അടുത്ത നാലഞ്ചു വര്‍ഷംകൊണ്ട് ഇവ വളര്‍ച്ച പൂര്‍ത്തിയാക്കുകയും പ്രായപൂര്‍ത്തിയെത്തുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയെത്തിയ ഒരു അത് ലാന്റിക് സാല്‍മണിന് ആറ് കി.ഗ്രാമില്‍ കൂടുതല്‍ തൂക്കം ഉണ്ടായിരിക്കും ഇവ ജന്മസ്ഥലമായ ശുദ്ധജല തടാകങ്ങള്‍ തേടിയുള്ള മടക്കയാത്ര ആരംഭിക്കുന്നത് ഈ കാലഘട്ടത്തിലാണ്. 90 % സാല്‍മണുകളും തങ്ങള്‍ ജനിച്ചുവളര്‍ന്ന ശുദ്ധജല തടാകത്തില്‍ത്തന്നെ പ്രജനനത്തിനായി എത്തുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അത് ലാന്റിക് സാല്‍മണുകള്‍ ആദ്യപ്രജനനത്തിനുശേഷം മരണമടയാറില്ല. ഭൂരിഭാഗവും തിരിച്ച് സമുദ്രത്തില്‍ പ്രവേശിക്കുകയും ശരീരം പുഷ്ടിപ്പെടുത്തുകയും പ്രജനന കാലമാകുമ്പോള്‍ തിരിച്ച് ശുദ്ധജല തടാകത്തില്‍ എത്തുകയും ആണ് പതിവ്.

പ്രധാനമായും രണ്ടുതരം സാല്‍മണുകളാണുള്ളത്. അത് ലാന്റിക് സാല്‍മണും പസിഫിക് സാല്‍മണും. മുകളില്‍ സൂചിപ്പിച്ചത് അത് ലാന്റിക് സാല്‍മണിനെപ്പറ്റിയാണ്. ചിലയിനം പസിഫിക് സാല്‍മണുകളുടെയും മുട്ട വിരിഞ്ഞ് ജീവിതത്തിന്റെ ആദ്യഭാഗം (ഒന്നോ രണ്ടോ വര്‍ഷം) ശുദ്ധജലത്തില്‍ കഴിച്ചുകൂട്ടുന്നു. അതിനുശേഷം സമുദ്രത്തിലേക്കു പ്രവേശിക്കുന്നു. ഇവ വളര്‍ച്ച പ്രാപിച്ച് പ്രായപൂര്‍ത്തിയെത്താന്‍ ആറുമാസം മുതല്‍ ആറുവര്‍ഷം വരെ ആവശ്യമാണ്. 500 കിലോമീറ്റര്‍ തുടങ്ങി 5000 കിലോമീറ്റര്‍ വരെ ദൂരം ഇവ സഞ്ചരിക്കും. പസിഫിക് സാല്‍മണുകള്‍ പൂര്‍ണവളര്‍ച്ച എത്തിയശേഷം സമുദ്രത്തില്‍നിന്ന് ശുദ്ധജലത്തിലേക്കുള്ള യാത്രതുടങ്ങിയാല്‍ പിന്നെ ഭക്ഷണം കഴിക്കാറില്ല. ശുദ്ധജലത്തിലെത്തിക്കഴിഞ്ഞാല്‍ പ്രജനനത്തിലേര്‍പ്പെടുന്ന പസിഫിക് പെണ്‍ സാല്‍മണുകള്‍ ഒന്നിലേറെ തവണ, ഒന്നിലേറെ സ്ഥലങ്ങളില്‍ മുട്ട നിക്ഷേപിക്കുമ്പോള്‍, ആണ്‍ സാല്‍മണുകള്‍ ഓരോ മുട്ടനിക്ഷേപത്തെയും ബീജങ്ങള്‍കൊണ്ട് മൂടുകയാണ് പതിവ്. ഇപ്രകാരം പ്രജനന പ്രക്രിയയുടെ അവസാനം സാല്‍മണുകള്‍ തളരുകയും ഭക്ഷണം കഴിക്കാതെ മരണം സ്വീകരിക്കുകയുമാണ് പതിവ്. പസിഫിക് സാല്‍മണുകള്‍ ഈവിധത്തില്‍ അത് ലാന്റിക് സാല്‍മണുകളില്‍നിന്നു വ്യത്യസ്തമായിരിക്കുന്നു.

പ്രവാസം(Imigration). സ്വന്തം വാസസ്ഥലം വിട്ട് മറ്റൊരു ദിക്കിലേക്കു നീങ്ങുകയും ചെന്നെത്തുന്ന സ്ഥലം പിന്നീട് സ്വന്തവാസസ്ഥാനമായി സ്വീകരിക്കുകയും ചെയ്യുന്ന ജന്തുക്കളെയും ഭൂമിയില്‍ കാണാന്‍ സാധിക്കും. ഇത്തരം നീക്കങ്ങള്‍ എപ്പോഴാണ് സംഭവിക്കുന്നതെന്ന് പ്രവചിക്കാനാവില്ല. അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് ക്രമമോ സാമ്യതയോ ഉണ്ടായിരിക്കണമെന്നില്ല. ഇമിഗ്രേഷന്‍ നടക്കുന്നതിന്റെ പിന്നില്‍ സ്വന്തം വാസസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ഭക്ഷ്യക്ഷാമം, അംഗസംഖ്യയുടെ കവിഞ്ഞ വര്‍ധനവുകാരണം വാസസ്ഥാനത്തിനുണ്ടാകുന്ന ഞെരുക്കം, സ്വന്തം വാസസ്ഥാനത്തെയും ഇണയെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും അനുഭവിക്കേണ്ടിവരുന്ന ക്ലേശം തുടങ്ങിയ ഏതെങ്കിലും കാരണം കാണാന്‍ സാധിക്കും. ഒരു ദിക്കിലെ സസ്യജാലത്തിന് സ്ഥായിയായ നാശം സംഭവിക്കുമ്പോള്‍ അതിനെ ആശ്രയിക്കുന്ന ജന്തുക്കള്‍ക്ക് മറ്റൊരു ദിക്കിലേക്ക് പോകേണ്ടിവരുന്നു. അംഗസംഖ്യയില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടാകുന്നതുമൂലം സ്ഥലം, ആഹാരം എന്നിവ ആവശ്യത്തിനു തികയാതെ വരുമ്പോഴാണ് വെട്ടുകിളികള്‍ നീക്കങ്ങള്‍ ആരംഭിക്കുന്നത്. വന്‍ വൃക്ഷങ്ങള്‍ വാസസ്ഥാനമാക്കിയിട്ടുള്ള മുഞ്ഞകള്‍ (aphids) അവയ്ക്ക് കേട് സംഭവിക്കുന്നതായി മനസ്സിലാക്കിയാല്‍ ചിറക് മുളപ്പിക്കാന്‍ കഴിവുള്ള അനന്തരാവകാശികള്‍ക്ക് ജന്മം നല്കുകയും അതുപയോഗിച്ച് പറന്ന് പാര്‍ക്കാന്‍ പറ്റിയ വൃക്ഷങ്ങളില്‍ ചെന്നെത്തി താമസം ഉറപ്പാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കുടിയേറ്റം (imigration) ഒരു ജന്തുസമൂഹത്തിന്റെ നിലനില്പിന് അനിവാര്യമാണ്. ഞെരുക്കം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സമൂഹത്തിലെ അംഗങ്ങളില്‍ കുറച്ചുപേര്‍ മറ്റൊരു വാസസ്ഥലം തേടുകയും, പറ്റിയതാണെങ്കില്‍ വാസം മാറ്റുകയും ചെയ്യുമ്പോള്‍ സ്വസ്ഥത കൈവരുന്നു. ഒരിക്കലും അധികപ്പറ്റായവരല്ല ഇമിഗ്രേഷന്‍ നടത്തുന്നത്. സമൂഹത്തിലെ നായകന്മാരുടെ നേതൃത്വത്തിലായിരിക്കും ഇമിഗ്രേഷന്‍ നടത്തുന്നവര്‍ നീങ്ങുന്നത്. ചില ജന്തുക്കളില്‍ പ്രായപൂര്‍ത്തിയായവ മാത്രം നീങ്ങുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുടിയേറുന്നവര്‍ എപ്പോഴും സുരക്ഷിതരും നീക്കത്തില്‍ വിജയികളും ആകണമെന്നില്ല. ഒരു ചെറിയ ശതമാനം സ്വവാസസ്ഥാനത്തേക്ക് മടങ്ങിയെത്തുകയും ചെയ്തേക്കാം.

വെട്ടുകിളി

സാമൂഹികജീവിതം നയിക്കുന്ന ജന്തുക്കളുടെ പ്രത്യേകതരം നീക്കമാണ് വ്യാപനം അഥവാ ഡിസ്പേഴ്സല്‍ (dispersal). വളരെ ചെറിയ തോതിലുള്ളതും ശ്രദ്ധയാകര്‍ഷിക്കപ്പെടാത്ത തോതില്‍ ഉള്ളതുമാണ് ഇത്തരം നീക്കങ്ങള്‍. ഇണചേരലിനോ കൂടുകെട്ടുന്നതിനോ ഒക്കെ ആയി ഒരു ജന്തുസമൂഹമാകെ ഒരു പ്രത്യേക സ്ഥലത്ത് എത്തുമ്പോഴാണ് ഇത് കൂടുതലായി സംഭവിക്കുന്നത്. വംശവര്‍ധനവ് ലക്ഷ്യമാക്കി എത്തിച്ചേരുന്ന ജന്തുസമൂഹം എണ്ണത്തിന്റെ പാരമ്യത്തില്‍ ഇണയെ കണ്ടെത്താനും പ്രജനനസ്ഥലം തിരഞ്ഞെടുക്കാനും ബുദ്ധിമുട്ടുന്നു. ആദ്യമാദ്യം എത്തുന്നവര്‍ ഇണയെ കണ്ടെത്തി കൂടിനുള്ള സ്ഥലം കയ്യടക്കിക്കഴിഞ്ഞിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സമീപത്ത് മറ്റെവിടെയെങ്കിലും യോജിച്ച സ്ഥലങ്ങളുണ്ടോ എന്ന അന്വേഷണം ആവശ്യമായിവരുന്നു. ഈ അന്വേഷണത്തിന്റെ ഫലമായി സംഭവിക്കുന്ന നീക്കങ്ങള്‍ ഡിസ്പേഴ്സല്‍ എന്നറിയപ്പെടുന്നു. പ്രജനനസ്ഥലത്ത് ആവശ്യത്തിനുള്ള ആഹാരവും അനുകൂലമായ കാലാവസ്ഥയും ഉണ്ടെന്നു മനസ്സിലാക്കുന്ന ജന്തുക്കള്‍ അടുത്ത പ്രജനനകാലത്ത് കൃത്യമായും ഇതേ സ്ഥലത്തെത്തി ഇണകളെയും വാസസ്ഥലത്തെയും സ്വന്തമാക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്നത് പല പ്രാവശ്യം പ്രജനനത്തിനെത്തിയിട്ടുള്ള ജന്തുക്കളാണ്. ഇത്തരം സാഹചര്യങ്ങളില്‍ താമസിച്ചെത്തുന്ന നവാഗതരാണ് മിക്കവാറും പുതിയ സ്ഥലങ്ങള്‍ തേടുന്നതും ഡിസ്പേഴ്സല്‍ നീക്കത്തിന് കാരണക്കാരാകുന്നതും.

ജന്തുക്കളുടെ നീക്കങ്ങളെ വിശകലനം ചെയ്യുമ്പോള്‍ മൈഗ്രേഷന്‍, ഇമിഗ്രേഷന്‍, ഡിസ്പേഴ്സല്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ തിരിച്ചറിയാന്‍ കഴിയും. ഇവ മൂന്നും ജന്തുക്കള്‍ സ്വയം നടത്തുന്ന നീക്കങ്ങളാണ്. എന്നാല്‍ സ്വയം നീങ്ങുന്നതോടൊപ്പം മറ്റു ജന്തുക്കളെയും പ്രകൃതിശക്തികളെയും അതിനായി ഉപയോഗപ്പെടുത്തുന്നതായും കാണാന്‍ സാധിക്കും. ഇത്തരം നീക്കങ്ങളെ ഡിസ്പേര്‍സണ്‍ (dispersion) എന്നു പറയുന്നു. കാറ്റിന്റെ ഗതിക്കും ശക്തിക്കും അനുയോജ്യമായ നീക്കങ്ങള്‍ വായുവിലൂടെയും, ഒഴുക്കിന്റെ ഗതിക്കും ശക്തിക്കും അനുയോജ്യമായ നീക്കങ്ങള്‍ ജലത്തിലൂടെയും നടക്കുന്നു. ജീവനുള്ളതും ഇല്ലാത്തതും ആയ വസ്തുക്കളില്‍ പറ്റിപ്പിടിച്ചും ഒട്ടിച്ചേര്‍ന്നും ജന്തുക്കള്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നു. ചെറിയ ജന്തുക്കള്‍ തുടങ്ങി വലിയ ജന്തുക്കളുടെ കുഞ്ഞുങ്ങള്‍ വരെ ഇത്തരം നീക്കങ്ങള്‍ നടത്താറുണ്ട്. ചില ജന്തുക്കളുടെ ജീവിതചക്രത്തിലെ പ്രാരംഭകണ്ണിയായ 'ലാര്‍വകള്‍' ഇത്തരം യാത്രകളിലൂടെ ആയിരവും രണ്ടായിരവും കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്. ചിറകുകള്‍ ഇല്ലാത്ത ഷഡ്പദങ്ങള്‍, ചെള്ളുകള്‍, ചിലന്തികള്‍ എന്നിവ വായുമാര്‍ഗം നീക്കങ്ങള്‍ നടത്തുന്നതിന് തെളിവുകളുണ്ട്. ന്യൂസിലന്‍ഡില്‍ കണ്ടുവരുന്ന എറിയോകോക്കസ് ഒറാറിയന്‍സിസ് ( Eriococus orariensis) എന്ന ഷഡ്പദം ആസ്റ്റ്രേലിയയില്‍നിന്ന് വായുവിലൂടെ ആയിരം കിലോമീറ്ററോളം തെന്നിത്തെന്നി വന്നതാണെന്ന് അനുമാനിക്കപ്പെടുന്നു. പറക്കാന്‍വേണ്ട ചിറകും പേശീ ബലവും ഉള്ള വെട്ടുകിളികളും വായുവിന്റെ സഹായം ദീര്‍ഘമായ നീക്കങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതായി ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ ഈല്‍ മത്സ്യങ്ങളുടെ ലാര്‍വകള്‍ ബെര്‍മുഡ (Bermuda) കടലില്‍നിന്ന് ഗള്‍ഫ് (Gulf) നീരൊഴിക്കിലൂടെയാണ് യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും നദീമുഖങ്ങളിലേക്ക് എത്തിച്ചേരുന്നത്. ഈ സമയത്ത് അവയ്ക്ക് നീന്താനുള്ള കഴിവില്ല എന്നത് ശ്രദ്ധേയമാണ്.

ദേശാടനത്തിന്റെ അവിഭാജ്യഘടകങ്ങള്‍. ജന്തുക്കള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് എപ്പോഴും കാരണം ഉണ്ടാകും; അത് ജന്തുക്കളെടുക്കുന്ന തീരുമാനങ്ങളുടെ ഫലമായിരിക്കുകയും ചെയ്യും. ജന്തുക്കളുടെ ദേശാടനത്തെ സംബന്ധിച്ച് ഉണ്ടായേക്കാവുന്ന പല ചോദ്യങ്ങള്‍ക്കും പൂര്‍ണമായ ഉത്തരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഇത്തരം യാത്രകളുടെ അവിഭാജ്യഘടകങ്ങളായി വിവക്ഷിക്കുന്ന ചില കാര്യങ്ങള്‍ നിരീക്ഷണങ്ങളിലൂടെയും പഠനങ്ങളിലൂടെയും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്.

പ്രകാശത്തിന്റെ പങ്ക് . ജന്തുക്കളുടെ നീക്കങ്ങളുമായി പ്രകാശത്തിന് ബന്ധമുണ്ട്. പകല്‍ സഞ്ചരിക്കുന്നവ, രാത്രി മാത്രം സഞ്ചരിക്കുന്നവ എന്നിങ്ങനെ നീക്കങ്ങളെ വേര്‍തിരിക്കാനാകും. പ്രകാശത്തിന്റെ തോത് അനുസരിച്ച് നീക്കങ്ങളും നടക്കുന്നതായി കാണാം. സായാഹ്നമടുക്കുകയും സന്ധ്യയാവുകയും ചെയ്യുമ്പോള്‍ ജലാശയങ്ങളുടെ അടിത്തട്ടില്‍ കഴിയുന്ന ജീവജാലങ്ങളില്‍ പലതും ജലോപരിതലത്തിലേക്ക് ഉയര്‍ന്നുവരുന്നതായികാണാം. ഇപ്രകാരമുള്ള നീക്കങ്ങള്‍ക്ക് (vertical) കാരണമാകുന്നത് പ്രകാശം തന്നെയാണെന്ന് കണക്കാക്കപ്പെടുന്നു. പറവകളില്‍ ദേശാടനത്തിന്റെ ആരംഭദിശയില്‍ കണ്ടുവരുന്ന അസ്വാസ്ഥ്യം പല പഠനങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളതാണ്. ശൈത്യകാലാരംഭത്തിനു മുന്നോടിയായിത്തന്നെ പകലിന്റെ ദൈര്‍ഘ്യത്തില്‍ വരുന്ന വ്യതിയാനം ഈ അസ്വാസ്ഥ്യത്തിനു പ്രധാന കാരണമായി കരുതപ്പെടുന്നു. പകലിന്റെ ദൈര്‍ഘ്യം പറവകളുടെ തലച്ചോറിലെ പിറ്റ്യൂറ്ററി ഗ്രന്ഥികളെയും ബീജഗ്രന്ഥി(gonad)കളെയും ഉത്തേജിപ്പിക്കുന്നു. ഇതിന്റെ ഫലമായി കൂടുതല്‍ ആഹാരം കഴിക്കുക, ശരീരം പുഷ്ടിപ്പെടുത്തുക, ജനനേന്ദ്രിയങ്ങള്‍ക്ക് ഉണര്‍വുണ്ടാക്കുക തുടങ്ങിയ മാറ്റങ്ങള്‍ ദൃശ്യമാകുന്നു. പ്രജനനത്തിനു മുന്നോടിയായുള്ള ദീര്‍ഘനീക്കങ്ങള്‍ക്ക് ശാരീരികമായി ഒരുങ്ങാനും ഇതു സഹായമാകുന്നു. ജന്തുക്കളുടെ ശരീരധര്‍മവുമായി (physiology) പ്രകാശത്തിനുള്ള ബന്ധം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പകല്‍മാത്രം സഞ്ചരിക്കുന്നവയ്ക്ക് ദേശാടനസമയത്തും ദീര്‍ഘമായ പകലുകള്‍ ആവശ്യമാണ്. ദേശാടനത്തിന്റെ വിജയത്തിന് സുരക്ഷിതമായ യാത്രയും യോജിച്ച പരിസ്ഥിതിയും ഉണ്ടായിരിക്കണം എന്നു പറയുമ്പോള്‍ വെളിച്ചത്തിനുള്ള പ്രാധാന്യം ഏറെയാണെന്നു കാണാം. അമേരിക്കയിലെ ഒരിനം കുരുവി (Troglodytes aedon) മുട്ട വിരിഞ്ഞു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുന്നത് ആയിരം തവണയാണ്. ഒരു പകല്‍ മാത്രം ആയിരം തവണ ഊട്ടണമെങ്കില്‍ പകലിന്റെ ദൈര്‍ഘ്യം കൂടിയിരിക്കേണ്ടത് ആവശ്യമാണല്ലോ.

24 മണിക്കൂറുള്ള ഒരു ദിനത്തില്‍ (Circadian) ഒരു ജീവിയില്‍ ഊര്‍ജം സൃഷ്ടിക്കപ്പെടുകയും പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും നടക്കുകയും ചെയ്യുന്നു. ഓരോ ദിവസത്തിനും ഒരു താളക്രമം (rhythm) ഉള്ളതുപോലെ ചാന്ദ്രപക്ഷം, ഋതു, വര്‍ഷം എന്നീ കാലയളവുകളോട് അനുബന്ധിച്ചും താളക്രമം ഉള്ളതായി കാണാം. തദനുസരണം ജന്തുക്കളുടെ ശാരീരിക മാനസിക പ്രവര്‍ത്തനങ്ങളിലും അവസ്ഥകളിലും ഉണ്ടാകുന്ന പ്രത്യേകതകളാണ് ഭൂമധ്യരേഖ മുറിച്ച് ദേശാടനം നടത്തുന്ന പക്ഷികളെ കൃത്യതയോടെ അതിന് പ്രേരിപ്പിക്കുന്നത്. ഇത്തരം യാത്രകള്‍ക്ക് ആന്തരികമായും ബാഹ്യമായും തയ്യാറെടുക്കാന്‍ ജന്തുക്കളെ ഒരുക്കുന്നതില്‍ സമയം ഒരു പ്രധാനപ്പെട്ട ബാഹ്യഘടകമാണ്. ഇതും ദിനദൈര്‍ഘ്യത്തിന്റെയും വെളിച്ചത്തിന്റെ അളവിന്റെയും വ്യതിയാനങ്ങളായാണ് അനുഭവപ്പെടുക. മാറ്റങ്ങള്‍ക്കെല്ലാം അടിസ്ഥാനം ദൈനികവും (circadian) വാര്‍ഷികവും (circannual) ആയ താളമാണെന്നു പറയാം. 12 മണിക്കൂര്‍ പകലും 12 മണിക്കൂര്‍ രാത്രിയും എന്ന സ്ഥിതിക്ക് മാറ്റം വരികയും പകലിന്റെ യാമങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുകയും ചെയ്യുന്നതോടെ ദേശാടനജന്തുക്കളില്‍ ഉടലെടുക്കുന്ന അസ്വാസ്ഥ്യത്തിനും അനുബന്ധ വ്യതിയാനങ്ങള്‍ക്കും കാരണം ജീവികളുടെ ആന്തരിക ഘടികാരം (Internal clock) ആണ് എന്നതിന് തെളിവുകളുണ്ട്.

ജീനുകളുടെ പങ്ക് . ദേശാടനത്തെ മുന്‍നിര്‍ത്തിയുള്ള ശാസ്ത്രാന്വേഷണങ്ങളില്‍ ജീനുകളുടെ പങ്ക് എന്താണെന്നതിനെക്കുറിച്ച് വിശദമായ ഒരു പഠനവും നടന്നിട്ടില്ല എന്നുതന്നെ പറയാം. കൊറ്റി (Stork) വര്‍ഗത്തിലെ രണ്ട് വിഭാഗങ്ങളില്‍പ്പെട്ട പക്ഷികളെ ഒരിടത്ത് പാര്‍പ്പിച്ചു. ഒരു വിഭാഗം കിഴക്കന്‍ യൂറോപ്പിലും മറ്റൊന്ന് പടിഞ്ഞാറന്‍ യൂറോപ്പിലുമാണ് പറന്നെത്തേണ്ടത്. ഇവയെല്ലാംതന്നെ മുട്ടയില്‍നിന്നു വിരിഞ്ഞ് പറക്കപറ്റിയാലുടന്‍ ദേശാടനത്തിന് തയ്യാറെടുക്കുന്നവയുമായിരുന്നു. ഇവയെ സ്വതന്ത്രരാക്കിയപ്പോള്‍ ആകാശത്തിലേക്കു പറന്നുയര്‍ന്ന് രണ്ട് വിഭാഗമായി പിരിഞ്ഞ് കൂട്ടമായി അവരവരുടെ മാതാപിതാക്കള്‍ പ്രജനനശേഷം മടങ്ങിപ്പോയ പാതയിലൂടെ അവരുടെ വാസസ്ഥലത്ത് കൃത്യമായി എത്തിച്ചേര്‍ന്നു. പടിഞ്ഞാറേക്ക് പോകേണ്ടവ ജിബ്രാള്‍ട്ടര്‍ വഴിയും കിഴക്കോട്ട് പോകേണ്ടവ മെഡിറ്ററേനിയന്‍ വഴിയും ആണ് തിരഞ്ഞെടുത്തത്. ഈ മാര്‍ഗങ്ങള്‍ കാലാകാലങ്ങളില്‍ കൊറ്റികള്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളാണ്. മുന്‍പരിചയമില്ലാത്ത ഈ പറവകള്‍ മാര്‍ഗം തിരഞ്ഞെടുത്തത് രണ്ട് വിഭാഗത്തിലെ പറവകള്‍ക്കും ജനിതക വേര്‍തിരിവ് (Genetically distinct) ഉള്ളതിനാലാണ് എന്ന് അനുമാനിക്കുന്നു. അതിനെ ജന്മവാസന (instinct) എന്നു വിളിക്കുന്നു.

ഊര്‍ജം. ദേശാടനത്തിന്റെ ഒരു സവിശേഷത സഞ്ചരിക്കുന്ന ദൈര്‍ഘ്യത്തിന്റെ അപാരതയാണ്. ആര്‍ട്ടിക് ടേണ്‍ ഋതുമാറ്റം അനുസരിച്ച് തെക്കേ ധ്രുവത്തില്‍നിന്ന് വടക്കേ ധ്രുവത്തിലേക്കു നടത്തുന്ന യാത്രയില്‍ അത് ലാന്റിക് സമുദ്രം കടന്നുപോകണം. മുപ്പത്തയ്യായിരത്തോളം കിലോമീറ്റര്‍ പറക്കുന്ന ഈ പക്ഷിയുടെ ഭാരം 300 ഗ്രാമും ചിറകുവിടര്‍ത്തിയാല്‍ നീളം 38 സെന്റിമീറ്ററും മാത്രമാണ്. അവ പറന്നുകൊണ്ടു ജീവിക്കുകയാണെന്നു പറയാം. നീണ്ട പറക്കലിനിടയില്‍ ചെറുമത്സ്യങ്ങളെയും കൊഞ്ച്, ഷഡ്പദങ്ങള്‍ എന്നിവയെയും പിടിച്ചുഭക്ഷിക്കുക സാധാരണമാണ്. ദേശാടനയാത്രയ്ക്കിടയില്‍ ഇരതേടാത്ത ജന്തുക്കളും പറവകളും ഉണ്ടെന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണ്. യാത്രയ്ക്കുമുമ്പായി അവയുടെ ശരീരത്തില്‍ കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഒരു പ്രത്യേകതരം കൊഴുപ്പ് ശേഖരിക്കപ്പെടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദേശാടനത്തിനുമുമ്പ് പറവകളില്‍ കാണുന്ന അധികഭക്ഷണശീലത്തിന്റെ ഉദ്ദേശ്യം ഇതാകണം. ഇത്തരം കൊഴുപ്പിന്റെ ഭാരംകാരണം പറവയുടെ ഭാരം സാധാരണ ഭാരത്തിന്റെ ഇരട്ടിയോളം ആവുക സാധാരണമാണ്. ഭക്ഷണം ശേഖരിക്കാനോ ഇരതേടാനോ സമയം കളയാതെ നിരന്തര യാത്ര തുടരാനും പൂര്‍ത്തിയാക്കാനും ഇത് വഴിയൊരുക്കുന്നു. ഒരു ഗ്രാം കൊഴുപ്പ് ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റ് നല്കുന്നതിന്റെ ഇരട്ടി ഊര്‍ജം നല്കുമെന്ന് കണക്കാക്കപ്പെടുന്നു. ദേഹത്ത് സംഭരിക്കുന്ന കൊഴുപ്പിന്റെ ഭാരവും സഞ്ചരിക്കുന്ന ദൂരവും തമ്മില്‍ നേരിട്ടു ബന്ധം പറയാനാവില്ല എന്നതാണ് ശരി. സഞ്ചരിക്കുന്ന ജീവിയുടെ ഭാരം, ശേഖരിച്ചിട്ടുള്ള കൊഴുപ്പിന്റെ ഭാരം, ഭൂമി-കടല്‍-ആകാശം എന്നിവയില്‍ ഏതു മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നു എന്നിവയെയെല്ലാം ആശ്രയിച്ചാണ് ഊര്‍ജത്തിന്റെ വിനിയോഗം. പാടക്കുരുവികള്‍ സഹാറാ മരുഭൂമി പറന്നുകടക്കുന്നതും ഒരിനം റൂബി ഹമ്മിങ് പക്ഷികള്‍ ഗള്‍ഫ് ഒഫ് മെക്സിക്കോയ്ക്ക് മുകളിലൂടെ പറക്കുന്നതും ഇത്തരം ഊര്‍ജശേഖരം ഉപയോഗിച്ചാണ്. ഒരു മണിക്കൂര്‍ പറക്കാന്‍ കരുതല്‍ ശേഖരമായ കൊഴുപ്പിന്റെ 0.5 ശതമാനമേ വേണ്ടിവരികയുള്ളൂ. ഒരു സാധാരണ ആണ്‍ റൂബി ഹമ്മിങ് പറവയുടെ ഭാരം 2.5 ഗ്രാം ആണ്. ദേശാടനത്തിന് ഒരാഴ്ചയ്ക്കു മുമ്പ് അതിന്റെ ഭാരം 4.5 ഗ്രാം ആയി വര്‍ധിക്കുന്നു. ഈ പറവയുടെ ശരാശരി വേഗത ഒരു മണിക്കൂറില്‍ 50 കി.മീ. ആണെങ്കില്‍ അതിന് 1300 കിലോമീറ്ററോളം ദൂരം ഭക്ഷണം കഴിക്കാതെ, ഒറ്റയടിക്ക് പറക്കാനുള്ള ഊര്‍ജം ശേഖരത്തില്‍നിന്നു ലഭ്യമാണ്. ഗള്‍ഫ് ഒഫ് മെക്സിക്കോ കടക്കാന്‍ 1000 കി.മീ. ദൂരം സഞ്ചരിക്കേണ്ട ആവശ്യമേയുള്ളൂ. ഈ കണക്കുകൂട്ടല്‍ ഒരു ഉദാഹരണം മാത്രമേ ആകുന്നുള്ളൂ. കൃത്യമായ ഒരു കണക്കുകൂട്ടലില്‍ പറവയുടെ പറക്കല്‍ പരിചയം, ഊര്‍ജലഭ്യതയ്ക്കാവശ്യമായ പ്രാണവായുവിന്റെ ലഭ്യത, പറവയുടെ രൂപവും വായുചലനവും തമ്മിലുള്ള ബന്ധം, കാലാവസ്ഥ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ ഉള്‍ ക്കൊള്ളിക്കേണ്ടതുണ്ട്.

100 ഗ്രാം ഭാരമുള്ള പറവയ്ക്ക് 100 ഗ്രാം ഭാരമുള്ള ഒരു ജീവി ഭൂമിയില്‍ സഞ്ചരിക്കുന്നതിനെക്കാള്‍ 100 മടങ്ങ് ദൂരം സഞ്ചരിക്കാനാവും. ശരീരത്തിന്റെ ഭാരം, കൊഴുപ്പിന്റെ ഊര്‍ജമൂല്യം, സഞ്ചാര മാര്‍ഗത്തിന്റെ രൂപം (കര, കടല്‍, ആകാശം), കാലാവസ്ഥ എന്നിവയുമായി ഊര്‍ജമൂല്യം ബന്ധപ്പെട്ടിരിക്കുന്നു.

നാവിഗേഷന്‍ (Navigation). ഒരു നൗകയോ ജന്തുവോ ലക്ഷ്യത്തിലണയാന്‍ മാര്‍ഗനിര്‍ദേശം ലഭിക്കാനായി ഉപയോഗിക്കുന്ന അറിവാണ് നാവിഗേഷന്‍. ദേശാടനത്തിലേര്‍പ്പെടുന്ന ജന്തുക്കള്‍ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിനെപ്പറ്റിയും ദൈര്‍ഘ്യമേറിയ യാത്രകള്‍ക്ക് മാര്‍ഗദര്‍ശിയായുള്ള കാര്യങ്ങളെപ്പറ്റിയും വ്യക്തമായ വിശദീകരണം ലഭിക്കേണ്ടിയിരിക്കുന്നു. പറവകളുടെ കാര്യമെടുക്കാം. 15,000-ല്‍ ഏറെ കി.മീ. ദൂരം ഒരു ദിശയില്‍ പറന്ന് മാര്‍ഗം തെറ്റാതെ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള വിദ്യ അഥവാ ശാസ്ത്രം ഇവ സ്വായത്തമാക്കയിട്ടുണ്ട്. ഒരു പ്രത്യേകദേശത്ത് ജനിച്ചുവളര്‍ന്ന പറവകളെ അല്പം അകലെ ഒരിടത്ത് വിടുകയാണെങ്കില്‍ അവ പറന്നുയര്‍ന്ന് വട്ടം കറങ്ങിയശേഷം സ്വസ്ഥലത്ത് വന്നിറങ്ങുന്നു. സ്വന്തം സ്ഥലത്തിന്റെ പ്രകൃതിദൃശ്യങ്ങള്‍ തലച്ചോറില്‍ സൂക്ഷിച്ചിരിക്കുന്നതുകൊണ്ടാണ് ഇവയെല്ലാം സാധ്യമാകുന്നത്. ദേശാടനത്തിന്റെ കാര്യത്തില്‍ പ്രജനനം കഴിഞ്ഞ് സ്വയം ആഹാരം കഴിക്കാന്‍ പ്രാപ്തരായ കുഞ്ഞുങ്ങളെ പ്രജനനസ്ഥലത്ത് വിട്ടിട്ട് മാതാപിതാക്കള്‍ സ്വന്തം വാസസ്ഥാനത്തേക്ക് യാത്രതിരിക്കുകയാണ് പതിവ്. കുഞ്ഞുങ്ങള്‍ ഭക്ഷിച്ചും കളിച്ചും വലുതായശേഷം തങ്ങളുടെ മാതാപിതാക്കളുടെ വാസസ്ഥാനത്തേക്ക് പറന്നുപോകുന്നു. ഇങ്ങനെയുള്ള യാത്രയില്‍ ചിലവ കടന്നുപോകുന്നത് പതിനയ്യായിരത്തിലധികം കിലോമീറ്ററുകളാണ്. ഇത്രയും ദൂരം പറന്ന് മാര്‍ഗഭ്രംശം വരാതെ അതുവരെ പരിചിതമല്ലാത്ത വാസസ്ഥലത്ത് എത്തിച്ചേരാനുള്ള കഴിവ് എങ്ങനെ കൈവരുന്നു എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമാണ്. സൂര്യന്റെ നില, പ്രകാശത്തിന്റെ ദിശയും ധ്രുവത്വവും (polarisation), ഭൂമിയുടെ കാന്തികവലയത്തിന്റെ ദിശ, ആന്തരികമായ പ്രചോദനം എന്നൊക്കെ പറയാമെങ്കിലും കൃത്യമായ ഒരു വിശദീകരണം ഇന്നുവരെയും ലഭ്യമായിട്ടില്ല. നക്ഷത്രങ്ങളുടെ സ്ഥാനം, ജലത്തിലെ ഒഴുക്കിന്റെ ശക്തിയും ശബ്ദതരംഗങ്ങളിലെ വ്യത്യാസവും, ഘ്രാണശക്തി, പരസ്പരമുള്ള ആശയവിനിമയം എന്നിവയെല്ലാം ലക്ഷ്യപ്രാപ്തിക്ക് സഹായിക്കുന്നതായി കരുതപ്പെടുന്നു. ലക്ഷ്യവും ഊര്‍ജവും ഇണക്കിവച്ച് ദേശാടനത്തിന്റെ മാര്‍ഗരേഖ ആലേഖനം ചെയ്ത ജീനുകള്‍ ഈ ജീവികളില്‍ ഉണ്ടായിരിക്കാം എന്നു സംശയിക്കപ്പെടുന്നു.

മൈഗ്രേഷനും സംരക്ഷണ പ്രസ്ഥാനങ്ങളും. ദേശാടനം നടത്തുന്ന ജന്തുക്കളെല്ലാംതന്നെ ഒരു പ്രത്യേക കാലത്ത് നിശ്ചിത മാര്‍ഗത്തിലൂടെ നിശ്ചിത സ്ഥലത്ത് വന്നുചേരുകയും നിശ്ചിത കാലത്ത് മടങ്ങിപ്പോവുകയും ചെയ്യുന്നു. കേരളത്തില്‍ കോഴിക്കോടിന് 19 കി.മീ. തെക്കുമാറിയുള്ള കടലുണ്ടിയിലേക്ക് ധാരാളം ദേശാടനപ്പക്ഷികള്‍ എത്താറുണ്ട്. പക്ഷിസങ്കേതമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഈ പ്രദേശം ഏകദേശം 3 കി.മീ. ചുറ്റളവില്‍ ചെറിയ ദ്വീപുകളിലായി വ്യാപിച്ചുകിടക്കുന്നു. അറുപതോളം വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട ദേശാടനപ്പക്ഷികള്‍ നവംബര്‍ മാസത്തോടെ ഇവിടെ എത്തുകയും ഏപ്രില്‍ മാസത്തോടെ മടങ്ങിപ്പോവുകയും ചെയ്യുന്നു. ഒരിനം കടല്‍ക്കാക്ക (Tern), കടല്‍പ്പാത്ത (Gull), ഞാറപ്പക്ഷി (Heron), സാന്‍ഡ് പൈപ്പര്‍ (Sand piper)തുടങ്ങിയവയാണ് ഇവയിലെ പ്രധാന ഇനങ്ങള്‍.

ദേശാടനം നടത്തുന്ന ജന്തുക്കളെ കെണിയിലാക്കി ഭക്ഷണത്തിന് ഉപയോഗിക്കാന്‍ എളുപ്പമാണ്. ഇവയെ വ്യാവസായിക അടിസ്ഥാനത്തില്‍ ചൂഷണം ചെയ്തുവരുന്നു. മൈഗ്രേഷന്‍ നടത്തുന്ന പറവകള്‍, മത്സ്യങ്ങള്‍, ആമകള്‍, തിമിംഗലങ്ങള്‍, സാല്‍മണ്‍, ഈലുകള്‍, ചാരത്തിമിംഗലങ്ങള്‍ എന്നിവ വംശനാശത്തിന്റെ വക്കുവരെ എത്തിനില്ക്കുന്നു. സൈബീരിയന്‍ കൊക്ക് പ്രജനനം നടത്തുന്നത് സൈബീരിയയിലാണ്. ശീതകാലം എത്തുംമുമ്പേ ഇവ സൈബീരിയയില്‍നിന്നു പറന്ന് ഇന്ത്യയിലെ 'ഭരത്പൂര്‍' എന്ന സ്ഥലത്ത് എത്തിച്ചേരുന്നു. സൈബീരിയയില്‍നിന്ന് ഇന്ത്യയിലെത്തുംമുമ്പ് ഇവ പലയിടത്തും തങ്ങി വിശ്രമിക്കാറുണ്ട്. ഈ വിശ്രമസ്ഥലങ്ങളധികവും കണ്ടല്‍വനങ്ങളാണ്. ഇവയെ സ്റ്റേജിങ് സൈറ്റ്സ് (Staging sites) എന്നു പറയുന്നു. ഇവിടെ തങ്ങി ഭക്ഷണം കഴിച്ച് വീണ്ടും പറക്കാനുള്ള ഊര്‍ജം സംഭരിക്കുകയാണ് ലക്ഷ്യം. പാകിസ്താനിലും ഇന്ത്യയിലും ഉള്ള ഇത്തരം സ്റ്റേജിങ് സൈറ്റുകളില്‍ പലതിലും ഇവ പിടിക്കപ്പെടുന്നു. കണ്ടല്‍ക്കാടുകളെ മനുഷ്യന്‍ വിറകിനായി വെട്ടിവെളുപ്പിച്ചതും നികത്തിയെടുത്തതും ഇവയുടെ നാശത്തിനു മറ്റൊരു കാരണമാണ്. ഇന്നും സൈബീരിയന്‍ കൊക്കുകള്‍ ദേശാടനം ചെയ്ത് ഭാരതത്തിലെത്താറുണ്ടെങ്കിലും ഭരത്പൂരിലെ നാഷണല്‍ പാര്‍ക്കിന്റെ മോശമായ അവസ്ഥ ഇവയുടെ വരവു കുറയ്ക്കാന്‍ കാരണമാകുന്നു. കാര്യങ്ങള്‍ ഈ രീതിയില്‍ തുടര്‍ന്നുപോയാലുള്ള ഭവിഷ്യത്തുകള്‍ മുന്നില്‍ കണ്ടുകൊണ്ട് പല സമ്മേളനങ്ങളും ജന്തുക്കളുടെ സംരക്ഷണത്തിനായി നടന്നിട്ടുണ്ട്. പല കരാറുകളും രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയിട്ടുമുണ്ട്. കണ്ടല്‍വനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി നടന്ന അന്താരാഷ്ട്ര സമ്മേളനം രാംസാര്‍ കണ്‍വെന്‍ഷന്‍ (Ramsar Convention) എന്നാണറിയപ്പെടുന്നത്. ഇറാനിലെ രാംസാറില്‍ 1971-ലാണ് ഈ സമ്മേളനം നടന്നത്. ലോകമെമ്പാടുമുള്ള കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ഉറപ്പാക്കുകയും അതുവഴി ജലപ്പക്ഷികളുടെ വംശനാശം തടയുകയും ആയിരുന്നു പ്രധാന ലക്ഷ്യം. ഈ ഉടമ്പടിപ്രകാരം കിലാഡിയോ നാഷണല്‍ പാര്‍ക്ക്, സാംബാര്‍ തടാകം, പുലാര്‍ തടാകം, ഹരികേശ് തടാകം, ലോക്തക് തടാകം, ചില്‍കാ തടാകം എന്നിവ സംരക്ഷിക്കാനുള്ള ചുമതല ഭാരത സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്നു നടത്തിയ പക്ഷി കണ്‍വെന്‍ഷന്‍ (Birds convention), ബോണ്‍ കണ്‍വെന്‍ഷന്‍ (Born convention) എന്നിവയെല്ലാം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നവയാണ്. തിമിംഗലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര സമ്മേളനം, ദേശാടനപ്പക്ഷികളുടെ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള രാജ്യാന്തര ഉടമ്പടികള്‍ എന്നിവ ലോകം ഇവയുടെ സംരക്ഷണത്തിനു നല്കുന്ന പ്രാധാന്യത്തിനു തെളിവാണ്.

(ഡോ. എ.സി. ഫെര്‍ണാണ്ടസ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍