This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെരൊസിയോ, ഹെന്റി (1809 - 31)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദെരൊസിയോ, ഹെന്റി (1809 - 31)

Derozio ,Henry

ഇന്തോ-ആംഗ്ലിയന്‍ കവി. 1809-ല്‍ ജനിച്ചു. പിതാവ് പോര്‍ച്ചുഗീസുകാരനും മാതാവ് ഇന്ത്യക്കാരിയുമാണ്. യൂറോപ്യന്‍ സംസ്കാരം ഇദ്ദേഹത്തിന്റെ കാവ്യജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. ഡ്രമണ്ട്സ് അക്കാദമിയിലായിരുന്നു വിദ്യാഭ്യാസം. സാഹിത്യം, ദര്‍ശനം എന്നീ വിഷയങ്ങളിലുള്ള നിരവധി ഗ്രന്ഥങ്ങള്‍ വായിക്കാന്‍ ഇക്കാലത്ത് അവസരം ലഭിച്ചു. ഫ്രഞ്ച് വിപ്ളവത്തിന്റെ ഗതിവിഗതികളെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാനിടയായത് ഇദ്ദേഹത്തില്‍ മനുഷ്യവാദത്തില്‍ അധിഷ്ഠിതമായ ചിന്തകളുണരുന്നതിനു കാരണമായി.

1826-ല്‍ ദെരൊസിയോ കൊല്‍ക്കത്തയിലെ ഹിന്ദു കോളജില്‍ അധ്യാപകനായി. സാമ്പ്രദായികമായ രീതികളെ ഉല്ലംഘിക്കുന്ന അധ്യാപനശൈലി ഹിന്ദു കോളജിന്റെ ചരിത്രത്തില്‍ ഇദ്ദേഹത്തിന് ഒരു ഇതിഹാസപുരുഷന്റെ സ്ഥാനം നേടിക്കൊടുത്തു. ഇദ്ദേഹം മുന്‍കൈയെടുത്തു സ്ഥാപിച്ച അക്കാദമിക് അസോസിയേഷന്‍ മനുഷ്യചിന്തയിലെ ആധുനിക പ്രവണതകളെപ്പറ്റി സ്വതന്ത്രമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. കോളജ് അധികൃതരുടെ അപ്രീതിക്കു പാത്രമായതിനെത്തുടര്‍ന്ന് 1831-ല്‍ ഇദ്ദേഹത്തിന് ഉദ്യോഗത്തില്‍ നിന്നു വിരമിക്കേണ്ടിവന്നു. അതിനുശേഷം ദി ഈസ്റ്റ് ഇന്ത്യന്‍ എന്ന പത്രത്തിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചു. ദി ഇന്ത്യാ ഗസറ്റ്, ദ് കല്‍ക്കട്ടാ ലിറ്റററി ഗസറ്റ്, ദി ഇന്ത്യന്‍ മാഗസിന്‍, ദ് ബംഗാള്‍ ജേര്‍ണല്‍ തുടങ്ങി നിരവധി ആനുകാലികങ്ങള്‍ക്കുവേണ്ടി ഈടുറ്റ രചനകള്‍ നല്കുന്നതിനും ദെരൊസിയോയ്ക്കു കഴിഞ്ഞു.

ദെരൊസിയോയുടെ പ്രതിമ(കൊല്‍ക്കത്ത

ഇദ്ദേഹത്തിന്റെ കവിതകള്‍ ഭാവഗീതത്തിന്റെ സൗരഭ്യം വഹിക്കുന്നവയാണ്. ഇന്ദ്രിയപരതയും പ്രകൃതിനിരീക്ഷണവും ദേശാഭിമാനവും അവയിലുടനീളം കാണാം. ഇക്കാര്യത്തില്‍ കാല്പനികയുഗത്തിലെ ഇളംതലമുറക്കവികളുടെ സ്വാധീനം പ്രകടമാണ്. പാശ്ചാത്യവും ഭാരതീയവുമായ പുരാണകഥകളുടെ സമഞ്ജസമായ മേളനം ദെരൊസിയോയുടെ കവിതകളെ മനോഹരമാക്കുന്നു. ദ് ഫക്കീര്‍ ഒഫ് ഇംഗീറ: എ മെട്രിക്കല്‍ ടെയ് ല്‍ ആന്‍ഡ് അദര്‍ പോയംസ് (1824) എന്ന സമാഹാരത്തിലെ ശീര്‍ഷക കവിതയില്‍ ഭഗത്പൂരിനു ചുറ്റുമുള്ള പ്രദേശത്തിന്റെ ഹൃദയഹാരിയായ വര്‍ണന കാണാം. 'ഫക്കീര്‍' ആയി മാറിയ മുന്‍കാല കാമുകന്റെ സഹായത്തോടെ രക്ഷപ്പെടുന്ന നളിനിയെന്ന സതിയുടെ കഥയാണ് ഈ കവിതയില്‍ ആഖ്യാനം ചെയ്യുന്നത്.

ദെരൊസിയോയുടെ മിക്ക കവിതകളുടെയും മുഖ്യ ഭാവം വിഷാദമാണ്. ഇക്കാര്യത്തില്‍ ഇംഗ്ളീഷ് കവിയായ ബൈറണിന്റെ പ്രകടമായ സ്വാധീനം കാണാം. തന്റെ ജന്മഭൂമിയായ ഭാരതത്തിന്റെ അടിമത്താവസ്ഥ കവിയെ വിഷാദഗ്രസ്തനാക്കി. ദ് ഹാര്‍പ് ഒഫ് ഇന്ത്യ എന്ന കവിതയില്‍ ഇത് വ്യക്തമായി കാണാം. ഐറിഷ് കവിയായ തോമസ് മൂറിന്റെ ദ് ഹാര്‍പ് ഒഫ് എറില്‍ എന്ന കവിതയുമായി ഈ കവിതയ്ക്കുള്ള സാദൃശ്യം ശ്രദ്ധേയമാണ്. ദ് ഗോള്‍ഡന്‍ വെയ്സ് എന്ന കവിതയില്‍ ദേശാഭിമാനമാണ് മുന്നിട്ടു നില്ക്കുന്നത്. ടു ദ് പ്യൂപ്പിള്‍സ് ഒഫ് ദ് ഹിന്ദു കോളജ് എന്ന ഗീതകത്തില്‍ തന്റെ പ്രതിഭയെ ഉന്മിഷത്താക്കിയ കലാലയത്തോട് കവിക്കുള്ള വൈകാരികാഭിമുഖ്യം പ്രതിഫലിക്കുന്നു. ബൈറണിന്റെ കവിതകളുടെ ചുവടുപിടിച്ചു രചിച്ച 'ഡോണ്‍ ജൂവാനിക്സ്' വിഭാഗത്തില്‍പ്പെടുന്ന കവിതകളില്‍ ഫലിതത്തിനും ഹാസ്യത്തിനുമാണ് മുന്‍തൂക്കം.

1831-ല്‍ ദെരൊസിയോ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍