This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെക്കാമറോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദെക്കാമറോണ്‍

Decameron


ഇറ്റാലിയന്‍ കഥാസമാഹാരം. ജൊവാനീ ബൊക്കാച്ചിയോ (1313-75) ആണ് ഇതിന്റെ കര്‍ത്താവ്. 1348-ാം ആണ്ട് അവസാനിച്ച് അധികമാകുന്നതിനു മുമ്പാകാം ഇതിന്റെ രചനാകാലം. ഇറ്റാലിയന്‍ സാഹിത്യരംഗത്ത് ഒരു നൂറ്റാണ്ടിലെ മുഖ്യ പ്രകാശസ്രോതസ്സുകള്‍ എന്ന് ബൊക്കാച്ചിയോയും ദാന്തെയും പെട്രാര്‍ക്കും അംഗീകരിക്കപ്പെട്ടിരിക്കുന്നു. ദാന്തെ മനുഷ്യാത്മാവിന്റെ കഥയും പെട്രാര്‍ക് ശുദ്ധസാഹിത്യവും രചിച്ചപ്പോള്‍ ബൊക്കാച്ചിയോ പാരമ്പര്യത്തിന്റേതായ ചങ്ങലകളെ പൊട്ടിച്ച് സാധാരണക്കാരനുവേണ്ടി ജീവിതഗന്ധിയായ കഥകള്‍ പറയാനാണ് ശ്രമിച്ചത്. വിശ്വസാഹിത്യത്തിലെ സമാന കൃതികളായ ആയിരത്തൊന്നു രാവുകളിലെയും ചോസറിന്റെ കാന്റര്‍ബറി റ്റെയ്ല്‍സിലെയും പോലെ ഒരു ഗദിതകഥ(frame story)യുടെ സഹായത്തോടെ കഥകളുടെ ഒരു സമാഹാരം തന്നെ ദെക്കാമറോണ്‍ അനുവാചകന് സമ്മാനിക്കുന്നു. മൊത്തം നൂറ് കഥകളാണ് ഇതിലുള്ളത്.

ഫ്ലോറന്‍സില്‍ പൊട്ടിപ്പുറപ്പെടുന്ന ഭീകരമായ ഒരു പ്ലേഗ്ബാധയില്‍നിന്നു രക്ഷനേടാനായി പലായനം ചെയ്യുന്ന ഏഴ് യുവതികളും മൂന്ന് യുവാക്കന്മാരുമാണ് ദെക്കാമറോണിലെ ഗദിതകഥയിലെ കഥാപാത്രങ്ങള്‍. യാദൃച്ഛികമായി ഒരു പള്ളിയില്‍വച്ച് കണ്ടുമുട്ടുകയാണിവര്‍. ഫ്ലോറന്‍സിനു സമീപമുള്ള ഫീസോളിലെ സുന്ദരമായ ഒരു ഭവനത്തിലാണ് അവര്‍ അഭയം കണ്ടെത്തിയത്. മനോഹരമായ ഉദ്യാനങ്ങളും രമ്യഹര്‍മ്യങ്ങളും ആ പ്രദേശത്തിന്റെ പ്രത്യേകതയാണ്. അവിടെക്കഴിയാന്‍ അവര്‍ നിര്‍ബന്ധിതരായി. പത്തുദിവസം രസകരമായി തള്ളിനീക്കുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായി അവര്‍ കഥാകഥനത്തിലേക്കു തിരിഞ്ഞു. ഇവരില്‍ ഒരാളെ വീതം 'രാജാവോ' 'രാജ്ഞിയോ' ആയി ഒരു ദിവസത്തേക്കു തിരഞ്ഞെടുക്കും. ആ വ്യക്തിയുടെ നിര്‍ദേശപ്രകാരമുള്ള ഒരു കഥ വീതം പത്തുപേരും പത്തുദിവസവും പറയണം. അതില്‍ നിന്ന് 'പത്തു ദിവസം' എന്നര്‍ഥമുള്ള ശീര്‍ഷകവും ഉരുത്തിരിഞ്ഞു.

ജൊവാനി ബൊക്കാച്ചിയോ

ഓരോ ദിവസവും അവതരിപ്പിക്കപ്പെടുന്ന കഥകള്‍ക്ക് ഒരു പൊതുഭാവവും പ്രതിപാദ്യവും ഉണ്ടായിരിക്കണം. ഒന്നാം ദിവസം നര്‍മപ്രധാനമായ രീതിയില്‍ മനുഷ്യനിലുള്ള തിന്മകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. രണ്ടും മൂന്നും ദിവസങ്ങളില്‍ യഥാക്രമം വിധി മനുഷ്യജീവിതങ്ങളെ വെറും കളിപ്പാട്ടങ്ങള്‍പോലെ കൈകാര്യം ചെയ്യുന്നതും മനുഷ്യന്റെ ഇച്ഛാശക്തി വിധിക്കുമേല്‍ വിജയം നേടുന്നതും കാട്ടിത്തരുന്നു. നാലാം ദിവസം ദുരന്തപ്രണയകഥകള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. പ്രാരംഭത്തില്‍ തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നെങ്കിലും ഒടുവില്‍ പ്രണയസാഫല്യം നേടുന്ന കമിതാക്കളെ അഞ്ചാം ദിവസം അനുവാചകന് കണ്ടുമുട്ടാം. നര്‍മോക്തികള്‍, ആഹ്ളാദാരവങ്ങള്‍ എന്നിവ അടുത്ത ദിവസത്തെ കഥകളില്‍ അനുരണനം ചെയ്യുന്നു. അടുത്ത മൂന്നുദിവസങ്ങളില്‍ കൌശലപ്പണികള്‍, വഞ്ചന, അശ്ളീലം എന്നിവയ്ക്കാണ് പ്രാമുഖ്യം. പത്താം ദിവസം മുന്‍ദിവസങ്ങളിലെ പ്രതിപാദ്യങ്ങളെല്ലാംതന്നെ അവയുടെ അത്യുച്ചസ്ഥായിയില്‍ ഒരിക്കല്‍ക്കൂടി അവതരിപ്പിക്കപ്പെടുന്നു. ദ് പേഷ്യന്റ് ഗ്രിസെല്‍ദ എന്ന കഥയോടെ കഥകളുടെ ചക്രം പൂര്‍ണമാകുന്നു. (ഈ കഥ അനേകം പില്ക്കാല സാഹിത്യകാരന്മാര്‍ പുനരാവിഷ്കരിച്ചിട്ടുണ്ട്.) ഓരോ ദിവസത്തെ കഥാകഥനവും അവസാനിക്കുമ്പോള്‍ ഒരു നൃത്തവും ഗാനാലാപനവും ഉണ്ടായിരിക്കും. ഈ ഗാനങ്ങളില്‍ ചിലവ ബൊക്കാച്ചിയോയുടെ കാവ്യരചനാപാടവത്തിന്റെ മകുടോദാഹരണങ്ങളാണ്.

ദെക്കാമറോണിലെ കഥകള്‍ മിക്കവാറും എല്ലാംതന്നെ നാടോടിക്കഥാസാഹിത്യം, ഐതിഹ്യങ്ങള്‍ തുടങ്ങിയവയില്‍നിന്ന് കടംകൊണ്ടതാണ്. എന്നാല്‍ മികച്ച രചനാപാടവവും പരിഷ്കൃതമായ ഘടനയും അവയെ ഒന്നാംകിട രചനകളുടെ പട്ടികയില്‍ പ്രതിഷ്ഠിക്കുന്നു. ഗ്രന്ഥകാരന്‍ വെറുമൊരു സമാഹാരകന്‍ അല്ല, മൌലിക പ്രതിഭയുള്ള എഴുത്തുകാരനാണെന്ന വസ്തുതയും ഈ കൃതി വിളിച്ചോതുന്നു. മിക്ക കഥകള്‍ക്കും ഉദ്വേഗജനകമായ കഥാവസ്തുവും, വ്യക്തതയും ചാരുതയും ഒത്തിണങ്ങിയ പശ്ചാത്തലവും നര്‍മത്തില്‍ ചാലിച്ച സംഭാഷണങ്ങളും മാറ്റു കൂട്ടുന്നു. കെട്ടുറപ്പുള്ള ആഖ്യാനവും നാടകീയാംശങ്ങള്‍ ചോര്‍ന്നുപോകാതെയുള്ള അവതരണവും മറ്റും പ്രത്യേകതകളാണ്. മനുഷ്യന്റെ ബൌദ്ധികതയിലും പ്രകൃത്യാലുള്ള കഴിവുകളിലും ഊന്നി മുന്നോട്ടുപോകുന്ന കഥാപാത്രങ്ങളാണ് വായനക്കാരന്റെ മുന്നിലെത്തുന്നത്. അയാളുടെ ധാര്‍മിക പ്രബുദ്ധത രചയിതാവ് ലക്ഷ്യമിടുന്നതേ ഇല്ല. രോഗാതുരമായ ഒരു അന്തരീക്ഷത്തില്‍ കഴിയേണ്ടിവന്നവരുടെ മനസ്സിന് ഊഷ്മളത പകരുവാന്‍ ഇത്തരമൊരു ലോകത്തിനേ കഴിയൂ എന്ന് അനുവാചകന് മനസ്സിലാക്കിക്കൊടുക്കാന്‍ ബൊക്കാച്ചിയോ ഗദിതകഥയുടെ സഹായം തേടുന്നതായി അനുമാനിക്കപ്പെടുന്നു. 'അലസവനിതകള്‍'ക്കായാണ് ഈ ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത്. അതിലൂടെ ബൊക്കാച്ചിയോ, രസകരമായി സമയം ചെലവിടാന്‍ മാത്രം കാത്തിരിക്കുന്ന വായനക്കാരന്റെ അലസ നിമിഷങ്ങളെ വര്‍ണഭംഗിയാര്‍ന്നതാക്കുവാനാകും ശ്രമിക്കുന്നത് എന്ന് അനുമാനിക്കാം.

നവോത്ഥാനത്തിനുശേഷം എക്കാലവും യൂറോപ്പിനെ സ്വന്തം ആകര്‍ഷണവലയത്തില്‍ നിര്‍ത്താന്‍ ദെക്കാമറോണിനു കഴിഞ്ഞു. ഇന്നും ലോകമെമ്പാടും ഇതിന് ആരാധകരുണ്ട്. ഋജുവും വ്യക്തവുമായ ശൈലിയില്‍ ബൊക്കാച്ചിയൊ ഇതിലെ കഥകള്‍ അവതരിപ്പിച്ചപ്പോള്‍, മൌലികകഥകള്‍ അല്ലാതിരുന്നിട്ടുപോലും, അവയ്ക്ക് ഒരു നവീനഭംഗി കൈവന്നു. രചനാകാലത്തിനു തൊട്ടുപിന്നാലെയുള്ള രണ്ടു ശതകങ്ങളിലും മികച്ച ഇറ്റാലിയന്‍ ഗദ്യത്തിന്റെ മാതൃകയായി ഈ കൃതി സ്വീകരിക്കപ്പെട്ടു.

ദെക്കാമറോണ്‍ കഥാകഥനം :ഒരു പെയിന്റിംങ്

ലോകസാഹിത്യത്തില്‍, വിശേഷിച്ചും ഇതര പശ്ചിമയൂറോപ്യന്‍ ഭാഷകളില്‍, ദെക്കാമറോണിലെ കഥകള്‍ ഉദ്ധരിക്കപ്പെടുകയോ അനുകരിക്കപ്പെടുകയോ പുനരാവിഷ്കരിക്കപ്പെടുകയോ ചെയ്തു. ഷെയ്ക്സ്പിയറുടെ സിംബലിന്‍-ന്റെ കഥ ഭാഗികമായി ദെക്കാമറോണിലെ ബെര്‍നാബൊ ഒഫ് ജെനോവയെ അവലംബിക്കുന്നു. ഷെയ്ക്സ്പിയറുടെതന്നെ ഓള്‍സ് വെല്‍ ദാറ്റ് എന്‍ഡ്സ് വെലിന്റെ കഥാവസ്തുവിന്റെ പ്രഭവസ്ഥാനം ഇതിലെ ഗിലെത്തെ ഒഫ് നര്‍ബോനെ ആണ്. ചോസറുടെ കാന്റര്‍ബറി റ്റെയ് ല്‍സിലെ ഫ്രാങ്ക്ളിന്‍സ് റ്റെയ് ല്‍ഇതിലെ ഏ ഗാര്‍ഡന്‍ ഇന്‍ ജനുവരിയെയും ക്ളാര്‍ക്ക്സ് റ്റെയ് ല്‍ എന്ന കഥ ദ് പേഷ്യന്റ് ഗ്രിസില്‍ദയെയും ആധാരമാക്കിയുള്ളവയാണ്. ഗ്രിസില്‍ദയുടെ കഥ പെട്രാര്‍ക്ക് വഴിയാണ് ചോസര്‍ക്കു ലഭ്യമായത്. ജീവിതനാടകത്തെ ആഹ്ളാദത്തോടെയും ദുഃഖത്തോടെയും മാറിമാറി നോക്കിക്കാണുന്ന കഥകളും അവയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന വൈവിധ്യവും ദെക്കാമറോണിനെ ലോകസാഹിത്യത്തിലെ നിത്യപ്രിയങ്ങളായ കൃതികളില്‍ ഒന്നാക്കിയിരിക്കുന്നു. ബൊക്കാച്ചിയോയുടെ പ്രകൃഷ്ട കൃതി എന്ന അംഗീകാരവും ഇതിനു തന്നെയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍