This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോട്ടവിളകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോട്ടവിളകള്‍

Plantation crops

തോട്ടം അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന കാര്‍ഷികവിളകള്‍. ഇവയെ വാണിജ്യവിളകള്‍ എന്നും വിളിക്കുന്നു. തോട്ടവിളകള്‍ വിപണിവിളകളാണ്. സ്വന്തം ഉപഭോഗത്തെ ലക്ഷ്യമിട്ടല്ല, മറിച്ച് വിപണിയില്‍ വിറ്റഴിക്കാനുദ്ദേശിച്ച് കൃഷിചെയ്യുന്നവയാണ് ഇവ. സാധാരണഗതിയില്‍ ഒന്നിലധികംപേര്‍ ഒന്നിച്ച് അധ്വാനിക്കുകയും വാണിജ്യാടിസ്ഥാനത്തില്‍ വിളവെടുക്കുകയും ചെയ്യുന്ന കൃഷിരീതിയാണ് നിലവിലുള്ളത്.

വിസ്തൃതവും തനിവിള മാത്രം കൃഷിചെയ്യുന്നതും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പന്നം സംസ്കരിക്കാന്‍ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതുമായ കൃഷിസ്ഥലത്തെയാണ് പൊതുവേ 'തോട്ടം' എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. വീട്ടുവളപ്പിലോ സമീപത്തോ ക്രമീകരിക്കുന്ന ചെറുതോട്ടങ്ങള്‍ (അടുക്കളത്തോട്ടം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ഔഷധത്തോട്ടം തുടങ്ങിയവ) ഈ നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. പൊതുവേ ധാന്യവിളകള്‍, മേച്ചില്‍പ്പുറങ്ങള്‍ (grazing land / pasture) എന്നിവ തോട്ടവിളകളുടെ പരിധിയില്‍ വരുന്നില്ല. വിവിധ രീതികളിലാണ് തോട്ടവിളകളെ നിര്‍വചിച്ചിട്ടുള്ളത്. കാപ്പി, തേയില, റബ്ബര്‍ എന്നിവയ്ക്കു പുറമേ തെങ്ങ്, കമുക്, കൊക്കോ തുടങ്ങിയവയെക്കൂടി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ തോട്ടവിളകളായി നിര്‍വചിച്ചിരിക്കുന്നു. ആയിരത്തിതൊള്ളായിരത്തി അറുപതുകളില്‍ കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണനിയമപ്രകാരം റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവ മാത്രമാണ് തോട്ടവിളകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റബ്ബര്‍, കാപ്പി, തേയില, കമുക്, തെങ്ങ്, കൊക്കോ, കശുമാവ് തുടങ്ങിയ ഒട്ടേറെ വിളകളെ ദേശീയാടിസ്ഥാനത്തില്‍ തോട്ടവിളകളായി പരിഗണിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവ മാത്രമേ തോട്ടവിള എന്ന അംഗീകാരം നേടിയിട്ടുള്ളൂ. ഏലം ചിരസ്ഥായിയായ വൃക്ഷ വിളയല്ലാത്തതിനാല്‍ ചില കാര്‍ഷികവിദഗ്ധര്‍ ഇതിനെ വനവൃക്ഷങ്ങളുടെ തണലില്‍ വളരുന്ന ഒരു ഇടവിളയായി മാത്രം കണക്കാക്കുന്നു. എന്നാല്‍ പ്ളാന്റേഷന്‍ ലേബര്‍ ആക്റ്റ് അനുസരിച്ച് ഇന്നത്തെ സവിശേഷതകള്‍ കണക്കിലെടുത്ത് തെങ്ങ്, കമുക്, എണ്ണപ്പന, റബ്ബര്‍, തേയില, കാപ്പി, കൊക്കോ, കശുമാവ്, കുരുമുളക്, ഏലം, ഗ്രാമ്പൂ, വാനില, കൈതച്ചക്ക, കരിമ്പ്, മുന്തിരി, ആപ്പിള്‍, ഓറഞ്ച്, വാഴ, പുഷ്പങ്ങള്‍ എന്നിവയെ എല്ലാം തോട്ടം അടിസ്ഥാനത്തിലുള്ള കൃഷികളായി നിര്‍ണയിച്ചിട്ടുണ്ട്. മറ്റു ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പുകയിലയെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, മുളക് എന്നിവ പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങളായി കരുതപ്പെടുന്നുവെങ്കിലും ചിലര്‍ ഇവയെ ചെറുകിട തോട്ടവിളകളായി പരിഗണിക്കുന്നു.

തോട്ടവിളകള്‍ തനിവിളയായി മാത്രമേ കൃഷി ചെയ്യുകയുള്ളൂ. മിശ്രവിളകള്‍ തോട്ടങ്ങള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ പ്രധാന വിളയ്ക്ക് ഇടവിളയായി മറ്റു വിളകള്‍ കൃഷിചെയ്യാറുണ്ട്. ഉദാ. റബ്ബര്‍ത്തോട്ടങ്ങളില്‍ നടത്തുന്ന ഇടവിളകള്‍. എന്നാല്‍ ഈ പ്രവണത ഭൂമി പരമാവധി ഉപയോഗിക്കുന്ന കര്‍ഷകതന്ത്രത്തിന്റെ ഫലമാണ്. ശാസ്ത്രീയമായി പഠനം നടത്തി, ഇടവിളകള്‍ പ്രധാന വിളയ്ക്ക് ദോഷം ചെയ്യുകയില്ലെന്നു മാത്രമല്ല അവ ഉപകാരം ചെയ്യുമെന്നുകൂടി ഉറപ്പുവരുത്തിയതിനുശേഷമാണ് കര്‍ഷകര്‍ ഇതിനു തയ്യാറാകുന്നത്.

വനംകൃഷി തോട്ടക്കൃഷിയില്‍നിന്ന് വ്യത്യസ്തമാണ്. വനംകൃഷിയില്‍ ഒരേ ഇനത്തിലുള്ള ഒന്നിലധികം വൃക്ഷങ്ങള്‍ ശാസ്ത്രീയമായി നട്ടുവളര്‍ത്തുന്നു. ഉദാ. തേക്കുവനങ്ങള്‍. ഇതിന്റെ പ്രധാന ലക്ഷ്യം പ്രായമായ തടി വെട്ടി വില്ക്കുകയെന്നതാണ്. പൊതുവേ സ്റ്റേറ്റിന്റെ വനംവകുപ്പാണ് ഇതു ചെയ്യുന്നത്. എന്നാല്‍ ഭരണകൂടത്തിന്റെ അംഗീകാരത്തോടുകൂടി സ്വകാര്യവ്യക്തികളും അവരുടെ തോട്ടങ്ങളില്‍ ചെറിയ തോതില്‍ തേക്ക് കൃഷിചെയ്യാറുണ്ട്. ഇക്കാര്യത്തില്‍ നിയന്ത്രണം ഉണ്ടുതാനും. ഇതില്‍ നിന്ന് വിഭിന്നമാണ് യഥാര്‍ഥത്തില്‍ തോട്ടവിളകളുടെ കൃഷി.

ഇന്ന് വനം നശിക്കുന്നതില്‍ ആശങ്ക നിലനില്ക്കുന്നു. അതുണ്ടാക്കുന്ന പരിസ്ഥിതി നാശത്തെക്കുറിച്ച് മനുഷ്യന്‍ ബോധവാനാണ്. വന നശീകരണത്തെ നേരിടാന്‍ 'പാരിസ്ഥിതിക തോട്ടവിളകള്‍' (Environmental plantation) എന്ന ആശയം എല്ലാ രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ഒരു ഉപോത്പന്നമായാണ് തോട്ടവിളകള്‍ എന്ന സങ്കല്പം വികസിച്ചത്. 1624-ല്‍ വെര്‍ജീനിയ ദ്വീപുകളിലും കരീബിയന്‍ ദ്വീപുകളടങ്ങിയ വെസ്റ്റ് ഇന്‍ഡീസ് പ്രദേശങ്ങളിലും മറ്റും ബ്രിട്ടീഷുകാര്‍ ആദ്യമായി പുകയില പ്ളാന്റേഷനുകള്‍ തുടങ്ങി. 19-ാം ശ.-ത്തിലെ വ്യാവസായിക വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ തോട്ടവിളകളുടെ കൃഷിയും വ്യാപനവും വര്‍ധിച്ചു. കാപ്പിയാണ് ആദ്യമായി കൃഷിചെയ്ത തോട്ടവിള.

1.കാപ്പി. കോഫിയ അറബിക്ക (Coffea arabica) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നിത്യഹരിത കുറ്റിച്ചെടിയായ കാപ്പി റൂബിയേസീ (Rubiaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. കോ. റോബസ്റ്റ, കോ.ലൈബീറിക്ക, കോ. എക്സെല്‍സ എന്നിവയാണ് സാധാരണയായി കൃഷിചെയ്യുന്ന ഇനങ്ങള്‍. എ.ഡി. 1658-ല്‍ ഡച്ചുകാരാണ് ആദ്യമായി സിലോണില്‍ (ശ്രീലങ്ക) കാപ്പിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ചത്. കാപ്പിക്കൃഷി 1699-ല്‍ ജാവ, സുമാത്രാ, മലയന്‍ ദ്വീപസമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ തോട്ടം അടിസ്ഥാനത്തില്‍ വ്യാപിച്ചു. 1700-ലാണ് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ കാപ്പിത്തോട്ടം ആരംഭിച്ചത്. 1706-ല്‍ ജാവയില്‍ നിന്നാണ് ആംസ്റ്റര്‍ഡാമില്‍ കാപ്പി എത്തുന്നത്. ഇവിടെ നിന്നാണ് പില്ക്കാലത്ത് തെക്കേ അമേരിക്കയിലേക്ക് കാപ്പിക്കൃഷി വ്യാപിച്ചത്.

കാപ്പിക്കൃഷി എ.ഡി. 675-ല്‍ അറേബ്യയില്‍ ഉദ്ഭവിച്ചതായി ചരിത്രകാരന്മാര്‍ പറയുന്നു. 15, 16 നൂറ്റാണ്ടുകളില്‍ ഇത് യെമനിലേക്ക് വ്യാപിച്ചു. 1714-ല്‍ ഫ്രാന്‍സില്‍നിന്ന് കരീബിയന്‍ ദ്വീപുകളില്‍ കാപ്പിക്കൃഷി എത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ കാപ്പിയുടെ ഉപഭോഗം വര്‍ധിച്ചപ്പോള്‍ കാപ്പിക്കൃഷി സാധ്യമായ സ്ഥലങ്ങളില്‍ എല്ലാം അത് വ്യാപിപ്പിക്കാന്‍ കോളനികളെ നിയന്ത്രിച്ചിരുന്നവര്‍ തീരുമാനിച്ചു. ഇപ്പോള്‍ ബ്രസീലിനാണ് കാപ്പിക്കൃഷിയില്‍ ഒന്നാം സ്ഥാനം. കൊളംബിയ, ഐവറി കോസ്റ്റ്, മെക്സിക്കോ, ഉഗാണ്ട, ഇന്തോനേഷ്യ, എത്യോപ്യ, ഗ്വാട്ടിമാല എന്നിവിടങ്ങളിലും കാപ്പി ധാരാളമായി കൃഷി ചെയ്തുവരുന്നു. ഇന്ത്യയിലെ കാപ്പിക്കൃഷിയില്‍ പകുതിയിലേറെയും കേന്ദ്രീകരിച്ചിരിക്കുന്നത് കര്‍ണാടക സംസ്ഥാനത്തിലാണ്. തമിഴ്നാട്, കേരളം, ഒറീസ എന്നിവിടങ്ങളിലും കാപ്പി കൃഷിചെയ്യുന്നുണ്ട്.

ഏറെ വാണിജ്യ പ്രാധാന്യമുള്ള ചെടിയാണ് കാപ്പി. ഇതിന്റെ കുരുവില്‍നിന്ന് സംസ്കരിച്ചെടുക്കുന്ന പൊടി ഉപയോഗിച്ചാണ് കാപ്പി എന്ന പാനീയം ഉണ്ടാക്കുന്നത്. ഏതാണ്ട് 40 ഇനം ചെടികളുണ്ടെങ്കിലും അറബിക്കാ, റോബസ്റ്റാ, ലൈബീരിയന്‍ എന്നീ മൂന്ന് ഇനങ്ങളാണ് വിപണിക്കുവേണ്ടി കൃഷിചെയ്യപ്പെടുന്നത്. കാപ്പിച്ചെടി ഏതാണ്ട് 4.6-6 മീ. ഉയരത്തില്‍ വളരുന്നു. ഇതിന്റെ പച്ചനിറത്തിലുള്ള കായ്കള്‍ പാകമെത്തുമ്പോള്‍ ചുവന്നുതുടങ്ങും. ചെറിപ്പഴത്തോടു സാമ്യമുള്ള കായ്കളാണ് ഇവ. അറബിക്കാ എന്ന ഇനം 1800 മീ. ഉയരത്തിലുള്ളതും 13-26 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളതുമായ പ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. റോബസ്റ്റാ ഇനം 900 മീ. ഉയരമുള്ള പ്രദേശത്തും വളരും.

കാപ്പിക്കൃഷി തുടങ്ങി അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ വിളവെടുപ്പ് തുടങ്ങാം. 15-20 വര്‍ഷത്തേക്ക് അത് തുടരാം. ഒരു മരം 0.9-1.3 കി.ഗ്രാം കാപ്പിക്കുരു നല്കും. എന്നാല്‍ ശരാശരി 0.45 കി.ഗ്രാം മാത്രമേ പലയിടത്തും കിട്ടുകയുള്ളൂ. കാപ്പിക്കുരു പാകമായാല്‍ കൈകൊണ്ടുതന്നെ പറിച്ചെടുക്കാം. എന്നാല്‍ ചില പ്രദേശങ്ങളില്‍ കാപ്പിമരം കുലുക്കി പഴുത്ത കായ്കള്‍ താഴെ വീഴ്ത്തി ശേഖരിക്കാറുണ്ട്. പള്‍പ്പ് നീക്കിയതിനുശേഷമാണ് ചിലയിടങ്ങളില്‍ അത് സംസ്കരിക്കുന്നത്. എന്നാലിന്ന് കാപ്പിക്കുരു ഒരു നിശ്ചിത പരിധി എത്തുന്നതുവരെ ഉണക്കിയെടുക്കുന്ന പതിവുണ്ട്. പിന്നീട് കാപ്പിക്കുരു ഗ്രേഡ് ചെയ്ത് തരം തിരിക്കുന്നു. യന്ത്രമുപയോഗിച്ചുള്ള വിളവെടുപ്പ് വന്‍കിട കാപ്പിത്തോട്ടങ്ങളില്‍ നടത്തുന്നുണ്ട്.

കാപ്പിയുടെ കൃഷിയും വിപണനവും ഉണ്ടാക്കിയ ശക്തമായ കിടമത്സരം അന്താരാഷ്ട്ര കാപ്പിക്കരാറുകളിലേക്കു നയിച്ചു. ഉദാ. 1962-ലെ കരാര്‍. ഇന്ന് കാപ്പിയുടെ വില നിയന്ത്രിക്കുന്നത് അത് കൃഷിചെയ്യുന്നവരല്ല, മറിച്ച് വിപണി കൈയടക്കിയിട്ടുള്ള വന്‍കിട കമ്പനികളാണ്. കേരളത്തില്‍ കാപ്പിക്കൃഷിയുടെ ഭൂരിഭാഗവും ചെറുകിട കൃഷിക്കാരുടെ കൈയിലാണ്. സര്‍ക്കാര്‍ ഇടപെടലിന്റെ ഫലമായി സ്ഥാപിച്ച കോഫി ബോര്‍ഡ് കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. വിപണി ഇടപെടലാണ് അവയില്‍ പ്രധാനം. കാപ്പിയുടെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനാവശ്യമായ പരസ്യങ്ങളും പ്രോത്സാഹനവും ബോര്‍ഡ് നല്കുന്നു. 1970-71-ല്‍ ഇന്ത്യയില്‍ 1,35,000 ഹെക്ടറിലായിരുന്നു കാപ്പിക്കൃഷി ഉണ്ടായിരുന്നത്. ഉത്പാദനം 1,10,000 മെട്രിക്ക് ടണ്ണും. 1998-99-ല്‍ ഇത് യഥാക്രമം 3,29,200 ഹെക്ടറും 2,65,000 മെട്രിക്ക് ടണ്ണുമായി ഉയര്‍ന്നു. എന്നാല്‍ ഇക്കാലത്ത് കാപ്പിക്കൃഷിയിലെ ഉത്പാദനക്ഷമത ഹെക്ടറിന് 810 കി.ഗ്രാം എന്നതില്‍നിന്ന് 800 കി.ഗ്രാം ആയി കുറഞ്ഞു. കേരളത്തില്‍ 1970-71-ല്‍ 31,560 ഹെക്ടറില്‍ ഉത്പാദിപ്പിച്ചത് 12,570 മെട്രിക്ക് ടണ്ണാണ്. ഉത്പാദനക്ഷമത 430 കി.ഗ്രാം. അതായത് ഇന്ത്യന്‍ ശരാശരിയുടെ പകുതി. എന്നാല്‍ 1998-99-ല്‍ കാപ്പിക്കൃഷി 83,699 ഹെക്ടറായും ഉത്പാദനം 49,886 മെട്രിക്ക് ടണ്ണായും ഉത്പാദനക്ഷമത 596 കി.ഗ്രാം ആയും ഉയര്‍ന്നു. ഉത്പാദനക്ഷമത ഇന്ത്യയുടെ ശരാശരി നിലവാരത്തിലേക്ക് എത്തിയില്ല. 2003-04-ലെ കണക്കനുസരിച്ച് കേരളത്തിലെ കാപ്പിക്കൃഷി 84,684 ഹെക്ടറിലാണ്. ഉത്പാദനം 63,850 മെട്രിക്ക് ടണ്ണും ഉത്പാദനക്ഷമത 754 കി.ഗ്രാമും ആയി. നോ: കാപ്പി

2. തേയില. കമേലിയ സൈനെന്‍സിസ് (Camellia Sinensis) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തേയില ടേണ്‍സ്ട്രോമിയേസീ (Ternstroemiaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. കാപ്പി കഴിഞ്ഞാല്‍ പാനീയവിളകളില്‍ രണ്ടാം സ്ഥാനം തേയിലയ്ക്കാണ്. ലോകത്തില്‍ കൃഷിയുടെ വൈപുല്യത്തിലും ഉത്പാദനത്തിന്റെ അളവിലും തേയില കാപ്പിയുടെ പത്തിലൊന്നേ വരൂ. എന്നാല്‍ പാനീയവിളകളുടെ ചരിത്രത്തില്‍ തേയിലയ്ക്ക് കാപ്പിയെക്കാള്‍ ഏറെ പഴക്കമുണ്ട്. തേയിലയുടെ പാനീയഗുണം കണ്ടെത്തിയത് ചൈനക്കാരാണ്. ഇന്ത്യയില്‍നിന്ന് തേയിലച്ചെടി ചൈനയിലെത്തിച്ചത് ബുദ്ധമതസന്ന്യാസിമാരാണെന്നു കരുതപ്പെടുന്നു.

ഇന്ന് ഇന്ത്യ, ശ്രീലങ്ക, ചൈന, കിഴക്കന്‍ ആഫ്രിക്ക, ജപ്പാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ തേയില കൃഷിചെയ്യുന്നു. ഇന്ത്യയില്‍ത്തന്നെ അസം, പശ്ചിമബംഗാള്‍, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് തേയിലക്കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. ത്രിപുരയിലും ഹിമാചല്‍ പ്രദേശിലും തേയിലക്കൃഷി ആരംഭിച്ചിട്ടുണ്ട്. 3,58,000 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന തേയിലവിള ഇന്ന് പത്തുലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുന്നു.

തേയിലച്ചെടിയുടെ തളിരിലയും പാകമെത്തി വിടരാന്‍ പ്രായത്തിലുള്ള മൊട്ടുകളും ആണ് പറിച്ചെടുക്കുക. കുറ്റിച്ചെടികളുടെ രൂപത്തിലുള്ള തേയിലച്ചെടിക്ക് താപനില കുറഞ്ഞ പ്രത്യേക കാലാവസ്ഥ വേണം. ചെറിയ ഇലയുള്ള 'ചൈന' (Sinensis), വലിയ ഇലയുള്ള 'അസം' (Assamiea) എന്നീ രണ്ടുതരം ചെടികളാണ് പ്രചാരത്തിലുള്ളത്. വന്‍കിട തോട്ടങ്ങളില്‍ തേയിലച്ചെടികള്‍ യഥാകാലം പ്രൂണ്‍ ചെയ്യാറുണ്ട്. 40-50 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ തേയിലച്ചെടികള്‍ റീപ്ളാന്റ് ചെയ്യേണ്ടതാണ്. എന്നാല്‍ തേയിലവിളയിലുണ്ടായിട്ടുള്ള കടുത്ത പ്രതിസന്ധികാരണം ഇതുണ്ടാകുന്നില്ല. ഇതിന്റെ ഫലമായി ഉത്പാദനവും ഉത്പാദനക്ഷമതയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ഒരു ഹെക്ടറില്‍ 10,000 ചെടികളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. വിത്തുപാകിയും 1-1 ½വര്‍ഷം പ്രായമായ തൈകള്‍ ശേഖരിച്ചും കൃഷി തുടങ്ങാം. ഇന്ന് നഴ്സറികള്‍ വഴി ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള തേയിലച്ചെടികള്‍ ലഭ്യമാണ്. സാധാരണ വളര്‍ച്ച പ്രാപിച്ച ചെടികളില്‍നിന്ന് 'രണ്ടിലയും ഒരു മൊട്ടും' എന്ന തോതില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ആഴ്ചയില്‍ ഒരിക്കല്‍ പറിച്ചെടുക്കുന്നു. ദക്ഷിണ ഇന്ത്യയില്‍ ഇത് ഡിസംബര്‍-മാര്‍ച്ച് കാലത്താണ് നടത്തുക. കേരളത്തില്‍ വണ്ടിപ്പെരിയാര്‍, പീരുമേട്, മുണ്ടക്കയം, മൂന്നാര്‍, മേപ്പാടി എന്നിവിടങ്ങളിലാണ് പ്രധാനമായും തേയിലക്കൃഷിയുള്ളത്. തമിഴ്നാട്ടില്‍ കൂണൂര്‍, നീലഗിരി എന്നിവിടങ്ങളും കര്‍ണാടകത്തില്‍ കൊപ്പ, ചിക്കമഗല്ലൂര്‍ എന്നീ പ്രദേശങ്ങളും തേയിലക്കൃഷിക്ക് പേരുകേട്ടിരിക്കുന്നു. ഡാര്‍ജിലിങ് തേയിലയും അസം തേയിലയും ആഗോളവിപണിയില്‍ വളരെ പേരുകേട്ടവയാണ്. 2003-ല്‍ ഇന്ത്യയുടെ തേയില ഉത്പാദനം ഏതാണ്ട് 8,50,490 മെട്രിക്ക് ടണ്ണായിരുന്നു. കേരളത്തിന്റേത് 57,553 ടണ്ണും.

തേയിലക്കൃഷി ഇന്ന് വലിയ പ്രതിസന്ധിയിലാണ്. 1835-ല്‍ ആദ്യത്തെ തേയിലത്തോട്ടം സ്ഥാപിച്ചതുമുതല്‍ പല ഘട്ടങ്ങളിലായി ഇതുണ്ടായിട്ടുണ്ട്. 1860-കളില്‍ വന്‍തോതില്‍ തേയിലത്തോട്ടങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇതിന് ഉത്തേജനം നല്കിയത് ബ്രിട്ടിഷ് കമ്പനികളാണ്. തോട്ടങ്ങളുടെ സാമീപ്യംമൂലം തേയില സംസ്കരിക്കാനുള്ള ഫാക്റ്ററികളും സ്ഥാപിക്കപ്പെട്ടു. ഇലത്തേയില, പൊടിത്തേയില എന്നീ രണ്ട് പ്രധാന ഇനങ്ങളാണ് ഇന്ന് കമ്പോളത്തില്‍ വിറ്റഴിയുന്നത്. 1930-ലെ ആഗോള സാമ്പത്തികമാന്ദ്യം തേയിലക്കൃഷിയെയും വ്യവസായത്തെയും പ്രതികൂലമായി ബാധിച്ചു. വന്‍തോതിലുള്ള കിടമത്സരം മറ്റ് ഉത്പാദക രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ നേരിട്ടത് 1940-കള്‍ക്കു ശേഷമാണ്. തേയില ഉത്പാദകരുടെ താത്പര്യം സംരക്ഷിക്കാനായി അന്താരാഷ്ട്ര തലത്തില്‍ സംഘടനയുണ്ടാക്കി. ഇന്ത്യയിലും അധികം താമസിയാതെ ഇത്തരം സംഘടനകള്‍ നിലവില്‍വന്നു. ദക്ഷിണേന്ത്യയിലെ തേയില ഉത്പാദകരുടെ സംഘടനയാണ് 'ഉപാസി' (United Planters Association of South India-UPASI). 40 ശതമാനം തേയിലച്ചെടികളും ശരാശരി 50 വര്‍ഷത്തിലേറെ പ്രായം ചെന്നവയായതിനാല്‍ അവയുടെ റീപ്ളാന്റിങ് ആവശ്യമായിവന്നിരിക്കുന്നു. എല്ലാ തോട്ടങ്ങളിലും റീപ്ളാന്റിങ്ങിനു വേണ്ടിവരുന്ന ഏതാണ്ട് 48,500 കോടി രൂപയുടെ ചെലവ് ചെറുകിട ഉത്പാദകര്‍ക്കും എസ്റ്റേറ്റുകള്‍ക്കും താങ്ങാന്‍ കഴിയുന്നതിലധികമാണ്. തേയില ഉത്പാദനത്തിലും വില്പനയിലും ചുമത്തുന്ന നികുതിപിരിവ് ഖജനാവിലെത്തുന്നുണ്ടെങ്കിലും അതിന്റെ വിനിയോഗം തേയില ഉത്പാദകര്‍ക്ക് ഗുണം ചെയ്യാറില്ല. തേയില സാധാരണ ലേല കമ്പോളം വഴിയാണ് വില്പന നടത്തുക. ഈ സമ്പ്രദായം യഥാര്‍ഥ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നില്ല എന്ന് ആക്ഷേപമുണ്ട്. നോ: തേയില

3.റബ്ബര്‍. ഹീവിയ ബ്രസീലിയെന്‍സിസ് (Hevea braziliensis) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പാരാറബ്ബര്‍ യുഫോര്‍ബിയേസീ (Euphorbieaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ആമസോണ്‍ നദീമുഖത്തുള്ള 'പാരാ' തുറമുഖത്തുനിന്നാണ് ആദ്യമായി റബ്ബര്‍ കയറ്റുമതി ആരംഭിച്ചത്. അതിനാല്‍ റബ്ബറിന് പാരാറബ്ബര്‍ എന്ന് പേരു ലഭിച്ചു. 1493-ല്‍ ക്രിസ്റ്റഫര്‍ കൊളംബസ്സിന്റെ രണ്ടാം സമുദ്രപര്യടനത്തിനിടെ ബ്രസീലിലെ ജനങ്ങള്‍ പശയുള്ള വസ്തുകൊണ്ട് പന്ത് നിര്‍മിക്കുന്നതായി കണ്ടെത്തി. പശയുള്ള വസ്തു ഉത്പാദിപ്പിക്കുന്ന വൃക്ഷത്തെ 1500-ല്‍ സ്പാനിഷുകാര്‍ തിരിച്ചറിഞ്ഞു. 1736-ല്‍ ഇതിന്റെ സാമ്പിളുകള്‍ യൂറോപ്പില്‍ കൊണ്ടുപോയി. ഇംഗ്ളിഷ് രസതന്ത്രജ്ഞനായ പ്രീസ്റ്റ്ലി 'കടലാസ്സിലെ പെന്‍സില്‍ അടയാളങ്ങള്‍ മായ്ച്ചുകളയാന്‍ കഴിയുന്ന' എന്ന അര്‍ഥത്തില്‍ ഇതിന് റബ്ബര്‍ എന്നു പേരിട്ടു. 1876-ലാണ് റബ്ബര്‍ വിത്തുകള്‍ ഇംഗ്ളണ്ടില്‍ കൊണ്ടുവന്നത്. ഹെന്റി വിക്കാം (Sir Henry Wilkham) ബ്രസീലില്‍നിന്നു ശേഖരിച്ച വിത്തുകള്‍ ബ്രിട്ടനിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനായ ക്യു ഗാര്‍ഡനില്‍ (Kew Garden) വികസിപ്പിച്ചെടുത്താണ് ട്രോപ്പിക്കല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രകൃതിദത്ത റബ്ബറിന്റെ കൃഷി ആരംഭിച്ചത്. ലണ്ടനിലെ ക്യു ഗാര്‍ഡനില്‍ നിന്ന് മുളപ്പിച്ച റബ്ബര്‍ വിത്തുകള്‍ ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും; ഇന്ത്യയില്‍നിന്ന് ബര്‍മ(മ്യാന്‍മര്‍)യിലേക്കും ശ്രീലങ്കയില്‍നിന്ന് മലയയിലേക്കും അവിടെനിന്ന് ഈസ്റ്റ് ഇന്‍ഡീസിലേക്കും എത്തി. ഇന്ത്യയില്‍ ആദ്യമായി റബ്ബര്‍ കൃഷിചെയ്തു തുടങ്ങിയത് കേരളത്തിലാണ്. 1896 മുതല്‍ ഇവിടെ തോട്ടം അടിസ്ഥാനത്തില്‍ റബ്ബര്‍ കൃഷിചെയ്തുവരുന്നു.

റബ്ബര്‍ തോട്ടവിളയായി കൃഷിചെയ്യുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ടവ തായ്ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവയാണ്. ആഗോള പ്രകൃതിദത്ത റബ്ബര്‍ ഉത്പാദനത്തിന്റെ ഏതാണ്ട് മൂന്നില്‍ ഒന്ന് ഭാഗം തായ്ലന്‍ഡിലാണ് കൃഷി ചെയ്യുന്നത്. ഇന്ത്യയ്ക്ക് നാലാം സ്ഥാനമേയുള്ളൂ. ചൈന, വിയ്റ്റനാം, ശ്രീലങ്ക എന്നീ രാജ്യങ്ങളും റബ്ബര്‍ ഉത്പാദനത്തില്‍ പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. പ്രകൃതിദത്ത റബ്ബറിന് ഏറ്റവുമധികം ഭീഷണി സിന്തറ്റിക്ക് റബ്ബറാണ്. 1990-ല്‍ പ്രകൃതിദത്ത റബ്ബറിന്റെ ആഗോളഉത്പാദനം 51,20,000 ടണ്ണായിരുന്നപ്പോള്‍, സിന്തറ്റിക്ക് റബ്ബറിന്റെ ഉത്പാദനം 98,90,000 ടണ്‍ ആയിരുന്നു. കാലംചെല്ലുന്തോറും റബ്ബര്‍ ഉത്പന്നങ്ങളുടെ ആവശ്യം അനുസരിച്ച് പ്രകൃതിദത്ത റബ്ബര്‍ ഉത്പാദനം വര്‍ധിക്കാത്തതുകൊണ്ടാണ് സിന്തറ്റിക്ക് റബ്ബര്‍ ഉത്പാദനം ഇത്രയധികം ഉയര്‍ന്നത്.

റബ്ബര്‍വൃക്ഷത്തിന്റെ കറ അഥവാ റബ്ബര്‍പാല്‍ (ലാറ്റക്സ്) ആണ് പ്രകൃതിദത്ത റബ്ബറിന്റെ ഉറവിടം. 21-35ബ്ബഇ ചൂടുള്ള കാലാവസ്ഥ, 200 സെന്റിമീറ്ററില്‍ കുറയാത്ത പ്രതിവര്‍ഷ മഴ എന്നിവ റബ്ബര്‍ മരത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമാണ്. മരത്തിന്റെ പുറംതൊലിയില്‍ പ്രത്യേകതരം കത്തികൊണ്ട് മുറിക്കുമ്പോള്‍ ഒഴുകിവരുന്ന റബ്ബര്‍പാല്‍ ചിരട്ടയില്‍ ശേഖരിച്ചശേഷം വലിയ പാത്രങ്ങളിലേക്കു മാറ്റി ചില രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് സംസ്കരിച്ചാണ് റബ്ബര്‍ ഷീറ്റുകള്‍ ഉണ്ടാക്കുന്നത്. ഇത്തരം ഷീറ്റുകള്‍ പുകകൊള്ളിച്ച് വീണ്ടും സംസ്കരിച്ച് അവസാന ഉപഭോഗത്തിനുള്ള റബ്ബര്‍ ഉത്പാദിപ്പിക്കുന്നു. ഇതില്‍നിന്ന് വിവിധതരം റബ്ബര്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നു. ടയര്‍, ട്യൂബുകള്‍, പാദരക്ഷകള്‍, ഗ്ളൗസ് എന്നിവ ഉദാഹരണം. റബ്ബര്‍ത്തടി സംസ്കരിച്ച് ഫര്‍ണിച്ചര്‍ നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. പ്രകൃതിദത്ത റബ്ബര്‍ ഉത്പാദനത്തിന്റെ തുടര്‍ച്ചയാണ് അതിന്റെ സംസ്കരണവും വ്യാവസായികാടിസ്ഥാനത്തിലുള്ള റബ്ബര്‍ അധിഷ്ഠിത ഉത്പാദനവും. അതുകൊണ്ടുതന്നെയാണ് റബ്ബര്‍ ഒരു തോട്ടവിളയായി അംഗീകരിക്കപ്പെട്ടതും വ്യാവസായിക പ്രാധാന്യം നേടിയതും.

ഒരു ഹെക്ടറില്‍ 420-445 റബ്ബര്‍ മരങ്ങളാണ് ശാസ്ത്രീയമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. അതായത്, ഒരു ഏക്കറില്‍ 170-180 മരങ്ങള്‍. ഇതിനെ പ്ലാന്റിങ് സാന്ദ്രത (Planting density) എന്നു വിളിക്കുന്നു. സ്റ്റംപ് പ്ലാന്റിങ് (Stump planting), പോളിബാഗ് പ്ലാന്റിങ് (Polybag planting), സീഡ്-അറ്റ്-സ്റ്റേക്ക് പ്ലാന്റിങ് (Seed-at-stake plannting) എന്നീ മൂന്ന് രീതിയിലാണ് പ്ലാന്റിങ്. ഇന്ന് റബ്ബര്‍ നഴ്സറികള്‍ വ്യാപകമായിട്ടുണ്ട്. ഇന്ത്യയില്‍ റബ്ബര്‍ ബോര്‍ഡ് തന്നെ ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. വളപ്രയോഗ രീതി, സാങ്കേതികസഹായം, വിജ്ഞാനവിതരണം, സബ്സിഡി എന്നിവ ബോര്‍ഡ് കര്‍ഷകര്‍ക്കു നല്കുന്നു. അതിന്റെ ഫലമായിട്ടാണ് ഇന്ത്യയില്‍ റബ്ബര്‍ക്കൃഷി വ്യാപകമായത്.

ഇന്ത്യയില്‍ റബ്ബര്‍ക്കൃഷി ചെറുകിട കര്‍ഷകരുടെയും വന്‍കിട എസ്റ്റേറ്റുകളുടെയും നിയന്ത്രണത്തിലാണ്. 1997-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 4,75,000 ചെറുകിട കൃഷിയിടങ്ങളും 70 വലിയ എസ്റ്റേറ്റുകളും പ്രകൃതിദത്ത റബ്ബര്‍ക്കൃഷിയില്‍ ഏര്‍പ്പെട്ടിരുന്നു. 1950-51-ല്‍ ഇന്ത്യയില്‍ 74,915 ഹെക്ടര്‍ ഭൂമിയില്‍ റബ്ബര്‍ക്കൃഷി ഉണ്ടായിരുന്നെങ്കിലും റബ്ബര്‍ ടാപ്പിങ് നടത്തിയിരുന്നത് 55,800 ഹെക്ടറില്‍ മാത്രമായിരുന്നു. ആകെ ഉത്പാദനം 15,830 ടണ്ണായിരുന്നു. ഒരു ഹെക്ടറില്‍ 284 കിലോഗ്രാമായിരുന്നു ഉത്പാദനക്ഷമത. എന്നാല്‍ 1998-99-ല്‍ ആകെ 5,53,041 ഹെക്ടറില്‍ കൃഷിയും 3,87,100 ഹെക്ടറില്‍ ടാപ്പിങ്ങും നടത്തിയിരുന്നു. ആകെ ഉത്പാദനം 6,05,045 ടണ്ണായി ഉയര്‍ന്നു. 2002-03-ല്‍ ഇത് 6,38,000 ടണ്ണായി. ഉത്പാദനക്ഷമത 1950-ലെ ഒരു ഹെക്ടറിന് 284 കി.ഗ്രാം എന്ന നിലയില്‍നിന്ന് 1998-99-ല്‍ 1563 കി.ഗ്രാം എന്ന നിലയിലേക്ക് വര്‍ധിക്കുകയും ചെയ്തു. 1998-99-ല്‍ ആകെ ഉപഭോഗം 5,91,545 ടണ്ണായിരുന്നു. ചില വര്‍ഷങ്ങളില്‍ വാര്‍ഷിക ഉത്പാദനവും ഉപഭോഗവും തമ്മില്‍ അന്തരം ഉണ്ടാവുക പതിവാണ്. അത്തരം അവസരങ്ങളില്‍ സ്റ്റോക്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തും. അതായത്, റബ്ബര്‍ എന്ന തോട്ടവിളയുടെ കാര്യത്തില്‍ സംസ്കരിച്ച് സ്റ്റോക്ക് ചെയ്യുന്ന റബ്ബര്‍ ക്രമീകരിച്ച് റബ്ബറിന്റെ ചോദനവും പ്രദാനവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയുന്നു. എന്നാല്‍ ചോദനം അമിതമായി വര്‍ധിക്കുകയോ പ്രദാനത്തില്‍ വന്‍ കുറവു വരികയോ ചെയ്താല്‍ റബ്ബറിന്റെ ഇറക്കുമതി അനിവാര്യമായിവരും.

വളരെയധികം ഏറ്റക്കുറച്ചിലുകള്‍ നേരിടുന്ന ഒന്നാണ് പ്രകൃതിദത്ത റബ്ബറിന്റെ വിപണിവില. ഇന്ന് റബ്ബറിന്റെ വിപണനത്തില്‍ കേരളത്തില്‍ സഹകരണ സ്ഥാപനങ്ങള്‍, ഫെഡറേഷനുകള്‍ എന്നിവ സുപ്രധാന പങ്ക് വഹിക്കുന്നു. റബ്ബര്‍ ബോര്‍ഡിന്റെ സഹായവും അവയ്ക്കുണ്ട്. 'റബ്ബര്‍ (ഉത്പാദനവും വിപണനവും) നിയമം 1947' അനുസരിച്ചാണ് റബ്ബര്‍ ബോര്‍ഡ് സ്ഥാപിച്ചത്. നിയമം പിന്നീട് പല തവണ ഭേദഗതിചെയ്തു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. റബ്ബര്‍ക്കൃഷിക്കാരുടെ താത്പര്യങ്ങള്‍ ബോര്‍ഡ് സംരക്ഷിക്കുന്നു. വിപുലമായ ഗവേഷണ വിഭാഗമാണ് ബോര്‍ഡിന്റെ മറ്റൊരു പ്രത്യേകത. ബോര്‍ഡ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രകൃതിദത്ത റബ്ബര്‍ക്കൃഷി ഇന്ന് ഇന്ത്യയില്‍ പുരോഗമിക്കുന്നത്.

ഇന്ത്യയിലെ മൊത്തം റബ്ബര്‍ത്തോട്ടങ്ങളുടെ 95 ശതമാനം കേരളത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്ക് പ്രകൃതിദത്ത റബ്ബര്‍ക്കൃഷി പ്രചരിപ്പിക്കാന്‍ റബ്ബര്‍ ബോര്‍ഡിന് കഴിഞ്ഞു. ഉദാഹരണത്തിന്, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ത്രിപുര, അസം, മധ്യപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങള്‍. ആന്‍ഡമാന്‍ ദ്വീപുകളിലും റബ്ബര്‍ത്തോട്ടങ്ങള്‍ ഉണ്ട്. കേരളത്തില്‍ നെടുമങ്ങാട്, പുനലൂരിലെ തൊളിക്കോട്, അടൂര്‍, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പാല, ഈരാട്ടുപേട്ട, തൊടുപുഴ, കോതമംഗലം, മഞ്ചേരി, പാലക്കാട്, മണ്ണാര്‍ക്കാട്, നിലമ്പൂര്‍, തളിപ്പറമ്പ്, തലശ്ശേരി, ശ്രീകണ്ഠാപുരം എന്നീ പ്രദേശങ്ങളിലാണ് റബ്ബര്‍ത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. മലയാളം പ്ലാന്റേഷന്‍സ് തുടങ്ങിയ വന്‍കിട എസ്റ്റേറ്റുകളുമുണ്ട്. തിരുവിതാംകൂറില്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്ഥാപിച്ച റബ്ബര്‍ ഫാക്റ്ററി ഒരു വലിയ സംരംഭമായിരുന്നു. രണ്ടാം ലോകയുദ്ധം, അന്താരാഷ്ട്ര റബ്ബര്‍ നിയന്ത്രണഉടമ്പടി, ഉപഭോഗത്തില്‍ വന്ന വര്‍ധനവ്, വിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍, റബ്ബര്‍ ബോര്‍ഡിന്റെ സ്ഥാപനം, അതിന്റെ കീഴില്‍ സ്ഥാപിച്ച റബ്ബര്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം, തോട്ടം തൊഴിലാളി നിയമം (1951), കാര്‍ഷിക നികുതി, തോട്ട ഭൂനികുതി, ഭൂപരിഷ്കരണ നിയമം, ബാങ്ക് വായ്പയില്‍ വന്ന വര്‍ധനവ് എന്നിവ തോട്ടവിളയായ റബ്ബറിനെ സ്വാധീനിച്ചിട്ടുണ്ട്. നോ: റബ്ബര്‍

4.ഏലം. സിഞ്ചിബെറേസീ (Zingiberaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഏലത്തിന്റെ ശാസ്ത്രനാമം എലെറ്റേറിയ കാര്‍ഡമോമം (Elettaria Cardamomum) എന്നാണ്. 'പൂര്‍വദിക്കിലെ ഏലത്തോട്ടം' എന്നറിയപ്പെടുന്ന കേരളത്തിലെ പ്രധാന നാണ്യവിളകളിലൊന്നായ ഏലം ഒരു പ്രധാന തോട്ടവിള കൂടിയാണ്. ലോകത്തില്‍ ആകെ ഉത്പാദിപ്പിക്കപ്പെടുന്ന ഏലത്തിന്റെ നല്ലൊരു പങ്കും ഇന്ത്യയില്‍ നിന്നാണു ലഭിക്കുന്നത്. നോ: ഏലം

5.കുരുമുളക്. ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്ന സുഗന്ധദ്രവ്യങ്ങളില്‍ പ്രമുഖസ്ഥാനം കുരുമുളകിനാണ്. 'കറുത്ത പൊന്ന്' എന്ന് പരക്കെ അറിയപ്പെടുന്ന കുരുമുളക് കേരളത്തിലെയും കര്‍ണാടകത്തിലെയും മലഞ്ചരിവുകളിലെ നല്ല വളക്കൂറും ഈര്‍പ്പവുമുള്ള 'ക്ളേ' കലര്‍ന്ന മണ്ണിലാണ് സമൃദ്ധമായി വളരുന്നത്.

ഉഷ്ണമേഖലാവിളയായ കുരുമുളക് 'പൈപ്പെറേസീ' (Piperaceae) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: പൈപ്പര്‍ നൈഗ്രം (Piper nigrum). ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ 93 ശതമാനവും കേരളത്തില്‍നിന്നാണു ലഭിക്കുന്നത്. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലാണ് ഇത് തോട്ടവിളയായി വന്‍തോതില്‍ കൃഷിചെയ്യുന്നത്. കല്ലുവള്ളി, കൊട്ടവള്ളി, ചെറിയകൊടി, കരിങ്കൊട്ട, ഉതിരംകൊട്ട, കരിമുണ്ട, നാരായക്കൊടി, കുതിരവാലി, കുമ്പകോടി, കരിവിലാഞ്ചി, ചുമല, പെരുങ്കൊടി, കൊറ്റനാടന്‍, ചെറിയ കാണിയക്കാടന്‍ എന്നിവയാണ് കൃഷി ചെയ്യുന്ന പ്രധാന കുരുമുളക് ഇനങ്ങള്‍. കേരളത്തില്‍ പന്നിയൂരിലെ കുരുമുളകു ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത സങ്കര കുരുമുളക് ഇനമായ പന്നിയൂര്‍ ക ഇന്നു കൃഷിചെയ്യപ്പെടുന്ന എല്ലാ ഇനങ്ങളെക്കാളും പല മടങ്ങ് ഉത്പാദനം നല്കുന്ന ഇനമാണ്. കരിമുണ്ട, കല്ലുവളളി, കൊറ്റനാടന്‍, പന്നിയൂര്‍ ക എന്നീ ഇനങ്ങളാണ് കേരളത്തില്‍ കൃഷിചെയ്യാന്‍ അനുയോജ്യമായവ. നോ: കുരുമുളക്

6.തെങ്ങ്. കൊക്കോസ് ന്യുസിഫെറ (Cocos nucifera) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തെങ്ങ് ഏകബീജപത്രികളിലെ അരക്കേസീ പാമേസീ (Arecaceae palmaceae) കുടുംബത്തില്‍പ്പെടുന്നു. ഫിലിപ്പീന്‍സ്, മലയ, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ശ്രീലങ്ക, പസിഫിക് ദ്വീപുകള്‍, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ തെങ്ങ് വന്‍തോതില്‍ കൃഷിചെയ്തിരുന്നു. സമുദ്രതീരപ്രദേശങ്ങളിലാണ് തെങ്ങ് സമൃദ്ധമായി വളരുന്നതെങ്കിലും സമുദ്രപ്രദേശങ്ങളില്‍നിന്ന് അകന്നുകിടക്കുന്ന പ്രദേശങ്ങളിലും ധാരാളം തെങ്ങിന്‍തോട്ടങ്ങളുണ്ട്. നോ: തെങ്ങ്

7.എണ്ണപ്പന. അരക്കേസീ പാമേസീ (Arecaceae palmaceae) കുടുംബത്തില്‍പ്പെടുന്ന എണ്ണപ്പനയുടെ ശാസ്ത്രനാമം: ഏലീസ് ഗൈനീന്‍സിസ് (Elaeis guineensis) എന്നാണ്. മലേഷ്യന്‍ രാജ്യങ്ങളാണ് എണ്ണപ്പനക്കൃഷിക്ക് ഏറ്റവും അനുയോജ്യം. കേരളത്തില്‍ തൊടുപുഴയിലും കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ വനങ്ങളിലുമാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പനത്തോട്ടങ്ങളുള്ളത്. പനയുടെ കായ്കളുടെ പുറത്തെ ചകിരി കലര്‍ന്ന തോടില്‍നിന്ന് മഞ്ഞകലര്‍ന്ന ചുവപ്പുനിറത്തിലുള്ള പനയെണ്ണയും ഉള്ളിലെ പരിപ്പില്‍നിന്ന് പരിപ്പെണ്ണയും ലഭിക്കുന്നു. ഡൂറാ, പിസിഫെറ, മാക്രോകാരിയാ, ടെനെറാ എന്നിവയാണ് കൃഷിചെയ്യപ്പെടുന്ന പ്രധാന ഇനങ്ങള്‍. നോ: എണ്ണപ്പന

8.കമുക്. അരക്കാ കറ്റെച്ചു (Areca catechu) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കമുക് ഏകബീജപത്രികളിലെ അരക്കേസീ (Arecaceae) കുടുംബത്തില്‍പ്പെടുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളാണ് കമുകു കൃഷിക്ക് ഏറ്റവും അനുയോജ്യം. ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്ഥാന്‍, മലയ, സിംഗപ്പൂര്‍, തെക്കുകിഴക്കന്‍ ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ കമുക് വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ട്. ദുര്‍ബലവൃക്ഷമായ കമുകിന് തണുപ്പുള്ള അന്തരീക്ഷം അത്യന്താപേക്ഷിതമാണ്. അത്യുഷ്ണവും വര്‍ധിച്ച ദിന താപവ്യതിയാനവും താങ്ങാനാവാത്തതിനാല്‍ ജലസേചന സൌകര്യം ഇതിന് അത്യാവശ്യമാണ്. നോ: കമുക്

9.കൊക്കോ. സ്റ്റെര്‍ക്കുലിയേസീ (Sterculiaceae) സസ്യകുടുംബത്തില്‍പ്പെടുന്ന കൊക്കോ തിയോബ്രോമ കക്കാവോ (Theobroma Cacao) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഉഷ്ണമേഖലാ വിളയാണ്. ഇന്ത്യയില്‍ വലിയ പ്രാധാന്യമൊന്നും ലഭിക്കാത്ത വിളയാണിത്. കേരളത്തിന്റെ ചില ഭാഗങ്ങളിലും നീലഗിരിയുടെ അടിവാരങ്ങളിലുമാണ് കൊക്കോ പ്രധാനമായും കൃഷിചെയ്യുന്നത്. നീലഗിരിയില്‍നിന്നു ലഭിക്കുന്നത് വളരെ ഗുണമേന്മയുള്ള കൊക്കോയാണ്.

ചൂടും ഈര്‍പ്പവുമുള്ള ഉഷ്ണപ്രദേശ കാലാവസ്ഥയാണ് കൊക്കോയ്ക്ക് അനുയോജ്യം. തണല്‍വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി കൊക്കോച്ചെടികള്‍ക്കാവശ്യമായ തണല്‍ നല്കണം. വിത്തുവിതച്ചും നഴ്സറികളില്‍ തൈകളുണ്ടാക്കി പറിച്ചുനട്ടും ഒട്ടിച്ചെടുത്ത തൈകളുപയോഗിച്ചും കൊമ്പ് വെട്ടി കുത്തിയും കൊക്കോച്ചെടിയുടെ പ്രവര്‍ധനം നടത്താം.

ഒരു ഭക്ഷ്യവിളയും പാനീയവിളയുമായ കൊക്കോ ചോക്കലേറ്റ്, കൊക്കോപ്പൊടി, കൊക്കോവെണ്ണ എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കൊക്കോത്തൊണ്ട് കാലിത്തീറ്റയാണ്. നോ: കൊക്കോ

10.കശുമാവ്. അനകാര്‍ഡിയേസീ (Anacardiaceae) കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: അനകാര്‍ഡിയം ഓക്സിഡെന്റേല്‍ (Anacardium occidentale). കേരളത്തിന്റെ പ്രധാന നാണ്യവിളകളില്‍ ഒന്നാണ് കശുമാവ്. കശുമാവിന്റെ വന്‍കിട തോട്ടങ്ങള്‍ തെക്കേ ഇന്ത്യയിലുണ്ട്. വടക്കേ ഇന്ത്യയിലെ കടുത്ത ചൂടും തണുപ്പും ഇതിനു താങ്ങാനാവില്ല. മണ്ണില്‍ വേണ്ടത്ര ഈര്‍പ്പവും നീര്‍വാര്‍ച്ചയും 40-50 സെ.മീ. വരെ മഴയുമുള്ള കാലാവസ്ഥ കശുമാവുകൃഷിക്ക് അനിവാര്യമാണ്. പറങ്കിമാവ് എന്ന പേരിലും പരക്കെ അറിയപ്പെടുന്ന കശുമാവ് പോര്‍ച്ചുഗീസുകാരാണ് ഇന്ത്യയില്‍ കൊണ്ടുവന്നത്. തെക്കേ അമേരിക്കയിലെ ബ്രസീലാണ് കശുമാവിന്റെ ജന്മദേശം. നോ: കശുമാവ്

11. ഗ്രാമ്പൂ. മിര്‍ട്ടേസീ(Myrtaceae) കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: യൂജിനിയ കാരിയോഫില്ലേറ്റ (Eugenia Caryophyllata). ഇന്ത്യയിലെ പ്രധാന സുഗന്ധദ്രവ്യവിളയായ ഗ്രാമ്പൂ ചൈനയിലാണ് ഉപയോഗിച്ചുതുടങ്ങിയത്. ഈ ചെടിയുടെ പൂമൊട്ട് ഉണക്കിയെടുക്കുന്നതാണ് കരയാമ്പൂ. ഗ്രാമ്പൂ വൃക്ഷത്തിന്റെ ഇലകളും സുഗന്ധമുള്ളതാണ്. ഉഷ്ണമേഖലാവിളയായ ഗ്രാമ്പൂ ഏറ്റവുമധികമുള്ളത് സാന്‍സിബാറിലാണ്; രണ്ടാംസ്ഥാനം മഡഗാസ്കറിനും. മലാക്ക ദ്വീപുകളിലും സമീപ ദ്വീപസമൂഹങ്ങളിലും ഗ്രാമ്പൂ ധാരാളമായി കൃഷിചെയ്തുവരുന്നു. കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലും തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിലും ഗ്രാമ്പൂ കൃഷി ചെയ്യുന്നുണ്ട്. നോ: ഗ്രാമ്പൂ

12. വാനില. ഓര്‍ക്കിഡേസീ (Orchidaceae) കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: വാനില ഫ്രാഗ്രന്‍സ് (Vanilla fragrence). അടുത്തകാലത്ത് കേരളത്തില്‍ വളരെയേറെ പ്രചാരം സിദ്ധിച്ച സുഗന്ധവിളയാണ് വാനില. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളാണ് വാനിലയുടെ ജന്മദേശം.

കേരളത്തില്‍ വയനാട്ടിലെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വാനിലഗവേഷണം നടന്നുവരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാനിലത്തോട്ടം വയനാട്ടിലെ മംഗലം കാര്‍പ്പ് എസ്റ്റേറ്റിലുള്ളതാണ്. മെക്സിക്കൊ, മഡഗാസ്കര്‍, ശ്രീലങ്ക, ജാവ, സാന്‍സിബാര്‍ എന്നിവിടങ്ങളില്‍ നൂറ്റാണ്ടുകളായി വന്‍തോതില്‍ വാനില കൃഷിചെയ്തുവരുന്നു. നോ: വാനില

13.കൈതച്ചക്ക. ബ്രോമിലിയേസീ (Bromeliaceae) കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: അനാനാസ് കോമോസസ് (Ananas Comosus). ഉഷ്ണമേഖലാവിളയായ കൈത മഹാരാഷ്ട്ര, അസം, ബംഗാള്‍, ത്രിപുര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം, മൈസൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷിചെയ്യുന്നത്.

ക്വീന്‍, മൊറീഷ്യസ്, ക്യു എന്നിവയാണ് സാധാരണ കൃഷി ചെയ്യുന്ന ഇനങ്ങള്‍. നോ: കൈതച്ചക്ക

14.ആപ്പിള്‍. റോസേസീ (Rosaceae) കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: മാലസ് പ്യൂമില (Malus pumila) പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍ എന്നിവിടങ്ങളിലെ മിതോഷ്ണ പ്രദേശങ്ങളിലാണ് പ്രധാനമായും ആപ്പിള്‍ കൃഷിചെയ്യുന്നത്. നീലഗിരിയിലും ചെറിയ തോതില്‍ ആപ്പിള്‍ കൃഷിചെയ്യുന്നുണ്ട്. റോം ബ്യൂട്ടി, ഐറിഷ് പീച്ച് എന്നീ ഇനങ്ങളാണ് നീലഗിരിയില്‍ കൃഷിചെയ്തുവരുന്നത്.

ആപ്പിള്‍ രണ്ടുതരത്തിലുണ്ട്; ധാരാളം പരാഗങ്ങളുള്ള സ്വയം പരാഗണക്ഷമമായ ഡിപ്ളോയ്ഡ് ഇനവും പരാഗണശേഷിയില്ലാത്ത ട്രിപ്ളോയ്ഡ് ഇനവും. ട്രിപ്ളോയ്ഡ് ഇനങ്ങള്‍ പരാഗണശേഷിയുള്ള ഇനങ്ങളുമായി പരാഗണം നടത്തുമ്പോള്‍ മാത്രമേ നല്ല വിളവു ലഭിക്കുകയുള്ളൂ. റെഡ് ഡെലീഷ്യസ്, ഗോള്‍ഡന്‍ ഡെലീഷ്യസ്, ന്യൂട്ടണ്‍ വണ്ടര്‍ (ഡിപ്ളോയ്ഡ്), കോക്സ് ഓറഞ്ച് പിപ്പിന്‍ (ട്രിപ്ളോയ്ഡ്), സ്റ്റാര്‍ കിങ് ഡെലീഷ്യസ്, റിച്ചാര്‍ഡ്, റെഡ് ഡെലീഷ്യസ്, അമ്രികാശ്മീരി ജോനാതന്‍, വിന്റര്‍ ബനാന, മഞ്ഞന്യൂട്ടണ്‍, റോം ബ്യൂട്ടി, ഗ്രാനി സ്മിത് എന്നിവയാണ് കൃഷിചെയ്യുന്നതില്‍ പ്രധാനപ്പെട്ടവ. നോ: ആപ്പിള്‍

15.കരിമ്പ്. പോയേസീ (Poaceae) ഗ്രാമിനെ കുടുംബത്തില്‍പ്പെടുന്ന കരിമ്പിന്റെ ശാസ്ത്രനാമം: സക്കാരം ഒഫീസിനാരം (Saccharum officinarum) എന്നാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ വ്യാവസായിക പ്രാധാന്യമുള്ള കാര്‍ഷിക വിളയാണ് കരിമ്പ്. കരിമ്പിന്റെ ജന്മദേശം ഇന്ത്യയാണെന്നു കരുതപ്പെടുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, ബിഹാര്‍, മൈസൂര്‍, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കരിമ്പ് ധാരാളമായി കൃഷിചെയ്തുവരുന്നു. തെക്കേ ഇന്ത്യയില്‍ കൃഷിചെയ്യുന്നത് പ്രധാനമായും മൗറീഷ്യസ് (Maurtius) ഇനത്തില്‍പ്പെട്ടതാണ്. നല്ല നീര്‍വാര്‍ച്ചയും ഫലപുഷ്ടിയുമുള്ള മണ്ണ് കരിമ്പുകൃഷിക്ക് ഏറെ അനുയോജ്യമാണ്.

കോയമ്പത്തൂരിലെ കരിമ്പുഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത സി.ഒ. 419, 449, 1735, 997 എന്നീ ഇനങ്ങളാണ് കേരളത്തിലെ കൃഷിക്ക് ഏറ്റവും അനുയോജ്യമായവ. നോ: കരിമ്പ്

16.മാവ്. അനാകാര്‍ഡിയേസീ (Anacardiaceae) കുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: മാന്‍ജിഫെറ ഇന്‍ഡിക്ക (Mangifera Indica). അസം മുതല്‍ ഇന്ത്യയുടെ തെക്കേ അറ്റം വരെയുള്ള പ്രദേശങ്ങളില്‍ ചെറുതും വലുതുമായ തോട്ടങ്ങളിലായി മാവ് കൃഷിചെയ്തുവരുന്നു. മുംബൈ, അല്‍ഫോന്‍സാ, കൃഷ്ണഭോഗ്, ഹോംസാഗര്‍, ലാന്‍സാ, ഗുലാബ്ഖാസ്, സിന്ദൂര, ഗോപാന്‍ഭോഗ്, സുവര്‍ണരേഖ, നീലം, ബാംഗ്ളൂര, പാതിരി, മല്‍ഗോവ, ഒളോര്‍, നാടന്‍ ഇനങ്ങള്‍ എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. നോ: മാവ്

17.മുന്തിരി. വൈറ്റിസ് വിനിഫെറ (Vitis Vinifera) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുന്തിരി വൈറ്റേസീ (Vitaceae) കുടുംബത്തില്‍പ്പെടുന്നു. ഒരു ഉപോഷ്ണമേഖലാപ്രദേശ വിളയാണ് മുന്തിരി. ദൈര്‍ഘ്യമേറിയ വേനല്‍ക്കാലവും ഹ്രസ്വമായ തീവ്രശൈത്യകാലവുമുള്ള വരണ്ട കാലാവസ്ഥാ പ്രദേശങ്ങളിലാണ് ഇത് നന്നായി വളരുന്നത്. ശൈത്യകാലത്ത് ഇലകൊഴിയുകയും വളര്‍ച്ച നിലയ്ക്കുകയും ചെയ്യുന്ന മുന്തിരിയില്‍ വസന്തകാലാരംഭത്തോടെ പുതിയ ഇലകളും ശാഖകളുമുണ്ടാകുന്നു. വടക്കേ ഇന്ത്യയില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും തെക്കേ ഇന്ത്യയില്‍ മഹാരാഷ്ട്ര, ഹൈദരാബാദ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും മുന്തിരി വന്‍തോട്ടങ്ങളായി കൃഷിചെയ്യുന്നുണ്ട്.

ബ്ലാക് പ്രിന്‍സ്, ദാഖ്, ബിദാന, സുല്‍ത്താന-കിസ്മിസ് വൈറ്റ്, ബാംഗ്ലൂര്‍ നീല, അണാബ്, പച്ചദ്രാക്ഷ എന്നിവയാണ് കൃഷിചെയ്യപ്പെടുന്ന പ്രധാന ഇനങ്ങള്‍. നോ: മുന്തിരി

18.വാഴ. തമിഴ്നാട്, കേരളം, ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, മൈസൂര്‍, ആന്ധ്രപ്രദേശ്, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍തോട്ടങ്ങളായി വാഴ കൃഷിചെയ്യുന്നു. മ്യൂസേസീ (Musaeceae) കുടുംബത്തില്‍പ്പെടുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയാണ് വാഴക്കൃഷിക്ക് ഏറ്റവും അനുയോജ്യം.

കദളി, നെയ്പ്പൂവന്‍, ചക്കരക്കേളി, പച്ചനാടന്‍, മൊറീഷ്യന്‍, നേന്ത്രന്‍, മൊന്തന്‍ തുടങ്ങിയവയാണ് കേരളത്തില്‍ പ്രധാനമായും കൃഷിചെയ്യപ്പെടുന്നവ. നോ: വാഴ

19.ഇഞ്ചിപ്പുല്ല്. ഗ്രാമിനെ (പോയേസീ-Poaceae) കുടുംബത്തില്‍പ്പെടുന്ന ഇഞ്ചിപ്പുല്ലിന്റെ ശാസ്ത്രനാമം: സിംബോപോഗണ്‍ ഫ്ളക്സോസസ് (Cymbopogon flexuosus) എന്നാണ്. കേരളത്തില്‍ ഇത് തോട്ടം അടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്നു. ഇഞ്ചിപ്പുല്‍ തൈലത്തിന് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന സുഗന്ധതൈലങ്ങളില്‍ ഒന്നാം സ്ഥാനമാണുള്ളത്. ലോകത്തില്‍ ഉത്പാദിപ്പിക്കുന്ന പുല്‍തൈലത്തിന്റെ 85 ശതമാനവും ഇന്ത്യയില്‍ നിന്നാണ് ലഭിക്കുന്നത്. നോ: ഇഞ്ചിപ്പുല്ല്

എണ്ണക്കുരു വിളകളായ സൂര്യകാന്തി (Sunflower), എള്ള്, നാരുവിളയായ പരുത്തി (Gossypium Sps), ധൂമ ചര്‍വണ വിളയായ പുകയില (Nicotiana tabaccum), സുഗന്ധതൈലവിളയായ രാമച്ചം (Veteveria zizanoides), ധൂമ-ചര്‍വണ വിളയായ വെറ്റിലക്കൊടി (Piper betel) എന്നിവ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും തോട്ടം അടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്നു. വെറ്റിലക്കൊടി 10 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് വിജയപ്രദമായി കൃഷിചെയ്യാന്‍ പ്രയാസമായതിനാല്‍ പലപ്പോഴും ചെറിയ തോട്ടങ്ങളായിട്ടാണ് കൃഷിചെയ്യുന്നത്. മരച്ചീനിയും (Tapioca) വന്‍തോതില്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും തോട്ടവിളയായി അംഗീകരിക്കുന്നില്ല.

അടുത്തകാലത്തായി വിവിധയിനം ഓര്‍ക്കിഡ്, ആന്തൂറിയം, ഇലച്ചെടികള്‍, ഔഷധ സസ്യങ്ങള്‍ തുടങ്ങിയവ തോട്ടം അടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്നു. പ്രധാനമായും കയറ്റുമതി ചെയ്യുന്നതിനാണ് ഇവ വന്‍തോതില്‍ കൃഷിചെയ്യുന്നത്. എല്ലാ പച്ചക്കറി ഇനങ്ങളും ഫലവര്‍ഗങ്ങളും തോട്ടങ്ങളായി കൃഷി ചെയ്തുവരുന്നു. ഇതിലധികവും ഹ്രസ്വകാല വിളകളുമാണ്. ഇവ ഒന്നിനെയും തോട്ടവിളകള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മേന്മയേറിയ തടിയുടെ ആവശ്യത്തിനായി തേക്ക് (Teak-Tectona), മാഞ്ചിയം എന്നിവ വന്‍തോട്ടങ്ങളായി കൃഷിചെയ്യുന്നുണ്ട്. വിപണന സാധ്യതയേറിയതും വിപണിയില്‍ മെച്ചപ്പെട്ട വില ലഭിക്കുന്നതുമായ സാമ്പത്തിക പ്രാധാന്യമുള്ള സസ്യഇനങ്ങളെല്ലാംതന്നെ വന്‍കിട തോട്ടങ്ങളായി (ഉദാ. തമിഴ്നാട്ടില്‍ തോവാളയിലെ പുഷ്പക്കൃഷി) കൃഷിചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇവയൊന്നും 'തോട്ടം' എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ തോട്ടവിളയായി പരിഗണിക്കപ്പെടുന്നില്ല.

(ഡോ. ഗോപിമണി; ഡോ. കെ. രാമചന്ദ്രന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍