This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൂത്തുക്കുടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൂത്തുക്കുടി

Tuticorin

തമിഴ്നാട്ടിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനമായ തുറമുഖ പട്ടണവും. മുന്‍ ചിദംബരനാര്‍ ജില്ലയുടെ ആസ്ഥാന പട്ടണമായിരുന്ന തൂത്തുക്കുടി മന്നാര്‍ ഉള്‍ക്കടല്‍ തീരത്തെ ഒരു തുറമുഖ പട്ടണം എന്ന നിലയിലാണ് പ്രസിദ്ധമായിട്ടുള്ളത്. തമിഴ്നാട്ടിലെ ഒരു പ്രധാന തീരദേശ ഗതാഗത-വാണിജ്യ-മത്സ്യബന്ധന കേന്ദ്രം എന്ന നിലയിലും തൂത്തുക്കുടി ശ്രദ്ധേയമാണ്. 4,621 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന തൂത്തുക്കുടി ജില്ലയുടെ വ. വിരുതുനഗര്‍ ജില്ലയും കി. രാമനാഥപുരം ജില്ലയും ഇന്ത്യന്‍ സമുദ്രവും തെ.കന്യാകുമാരി ജില്ലയും പ.തിരുനെല്‍വേലി ജില്ലയും അതിരുകള്‍ നിര്‍ണയിക്കുന്നു. ജനസംഖ്യ: 15,65,743 (2001); ജനസാന്ദ്രത: 334/ച.കി.മീ. (2001)

തമിഴ്നാട്ടിലെ രണ്ടാമത്തെ പ്രധാന തുറമുഖമാണ് തൂത്തുക്കുടി. ഇന്ത്യയുടെ തെക്കേ അറ്റത്ത്, പശ്ചിമ-പൂര്‍വ ദേശങ്ങളിലേക്കുള്ള വാണിജ്യ പാതയില്‍, ചെന്നൈയില്‍ നിന്ന് 540 കി.മീ. തെ.പ. അക്ഷാ. 8º45' വ., രേഖാ. 78º13' കി. ആയി സ്ഥിതി ചെയ്യുന്നു. 1974 ജൂലായ് 11-ന് ഇന്ത്യയിലെ പത്താമത്തെ പ്രധാന (major) തുറമുഖമായി പ്രഖ്യാപിക്കപ്പെട്ട തൂത്തുക്കുടി നാവികഗതാഗത - വ്യാവസായിക രംഗങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു.

ടോളമിയുടെ ലിഖിതങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സോസി- കുറൈ (Sosi-Kourai) പില്ക്കാലത്ത് തൂത്തുക്കുടി ആയി പരിണമിച്ചെന്നാണ് ചില ചരിത്രകാരന്മാരുടെ നിഗമനം. 7-9 ശ.ങ്ങളില്‍ പാണ്ഡ്യ രാജാക്കന്മാരുടേയും തുടര്‍ന്ന് ചോളരാജാക്കന്മാരുടേയും അധീനതയിലായ തൂത്തുക്കുടി 1649-ല്‍ ഡച്ചു ഭരണത്തിന്‍ കീഴിലായി. 1825 ജൂണില്‍ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തൂത്തുക്കുടിയുടെ അധികാരം പിടിച്ചെടുത്തു. ചോളമണ്ഡലതീരത്തെ മറ്റു തുറഖമുഖങ്ങളെ അപേക്ഷിച്ച് തൂത്തുക്കുടി തുറമുഖത്തിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ 1842-ല്‍ ഇവിടെ ഒരു ദീപസ്തംഭം പണികഴിപ്പിക്കുകയും 1868-ല്‍ തുറമുഖവികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് 1873, 87, 94 എന്നീ വര്‍ഷങ്ങളില്‍ തുറമുഖത്തിന്റെ അനുബന്ധ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടായി.

1914-ഓടെ തൂത്തുക്കുടിയില്‍ ആഴക്കടല്‍ തുറമുഖം സ്ഥാപിക്കുവാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടു. എന്നാല്‍ ഒന്നാം ലോകയുദ്ധം തുറമുഖത്തിന്റെ വികസന പദ്ധതികള്‍ക്ക് വിഘാതം സൃഷ്ടിച്ചു. 1920-ല്‍ വികസനപദ്ധതി പുനരുദ്ധരിക്കാന്‍ ശ്രമം നടന്നെങ്കിലും 1947 വരെ കാര്യമായ വികസനമുണ്ടായില്ല. 1955-ല്‍ ഭാരത സര്‍ക്കാര്‍ തൂത്തുക്കുടി തുറമുഖ വികസനത്തിനായി 'സേതു സമുദ്രം' കമ്മിറ്റിയെ നിയോഗിച്ചു. തുടര്‍ന്ന് പല ഘട്ടങ്ങളിലായി നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 1964 ന.5-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി തുറമുഖത്തിന്റെ നിര്‍മാണ-വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 1974-ല്‍ തൂത്തുക്കുടി എന്ന മേജര്‍ തുറമുഖം യാഥാര്‍ഥ്യമായി.

സംസ്ഥാനത്തെ മറ്റ് എല്ലാ നഗരങ്ങളുമായും വാണിജ്യ കേന്ദ്രങ്ങളുമായും തൂത്തുക്കുടി പട്ടണത്തെ റോഡുമാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു. തൂത്തുക്കുടിയില്‍നിന്ന് ചെന്നൈ, ഈറോഡ്, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് റെയില്‍ ഗതാഗതവും നിലവിലുണ്ട്.

ദക്ഷിണേന്ത്യയിലെ ഒരു പ്രധാന ആഴക്കടല്‍ മത്സ്യബന്ധന കേന്ദ്രം കൂടിയാണ് തൂത്തുക്കുടി. സു. 140 കി.മീ. ദൈര്‍ഘ്യമുള്ള തീരപ്രദേശം തൂത്തുക്കുടിയുടെ പ്രത്യേകതയാണ്. ചെമ്മീനാണ് മുഖ്യ കയറ്റുമതി ഉത്പന്നം. തമിഴ്നാട് സംസ്ഥാന മത്സ്യബന്ധന വകുപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്.

തൂത്തുക്കുടിയിലെ വ്യവസായങ്ങളില്‍ തുണിമില്ലുകള്‍ക്കാണ് മുഖ്യ സ്ഥാനം. വളം, ഉപ്പ്, രാസവസ്തുക്കള്‍ എന്നിവയുടെ ഉത്പാദനം, മത്സ്യം, തേയില, കാപ്പി തുടങ്ങിയവയുടെ സംസ്കരണം എന്നിവയ്ക്കും പ്രാമുഖ്യമുണ്ട്. വ്യാവസായികോത്പന്നങ്ങളില്‍ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നു. കാര്‍ഷിക വിളകളില്‍ തിന, ചോളം തുടങ്ങിയവയാണ് കൂടുതലുള്ളത്. മുമ്പ് മുത്തും ശംഖും ഇവിടെനിന്ന് വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. നിരവധി വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

1540-ല്‍ പോര്‍ച്ചുഗീസുകാരാണ് തൂത്തുക്കുടി പട്ടണം സ്ഥാപിച്ചത്. തുടര്‍ന്ന് ഡച്ച് അധീനതയിലായ ഈ പ്രദേശം പിന്നീട് ബ്രിട്ടിഷ് ഭരണത്തിന്‍ കീഴിലാവുകയും സ്വാതന്ത്ര്യാനന്തരം തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍