This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമുമ്പ്, ടി.എസ്. (1906 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുമുമ്പ്, ടി.എസ്. (1906 - 84)

ടി.എസ്.തിരുമുമ്പ്

സ്വാതന്ത്ര്യസമരസേനാനിയും കവിയും. താഴേക്കാട്ടു തിമിരിമനയില്‍ സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്നാണ് പൂര്‍ണമായ പേര്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ചെറുവത്തൂരില്‍ താഴേക്കാട്ടു മനയില്‍ കൊ.വ. 1081 ഇടവം 30 (1906 ജൂണ്‍ 12) ന് ജനിച്ചു. പിതാവ് വൈക്കത്തുകാരന്‍ ഹരീശ്വരന്‍ നമ്പൂതിരി. മാതാവ് പാപ്പിയമ്മ. അമ്മാവനില്‍ നിന്ന് സംസ്കൃതവും കാവ്യശാസ്ത്രാദികളും പഠിച്ചു. പയ്യന്നൂര്‍ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1923 മുതല്‍ ജീവിതകാലം മുഴുവനും രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കായി ഉഴിഞ്ഞുവച്ചു. ഉപ്പു സത്യഗ്രഹം, ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹം, സവര്‍ണജാഥ, മലബാര്‍ സംയോജന പ്രക്ഷോഭണം എന്നിവയില്‍ പങ്കെടുത്തു. വടക്കേ മലബാറില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകസമരങ്ങള്‍ക്കു പ്രേരകശക്തിയായത് തിരുമുമ്പാണ്. പല കാലങ്ങളിലായി ഏഴ് കൊല്ലക്കാലം രാഷ്ട്രീയത്തടവുകാരനായി. ആദ്യം കോണ്‍ഗ്രസ്സിലും പിന്നീട് സോഷ്യലിസ്റ്റു പാര്‍ട്ടിയിലും കമ്യൂണിസ്റ്റു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. അനാചാരങ്ങളോടും അനീതികളോടും ഇദ്ദേഹം നിര്‍ദയം പ്രതികരിച്ചു. സ്വാതന്ത്യ്രലബ്ധിക്കു ശേഷം (1948 മുതല്‍) രാഷ്ട്രീയ രംഗങ്ങളില്‍ നിന്നു പിന്മാറി കുടുംബകാര്യങ്ങളിലേക്കും ആധ്യാത്മികതയിലേക്കും ശ്രദ്ധതിരിച്ചു. നിരന്തരമായ ദേവ്യുപാസനയും പുരാണപാരായണവും ആണ് ഇദ്ദേഹത്തെ തികഞ്ഞ ഭക്തനാക്കി മാറ്റിയത്.

പത്ത് വയസ്സു മുതല്‍ ശ്ലോകങ്ങള്‍ എഴുതിത്തുടങ്ങിയ തിരുമുമ്പ് പതിമൂന്നാമത്തെ വയസ്സില്‍ ഏഴ് സര്‍ഗങ്ങളുള്ള മാര്‍ക്കണ്ഡേയ പുരാണം എന്ന കാവ്യം രചിച്ചു. പതിനാലാമത്തെ വയസ്സില്‍ രചിച്ച ശ്രീകരന്‍ ആണ് ആദ്യത്തെ പ്രസിദ്ധീകൃത കൃതി. യുവഭാരതത്തില്‍ പ്രസിദ്ധീകരിച്ച 'ധര്‍മ പരീക്ഷണം' എന്ന കവിത ജയില്‍ശിക്ഷ നേടിക്കൊടുത്തെങ്കിലും ഗാന്ധിജിയുടെ അഭിനന്ദനത്തിന് ഇദ്ദേഹത്തെ അര്‍ഹനാക്കി. തുടര്‍ന്ന് വികാസം, വന്ദേമാതരം, നവോത്ഥാനം, സത്യകാഹളം, ഭാരതി, പൂരക്കളിപ്പാട്ടുകള്‍ എന്നിവ രചിച്ചു. സുബ്രഹ്മണ്യ ഭാരതിയുടെ ദേശഭക്തിഗാനങ്ങളുടെ പരിഭാഷയാണ് വന്ദേമാതരം. കിരാതാര്‍ജുനീയത്തിന്റെ കര്‍ത്താവായ ഭാരവിയുടെ കഥയാണ് ഭാരവിയില്‍ പ്രതിപാദിച്ചിരിക്കുന്നത്. രാഷ്ട്രീയപ്രചാരണോദ്ദേശ്യത്തോടെ രചിച്ച കവിതകളാണ് വികാസത്തിലും സത്യകാഹളത്തിലും ഉള്ളവ. വികാസത്തിലെ 'സംഘടിക്കുവിന്‍' എന്ന ദേശാഭിമാന കവിതയില്‍ ആര്‍ഷ സംസ്കാരത്തോടുള്ള ആദരവ് പ്രകടമായി കാണാം. ഇവയ്ക്കു പുറമേ പ്രകടമായ രാഷ്ട്രീയസ്വഭാവമുള്ള പൂരക്കളിപ്പാട്ടുകള്‍, കോല്‍ക്കളിപ്പാട്ടുകള്‍, കൈകൊട്ടിക്കളിപ്പാട്ടുകള്‍ എന്നിവയും രചിച്ചിട്ടുണ്ട്. കേളപ്പന്‍ നയിച്ച ഉപ്പുനിയമലംഘന ജാഥയില്‍ ആലപിച്ചതും തിരുമൂമ്പിന്റെ ദേശീയ ഗാനങ്ങളായിരുന്നു.

മേല്പ്പറഞ്ഞവയ്ക്കു പുറമേ ശ്രീദേവിഭാഗവതം, ശ്രീശങ്കര ദിഗ്വിജയം, ദേവീമാഹാത്മ്യം, ശ്രീമദ് ഭാഗവതം മുതലായവ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. പന്ത്രണ്ടു സ്കന്ധങ്ങളിലായി 318 അധ്യായങ്ങളും 18000 ശ്ലോകങ്ങളുമുള്ള ശ്രീദേവീഭാഗവതം കേവലം 10 മാസം കൊണ്ടാണ് വൃത്താനുവൃത്തമായി പരിഭാഷപ്പെടുത്തിയത്. തിരുമുമ്പിന്റെ വിവര്‍ത്തനരീതി മനസ്സിലാക്കാന്‍ ശ്രീമത് ഭാഗവതം ദശമസ്കന്ധത്തിലെ വേണുഗീതം എന്ന ഭാഗം നോക്കുക.

'കുസുമിതവനരാജി ശുഷ്മിഭൃംഗ-

ദ്വിജകുലഘുഷ്ടസരസ്സിന്‍ മഹിന്ധ്രം

ലധുപതിരവഗാഹ്യചാരയന്‍ ഗാ

സഹപശുപാലബല; ചകൂല വേണും'

'മലരണി വനരാജി മത്ത ഭൃംഗ

ദ്വിജതതമദ്രിയുമാറുമാസരസ്സും

യദുപതിയഥ കണ്ടു കണ്ടു പൈമേ-

ച്ചിടയരുമൊത്തു മുഴക്കി വേണുനാദം'

മൂലശ്ലോകങ്ങളുടെ ആശയങ്ങള്‍ക്ക് കോട്ടം തട്ടാതെയും ആവശ്യമായിടത്ത് കൂടുതല്‍ മിഴിവു നല്കിയുമാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.

ദേവീഭാഗവത വിവര്‍ത്തനത്തിന് കേരള സാഹിത്യ അക്കാദമി പാരിതോഷികം നല്കി ആദരിക്കുകയുണ്ടായി. ശൃംഗേരി ശങ്കരാചാര്യര്‍ 'വിദ്യാരത്നം' എന്ന സ്ഥാനം നല്കി അഭിനന്ദിച്ചു. 'ഭക്തകവിതിലകം' എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്. 1984 ന. 29-ന് തിരുമുമ്പ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍