This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തകഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തകഴി

ആലപ്പുഴ ജില്ലയില്‍, ചമ്പക്കുളം ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത്. കാര്‍ഷിക ഗ്രാമമായ തകഴി, കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്നു. വിസ്തീര്‍ണം: 27.8 ച.കി.മീ.; വാര്‍ഡുകളുടെ എണ്ണം: 10. കുട്ടനാട്ടിലെ ഏക റെയില്‍വേ സ്റ്റേഷന്‍ തകഴിയിലാണ്. തദ്ദേശവാസികളില്‍ ഭൂരിഭാഗവും കര്‍ഷകരോ കര്‍ഷകത്തൊഴിലാളികളോ ആണ്.

കേരളത്തില്‍ ബുദ്ധമതം പ്രചാരം നേടിയിരുന്ന ആദ്യ ശ.-ങ്ങളില്‍ തകഴി ഒരു സുപ്രധാന ബുദ്ധമതകേന്ദ്രമായി പരിലസിച്ചിരുന്നു എന്നാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്. ബുദ്ധമതാനുയായികളായിരുന്ന ആദിചേരന്മാര്‍ കുട്ടനാട് കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. അക്കാലത്ത് നിരവധി ബുദ്ധക്ഷേത്രങ്ങള്‍ ഇവിടെ നിലനിന്നിരുന്നു എന്ന് ഇവിടത്തെ അയ്യപ്പക്ഷേത്രശൃംഖലകള്‍ സാക്ഷ്യം വഹിക്കുന്നു. പൂന്തല, കരൂര്‍, അയ്യന്‍ കോയിക്കല്‍, വണ്ടാനം, കരുമാടിക്കുട്ടന്‍, തകഴി, കേളമംഗലം, ചങ്ങങ്കരി, കോട്ട, പാണ്ടങ്കരി, ആനപ്രമ്പാല്‍, പൊടിയാടി, മീന്തലക്കര എന്നീ അയ്യപ്പക്ഷേത്രങ്ങളുടെ നിര ശബരിമല വരെ നീളുന്നു. അയ്യപ്പഭക്തന്‍മാരുടെ രണ്ടാം ശബരിമലയാണ് തകഴിക്ഷേത്രം. ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണന്റെ പാലിയം ശാസനത്തില്‍ സൂചിപ്പിക്കപ്പെടുന്ന ശ്രീമൂലവാസം എന്ന ബുദ്ധമത തീര്‍ഥാടനകേന്ദ്രം ആലപ്പുഴയ്ക്കും അമ്പലപ്പുഴയ്ക്കും മധ്യേ കുട്ടനാട്ടിലായിരുന്നു എന്നാണ് ചരിത്രഗവേഷകരുടെ അനുമാനം.

തകഴി സാംസ്കാരിക മ്യൂസിയം

11 -ാം ശ.-ത്തില്‍ രൂപം കൊണ്ട ചെമ്പകശ്ശേരി രാജവംശത്തിന്റേയും പിന്നീട് തിരുവിതാംകൂറിന്റേയും അധീനതയിലായിരുന്ന പ്രദേശമാണ് തകഴി. രാജവാഴ്ചയുടെ സ്മാരകങ്ങളൊന്നും തന്നെ ഇവിടെ അവശേഷിക്കുന്നില്ലെങ്കിലും പ്രസിദ്ധ മലയാള സാഹിത്യ കാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദേശം എന്നപേരില്‍ ഈ ഗ്രാമം വിഖ്യാതമാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള തകഴി ശ്രീ ധര്‍മശാസ്താക്ഷേത്രത്തില്‍ പൂജിച്ചു നല്കുന്ന 'വലിയെണ്ണ' വാതരോഗത്തിനും മറ്റും സിദ്ധൗഷധമാണെന്നാണ് പരമ്പരാഗതമായി നിലനിന്നുവരുന്ന വിശ്വാസം. ക്ഷേത്രത്തിലെ ശാസ്താവിഗ്രഹവുമായി ബന്ധപ്പെട്ടാണ് ഈ ഗ്രാമത്തിന് തകഴി എന്ന പേര് ലഭിച്ചതെന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്.

കുട്ടനാട്ടിലെ കലാ-സാംസ്കാരിക കേന്ദ്രമായിരുന്നു തകഴിയും ഇവിടത്തെ ക്ഷേത്രങ്ങളും. തുള്ളല്‍ തുടങ്ങിയ പല നാടന്‍ കലകളുടേയും ആചാര്യനായ കുഞ്ചന്‍ നമ്പ്യാരുടെ സാന്നിധ്യം ഇവിടത്തെ ക്ഷേത്രകലകളെ വളര്‍ത്തിയെടുക്കാന്‍ സഹായകമായിരുന്നു. ചെമ്പകശ്ശേരി രാജാവ് ചാക്യാന്മാരുടെ പരാതിയിന്‍മേല്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കും തുള്ളല്‍കലയ്ക്കും അമ്പലപ്പുഴയില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ നമ്പ്യാര്‍ക്ക് തകഴിയിലാണ് അരങ്ങു ലഭിച്ചത്. ക്ഷേത്രകലകളായ കൂത്ത്, കൂടിയാട്ടം, വേലകളി തുടങ്ങിയവ ഇവിടെ ദീര്‍ഘകാലം പ്രശോഭിച്ചിരുന്നു. വേലകളി ഇന്നും ഇവിടെ അരങ്ങേറാറുണ്ട്. കഥകളിയുടെ നാടെന്ന നിലയിലും തകഴി പ്രസിദ്ധി നേടിയിട്ടുണ്ട്. ഇവിടത്തെ മിക്ക ക്ഷേത്രങ്ങളിലും കഥകളി അഭ്യസിപ്പിച്ചിരുന്നു. തോട്ടം ശങ്കരന്‍നമ്പൂതിരിപ്പാട്,ഗുരു കുഞ്ചുക്കുറുപ്പ്, തകഴി കുട്ടന്‍പിള്ള, തകഴി ശിവശങ്കരനാരായണന്‍ എന്നിവര്‍ കഥകളിരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയവരാണ്. ഇവിടത്തെ ക്ഷേത്രങ്ങളിലെ അനുഷ്ഠാനകലയായിരുന്ന പടയണി സാമൂഹികവിമര്‍ശനത്തിന് വളരെയധികം ഊന്നല്‍ നല്‍കിയിരുന്നു. പടയണിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ പ്രസ്ഥാനത്തിന് ജന്മം നല്കിയതെന്ന ഒരു വാദംതന്നെ നിലവിലുണ്ട്.

ആറാട്ടുകടവ് ,തകഴി

1938-ല്‍ മഹാത്മാഗാന്ധി തകഴി സന്ദര്‍ശിക്കുകയും ചില പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. 1940-ഓടുകൂടി ഈ പ്രദേശത്ത് രാഷ്ട്രീയസംഘടനകളും സ്വാതന്ത്യ്രസമരത്തിനുള്ള സന്നാഹങ്ങളും ആരംഭിച്ചു. 1943-ല്‍ തകഴിയില്‍ ആദ്യ കോണ്‍ഗ്രസ് കമ്മിറ്റി നിലവില്‍വന്നു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന നിയമലംഘനപ്രസ്ഥാനം തകഴിയിലും ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. 1946-ല്‍ തകഴിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യൂണിറ്റ് രൂപീകൃതമായി.

ജാതിവ്യവസ്ഥ, ജന്മിത്വം, അയിത്താചരണം തുടങ്ങിയവ ശക്തമായി നിലനിന്നിരുന്ന പ്രദേശമായിരുന്നു തകഴി. അധഃസ്ഥിതരുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. 1911-ല്‍ തകഴിയിലെത്തിയ അയ്യങ്കാളി ഇവിടെ സാധുജന പരിപാലനസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദികുറിച്ചു. അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടത്തെ അധഃസ്ഥിതരെ സംഘബോധമുള്ളവരാക്കി.

തികച്ചും കാര്‍ഷികഗ്രാമമായ തകഴിയില്‍ പ്രധാനവിളയായ നെല്ലിനു പുറമേ തെങ്ങ്, വാഴ, മരിച്ചീനി, പച്ചക്കറികള്‍, മാവ് തുടങ്ങിയവയും കൃഷിചെയ്യുന്നു. വന്‍കിട ഭൂഉടമകളുടെ അധീനതയിലായിരുന്ന ഇവിടത്തെ കൃഷിഭൂമിയുടെ 90 ശ.മാ.വും ഇപ്പോള്‍ ചെറുകിട കര്‍ഷകര്‍ക്ക് സ്വന്തമായിത്തീര്‍ന്നിരിക്കുന്നു. മുമ്പ് പരമ്പരാഗതരീതി ഉപയോഗിച്ച് കൃഷിയിറക്കിയിരുന്ന തകഴിയില്‍ ഇപ്പോള്‍ ആധുനിക കൃഷി സമ്പ്രദായങ്ങള്‍ക്കാണ് പ്രാമുഖ്യം. പഞ്ചായത്തിലെ 63 പാടശേഖരങ്ങളിലെ 1978 ഹെ. നിലത്തില്‍ അമ്പലപ്പുഴ തകഴി റോഡിന് തെ.വശവും പമ്പയാറിന് പ.വശവും കിടക്കുന്ന 771.55 ഹെ. പാടം കരിമണ്ണും മരപ്പൊടിയും ചേര്‍ന്ന് ഉത്പാദനക്ഷമമല്ലാത്ത കരിനിലമാകുന്നു. 1894-ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മയുടെ കാലത്ത് വനവും തരിശുമായിക്കിടന്ന കരിനിലങ്ങളില്‍ കൃഷിയിറക്കാന്‍ തുടങ്ങി. 1974-ല്‍ കരിനിലം ഒരു പ്രത്യേക മേഖലയായി പ്രഖ്യാപിച്ചു. 1992-ല്‍ കരിനിലവികസന ഏജന്‍സി രൂപീകരിച്ചു. എന്നാല്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം ഉദ്ദേശിച്ചത്ര ഫലവത്തായില്ല. വെള്ളപ്പൊക്കം, വരള്‍ച്ച, ഓരുവെള്ളം കയറല്‍, കീടബാധ എന്നിവമൂലം കാര്‍ഷിക പ്രതിസന്ധി സാധാരണമായിത്തീര്‍ന്നിരിക്കുന്നു.

തകഴി വ്യാവസായികമായി തികച്ചും അവികസിതമാണ്. പരമ്പരാഗത കുടില്‍ വ്യവസായങ്ങളായ തഴപ്പായ, കുട്ട, പനമ്പ്, മുറം എന്നിവയുടെ നിര്‍മാണം; നീറ്റുകക്ക നിര്‍മാണം; ഇഷ്ടിക നിര്‍മാ ണം എന്നിവ ക്ഷയോന്മുഖങ്ങളാണ്. പഞ്ചായത്തിലെ ഗതാഗതസൌകര്യങ്ങള്‍ നന്നേ അപര്യാപ്തമാണ്. അമ്പലപ്പുഴ-തിരുവല്ല റോഡിലെ ഏകദേശം 6 കി.മീ. ദൂരം പഞ്ചായത്തിലൂടെ കടന്നുപോകുന്നതൊഴിച്ചാല്‍ കാര്യമായ റോഡ് സൌകര്യം കാണുന്നില്ല. ജലാശയങ്ങള്‍, പാടശേഖരങ്ങള്‍, തോടുകള്‍ എന്നിവയുടെ ആധിക്യം റോഡ് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു. പമ്പയാര്‍വഴിയുള്ള ബോട്ടുസര്‍വീസിനെയാണ് ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത്. പഞ്ചായത്തിലെ പമ്പാനദീഭാഗവും കൈവഴികളും മത്സ്യ സമ്പന്നമാണ്. മത്സ്യബന്ധനം മുഖ്യ ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ള അറുന്നൂറോളം കുടുംബങ്ങള്‍ തകഴിയിലുണ്ട്. പരമ്പരാഗത മത്സ്യബന്ധനരീതികള്‍ക്കാണ് കൂടുതല്‍ പ്രചാരം.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കുടുംബക്ഷേമ-ആരോഗ്യ കേന്ദ്രങ്ങള്‍, പഞ്ചായത്ത്-വില്ലേജ് ഓഫീസുകള്‍, സഹകരണസംഘങ്ങള്‍ തുടങ്ങിയവ തകഴിയിലെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%95%E0%B4%B4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍