This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രെയ്സര്‍, തിയഡോര്‍ (1871 - 1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രെയ്സര്‍, തിയഡോര്‍ (1871 - 1945)

Dreiser,Theodore

തിയഡോര്‍ ഡ്രെയ്സര്‍
അമേരിക്കന്‍ (ഇംഗ്ളീഷ്) നോവലിസ്റ്റും ചെറുകഥാകൃത്തും. 1871 ആഗ. 27-ന് ഇന്‍ഡ്യാനയിലെ ടെറിഹോട്ടില്‍ ജനിച്ചു. ടെറിഹോട്ട്, സള്ളിവന്‍, ഇവാന്‍സ്വില്‍ എന്നിവിടങ്ങളിലെ പബ്ളിക് സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസം. 1887-89 കാലഘട്ടത്തില്‍ ചിക്കാഗോയിലെ ഒരു റെസ്റ്റോറന്റിലും ഹാര്‍ഡ്വെയര്‍ കമ്പനിയിലും ജോലി ചെയ്തു. അതിനുശേഷം കുറച്ചുകാലം ചിക്കാഗോയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഗ്ളോബ് എന്ന ആനുകാലികത്തില്‍ റിപ്പോര്‍ട്ടറായും സെയ്ന്റ്ലൂയിസില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഗ്ളോബ്-ഡെമോക്രാറ്റില്‍ നാടക വിഭാഗം എഡിറ്ററായും സേവനമനുഷ്ഠിച്ചു. 1875-ല്‍ ന്യൂയോര്‍ക്കില്‍ താമസമാക്കിയ ഇദ്ദേഹത്തിന് കുറേക്കാലം എവ്രിമന്ത്, സ്മിത്ത്സ് മാഗസിന്‍, ബ്രോഡ്വേ മാഗസിന്‍ എന്നീ അനുകാലികങ്ങളുടെ എഡിറ്ററായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. 1911-ല്‍ മുഴുവന്‍ സമയവും സാഹിത്യ രചനയിലേക്കു തിരിഞ്ഞു. 1919-23 കാലയളവില്‍ ഹോളിവുഡില്‍ താമസിച്ചു. 1931-ല്‍ രാഷ്ട്രീയത്തടവുകാരുടെ സംരക്ഷണത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ (National Committe for the Defence of Political Prisoners) അധ്യക്ഷനായി. 1944-ല്‍ അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് ലെറ്റേഴ്സിന്റെ അവാര്‍ഡു ലഭിച്ചു.

സാമൂഹികാധിഷ്ഠിത കഥാസാഹിത്യത്തിന്റെ പ്രണേതാവെന്ന നിലയിലാണ് തിയഡോര്‍ ഡ്രെയ്സറിന്റെ പ്രസിദ്ധി. ഹോതോണിന്റേയും മെല്‍വിലിന്റേയും റൊമാന്‍സ് പാരമ്പര്യത്തിനും ഹവല്‍സിന്റേയും ജെയിംസിന്റേയും സങ്കുചിതമായ യാഥാതഥ്യത്തിനും (realism) ഇടയിലാണ് ഡ്രെയ്സറുടെ സ്ഥാനം. വ്യക്തികള്‍ക്കു തുല്യമായോ വ്യക്തികള്‍ക്ക് ഉപരിയായോ സാമൂഹിക സാഹചര്യത്തിന് കഥാരൂപീകരണത്തിലും കഥാപ്രയാണത്തിലും സ്ഥാനം നല്കുന്ന രീതി അമേരിക്കന്‍ സാഹിത്യത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഡ്രെയ്സറാണെന്നു നിസ്സംശയം പറയാം. ചില സവിശേഷ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ രൂപം കൊള്ളുന്ന കുടുംബബന്ധങ്ങളില്‍ നിന്നു പിറവിയെടുക്കുന്നവരാണ് ഇദ്ദേഹത്തിന്റെ കൃതികളിലെ മിക്ക കഥാപത്രങ്ങളും. ലൈംഗികതയ്ക്കും സമ്പത്തിനും മനുഷ്യ ജീവിതത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കാന്‍ ഡ്രെയ്സര്‍ മടിച്ചില്ല. ആത്മകഥാപരതയാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ മറ്റൊരു സവിശേഷത. കാരി മീബര്‍, ഹേഴ് സറ്റ് വുഡ്, ഡ്രുവറ്റ്, ജെനി ഗെര്‍ഹാര്‍ട്ട്, ഫ്രാങ്ക് കൂപ്പര്‍വുഡ്, ക്ളൈഡ് ഗ്രിഫിത്സ് തുടങ്ങിയ വിവിധ കഥാപാത്രങ്ങളിലൂടെ തന്റെ തന്നെ വ്യക്തിസത്തയാണ് ഡ്രെയ്സര്‍ അവതരിപ്പിച്ചിട്ടുള്ളത്.

സിസ്റ്റര്‍ കാരി (1900) എന്ന ആദ്യനോവലില്‍ത്തന്നെ ഡ്രെയ്സറുടെ നോവല്‍പ്രതിഭ തെളിഞ്ഞു വിളങ്ങുന്നു. പതിനെട്ടു വയസ്സായ ഒരു നാടന്‍പെണ്ണിന്റെ തീര്‍ഥാടനമെന്നു വിശേഷിപ്പിക്കാവുന്ന ഈ കൃതിയില്‍ ചിക്കാഗോയിലേക്കും തുടര്‍ന്ന് ന്യൂയോര്‍ക്കിലെ സിനിമാലോകത്തിലേക്കുമുള്ള കഥാനായികയുടെ പ്രയാണം അതിഭാവുകതയുടെ ലാഞ്ഛനയോടുകൂടിത്തന്നെ ഡ്രെയ്സര്‍ ചിത്രീകരിക്കുന്നു. ജീവിതത്തെ വിജയത്തിലേക്കും പരാജയത്തിലേക്കും നയിക്കുന്ന ഘടകങ്ങള്‍ എക്കാലവും ഡ്രെയ്സറുടെ ഇഷ്ടവിഷയമായിരുന്നു. കാരിയുടെ ഉയര്‍ച്ചയും ഡ്രുവറ്റിന്റെ നിലനില്പും ഹേഴ്സ്റ്റ്വുഡിന്റെ പതനവും പരസ്പരപൂരകമാണ് ഡ്രെയ്സറുടെ കഥാപ്രപഞ്ചത്തില്‍. ഒഴുക്കിനെതിരെയോ ഒഴുക്കിനൊപ്പമോ നീന്താന്‍ മനുഷ്യന്‍ ശ്രമിക്കാം, എന്നാല്‍ ആത്യന്തികമായി അവന്‍ പരാജയപ്പെടാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് നോവലിസ്റ്റിന്റെ കാഴ്ചപ്പാട്. ദ് ഫിനാന്‍സിയര്‍ (1912), ദ് ടൈറ്റന്‍ (1914) എന്നീ നോവലുകളില്‍ 'പിടിച്ചുപറിക്കാരാ'യ അമേരിക്കന്‍ ധനാഢ്യന്മാരാണ് കേന്ദ്ര കഥാപാത്രമായി കടന്നു വരുന്നത്. ചാള്‍സ് ടി. യെര്‍ക്സ് എന്ന കോടീശ്വരന്റെ മാതൃകയില്‍ സൃഷ്ടിക്കപ്പെട്ട ഫ്രാങ്ക് കൂപ്പര്‍ വുഡ് സ്വത്തിനും അധികാരത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലില്‍ സ്വയം നഷ്ടപ്പെടുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

ഡ്രെയ്സറുടെ നോവലുകളില്‍ ഏറ്റവും ജനപ്രീതി നേടിയത് 1925-ല്‍ പുറത്തുവന്ന ആന്‍ അമേരിക്കന്‍ ട്രാജഡിയാണ്.യഥാര്‍ഥത്തില്‍ നടന്ന ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൃതി രചിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ സര്‍ഗശക്തി അതിന്റെ പരകോടിയിലെത്തുന്നു ഈ കൃതിയില്‍. നായകനായ ക്ളൈഡ് ഗ്രിഫിത്സ്് നോവലിസ്റ്റിന്റെ തന്നെ പ്രതിപുരുഷനായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. നഗരത്തിലെ തെരുവീഥികളിലൂടെ ജീവിതത്തിന്റെ കയ്പുനീര്‍ കുടിച്ചുകൊണ്ട് അലഞ്ഞു നടക്കുന്ന ക്ളൈഡ് എന്ന ബാലന്‍ ഒരു കൊലയാളിയുടെ അവസ്ഥയില്‍ എത്തിച്ചേരാനുണ്ടായ സാഹചര്യം ഹൃദയാവര്‍ജകമായ ഭാഷയില്‍ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. വിരുദ്ധസാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒരുവന്റെ സാംസ്കാരിക പശ്ചാത്തലം അയാളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ എത്ര അശക്തമാണെന്നു കാട്ടിത്തരികയാണ് ഈ കൃതിയില്‍ ഡ്രെയ്സര്‍ ചെയ്യുന്നത്. ഈ നോവല്‍ സാമ്പത്തികമായും ഗ്രന്ഥകര്‍ത്താവിന് നേട്ടമുണ്ടാക്കി. ജെനി ഗെര്‍ഹാര്‍ട്ട് (1911), ദ് ജീനിയസ് (1915) എന്നിവയാണ് ഡ്രെയ്സറുടെ മറ്റു നോവലുകള്‍. ദ് ജീനിയസ് ആകട്ടെ ഇദ്ദേഹത്തിന്റെ നോവലുകളില്‍ ഏറ്റവുമധികം ആത്മകഥാപരമായതെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഫ്രീ ആന്‍ഡ് അദര്‍ സ്റ്റോറീസ് (1918), ഫൈന്‍ ഫര്‍ണിച്ചര്‍ (1930) തുടങ്ങി ചില ചെറുകഥാസമാഹാരങ്ങള്‍ കൂടി ഡ്രെയ്സറുടേതായുണ്ട്. പ്ളെയ്സ് ഒഫ് ദ് നാച്വറല്‍ ആന്‍ഡ് ദ് സൂപ്പര്‍ നാച്വറല്‍ (1918) എന്ന നാടക സമാഹാരത്തില്‍ ദ് ഗേള്‍ ഇന്‍ ദ് കോഫിന്‍, ദ് ബ്ളു സ്ഫിയര്‍, ലാഫിങ് ഗ്യാസ്, ഇന്‍ ദ് ഡാര്‍ക്, ദ് സ്പ്രിങ് റിസൈറ്റല്‍, ദ് ലൈറ്റ് ഇന്‍ ദ് വിന്‍ഡോ, ദി ഓള്‍ഡ് റാഗ്പിക്കര്‍ എന്നീ നാടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മൂഡ്സ്, കേഡന്‍സ്ഡ് ആന്‍ഡ് ഡിക്ളെയ്ംഡ് (1926), ദി ആസ്പൈറന്റ് (1929), എപ്പിറ്റാഫ് (1930) എന്നിവയാണ് ഇദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങള്‍. എ ബുക്ക് എബൌട്ട് മൈസെല്‍ഫ് (1922), ഡോണ്‍ (1931) എന്നിവ അനുസ്മരണ ഗ്രന്ഥങ്ങളാണ്. ലൈഫ്, ആര്‍ട്ട് ആന്‍ഡ് അമേരിക്ക (1917), മൈ സിറ്റി (1928), ട്രാജിക് അമേരിക്ക (1931) എന്നിവ ഡ്രെയ്സറുടെ മറ്റു ഗദ്യകൃതികളുടെ കൂട്ടത്തില്‍ മികച്ചു നില്ക്കുന്നു. 1927-ല്‍ ഡ്രെയ്സര്‍ റഷ്യ സന്ദര്‍ശിക്കുകയുണ്ടായി. തുടര്‍ന്ന് ഇദ്ദേഹം കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ അംഗമായി.

1945 ഡി. 28-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍