This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോസ് പാസോസ്, ജോണ്‍ (1896 - 1970)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോസ് പാസോസ്, ജോണ്‍ (1896 - 1970)

Dos Passos,John

അമേരിക്കന്‍ നോവലിസ്റ്റ്. 1896 ജനു. 14-ന് ചിക്കാഗോയില്‍ ജനിച്ചു. വാലിംഗ്ഫോര്‍ഡിലെ കൊയേറ്റ് സ്കൂള്‍, ഹാര്‍വാഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1917-ല്‍ ഫ്രാന്‍സിലെ നോര്‍ട്ടന്‍-ഹാര്‍ജസ് ആംബുലന്‍സ് യൂണിറ്റിലും 1918-ല്‍ ഇറ്റലിയിലെ റെഡ് ക്രോസ് ആംബുലന്‍സിലും 1918-19 കാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് മെഡിക്കല്‍ കോറിലും സേവനമനുഷ്ഠിച്ചു. 1922-ല്‍ ന്യൂയോര്‍ക്കില്‍ താമസമാക്കിയ ഇദ്ദേഹം 1923-ല്‍ സ്പെയിനിലും 1928-ല്‍ യു.എസ്.എസ്.ആറിലും പര്യടനം നടത്തി. 1934-ല്‍ ഹോളിവുഡില്‍ തിരക്കഥാരചനയാരംഭിച്ചു. 1945-ല്‍ പസിഫിക്കിലും ന്യൂറംബെര്‍ഗിലും 1948-ല്‍ തെ.അമേരിക്കയിലും ലൈഫ് മാഗസിനിന്റെ യുദ്ധകാര്യ ലേഖകനായി സേവനമനുഷ്ഠിക്കാന്‍ ഡോസ് പാസോസിന് അവസരം ലഭിച്ചു. നാഷണല്‍ കമ്മിറ്റി ഫോര്‍ ദ് ഡിഫന്‍സ് ഒഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ്, നാഷണല്‍ കമ്മിറ്റി ടു എയ്ഡ് സ്ട്രൈക്കിംഗ് വര്‍ക്കേഴ്സ്, കാംപെയ്ന്‍ ഫോര്‍ പൊളിറ്റിക്കല്‍ റെഫ്യൂജീസ് എന്നീ സമിതികളിലും ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സിലെ അംഗമെന്ന നിലയിലും ഇദ്ദേഹത്തിന്റെ സംഭാവന വിലപ്പെട്ടതാണ്.

20-ാം ശ.-ത്തിലെ സാഹിത്യ ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച പല സംഭവങ്ങളുമായും ഡോസ് പാസോസിനു ബന്ധമുണ്ടായിരുന്നു. ഏണസ്റ്റ് ഹെമിങ് വേ, സ്കോട്ട് ഫിറ്റ്സ്ജെറാള്‍ഡ്, ടി.എസ്.എലിയറ്റ്, ഇ.ഇ.കമിങ്സ്, അപ്ടന്‍ സിന്‍ക്ളെയര്‍, എഡ്മണ്‍ഡ് വില്‍സണ്‍ തുടങ്ങിയ അക്കാലത്തെ പ്രമുഖ സാഹിത്യകാരന്മാരെല്ലാം ഇദ്ദേഹത്തിന്റെ സുഹൃദ്വലയത്തില്‍പ്പെട്ടവരായിരുന്നു. 1920-കളില്‍ പടര്‍ന്നുപിടിച്ച ഇടതുപക്ഷ രാഷ്ട്രീയ തീവ്രവാദി പ്രസ്ഥാനത്തിലും ഇദ്ദേഹം പങ്കാളിയായിരുന്നു. റഷ്യന്‍ വിപ്ളവത്തോടും സോഷ്യലിസ്റ്റ് പരീക്ഷണത്തോടും ഉണ്ടായ ആഭിമുഖ്യവും എക്സ്പ്രഷണിസ്റ്റു കലാപ്രസ്ഥാനത്തോടും സെര്‍ജി ഐന്‍സ്റ്റണിന്റെ സിനിമകളോടുമുണ്ടായ താത്പര്യവുമാണ്

1928-ല്‍ റഷ്യ സന്ദര്‍ശിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇതെല്ലാം ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ നിര്‍ണായകമായി സ്വാധീനിക്കുകയുണ്ടായി. തന്റെ കാലത്തെ ഏറ്റവും മഹാനായ സാഹിത്യകാരനായി ഴാങ് പോള്‍ സാര്‍ത്ര് ഡോസ് പാസോസിനെ വാഴ്ത്തി.

ജോണ്‍ ഡോസ് പാസോസ്

ഒരു രാഷ്ട്രീയ നോവലിസ്റ്റ് (Political Novelist) എന്നാണ് ഡോസ് പാസോസ് പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. ത്രീ സോള്‍ജിയേഴ്സ് (1921), മന്‍ഹാട്ടന്‍ ട്രാന്‍സ്ഫര്‍ (1925), യു.എസ്.എ. (1938) എന്നീ നോവലുകള്‍ അമേരിക്കന്‍ ആധുനികതാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ തന്നെയാണ്. ഒന്നാം ലോകയുദ്ധ കാലത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ആദ്യ അമേരിക്കന്‍ നോവലെന്ന പ്രത്യേകതയാണ് ത്രീ സോള്‍ജേഴ്സിനെ പ്രശസ്തമാക്കിയത്. 19-ാം ശ.-ത്തിന്റെ അന്ത്യദശകങ്ങളിലും 20-ാം ശ.-ത്തിന്റെ ആദ്യദശകങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ഉടലെടുത്ത ചില കലാസിദ്ധാന്തങ്ങള്‍ സാഹിത്യത്തില്‍ പ്രയോഗിക്കാനുള്ള ശ്രമമാണ് രണ്ടാമത്തെ നോവലില്‍ കാണുന്നത്. തന്റെ കലാസിദ്ധാന്തങ്ങളെ അമേരിക്കന്‍ സാംസ്കാരിക ചരിത്രത്തിന്റെ വിശാലമായ പശ്ചാത്തലത്തില്‍ പ്രയോഗിക്കുകയാണ് ഡോസ് പാസോസ് ചെയ്യുന്നത്. ദ് ഫോര്‍ട്ടി സെക്കന്‍ഡ് പാരലല്‍ (1930), നയന്റീന്‍ നയന്റീന്‍ (1932), ദ് ബിഗ് മണി (1936) എന്നീ മൂന്നു വാല്യങ്ങളടങ്ങിയ ഈ നോവല്‍ത്രയത്തില്‍ 1900 മുതല്‍ 1929 വരെയുള്ള അമേരിക്കന്‍ ചരിത്രത്തെയാണ് ആവിഷ്ക്കരിക്കുന്നത്. 1927 മുതല്‍ 1936 വരെയുള്ള ഒന്‍പത് വര്‍ഷക്കാലം ഡോസ് പാസോസ് ഈ ബൃഹത് നോവലിന്റെ പണിപ്പുരയിലായിരുന്നു. ഈ കാലഘട്ടത്തില്‍ ഇദ്ദേഹം ഇടതുപക്ഷാഭിമുഖ്യം പുലര്‍ത്തിയിരുന്നു. സ്വാഭാവികമായും അമേരിക്കന്‍ സമൂഹത്തിലെ ഭൌതികവാദത്തിന്റെ ആക്ഷേപഹാസ്യാത്മകമായ (മെശൃേശര) ചിത്രീകരണമാണ് ഈ കൃതിയില്‍ കാണുന്നത്.

ഡോസ് പാസോസ് ക്രമേണ ഇടതുപക്ഷ ചിന്താഗതി വിട്ട് വലത്തോട്ടു ചായുന്നതാണ് പിന്നെ നാം കാണുന്നത്. കമ്യൂണിസ്റ്റുകാര്‍ തന്നെ വഞ്ചിച്ചതായ ചിന്ത ഇദ്ദേഹത്തെ സദാ വേട്ടയാടിക്കൊണ്ടിരുന്നു. 1937-ല്‍ സ്പെയിനില്‍ തന്റെ സുഹൃത്തായ ജോസ് റോബിള്‍സ് വധിക്കപ്പെട്ടതിനു പിന്നില്‍ കമ്യൂണിസ്റ്റുകാരാണെന്ന സംശയം ഈ ചിന്തയെ ബലപ്പെടുത്തി. അഡ്വെഞ്ചേഴ്സ് ഒഫ് എ യംഗ് മാന്‍ എന്ന പേരില്‍ 1939ല്‍ പുറത്തുവന്ന നോവലില്‍ നായകനെ കമ്യൂണിസ്റ്റുകാര്‍ ഒറ്റിക്കൊടുക്കുന്നതായി ചിത്രീകരിക്കുന്നു. ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റിന്റെ പുത്തന്‍ ഭരണക്രമത്തില്‍ നിന്നുടലെടുത്ത ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ആക്ഷേപഹാസ്യാത്മകമായ ചിത്രീകരണങ്ങളാണ് തുടര്‍ന്നു വന്ന നോവലുകള്‍. മോസ്റ്റ് ലൈക്ലി ടു സക്സീഡ് (1975), ദ് ഗ്രേറ്റ് ഡെയ്സ് (1958), സെഞ്ച്വറീസ് എന്‍ഡ് (1975) എന്നിവ ഇക്കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്നു.

ഡോസ് പാസോസ് ഒരു നോവലിസ്റ്റ് മാത്രമായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തന്റെ യാത്രാനുഭവങ്ങള്‍ വിവരിച്ചുകൊണ്ടും അവിടത്തെ ജനജീവിതത്തേയും രാഷ്ട്രീയത്തേയും അപഗ്രഥിച്ചുകൊണ്ടും നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചു. ഓറിയന്റ് എക്സ്പ്രസ് (1927), ദ് വില്ലേജസ് ആര്‍ ദ് ഹാര്‍ട്ട് ഒഫ് സ്പെയിന്‍ (1937), ജേണീസ് ബിറ്റ്വീന്‍ വാഴ്സ് (1938), ബ്രസീല്‍ ഓണ്‍ ദ് മൂവ് (1963), ഈസ്റ്റര്‍ ഐലന്‍ഡ്: ഐലന്‍ഡ് ഒഫ് എനി ഗ്മാസ് (1971) എന്നിവ ഇക്കൂട്ടത്തില്‍ ശ്രദ്ധേയങ്ങളാണ്. അമേരിക്കന്‍ ഐക്യനാടുകളുടെ ഉത്പത്തിയേയും വികാസത്തേയും പറ്റി രചിച്ച ഗ്രന്ഥങ്ങളില്‍ പ്രധാനം ദ് ഗ്രൌണ്‍ഡ് വി സ്റ്റാന്‍ഡ് ഓണ്‍ (1941) ദ് മെന്‍ ഹു മെയ്ഡ് ദ് നേഷന്‍ (1957) പ്രോസ്പെക്റ്റസ് ഒഫ് എ ഗോള്‍ഡന്‍ ഏജ് (1959), ദ് ഷാക്കിള്‍സ് ഒഫ് പവര്‍: ത്രീ ജെഫേഴ്സോണിയന്‍ ഡെക്കെയ്ഡ്സ് (1966) എന്നിവയാണ്. ഇതിനു പുറമേ എ പുഷ്കാര്‍ട്ട് അറ്റ് ദ് കോര്‍ബ് (1922) എന്നൊരു കവിതാസമാഹാരവും ദ് ഗാര്‍ബേജ്മാന്‍: എ പരേഡ് വിത് ഷൗട്ടിംഗ് (1926), ഫോര്‍ച്യൂണ്‍ ഹൈറ്റ്സ് (1933) തുടങ്ങി ചില നാടകങ്ങളും കൂടി ഡോസ് പാസോസിന്റെ സംഭാവനകളായി ലഭിച്ചിട്ടുണ്ട്.

1970 ജനു. 1-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍