This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെബോറിന്‍, അബ്രാമ് മോയ്സീവിച്ച് (1881 - 1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെബോറിന്‍, അബ്രാമ് മോയ്സീവിച്ച് (1881 - 1963)

Deborin,Abram Moiseevich

റഷ്യന്‍ മാര്‍ക്സിസ്റ്റ് തത്ത്വചിന്തകന്‍. റഷ്യയിലെ ഒരു ജൂതകുടുംബത്തിലായിരുന്നു ജനനം. 1905-ലെ വിപ്ലവത്തിനുശേഷം പ്ലെകാനോവിന്റേയും (Plekhanov) ബേണ്‍ സര്‍വകലാശാലയില്‍ (University of Bern) നിന്നും ലഭിച്ച തത്ത്വചിന്താപരിശീലനത്തിന്റേയും സ്വാധീനത്താല്‍ ഇദ്ദേഹം ബോള്‍ഷെവിസ (Bolshevism) ത്തില്‍നിന്നും മെന്‍ഷെവിസ(Menshevism)ത്തിലേക്ക് തിരിഞ്ഞു. ഈ കാലഘട്ടത്തില്‍ ഇദ്ദേഹം മാര്‍ക്സിസ്റ്റു വീക്ഷണങ്ങളുള്ള ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. 1917-ല്‍ ഡെബോറിന്‍ മെന്‍ഷെവിസം ഉപേക്ഷിക്കുകയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു. ഇദ്ദേഹം സോവിയറ്റ് മാര്‍ക്സിസ്റ്റ് തത്ത്വചിന്തയുടെ പ്രധാന വക്താവായിത്തീര്‍ന്നു. ഇദ്ദേഹത്തിന് അധ്യാപകന്റേയും പത്രാധിപരുടേയും മറ്റും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാനുണ്ടായിരുന്നു. 1928-ല്‍ ഇദ്ദേഹത്തിനു പാര്‍ട്ടിയില്‍ അംഗത്വം ലഭിച്ചു. 1929-ല്‍ ഇദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ഒരു സമ്മേളനം നടന്നു. വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ വ്യാഖ്യാനത്തിന് അര്‍ധ-ഔപചാരിക പദവി ലഭിക്കുവാന്‍ ഈ സമ്മേളനം സഹായകമായി. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം ഡെബോറിന്റെ വീക്ഷണങ്ങള്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കു വിധേയമായി. സ്റ്റാലിനിസ്റ്റ് വീക്ഷണങ്ങളുള്ള ചെറുപ്പക്കാരായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന വിമര്‍ശകര്‍. ഇവരില്‍ പലരും ഇദ്ദേഹത്തിന്റെ പൂര്‍വശിഷ്യന്മാരുമായിരുന്നു. ഡെബോറിന്റെ സിദ്ധാന്തങ്ങളെ സ്റ്റാലിന്‍, 'മെന്‍ഷെവൈസിങ്ങ് ഐഡിയലിസം' എന്നു വിശേഷിപ്പിച്ചു. തത്ത്വചിന്തയെ പ്രവൃത്തികളില്‍ നിന്നും വേര്‍പ്പെടുത്തുന്നതിനെ പരിഹസിച്ചാണ് ഈ പേര് നല്‍കിയത്. ക്രമേണ ഡെബോറിന് തന്റെ പ്രധാനപ്പെട്ട പദവികളില്‍ നിന്നും മാറിനില്‍ ക്കേണ്ടിവന്നു. 1931 മുതല്‍ 53-ല്‍ സ്റ്റാലിന്‍ നിര്യാതനാവുന്നതുവരേയും ഡെബോറിന്‍ പുതിയ ലേഖനങ്ങളൊന്നും പ്രസിദ്ധീകരിച്ചില്ല. ഈ കാലയളവില്‍ ഇദ്ദേഹം അക്കാദമി ഒഫ് സയന്‍സിന്റെ ഭരണകാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചു. സ്റ്റാലിന്റെ മരണത്തിനുശേഷം ഡെബോറിന്‍ വീണ്ടും പ്രസിദ്ധീകരണ രംഗത്തു സജീവമായിത്തുടര്‍ന്നു. സാമൂഹ്യചിന്തയുടെ ചരിത്രത്തെക്കുറിച്ചുള്ള ഒരു കൃതിയുടെ രണ്ടു വാല്യങ്ങള്‍ ഇദ്ദേഹം പൂര്‍ത്തിയാക്കി.

ഡെബോറിന്‍ ഹെഗലിനെ ആസ്പദമാക്കിയാണ് മാര്‍ക്സിസ്റ്റു തത്ത്വചിന്തയ്ക്ക് വ്യാഖ്യാനം നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഖണ്ഡന രീതികള്‍ വളരെ ശ്രദ്ധേയമാണ്. ഡെബോറിന്റെ ഖണ്ഡനവാദങ്ങള്‍ മുഖ്യമായും മാര്‍ക്സിസ്റ്റ് തത്ത്വശാസ്ത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച ചിന്തകരെ ലക്ഷ്യമാക്കിയുള്ളവയായിരുന്നു. മാര്‍ക്സിസത്തില്‍ മാക് (Mach)ന്റേയും ഫ്രോയിഡ് (Froid)ന്റേയും മറ്റും ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിച്ചവരെ ഇദ്ദേഹം വിമര്‍ശിച്ചു. ഇദ്ദേഹത്തിന്റെ ഖണ്ഡനവാദങ്ങള്‍ ചിലപ്പോഴൊക്കെ മാര്‍ക്സിസ്റ്റിതര തത്ത്വചിന്തകരെയും ലക്ഷ്യമാക്കിയിരുന്നു.

സോവിയറ്റ് മാര്‍ക്സിസ്റ്റുകളുടെ ഇടയില്‍ നിലനിന്നിരുന്ന യാന്ത്രിക ഭൗതികവാദവും പോസിറ്റിവിസവും തെറ്റാണെന്നും മാര്‍ക്സിസ്റ്റു വിരുദ്ധമാണെന്നും ഡെബോറിന്‍ വാദിച്ചു. 1929 ഏ.-ല്‍ ചേര്‍ന്ന 'ദ് സെക്കന്‍ഡ് കോണ്‍ഫറന്‍സ് ഒഫ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സ്കോളര്‍ലി ഇന്‍സ്റ്റിറ്റ്യൂഷന്‍സ്' (The Second Conference of Marxist-Leninist Scholarly Institutions) ഡെബോറിന്റെ വാദം അംഗീകരിച്ചു. തത്ത്വചിന്താപരമായ സിദ്ധാന്തങ്ങളെ കോണ്‍ഫറന്‍സുകളുടെ തീരുമാനങ്ങള്‍ വഴി അംഗീകരിക്കുന്ന സംഭവങ്ങളുടെ പട്ടികയില്‍ ഇത് ആദ്യത്തേതായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി ആയിരുന്നു തത്ത്വചിന്തയിലെ പരമമായ സത്യത്തിനു അംഗീകാരം നല്‍കേണ്ടിയിരുന്നത്. ഹെഗലിന് നല്‍കിയ പ്രാധാന്യവും സ്റ്റാലിന്റെ ആജ്ഞകളെ പാലിക്കുവാന്‍ ഡെബോറിന്‍ പ്രകടിപ്പിച്ച വൈമുഖ്യവും വിമര്‍ശനവിധേയമായി. സെന്‍ട്രല്‍ കമ്മിറ്റിയുടെ താത്പര്യങ്ങളനുസരിച്ചുവേണം തത്ത്വചിന്തകര്‍ നീങ്ങേണ്ടത് എന്ന സ്റ്റാലിന്റെ നിര്‍ദേശത്തെ ഡെബോറിന്‍ പരസ്യമായി ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ അവ അംഗീകരിക്കുവാന്‍ ഇദ്ദേഹം തയ്യാറായിരുന്നില്ല. 1963-ല്‍ ഡെബോറിന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍